രചന: അപ്പു
:::::::::::::::::::::::::::
” ഒരർത്ഥത്തിൽ പറഞ്ഞാൽ കാത്തിരിക്കാനും എന്തെങ്കിലുമൊക്കെ തരാനും ഒരാളുള്ളത് നല്ലതാണ്.. എന്നെ സംബന്ധിച്ച് അങ്ങനെ ഒരാൾ ഇന്നുവരെ ഈ ഭൂമിയിൽ ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ എനിക്ക് തോന്നുന്നു എനിക്ക് അങ്ങനെ ആരൊക്കെയോ ഉണ്ടെന്ന്.. “
മുന്നിലിരിക്കുന്ന ആ വൃദ്ധയുടെ കൈപിടിച്ചു കൊണ്ട് അത്രയും പറയുമ്പോൾ കരഞ്ഞു പോകാതിരിക്കാൻ പാടു പെടുകയായിരുന്നു അലീന.
അവളുടെ കയ്യിൽ തലോടി കൊണ്ട് അവളെ ആശ്വസിപ്പിക്കുമ്പോൾ നിമ്മിക്കും സങ്കടം തോന്നി.
എന്തൊക്കെ തരത്തിലുള്ള ദുഃഖങ്ങൾ പേറുന്ന ആളുകളാണ് നമുക്ക് ചുറ്റുമുള്ളത്.. ബന്ധങ്ങൾ കാരണം ബന്ധനത്തിൽ ആയിപ്പോയ ചിലരെ നമുക്കറിയാം.. എന്നാൽ ബന്ധം എന്നു പറയാൻ ആരുമില്ലാതെ ബുദ്ധിമുട്ടുന്ന ചിലരും നമ്മുടെ ലോകത്ത് ഉണ്ടല്ലോ..!!
അത്തരത്തിൽ ഒരു പെൺകുട്ടിയാണ് തന്റെ മുന്നിലിരിക്കുന്നത് എന്ന് നിമ്മിക്ക് തോന്നി.
എന്നാണ് ആദ്യമായി അവളെ കാണുന്നത്..? ഈ അനാഥാലയത്തിന്റെ മുറ്റത്ത് വച്ച് തന്നെയല്ലേ താൻ അവളെയും കണ്ടിട്ടുള്ളത്..?
നിമ്മി ഓർത്തെടുത്തു.
എല്ലാവർക്കും അമ്മയുടെ പിറന്നാളിന് അനാഥാലയത്തിൽ ഊണ് കൊടുക്കുന്ന പതിവുണ്ട്. ആ വർഷവും അതിനു വേണ്ടിയായിരുന്നു താൻ ഇവിടേക്ക് വന്നത്. അമ്മയ്ക്ക് താൻ ഉൾപ്പെടെ നാലു മക്കളാണ്.
സാധാരണ ആദ്യകാലങ്ങളിൽ ഒക്കെ നാലുമക്കളും അവരുടെ കുടുംബവും ആഘോഷമായിട്ട് വന്നാണ് അമ്മയുടെ പിറന്നാൾ ആഘോഷിച്ചിരുന്നത്. ഇവിടെ അനാഥാലയത്തിലേക്ക് വരാനും എല്ലാവരും ഒപ്പം ഉണ്ടാകാറുണ്ട്.
പക്ഷേ ഇപ്പോൾ ഓരോരുത്തരും അവരവരുടെ തിരക്കുകളിലേക്ക് പോയതിനു ശേഷം താൻ മാത്രമാണ് ഇതിലൊക്കെ താൽപര്യം കാണിക്കുന്നത്.
അവർക്കൊക്കെ അതിനു പറയാൻ വ്യക്തമായ ഒരു കാരണവും ഉണ്ട്.
” നിമ്മി ചേച്ചി വേറെ പണിക്കൊന്നും പോകാതെ വെറുതെ വീട്ടിൽ ഇരിക്കുകയല്ലേ.. അപ്പോൾ ആ ഒരു ദിവസമെങ്കിലും പുറത്തോട്ട് ഇറങ്ങാമല്ലോ.. പോയി നാലു പേരെ കണ്ട് വർത്തമാനം ഒക്കെ പറഞ്ഞു വരാം. പക്ഷേ ഞങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ.. എല്ലാവർക്കും ജോലിക്ക് പോകാനുള്ളതാണ്. ഒരു ദിവസം പോലും ലീവെടുത്ത് മാറിനിൽക്കാൻ കഴിയില്ല.. അതുകൊണ്ട് എന്തായാലും ഞങ്ങൾ ആരും വരുന്നില്ല. നിമ്മി ചേച്ചി തന്നെ പോയി എന്താണെന്ന് വെച്ചാൽ ചെയ്താൽ മതി.. ഞങ്ങളുടെ ഷെയർ അക്കൗണ്ടിൽ ഇട്ടു തന്നേക്കാം.. “
എല്ലാവരും ഷെയർ ആയി ഓരോന്നായി തരാറുണ്ട്. പക്ഷേ അപ്പോഴും മക്കളെ ഒരു ദിവസമെങ്കിലും ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്ന ഒരു അമ്മ എന്നോടൊപ്പം ഉണ്ട് എന്ന് അവർ മറന്നു പോകുന്നുണ്ട്.
സഹോദരങ്ങൾ മൂന്നാളും ജോലിയുടെ സംബന്ധമായി പല പല സ്ഥലങ്ങളിലാണ്. വിദേശരാജ്യങ്ങളിൽ ഉള്ള അവർക്ക് മൂന്നാൾക്കും ഒന്നിച്ച് ലീവ് കിട്ടുക എന്ന് പറയുന്നത് തന്നെ വലിയൊരു സമസ്യ ആണ്.
അതുകൊണ്ട് തന്നെ മിക്കപ്പോഴും എല്ലാവരെയും ഒന്നിച്ച് കാണാൻ കിട്ടാറില്ല. ഇപ്പോഴും അത് തന്നെയാണ് അവസ്ഥ.
അന്ന് അമ്മയുടെ പിറന്നാളിനോട് അനുബന്ധിച്ച് താൻ ഇവിടെ വരുമ്പോൾ ഇവിടെ ഈ പെൺകുട്ടിയും ഉണ്ടായിരുന്നു. അലീന..
അവളെ ആദ്യമായി കാണുന്നതു കൊണ്ടു തന്നെ ഒരു പരിചയക്കുറവ് ഉണ്ടായിരുന്നു. പക്ഷേ അവൾക്ക് അങ്ങനെ യാതൊരുവിധ തോന്നലുമില്ലാതെ ഇങ്ങോട്ട് വന്ന് ഇടിച്ചു കയറി സംസാരിക്കുകയായിരുന്നു.
ഇവിടം അവൾക്ക് ഒരുപാട് പരിചയമുള്ളത് പോലെയാണ് തോന്നിയത്.
അതുകൊണ്ടാണ് സിസ്റ്ററിനോട് അവളെക്കുറിച്ച് അന്വേഷിച്ചത്.
“അത് അലീനയാണ്.. ഞങ്ങളുടെ മകൾ.. തീരെ ചെറിയ പ്രായത്തിൽ ഞങ്ങൾക്ക് ഇവിടെ കിട്ടിയ പെൺകുട്ടിയാണത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഈ അനാഥാലയത്തിലെ ആദ്യത്തെ പെൺകുട്ടി എന്ന് പറയേണ്ടി വരും. ഇവിടുത്തെ നിയമവും ചട്ടവും ഒക്കെ അനുസരിച്ച് 18 വയസ്സ് വരെ മാത്രമല്ലേ കുട്ടികളെ ഇവിടെ വളർത്താൻ പറ്റൂ.. അത് അറിഞ്ഞുകൊണ്ട് 18 വയസ്സിൽ കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ അവൾ കോളേജ് ഹോസ്റ്റലിലേക്ക് മാറി. പിന്നെ പാർടൈയുമായി ജോലികളൊക്കെ ചെയ്താണ് അവൾ ഇതുവരെ എത്തിയത്. ഇടയ്ക്ക് അവളുടെ പഠനത്തിന് സ്പോൺസർ ചെയ്യാൻ ഒരു സ്പോൺസർ ഉണ്ടായിരുന്നു കേട്ടോ..”
സിസ്റ്റർ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ആ പെൺകുട്ടിയെ ഓർത്ത് അഭിമാനം തോന്നി.
ആരും ഇല്ലാതിരുന്നിട്ടും ആ കുട്ടി എന്തെങ്കിലുമൊക്കെ ആകുന്നുണ്ടല്ലോ എന്നൊരു തോന്നൽ..!
ആ കുട്ടിയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അത് ഒരു ഡോക്ടർ ആണെന്ന്. സമൂഹത്തിൽ നിലയും വിലയും ഉള്ള ഒരു ഡോക്ടർ പെൺകുട്ടി..
പക്ഷേ അവൾ എല്ലാ മാസവും കുറഞ്ഞത് രണ്ടു തവണയെങ്കിലും ആ അനാഥാലയത്തിലേക്ക് വന്നു പോകാറുണ്ട്.. ഒട്ടും പറ്റാത്ത സാഹചര്യത്തിൽ മാത്രമാണ് ഒരുതവണ അവൾ വരാറ്.
അവിടെയുള്ള അന്തേവാസികളുടെ ആരുടെയും ഓർമ്മയിൽ അവൾ വരാത്ത മാസങ്ങളില്ല.
ഉത്തരവാദിത്തപ്പെട്ട ഒരു ജോലി ചെയ്യുമ്പോഴും താൻ വളർന്ന തന്റെ വീട്ടിലേക്ക് വരാൻ അവൾക്ക് യാതൊരു മടിയുമില്ല. തന്റെ തിരക്കുകൾക്കിടയിലും അവൾ അതിനു സമയം കണ്ടെത്തുന്നുണ്ട്.
എന്നാൽ മറ്റു ചിലരാകട്ടെ,പുതിയ സാഹചര്യങ്ങളിലേക്ക് ഇഴുകി ചേരുമ്പോൾ പഴയതിനെ പലതിനെയും മറന്നു പോവുകയാണ് പതിവ്.
അന്ന് ആ കുട്ടിയോട് തോന്നിയ ബഹുമാനം പതിയെ പതിയെ തങ്ങളെ ഒരു സൗഹൃദത്തിലേക്ക് നയിച്ചു.
മാസത്തിലെ ഏത് ദിവസത്തിലാണ് ആ കുട്ടി ഈ അനാഥാലയത്തിലേക്ക് എത്തുന്നത് എന്ന് ചോദിച്ചറിഞ്ഞ് അതേദിവസം മിക്കപ്പോഴും ഇവിടെയെത്താൻ നിമ്മി ശ്രമിച്ചിരുന്നു. ഒന്നിച്ചുള്ള കുറച്ചു നിമിഷങ്ങളിൽ അവർ പരസ്പരം പങ്കുവയ്ക്കുന്ന കാര്യങ്ങൾ മാത്രമേ അവർക്ക് അറിവുണ്ടായിരുന്നുള്ളൂ.
താൻ നേരിട്ട അപമാനത്തെക്കുറിച്ചും അനാഥത്വത്തെ കുറിച്ചും ഒക്കെ ആ പെൺകുട്ടി പലപ്പോഴും പറയുമ്പോൾ തന്റെ വീട്ടിൽ തന്നെ സ്ഥാനം എന്താണെന്നറിയാതെ ഉഴറുകയാണ് താൻ എന്ന് ഒരിക്കൽ പോലും നിമ്മി പറഞ്ഞിട്ടില്ല.
സഹോദരങ്ങൾക്കൊക്കെയും അവർ ഇല്ലാത്ത സമയങ്ങളിൽ അവരുടെ കാര്യങ്ങൾ ചെയ്തു കൊടുക്കാനുള്ള ഒരു ആയ മാത്രമാണ് താൻ എന്ന് അവർ ഒരിക്കലും പറഞ്ഞില്ല.
ഭർത്താവിനും മക്കൾക്കും കൃത്യസമയത്ത് വെച്ചു വിളമ്പി കൊടുക്കാനുള്ള ഒരു ജോലിക്കാരി മാത്രമാണ് താനെന്നും അവൾ പറഞ്ഞില്ല.
ആ വീട്ടിൽ ഒരിക്കൽ പോലും തന്റെ അഭിപ്രായങ്ങൾ ആരും ചോദിച്ചിട്ടില്ല എന്ന സത്യം അവളുടെ ഉള്ളിൽ വീർപ്പുമുട്ടി.
അവളുടെ ഇഷ്ടപ്പെട്ട ആഹാരങ്ങൾ ഏതൊക്കെയാണെന്ന് ആ വീട്ടിൽ ഒരാൾ പോലും അന്വേഷിച്ചിട്ടില്ല എന്ന് അവൾ സ്വയം മറന്നു. ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ച് ആ വീട്ടിൽ എന്തെങ്കിലും പാചകം ചെയ്തിട്ട് നാളുകളായി എന്ന് അവർ പറഞ്ഞില്ല.
ഭർത്താവിനും ഉൾപ്പെടെ എല്ലാവർക്കും താൻ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ ഫാസ്റ്റ് ഫുഡിനോടാണ് താല്പര്യം എന്ന് പറഞ്ഞില്ല.
തനിക്ക് ചുറ്റും ഒരുപാട് പേരുണ്ടെങ്കിലും അവർക്കൊക്കെയും താൻ ആരുമല്ല എന്നുള്ള നോവ് അവരുടെ ഉള്ളിൽ മാത്രം ഇരുന്നു.
ഇന്ന് അവരുടെ മകളുടെ പിറന്നാളായിരുന്നു. പിറന്നാളിന് അവർ ആഗ്രഹത്തോടെ അവൾക്കു വേണ്ടി പായസം ഉണ്ടാക്കിയിട്ടും അത് ഒന്ന് രുചിച്ചു നോക്കാൻ പോലും സമയമില്ലാതെ അവൾ ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.
അവളുടെ കൂട്ടുകാർ അവർക്ക് വേണ്ടി ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ സെലിബ്രേഷൻ പ്ലാൻ ചെയ്തിട്ടുണ്ട് എന്ന്. അതിൽ പങ്കെടുക്കാൻ ഉള്ളതുകൊണ്ട് വീട്ടിൽ അമ്മ സ്നേഹത്തോടെ ഉണ്ടാക്കിയ ആഹാരം അവൾക്ക് വേണ്ടത്രെ..!
അതുകൊണ്ട് മാത്രമാണ് അവർ സ്നേഹത്തോടെ ഉണ്ടാക്കിയ ആ പായസം വേസ്റ്റ് ആക്കി കളയണ്ട എന്ന് കരുതി അവർ അനാഥാലയത്തിലേക്ക് കൊണ്ടുവന്നത്. പതിവ് തെറ്റിച്ചു കൊണ്ട് അലീനയും അന്ന് അവിടെ ഉണ്ടായിരുന്നു.
മനസ്സുകൊണ്ട് അവളെ മകളായി സങ്കൽപ്പിച്ചു കഴിഞ്ഞിരുന്ന നിമ്മി ആ പായസം സ്നേഹ വാത്സല്യങ്ങളോടെ അവൾക്ക് വിളമ്പി.
അവൾ അറിഞ്ഞിട്ടില്ലാത്ത മാതൃ വാത്സല്യവും, ആ അമ്മ രുചിയും അറിഞ്ഞപ്പോൾ അലീനയ്ക്കും വല്ലാതെ വിഷമം തോന്നി.
എന്നും ആ അമ്മ തനിക്ക് സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ ചിന്തിച്ചു പോയി.!
ഒരു പക്ഷെ.. അതെ നിമിഷത്തിൽ നിമ്മിയും ആഗ്രഹിച്ചത് അത് തന്നെ ആയിരിക്കാം..!!
ഇനി വരുമൊരു ജന്മമെങ്കിലും തങ്ങളുടെ ആഗ്രഹം സഫലീകരിക്കപ്പെടേണമേ എന്ന പ്രാർത്ഥന മാത്രം അവരുടെ ചുണ്ടിൽ അവശേഷിച്ചു.
✍️ അപ്പു