പ്ലസ്ടുവിനു പഠിക്കുമ്പോൾ ഒരു ക്യാമ്പിൽ വെച്ചാണ് നവീനിനെ പരിചയപ്പെടുന്നത്….

രചന : Sivadasan Vadama

:::::::::::::::::::::::::::

അമ്പത് പവൻ ഉണ്ടെങ്കിൽ ഈ വിവാഹം നടക്കും. നവീനിന്റെ അങ്കിൾ അതു പറഞ്ഞപ്പോൾ കുറച്ചു സമയം അവിടമാകെ നിശബ്ദമായി. അമ്മയുടെ മുഖം വലിഞ്ഞു മുറുകുന്നത് കണ്ടു ദയക്ക് ഭയം തോന്നി.

എങ്കിൽ ഈ വിവാഹം നടക്കില്ല? അമ്മ രോക്ഷത്തോടെ എഴുന്നേറ്റു. താൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. അതിഥികൾ എഴുന്നേറ്റപ്പോൾ ആരും അവരെ തടഞ്ഞില്ല.

അമ്മേ അവരോടു പോകല്ലേ എന്നു പറ? ദയ അമ്മയോട് കരഞ്ഞു പറഞ്ഞു.

അമ്മ അതിനു മറുപടി പറയാതെ മുറിയിലേക്ക് പോയി.

****************

പ്ലസ്ടുവിനു പഠിക്കുമ്പോൾ ഒരു ക്യാമ്പിൽ വെച്ചാണ് നവീനിനെ പരിചയപ്പെടുന്നത്. പരിചയം പെട്ടെന്ന് തന്നെ പ്രണയമായി മാറി. പ്ലസ്ടു കഴിഞ്ഞപ്പോൾ അവന്റെ ഇഷ്ടപ്രകാരം കുറച്ചു അകലെ ഉള്ള കോളേജിൽ അഡ്മിഷൻ എടുത്തു. പിന്നീട് പ്രണയകാലം ആയിരുന്നു. ഇടക്ക് എപ്പോഴോ മനസ്സിനൊപ്പം ശരീരവും പങ്കു വെച്ചു. അതിൽ കുറ്റബോധം ഒന്നുമുണ്ടായിരുന്നില്ല. നാളെ ഒന്നാകേണ്ടവർ. തങ്ങളെ പിരിക്കാൻ ആർക്കും സാധിക്കില്ല

ഡിഗ്രി കഴിഞ്ഞപ്പോൾ അമ്മയുടെ കസിന്റെ മകന്റെ ഒരു വിവാഹലോചന വന്നപ്പോൾ തനിക്കു ഇപ്പോൾ വിവാഹം വേണ്ടെന്നു പറഞ്ഞു വാശി പിടിച്ചു. ഗവണ്മെന്റ് ജോലി ഉള്ള ശരത്തിന്റെ ആലോചന വേണ്ടെന്നു വെക്കാൻ അമ്മക്ക് മടിയായി.

വിവാഹം കഴിഞ്ഞു അവർ പഠിപ്പിച്ചോളാം എന്ന് വാഗ്ദാനം നൽകിയപ്പോൾ തനിക്കു അമ്മയോട് തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയേണ്ടി വന്നു. അമ്മ ഒരുതരത്തിലും ഈ വിവാഹം നടത്തി തരില്ലെന്ന് വാശി പിടിച്ചു. എന്റെ സമ്മതം ഇല്ലാതെ എന്റെ വിവാഹം നടത്തുന്നത് കാണട്ടെ എന്ന് താനും വാശി പിടിച്ചു

പുതിയ കോഴ്‌സ് എടുത്തു താമസം ഹോസ്റ്റലിലേക്ക് മാറിയപ്പോൾ അമ്മയും മകളും തമ്മിലുള്ള യുദ്ധം അവസാനിച്ചു. നവീനിനു ഒരു ജോലി കിട്ടിയാൽ ഒരുമിച്ചു ജീവിക്കാം എന്നായിരുന്നു കണക്കു കൂട്ടൽ. ആഗ്രഹിച്ചത് പോലെ നവീനി നു വിദേശത്തു പോകാൻ അവസരം ലഭിച്ചു. നല്ല ജോലി കിട്ടി ജീവിതം പച്ചപിടിച്ചു. പ്രണയവും അതുപോലെ ശക്തമായി വളർന്നു.

പ്രണയം പഠനത്തെ സാരമായി ബാധിച്ചു. ചെയ്ത കോഴ്‌സുകൾ ഒന്നും മുഴുവനാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തനിക്കു നല്ലൊരു ജോലിയും നേടിയെടുക്കാൻ കഴിഞ്ഞില്ല. തനിക്കു വിവാഹപ്രായം കടന്നു പോകുന്നു എന്നു തോന്നിയപ്പോൾ അമ്മ ഒന്ന് അയഞ്ഞു. അങ്ങനെ അണ് നവീനിന്റെ വീട്ടുകാരോട് ഇങ്ങോട്ടു വരാൻ ആവശ്യപ്പെട്ടത്. അത് അവസാനം ഇങ്ങനെയുമായി.

*****************

നവീൻ…ദയ അവനെ വിളിച്ചപ്പോൾ പതിഞ്ഞ സ്വരത്തിൽ അവൻ വിളികേട്ടു.

നീ എന്താ ഒന്നും പറയാത്തെ?

ഞാൻ എന്ത് പറയാൻ

നീ സ്വത്തു നോക്കിയാണോ എന്നെ പ്രണയിച്ചത്.

ഞാൻ എപ്പോഴെങ്കിലും നിന്നോട് അങ്ങനെ ആവശ്യപ്പെട്ടിട്ടുണ്ടോ? നവീൻ ചോദിച്ചു.

പിന്നെ ഇന്ന് എന്താണ് സംഭവിച്ചത്?

അതിപ്പോ അങ്കിൾ ഇങ്ങനെ ഒക്കെ പറയുമെന്ന് ഞാൻ അറിഞ്ഞോ.

നീ അങ്കിളിനോട് സംസാരിച്ചില്ലേ?

അങ്കിൾ ഒരു പ്രത്യേക പ്രകൃതം ആണ്. അങ്കിൾ പറയുന്നതേ അമ്മ കേൾക്കൂ?

അപ്പോൾ ഈ വിവാഹം നടക്കില്ലെന്നാണോ?

അങ്കിൾ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇനി അങ്കിൾ ആവശ്യപ്പെട്ട സ്ത്രീധനം നൽകാതെ ഈ വിവാഹം നടക്കില്ലെന്നു തോന്നുന്നു.

ദയക്ക് സങ്കടം തോന്നി.

ഇവന് വേണ്ടി താൻ തന്റെ വിലപ്പെട്ടതെല്ലാം നഷ്ടപ്പെടുത്തി. ഇപ്പോൾ അവൻ എത്ര നിസ്സാരമായി ആണ് ഇത് പറയുന്നത്. അമ്മ തനിക്കു വേണ്ടി ഇതിൽ കൂടുതൽ കരുതി വെച്ചിട്ടുണ്ട്. അത് ഇവർക്ക് അറിയില്ല. സ്ത്രീധനം ആയി ചോദിച്ചതാണ് അമ്മയെ ദേഷ്യം പിടിപ്പിച്ചത്. ഒരാൾക്ക് മനസ്സും ശരീരവും പങ്കു വെച്ചിട്ട് മറ്റൊരാളോടൊപ്പം ജീവിക്കാൻ തനിക്കു കഴിയുമോ? അത് ഓർക്കാൻ കൂടി വയ്യ. ഒരു വിവാഹമേ വേണ്ടെന്നുവെച്ച് ജീവിച്ചാൽ നഷ്ടം ആർക്കുമില്ല. പക്ഷേ നവീൻ മറ്റൊരു വിവാഹം കഴിച്ചു സുഖമായി ജീവിക്കും. അതിനു അനുവദിച്ചു കൊടുക്കാമോ?

ദയ നവീനിനോട് യാത്ര പറഞ്ഞു.

********************

അമ്മേ!ഈ വിവാഹം നടന്നില്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല? ദയ അമ്മയെ കെട്ടിപിടിച്ചു കിടന്നു കൊണ്ടു പറഞ്ഞു.

മോളെ നീ കേട്ടതല്ലേ അവരുടെ സംസാരം.

അവർ അത്രയല്ലേ ആവശ്യപ്പെട്ടുള്ളു. അതിലും അധികം നൽകാൻ അമ്മക്ക് സാധിക്കും പിന്നെന്താ?

ഇത്രയും ആർത്തിയുള്ള അവരുടെ വീട്ടിൽ നീ എങ്ങനെ ജീവിക്കും. അങ്കിൾ അല്ലെ അങ്ങനെ ആവശ്യപ്പെട്ടത്അങ്കിളിന്റെ വീട്ടിലേക്ക് അല്ലല്ലോ എന്നെ വിവാഹം കഴിപ്പിച്ചു അയക്കുന്നത്?

എന്നാലും…

ഒരു എന്നാലുമില്ല ഇനി വരുന്നത് ഞാൻ നോക്കിക്കൊള്ളാം. അമ്മ ഒന്നുകൊണ്ടും പേടിക്കണ്ട.

*******************

അധികമായി കിട്ടിയത് എല്ലാം വീട്ടിൽ തന്നെ അഴിച്ചു വെച്ചു കൃത്യം അമ്പതു പവൻ അണിഞ്ഞു കൊണ്ടാണ് ദയ പന്തലിലേക്ക് ഇറങ്ങിയത്. നവീനിന്റെ അമ്മയുടെ മുഖം വികസിച്ചു നിൽക്കുന്നത് അവൾ കണ്ടു. വിവാഹം കെങ്കേമമായി നടന്നു. അമ്പത് പവൻ അണിഞ്ഞു വന്ന മരുമകളെ അഭിമാനപൂർവം മറ്റുള്ളവർക്ക് ഭവാനിയമ്മ പരിചയപ്പെടുത്തി.

നവീൻ പഴയതു പോലെ തന്നെ ആയിരുന്നു.

*************************

ദിവസങ്ങൾ കഴിഞ്ഞു പോയി. നവീനിന്റെ ലീവ് തീർന്നു.

ഒരു കല്യാണത്തിന് പോകാൻ നേരത്താണ് ദയയോട് കല്ലുമാല ഭവാനിയമ്മ ചോദിച്ചത്.

അതു ശരിയാവില്ല അമ്മേ..എന്റെ ആഭരണങ്ങൾ മറ്റുള്ളവർ ധരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.

ഭവാനിയമ്മയുടെ മുഖം മാറി.

എന്റെ മകന് സ്ത്രീധനം കിട്ടിയത് എനിക്ക് കൂടി അവകാശപ്പെട്ടതാണ്.

മകന് കിട്ടിയ സ്ത്രീധനമോ?

ഇത് എനിക്ക് അണിഞ്ഞു നടക്കാൻ എന്റെ മാതാപിതാക്കൾ സമ്മാനിച്ചതാണ്. ഇതിൽ നിങ്ങൾക്ക് എന്നല്ല നിങ്ങളുടെ മകന് പോലും അവകാശമില്ല. ഇതു കൈകാര്യം ചെയ്യാൻ എനിക്ക് മാത്രമേ അവകാശം ഉളളൂ ഇത് കണ്ടിട്ട് ആരും മോഹിക്കേണ്ട.

നിന്റെ പേര് മാത്രല്ലേ ദയ എന്നുള്ളൂ?

അതേ! ഞാൻ പേരുപോലെ ദയ ഉള്ളവൾ തന്നെ ആയിരുന്നു. പക്ഷേ എന്റെ പേരിനു കളങ്കം വരുത്തേണ്ടി വന്നത് സാഹചര്യങ്ങൾ ആണ്. ഏതു പാവം പെൺകുട്ടിയും ഭർത്താവിന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ കുറച്ചു ബോൾഡാവുന്നത് അവിടുത്തെ സാഹചര്യങ്ങൾ ആണ്.

അതൊരു തുടക്കം മാത്രമായിരുന്നു…