ഗൗരവത്തോടെ പറഞ്ഞപ്പോൾ അനു തന്നെ ഒന്നു നോക്കിക്കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി…

രചന: അപ്പു

::::::::::::::::::::::::::::::::;

” ഇന്നെന്താ പുതിയ കത്തൊന്നുമില്ലേ..? “

ലൈബ്രറിയിൽ ബുക്ക് എടുക്കാനായി ചെന്ന് എന്നോട് സുഹൃത്ത് അടക്കിപ്പിടിച്ച് ചോദിക്കുന്നത് കേട്ട് അവളെ ഒന്ന് തറപ്പിച്ചു നോക്കി. അത് കണ്ടപ്പോൾ അവളുടെ ചിരിയുടെ ആക്കം കൂടിയത് പോലെ..

അവളെയും കുറ്റം പറയാൻ പറ്റില്ല ഇപ്പോൾ കുറെ നാളായി ഞാൻ ഏതു ബുക്ക് കൈ കൊണ്ട് എടുത്താലും അതിലൊക്കെയും എനിക്കുള്ള ലെറ്ററുകൾ മാത്രമാണ് ഉണ്ടാകാറുള്ളത്. പക്ഷേ എനിക്ക് മനസ്സിലാകാത്തത് അതല്ല ഇത് എനിക്ക് തന്നെ ഉള്ളതാണോ എന്നുള്ള കാര്യമാണ് ..

ആദ്യമായി കത്ത് കിട്ടിയത് വാർഷികത്തിന്റെ പിറ്റേദിവസം ആയിരുന്നു. വായനശാലയുടെ വാർഷികവും പരിപാടിയും ഒക്കെ കഴിഞ്ഞ് പിറ്റേദിവസം ബുക്ക് എടുക്കാൻ വേണ്ടി വന്നതാണ്.

തനിക്ക് സ്വതവേ മലയാളം കഥകളും നോവലുകളും ഒക്കെയാണ് ഇഷ്ടം. കവിതയോട് വലിയ താല്പര്യം തോന്നിയിട്ടില്ല. വേറൊന്നും കൊണ്ടല്ല ചിലതൊന്നും വായിച്ചാൽ ഒരു കുന്തവും മനസ്സിലാവില്ല.

നേരെ നോവൽ സെക്ഷനിലേക്ക് വച്ച് പിടിച്ചു. ബുക്കുകൾ തപ്പി തപ്പി പോകുമ്പോഴാണ് പെട്ടെന്ന് ഒരു ബുക്ക് കയ്യിൽ കിട്ടുന്നത്. പലതവണ വായിച്ചിട്ടുള്ളതാണെങ്കിലും വീണ്ടും വീണ്ടും എന്നെ വായിക്കാൻ മോഹിപ്പിക്കുന്നത് ആ ബുക്ക്‌ ആണ്..

എം ടി യുടെ രണ്ടാമൂഴം..!!

അന്നും തന്നോടൊപ്പം തന്നെ സുഹൃത്ത് അനു ഉണ്ടായിരുന്നു. കൈയിൽ ഇരിക്കുന്ന ബുക്ക് കണ്ടപ്പോൾ തന്നെ അവൾ എന്നെ നോക്കി ഒരു ചിരി ചിരിച്ചു.

” ഇതും കൂടെ ചേർത്ത് എത്രാമത്തെ തവണയാണ് നീ ഈ ബുക്ക് വായിക്കുന്നത് എന്ന് എന്തെങ്കിലും ഒരു ബോധം ഉണ്ടോ..? നിനക്ക് ഇതിൽ റെക്കോർഡ് എടുക്കാൻ എന്തെങ്കിലും പ്ലാനുണ്ടോ..? ഒരേ ബുക്ക് തന്നെ പതിനായിരം തവണ വായിച്ചു എന്നൊക്കെ പറഞ്ഞിട്ട്.. അല്ലെങ്കിൽ പിന്നെ ഇങ്ങനെയും ഒരു ഭ്രാന്ത് ഉണ്ടോ..? “

അവൾ ചോദിക്കുന്നത് കേട്ടപ്പോൾ അവളെ പുച്ഛിച്ചു.

” നിനക്ക് അതിന്റെ സുഖം പറഞ്ഞാൽ മനസ്സിലാകാഞ്ഞിട്ടാണ്. നമ്മൾ ഓരോ തവണ വായിക്കുമ്പോഴും ഇതിൽ നിന്ന് ഓരോ പുതിയ കാര്യങ്ങൾ നമുക്ക് പഠിക്കാം. പുതിയ പുതിയ അർഥങ്ങൾ നമുക്ക് കണ്ടെത്താം. നാം നേരത്തെ കാണാതെ പോയ കാഴ്ചകളൊക്കെയും വീണ്ടും വീണ്ടും വായിക്കുമ്പോൾ പുസ്തകം നമുക്ക് കാണിച്ചു തരും. “

പറഞ്ഞു കഴിഞ്ഞിട്ട് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഏതോ ഒരു അത്ഭുത ജീവിയെ പോലെ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

“നിനക്ക് വായിച്ചു വായിച്ചു പ്രാന്തായതാണ്.നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല..”

അതും പറഞ്ഞ് എന്നെയും പുച്ഛിച്ചു കൊണ്ട് അവൾ എന്റെ കൈപിടിച്ചു നടന്നു.

പുസ്തകം എന്റർ ചെയ്യാൻ വേണ്ടി മേശപ്പുറത്തേക്ക് വച്ചിട്ട് കാത്തു നിൽക്കുമ്പോഴാണ് ലൈബ്രറിയൻ സുധി ചേട്ടൻ പുതിയ പുസ്തകങ്ങൾ വന്നിട്ടുണ്ട് എന്ന് പറയുന്നത്.

” കഴിഞ്ഞ തവണ ഞാൻ പറഞ്ഞ ഏതെങ്കിലും പുസ്തകങ്ങൾ കൊണ്ടു വന്നിട്ടുണ്ടോ ചേട്ടാ..?”

ആകാംക്ഷയോടെ ചോദിച്ചപ്പോൾ സുധി ചേട്ടൻ ആലോചിക്കുന്നത് കണ്ടു.

“ഏതൊക്കെയോ ഉണ്ടെന്നാണ് തോന്നുന്നത്. നീ പോയി ഒന്നു നോക്കിക്കോ. ദേ അവിടെ ആ റാക്കിൽ അടുക്കി വെച്ചിട്ടുണ്ട്.കറക്റ്റ് ആയിട്ട് അറേഞ്ച് ചെയ്തിട്ട് ഒന്നുമില്ല.”

സുധി ചേട്ടൻ പറഞ്ഞപ്പോൾ ശരിയെന്ന് തലയാട്ടിക്കൊണ്ട് നേരെ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് നടന്നു. ചേട്ടൻ പറഞ്ഞതു പോലെ അവിടെ കുറെ പുസ്തകങ്ങൾ ഇരിപ്പുണ്ട്.

എല്ലാത്തിലൂടെയും കണ്ണോടിച്ചപ്പോൾ വായിക്കാൻ ഇഷ്ടമുള്ള കുറച്ചു പുസ്തകങ്ങൾ ഇരിക്കുന്നത് കണ്ടു. കയ്യിലുള്ള പുസ്തകം വായിച്ചു കഴിഞ്ഞിട്ട് അധികം വൈകാതെ വന്ന് ഇത് എടുക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു.

ഒരാളിന് രണ്ടു പുസ്തകം എടുക്കാം എന്നുള്ളത് കൊണ്ട് രണ്ടാമൂഴത്തിന് പുറമേ ഒരെണ്ണം കൂടി എടുത്തു. അത് പുതിയ പുസ്തകങ്ങളുടെ കളക്ഷനിൽ നിന്നായിരുന്നു.

വീട്ടിലെത്തി രാത്രി ആഹാരവും ഒക്കെ കഴിച്ചു കഴിഞ്ഞിട്ടാണ് വായിക്കാൻ എടുത്തത്. വായിച്ച് കുറച്ചു പേജുകൾ പിന്നിട്ടപ്പോൾ അതിനിടയിൽ നിന്ന് എനിക്ക് ഒരു പേപ്പർ കിട്ടി.

” എന്റെ മയിൽ കുഞ്ഞിന്..

ഇന്നലത്തെ ഡാൻസ് സൂപ്പർ ആയിരുന്നു കേട്ടോ.. തനിക്ക് ഇങ്ങനെ ഒരു കഴിവുണ്ട് എന്ന് ഞാൻ അറിയാൻ വൈകിപ്പോയി. വായന മാത്രമാണ് തന്റെ ക്രൈസ് എന്നാണ് ഞാൻ കരുതിയിരുന്നത്. എന്തായാലും താൻ എന്നെ ശരിക്കും ഞെട്ടിച്ചു..

എന്തായാലും എനിക്കിഷ്ടായി..

ഒത്തിരി സ്നേഹത്തോടെ നിന്റെ മാത്രം ഞാൻ.. “

ആ കത്ത് വായിച്ചപ്പോൾ വല്ലാത്ത ഒരു അമ്പരപ്പായിരുന്നു. ഈ മയിൽ കുഞ്ഞ് ആരാണ്..? ഇന്നലെ ലൈബ്രറിയിലെ പരിപാടിക്ക് താനും ഡാൻസ് കളിച്ചിട്ടുണ്ടായിരുന്നു. തന്നോടൊപ്പം ഡാൻസ് കളിച്ച വേറെ ആരുടെയെങ്കിലും കാര്യമായിരിക്കും.

അങ്ങനെ ചിന്തിച്ചു കൊണ്ട് കത്ത് മാറ്റിവെച്ചു. പിറ്റേന്ന് അനുവിനോട് ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ അവളാണ് ഡാൻസ് കളിച്ച പാട്ടിനെ കുറിച്ച് ഓർമിപ്പിച്ചത്. മയിലായി പറന്നു വാ എന്ന പാട്ടിനാണ് ഞങ്ങൾ ഡാൻസ് കളിച്ചത്. ഒരുപക്ഷേ അതിൽ നിന്നായിരിക്കണം മയിൽ കുഞ്ഞ് എന്ന പേര് കണ്ടെത്തിയിട്ടുണ്ടാവുക.

പിന്നീട് പലപ്പോഴും ഞാൻ എടുക്കുന്ന പുസ്തകങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള കത്തുകൾ കിട്ടിത്തുടങ്ങി. ഒന്ന് രണ്ട് തവണ കത്തുകൾ കിട്ടിയപ്പോൾ പിന്നീട് പുസ്തകം കയ്യിലെടുക്കുമ്പോൾ തന്നെ അതിൽ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുന്നത് സ്ഥിരമായി.

പക്ഷേ ഒന്നുരണ്ട് തവണ നോക്കിയപ്പോൾ പുസ്തകത്തിൽ നിന്ന് കത്ത് കിട്ടിയില്ല. എന്നാൽ കൃത്യമായി വീട്ടിലെത്തിയപ്പോൾ അതിൽ കത്ത് ഉണ്ടായിരുന്നു. അതോടെ സുധി ചേട്ടനെ സംശയമായി. പുള്ളിയോട് ഒരിക്കൽ ചോദിക്കുകയും ചെയ്തു.

” നീയൊക്കെ എന്നെങ്കിലും അത് കണ്ടുപിടിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. ആ കത്ത് പുസ്തകത്തിൽ വച്ചത് ഞാൻ തന്നെയാണ്. പക്ഷേ അത് എനിക്ക് വേണ്ടി ഒന്നുമല്ല. അതിന്റെ ആളാരാണോ അധികം വൈകാതെ അവൻ നിന്റെ മുന്നിലേക്ക് വന്നോളും.”

ചിരിച്ചുകൊണ്ട് സുധി ചേട്ടൻ അത്രയും പറഞ്ഞപ്പോൾ അതാരാണ് ഞാൻ അറിയാത്ത ഒരു മനുഷ്യൻ എന്നൊരു ചിന്തയായിരുന്നു ഉണ്ടായിരുന്നത്.

ഇന്നും പതിവു പോലെ ലൈബ്രറിയിലേക്ക് വന്നതാണ്. പക്ഷേ സുധി ചേട്ടന് പകരം ഇന്ന് ലൈബ്രറിയനായി ഉണ്ടായിരുന്നത് മനു ചേട്ടൻ ആയിരുന്നു.

പുള്ളിയെ കണ്ടാലറിയാം എന്നല്ലാതെ ആളുമായി അങ്ങനെ സൗഹൃദം ഒന്നുമില്ല. എപ്പോഴും ഗൗരവത്തിൽ ഇരിക്കുന്ന ഒരാൾ എന്ന നിലയിൽ ആ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചിട്ട് പോലുമില്ല.

ഇന്നിനി എന്റെ കത്തിന്റെ കാര്യം തീരുമാനമായി..

അതും ഓർത്തു കൊണ്ടാണ് പുസ്തകം എന്റർ ചെയ്യാനായി മനുവേട്ടന്റെ അടുത്തേക്ക് ചെന്നത്. മുഖത്തേക്ക് ഒന്ന് നോക്കിക്കൊണ്ട് പുസ്തകം വേഗം തന്നെ എന്റർ ചെയ്തു മടക്കി തന്നു.

“സുധി ചേട്ടനു എന്തുപറ്റി..? “

അനു ആയിരുന്നു ചോദിച്ചത്. അതിനു മറുപടിയായി മനു ഗൗരവത്തോടെ അവരെ നോക്കി.

” അതെന്താ സുധി ഉണ്ടെങ്കിൽ മാത്രമേ പുസ്തകം എടുക്കാൻ പറ്റുകയുള്ളൂ..? “

ഗൗരവത്തോടെയുള്ള ആ ചോദ്യം കേട്ടപ്പോൾ തന്നെ അടിമുടി വിറയ്ക്കാൻ തുടങ്ങി. അനുവിനെ ഒന്നു നോക്കി പേടിപ്പിച്ചുകൊണ്ട് താൻ പുറത്തേക്കിറങ്ങി.

“എടോ ലാവണ്യ.. ഒരു നിമിഷം..”

പിന്നിൽ നിന്ന് വിളിച്ചപ്പോൾ അത്ഭുതം ആയിരുന്നു. ഈ മനുഷ്യന് എന്റെ പേരൊക്കെ അറിയാമോ..? ചിലപ്പോൾ ആ കാർഡിൽ നിന്ന് കണ്ടുപിടിച്ചതായിരിക്കും. അങ്ങനെ ചിന്തിച്ചു കൊണ്ടാണ് തിരിഞ്ഞു നോക്കിയത്.

” തനിക്ക് എന്തെങ്കിലും സുധി തരാനുണ്ടോ..? “

ആ ചോദ്യം കേട്ടപ്പോൾ ആകെ വിയർത്തു. സുധി ചേട്ടൻ ഈ കാര്യങ്ങൾ നാടു മുഴുവൻ പറഞ്ഞു നടക്കുകയാണ്.. സുധിയോട് വല്ലാത്ത ദേഷ്യം തോന്നി.

” അനു ഒന്നു പുറത്തേക്കു നിക്കാമോ..? എനിക്ക് ഈ കുട്ടിയോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്..”

ഗൗരവത്തോടെ പറഞ്ഞപ്പോൾ അനു തന്നെ ഒന്നു നോക്കിക്കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി.

താനാണെങ്കിൽ മനുവിനെ നോക്കാതെ തലകുനിച്ചു നിൽക്കുകയായിരുന്നു.

” എന്റെ മയിൽ കുഞ്ഞിന് എന്നെ കാണാതെ സമാധാനമില്ല എന്ന് സുധി പറഞ്ഞതുകൊണ്ട് കാണാൻ വന്നതാണ് ഞാൻ. എന്നിട്ടിപ്പോൾ എന്റെ മുഖത്ത് നോക്കാതെ കുനിഞ്ഞു നിന്നാൽ ഞാൻ എങ്ങനെ കാണാനാ..?”

കുസൃതിയോടെ പതിഞ്ഞ സ്വരം കേട്ടപ്പോൾ ഞെട്ടലോടെ തല ഉയർത്തി നോക്കി. മുന്നിൽ നിന്ന് ചിരിക്കുന്ന മനുവിനെ കണ്ടപ്പോൾ സ്വപ്നം കാണുകയാണോ എന്ന് വരെ സംശയം തോന്നി.

” എന്റെ പെണ്ണെ…സ്വപ്നം ഒന്നുമല്ല..ഞാൻ തന്നെയാണ് നിനക്ക് കത്തുകൾ എഴുതിയത്. നേരിട്ട് വന്ന് പറയാൻ മടിയുള്ളത് കൊണ്ടൊന്നുമല്ല. നിന്റെയൊക്കെ മുന്നിൽ എനിക്ക് ഒരു കലിപ്പന്റെ ഇമേജ് ആണല്ലോ.. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അത് കളഞ്ഞു കുളിക്കേണ്ട എന്ന് കരുതി. പിന്നെ നിനക്ക് എന്നോട് എന്തെങ്കിലും ഫീലിംഗ്സ് ഇല്ലായെങ്കിൽ ഞാൻ വന്നു പറഞ്ഞിട്ട് ചമ്മി പോയില്ലേ..? അതുകൊണ്ടാണ് കത്തെഴുതാം എന്ന് തീരുമാനിച്ചത്. “

താൻ അവനെ കൂർപ്പിച്ചു നോക്കി.

” ഇപ്പോഴും എനിക്ക് തന്നോട് പ്രത്യേകിച്ച് ഫീലിംഗ്സ് ഒന്നുമില്ല. “

പുച്ഛത്തോടെ പറഞ്ഞപ്പോൾ അവൻ പൊട്ടി ചിരിച്ചു.

” അത് ഓരോ ദിവസവും ഞാൻ അറിയുന്നുണ്ട് നിനക്ക് ഫീലിംഗ്സ് ഇല്ല എന്ന്. എന്റെ കത്ത് കിട്ടിയില്ലെങ്കിൽ സുധിയെ നോക്കി പേടിപ്പിക്കാറുണ്ട് എന്ന് അവൻ എന്നോട് പറയാറുണ്ട്. എന്നിട്ടാണോ ഇപ്പോൾ നിനക്ക് ഫീലിംഗ്സ് ഇല്ല എന്ന് പറയുന്നത്..? “

കളിയാക്കിക്കൊണ്ട് അവൻ ചോദിച്ചപ്പോൾ ചമ്മലോടെ മുഖം കുനിഞ്ഞു.

” ഇനി അധികം ചമ്മി വശം കെടേണ്ട. അധികം വൈകാതെ ഞാൻ വീട്ടിലേക്ക് വരുന്നുണ്ട്.. നമ്മുടെ കാര്യം ഒഫീഷ്യലി തീരുമാനം ആക്കാൻ.. ഇതിന് കത്ത് കിട്ടാത്തത് കൊണ്ട് വിഷമം വേണ്ട.. “

അതും പറഞ്ഞുകൊണ്ട് പോക്കറ്റിൽ നിന്ന് ഒരു കത്തെടുത്ത് കയ്യിലേക്ക് തരുമ്പോൾ അതും വാങ്ങി നാണത്തോടെ തിരിഞ്ഞു ഓടിയിരുന്നു താൻ…!!

✍️ അപ്പു