ആരോടൊക്കെയോ ഉള്ള ദേഷ്യം തീർക്കുന്നതുപോലെ ആയിരുന്നു എന്നോടുള്ള അയാളുടെ സമീപനം…

രചന: നീതു

“””മോളെ.. എന്റെ കൂടെ ജോലി ചെയ്യുന്ന ശിവകുമാറില്ലേ അവന് മോളെ അമ്പലത്തിൽ വച്ച് കണ്ടു ഇഷ്ടമായി എന്ന്… എന്നോട് വന്ന് ചോദിച്ചു അവന് മോളെ വിവാഹം ചെയ്തു കൊടുക്കുമോ എന്ന് ഞാൻ മോളോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു.. ഏട്ടൻ എന്താ പറയണ്ടേ???””

ശ്രീകുമാർ അങ്ങനെ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ഇരുന്നു ശ്യാമ.. അവളുടെ മിഴികളിലൂടെ കണ്ണുനീർ ഒഴുകുന്നത് കാണാമായിരുന്നു ശ്രീകുമാറിന് എന്നിട്ടും അയാൾ മിണ്ടാതെ നിന്നു..

തൊട്ടരികിൽ കിടന്നുറങ്ങിയിരുന്ന കുഞ്ഞിനെ അവൾ എടുത്ത് മടിയിൽ വച്ച് ആ മുഖത്ത് ഉമ്മകൾ കൊണ്ട് മൂടി പിന്നെ ശ്രീകുമാറിനെ നോക്കി,

“”എല്ലാം അറിഞ്ഞു വെച്ചിട്ടും ഏട്ടൻ…”””

“”” മോളെ ഏട്ടൻ ഒന്നിനും നിർബന്ധിക്കില്ല പൂർണ്ണ സമ്മതം ഉണ്ടെങ്കിൽ മാത്രം മതി ഞാൻ പറഞ്ഞു എന്നേയുള്ളൂ… “”

അതും പറഞ്ഞ് ശ്രീകുമാർ അവിടെനിന്ന് പുറത്തേക്കു നടന്നു അയാൾക്ക് അറിയാമായിരുന്നു ഒരിക്കലും ശ്യാമ സമ്മതിക്കാൻ പോകുന്നില്ല എന്ന് കാരണം ഇത്ര ചെറുപ്പത്തിലെ അവൾ അനുഭവിച്ചത് അത്രയും വലിയ ക്ലേശങ്ങൾ ആയിരുന്നല്ലോ…

ശ്യാമ കുഞ്ഞിനെയും കെട്ടിപ്പിടിച്ച് കിടക്കയിലേക്ക് ചാഞ്ഞു അവളുടെ മനസ്സ് കലുഷിതമായിരുന്നു എന്നത്തേയും പോലെ കുറെ കരഞ്ഞു തളർന്നു തന്നെയാണ് ഇന്നത്തെ ദിവസവും ഉറക്കം അവളെ തേടി വന്നത്..

പിറ്റേ ദിവസവും കുഞ്ഞു ഉണരുന്നതിന് മുമ്പേതന്നെ അവളെണീറ്റ് ക്കുളിച്ചു അമ്പലത്തിലേക്ക് പോയിരുന്നു നടയിൽ ദേവിക്ക് മുന്നിൽ നിന്ന് കണ്ണുനീർ വാർക്കുമ്പോൾ, തന്റെ സങ്കടങ്ങൾ എല്ലാം പറയുമ്പോൾ, ഒരല്പം സമാധാനം കിട്ടുന്നുണ്ട് ഇപ്പോഴത്തെ അവസ്ഥയിൽ ഏറെ ആശ്വാസവും അത് തന്നെയാണ്…

തൊഴുതി ഇറങ്ങിയപ്പോഴാണ് പുറകിൽ നിന്ന് ആരോ വിളിച്ചത്..
“”ശ്യാമേ!!””
എന്ന്…

പെട്ടെന്ന് തിരിഞ്ഞുനോക്കി അപ്പോൾ കണ്ടു തന്റെ അടുത്തേക്ക് നടന്നുവരുന്ന ശിവകുമാറിനെ.. എന്തോ അയാളെ കണ്ട് വല്ലായ്മ തോന്നി ശ്യാമയ്ക്ക് ഇപ്പോൾ ആരെയും കാണുന്നത് ഇഷ്ടമല്ല പരിചയക്കാരെ കണ്ടാൽ പോലും തലതാഴ്ത്തി പോവുകയാണ്… അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒന്നും തന്റെ കയ്യിൽ ഉത്തരമില്ല!!! അവർ കാണിക്കുന്ന സഹതാപം കാണാൻ മനസ്സും..!!!

“” ഞാൻ ഏട്ടന്റെ അടുത്ത് ഒരു കാര്യം പറഞ്ഞിരുന്നു!!””

“”” മറുപടി ഞാൻ ഏട്ടനോട് പറഞ്ഞിട്ടുണ്ട്!!””

ശ്യാമ പറഞ്ഞത് കേട്ട് ആ മുഖം മെല്ലെ മങ്ങുന്നത് കണ്ടു…

“”” ശ്രീകുമാർ പറഞ്ഞു തന്റെ മറുപടി, പക്ഷേ എടോ ജീവിതത്തിൽ പലതും അങ്ങനെ ഉണ്ടാവും എന്ന് വച്ച് എല്ലാവരും ഇതുപോലെ ദുഃഖിച്ച് കാലാകാലം ഇരിക്കുകയാണോ ചെയ്യുക അതിൽ നിന്നെല്ലാം മുന്നോട്ടുവന്ന ജീവിതം നല്ലതുപോലെ ജീവിച്ചു തീർക്കുകയാണ് വേണ്ടത്..””””

ഒരല്പം ഈർഷ്യയോടെ തന്നെയായിരുന്നു അയാൾ അത് പറഞ്ഞത് തന്റെ വിവാഹ വാഗ്ദാനം അവൾ തട്ടിക്കളഞ്ഞതിൽ ശരിക്കും അയാൾക്ക് ദേഷ്യം വന്നിരുന്നു കാരണം അത്രമേൽ അവൾ അങ്ങോട്ട് ഉള്ളിലേക്ക് കയറി പോയി..

അവൾ അയാളുടെ മുഖത്തേക്ക് പോലും നോക്കാതെ നടന്നകന്നു..
പുറകിൽ നിന്ന് അപ്പോഴും അയാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു…

“”””” ഇത് ഞാൻ ഇവിടെ ക്ലോസ് ചെയ്തു എന്ന് കരുതണ്ട!! എന്നും ഇവിടെ തന്നെയും കാത്ത് ഒരാൾ ഇരിപ്പുണ്ടാകും അത്രയ്ക്കും ഇഷ്ടമായിട്ടാടോ!!”””
എന്ന്…

അത് കേട്ടതും വല്ലാത്തൊരു അസ്വസ്ഥത തോന്നിയിരുന്നു ശ്യാമയ്ക്ക് ഓർമ്മകൾ മേല്ലേ മുന്നിലേക്ക് പോയി..

അമ്മയില്ലാത്ത തന്നെയും ശ്രീയേട്ടനെയും അച്ഛൻ പൊന്നുപോലെയാണ് വളർത്തിയത് ഒരു അമ്മയില്ലാത്ത കുറവ് ഇതുവരെയും തങ്ങൾ അനുഭവിച്ചിട്ടില്ല…
തനിക്ക് വിവാഹാലോചന വന്നപ്പോൾ ഇപ്പോൾ വേണ്ട നന്നായി പഠിച്ച് ഒരു ജോലിയൊക്കെ നേടിയിട്ടു മതി എന്ന് അച്ഛൻ പറഞ്ഞതാണ് പക്ഷേ പിന്നെയും അവർ വന്ന് നിർബന്ധിച്ചപ്പോഴാണ് കുടുംബക്കാർ മൊത്തം അച്ഛനോട് പറഞ്ഞത് പെൺകുട്ടികളുടെ ഭാഗ്യം പെരുവഴിയിൽ ആണ് എന്നാണ് പറയുക അത് എപ്പോഴാ വീട്ടിലേക്ക് വന്നു കയറുക എന്ന് പറയാൻ പറ്റില്ല അതുകൊണ്ട് ഇതങ്ങ് തട്ടിക്കളയേണ്ട…. നല്ല ആലോചനയാണ്, ചെറുക്കന് ആണെങ്കിൽ ഗവൺമെന്റ് ജോലി പിന്നെ അവൾ പഠിക്കുകയല്ലേ അവരു പഠിപ്പിക്കാം എന്നും പറഞ്ഞിട്ടുണ്ട് വേറെ എന്താണ് നോക്കാൻ ഉള്ളത് ഇനി ചിലപ്പോൾ ഇത്രയും നല്ലൊരു ആലോചന അവൾക്ക് കിട്ടിയില്ല എന്ന് വരും..

എല്ലാവരുംകൂടി ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ അച്ഛനും ടെൻഷനായി എന്റെ അഭിപ്രായം വന്നു ചോദിച്ചു ഡിഗ്രി ഫൈനലിയർ ആയിരുന്നു ഞാൻ അച്ഛന്റെ ഇഷ്ടപ്രകാരം നടത്തിക്കോളാൻ പറഞ്ഞു…

അങ്ങനെയായിരുന്നു ആ വിവാഹം നടന്നത്.. വിവാഹം കഴിഞ്ഞ് ആ വീട്ടിലേക്ക് ഒരുപാട് പ്രതീക്ഷകളുമായാണ് കാലെടുത്തു വച്ചത് പക്ഷേ കുറച്ചുദിവസങ്ങൾ കൊണ്ട് തന്നെ എനിക്ക് മനസ്സിലായിരുന്നു അവിടുത്തെ ജീവിതം അത്ര സുഖകരമല്ല എന്ന്..

അയാളുടെ പ്രതീക്ഷക്കൊത്ത ഭാര്യയല്ല ഞാൻ എന്നും പറഞ്ഞ് ഉപദ്രവം ആയിരുന്നു, ഞാൻ ആരോടും അത്ര സംസാരിക്കാറുണ്ടായിരുന്നില്ല പക്ഷേ അയാൾക്ക് അയാളുടെ ഫ്രണ്ട്സിനോട് ഒക്കെ ജോളിയായി സംസാരിക്കുന്ന ഒരു ഭാര്യയെ വേണമത്രേ. അമ്മയില്ലാത്ത എനിക്ക് ഇങ്ങനെയൊക്കെ ആവാനെ കഴിയുമായിരുന്നുള്ളൂ..

ആരോടൊക്കെയോ ഉള്ള ദേഷ്യം തീർക്കുന്നതുപോലെ ആയിരുന്നു എന്നോടുള്ള അയാളുടെ സമീപനം ബെഡ്റൂമിൽ അടക്കം ഒരുതരം വാശി തീർക്കുന്നത് പോലെയായിരുന്നു.. ഉപദ്രവിക്കുമ്പോൾ ഞാൻ കരയുന്നത് കാണുന്നത് അയാൾക്ക് വല്ലാത്ത ഒരു സന്തോഷമാണ്..

ഇതൊക്കെ ആരോടെങ്കിലും പറയാൻ എനിക്ക് ഭയമായിരുന്നു എന്തുവേണമെന്ന് പോലും എനിക്കറിയില്ലായിരുന്നു അച്ഛനോടും ഏട്ടനോടും തുറന്നു പറഞ്ഞാൽ എന്തൊക്കെയോ വലിയ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് കരുതി ഞാൻ ആരോടും പറയാതെ എല്ലാം സഹിച്ചു…

അയാളുടെ അച്ഛനും അമ്മയും പെങ്ങളും ഞങ്ങളുടെ ഒരു കാര്യത്തിലും ഇടപെടില്ല… ഒരു ദിവസം എനിക്ക് പനി വന്നു. അത് ആരും മൈൻഡ് ചെയ്തതു പോലുമില്ല പനി കൂടി കൂടി ടൈഫോയിഡ് ആയി…
അച്ഛനും ഏട്ടനും കൂടി കാണാൻ വന്നപ്പോൾ ബോധം പോലും ഇല്ലാത്ത എന്നെയാണ് കാണുന്നത് അവർ അവിടെ നിന്ന് എന്നെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി…
അപ്പോഴാണ് ഞാൻ ഗർഭിണിയാണ് എന്ന കാര്യം അറിയുന്നത് പിന്നെ കേസും കൂട്ടവും അതിൽ പിന്നെ എന്നെ അങ്ങോട്ട് വിട്ടിട്ടില്ല മാനസികമായി പോലും ഞാൻ ആകെ തകർന്നു പോയിരുന്നു..

അവിടെ എനിക്ക് അനുഭവിക്കേണ്ടി വന്ന യാതനകളെല്ലാം ഞാൻ അവരോട് പറഞ്ഞു അച്ഛന് അതൊന്നും കേൾക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല ആ പാവം നെഞ്ചുപൊട്ടി മരിച്ചു..
ഏട്ടൻ മാത്രമായി എനിക്ക്.. അയാളുടെ പേരിൽ കൊടുത്ത കേസ് ഏട്ടന് വിടാൻ ഭാവമില്ലായിരുന്നു..

അയാളെ കോടതി ശിക്ഷിച്ചു അയാളുടെ ജോലി പോലും പോയി.. പക്ഷേ അതുകൊണ്ടൊന്നും എന്റെ മനസ്സിന് അയാളെ ഏൽപ്പിച്ച മുറിവ് മാറുമായിരുന്നില്ല… ഒരാൺകുഞ്ഞിന് ഞാൻ ജന്മം നൽകി അതോടെ അവന്റെ കാര്യങ്ങളും നോക്കി ആ വീട്ടിൽ ഒതുങ്ങിക്കൂടാൻ ഞാൻ നോക്കി ഏട്ടനും വിവാഹാലോചനകൾ വരാൻ തുടങ്ങിയിരുന്നു പക്ഷേ എന്റെ കാര്യം ഓർത്താണ് ഏട്ടൻ വിവാഹത്തെ പറ്റി ചിന്തിക്കാത്തത്….

അങ്ങനെ പോകുന്നതിന്റെ ഇടയിലാണ് ഈ സംഭവം ശിവകുമാറിനെ പറ്റി ആദ്യമേ ഏട്ടൻ പറയാറുണ്ടായിരുന്നു.. കൂടെ ജോലി ചെയ്യുന്നവരിൽ ഏട്ടന് ഏറ്റവും ഇഷ്ടം അയാളോട് ആയിരുന്നു..

അയാളുടെ ആദ്യത്തെ വിവാഹമാണ് എന്നിട്ടും എന്തിനാണ് എന്നെ അയാൾ തെരഞ്ഞെടുത്തത് എന്ന് എനിക്ക് മനസ്സിലായില്ല..

എന്നോട് സംസാരിക്കാൻ പിന്നെയും വന്നിരുന്നു ആള് പക്ഷേ ഞാൻ തിരിച്ചൊന്നും പറയാതെയായി. അതോടെ ആളും സംസാരിക്കുന്നത് നിർത്തി പക്ഷേ എന്നും അമ്പലത്തിൽ വച്ച് കാണും വെറുതെ എന്നെ ഒന്ന് നോക്കി നടന്ന് അകന്നു പോകും…

ഒരിക്കൽ ആളുടെ അമ്മ എന്നെ കാണാൻ വന്നിരുന്നു.. ഒരു പാവം നാട്ടിൻപുറത്തുകാരി അമ്മ.. മകൻ ഒരു വിവാഹം കഴിച്ച് കാണാൻ ഏറെ നാളായി കൊതിക്കുകയാണ് എന്ന് അവരുടെ വർത്തമാനത്തിൽ നിന്ന് എനിക്ക് മനസ്സിലായി ഒപ്പം എന്റെ കാര്യങ്ങൾ എല്ലാം ആള് ചെന്ന് പറഞ്ഞിട്ടുണ്ട് ഇപ്പോൾ കൊതി ആയതുകൊണ്ട് ഒന്ന് കാണാൻ വന്നതാണ്…

“”” മോളെ ഞാൻ എന്റെ വീട്ടിലേക്ക് ക്ഷണിക്കുകയാണ് ഒരു മരുമകൾ ആയിട്ടല്ല എന്റെ മകൾ ആയിട്ട്!!””

എന്നും പറഞ്ഞ് അവർ പോയി എനിക്കെന്തോ എന്റെ സ്വന്തം അമ്മയെ അവരിൽ കാണാനായി…
ക്രമേണ മനസ്സ് മാറിത്തുടങ്ങി.. കാരണം ഞാനൊരു വിവാഹം കഴിച്ചു പോയാൽ മാത്രമേ ഏട്ടൻ സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നെനിക്കറിയാമായിരുന്നു അതുകൊണ്ടുതന്നെ പാതി മനസ്സോടെ ഞാൻ ആ വിവാഹത്തിന് സമ്മതം മൂളി

അത് കേട്ടപ്പോൾ എല്ലാവർക്കും സന്തോഷമായിരുന്നു…
ആ വീട്ടിലേക്ക് എന്റെ കുഞ്ഞിനെയും കൊണ്ട് ഞാൻ വലതുകാൽ വച്ച് കയറി..

സ്വർഗ്ഗം ഭൂമിയിൽ തന്നെയാണ് എന്ന് എനിക്ക് മനസ്സിലായത് അവിടുത്തെ ജീവിതത്തോട് ആണ് എന്റെ കുഞ്ഞിനെ സ്വന്തം കുഞ്ഞിനേ പോലെ അവർ സ്നേഹിച്ചു!!! അമ്മപോലും അവനോട് ഒരു വേർതിരിവ് കാട്ടിയില്ല അമ്മ ആദ്യം പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നു ഞാൻ അവിടെ മരുമകൾ ആയിരുന്നില്ല മകൾ തന്നെയായിരുന്നു വീണ്ടും ഗർഭിണിയായപ്പോൾ എനിക്കൊരു ഭയമുണ്ടായിരുന്നു എന്റെ കുഞ്ഞിനെ മറ്റൊരു കണ്ണിലൂടെ ഇനി അവർ കാണുമോ എന്ന് പക്ഷേ, എന്നെ എല്ലാ സംശയങ്ങളും വെറുതെയായിരുന്നു എന്ന് പിന്നീട് എനിക്ക് മനസ്സിലായി…

ഇന്നിപ്പോൾ ജീവിതം സ്വർഗ്ഗമാണ്… ഒരുപക്ഷേ ഇതെല്ലാം എന്റെ അച്ഛന്റെ ആത്മാവ് അവിടെ ദൂരെ ഇരുന്ന് കാണുന്നുണ്ടാവാം.. കാരണം മകളുടെ ദുർഗതിയോർത്താണ് ആ പാവം ഇഹലോകവാസം വെടിഞ്ഞത്…

ഇപ്പോൾ ഏട്ടനും ഒരു കൂട്ട് കിട്ടി.. എല്ലായിടത്തും സന്തോഷം മാത്രം..
ആദ്യം ഇത്തിരി വിഷമിച്ചാലും ഇപ്പോഴുള്ള ജീവിതം അതൊരു അനുഗ്രഹം തന്നെയാണ് എനിക്ക്…