രണ്ടു വിശ്വാസികൾ
രചന: Fackrudheen
ആരാധനാലയത്തിലേക്ക്, നല്ലൊരു തുക സംഭാവനയായി കൊടുത്തു, തിരികെ മടങ്ങുനേരം ഒരു വിശ്വാസിയുടെ, കാറിൻറെ ടയർ പഞ്ചറായി..
വിജനമായ സ്ഥലമായിരുന്നു.അതുകൊണ്ടുതന്നെ അയാൾക്ക് ആശങ്ക ഉണ്ടായി,
കാറിൽ നിന്ന് ഇറങ്ങിയ ഉടനെ “ദൈവമേ എന്തൊരു പരീക്ഷണം”.എന്നാണ് ആദ്യം പറഞ്ഞത്..
പഞ്ചറായ ടയർ അഴിച്ചുമാറ്റി,.സ്റ്റെപ്പിനി ഇടാൻ പോകുന്ന നേരം കണ്ടത്.സ്റ്റെപ്പിനിയും പഞ്ചർ ആണ് എന്നാണ്
അയാൾക്ക് സഹിക്കാനാവാത്ത ദേഷ്യം വന്നു..
മനസ്സിൽ വന്നത് “ദൈവമേ ഇതിനായിരുന്നോ,”ഞാൻ ഇത്രയും വലിയ തുക സംഭാവന നൽകിയത് എന്നായിരുന്നു..
പക്ഷേ പുറത്തേക്ക് പറഞ്ഞില്ല..
കാറ് ലോക്ക് ചെയ്തു,വഴിയരികിൽ അയാൾ കാത്തുനിന്നു
വരുന്ന വാഹനങ്ങൾക്ക് കൈ കാണിച്ചു കൊണ്ടിരുന്നു..
ആ വഴി വല്ലപ്പോഴുമേ ചില വാഹനങ്ങൾ വന്നിരുന്നു വുള്ളൂ.. അവരും നിർത്താതെ പോയി..
അയാളെപ്പോലെ തന്നെ എല്ലാവരും അവരവരുടെ തിരക്കുകളിൽ ആയിരുന്നു..
“അവരവർക്ക് തന്നെ തീരെ തികയാത്ത “സമയം” മറ്റുള്ളവർക്ക് എങ്ങനെ നൽകാനാണ്”
ഓരോ വാഹനങ്ങൾ നിർത്താതെ പോകുമ്പോഴും..
നിർത്താതെ പോയ വാഹനത്തെയും വാഹനത്തിൽ ഇരിക്കുന്നവനെയും,
പിന്നെ പിന്നെ, അയാൾ ദൈവത്തെ യും ചീത്തവിളിക്കാൻ തുടങ്ങി..
അപ്പോഴാണ്, ഒരാൾ സൈക്കിളിൽ വരുന്നത് കണ്ടത്.. അയാളോട് കാര്യം പറഞ്ഞപ്പോൾ..
ഒരു കിലോമീറ്റർ അപ്പുറത്ത്, പഞ്ചർ ഒട്ടിക്കാനുള്ള സംവിധാനംഉണ്ടെന്നും
ടയറും കൊണ്ട് അവിടേക്ക് ചെന്നാൽ മതി എന്നും പറഞ്ഞു..
“പക്ഷേ എങ്ങനെ പോകും”
അയാളുടെ ആത്മഗതം കേട്ട് സൈക്കിളിൽ വന്നയാൾ, പറഞ്ഞു..
സൈക്കിളിൽ വന്നയാളും “ഒരു വിശ്വാസി” തന്നെയായിരുന്നു..
വേണമെങ്കിൽ ഞാൻ കൊണ്ടുപോയി പഞ്ചർ ഒട്ടിച്ച് ശരിയാക്കി കൊണ്ടുവരാം
“സംശയത്തോടെ ആണെങ്കിലും,”
അത്രയും ദൂരം, ഈ ടയറും താങ്ങി പിടിച്ചുകൊണ്ട്, സൈക്കിളുകാരന്റെ പിറകിൽ
സൈക്കിളിൽ യാത്ര ചെയ്യാനുള്ള മടി കൊണ്ട്,
അയാൾ സമ്മതിച്ചു..
സൈക്കിളിൽ വന്നയാൾ തൻറെ കൈവശമുള്ള കയർ ഉപയോഗിച്ച്,
സൈക്കിളിന്റെ പിറകിൽ, ടയർ വെച്ച് കെട്ടി,
ഇപ്പോൾ വരാമെന്നും പറഞ്ഞു സൈക്കിളും ചവിട്ടി പോയി..
അരമണിക്കൂർ കഴി ഞ്ഞു
ഒരു മണിക്കൂർ കഴിഞ്ഞു
സൈക്കിളുകാരനെ കാണാനില്ല..
പറ്റിച്ചതായിരിക്കുമോ?
തനിക്ക് അമളി പറ്റിയോ?
കാറിൽ വന്ന ആൾ സ്വയം കുറ്റപ്പെടുത്താനും തുടങ്ങി..
അയാൾ ഇരു കണ്ണുകളും മുകളിലേക്ക് ഉയർത്തിക്കൊണ്ട്..
വീണ്ടും ദൈവത്തിനോട് കയർത്തു സംസാരിക്കാൻ തുടങ്ങി..
“ദൈവമേ എന്നോട് ഇത് വേണ്ടായിരുന്നു?”
അങ്ങനെ സ്വയം കുറ്റപ്പെടുത്തി യും,
സൈക്കിളുകാരനെ ശപിച്ചും,ദൈവത്തിനോട് പിണങ്ങിയും,
“മടുപ്പോടെ”
“നിരാശയോടെ”
“പ്രതീക്ഷകളറ്റവനെ പോലെ” നിൽക്കുമ്പോൾ അയാൾ കണ്ടു
സൈക്കിളുകാരൻ ദൂരെ നിന്നും വരുന്നു..
പക്ഷേ സൈക്കിളിൽ ഉരുട്ടിക്കൊണ്ടാണ് വരുന്നത്..
കത്തുന്ന വേ നലിൽ വിയർത്തു കുളിച്ചു കൊണ്ടാണ് അയാൾ വന്നത്
കണ്ട മാത്രയിൽ, ഇത്രയും നേരം ഉള്ളിലുണ്ടായിരുന്ന മനോവിചാരങ്ങളെല്ലാം മറച്ചുവച്ചുകൊണ്ട്
പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു..
“”ബുദ്ധിമുട്ടായി അല്ലേ””
“അതിനു മറുപടി, സൈക്കിളുകാരന്റെ ഒരു പുഞ്ചിരിയായിരുന്നു
“ഹേയ് സാരമില്ല”
സൈക്കിളുകാരന്റെയും സഹായത്തോടെ ടയർ മാറ്റി,
പോവാൻ നേരമാണ് കാറിൽ വന്ന അയാൾ അത് ചോദിച്ചത്.
അതല്ല!!?
നിങ്ങൾ എന്തുകൊണ്ടാണ് സൈക്കിൾ ഉരുട്ടി കൊണ്ടുവന്നത്?
ഓ അതോ?
ഒന്നും പറയണ്ട.. ഹ ഹ…
“പഞ്ചർ ഒട്ടിച്ച് തിരികെ വരുമ്പോൾ
ദേ കണ്ടില്ലേ സൈക്കിൾ ചെയിൻ പൊട്ടിപ്പോയി”
അയ്യോ ഒരുപാട് പ്രയാസപ്പെട്ടു അല്ലേ??
“ഇല്ല. ഉരുട്ടി കൊണ്ടുവരാൻ സാധിച്ചല്ലോ”
പുഞ്ചിരിയോടെ അയാൾ അത് പറഞ്ഞപ്പോൾ..
കാറിൽ വന്നയാളുടെ തലയിൽ നിന്നും
“ഒരു” “കിളി പറന്നുപോയി..”
അതല്ല ഈ പൊരി വെയിലത്ത്, എന്നെ സഹായിക്കാൻ വേണ്ടി മാത്രം ഇത്രയൊക്കെ കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നപ്പോൾ.. സൈക്കിൾ ചെയിൻ പൊട്ടിയപ്പോൾ,..
“നിങ്ങൾക്ക് എന്നോട് ദേഷ്യം ഒന്നും തോന്നി യില്ലേ?”
എന്തിന് ?
“എന്നെ മാത്രം പ്രതീക്ഷിച്ചു എന്നെ മാത്രം വിശ്വസിച്ച് ” എന്നെയും കാത്തു
ഈ വഴിയരികിൽ നിൽക്കുന്ന നിങ്ങളോട്ഞാനെന്തിന് ദേഷ്യപ്പെടണം!!
സൈക്കിളുകാരൻ പറഞ്ഞത് കേട്ട്ചിരിച്ചു എങ്കിലും,
അതൊരു ഇളി ഭ്യ ചിരിയായി
അയാൾക്ക് സ്വയം തോന്നി
സാധാരണക്കാരനായ ഒരു സൈക്കിളുകാരൻ, പറഞ്ഞ വാക്കുകൾ.
ദൈവം പ്രത്യക്ഷപ്പെട്ട് തന്നോട് നേരിട്ട് പറഞ്ഞ പോലെയാണ് അയാൾക്ക് തോന്നിയത്..
അതിനുശേഷം അയാളുടെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ പിന്നെയും ഉണ്ടായിട്ടുണ്ട്..
പക്ഷേ ഒരു സമ്മർദ്ദവും ഒരു മടുപ്പും അയാൾക്ക് അനുഭവപ്പെട്ടില്ല..
കാരണം പ്രതിസന്ധികളും, തടസ്സങ്ങളും നേരിട്ടപ്പോഴുമെല്ലാം അയാൾ
ആ സൈക്കിളുകാരനെ പോലെയാണ് ചിന്തിച്ചത്..
വിശ്വാസിയെ പോലെയല്ല
“ദൈവത്തെ “
പോലെയാണ് ചിന്തിച്ചത്..