റയിൽവേ സ്റ്റേഷനിൽ പിന്നിലൂടെ നടക്കുമ്പോൾ കണ്ടു. ആരോ ഒരാൾ പാളത്തിൽ കിടക്കുന്നു…

കരുതൽ – രചന: അബ്ദുൾ റഹീം പുത്തൻചിറ

ചായയും കൊണ്ട് താമസിക്കുന്ന വീടിന്റെ ബാൽക്കണിയിൽ പോയി നിൽക്കുമ്പോഴാണ് അടുത്ത വീട്ടിലെ ബഹളം കേൾക്കുന്നത്…ഇവിടെ നിന്നാൽ ആ വീടിന്റെ പിൻഭാഗം വ്യക്തമായി കാണാം. ഇവിടെ വന്നിട്ടു ഇപ്പോൾ ഒരു വർഷമാകുന്നു. വന്ന അന്ന് മുതൽ അവിടത്തെ ബഹളങ്ങൾ കേൾക്കാറുണ്ട്. ഇതുവരെയും ഒന്നും ശ്രദ്ധിക്കാൻ പോയിട്ടില്ല. കാരണം ഈ നഗരം ഇനിക്ക് പുതിയതാണ്. ഇവിടത്തെ ആളുകളും…

നല്ല ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി കിട്ടിയപ്പോൾ ഒന്നും നോക്കിയില്ല. ചാടിക്കേറി പോന്നു. കാരണം പഠിപ്പു കഴിഞ്ഞു അന്നു മുതൽ നാട്ടുകാരുടെ സ്ഥിരം ചോദ്യം…ജോലിയൊന്നും ആയില്ലേ…കൂടെ വീട്ടുകാരും ചോദിക്കാൻ തുടങ്ങിയപ്പോൾ ചാടി പുറപ്പെട്ടു.

ആകെ ഒരു പരിചയം ഒരു കൂട്ടുകാരൻ ആയിരുന്നു. ഞാൻ വന്നു ആറു മാസം കഴിഞ്ഞപ്പോൾ അവനു വിസ ശരിയായി ഗൾഫിലേക്ക് പോയി. ഇപ്പോൾ ഈ നഗരത്തിൽ ഒറ്റക്കാണ്. താഴെയുള്ള വീട്ടുടമസ്ഥൻ മാത്രമാണ് ഒരു കമ്പനി. അവരുടെ കുടുംബവും…

കാലത്തു ജോലിക്കു പോവുക.,വരിക ഭക്ഷണം ഉണ്ടാക്കുക, കഴിക്കുക, ഉറങ്ങുക ഇതാണ് സ്ഥിരം പരിപാടി. ഇടയ്ക്കു തൊട്ടടുത്തുള്ള ബീച്ചിൽ പോയി കാറ്റുകൊണ്ട് ഇരിക്കും. ഇപ്പോൾ ഈ ഒറ്റപ്പെടൽ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു…

വീണ്ടും പാത്രങ്ങൾ പുറത്തേക്കു പറന്നു പോയപ്പോഴാണ് വീണ്ടും ആ വീട്ടുകാരെ ശ്രദ്ധിച്ചത്…ഒരു അമ്മയും മകളും…മകൾ പതിനഞ്ച് വയസ്സ് പ്രായം കാണും…അമ്മയായ സ്ത്രീ, എല്ലും തോലുമായ ഒരു രൂപം.

ആ സ്ത്രീയുടെ ഭർത്താവ് എന്നു പറയുന്ന മനുഷ്യനാണ് എന്നും കുടിച്ചു വന്നു അവരെ ഉപദ്രവിക്കുന്നത്. ഇന്നും അതു തന്നെയാണ് അവിടെ നടക്കുന്നത്…പാവങ്ങൾ…

കുറച്ചു കാര്യങ്ങൾ വീട്ടുടമസ്ഥൻ പറഞ്ഞു അറിയാം. ആ സ്ത്രീ അടുത്തുള്ള ഫ്ലാറ്റിൽ പണിക്കു പോയി കിട്ടുന്ന പൈസക്കാണ് അവരുടെ ജീവിതം കഴിയുന്നത്. പക്ഷെ അതിൽ നിന്നും അയാൾ കുടിക്കാൻ വേണ്ടി പൈസ ചോദിക്കും. ആ സ്ത്രീ പൈസ കൊടുക്കുന്നുണ്ടാകില്ല അപ്പോൾ അയാൾ അവരെ ഉപദ്രവിക്കും. ഇതാണ് അവിടെ എന്നും സംഭവിക്കുന്നത്.

സിറ്റി ആയത് കൊണ്ട് ആരും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാറില്ല. നാട്ടിലാണെങ്കിൽ അയാളെ പോയി കുനിച്ചു നിർത്തി ഇടിക്കാമായിരുന്നു. പക്ഷെ…ഇവിടെ നമ്മൾ കാഴ്ചക്കാർ മാത്രമാണ്.

കാലത്തു ജോലിക്ക് പോകുമ്പോൾ ആ സ്ത്രീയെ സ്ഥിരം കാണാറുണ്ട്. തിരക്കിട്ട് റോഡിലൂടെ ഓടുന്നത് കാണാം. അവരുടെ ഭർത്താവിനെയും ഇടക്കു കാണാറുണ്ട്. പക്ഷെ ആ കുട്ടിയെ മാത്രം മിന്നായം പോലെ പുറത്തു കാണുകയുള്ളൂ…..ആ കുട്ടി പടിക്കാണെന്നും നല്ലവണ്ണം പടിക്കുമെന്ന് വീട്ടുടമസ്ഥൻ പറയാറുണ്ട്….

ഇന്നത്തോടെ കൂടി ഇവിടത്തെ ജീവിതം അവസാനിക്കുകയാണ്. ഗൾഫിലേക്ക് ഒരു ചാൻസ് വന്നിരിക്കുന്നു. അങ്ങനെ ഒരു വർഷം പെട്ടന്ന് പോയി. ബാഗെല്ലാം എടുത്തു വെച്ചു. നാളെ കാലത്തു ആദ്യത്തെ ട്രെയിനിൽ തന്നെ നാട് പിടിക്കണം. പിന്നെ ഈ നാടും വീടും എല്ലാം ഓർമ്മകൾ…

വെളുപ്പിനു നലുമണിക്കാണ് ട്രെയിൻ…മൂന്നുമണിക്ക് തന്നെ എഴുന്നേറ്റു റെഡിയായി…റെയിൽവേ സ്റ്റേഷനിലേക്ക് കുറച്ചു നടക്കാനുള്ളു. ഒരുബാഗും കയ്യിലെടുത്തു റോഡിലേക്കിറങ്ങി. ആ വീട്ടിന്റ മുണിലൂടെയാണ് നടന്നത്. ഇന്നലെയും ഒരുപാട് ശബ്ദം കേട്ടിരുന്നു…എന്നും കേൾക്കുന്നത് കൊണ്ട് ശ്രദ്ധിക്കാൻ പോയില്ല.

റയിൽവേ സ്റ്റേഷനിൽ പിന്നിലൂടെ നടക്കുമ്പോൾ കണ്ടു. ആരോ ഒരാൾ പാളത്തിൽ കിടക്കുന്നു. ആരാണെന്നു വ്യക്തമല്ല. ആ രൂപം ഇടക്കു അനങ്ങുന്നുണ്ട്. പോയി നോക്കിയാലോ…വയ്യാവേലിയാകോ…

രണ്ടും കൽപ്പിച്ചു അങ്ങോട്ടുനടന്നു. നോക്കുമ്പോൾ ഒരു പെൺകുട്ടിയാണ്. എന്നെ കണ്ടതും ചാടി എഴുന്നേറ്റു. ആളെ കണ്ടു ഞാൻ ഞെട്ടി. അവളല്ലേ ഇതു…അതേ ആ കുട്ടി തന്നെ…എന്റെ അയൽ വക്കത്തു താമസിച്ചിരുന്നവൾ.

അവളുടെ മുഖം നീരു വന്നു വീർത്തിരിക്കുന്നു. കണ്ടാൽ അറിയാം ഒരുപാട് ഉപദ്രവം ഏറ്റിട്ടുണ്ട്‌. എന്നെ കണ്ടുപരിചയം ഉള്ളതു കൊണ്ടാകണം അവൾ അവിടെ തന്നെ നിന്നു.

“ഇന്നു അച്ഛൻ വേറൊരു കൂട്ടുകാരനേം കൊണ്ടായിരുന്നു വീട്ടിൽ വന്നത്. അയാളെക്കൊണ്ടു എന്നെ കല്യാണം കഴിപ്പിക്കും എന്നാ പറഞ്ഞത്. അച്ഛന്റെ പ്രായമുണ്ട് അയാൾക്ക്. അയാൾക്ക്‌എന്റെ ശരീരം മതി…അമ്മയാ പറഞ്ഞത് എവിടേക്കെങ്കിലും പോയി രക്ഷപ്പെടാൻ അല്ലങ്കിൽ അയാൾ എന്നെ” അതും പറഞ്ഞു അവൾ കരഞ്ഞു.

“എവിടെ പോകണമെന്ന് ഇനിക്ക് അറിയില്ല…ഇനിക്ക് മരിച്ചാൽ മതി….” അതുപറഞ്ഞു കരഞ്ഞുകൊണ്ട് അവൾ അവിടെ ഇരുന്നു.

എന്തു ചെയ്യണമെന്നു ഇനിക്ക് ഒരു രൂപവും കിട്ടിയില്ല. രണ്ടും കല്പിച്ചു അവളേയും ഞാൻ കൂടെ കൂട്ടി. വീട്ടിൽ ചെന്നാൽ വീട്ടുകാരും നാട്ടുകാരും എന്തു പറയുമെന്നറിയില്ല. എന്നാലും ഒരു അനിയത്തി ഇല്ലാത്ത കുറവ് ഞാൻ അങ്ങോട്ടു നികത്തുകയാണ്. അമ്മയെയും അച്ഛനെയും പറഞ്ഞു മനസ്സിലാക്കാം. അവർക്ക് മനസ്സിലാകും. അതുമതി…പിന്നെ നാട്ടുകാർ, അവർക്കുള്ള ഉത്തരം ഇവളോടുള്ള എന്റെ സ്നേഹവും കരുതലുമായിരിക്കും…

അയാളുടെ കൈപിടിച്ചു അവൾ പോകുമ്പോൾ ഇരുട്ടിൽ നിന്ന ആ മെലിഞ്ഞ രൂപത്തിന്റെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അടർന്നു വീഴുന്നുണ്ടായിരുന്നു.