വിവാഹ സമ്മാനം – രചന: ശാരിലി
ശ്രീജയുടെ കല്യാണക്കത്തു കിട്ടിയപ്പേഴാണ് ലത ചുവരിൽ തൂക്കിയിരുന്ന മോളുടെ ഫോട്ടോയിലേക്ക് നോക്കിയത്. ശ്രീജയോടൊപ്പം ഒരുമിച്ച് കളിച്ചു വളർന്നവൾ ഇന്നലെ കണ്ടവൻ്റെ കൂടെ ഒളിച്ചോടിയപ്പോൾ ഉണ്ടാക്കിയ തന്തയേയും പെറ്റു വളർത്തിയ അമ്മയേയും മറന്നു.
ഇതാണ് പെൺകുട്ടികൾ…അച്ഛനും അമ്മയും, കണ്ടു പിടിച്ചവനോടൊപ്പം അന്തസ്സായി പടിയിറങ്ങാൻ പോവുന്നു. കണ്ണിൽ നിന്നടർന്നു വീണ നീർത്തുള്ളികൾ ക്ഷണക്കത്തിലെ അക്ഷരങ്ങളിൽ പടർന്നു…
ലതേ ഒരു ചായ ഇട്ടേടീ…പാടത്തു നിന്ന് പണി കഴിഞ്ഞു വരുന്ന രവി, മുറ്റത്തു നിന്നേ തൻ്റെ ശ്രീമതിയോട് ആജ്ഞാപിച്ചു.
കരഞ്ഞു കലങ്ങിയ കണ്ണുകൾ പിള്ളേരുടെ അച്ഛൻ കാണാതെ മുഖം മറച്ചുകൊണ്ടവർ അടുക്കളയിലേക്ക് നടന്നു…മുഖം കഴുകി കോലായിലേക്ക് കയറിയ രവിച്ചേട്ടനു, ചായ നീട്ടിയപ്പോൾ ലത ശ്രീജയുടെ കല്യാണക്കാര്യം എടുത്തിട്ടു.
രവിയേട്ടാ നമ്മുടെ ശ്രീജ മോളടെ കല്യാണമാണെന്ന്…
ഏത് നമ്മുടെ കുട്ടപ്പൻ്റെ താഴെയുള്ള തോ…?
അതു തന്നെ നമ്മുടെ മിന്നുമോളുടെ കൂടെ പഠിച്ചതേ…അവളുള്ളപ്പോൾ ആ കുട്ടി ഇവിടെത്തന്നെയായിരുന്നു.
ചായയിൽ നിന്ന് ഒരിറക്ക് കുടിച്ചു കൊണ്ട് രവി ചായ ഗ്ലാസ്സ് ടേബിളിൽ ശക്തിയായി വെച്ചു…ബാക്കിയുണ്ടായിരുന്ന ചായ ടേബിളിൽ ചിന്നിച്ചിതറി.
എടീ ഞാൻ പലപ്പോഴും നിന്നോട് പറഞ്ഞിട്ടുണ്ട് ആ മൂധേവിയുടെ കാര്യം ഇവിടെ പറഞ്ഞു പോകരുതെന്ന്…എനിക്കങ്ങിനെ ഒരു മോളില്ല…
രവിയേട്ടാ എന്തു തന്നെയായാലും അവൾ നമ്മുടെ മോൾ അല്ലാതാകുമോ…നീ മിണ്ടിപോകരുത്…എനിക്കിനി എൻ്റെ മോൻ മാത്രമേയുള്ളൂ. ഞാനീ സമ്പാദിക്കുന്നതും, അവനു വേണ്ടി മാത്രമാണ്…നീ പറഞ്ഞില്ലേ ശ്രീജ…അവൾ ഈ വീട്ടിലേക്ക് മരുമകളായി വരേണ്ടതായിരുന്നു. നിൻ്റെ സൽപുത്രി കാരണം കൊണ്ടാണ് ആ കുട്ടി ഇതിൽ നിന്ന് പിൻമാറിയത്. അതു താങ്ങാനാവാത്ത ഒറ്റ കാരണം കൊണ്ട് മനസ്സു വിഷമിച്ചാണ് അവൻ ഇപ്പേഴും കടലു കടന്ന് അന്യനാട്ടിൽ പോയി കിടക്കുന്നത്…
എൻ്റെ ഭഗവതീ ഞാനെന്തെക്കയാ ഈ കേൾക്കുന്നേ…?
പെൺകുട്ടികൾ നന്നായിരിക്കണമെടീ…അടക്കമൊതുക്കമുള്ളവളായി ജീവിക്കണം. ഇല്ലങ്കിൽ കുടുംബത്തിലുള്ളവർക്കാ അതിൻ്റെ മോശക്കേട്…
എന്താ ഇപ്പോ ഇണ്ടായേ…ടേബിളിൽ വീണ ചായ കൈയ്യു കൊണ്ട് വടിച്ച് ഗ്ലാസ്സിലേക്കു തന്നെ ഒഴിക്കുന്നതിനിടയിൽ ലത വീണ്ടും ചോദിച്ചു.
അവൻ എല്ലാം എന്നോട് പറഞ്ഞിരുന്നു. അച്ഛൻ്റെ അനുവാദം മാത്രം മതി…എനിക്കവളെ വിവാഹം കഴിക്കുവാൻ…ഇതറിഞ്ഞ നമ്മുടെ ഓമന പുത്രി അവളോട് പോയി പറഞ്ഞിരിക്കിണു…എൻ്റെ ഏട്ടൻ നിന്നെ ഒരു പെങ്ങളായി ആണു കണ്ടിരിക്കണേ ന്ന്…അവളെ മനുവിന് ഒറ്റികൊടുത്തതിൻ്റെ പ്രതികാരം തീർത്തത് സ്വന്തം ആങ്ങളയുടെ ജീവിതം വെച്ചു കൊണ്ട്…
ഏട്ടന് ഈ പറയുന്നത് സത്യമാന്നോ…?
അല്ല കല്ലുവെച്ച നുണ…നുണ പറഞ്ഞത് ഞാനല്ല. രാത്രിക്കു രാമാനം കുടുംബം വിട്ടു കണ്ടവൻ്റെ കൂടെ ഒളിച്ചോടി പോയ നിൻ്റെ മോളാ…
അതു പോട്ടെ ഏട്ടൻ നടന്ന കാര്യം പറയു…ചായ ഗ്ലാസ്സും കൂട്ടിപ്പിടിച്ച് ചുവരിലേക്ക് ചാരി നിന്നുകൊണ്ട് ലത ആകാംഷയോടെ ചോദിച്ചു.
മീനു ഒരുത്തനുമായി ഇഷ്ടത്തിലാണെന്നുള്ള കാര്യം ആ കുട്ടി മനുവിനോട് പറഞ്ഞു. മനു അതു ചോദിക്കാൻ അവൻ്റെയടുത്ത് ചെന്നു. അന്ന് ഒരു കയ്യാങ്കളിയെല്ലാം നടന്നു…എന്നിട്ടോ അവളു, അതും വകവെക്കാതെ അവൻ്റെ കൂടെത്തന്നെ ഇറങ്ങി പോയേക്കണ്…കൂടുപ്പിറപ്പുകളോട് സ്നേഹം വേണടീ സ്നേഹം, നിൻ്റെ മോൾക്കത് ഇല്ല.
ആട്ടേ…ഏട്ടൻ എങ്ങിനെയാ ഇതെല്ലാം അറിഞ്ഞേ…?
ഞാൻ കൃഷിഭവനിലേക്ക് ടൈപ്പു ചെയ്യാൻ വേണ്ടി അക്ഷയയിൽ ചെന്നപ്പോൾ ആ കുട്ടിയെ അവിടെ വെച്ചു കണ്ടു. അപ്പോഴാ പറഞ്ഞേ…ആ കൂട്ടീടേ നിശ്ചയം കഴിഞ്ഞിരുന്നു. ഇല്ലേച്ചാ ഞാൻ മനുവിനെ കൊണ്ടു സമ്മതിപ്പിച്ചേനേ…ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം…
നിങ്ങളു പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല…
അതേടീ നിനക്കൊന്നും മനസ്സിലാകില്ല. പെൺകുട്ടികളെ വളർത്താൻ പഠിക്കണം. അവളൊരുത്തി കാരണം നശിച്ചത് രണ്ടു മനസ്സാണ്…ഗതി പിടിക്കില്ല…എവിടെ പോയാലും…
തോളിൽ കിടന്ന തോർത്തുമുണ്ടെടുത്ത് മുഖം തുടച്ചു. മുറ്റത്തേക്ക് കാർക്കിച്ചു തുപ്പിക്കൊണ്ട് പിള്ളേരുടെ അച്ഛൻ മുറിയിലേക്ക് നടന്നു. അകത്തു നിന്നും രവിയുടെ ശബ്ദം വീണ്ടും ഉയർന്നു. ഏടീ ലതേ…വെള്ളം ചൂടാക്കിയോടി. ഒന്നു കുളിച്ചിട്ടു വേണം തണ്ടലു നിവർത്താൻ…
അത്താഴം കഴിഞ്ഞു കിടക്കുമ്പോഴും ലതയുടെ മനസ്സിൽ മനുവിൻ്റെ കരഞ്ഞുകൊണ്ടിറങ്ങിയ മുഖമായിരുന്നു.
നീ എന്തിനാടി പെണ്ണേ കരയണത്. പോകേണ്ടവർ പോയി, നടക്കാനുള്ളതെല്ലാം നടന്നു. എല്ലാം നമ്മുടെ വിധിയാണെന്ന് കൂട്ടിയാൽ മതി.
എന്നാലും ഏട്ടാ. അവന് എന്നോട് ഒരു വാക്കു പറയുകയാണെങ്കിൽ അവളുടെ കെയ്യും കാലും പിടിച്ചിട്ടാണെങ്കിലും ഞാൻ ആ കുട്ടിയെ നമ്മുടെ മോൻ്റകൂടെ ചേർത്തു വച്ചിട്ടുണ്ടാകും..
പോട്ടെടി, സാരമില്ല…
ആ നെഞ്ചിൽ തല വെച്ചവൾ പതിയെ മയക്കത്തിലേക്ക് വീണു. പിറ്റേന്ന് രാവിലെ പുറത്തെ ബഹളം കേട്ടാണ് രണ്ടു പേരും ഉണർന്നത്.
ആരാ ഏട്ടാ രാവിലെ…ലത മുടി വാരിക്കെട്ടി കൊണ്ട് വാതിൽ തുറന്നു.
കുട്ടപ്പേട്ടനോ…എന്താ കുട്ടപ്പേട്ടാ…?
രവിയില്ലേ…പെങ്ങളെ…
ഏട്ടൻ എഴുന്നേറ്റില്ല. പറഞ്ഞു തീർന്നതും രവി കാര്യമന്വേഷിച്ച് കോലായിലേക്ക് ഇറങ്ങിച്ചെന്നു…എന്നാലും ഞങ്ങളോടിത് വേണ്ടായിരുന്നു രവി. ഇടറിയ ശബ്ദത്തിൽ രവിയ്ക്കു നേരെ ചൂണ്ടിയ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
കുട്ടപ്പാ നീ കാര്യം പറയെടാ…നിങ്ങടെ പുന്നാരമോളുണ്ടല്ലോ…ഈ കല്യാണം മുടക്കേക്കണ്. രാവിലെ എല്ലാവരും കൂടി തുണീം സ്വർണ്ണം വാങ്ങാൻ പോകാനിരുന്നതാ…അപ്പോഴാ അവരുടെ വീട്ടിൽ നിന്ന് ആളു വന്ന് പറഞ്ഞേക്കണ് ഞങ്ങൾക്ക് ഈ കല്യാണക്കാര്യത്തിൽ താൽപര്യമില്ലാന്ന്…രവീ…എൻ്റെ മോൾക്കെന്തങ്കിലും സംഭവിച്ചാൽ ഞാൻ ഉത്തരത്തിൽ തൂങ്ങും പറഞ്ഞേക്കാം.
പിൻ നടക്കാനൊരുങ്ങിയ കുട്ടപ്പനെ രവി പിറകിൽ നിന്നു വിളിച്ചു നിറുത്തി. കുട്ടപ്പാ ഒന്നു നിന്നേ…എൻ്റെ മകളാണ് ഈ കല്യാണം മുടക്കിയതെങ്കിൽ അതിനുള്ള പ്രാശ്ചിത്തവും ഈ ആലയിൽ രവി ചെയ്തിരിക്കും. ഈ കാരണം കൊണ്ട് വിവാഹം മുടങ്ങിയാൽ നിശ്ചയിച്ച മുഹൂർത്തത്തിൽ ത്തന്നെ എൻ്റെ മകൻ മനു നിങ്ങളുടെ മകളുടെ കഴുത്തിൽ താലി കെട്ടിയിരിക്കും. ഇത് രവിയാണ് പറയുന്നത്. എനിക്ക് ഒറ്റ വാക്കേ ഉള്ളൂ…ബാക്കി എന്താ വേണ്ടതെന്ന് നിങ്ങൾക്കു തീരുമാനിക്കാം.
മറുപടി പറയാൻ വാക്കുകളില്ലാതെ തൊഴുകൈകളോടെ കരഞ്ഞുകൊണ്ടവർ നന്ദി പറഞ്ഞു നടന്നു. ആ കാഴ്ച കണ്ട് സതംഭിച്ചു നിന്ന ലത ഉണർന്നത് രവിയുടെ ചിരിച്ചുകൊണ്ടുള്ള വാക്കുകൾ കേട്ടിട്ടാണ്.
നീ പോയി കടുപ്പത്തിൽ ഒരു ചായ ഇട്ടു കൊണ്ടു വാടി. എന്നിട്ടു വേണം മനുവിന് വിവരമറിയിക്കാൻ…എടീ പോത്തേ നീ എന്തു കണ്ടു കൊണ്ടാണ് നിക്കണത്. ഇത് സ്വപ്നമല്ല. സത്യമാണ്…
പിറ്റേന്ന് വൈകുന്നേരം ത്തന്നെ അവനെത്തി. അച്ഛനേയും കൂട്ടി പെണ്ണിൻ്റെ വീട്ടിൽ പോയി സംസാരിച്ചു. ചിലർ അതൃപ്തി അറിയിച്ചെങ്കിലും ശ്രീജയ്ക്കും അച്ഛനും സമ്മതമായിരുന്നു.
നാട്ടിലെ പ്രധാന ചർച്ചാ വിഷയമായി മാറിയ ഈ വിവാഹക്കാര്യം. നിശ്ചയിച്ച മുഹൂർത്തത്തിൽ വരൻ്റെ സ്ഥാനവും പേരും മാറിയൊന്നൊഴിച്ചാൽ ഭംഗിയായി നടന്നു. വിവാഹത്തിനോ അതിനോടു അനുബന്ധിച്ചു നടന്ന ചടങ്ങുകളിലൊന്നിലും മീനുവും ഭർത്താവും ഉണ്ടായിരുന്നില്ല. ആരും അവളെ അറിയിച്ചതുമില്ല. എല്ലാവർക്കും അവളോട് വെറുപ്പായിരുന്നു. അമ്മക്കൊഴികെ….
നാത്തൂൻ ചെയ്യേണ്ട കാര്യങ്ങൾ വലിയച്ചൻ്റെ മകൾ ചെയ്തപ്പോൾ സ്വന്തം പെങ്ങളുടെ ഭാഗം അവിടെ ഒഴിഞ്ഞുകിടന്നപ്പോൾ ആ അമ്മ ആരും കാണാതെ കരയുകയായിരുന്നു. വിവാഹ രാത്രി ബന്ധുമിത്രാദികൾ എല്ലാം ഒഴിഞ്ഞു പോയി.
ശ്രീജയുടെ വീട്ടിലെ ആദ്യരാത്രി…
ഓടിട്ട ആ പഴയ വീട്ടിലെ കട്ടിലിൽ അവളോടൊപ്പമിരുന്ന് കൂട്ടുകാരികളും ബന്ധുക്കളും കൊടുത്തയച്ച സമ്മാനപ്പൊതികൾ അഴിച്ചു നോക്കുകയായിരുന്നു. സമ്മാനപ്പൊതിയിൽ ആലേഘനം ചെയ്ത നാമങ്ങളെ കുറിച്ച് അവൾ മനുവേട്ടനെ പരിചയപ്പെടുത്തി കൊടുത്തു.
അപ്പേഴാണ് പേരില്ലാത്തൊരു പൊതി. വർണ്ണ കടലാസിൽ പൊതിഞ്ഞ് സ്വർണ്ണ റിബ്ബണിൽ കെട്ടിയിരുന്ന ആ പൊതിയഴിച്ചു നോക്കിയത് ശ്രീജയായിരുന്നു. അതിനകത്ത് ഒരു കത്തായിരുന്നു…ഏട്ടാ ഇത് ഒരു കത്താണല്ലോ…വായിക്കട്ടെ…ഉം മനു സമ്മതം മൂളി.
ശ്രീജ ശബ്ദം താഴ്ത്തി. മനുവേട്ടനു കേൾക്കുമാറു വായിച്ചു തുടങ്ങി…
എത്രയും സ്നേഹം നിറഞ്ഞ എട്ടനും ശ്രീജയും വായിച്ചറിയുന്നതിന് മീനു എഴുതുന്നത്…കീറി കളയുന്നതിനു മുൻപായി മുഴുവൻ വായിച്ചു നോക്കാൻ മനസ്സു കാണിക്കണം. വലിച്ചു കീറാൻ കൈ കളുയർത്തിയ മനുവിൻ്റെ കൈകൾ സാവധാനം താഴ്ന്നു.
എനിക്ക് മാപ്പു തരൂ…പൊറുക്കാൻ കഴിയാത്ത തെറ്റുകളാണ് ഞാൻ ഏട്ടനോടും ശ്രീജയോടും ചെയ്തത്. ഒരു പെങ്ങൾ ഒരിക്കലും ജീവൻ്റെ ജീവനായ ആങ്ങളയോട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ…അന്ന് എന്തോ…എൻ്റെ ദുഷ്ട മനസ്സിൽ അങ്ങിനെ തോന്നി ചെയ്തു പോയതാണ്. മാപ്പു ചോദിക്കുകയാണ്..
മാപ്പിൽ ഒതുങ്ങുന്നതായിരുന്നില്ല എന്നു കരുതിയിരിക്കുന്ന സമയത്താണ് ശ്രീജയുടെ വിവാഹക്കാര്യം ഞാനറിയുന്നത്. ഞാനായി വേർപ്പെടുത്തിയ ഏട്ടനും ശ്രീജയുമാണ് ഒന്നിക്കേണ്ടതെന്ന് എനിക്ക് തോന്നി. ചെയ്യുന്നത് തെറ്റാണെന്ന് അറിയാം. അപ്പോഴും എൻ്റെ മുന്നിലെ ശരികൾ എൻ്റെ ഏട്ടനും ശ്രീജയും മാത്രമായിരുന്നു. ഞാനാണ് അവരോട് എല്ലാം വിളിച്ചു പറഞ്ഞത്.
ആദ്യമൊന്ന് വിശ്വസിച്ചില്ലെങ്കിലും നമ്മൾ ഒരുമിച്ചു നിന്ന കുറച്ചു ഫോട്ടോകൾ വരെ അയച്ചുകൊടുക്കേണ്ടി വന്നു. ഞാൻ ചെയ്തതു തെറ്റാണെങ്കിൽ പൊറുക്കുക. ഇനിയും വേദനിപ്പിക്കാൻ നിൽക്കാതെ ഈ എളിയ സമ്മാനം നൽകിക്കൊണ്ട് ഞാനൻ്റെ വാക്കുകൾ അവസാനിപ്പിക്കുന്നു…
ഏട്ടൻ്റെ പെങ്ങൾ മീനുട്ടി….