ഒരമ്മയുടെ സനേഹവുമായി രമയും അച്ഛൻ്റെ കരുതലുമായി രവിയും അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

രചന: Gayu Ammuz Gayu

ഹരിയേട്ടൻ്റെ ഭാര്യ മരിച്ചിട്ട് വർഷം മൂന്നായിന്ന് കല്ല്യാണാലോചന ഉറപ്പിച്ചപ്പോഴേ അറിഞ്ഞിരുന്നു.

കാര്യവും കാരണവും ഒന്നും അന്വേഷിക്കാൻ രമേടെ കാരണവന്മാർ ഒട്ടു പോയും ഇല്ല.

അത്രേം സ്വത്തൊള്ള തറവാട്ടിലേക്കാ കുട്ടിയെ കൈ പിടിച്ച് കൊടുക്കണത്.

അനിയൻ്റെ കല്ല്യാണം നടക്കുന്നിടത്ത് ഏട്ടനെ പറ്റി ആർക്കും അറിയണ്ടായിരുന്നു.അവരുടെ ചരിത്രം ഒക്കെ അറിഞ്ഞിട്ടെന്തിനാ …

ന്നാലും ആ ഏട്ടത്തി സ്വയം മരിച്ചതാന്ന് ആരോ പറഞ്ഞു കേട്ടു …. മനസിന് നല്ല സുഖമുള്ള പെണ്ണല്ലായിരുന്നുത്രേ….

പക്ഷേ ഏട്ടത്തീടെ ദേശക്കാരിയായ ഒരമ്മായി പറഞ്ഞത് വേറെ കഥയാണ് …

അവരുടെ മുൻ കാമുകനോടൊപ്പം നാട്ടുകാർ പിടിച്ചു.അതിൻ്റെ മാനക്കേടാണ് മരിക്കാൻ കാരണം….

കഥയെന്തായാലും ആരും അതത്ര ഗൗരവമായി പറഞ്ഞു കേട്ടില്ല …

അവർക്കും നാണക്കേട് കാണൂല്ലോ?

പക്ഷേ ഏട്ടനൊരു മകൾ ഉണ്ടായിരുന്നു ….ഗൗരിക്കുട്ടി…

അമ്മേടെ വീട്ടിലാ ഗൗരി നിൽക്കണേ….

ആ കുഞ്ഞിനോട് ആർക്കും ഒരു താൽപ്പര്യം ഇല്ലാത്ത പോലെ തോന്നി…

അതിൻ്റെ അമ്മോടൊള്ള കലി ചിലപ്പോ കുഞ്ഞിനോടും ഇണ്ടാവും…

കല്ല്യാണം കഴിഞ്ഞ് തറവാട്ടിലേക്ക് കേറുമ്പോഴാണ് രമ ആ കുഞ്ഞു കണ്ണുകൾ ശ്രദ്ധിക്കുന്നത് ….

ഗൗരിക്കുട്ടി…

നല്ല ഓമനത്തം ഉള്ള മുഖം.

രമയേത്തന്നെ നോക്കി നിൽക്കുകയാണവൾ…

കല്ല്യാണതിരക്കിൽ അധികനേരം കുഞ്ഞിനെ ശ്രദ്ധിക്കാൻ പറ്റിയില്ല ….

പക്ഷേ രാത്രി തിരക്കൊക്കെ ഒഴിഞ്ഞപ്പോൾ അമ്മയോട് തിരക്കിയത് അവളെക്കുറിച്ചായിരുന്നു.

” അവർ പോയി “അമ്മ നിസ്സംഗതയോടെ പറഞ്ഞു.

“പോയോ” രമയ്ക്കും അത്ഭുതമായി.

സ്വന്തം ചെറിയച്ഛൻ്റെ വിവാഹ ദിവസം അച്ഛൻ്റെ വീട്ടിൽ നിൽക്കാതെ പോവുകയോ …

“മോള് ചെല്ല്… കഥയൊക്കെ നാളെ പറയാം…” അമ്മ അവളെ മുറിയിലേക്ക് പറഞ്ഞയച്ചു.

മുറിയിൽ രവി അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

എന്തായാലും ഇനി അറിയാല്ലോ എന്ന ആശ്വാസത്തിൽ അവൾ ഇരുന്നു.

പിന്നെ ആദ്യ ദിവസം തന്നെ കുടുംബപുരാണം ചോദിച്ചാ രവിയേട്ടന് ഇഷ്ട്ടം ആയില്ലെങ്കിലോ…

ഹരിയേട്ടന് പിറ്റേന്നു തന്നെ മടങ്ങിപ്പോയി…അനിയൻ്റെ കല്യാണം കൂടാൻ ഒറ്റ ദിവസത്തേക്ക് വന്നതാണ്.

“അല്ലെങ്കിലും അവൻ അങ്ങനെയാ……ഇപ്പോ ആരും ഒന്നും വേണ്ട…. എൻ്റെ കുഞ്ഞിനെ അങ്ങനെ ആക്കി….”

അമ്മയ്ക്ക് ഏട്ടത്തിയുടെ കുടുംബത്തോട് നല്ല പകയുണ്ടെന്ന് മനസ്സിലായി.

രവി സൗമ്യ ശീലനായിരുന്നു …… അയാൾ രമയെ ഗാഢമായി സ്നേഹിച്ചു….

“എൻ്റെ രവീടെ കുഞ്ഞിനെ കണ്ടിട്ട് കണ്ണടച്ചാൽ മതി. അമ്മ ഇടയ്ക്കിടയ്ക്ക് പറഞ്ഞു കൊണ്ടിരുന്നു.”

ഗൗരിക്കുട്ടി അപൂർവ്വമായി വന്നിരുന്നു.

“എടയ്ക്കൊരൂസം വന്നു പോട്ടെ. നാട്ടുകാരെന്തു പറയും “. അമ്മ പിറുപിറുത്തു.

അന്ന് അമ്മൂമ്മയുടെ ഒപ്പം അവൾ വന്നപ്പോൾ ഊണ് വിളമ്പി കൊടുത്തത് രമയാണ്.

രവിയേട്ടൻ്റമ്മേടെ കൈയ്യീന്ന് ഓണപ്പുടവയും മേടിച്ചു ആ അഞ്ച് വയസ്സുകാരി നടന്നകന്നു.

അമ്മ ഒന്നു നോക്കുക പോകും ചെയ്തില്ല.

” അവരൊന്നും ഇല്ലാത്തോരാ… ഈ ബന്ധമേ വേണ്ടായിരുന്നു”. അമ്മ വീണ്ടും പിറുപിറുത്തു ….

വർഷം രണ്ട് കഴിഞ്ഞു.

ഞങ്ങൾക്ക് കുട്ടികളാവാഞ്ഞത് എല്ലാരേയും വിഷമിപ്പിച്ചു.

“എല്ലാം ശരിയാവും”.രവിയുടെ ഈ വാക്കുക്കളായിരുന്നു രമയ്ക്കും ആശ്വാസം ……

പക്ഷേ മറ്റുള്ളവരുടെ കുത്തുവാക്കുകൾ അവളെ തളർത്തി.

അമ്മ പൂജയും വഴിപാടുകളുമൊക്കെയായി നടന്നു.

പിന്നെയും കാലം കടന്നു പോയി.

ഗൗരിക്കുട്ടി വലുതായി.

പഠിക്കാൻ മിടുക്കിയാണത്രേ.

പക്ഷേ അമ്മാവൻ്റെ വിവാഹം കഴിഞ്ഞതോടെ അതിൻ്റെ അവസ്ഥയും മോശം ആയി .

അമ്മായീടെ ഭരണം. ഏട്ടത്തീടെ അമ്മയ്ക്കും പ്രായമായി ….

രവിയേട്ടനാണ് കുഴപ്പം.ഡോക്ടർ സ്ഥിതീകരിച്ചപ്പോൾ അമ്മയുടെ നിലവിളി ഉച്ചത്തിലായിരുന്നു. ആ ദമ്പതികൾക്ക് കുട്ടികൾ ഉണ്ടാവില്ല.

ആ വർഷം ഓണത്തിന് ഗൗരിക്കുട്ടി വന്നില്ല.

അമ്മായി പ്രസവിച്ചുകെടക്കുകയാണ്. കുഞ്ഞിനെ നോക്കുന്ന തിരക്കുണ്ടത്രെ.

പക്ഷേ അന്ന് ആദ്യമായി അമ്മയുടെ വായിൽ നിന്ന് ഗൗരി വരാഞ്ഞത് കഷ്ടമായെന്ന് കേട്ടു ..

എന്തോ രമയ്ക്കും സന്തോഷം തോന്നി.

ആ തറവാട് ഉറങ്ങിയ പോലെ ആയി….

കുഞ്ഞിനെ ദത്തെടുക്കാം എന്ന ആശയം രവിയാണ് അവതരിപ്പിച്ചത് ……

അമ്മയ്ക്ക് അഭിപ്രായം ഒന്നും പറയാനില്ലായിരുന്നു ….” നമുക്ക് ഗൗരിയെ കൊണ്ടു വരാം…” രമയുടെ വാക്കുകൾ ആരിലും ഞെട്ടൽ ഉണ്ടാക്കിയില്ല….
എല്ലാവരും ആഗ്രഹിച്ചു തുടങ്ങിയ കാര്യം ആയിരുന്നു അത്….

“ഏട്ടൻ്റെ സമ്മതം ചോദിക്കണം … ഞാനും രമയും നോക്കിക്കോളം അവളെ …. ഈ കുടുംബത്തിലേ ചോര തന്നെയല്ലേ…”

അമ്മ പൂജാമുറിയിലേക്ക് കയറി…

അമ്മയ്ക്ക് സമ്മതമാണെന്നർഥം. രവി ഹരിയേ വിളിച്ചിരുന്നു….

പക്ഷേ ഒക്കെ കേട്ടതല്ലാതെ അദ്ദേഹം തിരിച്ചൊന്നും പറയുകയുണ്ടായില്ല.

അന്നൊരു വൈകുന്നേരം ഹരിയേട്ടൻ പൂമുഖത്ത് വന്നു നിൽക്കുന്നു.

ഏട്ടൻ്റെ കൈ പിടിച്ച് ഗൗരിക്കുട്ടിയും …

അച്ഛൻ്റെ കൈ പിടിച്ച് സ്വന്തം തറവാട്ടിലേക്ക് അവൾ മടങ്ങിയെത്തി…

“നീയെന്താ … ആരോടും ഒന്നും പറയാതെ .. ” അമ്മ ഏട്ടൻ്റെ കവിളിൽ തലോടി.

ഗൗരിയെ കണ്ട് പുഞ്ചിരിച്ചു.. മോളേ അകത്തേക്ക് കൊണ്ടു പോവാൻ രമയോട് പറഞ്ഞു…

അന്ന് രാത്രി എട്ടനും അനിയനും മുകളിലേ തെക്കേമുറിയിലിരുന്ന് കുറേ സംസാരിച്ചു.

“എനിക്ക്‌ കഴിയില്ലടാ ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താൻ … ഞാൻ കാരണം ആ പാവം പെണ്ണ്…” അദ്ദേഹം കരഞ്ഞു..

” അവൾക്കും കാണില്ലേ ആഗ്രഹങ്ങൾ …. എനിക്ക് സമൂഹത്തേ പേടിയായിരുന്നെടാ….”

” മതി….” രവി ഏട്ടനെ തടഞ്ഞു …

” കഴിഞ്ഞതു കഴിഞ്ഞു……ഗൗരിക്കുട്ടിയെ ഞങ്ങൾ നോക്കിക്കോളാം. ഇതൊന്നും ആരും അറിയില്ല ….”

പിറ്റേന്ന് അച്ഛനെ യാത്രയാക്കി ഗൗരി തിരിഞ്ഞത് പുതിയൊരു ജീവിതത്തിലേക്കായിരുന്നു …

ഒരമ്മയുടെ സനേഹവുമായി രമയും അച്ഛൻ്റെ കരുതലുമായി രവിയും അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.