അവൾ ഓരോ ഡയമണ്ട് നെക്ലസ്സുകൾ കഴുത്തിൽ ചേർത്ത് വെച്ച് തനിക്ക് ചേർച്ചയുണ്ടോയെന്ന് കണ്ണാടിയിൽ നോക്കുന്ന തിരക്കിലാണ്

രചന: സുധിൻ സദാനന്ദൻ

കുട്ടപ്പോ…കരിവള വാങ്ങാനാണെങ്കിൽ വന്നയിടം മാറിപ്പോയി. ഇത് ഡയമണ്ട്സ് ജ്വല്ലറിയാണ്. തിരിഞ്ഞ് നോക്കാതെ തന്നെ ശബ്ദത്തിന്റെ ഉടമയെ ഞാൻ തിരിച്ചറിഞ്ഞു. “രാഘവ നമ്പ്യാർ “.

ചെറു പുഞ്ചിരിയോടെ ഞാൻ പിൻതിരിഞ്ഞ് നോക്കി. അയാൾ മാത്രമല്ല ചിത്രയും കൂടെ മരുമകനുമുണ്ട്.

കുറച്ച് വർഷം ഇവിടെങ്ങും കണ്ടില്ലല്ലോ കുട്ടപ്പാ, ഞാൻ കരുതി പ്രണയ നൈരാശ്യം മൂത്ത് ആത്മഹത്യ ചെയ്തെന്ന്. ഫാക്ടറിയിലേക്ക് മുണ്ടുടുത്ത് വരുന്ന ആക്രി കച്ചവടക്കാരൻ തമിഴനെ കാണുമ്പോൾ ഞാൻ നിന്നെ ഓർക്കാറുണ്ട്. അതും പറഞ്ഞയാൾ ഉറക്കെ ചിരിച്ചു.

ആ സമയം ഞാൻ ചിത്രയുടെ മുഖത്തേയ്ക്ക് നോക്കി. അവൾ ഒരു പരിചിത ഭാവം പ്രകടിപ്പിക്കാതെ, തിളങ്ങുന്ന ഓരോ ഡയമണ്ട് നെക്ലസ്സുകൾ കഴുത്തിൽ ചേർത്ത് വെച്ച് തനിക്ക് ചേർച്ചയുണ്ടോയെന്ന് കണ്ണാടിയിൽ നോക്കുന്ന തിരക്കിലാണ്.

അയാളുടെ പരിഹാസം അതിര് കടക്കുന്നത് കണ്ട് എന്റെ കൂടെ ഉണ്ടായിരുന്ന റാം അയാൾക്ക് നേരെ പാഞ്ഞടുക്കുന്നതിന് മുൻപ് ഞാൻ അവനെ തടഞ്ഞു നിർത്തി.

ഒരു വേട്ടക്കാരന്റെ ശൗര്യത്തോടെ അയാൾ എന്നെ വാക്കുകൾ കൊണ്ട് മുറിപ്പെടുത്തി വിനോദിക്കുകയായിരുന്നു.

കേട്ടോ, മരുമോനെ ഇവനുണ്ടല്ലോ ഈ കുട്ടപ്പൻ, നമ്മുടെ ചിത്രയെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരു ദിവസം വീട്ടിൽ കയറി വന്നു. പേര് തന്നെ കേട്ടാലും മതി കുട്ടപ്പൻ…ഇവന്റെ തന്ത മാധവൻ, അയാളുടെ തന്തയുടെ പേര് മോന് ഇട്ടു കൊടുത്തതാണെന്ന്. മാധവനാകട്ടെ നമ്മുടെ കാർ ഡ്രൈവറും…

അഹങ്കാരമല്ലേ അവനന്ന് കാണിച്ചത്. അന്ന് ആട്ടിയോടിച്ചതാണ് ഞാൻ രണ്ടിനെയും…ചെറ്റകുടിലും ഉപേക്ഷിച്ച് നാട് വിട്ടതായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും
ദാ ഇവനൊരു മാറ്റവും ഇല്ല.

അന്ന് കാണുമ്പോൾ വാഴക്കറ പറ്റിയ ഒരു മുണ്ട് ഉടുത്തിരുന്നു . ഇന്നും മുണ്ട് തന്നെ വേഷം. ഒരു പാന്റ് വാങ്ങി ഇടാൻ പോലും കഴിവ് ഇല്ലാത്തവനാണ് ഡയമണ്ട് ജ്വല്ലറിയിലേക്ക് കയറി വരുന്നത്. ഈ മാളിലേക്ക് തന്നെ കയറ്റാൻ കൊള്ളാത്ത ഇനങ്ങളാണ്.

തികഞ്ഞ പുച്ഛത്തോടെ നമ്പ്യാരുടെ മരുമകൻ എന്നെ നോക്കി. ചിത്രയുടെ മുഖത്തും അതേ പുച്ഛം തന്നെയായിരുന്നു…

ഒരു കാലത്ത് കുട്ടപ്പൻ എന്ന പേര് എനിക്ക് വെറുപ്പായിരുന്നു. സ്കൂളിലും കോളേജിലും കളിയാക്കലുകൾ ഒരുപാട് സഹിച്ചിട്ടുണ്ട് ഈ പേരിനെ ചൊല്ലി. പക്ഷെ ചിത്രയുടെ സ്നേഹത്തോടെയുള്ള കുട്ടേട്ടൻ എന്നുള്ള വിളി കേൾക്കാൻ കൊതിയായിരുന്നു.

ചിത്രയ്ക്ക് ഞാൻ യോജിച്ചവനല്ലെന്നും തന്നെ പ്രണയിക്കാൻ അർഹതയില്ലെന്നും നിരവധി തവണ പറഞ്ഞ് ചിത്രയെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൂർവ്വാധികം ശക്തിയോടെ അവൾ എന്നെ സ്നേഹിച്ചു. അല്ല സ്നേഹം നടിച്ചു…

അച്ഛന്റെ കഞ്ഞിയിൽ മണ്ണ് വാരി ഇടുന്ന പ്രവർത്തിയാണെന്ന് അറിഞ്ഞിട്ടും ചങ്ക് പറിച്ച് സ്നേഹിച്ച അവളെ മറ്റൊരുത്തന് വിട്ടുകൊടുക്കാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ടാണ് അന്ന് അവളെ പെണ്ണ് ചോദിച്ച് ആ വീട്ടിലേക്ക് ഞാൻ കയറിച്ചെന്നത്…

ഒരു തെരുവ് പട്ടിയെ പോലെ എന്നെ വീട്ടിൽ നിന്ന് ആട്ടിയിറക്കുമ്പോൾ, വാതിലിന്റെ മറവിൽ നിന്നവൾ സമ്പത്തും ജോലിയുമുള്ള ഭാവി വരനെ സ്വപ്നം കാണുകയായിരുന്നു.

കുട്ടപ്പോ…നമ്പ്യാരുടെ ശബ്ദമാണ് ഓർമ്മകളിൽ നിന്നും ഉണർത്തിയത്. കുട്ടപ്പോ ഇതെന്റെ മരുമകൻ സിദ്ധാർഥ്. കളക്‌ട്രേറ്റിലാണ് ജോലി. ഗവൺമെന്റ് ഉദ്യോഗസ്ഥൻ. രണ്ട് തലമുറയ്ക്ക് ജീവിക്കുവാനുള്ള സമ്പത്ത് ഇപ്പോഴേ ഇവർക്കുണ്ട്. എന്റെ ചിത്രയെ പൊന്നുപോലെയാ ഇവൻ നോക്കുന്നത്.

*** ***

ഹലോ സർ…

കഴുത്തിൽ ടൈ അണിഞ്ഞു എക്സിക്യൂട്ടീവ് യൂണിഫോം ധരിച്ച ഒരു ചെറുപ്പക്കാരൻ എന്റെ അടുത്തേയ്ക്ക് വന്നു വിനയത്തോടെ പറഞ്ഞു.

സർ ഞാൻ ഇവിടെ പുതിയ ഫ്ലോർ മാനേജർ ആണ്…സർ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ…എന്തായാലും നമുക്ക് ഓഫീസിലേക്ക് ഇരിക്കാം വരൂ സർ…

ഇല്ലടോ…ഞാൻ ഈ വഴിയ്ക്ക് പോയപ്പോൾ ഒന്ന് കയറിയെന്നേയുള്ളൂ. വേറെ ഒന്നുരണ്ട് മീറ്റിംങ്സ് ഉണ്ട്. സമയം പോലെ ഞാൻ വരാം…

ഓക്കെ സാർ, സാറിനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം…

ഞാനും ഫ്ലോർ മാനേജറും തമ്മിലുള്ള സംസാരം കേട്ട് ഒന്നും മനസ്സിലാവാതെ ആശ്ചര്യത്തോടെ നില്ക്കുന്ന നമ്പ്യാരുടെ മുഖത്തേയ്ക്ക് നോക്കി ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

നമ്പ്യാരെ…താൻ ഇപ്പോൾ നില്ക്കുന്ന “എം. കെ മാളിന്റെ ” പേരിലെ രണ്ടക്ഷരങ്ങൾ എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് അറിയണ്ടേ…മാധവൻ മകൻ കുട്ടപ്പൻ അതാണ് എം.കെ…

എം.കെ ബിൽഡേഴ്സ്, എം.കെ ട്രാൻസ്പോർട്സ് കേട്ടുകാണുമല്ലോ…? അതെല്ലാം ഈ എന്റെയാണ്. എനിക്ക് തന്നോട് ദേഷ്യമൊന്നും ഇല്ല നമ്പ്യാരെ, ഉണ്ടായിരുന്നെങ്കിൽ ഈ ഭൂമിയ്ക്ക് മുകളിൽ ഇത് പോലെ അട്ടഹസിക്കുവാൻ തന്നെ ഞാൻ ബാക്കി വെക്കില്ലായിരുന്നു.

പകരം നന്ദി മാത്രമെയുള്ളൂ, മനസ്സിലേക്ക്
തീ കനൽ കോരിയിട്ടതിന്. ഈ കാണുന്നതെല്ലാം വെട്ടിപിടിക്കുവാനുള്ള വാശി എന്നിലുണ്ടാക്കി തന്നതിന്. അറിഞ്ഞോ അറിയാതെയോ എന്റെ വിജയങ്ങൾക്ക് നിങ്ങളും കാരണമായി.

ചിത്രയെ കിട്ടാത്തതിന്റെ നഷ്ടബോധം എനിക്ക് ലവലേശം ഇല്ല. അവൾ ഒരു കിട്ടാക്കനി ആയതു കൊണ്ടല്ല. അടുക്കളപ്പുറത്തെ പരദൂഷണങ്ങൾക്ക് ചെവിയോർക്കുന്ന പണകൊതിച്ചിയായ ഒരു പെണ്ണാണ് അവൾ, വെറും പെണ്ണ്…

നേരത്തെ പറഞ്ഞില്ലേ നമ്പ്യാരെ താൻ, തമിഴൻ ആക്രി കച്ചവടക്കാരനെ കാണുമ്പോൾ എന്റെ മുഖം ഓർമ്മ വരാറുണ്ടെന്ന്. പക്ഷെ എനിക്ക് എന്റെ കയ്യിലുള്ള ഐ ഫോണിന്റെ സിംബൽ കാണുമ്പോഴൊക്കെ നമ്പ്യാരുടെ പാൽക്കുപ്പി മരുമകനെ ഓർമ്മ വരും…

കുട്ടപ്പൻ എന്ന പേര് മാറ്റാതിരുന്നത് അതിന് കഴിയാഞ്ഞിട്ടല്ല, മറിച്ച് കുട്ടപ്പൻ പണ്ട് എന്തായിരുന്നു എന്ന് സ്വയം ഓർമ്മപ്പെടുത്താൻ വേണ്ടിയാണ്.

പിന്നെ ദാ ഈ മുണ്ട്, ടോ നമ്പ്യാരെ…ഇതിങ്ങനെ എടുത്ത് മടക്കി കുത്തുമ്പോഴുള്ള ആണത്തം, തന്റെ പാൽക്കുപ്പി മരുമകൻ ഇട്ടിരിക്കുന്ന കീറിയ ജീൻസിന് തരാൻ കഴിയില്ലടോ…

ഒരിക്കൽ തന്നെ കാണുമ്പോൾ പറയാൻ വേണ്ടി കരുതിവെച്ചതാണ്. പറഞ്ഞ് കഴിഞ്ഞപ്പോൾ ഷെയർ മാർക്കറ്റിൽ പത്ത് കോടി റേയ്സ് ചെയ്ത ഒരു സുഖം…

വിളറിയ മുഖമായി എന്റെ മുന്നിൽ നില്ക്കുന്ന നമ്പ്യാരുടെ മുഖത്തേക്ക് ഒരു ലോഡ് പുച്ഛം വാരി വിതറി അഴിഞ്ഞ് കിടക്കുന്ന മുണ്ടൊന്ന് മടക്കി കുത്തി പുറത്തേക്ക് നടക്കുമ്പോൾ, തല ചൊറിഞ്ഞ് റാം എന്റെ അടുക്കൽ സംശയമായി വന്നു.

സാറെ എല്ലാം മനസ്സിലായി, പക്ഷെ ഐഫോണിന്റെ സിംബലും, നമ്പ്യാരുടെ മരുമകനും തമ്മിൽ എന്താ ബന്ധം…?

നീ പോക്കറ്റിൽ നിന്ന് ഫോണൊന്ന് എടുത്തേടാ ചെക്കാ, എന്നിട്ട് അതിന്റെ പുറകിലൊന്ന് സൂക്ഷിച്ച് നോക്കിയേ…

ഇതൊരു ആപ്പിൾ അല്ലേ സാർ…?

നല്ല ആപ്പിൾ ആണോ അത്…?

അല്ല…ആരോ കടിച്ച് വെച്ചത് പോലുള്ള ആപ്പിൾ…

ഹിഹി..ഇപ്പൊ മനസ്സിലായോ…?

അപ്പൊ…അപ്പൊ…

അപ്പവും അടയുമൊക്കെ പിന്നെ…നീ ഇപ്പൊ പോയി വണ്ടിയെടുക്കെടാ ചെക്കാ…

**ശുഭം**

എല്ലുമുറിയെ പണിയെടുത്തിട്ടും ഒരു വീട് പണിയാൻ പറ്റുന്നില്ല. അപ്പോഴാണ് ഒരാൾ കുറച്ച് വർഷം കൊണ്ട് കോടീശ്വരൻ ആവുന്നത് ഒന്ന് പോടോ ഹേ…എന്ന് പലർക്കും സംശയം തോന്നാം. അതിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ, വെറും ഇല്ല്യുമിനാറ്റി.