എന്റെ അമ്മ വരാതെ എന്റെ കഴുത്തിൽ താലികെട്ടണ്ട…അവൾ സ്വരം കടുപ്പിച്ചു. അവൻ താലി പതുക്കെ താഴെ വച്ചു

രചന: ഗായത്രി ശ്രീകുമാർ

ചിങ്ങമാസമഴയിൽ കുളിച്ചൊരുങ്ങി നിൽക്കുന്ന കല്ല്യാണ വീട്. കാത്തിരുന്നു മുഷിഞ്ഞ വരന്റെ മുന്നിലേക്ക് വധു എത്തി. കൈകൾ കൂപ്പി, കണ്ണുകൾ അടച്ച് അവൾ സദസ്സിനെ വന്ദിച്ചു.

വളരെ കുറച്ചാളുകളെ മണ്ഡപ വേദിയിൽ ഉള്ളു. അമ്മാവൻമാരും അമ്മായിമാരും എന്തൊക്കെയോ പറയുന്നുണ്ട്. അച്ഛനില്ലാത്ത കുട്ടിയല്ലേ….നല്ലൊരു ജീവിതം കിട്ടട്ടെ…ഏതോ മുതിർന്ന കാരണവരുടെ അനുഗ്രഹം.

വധു അസ്വസ്ഥയായിരുന്നു. ആ കണ്ണുകൾ ഒരു അന്വേഷണത്തിലാണ്. എന്റെ അമ്മ എവിടെ അമ്മായി…? ഒടുവിൽ അക്ഷമയായി അവൾ ചോദിച്ചു.

ഏട്ടത്തിക്ക് ഇങ്ങോട്ട് കയറിക്കൂടാമോളേ…ഭർത്താവ് മരിച്ചു സ്ത്രീയല്ലേ…?

കുറേ മാറി ഉള്ളിലെ വേദന പുറത്തു കാട്ടാതെ ചിരിക്കാൻ പാടുപെടുന്ന പെറ്റമ്മയെ അവൾകണ്ടു. ഒരായുസ്സിന്റെ സ്വപ്നം നിറവേറ്റുന്നത് അകലെ നിന്ന് കാണേണ്ടി വന്ന അമ്മ.

കുശലം കേട്ട അമ്മാവൻ അവളെ കടുപ്പിച്ച് നോക്കി…അപ്പോ ഇനി താലി കെട്ടാം. മുഹുർത്തം അടുത്തു…വരൻ താലിയെടുത്തു.

നിർത്തൂ…എന്റെ അമ്മ വന്നിട്ട് മതി…അവൾ ഉറക്കെപ്പറഞ്ഞു. രംഗം നിശ്ശബ്ദമായി. എന്റെ അമ്മ വരാതെ എന്റെ കഴുത്തിൽ താലികെട്ടണ്ട…അവൾ സ്വരം കടുപ്പിച്ചു.

അവൻ താലി പതുക്കെ താഴെ വച്ചു. എന്നിട്ട് അവളുടെ കൈ പിടിച്ച് അമ്മയുടെ അടുത്തേക്ക് നടന്നു. തിരിച്ചവർ മൂന്ന് പേരും മണ്ഡപത്തിലേക്ക് നടന്നു.

വേണ്ട മക്കളെ…ഞാനില്ല.

അമ്മ വരണം….അമ്മയുടെ ആനന്ദം കണ്ണുനീരായി പുറത്തുവന്നു. നാത്തൂന്മാർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. അമ്മയെ ചേർത്തുനിർത്തി അവൾ സുമംഗലയായി.

താലി കെട്ടുമ്പോൾ അവൾ അവനെ നോക്കി. അവൻ അവളെ നോക്കി കണ്ണിറുക്കി.

അപ്രതീക്ഷതമായി ഒരു ദിവസം അച്ഛനെ വെള്ളത്തുണിയിൽ പൊതിഞ്ഞു കൊണ്ടുവന്നത് അവനോർത്തു. അന്ന് ദൂരെ മാറിയിരിന്നു കരയുകയായിരുന്നു തന്റെ അമ്മ. അവൾക്ക് തൊട്ടൂടാ…മാസമുറയാ…അതിന്റെ അർത്ഥം ആ എട്ട് വയസുകാരന് മനസ്സിലായില്ല. അമ്മ മരിക്കും വരെ അതോർത്ത് ദു:ഖിച്ചിരിക്കും.

നിർവൃതിയോടെ ആ സ്ത്രീ നെറുകയിൽ കൈവച്ച് അനുഗ്രഹിച്ചപ്പോൾ തനിക്കു നഷ്ടപ്പെട്ട അമ്മ തിരിച്ചു വന്നതായി അവന് തോന്നി….