വേലക്കാരിയുടെ മകൻ
രചന: റഹീം പുത്തൻചിറ
::::::::::::::::::::
ബാങ്കിൽ നിന്നും ഭർത്താവിന്റെ പെൻഷൻ മേടിച്ചു വീട്ടിലേക്ക് കേറുമ്പോഴായിരുന്നു സിറ്റൗട്ടിൽ ഒരു സ്ത്രീ നിൽക്കുന്നത് കണ്ടത്.. എവിടെയോ കണ്ടു നല്ല പരിചയം തോന്നി….. പിരിവുകാർ ആണെന്നാണ് ആദ്യം കരുതിയത്… അടുത്തേക്ക് ചെന്നപ്പോഴാണ് അവർ പറഞ്ഞത്..
“ചേച്ചി… എന്നെ തെരിയുമാ .. യശോദാ… പണ്ട് ഇങ്കെ വേല പണ്ണിയിരുക്ക്” ..ആ സ്ത്രീ അടുത്തു വന്നു കൈ തൊഴുതുകൊണ്ട് പറഞ്ഞു…കണ്ണട പതുക്കെ താഴ്ത്തി അടുത്തു നിന്നു നോക്കിയപ്പോൾ ആളെ മനസ്സിലായി…അല്ലങ്കിലും തമിഴ് ആദ്യം കേൾക്കുന്നത് യശോധയുടെ വായിൽ നിന്നു തന്നെയാണ്… പകുതി മലയാളവും തമിഴും കലർന്ന സംസാരം…
“പിന്നിലൂടെ വായോ..”. മുൻവശത്തെ വാതിൽ തുറന്നു അകത്തു കടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു. പണ്ടും അങ്ങിനെയായിരുന്നു…പിന്നിലൂടെയാണ് യശോധയുടെ വരവും പോക്കും…അങ്ങിനെ പഠിപ്പിച്ചതാണ് ശരി…അദ്ദേഹം ഉണ്ടായിരുന്നപ്പോൾ അവർ മുൻവശത്തു വരാറില്ലായിരുന്നു…അല്ലങ്കിലും പണിക്കാരുടെ സ്ഥാനം പിൻവശമാണല്ലോ…
അടുത്തുള്ള കോളനിയിലെ തമിഴന്റെ ഭാര്യ… തമിഴൻ മരിച്ചപ്പോൾ പട്ടിണിയായി.. ഒരുനാൾ ജോലിക്ക് വന്നോട്ടെ എന്നു ചോദിച്ചു… ചെറിയ കുട്ടിയുമായി കൈകൂപ്പി നിന്നപ്പോൾ അതിയാൻ സമ്മതിച്ചു.പിന്നീടുള്ള ദിവസങ്ങളിൽ മുടങ്ങാതെ പണിക്ക് വരുമായിരുന്നു… എല്ലാ പണിയും ഒരു മടിയും കൂടാതെ ചെയ്യും… മകനെഅടുത്തുള്ള സ്കൂളിൽ ചേർത്തിരുന്നു… കുറച്ചു വർഷം അവർ ഇവിടെ തന്നെയായിരുന്നു. പിന്നീട് തമിഴന്റെ വീട്ടുകാർ വന്നു കൂട്ടിക്കൊണ്ട് പോയി…”ഉങ്കളെ നാൻ മറക്കാത് “പോകാൻ നേരം കരഞ്ഞുകൊണ്ട് അവൾ പറഞ്ഞ വാക്കുകൾ….പിന്നീട് ഇപ്പോഴാണ് കാണുന്നത്….
“യശോദാ ചായ ഉണ്ടാക്കോ”… അടുക്കള വാതിൽ തുറന്നു പിൻ വശത്തു കാത്തു നിന്ന യശോധയോട് ഞാൻ ചോദിച്ചു…
“ഇപ്പോ.. പണ്ണലാമ്മേ “അതും പറഞ്ഞു അവർ അടുക്കളയിലോട്ട് കയറി…പിൻവശത്തുള്ള കസേരയിൽ ഞാനിരുന്നു..ചായ തിളപ്പിക്കുന്നതിനിടയിൽ ഒരുപാട് വിശേഷങ്ങൾ പങ്കുവെച്ചു… അടുത്ത് ഏതോ അമ്പലത്തിൽ വന്നതാണെന്നും… ഇവിടെ വന്നപ്പോൾ തന്നെ കാണാൻ ആഗ്രഹം തോന്നിയത്കൊണ്ട് വന്നതാണെന്നും പറഞ്ഞു….മകനും കൂടി ഉണ്ടായിരുന്നെന്നും പഴയ ഒരു സുഹൃത്തിനെ കാണാൻ പോയെന്നും അവർ പറഞ്ഞു…
കുറച്ചു കഴിഞ്ഞു അവർ പോയി..യാത്ര പറയുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…പോയി കഴിഞ്ഞപ്പോഴാണ് അവർക്ക് ഒന്നും കൊടുത്തില്ലല്ലോ എന്നു ഓർത്തത്…ഓരോന്ന് ആലോചിച്ചു അവിടെത്തന്നെ ഇരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ സതി വന്നത്..
“ചേച്ചി ഇവിടെ ആരാ വന്നത്…”
“ആ.. അതു പണ്ട് ഇവിടെ ജോലിക്ക് നിന്ന ഒരു തമിഴത്തിയാ…എന്തെ…”
അല്ല.. അവർ വണ്ടി പാർക്ക് ചെയ്തത് എന്റെ വീടിന്റെ മുന്നിലാ… മകനാണ് പറഞ്ഞത്.. ആ വണ്ടിയിൽ കളക്ടറുടെ ബോർഡ് വെച്ചിട്ടുണ്ടന്ന്…. ഞാൻ വിചാരിച്ചു ഇവിടത്തെ സാറിന്റെ പരിചയക്കാർ ആരേലും ആയിരിക്കുമെന്ന്…
“കളക്ട്ടറുടെ ബോർഡൊ.. “അവനു തോന്നിയതായിരിക്കും….
ഏയ്.. അല്ല… അതു തമിഴ്നാട് രെജിസ്ട്രേഷൻ വണ്ടിയാ…അതിൽ ബോർഡ് വെച്ചിട്ടുമുണ്ട്…സതി തറപ്പിച്ചു പറഞ്ഞു…
തന്റെ മുഖം പതിയെ താഴ്ന്നു… കുറ്റബോധം മനസ്സിനെ വലിഞ്ഞു മുറുക്കി… അവർ കുടിച്ച ഗ്ലാസും ഞാൻ കുടിച്ച ഗ്ലാസും കഴുകി വെച്ചാണ് അവർ മടങ്ങിയത് ..
“എന്നുടെ മകനെ ഞാൻ പെരിയ ആളാക്കുമെ…”യശോദാ എപ്പോഴും പറയുന്ന വാക്കുകൾ…അതു സംഭവിച്ചിരിക്കുന്നു…താൻ ഇപ്പോഴും അവരെ വേലക്കാരിയായാണ് കണ്ടത്… പക്ഷെ അവരിപ്പോൾ….
റഹീം പുത്തൻചിറ…