കുറെ സമയമായി ഭാര്യ എന്തോ ചിന്തിച്ച് നിൽക്കുന്നത് കണ്ടുകൊണ്ടാണ് രമേശ് അവരുടെ അടുത്തേക്ക് വന്നത്…

രചന : അപ്പു

:::::::::::::::::::::::::::::

പിറന്നാൾ ആശംസകൾ എന്ന് എഴുതിയ ഒരു കാർഡിനോടൊപ്പം കിട്ടിയ തന്റെ ചിത്രത്തിലേക്ക് മിഴി നട്ടു നിൽക്കുകയായിരുന്നു സീത..

ആ ചിത്രം തന്റെ അടുത്ത കാലത്തുള്ള രൂപഭാവങ്ങൾ ഒന്നുമല്ല വിളിച്ചു പറയുന്നത്. മറിച്ച് തന്റെ ചെറുപ്പകാലമാണ്.. 15 16 വയസ്സുള്ള സമയത്ത് തന്റെ രൂപം..

ആരായിരിക്കും ഇങ്ങനെയൊരു ചിത്രം വരച്ചിട്ടുണ്ടാവുക..? താൻ ഈ നഗരത്തിലേക്ക് വന്നിട്ട് അധികം നാളുകൾ ആയിട്ടില്ല. ഇവിടെ തന്റെ പഴയകാലത്ത് തന്നെ പരിചയമുള്ള ആളുകൾ ആരും തന്നെ ഇല്ല.അപ്പോൾ പിന്നെ ഈ ചിത്രം ആരു വരച്ചതായിരിക്കും..?

അവർക്ക് ആശങ്ക തോന്നി.

കുറെ സമയമായി ഭാര്യ എന്തോ ചിന്തിച്ച് നിൽക്കുന്നത് കണ്ടുകൊണ്ടാണ് രമേശ് അവരുടെ അടുത്തേക്ക് വന്നത്.

” താൻ എന്താടോ ഈ ഓർത്തു നിൽക്കുന്നത്..? “

അയാൾ ആ ചോദ്യം ചോദിച്ചതിനു ശേഷമാണ് അവരുടെ കയ്യിലിരിക്കുന്ന ആ കാർഡ് കണ്ടത്.

“ഇതാരാ തനിക്ക് ഇവിടെ പ്രസന്റൊക്കെ അയക്കാൻ..?”

അയാൾ ആകാംക്ഷയോടെ ചോദിച്ചു കൊണ്ട് ആ കാർഡ് അവരുടെ കയ്യിൽ നിന്നും വാങ്ങി. കാർഡിനോടൊപ്പം ഉള്ള അവരുടെ ഫോട്ടോ കണ്ടപ്പോൾ അയാൾക്കും ആശങ്ക തോന്നി.

” എടോ ഇത് തന്റെ കുട്ടിക്കാലം അല്ലേ..? ആരാ ഇത്ര മനോഹരമായിട്ട് തന്നെ വരച്ചിരിക്കുന്നത്..? “

അയാൾ ചോദിച്ചപ്പോൾ അവർ കൈ മലർത്തി.

” ഏഹ്.. തനിക്ക് അറിയില്ലേ അപ്പോ ആരാന്ന്..? “

അത്ഭുതത്തോടെ ഭർത്താവ് വീണ്ടും ചോദിച്ചു.

” ഇല്ലെന്നേ.. “

സീത കുറച്ചു ദേഷ്യത്തോടെ പറഞ്ഞു.

” എന്നാലും ഇതിപ്പോ ആരാണോ തന്റെ കുട്ടിക്കാലത്ത് തന്നെ ഇത്രയും ഇഷ്ടപ്പെട്ടിരുന്ന ഒരാള്..? “

രമേശിന്റെ ചോദ്യം കേട്ടപ്പോൾ അവർ കുറച്ചു ദേഷ്യത്തോടെ അയാളെ നോക്കി.

” ഒരു ഫോട്ടോ അയച്ചു എന്ന് കരുതി സ്നേഹിച്ചിരുന്നു എന്നൊക്കെ പറയുന്നത് എന്തിനാ..? “

ദേഷ്യം ഒട്ടും കുറയ്ക്കാതെ തന്നെയാണ് അവർ അത് ചോദിച്ചത്.

” സ്നേഹിച്ചിരുന്നു എന്നു പറയാൻ വ്യക്തമായ കാരണമുണ്ട്. സ്നേഹിച്ചിരുന്നു എന്നുള്ളതിന്റെ ഒരേയൊരു തെളിവ് ഈ ഫോട്ടോ തന്നെയാണ്. കാരണമെന്താണെന്ന് അറിയാമോ..? നമ്മുടെ ഉള്ളിൽ നമ്മൾ അതിയായി ആഗ്രഹിക്കുന്ന അല്ലെങ്കിൽ ഇഷ്ടപ്പെടുന്ന ഒരെണ്ണത്തിന്റെ രൂപം ഒരിക്കലും നമ്മുടെ ഉള്ളിൽ നിന്നും മാഞ്ഞു പോകില്ല. നിന്റെ കുട്ടിക്കാലത്തെ ഈ രൂപം ഒരിക്കലും മറന്നു പോകാതെ അയാളുടെ മനസ്സിൽ ഉണ്ടെങ്കിൽ അത് നിന്നോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ട് മാത്രമായിരിക്കും.. “

രമേശ് പറഞ്ഞത് കേട്ടപ്പോൾ അവരുടെ ദേഷ്യം ഒന്നുകൂടി കൂടിയതേയുള്ളൂ.

” നിങ്ങൾ വെറുതെ ആവശ്യമില്ലാത്തത് ഓരോന്നും പറയാതെ എന്തെങ്കിലും പണിയുണ്ടെങ്കിൽ പോയി ചെയ്യാൻ നോക്ക്.. “

അയാളോട് ദേഷ്യപ്പെട്ടു കൊണ്ട് അവർ മുറിയിലേക്ക് കയറിപ്പോയി.

മുറിയിൽ എത്തിക്കഴിഞ്ഞിട്ടും അവരുടെ ചിന്തകൾ മുഴുവൻ രമേശ് പറഞ്ഞ കാര്യത്തെക്കുറിച്ച് തന്നെയായിരുന്നു.

ആരായിരുന്നു തന്നെ അന്ന് സ്നേഹിച്ചിരുന്ന ആള്..? വിനയൻ ആയിരിക്കുമോ..?

വിനയൻ.. അയൽക്കാരനാണ് എന്ന് പറഞ്ഞ് അയാളുമായുള്ള ബന്ധത്തിന് അങ്ങനെ ചെറുതാക്കി കളയാൻ പറ്റില്ല. വിനയന്റെ വീടും തങ്ങളുടെ വീടും തമ്മിൽ അത്രത്തോളം അടുപ്പത്തിലായിരുന്നു. പരസ്പരം പറിച്ച് മാറ്റാൻ കഴിയാത്ത ഒരു ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു.

വിനയൻ എന്ന പേരാണ് വിളിക്കുന്നതെങ്കിലും അവൻ എന്നെക്കാളും ഒരു വയസ്സിനു മൂത്തതായിരുന്നു. അവന്റെ പാഠപുസ്തകങ്ങളും മറ്റും ആയിരുന്നു താൻ സ്കൂളിൽ പഠിക്കാൻ പോകുമ്പോൾ കൊണ്ടുപോയിരുന്നത്.

തന്നോടും അവന് പ്രത്യേകിച്ച് ഒരു അടുപ്പം ഉണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ അത് എന്താണെന്ന് ഒരിക്കൽ പോലും ചോദിച്ചിട്ടില്ല. അന്ന് പേടി കൊണ്ടു തന്നെയായിരുന്നു അത്.. അഥവാ അവനോട് അത് ചോദിച്ചു കഴിയുമ്പോൾ തന്നെ ഇഷ്ടമാണ് എന്നൊരു വാക്ക് അവൻ പറഞ്ഞാൽ പിന്നീട് ഒരുപക്ഷേ തങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഇടിവ് വരും. ആ ഭയം തന്നെയായിരുന്നു മുന്നിട്ട് നിന്നത്.

വീട്ടുകാർ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്നുള്ള ടെൻഷൻ വേറൊരു വഴിക്ക് ഉണ്ടായിരുന്നു എന്നുള്ളത് മറ്റൊരു യാഥാർത്ഥ്യം..!

ഒരിക്കൽ വിനയന്റെ പാഠപുസ്തകത്തിൽ നിന്ന് തനിക്ക് ഒരു കവിത കിട്ടിയിരുന്നു. പ്രണയത്തെക്കുറിച്ച് വാഴ്ത്തി പാടിയിട്ടുള്ള ഒരു കവിത.. അന്ന് അതിനെക്കുറിച്ച് അവനോട് ചോദിക്കുകയും ചെയ്തു.

” ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയുണ്ട്. അവളെ മനസ്സിൽ ഓർത്തപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്ന വരികൾ ആണ് ഇതൊക്കെ. എന്നെങ്കിലും ഒരിക്കൽ ഇത് അവളെ ചൊല്ലി കേൾപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടാകും എന്നാണ് കരുതുന്നത്.. “

അവൻ അങ്ങനെ ഒരു മറുപടി മാത്രമാണ് പറഞ്ഞത്. പക്ഷേ തന്റെ നെഞ്ചിടിപ്പ് കൂട്ടാൻ അത് മാത്രം മതിയായിരുന്നു.

അവൻ ഉദ്ദേശിക്കുന്ന പെൺകുട്ടി താൻ തന്നെയാണോ എന്നുള്ള കാര്യത്തിൽ സംശയം ആയിരുന്നു. അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ ഒന്നും ചോദിക്കാതെ ആ കവിത അവന് തന്നെ നൽകി.

പിന്നീട് ഒരിക്കൽ പോലും തങ്ങൾക്കിടയിലേക്ക് പ്രണയം എന്നൊരു വിഷയം ചർച്ചാവിഷയമായി വരരുത് എന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു.

പ്ലസ് വൺ പ്ലസ് ടു ഒക്കെ കഴിഞ്ഞതോടെ വിനയൻ കോളേജ് വിദ്യാഭ്യാസത്തിനായി ടൗണിലേക്ക് പോയി. പിന്നീട് നാട്ടിലേക്ക് വരുന്നത് വളരെ ചുരുക്കം ആയിരുന്നു.. അഥവാ വന്നാലും അവന്റെ കണ്ണിൽ പെടാതെ നടക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു.

എന്റെ കോളേജ് വിദ്യാഭ്യാസകാലത്ത് ഹോസ്റ്റലിൽ നിന്നതു കൊണ്ടു തന്നെ അവനുമായുള്ള കൂടിക്കാഴ്ചകൾ മിക്കപ്പോഴും ഒഴിവായിരുന്നു.

പിന്നീട് അവനെ നേർക്ക് നേരെ കാണുന്നത് തന്റെ വിവാഹത്തിന് ഒരാഴ്ച മുൻപാണ്. അവനെ ഒളിച്ചു നടന്നിരുന്ന എന്റെ മുന്നിലേക്ക് അവൻ വന്നു ചാടുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം.

” വിവാഹമാണെന്ന് അറിഞ്ഞു.. നിന്റെ നാവിൽ നിന്ന് അത് എനിക്ക് കേൾക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. നമ്മൾ ആഗ്രഹിക്കുന്നത് പോലെ ജീവിതം എല്ലായിപ്പോഴും മുന്നോട്ടു പോയാൽ പിന്നെ ദൈവത്തിന് എന്താണ് അല്ലേ പ്രസക്തി.?എന്തായാലും നല്ലൊരു ജീവിതം ആശംസിക്കുന്നു.. “

അന്ന് അവന്റെ കണ്ണിൽ തെളിഞ്ഞു കണ്ടത് നഷ്ടബോധം ആയിരുന്നോ.? അത്രത്തോളം അവൻ തന്നെ സ്നേഹിച്ചിരുന്നോ..?

എന്നാലും ചിത്രം വരയ്ക്കുന്ന സ്വഭാവം അവനു ഉണ്ടായിരുന്നോ..? അതെ ഉണ്ടായിരുന്നു.. പലപ്പോഴും അവന്റെ പാഠപുസ്തകത്തിൽ പൂക്കളും ചെടികളും മരങ്ങളും ഒക്കെ അവൻ വരച്ചു വെച്ചിട്ടുള്ളത് കാണാറുണ്ട്.

പക്ഷേ ഒരിക്കലും ഒരാളിനെ അവൻ വരച്ചതായി ഓർമ്മയില്ല. ഇനി അവൻ തന്നെ ആയിരിക്കുമോ തനിക്ക് ഇതൊക്കെ അയച്ചു തന്നത്..? അങ്ങനെയാണെങ്കിൽ അവന്റെ മനസ്സിൽ ഇപ്പോഴും തനിക്ക് സ്ഥാനമുണ്ട് എന്ന് തന്നെയല്ലേ..?

അവരുടെ ചിന്തകൾ ചൂടുപിടിച്ചു കൊണ്ടിരുന്ന സമയത്ത് ആയിരുന്നു രമേശ് മുറിയിലേക്ക് കയറി വന്നത്.

” എടോ താൻ ഇവിടെ എന്ത് ഇരിപ്പാണ് ഇരിക്കുന്നത്..? “

രമേശിന്റെ ചോദ്യം കേട്ടപ്പോൾ അവർ ഞെട്ടലോടെ ബെഡിൽ നിന്ന് എഴുന്നേറ്റു.

” ആ ഫോട്ടോയെ കുറിച്ച് ആലോചിച്ച് ടെൻഷനടിച്ച് ഇരിക്കുകയായിരിക്കും അല്ലേ..? “

രമേശ് ചോദിച്ചപ്പോൾ അറിയാതെ തന്നെ അതെ എന്ന് അവർ തലയാട്ടി.അയാൾ അവരെ നോക്കി പുഞ്ചിരിച്ചു.

” എനിക്ക് അപ്പോഴേ തോന്നി ഇന്നു മുഴുവൻ ഇനി ഇതും ആലോചിച്ച് ആയിരിക്കും ഇരിക്കുക എന്ന്. എന്തിനാടോ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് സമയം കളയുന്നത്..? “

രമേശ് ചോദിച്ചപ്പോൾ അവർ അയാളെ തുറിച്ച് നോക്കി.

” ഇത് അനാവശ്യമായ ഒരു കാര്യമാണെന്ന് രമേശന് തോന്നുന്നുണ്ടോ..? ഒരാൾ എന്റെ കുട്ടിക്കാലത്തെ ഫോട്ടോ എന്റെ ഈ നാല്പതാം വയസ്സിൽ അയച്ചു തരിക എന്ന് പറഞ്ഞാൽ എന്നെ ഇത്രയും കാലം ഓർത്തിരുന്ന ഒരാൾ ആവില്ലേ..? അത് ആരായാലും അവരുടെ ജീവിതത്തിൽ എനിക്ക് ഒരു പ്രാധാന്യം തരുമ്പോൾ എന്റെ ജീവിതത്തിൽ ചെറിയൊരു സ്ഥാനം എങ്കിലും അവർക്ക് കൊടുക്കേണ്ടതല്ലേ..? അറ്റ്ലീസ്റ്റ് ആ ഫോട്ടോ നന്നായിരുന്നു എന്നൊരു വാക്ക് എങ്കിലും..? “

സീത ചോദിച്ചത് കേട്ടപ്പോൾ രമേശ് അവരെ ചേർത്തു പിടിച്ചു.

” നീ ഈ പറയുന്നത് നിന്റെ സ്നേഹവും മര്യാദയും ഒക്കെ കാണിക്കാൻ വേണ്ടി മാത്രമാണ്. പക്ഷേ മറ്റൊരു ചോദ്യം ഞാൻ നിന്നോട് ചോദിക്കട്ടെ..? പണ്ട് എപ്പോഴെങ്കിലും നിന്നെ മൗനമായി പ്രണയിച്ചിരുന്ന ഒരാളാണ് ഈ കത്ത് നിനക്ക് എഴുതിയത് എന്നിരിക്കട്ടെ.. അയാൾ വരച്ചതാണ് ആ പടം എന്നുകൂടി കരുതുക. അത് ഇപ്പോൾ അറിയുന്നതു കൊണ്ട് നിനക്ക് എന്തെങ്കിലും ലാഭം ഉണ്ടോ..? ഇനിയുള്ള കാലം മുഴുവൻ അയാളെ ഓർത്ത് സങ്കടപ്പെടാം എന്നല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യാൻ ഉണ്ടാവില്ല.. അങ്ങനെ ഒരു അവസരം ഉണ്ടാക്കിയെടുക്കുന്നതിനേക്കാൾ നല്ലത് ആരോ ആർക്കോ അയച്ചത് എന്ന് കരുതി നമ്മൾ ഇതങ്ങ് വിട്ടു കളയുന്നതാണ്. ശരിയല്ലേ..? “

രമേശ് ചോദിച്ചപ്പോൾ അത് ശരിയാണെന്ന് സീതയ്ക്ക് തോന്നി. അതുകൊണ്ടു തന്നെയാണ് ഒരു തലകുലുക്കലോടെ അവർ അത് സമ്മതിച്ചത്.

” എന്നാൽ പിന്നെ കൂടുതൽ ചിന്തിച്ച് തലപുകയ്ക്കാതെ ഫുഡ് എടുത്തുവെക്കാൻ നോക്ക്.. “

അയാൾ അതു പറഞ്ഞപ്പോൾ പുഞ്ചിരിയോടെ അവർ അടുക്കളയിലേക്ക് നടന്നു

✍️ അപ്പു