പാൽ പുഞ്ചിരി മാറാത്ത കുഞ്ഞിലുള്ള എന്താണാവോ,അയാളുടെ യുവാവായ മകനെ വഴി തെറ്റിച്ചതെന്നു ഓർത്തപ്പോൾ ദേഷ്യം ഇരച്ചു കയറി

സദാചാരം – രചന: Aswathy Joy Arakkal

നിർത്താതെ അടിച്ചുകൊണ്ടിരിക്കുന്ന മൊബൈലിന്റെ ശബ്ദം കേട്ടാണ് ഉച്ചമയക്കത്തിൽ നിന്നു കണ്ണുതിരുമ്മി സുമ എണിറ്റു വന്നത്. തലേരാത്രിയിലെ ഉറക്കച്ചടവിന്റെ ക്ഷീണം ആ മുഖത്ത് വ്യക്തമായിരുന്നു.

ആരെയെന്നില്ലാതെ പ്രാകികൊണ്ട് ഫോൺ കയ്യിലെടുത്തപ്പോൾ ഏജന്റ് സുഖു അണ്ണൻ ആണ്.

എന്താ അണ്ണാ ഈ നട്ടുച്ച നേരത്തു…? ഒന്ന് കിടന്നു ഉറങ്ങാനും സമ്മതിക്കുലെ.

എന്റെ പൊന്നു സുമം, ഉറക്കം ഒക്കെ പിന്നെയാകാം. നീ ഒന്ന് കുളിച്ചു റെഡി ആയി വഴിയിലേക്ക് കയറി നില്ക്കു. 2.30 കഴിയുമ്പോഴേക്കും വണ്ടിയുമായി ഞാൻ അങ്ങു എത്താം.

രണ്ടരക്കോ…ഇന്നെന്താ നേരത്തെ…?

അതുപിന്നെ, നമ്മുടെ കുറച്ചു പ്രമുഖന്മാർ എന്തോ പരിപാടിയിൽ പങ്കെടുക്കാൻ ടൗണിൽ എത്തിയിട്ടുണ്ട്. രാത്രി പതിനൊന്നരയുടെ ട്രെയിനിൽ അവർക്കങ്ങു തിരിച്ചു പോകേണ്ടതാ. നീ വൃത്തിയായോന്നു തേച്ചുരച്ചു കുളിച്ചു നില്ക്കു സുമോ…

ഓ.. അപ്പൊ കുറെ പേരുണ്ടല്ലോ. ദേ അണ്ണാ ആള് കൂടുതലുണ്ട്. നീ ഒന്നൂടെയങ്ങു അഡ്ജസ്റ്റ് ചെയ്യൂ സുമോ എന്നു പറഞ്ഞു എങ്ങാനും വന്നാലുണ്ടല്ലോ…എന്റെ തനിക്കൊണം നിങ്ങള് കാണും…അവൾ ഈർഷ്യപ്പെട്ടു.

നമുക്കാലോചിക്കാം. നീ പെട്ടന്ന് വരാൻ നോക്ക്. അതും പറഞ്ഞയാൾ ചിരിച്ചു കൊണ്ടു ഫോൺ കട്ട്‌ ചെയ്തു.

ഒരു നെടുവീർപ്പോടെ, തോർത്തെടുത്തു അവൾ കുളിമുറിയിലേക്ക് കയറി. വാസന സോപ്പ് തേച്ചു നന്നായി പതപ്പിച്ചു കുളിച്ചു വന്നു. ഈറനോടെ നിലക്കണ്ണാടിയിൽ തന്റെ രൂപം ആസ്വദിച്ചവളെങ്ങനെ നിന്നു. പ്രായം മുപ്പത്തിയഞ്ചു ആയെങ്കിലും സുന്ദരിയാണ്. ഒരു കുഞ്ഞിന്റെ അമ്മയാണെങ്കിലും ഉടവ് തട്ടാത്ത ആരെയും മോഹിപ്പിക്കുന്ന ആകാര വടിവുമുണ്ട്. അവളൊന്നു പുഞ്ചിരിച്ചു…

പിന്നെ ഭിത്തിയിൽ തൂക്കിയിരിക്കുന്ന ഫ്രെയിം ചെയ്ത ചിത്രത്തിലേക്കൊന്നു നോക്കി ദീർഘനിശ്വാസമെടുത്തു. തന്റെ രമേശേട്ടൻ…

രണ്ടുവർഷം മുൻപ് ആ നശിച്ച ആക്സിഡന്റിൽ അദ്ദേഹം മരിക്കുന്നതു വരെ എന്തു ഭാഗ്യവതി ആയിരുന്നു താൻ. തന്നെയും സുഖമില്ലാത്ത മോനെയും തനിച്ചാക്കി പോയപ്പോൾ കൂട്ടിനു ബാക്കി വെച്ചത് അദ്ദേഹത്തിന്റെ പ്രായമായ അമ്മയെ മാത്രമാണ്. ഭർത്താവില്ലാത്തവൾ ബാധ്യതയാകുമെന്ന പേടിയിൽ സ്വന്തം വീട്ടുകാർ വരെ ഉപേക്ഷിച്ചു.

ആദ്യമൊക്കെ ചെറിയ ജോലികൾക്കു പോയെങ്കിലും, കുഞ്ഞിന്റെ ചികിത്സക്ക് ഒന്നും മതിയാകാതെ വന്നപ്പോൾ സുഖുവണ്ണനെ അങ്ങോട്ട്‌ പോയ്‌ കണ്ടതും താനാണ്. ഇപ്പൊ അല്ലലില്ലാതെ കുടുംബവും കുഞ്ഞിന്റെ കാര്യവും നടക്കുന്നു. ഇനിയൊരു ഓപ്പറേഷൻ കൂടെ ചെയ്താ അവനു സുഖമാവുമെന്നാ ഡോക്ടർ പറഞ്ഞേക്കണേ…

അതിനു പണമുണ്ടാക്കണം. അവനെ വളർത്തണം, പഠിപ്പിക്കണം…അതിനാകെയുള്ളതി ശരീരം മാത്രമാണ്…അല്ലെങ്കിലും സഹായിക്കാൻ എന്നു പറഞ്ഞു വന്നവർക്കൊക്കെ വേണ്ടി ഇരുന്നത് ഈ ശരീരം ആയിരുന്നല്ലോ…അതിനു വഴങ്ങാതെ വന്നപ്പോഴേ വേശ്യ എന്ന പേര് വീണിരുന്നു.

ക്ലോക്ക് ശബ്‌ദിച്ചപ്പോഴാണ് സമയം കടന്നു പോയതവളറിഞ്ഞത്. ഉള്ളതിൽ നല്ലൊരു സാരി എടുത്തു ചുറ്റി, പൗഡറിട്ടു, ചുണ്ട് ചുവപ്പിച്ചു അവളിറങ്ങി.

അവളേ കണ്ടതും നേരെ വീട്ടിലേ കാർത്തു ചേച്ചി നീട്ടി, കാർക്കിച്ചൊന്നു തുപ്പി. തേവിടിച്ചി…നട്ടുച്ചക്കും തുടങ്ങിയോ എന്ന ആത്മഗതവും കേട്ടു. പതിവായതു കൊണ്ടവൾക്കൊന്നും തോന്നിയില്ല.

ഇടവഴിയിലേക്ക് കടന്നപ്പോൾ പടുകിഴവന്മാർ വരെ തന്റെ ശരീരത്തിൽ നോക്കി വെള്ളമിറക്കി പോകുന്നതവൾ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു. കൂട്ടത്തിൽ കാർത്തി ചേച്ചിടെ കെട്ട്യോൻ സതീശൻ ചേട്ടനെയും കണ്ടപ്പോൾ ഒരു പുച്ഛച്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.

കവലയിലേക്കു കയറുന്നതിനു മുന്നേ ദൂരെ നിന്നു കേൾക്കാം, സദാചാര പ്രസംഗം പൊടി പൊടിക്കുന്നുണ്ടവിടെ….വഴി തെറ്റുന്ന യുവത്വമാണ് വിഷയം എന്നു മനസ്സിലായി…

യുവത്വം വഴി തെറ്റുന്നതിനെ പറ്റിയും, ചുംബന സമരത്തെ പറ്റിയും, പെൺകുട്ടികളുടെ വസ്ത്രരീതിയെ പറ്റിയും, നീലചിത്രങ്ങളെ പറ്റിയും, കഞ്ചാവ്, മയക്കുമരുന്ന് കൂടാതെ മാതാപിതാക്കളുടെ നോട്ട പിശക് കൊണ്ടു വഴിതെറ്റുന്ന യുവത്വത്തെ പറ്റിയൊക്കെ ഘോരഘോരം പ്രസംഗിക്കുന്നത് നാട്ടിലെ പ്രമുഖൻ പീറ്റർ ഏട്ടനാണ്.

അവളേ ദൂരെ നിന്നു കണ്ടപ്പോൾ അയാൾക്ക്‌ ആവേശം മൂത്തു. കുട്ടികളെ വഴിതെറ്റിക്കുന്ന വേശ്യകളെ പറ്റി ആയി അടുത്തത്…ഇരുട്ടിന്റെ മറപറ്റി തന്റെ ചൂടറിയാൻ വന്നുപോയ പലരും മാന്യതയുടെ മുഖം മൂടി അണിഞ്ഞു ആ വേദിയിലിരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് ചിരി വന്നു. പലരും അവളേ കണ്ടു മുഖം വെട്ടിച്ചു…

അതൊന്നും മൈൻഡ് ചെയ്യാതെ അവൾ പതിവുപോലെ മാധവേട്ടന്റെ കടയിൽ നിന്നു രണ്ടു ബോണ്ട വാങ്ങി, വഴി അരികത്തു തളർന്നുറങ്ങുന്ന ആ ഭ്രാന്തി തള്ളയുടെ കൂടെയുള്ള ഏഴു വയസ്സുകാരിക്ക് കൊടുത്തു. ഒന്ന് വെളുക്കെ ചിരിച്ചു ആർത്തിയോടെ അവളതു കഴിക്കുന്നത്‌ നോക്കി നിന്നപ്പഴേക്കും സുഖുവണ്ണനും വന്നു.

അന്നത്തെ പ്രമുഖന്മാരുടെ പരാക്രമണവും കഴിഞ്ഞു വണ്ടി തിരിച്ചു ഇടവഴിയിലെത്തിയപ്പോൾ, സമയം രാത്രി 2 മണി ആയിരുന്നു. പെട്ടന്നാണ് കുറച്ചപ്പുറത്തു നിർത്തിയിട്ടിരിക്കുന്ന വണ്ടിയുടെ ഡോറു തുറന്നെന്തോ താഴത്തേക്കു വലിച്ചെറിഞ്ഞിട്ടു അതിവേഗത്തിൽ ഓടിച്ചു പോകുന്നത് കണ്ടതു.

പീറ്ററിന്റെ വണ്ടി ആണല്ലോ അത്. അതിനകത്തു അവന്റെ മൂത്ത ചെക്കൻ അലോഷിയും പിള്ളേരുമാണല്ലോ…?പിള്ളേർക്കിപ്പോ പാതിരാത്രിയിലാണ് കറക്കം. അപ്പനാണെങ്കി സദാചാരത്തിന്റെ…സുഖു അണ്ണൻ ആത്മഗതം പറഞ്ഞു.

വണ്ടിയിൽ നിന്നു ഇറങ്ങി വീട്ടിലേക്കു നടക്കാൻ തുടങ്ങിയപ്പോഴാണ്, മുൻപ് ആ വണ്ടി നിർത്തിയിരുന്ന ഭാഗത്തു നിന്നൊരു ഞാരക്കവും, മൂളലും കേട്ടത്. സുഖു അണ്ണനെയും വിളിച്ചു ഓടി ചെന്നു നോക്കുമ്പോൾ കാണുന്നത്…

ആ ഭ്രാന്തി തള്ളയുടെ ഏഴു വയസ്സുകാരി കുഞ്ഞിനെ, ഉച്ചക്ക് തന്നെ നോക്കി വെളുക്കാൻ ചിരിച്ച ആ പിഞ്ചോമനയെ പിച്ചി ചീന്തി ഇട്ടിരിക്കുന്നതാണ്. ചെയ്തത് വേറാരുമല്ല നാട്ടിലെ പ്രമുഖന്റെ മകനും കൂട്ടുകാരും…

ഉടുത്തിരുന്ന സാരിയിൽ പൊതിഞ്ഞെടുത്തു, ആ അരപ്രാണനുമായി ആശുപത്രിയിലേക്കു ഓടുമ്പോൾ അവളുടെ കാതുകളിൽ മുഴങ്ങിയത് ഉച്ചക്ക് കേട്ട സദാചാര പ്രസംഗം ആയിരുന്നു…

പാല്പുഞ്ചിരി മാറാത്ത കുഞ്ഞിലുള്ള എന്താണാവോ, അയാളുടെ യുവാവായ മകനെ വഴി തെറ്റിച്ചതെന്നു ഓർത്തപ്പോൾ ദേഷ്യം ഇരച്ചു കയറി. അവളൊന്ന് കാർക്കിച്ചു തുപ്പി. കപട സദാചാരത്തിന്റെ മേലങ്കിയണിഞ്ഞു സധൈര്യം വിലസുന്ന ഒരു കൂട്ടം പകൽ മാന്യന്മാർക്കെതിരെയൊരു പ്രതിഷേധം പോലെ…

നന്നാവാലും, നന്നാക്കലുമൊക്കെ ആദ്യം സ്വന്തം കുടുംബത്തിൽ നിന്നു തന്നെയാണ് തുടങ്ങേണ്ടത്…എന്നിട്ടേ സമൂഹത്തെ നന്നാക്കാൻ ഇറങ്ങാവൂ…