രചന: ഷൈനി വർഗീസ്
ഇച്ചായാ ഇച്ചായാ എന്നെ തനിച്ചാക്കി പോവല്ലേ… ഇച്ചു ഞാനും വരുവാ എനിക്ക് ഇനി ജീവിക്കണ്ട. എന്നേം മക്കളേയും വിട്ടിട്ട് ഇച്ചു എങ്ങോട്ടാ പോവുന്നത്. ഞങ്ങൾക്ക് ഇനി ആരാ ഉള്ളത്. ഇച്ചായാ….
ഞാനിനി എങ്ങനെ ജീവിക്കും. നമ്മടെ മക്കൾക്കും എനിക്കും ആരാ ഇനി ഉള്ളത്. ഞങ്ങളെ അനാഥാരാക്കി ഇച്ചൂന് അങ്ങനെ പോകാൻ പറ്റോ…ഞങ്ങളും വരടെ ഇച്ചൂൻ്റെ കൂടെ.
എൻ്റെ മോളെ അങ്ങനെയൊന്നും പറയല്ലേ. ഞങ്ങളെല്ലാവരും ഉണ്ട് നിങ്ങൾടെ കൂടെ കരയല്ലേ. നീ ഒന്നു സമാധനപ്പെട് ലീനേ, നീ ഇങ്ങനെ കരഞ്ഞ് ആ കുഞ്ഞുങ്ങളെ കൂടി വിഷമിപ്പിക്കല്ലേ. അവനല്ലേ പോയുള്ളു ഞങ്ങളുണ്ട് കൂടെ…
ഇച്ചു ബൈക്ക് ആക്സിഡൻ്റിൽ മരിച്ച് ഞാൻ ആ ദേഹത്തെ കെട്ടി പിടിച്ച് ചങ്ക് പൊട്ടി കരഞ്ഞപ്പോ ഒത്തിരി പേർ ഉണ്ടായിരുന്നു എന്നെ ആശ്വസിപ്പിക്കാൻ. അന്ന് അശ്വസിപ്പിച്ചവല്ലൊം 40 വരെ വന്നും പോയി ഇരുന്നു.
രണ്ട് വീട്ടുകാരെയും എതിർത്ത് എൻ്റെ കൈയും പിടിച്ച് വന്നത് ഒരു വാടക വീട്ടിലേക്കായിരുന്നു. അവിടെ നിന്ന് ഞങ്ങൾ ജീവിതം ആരംഭിച്ചു. സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് ഇരട്ടി സന്തോഷമായി അവർ കടന്ന് വന്നു. അപ്പുവും അമ്മുവും ഇരട്ട കുട്ടികൾ.
ഇച്ചായൻ ഒരു ഓട്ടോ വാങ്ങി എന്നേയും മക്കളേയും ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് നോക്കിയത്. സന്തോഷം മാത്രമുള്ള ഞങ്ങളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി കൊണ്ടാണ് എൻ്റെ ഇച്ചു പോയത്.
വാടക, മക്കളുടെ പഠനം, വീട്ടുകാര്യങ്ങൾ എല്ലാം എന്ത് ചെയ്യും…ഒരെത്തും പിടിയും കിട്ടാതിരുന്നപ്പോഴാണ് ഓട്ടോ വിൽക്കുന്നുണ്ടോ എന്നും ചോദിച്ച് സുമേഷ് എത്തിയത്. അവനൊരുവില പറഞ്ഞു. അതിന് ഓട്ടോ വിറ്റു. ആ കാശിന് വാടക കുടിശ്ശിക തീർത്തു മക്കളെ സ്കൂളിലാക്കാനുള്ള കാര്യങ്ങൾ ചെയ്തു. CBSE പഠിച്ചു കൊണ്ടിരുന്ന മക്കളെ വീടിനടുത്തുള്ള ഗവൺമെൻ്റ് സ്കൂളിലാക്കി.
ഓട്ടോ വിറ്റ കാശ് തീർന്നപ്പോളാണ് ഒരു ജോലിയെ കുറിച്ച് ചിന്തിക്കുന്നത്. അതിനായി ആദ്യം സമീപിച്ചത് ഉറ്റ സുഹൃത്ത് രാഖിയെ ആയിരുന്നു. അവളുടെ ഹസ്ബൻ് സ്വന്തമായി ബിസിനസ്സ് നടത്തുന്നു. ഡിഗ്രിയും കമ്പ്യൂട്ടറും പഠിച്ച എനിക്ക് ജോലി തരാം എന്ന് അവൾ പറഞ്ഞപ്പോ സന്തോഷമായി. എന്നാൽ ജോലിയുടെ കാര്യം സംസാരിക്കാനായി അവളുടെ ഭർത്താവ് പാതിരാത്രി വീട്ടിൽ എത്തിയപ്പോൾ ഞാനാ ജോലി വേണ്ടന്ന് വെച്ചു.
അങ്ങനെ മറ്റൊരു ജോലിക്കായി അലഞ്ഞ് തിരിഞ്ഞ് നടന്നു അവസാനം ഒരു പെയിൻ്റ് കമ്പനിയിൽ ജോലി കിട്ടി. ഡീലർമാരോട് സംസാരിക്കണം. ഫോൺ വിളിയാണ് പ്രധാന ജോലി. അങ്ങനെ ആ ജോലി ഏറ്റെടുത്തു. ആദ്യം കുറെ ബുദ്ധിമുട്ട് ആയിരുന്നെങ്കിലും ഞാൻ നന്നായി ഹാർഡ് വർക്ക് ചെയ്തു. ഞാൻ നല്ല സാരിയും ഉടുത്ത് ജോലിക്ക് പോയി തുടങ്ങിയപ്പോൾ പരദൂക്ഷണക്കാർ കഥ ഉണ്ടാക്കി. എനിക്ക് മറ്റേ പണിയാണന്ന്…
രാവിലേയും വൈകിട്ടും എൻ്റെ യാത്രയിൽ ഞാൻ ഫോൺ ചെയ്തപ്പോൾ അവർ പറഞ്ഞുണ്ടാക്കി. ഞാൻ ഉടനെ ആരുടെയെങ്കിലും കൂടെ പോകുമെന്ന്…
നീ കരയല്ലേ ഞങ്ങളുണ്ട് കൂടെ എന്നു പറഞ്ഞ് എന്നെ അശ്വസിപ്പിച്ചവരാണ് ഇവർ. എന്നാൽ എന്നെ സഹായിച്ച എൻ്റെ ആമിന ഉമ്മ സ്വന്തം മോളായി കണ്ട് എന്നെ ഉപദേശിച്ച ലില ചേച്ചി അങ്ങനേയും നല്ല ചിലരും ഉണ്ടട്ടോ…ആ പെയിൻ്റ് കമ്പനിയിൽ ജോലി ചെയ്തു കൊണ്ട് തന്നെ PSC കോച്ചിംഗിനും പോയി. എൻ്റെ മക്കൾ എല്ലാറ്റിനും എന്നെ പ്രോത്സാഹിപ്പിച്ചു.
ഞാൻ വൈകുന്നേരങ്ങളിൽ അവരെ ചേർത്ത് പിടിച്ചകൊണ്ട് പറയും അമ്മ ഓരോ ദിവസം അനുഭവിച്ച വേദനകളും അപമാനങ്ങളും. അവരും പറയും അവരുടെ കാര്യങ്ങളും..ഞാൻ വീട്ടിൽ ചെന്നാൽ പിന്നത്തെ സമയം എൻ്റെ മക്കൾക്കുള്ളതാ അവരുടെ പപ്പ ഇല്ലാത്ത കുറവ് അറിയരുത് അവർ.
എൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലമായി എനിക്ക് ആ കമ്പനിയിൽ പ്രമോഷനായി. ഓരോ ചില്ലിത്തുട്ടും കൂട്ടി വെച്ച് ഞാൻ 5 സെൻ്റ് സ്ഥലം വാങ്ങി പഞ്ചായത്തിൽ നിന്ന് വീടുകിട്ടി. അടച്ചുറപ്പുള്ള നല്ലൊരു വീട്. ഈ സമയമെല്ലാം ഒരുപാട് പേർ സഹായഹസ്തവുമായി വന്നു. എല്ലാം ഞാൻ സ്നേഹപൂർവ്വം നിരസിച്ചു. അപ്പോഴെല്ലാം അവരെനിക്ക് ഒരു പേരു നൽകി അഹങ്കാരി എന്ന്…ഞാൻ ആ പേരും സന്തോഷപൂർവ്വം സ്വീകരിച്ചു.
ഇന്ന് എൻ്റെ ഇച്ചു ഞങ്ങളെ വിട്ടിട്ട് പോയിട്ട് 10 വർഷം കഴിഞ്ഞു. എനിക്ക് പ്രായം 35 ഉം ആയി. എൻ്റെ മക്കളുടെ പത്താം ക്ലാസ്സിലെ റിസൾട്ട് ഇന്നലെ വന്നു. രണ്ട് പേർക്കും ഫുൾ എ പ്ലസ്…മറ്റൊരു സന്തോഷ വാർത്ത കൂടി പറയാം എൻ്റെ കഷ്ടപ്പാടിൻ്റെ ഫലമായി എനിക്കും കിട്ടി ഒരു സർക്കാർ ജോലി. പഞ്ചായത്ത് ഓഫീസിൽ ക്ലർക്ക് പോസ്റ്റ്.
നമ്മളെ മറ്റുള്ളവർ സഹായിക്കും എന്നോർത്തിരിക്കാതെ നമ്മൾ ഇറങ്ങുക. പരദൂഷണക്കാർ പലതും പറയും, അവർക്കൊന്നും ചെവികൊടുക്കാതെ നമ്മുടെ പ്രയാണം തുടരുക, സമൂഹം എന്തും പറയട്ടെ നമ്മുടെ മക്കളേയും ഭർത്താവിനേയും ബോധ്യപ്പെടുത്തിയാൽ മതി. പിന്നെ സ്ത്രീകളോട് സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയല്ല നമ്മൾ മുറവിളി കൂട്ടേണ്ടത്. സ്ത്രികൾക്കും കുട്ടികളുടേയും സുരക്ഷക്ക് വേണ്ടിയാകണം നമ്മുടെ സമരം.
ആരൊക്കെ ഉണ്ടെങ്കിലും നമുക്ക് നമ്മളെ ഉള്ളു എന്ന ബോധ്യം വേണം. ആ ബോധ്യം നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് നൽകും…
ഇത് ശരിയെന്ന് തോന്നുന്നവർ രണ്ട് വാക്ക് പറഞ്ഞിട്ട് പോകണേ….