എന്നെന്നും ഓർമ്മിക്കാൻ – രചന:അദിതി റാം
ഗ്ലാസിലൂടെ കണ്ണിൽ വന്ന് തറച്ച സൂര്യ രശ്മികൾ നേരം പുലർന്നെന്ന് ഓർമ്മിപ്പിച്ചു. കയ്യെത്തി പിടിച്ചു ഫോൺ കയ്യിലെടുത്തു സമയം നോക്കി. അഴിഞ്ഞു കിടന്നിരുന്ന മുടി വാരി നെറുകയിൽ കെട്ടി വച്ചു.
ധ്രിതിയിൽ എഴുന്നേറ്റു പോരുമ്പോൾ അഭിയെട്ടനും ലച്ചുവും നല്ല ഉറക്കമാണ്. അവധി ദിവസം എല്ലാ ടെൻഷനും മറന്നുള്ള ഈ ഉറക്കം അച്ഛനും മോൾക്കും ഒരു പതിവാണ്. പതുക്കെ അവരെ ഉണർത്തതെ ഒച്ച യുണ്ടാക്കാതെ എഴുന്നേറ്റു. കുളി കഴിഞ്ഞ് വന്ന് മുറിയിലെ മേശയിൽ വച്ചിരുന്ന കൃഷ്ണവിഗ്രഹത്തിന് മുന്നിലെ ചെറിയ നിലവിളക്കിൽ എണ്ണയൊഴിച്ച് തിരി കത്തിച്ചു.
കണ്ണടച്ചു പ്രാർത്ഥിക്കുമ്പോൾ മൂക്കിലൂടെ ഇരച്ചു കയറിയ ചെമ്പകപൂ മണമുള്ള ചന്ദനത്തിരിയുടെ ഗന്ധം നാട്ടിലെ വീടിനെയും നേയും കാവിനെയുമൊക്കെ ഓർമിപ്പിച്ചു. പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ഓർമ്മയിൽ നിന്നും ഉണർന്ന് പതുക്കെ അടുക്കളയിലേക്ക് നടന്നു. ഫ്രിഡ്ജിൽ നിന്നും പാൽ പായ്ക്കറ്റ് എടുത്തു മുറിച്ചു പാത്രത്തിലേക്ക് ഒഴിച്ചു സ്റ്റവിൽ വച്ചു. തിളച്ചു പതഞ്ഞു പൊന്തുന്ന പാലിലേക്ക് ചായപൊടിയും പഞ്ചസാരയും ഇട്ടു.
ഫ്രിഡ്ജിലെ പാത്രത്തിൽ നിന്നും തവിയിൽ മാവെടുത്തു പാനിലേക്ക് ഒഴിക്കുമ്പോൾ കണ്ണടച്ചു ഞാൻ ആ ശീ…ശബ്‌ദത്തിനും മൊരിഞ്ഞ ദോശയുടെ മണത്തിനും കാതും മൂക്കും കൂർപ്പിച്ചു അങ്ങനെ നിന്നു. ഇല്ല…എത്ര ശ്രമിച്ചിട്ടും ഇവിടെ ഉണ്ടാക്കുന്ന ഒന്നിനും നാട്ടിലെ ആ പഴയ രുചിയും മണവും ഒന്നും കിട്ടുന്നില്ല. മനസ്സില്ലാമനസ്സോടെ നാളികേര ചട്നിയിലേക്ക് കടുകും കറിവേപ്പിലയും താളിച്ചിട്ടു ഞാൻ മുറിയിലേക്ക് നടന്നു.
പെട്ടന്നാണ് ഫോൺ റിങ് ചെയ്യുന്ന ശബ്‌ദം കേട്ടത്. സ്ക്രീനിൽ അമ്മ എന്ന പേര് തെളിഞ്ഞതും ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു. ആകാംക്ഷയോടെ ഞാൻ ആ ശബ്ദത്തിന് കാതോർത്തു കൊണ്ട് ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു.
അമ്മേ…
ആ…അമ്മു നിനക്ക് വയ്യായ്ക ഒന്നുമില്ലല്ലോ. അനക്കമൊക്കെ ശ്രദ്ധിക്കുന്നില്ലേ…? ഒറ്റ ശ്വാസത്തിൽ അമ്മ ചോദിച്ചു.
ഇല്ലമ്മേ…ഇടക്ക് ചെറിയ ക്ഷീണം ഉണ്ട്. വേറെ കുഴപ്പം ഒന്നുമില്ല. അവിടെ എന്തൊക്കെയാ വിശേഷങ്ങൾ…?
ഓ…ഇവിടെ എന്താ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞതൊക്കെ തന്നെ…പിന്നെ നാളെ അനികുട്ടനെ കൂട്ടി തറവാട്ടിലേക്ക് പോണം. മേടത്തിലെ വിഷുവിന് പോയി പോന്നതല്ലേ…വീട് മുഴുവൻ മാറാല പിടിച്ചിട്ടുണ്ടാവും. പോരാത്തതിന് ചിതലും. ഒക്കെ ഒന്ന് അടിച്ചു തുടച്ചു വൃത്തിയാക്കണം. കോയമ്പത്തൂരിൽ നിന്ന് അമ്മാമയും മേമയും കുട്ടികളും ഒക്കെ മറ്റന്നാൾ വൈകുന്നേരം തന്നെ വരും.
എന്താ അമ്മേ വിശേഷിച്ചു…? സംശയത്തോടെ ഞാൻ ചോദിച്ചു.
മറന്നോ നീ…വെള്ളിയാഴ്ച അല്ലെ അത്തം. അച്ഛമ്മയുടെ ആണ്ട്. തിരുവില്വാമല പോവണം. ഒരിക്കലെടുത്തു ബലിയിടണം.
പെട്ടന്നാണ് ചുമരിൽ തൂക്കിയിരിക്കുന്ന കലണ്ടറിൽ പോയി നോക്കിയത്. കലണ്ടറിലെ തീയ്യതികളിലൂടെ ഞാൻ വിരലോടിച്ചു നിന്നു. പെട്ടന്നാണ് ആഗസ്റ്റ് ഇരുപത്തി അഞ്ച് എന്ന തിയതിക്ക് കുറുകെ അത്തചമയം എന്ന് എഴുതിയിരിക്കുന്നത് കണ്ടത്. മൂന്ന് കൊല്ലം കഴിഞ്ഞു എന്നൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല.
എങ്കിലും നന്നായി…കൂടുതൽ വേദന അനുഭവിപ്പിക്കാതെ ഈശ്വരൻ അമ്മയെ അങ്ങോട്ട് കൊണ്ടുപോയല്ലോ അത് മതി…ഇടറിയ ശബ്‌ദത്തോടെ അമ്മ പറഞ്ഞു നിർത്തി. ലച്ചു മോളും അഭിയും എഴുന്നേറ്റിട്ടുണ്ടാവില്ല അല്ലെ…?എഴുന്നേൽക്കുമ്പോൾ രണ്ടാളോടും പറയണം.
അഭി നിന്നെ നന്നായി നോക്കുന്നുണ്ട് എന്നറിയാം. എങ്കിലും അമ്മ ഒരു സമാധാനത്തിന് പറയുകയാണ്. നല്ലവണ്ണം സൂക്ഷിക്കണം. ലച്ചു മോളെ എടുക്കുകയൊന്നും ചെയ്യരുത്. എന്തെങ്കിലും വയ്യായ്ക തോന്നിയാൽ അപ്പോൾ തന്നെ പറയണം. ഇവിടത്തെ പോലെ ഒന്നും അല്ലാലോ അവിടെ.
എന്നാൽ വെക്കട്ടെ മോളെ…ഉച്ചക്ക് ഉണ്ണാൻ പാടത്തെ പണിക്കാരുണ്ട്. ഈ കൊല്ലവും കൂടി കഴിഞ്ഞാൽ കിട്ടുന്ന വിലക്ക് പാടം കൊടുക്കണം എന്നൊക്കെ അച്ഛൻ പറയുന്നുണ്ടായിരുന്നു. അച്ഛന് പണ്ടത്തെ പോലെ ഒന്നും വയ്യ. അമ്മയത് പറഞ്ഞതും നെഞ്ചിൽ ഒരു വിങ്ങൽ ആയിരുന്നു. കുറച്ചു നേരം ഒന്നും മിണ്ടാതെ മൗനമായി നിന്നതും അങ്ങേ തലക്കൽ അമ്മ എന്തൊക്കെയോ വാ തോരാതെ പറയുമ്പോഴും മനസ്സിൽ കണ്ണൊന്നടച്ചാൽ മുന്നിൽ തെളിയുന്ന കയ്യെത്തുന്ന ആ കുട്ടിക്കാലവും പാടവും കാവും സ്കൂളും കൂട്ടുകാരും ഒക്കെയായിരുന്നു.
കേൾക്കുന്നുണ്ടോ അമ്മു നീയ്…പ്രവീൺ വിളിച്ചിരുന്നു ഇന്നലെ. നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല ഇനി അതിന്റെ പേരിൽ പിണങ്ങണ്ട എന്ന് പറയാൻ പറഞ്ഞു. ചിരിയോടെ അമ്മയത് പറഞ്ഞതും അറിയാതെ എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.
അവന്ന് പറ്റിയ ഒരു നല്ല പെണ്കുട്ടിയെ നോക്കേണ്ടെ നമുക്ക്. ഇനി അതല്ല അവന്റെ മനസ്സിൽ വേറെ വല്ലവരും ഉണ്ടോ…? അല്ല പ്രിയപ്പെട്ട കൂട്ടുകാരിയോടല്ലേ അവൻ എല്ലാം തുറന്നു പറയാറുള്ളത്. അതുകൊണ്ട് ചോദിച്ചതാണ്. ചിരിയോടെ അമ്മ പറഞ്ഞു.
അങ്ങനെ ഒന്നുമില്ല അമ്മേ…അമ്മ പറഞ്ഞത് പോലെ അവനെ മനസിലാക്കുന്ന സ്നേഹിക്കാൻ കഴിയുന്ന ഒരു നല്ല പെണ്കുട്ടിയെ തന്നെ കണ്ടെത്തണം നമുക്ക്. അത് പറഞ്ഞു തീർന്നതും അങ്ങേ തലക്കൽ ഫോൺ കട്ടാവുന്ന ശബ്ദം കേട്ടു. വീർത്തുന്തി നിൽക്കുന്ന വയറും താങ്ങി പിടിച്ചു ഹാളിലെ ഷെൽഫിനടുത്തേക്ക് നടന്നു ചെന്ന് പതുക്കെ ഷെൽഫിൽ നിന്നും ആ ചെറിയ ആൽബം എടുത്തു താളുകൾ മറിച്ചു ഞാൻ നിന്നു.
താളുകൾ മറിക്കും തോറും സ്കൂൾ കാലവും കോളേജ് ജീവിതവും എല്ലാം ഓർമ്മയിലേക്ക് വിരുന്നെത്തി കൊണ്ടിരുന്നു. അപ്പോഴാണ് പന്ത്രണ്ടാം ക്ലാസിലെ അവസാന ദിവസം എടുത്ത ക്ലാസ്സ് ഫോട്ടോയിൽ കണ്ണുകൾ ഉടക്കിയത്.
ചാര നിറവും കടും കാപ്പിയും ചേർന്ന കള്ളി യൂണിഫോം ചുരിദാറൂമിട്ട് രണ്ട് വശത്തേക്കും ഇടതൂർന്ന മുടി മേടഞ്ഞിട്ട ആ മധുര പതിനേഴ്‌കാരിയെ കണ്ടപ്പോൾ ചുണ്ടിൽ ഒരു നനുത്ത ചിരി വിടർന്നു. തൊട്ടപുറവും ഇപ്പുറവുമായി പ്രിയപ്പെട്ട കൂട്ടുകാരികളായ മഞ്ജു വും രേവതിയും. അതിന്റെ തൊട്ടു മുകളിൽ ആയിരുന്നു ആ പൊടി മീശകാരന്റെ സ്ഥാനം. എന്റെ പ്രിയപ്പെട്ട സൗഹൃദത്തിന്റെ സ്ഥാനം.
ആ ചെറിയ ക്ലാസ് മുറിയിലെ സൗഹൃദത്തിൽ നിന്നും തുടങ്ങി പിന്നീടെപ്പോഴോ അവൻ എനിക്ക് സ്വന്തം അനിയനോ ഏട്ടനോ ആയി മാറുകയായിരുന്നു. അല്ലെങ്കിൽ ഞങ്ങൾക്കായി കാലം കാത്തു വച്ചത് ഒരു സൗഹൃദത്തിന്റെ പൂക്കാലം തന്നെ ആയിരുന്നു. പുറത്തു ഇടവപ്പാതി തകർത്തു പെയ്യുമ്പോൾ ഗ്ലാസ്സ് വിന്ഡോയിലെ വെള്ളതുള്ളികൾ കൈകൊണ്ട് മാച്ചു കണ്ണുകൾ പൂട്ടി ഞാൻ ആ ഓർമ്മകൾക്ക് മേൽ വട്ടമിട്ടു പറക്കുകയായിരുന്നു.
ജൂണിലെ നല്ല മഴയുള്ള ദിവസം പുത്തൻ യൂണിഫോമും ബാഗും പുസ്തകങ്ങളും ഒക്കെ യായി പത്താംക്ലാസിൽ നിന്നും പതിനൊന്നാം ക്ലാസിലേക്ക് ചുവടുവക്കുന്ന ദിവസം. രാവിലെ എഴുന്നേറ്റു മഴയുണ്ടായിട്ടും അമ്പലത്തിൽ പോയി തൊഴുതു വന്നു. അമ്മു…വലിയ കുട്ടിയായി വലിയ ക്ലാസ്സിലൊക്കെയായി. അടങ്ങിയും ഒതുങ്ങിയും ഒക്കെ നടക്കണം. കോലായിലേ കട്ടിലിൽ കാലു നീട്ടി ഇരുന്ന് അച്ഛമ്മ ഉപദേശസ്വരത്തിൽ പറഞ്ഞപ്പോൾ അച്ഛനും അമ്മയും എന്നെ നോക്കി ചിരിച്ചു. അപ്പു അപ്പോൾ എന്റെ ഏട്ടൻ ആണെന്ന ഭാവത്തിൽ പുരികം ചുളിച്ചു എന്നെ നോക്കി.
അന്ന് ആദ്യ ദിവസം അച്ഛനൊപ്പം ആയിരുന്നു സ്കൂളിലേക്ക് പോയത്. ഹൈസ്കൂൾ റോഡിലേക്ക് തിരിഞ്ഞപോഴെ കണ്ടു. ആ ചാറ്റല്മഴയിൽ സ്കൂൾ ലക്ഷ്യമാക്കി കുട ചൂടി പോവുന്ന കുട്ടികളെ. അച്ഛനൊപ്പം വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ എന്റെ രണ്ട് കണ്ണുകൾ നാല് ദിക്കിലേക്കും നോക്കി പ്രിയപ്പെട്ട കൂട്ടുകാരികളെ തിരഞ്ഞു. ആൽമരങ്ങൾ തണല് വിരിച്ച ആ വലിയ ഗ്രൗണ്ടിന്റെ മൂലയിൽ എന്നെയും കാത്ത് അവര് ഉണ്ടായിരുന്നു.
ഗായു…നീ വന്നോ എത്ര നേരമായി ഞങ്ങൾ നോക്കി നിൽക്കുവായിരുന്നു എന്നറിയോ…?പരിഭവത്തോടെ ഓടി വന്നു രേവതി ചോദിച്ചപ്പോൾ അച്ഛൻ ഞങ്ങളെ നോക്കി വാത്സല്യത്തോടെ ചിരിച്ചു. അപ്പോഴേക്കും മഞ്ജുവും അടുത്തെത്തി. അച്ഛനോട് യാത്ര പറഞ്ഞു ഞങ്ങൾ ക്ലാസ്സ് മുറി ലക്ഷ്യമാക്കി സ്കൂളിനകത്തേക്ക് നടന്നു.
രണ്ടാം നിലയിലായിരുന്നു പ്ലസ് വണ് എ ഡിവിഷൻ ക്ലാസ്സ്. ക്ലാസ്സിൽ കയറിയതും ഒഴിഞ്ഞു കിടക്കുന്ന മൂന്നാമത്തെ ബെഞ്ചിൽ ഞങ്ങൾ സ്ഥാനം ഉറപ്പിച്ചു. ചുറ്റിലും കണ്ണോടിച്ചു പുതിയ ക്ലാസ്സ് മുറിയിലൂടെയും പുതിയ കൂട്ടുകാരിലൂടെയും ഒന്ന് കണ്ണോടിച്ചു. പെട്ടെന്ന് ആണ് ആരോ അടുത്തു വന്നിരുന്നതറിഞ്ഞത്.
ഞാൻ പ്രിയങ്ക…ഗായത്രിക്ക് ഓർമ്മയുണ്ടോ കഴിഞ്ഞ വർഷം കലോത്സവത്തിന് ഞാനും ഉണ്ടായിരുന്നു മൽസരിക്കാൻ. അന്ന് തനിക്കായിരുന്നല്ലേ ഒന്നാം സമ്മാനം കിട്ടിയത്. തൊട്ടു പുറകിൽ രണ്ടാം സ്ഥാനത്ത് ഞാനും ഉണ്ടായിരുന്നു അന്ന്. അന്ന് എൽ എസ് എൻ ൽ ആയിരുന്നു പഠിച്ചിരുന്നത്. ചിരിയോടെ അവൾ പറഞ്ഞു നിർത്തി.
ഓർമ്മയുണ്ട്…പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു നിർത്തി. ശരി പിന്നെ കാണാം. ഇപ്പോൾ നമ്മൾ ഫ്രണ്ട്സ് ആയില്ലേ…അതും പറഞ്ഞു അവൾ എഴുന്നേറ്റു പോയി.
ഹും…അതെന്താ കലോത്സവത്തിൽ മത്സരിച്ചവരോട് മാത്രമേ അവൾ മിണ്ടുകയുള്ളോ…രേവതി കുശുമ്പോടെ ചോദിച്ചപ്പോൾ ഞാനും മഞ്ജുവും ചിരിച്ചു. അന്ന് ആദ്യത്തെ ക്ലാസ്സ് മീര ടീച്ചറുടെ ആയിരുന്നു. ടീച്ചർ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് ആദ്യ ദിവസം തന്നെ ആ ചാറ്റൽ മഴയിൽ നനഞ്ഞു വന്ന ക്ലാസ്സിലെ പുതിയ കൂട്ടുകാരനിലേക്ക് ഞാൻ നോട്ടം പായിക്കുന്നത്. അന്നാണ് പ്രവീൺ എന്ന അവന്റെ പേരും നാടും ഒക്കെ അറിയുന്നത്.
മറ്റുള്ളവരിൽ നിന്നും ഒക്കെ വ്യത്യസ്തനായിരുന്നു അവൻ. അധികം കളി ചിരികൾ ഇല്ലാതെ സംസാരമില്ലാത്ത ഒരു പ്രകൃതം. അവന് ഒറ്റയ്ക്ക് ഇരിക്കുന്നതായിരുന്നു ഇഷ്ടം. മിക്ക ദിവസവും ക്ലാസിലേക്ക് വൈകി വരുന്ന ഒരു പ്രകൃതക്കാരൻ. അത്‌തന്നെയായിരുന്നു അവനെ കൂടുതൽ ശ്രദ്ധിക്കാൻ ഉള്ള കാരണവും. ക്ലാസ്സ് തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞു മീര ടീച്ചർ മലയാളത്തിൽ ആദ്യമായി തന്ന പ്രോജക്ട് അവന് കൃത്യ ദിവസം സബ്മിറ്റ് ചെയ്തില്ല. പിന്നീട് അങ്ങോട്ടും പല ക്ലാസിലും ടീച്ചേഴ്‌സ് വർക്ക് തരുമ്പോൾ അത് തന്നേ ആയിരുന്നു അവന്റെ പതിവ്.
അന്നൊരു ദിവസം മീര ടീച്ചർ അവനെ വഴക്ക് പറഞ്ഞു ക്ലാസിന് പുറത്തു നിർത്തി. അന്ന് ഉച്ചക്ക് ലൈബ്രറിയിൽ ഡെസ്കിൽ തല ചായ്ച്ചു കിടക്കുന്ന അവനെ കണ്ടപ്പോൾ കാലുകൾ അങ്ങോട്ട് ചലിച്ചു. പ്രവീൺ…ആ വിളി കേട്ടതും അവൻ മുഖം ഉയർത്തി എന്നെ നോക്കി. ആ കണ്ണുകൾ അപ്പോൾ കരഞ്ഞു കലങ്ങിയിരുന്നു.
പ്രവീൺ എന്താ ഇങ്ങനെ…? നമുക്കൊക്കെ ഇപ്പോൾ പഠിച്ചാൽ മാത്രം പോരെ…? വേറെ ഒരു ജോലിയും ചെയ്യേണ്ടേ ല്ലോ….നമ്മൾ പഠിച്ചു വലിയ നിലയിൽ എത്താൻ വേണ്ടിയല്ലേ അച്ഛനും അമ്മയും ഒക്കെ കഷ്ടപെട്ട് നമ്മളെ സ്കൂളിൽ അയക്കുന്നത്. എന്നിട്ട് ഇങ്ങനെ പഠിക്കാതെ നടന്നാൽ അവർക്കൊക്കെ വിഷമമാവില്ലേ…?
ശരിയാണ് ഗായത്രി. എല്ലാ അച്ഛൻ അമ്മമാർക്കും വിഷമം കാണും അവരുടെ മക്കൾ പഠിക്കാതെയും അവരെ അനുസരിക്കാതെയും ഒക്കെ നടന്നാൽ. എന്നാൽ എന്റെ കാര്യം അങ്ങനെ ഒന്നുമല്ല.
അതുകൊണ്ട് ആണ് ഞാനിങ്ങനെ ഒക്കെ. പറഞ്ഞത് മുഴുമിപ്പിക്കും മുന്നേ അവൻ ആ ലൈബ്രറി ക്ക് പുറത്തു കടന്നിരുന്നു.
പിറ്റേ ദിവസം മുതൽ എന്നെ കാണുമ്പോൾ ഒന്നും മിണ്ടാതെ ഒരു നനുത്ത ചിരി മാത്രം സമ്മാനിച്ചു നടന്നകലുന്ന അവൻ എനിക്കൊരു അത്ഭുതമായിരുന്നു. വീണ്ടും ഒരു ദിവസം ഒന്നും എഴുതാതെ വന്നപ്പോൾ ക്ലാസ്സിന് പുറത്താക്കപ്പെട്ടപ്പോൾ അവൻ എന്നെ ഒന്ന് കുറ്റബോധത്തോടെ നോക്കി. അത് ശ്രദ്ധിക്കാതെ അവനോടു പിണക്കം നടിക്കാൻ ആണ് എനിക്കപ്പോൾ തോന്നിയത്.
ഒരു പി റ്റി പീരിയഡിൽ എല്ലാവരും പുറത്തു പോയപ്പോൾ ഞാൻ മാത്രം ബാഗിൽ സൂക്ഷിച്ച ഡയറി എടുത്തു എന്തൊക്കെയോ കുത്തി കുറിച്ചിരുന്നു. ഇടക്കെപ്പോഴോ എനിക്ക് അഭിമുഖമായി വന്നിരുന്ന പ്രവീണിന്റെ സാമിപ്യം ഞാൻ അറിഞ്ഞു. എന്നോട് മിണ്ടിയ ഒരേ ഒരു കൂട്ടുകാരിയായത് കൊണ്ടാവും നീ ഇങ്ങനെ എന്നെ കാണുമ്പോൾ ദേഷ്യം ഭാവിച്ചു നടക്കുമ്പോൾ ഒരു വിഷമം. ഞാൻ പറഞ്ഞില്ലേ ഗായത്രി, നിങ്ങളെ പോലെ ഒന്നുമല്ല ഞാൻ.
വെറുതെ ഓരോന്ന് പറഞ്ഞു എന്നെ വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടണ്ട പ്രവീൺ. പഠിക്കാൻ ഇരിക്കാതിരിക്കാൻ തക്ക എന്ത് പ്രയാസമാണ് നിനക്കീ പ്രായത്തിൽ…? അതിന്റെ മറുപടി ഒരു ചിരിയായിരുന്നു.
എനിക്ക് അച്ഛനില്ല…ഇപ്പോൾ എന്റെ കൂടെ ഉള്ള ആ അമ്മ എന്നെ പ്രസവിച്ച എന്റെ സ്വന്തം അമ്മയുമല്ല. എന്റെ സ്വന്തം അമ്മ മരിച്ചു പോയി. അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചതാണ് ഈ അമ്മയെ. ആദ്യമൊക്കെ എനിക്ക് വെറുപ്പായിരുന്നു എന്റെ അമ്മയുടെ പകരക്കാരിയോട്…പിന്നീട് അച്ഛനും എന്നെ തനിച്ചാക്കി ഒരു ദിവസം പോയപ്പോൾ അമ്മ ഒരുപാട് പ്രയാസപെട്ടു എന്നെ വളർത്തി വലുതാക്കാൻ. ഇപ്പോൾ അമ്മയും അസുഖം വന്നിട്ട് കിടപ്പിലാണ്…രാവിലെ ടാപ്പിങ് നും പത്ര മിടാനും ഒക്കെ പോയി കിട്ടുന്ന പണം കൊണ്ടാണ് ഇപ്പോൾ ജീവിച്ചു പോവുന്നത്. ആ അമ്മയെയും കൂടി എപ്പോഴാണ് നഷ്ടപ്പെടുക എന്നെനിക്ക് അറിയില്ല. പിന്നെ ഞാൻ പഠിച്ചിട്ടെന്തിനാണ്…? പഠിച്ചു നല്ല ജോലി വാങ്ങുന്നത് എന്തിനാണ്…? അങ്ങനെ ഉള്ള എനിക്ക് എങ്ങനെ ആണ് ഗായത്രി നിങ്ങളെ പോലെ മനസ്സിരുത്തി പഠിക്കാനും കളിക്കാനും ഒക്കെ തോന്നുക. ആരോടും ഒന്നും പറഞ്ഞിട്ടില്ല. പറയണം എന്ന് ഇന്നേ വരെ തോന്നിയിട്ടുമില്ല. പക്ഷേ എന്തോ നിന്നോട് എല്ലാം പറയണം എന്ന് തോന്നി. മറ്റാരും അറിയരുത്. എനിക്ക് ആദ്യം കിട്ടിയ ഒരു കൂട്ടുകാരി യാണ് നീ. എല്ലാം നീയറിയണം എന്ന് തോന്നി. അല്ലെങ്കിൽ ഞാനൊരു താന്തോന്നിയാണെന്ന് എല്ലാവരെയും പോലെ നീയും കരുതില്ലേ…?
പ്രയാസപെട്ട് ചിരി വരുത്തി അവൻ അത്‌പറഞ്ഞു നിർത്തിയതും എന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി. അന്ന് മുതൽ അവൻ എന്റെ പ്രിയപ്പെട്ട സൗഹൃദമായി ഞാൻ പോലും അറിയാതെ മാറുകയായിരുന്നു. എനിക്ക്‌വേണ്ടി അവൻ മനസ്സിരുത്തി പഠിച്ചു തുടങ്ങി. എന്തെങ്കിലും വർക് എഴുതാൻ കഴിയാതെ വന്നാൽ കൈപട മാറ്റി എഴുതി ഞാൻ അവനെ സഹായിക്കും. അവന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ അവൻ എന്നോട് പറഞ്ഞു തുടങ്ങി. അത് അവന് വലിയ ആശ്വാസമായിരിന്നു.
ഒരു ദിവസം ഉച്ചയ്ക്ക് പ്രിയങ്കയാണ് കളിയാക്കി അത് ചോദിച്ചത്. ഗായത്രി, പ്രവീണും താനും തമ്മിൽ ഇഷ്ടത്തിൽ ആണോ…? അത്‌കേട്ടതും ഞാൻ അവളെ നെറ്റി ചുളിച്ചു സംശയഭാവത്തിൽ നോക്കി. അല്ല…അങ്ങനെ ഒരു സംസാരമുണ്ട് എല്ലാവർക്കും ഇടയിൽ. ഞാൻ നിന്റെ മനസ്സറയാൻ വെറുതേ ചോദിച്ചെന്നെ ഉള്ളൂ. അവൻ നിന്നോട് മിണ്ടുന്നത് പോലെ ആരോടും മിണ്ടുന്നത് കണ്ടിട്ടില്ല. എന്തിന് ഞങ്ങളോട് ഒന്ന് ചിരിക്കുക പോലും ചെയ്യില്ല.
അതിന്റെ അർത്ഥം ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു ബന്ധം ആണെന്നാണോ പ്രിയങ്ക…? അവൾ ചോദിച്ചു മുഴുമിപ്പിക്കും മുന്നേ ഞാൻ തിരിച്ചു ചോദിച്ചു. അതിനുള്ള അവളുടെ ഉത്തരം മൗനമായിരുന്നു.
അന്നാദ്യമായി മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യം പ്രിയങ്ക തുറന്നു ചോദിച്ചപ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരുപാട് സങ്കടം തോന്നി. അന്ന് മഞ്ജുവും രേവതിയും ഇടവും വലവും നിന്ന് എന്നെ ആശ്വസിപ്പിച്ചു. പിന്നീട് അങ്ങോട്ട് ഒളിഞ്ഞും തെളിഞ്ഞും ഒരുപാട് ആ ചോദ്യം നേരിടേണ്ടി വന്നെങ്കിലും അങ്ങനെ ഒരു ചിന്ത എന്റെയും അവന്റെയും മനസിൽ അങ്ങനെ ഒരു ചിന്തയില്ലാത്തതിനാൽ അത് ഞങ്ങളുടെ സൗഹൃദത്തെ ബാധിച്ചില്ല. എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു നീറ്റൽ ആയി ഞങ്ങളെ ആരും മനസ്സിലാക്കുന്നില്ലല്ലോ എന്ന ചിന്ത ഉണ്ടായിരുന്നു.
ക്ലാസ്സും പഠിത്തവും ഒക്കെ ആയി അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം ഇക്കണോമിക്സ് ക്ലാസ്സ് തുടങ്ങിയിട്ടും ടീച്ചർ ക്ലാസ്സിൽ വരാഞ്ഞപ്പോൾ പതുക്കെ നടന്ന് ജനാലക്കരികിലേക്ക് നടന്നു. ഗ്രൗണ്ടിലെ ആ ചാറ്റൽ മഴയിൽ ഫുട്‌ബോൾ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ നോക്കി അവരുടെ ആവേശത്തോടെയുള്ള ആർപുവിളി കാതോർത്തു ഞാൻ നിന്നു. ഇടക്കെപ്പോഴോ മഞ്ജു വന്ന് തോളിൽ തട്ടി ഉറക്കെ വിളിച്ചപ്പോൾ ആണ് ഞങ്ങൾക്ക് പുറകിൽ നിൽക്കുന്ന ആളെ കണ്ടത്.
അർജുൻ…നിങ്ങളുടെ പുതിയ എക്കണോമിക്‌സ് ടീച്ചർ. എന്നെ നോക്കി അത് പറഞ്ഞതും ചങ്കിടിപ്പോടെ പതുക്കെ നടന്ന് സീറ്റിൽ ഇരുന്നു. ഇടക്ക് ഒരു ദിവസം അർജ്ജുൻ സർ തന്ന അസ്സൈന്മെന്റ് പ്രവീണിന് പകരം ഞാൻ എഴുതി. അന്നും എന്നത്തേയും പോലെ ഒരു സാധാരണ ദിവസം പോലെ കടന്നു പോവും എന്ന് കരുതിയിരുന്ന എനിക്ക് തെറ്റി.
എല്ലാവർക്കും സൈൻ ചെയ്ത അസ്സൈന്മെന്റ് തിരികെ നൽകിയിട്ടും എന്റെയും പ്രവീണിന്റെയും പേര് മാത്രം സർ വിളിച്ചില്ല. അത് ഓർത്തപ്പോഴേക്കും ദേഷ്യത്തോടെ ഉള്ള സാറിന്റെ വിളി വന്നിരുന്നു. പ്രവീൺ ആൻഡ് ഗായത്രി…സ്റ്റാന്റ് അപ്…അത്‌കേട്ടതും വർദ്ധിച്ച ഹൃദയമിഡിപ്പോടെ ഞാൻ എഴുന്നേറ്റു. ഇത് രണ്ടും ഒരാൾ എഴുതിയതാണ്. ആ എഴുതിയ ആൾക്കോഴികെ മറ്റേ ആൾക്ക് ഇരിക്കാം.
പ്രവീൺ എന്തോ പറയാൻ തുടങ്ങിയതും അവനോടു ഇരിക്കാൻ പറഞ്ഞു സർ നേരെ നടന്നു വന്നത് എന്റെ അടുത്തേക്ക് ആയിരുന്നു. എന്നെ കണ്ടാൽ ഒരു വിഡ്ഢിയായ അധ്യാപകൻ ആണെന്ന് തോന്നുന്നുണ്ടോ ഗായത്രി…? ആ ചോദ്യം കേട്ടതും ഉത്തരമില്ലാതെ പുറത്ത് പെയ്യുന്ന ആ പെരുമഴയിലും വിയർത്തൊഴുകി ഞാൻ നിന്നു. ക്ലാസ്സിലെ ഒരു കുട്ടിക്ക് വേണ്ടി മാത്രം എഴുതി കൊടുക്കാൻ അവൻ നിന്റെ ആരാണ്…? ആ ചോദ്യം സർ ചോദിച്ചതും ഒളിഞ്ഞും തെളിഞ്ഞും ഉള്ള പിറുപിറുക്കലുകൾ എന്റെ സങ്കടവും ദേഷ്യവും വർദ്ധിപ്പിച്ചു.
അവൻ എന്റെ ഫ്രണ്ട് ആണ്. അതിൽ കൂടുതൽ ഒരു ബന്ധവും ഞങ്ങൾ തമ്മിൽ ഇല്ല. ഒരു നിമിഷം ഞാൻ പോലും അറിയാതെ എന്റെ നാവിൽ ഉച്ചത്തിൽ വന്നത് അങ്ങനെ ആയിരുന്നു. പിന്നീട് തമ്മിൽ കാണുമ്പോഴും ഞങ്ങളെ അടുത്തറിയുമ്പോഴും ഒക്കെ സാറിന്റെ കണ്ണുകളിൽ എനിക്ക് ആ കുറ്റബോധം കാണാമായിരുന്നു.
ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ അവനെ അവന്റെ അമ്മയും തനിച്ചാക്കി പോയപ്പോൾ അവനെ കുറിച്ചോർത്തു ഉറങ്ങാതെയും ഉണ്ണാതെയും ഞാൻ കഴിഞ്ഞിട്ടുണ്ട്. എന്നെ അറിഞ്ഞെന്ന എന്റെ മനസ് അറിഞ്ഞെന്ന പോലെ എന്റെ അച്ഛനും അമ്മയും അവന്റെ കൂടി ആയി മാറിയപ്പോൾ എനിക്ക് അഭിമാനമായിരുന്നു. മുഴുവൻ മാർക്കും വാങ്ങി അവൻ പന്ത്രണ്ടാം ക്ലാസ്സ് ജയിച്ചപ്പോൾ അവന്റെ അമ്മയോ അനിയത്തിയോ ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ അവർ അനുഭവിക്കുമായിരുന്ന അതേ സന്തോഷം തന്നേ ആയിരുന്നു എനിക്കും.
മുഴുവൻ മാർക്കും വാങ്ങി ക്ലാസ്സിനും സ്കൂളിനും ഞങ്ങൾ കൂട്ടുകാർക്കും ഒരുപോലെ അഭിമാനമായി മാറി തലയുയർത്തി സ്വീകരണ വേദിയിൽ നില്ക്കുമ്പോൾ അവന് ഏറെയും പറയാൻ ഉണ്ടായിരുന്നത് അവന്റെ കൂട്ടുകാരിയായ എന്നെ കുറിച്ച് ആയിരുന്നു. അവനെ ഉയരങ്ങളിൽ എത്താൻ സഹായിച്ച താങ്ങായും തണലായും കൂടെ നിന്ന അവന്റെ പ്രിയ കൂട്ടുകാരിയെ കുറിച്ച്…
ഞങ്ങൾ തമ്മിൽ പ്രണയമായിരുന്നില്ല…കറയില്ലാത്ത സൗഹൃദമായിരുന്നു. നിങ്ങൾ ആരും കാണാതെയിരിക്കാൻ ഞങ്ങളുടെ സൗഹൃദത്തെ കളങ്കമായി കാണാതിരിക്കാൻ ദിവസവും അവൾ എനിക്കായി പൊതിഞ്ഞ് കെട്ടി വരുന്ന ചോറ് എന്റെ ബാഗിൽ കൊണ്ടുവക്കാൻ അവൾ ജീവിതത്തിൽ ആദ്യമായി കള്ളം ചെയ്തിട്ടുണ്ട്….എന്ന് മൈക്കിലൂടെ പറയുമ്പോൾ പ്രിയങ്കയുടെയും അർജ്ജുൻ സാറിന്റെയും മീര ടീച്ചറുടെയും ഒക്കെ മിഴികൾ ഈറനായിരുന്നു. ഒപ്പം എന്റെ പ്രിയപ്പെട്ട കൂട്ടുകാരികളുടെയും.
പിന്നീട് അങ്ങോട്ടും ഒരു കൂടപിറപ്പായി എന്റെ അപ്പുവിന് ഒരു വല്യേട്ടനായി, അച്ഛനൊരു തണലായി അവൻ കൂടെ ഉണ്ട്. ഇന്നവൻ പഠിച്ചു വലിയ ആളായി…അവന് വലിയ ജോലിയായി…അതിൽ ഏറ്റവും കൂടുതൽ സ്ന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാൻ എന്ന അവന്റെ ഉറ്റ കൂട്ടുകാരി തന്നെ ആയിരിക്കും എന്ന് ഉറപ്പ്. കൂടെ ഞങ്ങളെ മനസിലാക്കാൻ കഴിയുന്ന അഭിയേട്ടൻ കൂടി ജീവിതത്തിലേക്ക് വന്നപ്പോൾ ജീവിതം ഒരു സ്വർഗ്ഗമാവുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞു ഓർമ്മയിൽ നിന്നും എപ്പോഴോ മുക്തയായപ്പോൾ രണ്ട് തുള്ളി കണ്ണുനീർ ആ ക്ളാസ് ഫോട്ടോയിലേക്ക് ഇറ്റു വീണു. അപ്പോഴാണ് തോളിൽ പതിഞ്ഞ ആ നനുത്ത ചുണ്ടിന്റെ സ്പർശം ഞാൻ അറിഞ്ഞത്.
രാവിലെ തന്നെ നീ എന്റെ കുഞ്ഞിനെ സങ്കടപെടുത്തുകയാണോ ഗായത്രി…? എന്ന് ചിരിയോടെ ചോദിച്ചപ്പോൾ ഞാൻ മൗനമായിരുന്നു. അപ്പോഴേക്കും എന്റെ നിറമിഴികൾ അഭിയെട്ടൻ തുടച്ചു മാറ്റി നെറ്റിയിൽ ആ ചുണ്ടുകൾ ചേർത്തു.
പിന്നെ നാളെ ഒരു ഗസ്റ്റ് ഉണ്ട്. അത്‌കേട്ടതും ഞാൻ സംശയഭാവത്തിൽ അഭിയെട്ടനെ നോക്കി. തുറിച്ചു നോക്കണ്ട. നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഇനി പ്രിയപ്പെട്ട കൂട്ടുകാരിയെ അവൻ വരുന്ന കാര്യം അറിയിച്ചില്ലെങ്കിൽ പിന്നെ അത് മതിയല്ലോ…അഭിയെട്ടൻ കളിയാക്കി അത് പറഞ്ഞതും ഞാൻ പരിഭവം നടിച്ചു മറ്റെങ്ങോട്ടോ നോക്കി. അപ്പോഴേക്കും ലച്ചുവും ഉറക്കമുണർന്നു കണ്ണു ചിമ്മി വരുന്നത് കണ്ടു.
അന്ന് രാത്രി മോളെ തട്ടി ഉറക്കി അഭിയെട്ടന്റെ മാറിൽ തല ചായ്ച്ചു ഉറങ്ങുമ്പോഴും നാളെ രാവിലെ അവൻ എത്തും മുന്നേ അവന്റെ പ്രിയപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കേണ്ട ചിന്തയിൽ ആയിരുന്നു ഞാൻ…അങ്ങനെ ഒരിക്കലും പിരിയാത്ത കൂട്ടുകാരായി ഞങ്ങൾ ഇപ്പോഴും ഉണ്ട്. സന്തോഷങ്ങളും സങ്കടങ്ങളും പങ്ക് വച്ച്…ഒപ്പം ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കി എന്റെ പ്രിയപെട്ടവരും…
അങ്ങനെ എന്നെന്നും ഓർമിക്കാൻ സൗഹൃദത്തിന്റെ ഒരു പൂക്കാലവുമായി ഞങ്ങളെ കാത്തിരുന്ന ആ പ്രിയപ്പെട്ട വിദ്യാലയത്തിനും ഒപ്പം ഞങ്ങളെ ഒരുമിപ്പിച്ച വിധിക്കും ഒരായിരം നന്ദി.