രചന: ഷൈനി വർഗീസ്
ഗൾഫിൽ നിന്ന് വന്ന കൂട്ടുകാരൻ്റെ വീട്ടിൽ പഴയ ചങ്ങാതിമാരെല്ലാം ഒരുമിച്ച് കൂടി ആഘോഷമെല്ലാം കഴിഞ്ഞ് അവിടുന്ന് ഇറങ്ങുമ്പോൾ രാത്രി 11 കഴിഞ്ഞു ഇന്ന് അമ്മ വീട്ടിൽ കയറ്റുമോന്നറിയില്ല.
ബൈക്കിൽ റോഡിലൂടെ പോകുമ്പോളാണ് എനിക്ക് മുൻപിൽ ആ സമത്ത് ഒരു പെൺകുട്ടി നടന്ന് പോകുന്നത് കണ്ടത്. ഈ പെണ്ണ് ഈ പാതിരാത്രി എവിടെ പോകുകയാണോ ആവോ വല്ല ഒളിച്ചോട്ടവും ആയിരിക്കും പുറത്തും കൈയിലും ബാഗും ഉണ്ട്. ഇത് ഒളിച്ചോട്ടം തന്നെ…ഇങ്ങനെ മനസ്സിൽ ഓർത്ത് ഞാൻ മുന്നോട്ട് പോയി. അവളോട് ഒന്ന് ചോദിച്ച് നോക്കാം എന്ന് എൻ്റെ മനസ്സ് പറഞ്ഞു.
ഞാൻ ബൈക്ക് തിരിച്ച് അവളുടെ അടുത്തെത്തി. ഈ പാതിരാക്ക് നീ എവിടെ പോകുവാ കൊച്ചേ…? അവൾ ഒന്നും പറയാതെ പേടിച്ച് റോഡിൻ്റെ സൈഡിലോട്ട് മാറി നിന്നു. നീ പേടിക്കണ്ട ഞാൻ നിന്നെ ഉപദ്രവിക്കാനൊന്നും വന്നതല്ല. അവൾ ഒന്നും മിണ്ടാതെ പതുങ്ങി നിൽപ്പാണ്. അതേ കൊച്ചേ നീ എവിടെ പോകുവാന്ന് പറഞ്ഞാൽ ഞാൻ സഹായിക്കാം ഈ അസമയത്ത് ഒറ്റക്ക് നടക്കണ്ട.
വേണ്ട ഞാൻ പൊയ്ക്കോളാം…
എടി കൊച്ചേ എൻ്റെ വീട്ടിലുമുണ്ട് ഇതുപോലെ ഒരു മുതല് അതുകൊണ്ടാ ഞാൻ ചോദിച്ചത്. എവിടാ നിനക്ക് പോകണ്ടത്…?
എൻ്റെ വീട്ടിൽ…
നിൻ്റെ വീട് എവിടാ…? ഇവിടുന്ന് 2 കിലോമീറ്റർ പോകണം.
എന്നാൽ കയറ് ഞാൻ കൊണ്ടുപോയി വിടാം.
വേണ്ട ഞാൻ പൊയ്ക്കോളാം.
ബൈക്കിൽ എന്നോടപ്പം വരാനുള്ള ബുദ്ധിമുട്ടാണന്ന് എനിക്ക് മനസ്സിലായി. ഞാൻ ബൈക്ക് സൈഡിൽ ഒതുക്കി വെച്ചു. വാ ഞാൻ കൊണ്ട് വിടാം. അവളെൻ്റെ പിന്നാലെ ഒരകലം ഇട്ട് നടക്കാൻ തുടങ്ങി. പരിചയമില്ലാത്ത എൻ്റെ കൂടെ വരാനുള്ള ഭയം കൊണ്ടാണന്ന് തോന്നുന്നു. കുട്ടി എവിടെ പോയിട്ട് വരുവാ എന്താ ഇത്ര താമസിച്ചത്. ഞാൻ പുറകോട്ട് തിരിഞ്ഞ് നിന്ന് ചോദിച്ചപ്പോൾ അവളും നിന്നു അവിടെ…
ഞാൻ ഒരു കമ്പനിയിൽ ജോലി ചെയ്യുവാണ്. ജോലി കഴിഞ്ഞിറങ്ങിയപ്പോളാണ് അമ്മ തല കറങ്ങി വീണു എന്നും പറഞ്ഞ് അടുത്ത വീട്ടിലെ ചേച്ചി വിളിക്കുന്നത്. അപ്പോ തന്നെ അവിടുന്ന് ഇറങ്ങി. ഞാൻ ഉദ്ദേശിച്ച പോലെ വണ്ടി കിട്ടിയില്ല അതാണ് താമസിച്ചത്.
നീ നടന്നോണ്ട് പറ എനിക്ക് എൻ്റെ വീട്ടിൽ പോകാനുള്ളതാ നിനക്ക് നാളെ പോന്നാ പോരായിരുന്നോ…?
മതിയായിരുന്നു എന്ന് ഇപ്പോ തോന്നുന്നുണ്ട്.
നിൻ്റെ വീട്ടിൽ ആരുമില്ലേ നിന്നെ വന്ന് കൂട്ടികൊണ്ട് പോകാൻ…? ഇല്ല എനിക്ക് അമ്മ മാത്രമേയുള്ളു അമ്മ വയ്യാത്ത ആളാണ്.
ഉം അമ്മക്കറിയോ നീ ഇന്ന് വരുമെന്ന്…
ഞാനിവിടെ വന്ന് ബസ് ഇറങ്ങിയപ്പോൾ അമ്മയെ വിളിച്ച് പറഞ്ഞു. അമ്മ ആകെ പേടിച്ചിരിക്കുവായിരിക്കും. ഞാൻ കുഴപ്പക്കാരൻ അല്ലന്ന് അവൾക്ക് തോന്നി കാണും അവളെൻ്റെ ഒപ്പം നടക്കാൻ തുടങ്ങി. ഒരു ബാഗ് ഇങ്ങു താ ഞാൻ പിടിക്കാം. വേണ്ട മാഷേ ഇതിന് വല്യ കനമൊന്നുമില്ല.
ഞങ്ങൾ അവളുടെ വീടിൻ്റെ മുന്നിലെത്തുമ്പോൾ അവളുടെ അമ്മ അമ്മളേയും പ്രതീക്ഷിച്ച് വാതിൽപടിയിൽ തന്നെ ഉണ്ടായിരുന്നു. അമ്മേ…ങാ എൻ്റെ മോളുവന്നോ അമ്മ പ്രാർത്ഥിച്ച് കൊണ്ടിരിക്കുകയായിരുന്നു. അമ്മേ ഈ മാഷാ എന്നെ ഇവിടെ കൊണ്ടുവന്ന് വിട്ടത്. ഇത് ഏതാ മോളെ ഈ കൊച്ചൻ…? എനിക്കറിയില്ലമ്മേ ഞാൻ ഒറ്റക്ക് വരുന്നത് കണ്ട് എന്നെ കൊണ്ടാക്കാൻ വന്നതാ…
എന്താ മോൻ്റെ പേര്…? ദീപു…എന്നാ ശരി അമ്മേ ഞാൻ പോയേക്കുവാ എൻ്റെ വീട്ടിലും ഒരമ്മ എന്നേയും കാത്തിരിക്കുന്നുണ്ട്. മോനെ ഒരു പാട് നന്ദിയുണ്ടട്ടോ ദൈവം മോനെ കാക്കും. ആ അമ്മ അതും പറഞ്ഞ് എൻ്റെ മുന്നിൽ കൈകൂപ്പിയപ്പോൾ ഞാനോർത്തത് എൻ്റെ അമ്മയേയും പെങ്ങളു കുട്ടിയേയുംമാണ്…
NB: ഒരു പെണ്ണിനെ ഒറ്റക്ക് കാണുമ്പോൾ അതൊരു അവസരമായിട്ടല്ല കാണേണ്ടത്. അവൾക്ക് സംരക്ഷകനാകണം…