വികാരപരവശനനായ ഏട്ടൻ്റെ വാക്കുകൾ അവൾക്ക് ഒരു ആശ്വാസമായിരുന്നെങ്കിലും ഡോക്ടർ വിധിയെഴുതിയ ജീവിതത്തി…..

ദർപ്പണം – രചന: ശാരിലി

അമ്മയ്ക്ക് ഇന്നെങ്കിലുമൊന്ന് പോകാതിരുന്നു കൂടേ..ഇളയ മകൻ വിഷ്ണു ശബ്ദമുയർത്തിയാണ് അത് പറഞ്ഞത് അകത്തെ മുറിയിൽ കണ്ണാടിയിൽ നോക്കി താടിയിലെ വെളുത്ത മുടികൾ വെട്ടിക്കളഞ്ഞു കൊണ്ടിരുന്ന പ്രഭാകരനും അത് കേട്ടിരുന്നു.. അടുക്കളയിൽ പരിപ്പു കുത്തി കാച്ചുവാൻ തയ്യാറെടുക്കുന്ന ലീലയും അതുകേട്ടിരുന്നു..

അല്പനേരത്തേക്ക് നിശബ്ദത ആ വീട്ടിൽ അലയടിച്ചു.അവൻ പറഞ്ഞതിനുള്ള മറുപടി പറയാൻ തുടങ്ങിയപ്പോഴാണ് വെളിച്ചെണ്ണയിൽ കിടന്ന് ഉള്ളി മൂക്കുന്ന കാര്യമവളോർത്തത്..

മകൻ പറഞ്ഞതുകേട്ട വെപ്രാളത്തിൽ വെള്ള മുടിയുടെ കൂടെ രണ്ടുമൂന്ന് കറുത്ത മുടികളും ചേർത്ത് മുറിഞ്ഞുപോയ ദേഷ്യത്തിൽ പ്രഭാകരൻ അകത്തേക്ക് കയറിവന്നു ..തീൻ മേശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനോടൊപ്പം ടിവിയിലെ പരിപാടികൾ ശ്രദ്ധിച്ചുകൊണ്ടിരുന്ന വിഷ്ണുവിനോട് കയർത്തുകൊണ്ട് അയാൾ പറഞ്ഞു.

എന്നാൽ എന്റെ പൊന്നു മോൻ ഒരു കാര്യം ചെയ്യ് ഇന്നുമുതൽ കുടുംബം കഴിയാനുള്ള വല്ലതും സമ്പാദിച്ചുകൊണ്ടുവാ… അവന്റെ ഒരു വലിയ വർത്തമാനം..

അമ്മ രാവിലെ തന്നെ വീട്ടിലെ പണികളെല്ലാം കഴിച്ചു വെച്ച് ഈ പെടാപാട് കാണിച്ചു കൂട്ടുന്നത് ആർക്ക് വേണ്ടിയാണ് .നിങ്ങൾക്കൊക്കെ തന്നെ വേണ്ടിയിട്ടല്ലേ ..ചേട്ടനെ കണ്ടു പഠിക്കെടാ നിന്നെപ്പോലെ തന്നെയല്ലേ അവനും ഞങ്ങൾക്ക്..

ഇന്നുവരെ അവന്റെ വായിൽ നിന്ന് ഇതുപോലെ എന്തെങ്കിലും വർത്തമാനം വന്നിട്ടുണ്ടോ സ്കൂൾ വിട്ടു വന്നാൽ പഠിക്കാനുള്ളത് കുത്തിയിരുന്ന് പഠിക്കും എന്നാൽ നീയോ !! തിന്നാനുള്ള തിന്ന് കനാൽ തിണ്ടുൻമേൽ പോയിരിക്കും’ …

ജോലിയും, കൂലിയും ഇല്ലാത്ത പിള്ളേരുടെ കൂടെ വർത്താനം പറഞ്ഞിരിക്കാൻ അല്ലേ നിനക്ക് സമയം ഉള്ളൂ.. അവിടെയുള്ള പിള്ളേരുടെ വാക്കുകേട്ട് മേലാൽ ഇവിടെ വന്നു ഇനി എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ തോളോടൊപ്പം വളർന്നു വന്നു ഞാൻ നോക്കില്ല ഇത്രയും പറഞ്ഞുകൊണ്ട് കത്രികയിൽ ചെറിയ ശബ്ദമുണ്ടാക്കി തിരിച്ചു മുറിയിലേക്ക് നടക്കുമ്പോൾ ഇതെല്ലാം കേട്ടുകൊണ്ട് അടുക്കള വാതിലിൻ്റെ കട്ടിള പടിയിൽ ഒരാൾ നിറകണ്ണുകളോടെ നിൽപ്പുണ്ടായിരുന്നു അമ്മ ..

അവൻ ഒരിക്കലേ ആ മുഖത്തേക്ക് നോക്കി ഉള്ളൂ .. അമ്മയുടെ കണ്ണിൽ നിന്നു ഉതിർന്നു വീണ കണ്ണുനീർ തുള്ളികൾ അവൻ്റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു. ഒന്നും പറയാതെ പാത്രത്തിൽ ഉള്ളതു കഴിക്കാതെ ബാക്കി വെച്ചവൻ കൈയും കഴുകി പുറത്തേക്ക് പോയി …പിന്നിൽ നിന്നും അമ്മ ഒരുപാട് വിളിച്ചെങ്കിലും കേട്ടിട്ടും കേൾക്കാതെ മുഖം തിരിക്കാതെ അവൻ മുന്നോട്ട് നടന്നു…

പ്രഭേട്ടാ ഇത് കണ്ടുവോ..അവൻ മുഴുവൻ കഴിക്കാതെയാണ് പോയത് സാരിത്തലപ്പു കൊണ്ട് മുഖം തുടച്ച് മുറിയിലേക്ക് ചെല്ലുമ്പോൾ ഏട്ടന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.അത് കണ്ടപ്പോൾ അവൾക്ക് വല്ലാതെയായി മകൻ പറഞ്ഞതിലോ അതോ അതിനു മറുപടിയായി ഞാൻ ഒന്നും തിരിച്ചു പറയാതിരുന്നതിലോ എന്തായിരിക്കും ഏട്ടന്റെ കോപത്തിന് കാരണം അവൾ ആ മുഖത്തേയ്ക്ക് നോക്കി ഭയപ്പാടോടെ ചോദിച്ചു…

എന്തിനാ ഏട്ടാ അവനെ വഴക്ക് പറഞ്ഞത് ഒന്നും മിണ്ടാതെയും ഭക്ഷണം കഴിക്കാതെയാണ് എൻ്റെ മോൻ എഴുന്നേറ്റ് പോയത് ‘…ആ മാതൃഹൃദയം തേങ്ങുന്നത് കണ്ടപ്പോൾ അവൻ രൂക്ഷമായി അവളെ ഒന്നു നോക്കി എന്നിട്ട് പറഞ്ഞു…

ലീലേ മക്കൾ വളർന്നു വരികയാണ് അവർ നമ്മളെ പോലെയല്ല നാലാളുടെ മുന്നിൽ നിന്നു സംസാരിക്കുന്നവരാണ്.. അവന്റെ അമ്മയെ കുറിച്ച് ആരെങ്കിലും ഒക്കെ ഒരോന്ന് ചോദിക്കുമ്പോൾ മറുപടി പറയാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല .ഇന്നവൻ ചെറുപ്പമാണ് ഇത്രയേ ചോദിച്ചുള്ളൂ…നാളെ ഇതിലും വലുത് ചോദിക്കും അന്ന് ശകാരിക്കാനും തിരുത്താനും ഞാനുണ്ടായി എന്നു വരില്ല..അതുകൊണ്ടാണ് ഞാൻ ഇത്രയും സംസാരിച്ചത്..എനിക്കറിയാം കാരണം അന്വേഷിച്ച് നീ എൻ്റെയടുക്കൽ വരുമെന്ന് …ഞാനിതു പ്രതീക്ഷിച്ചതുമാണ്..എന്നാൽ ഒരു അച്ഛൻ്റെ സ്ഥാനത്ത് നിന്ന് സംസാരിക്കേണ്ടതു മാത്രമേ .. ഞാനവനോട് പറഞ്ഞിട്ടുള്ളൂ. പ്രഭേട്ടൻ അതു പറയുമ്പോൾ ശബ്ദം ഇടറുന്നതും കണ്ണു നിറയുന്നതും അവൾ തിരിച്ചറിഞ്ഞിരുന്നു.

അതിനു മാത്രം ഞാൻ എന്ത് തെറ്റാണ് ചെയ്തത് ചേട്ടാ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ കണ്ണീർ വാർന്നു ഒഴുകുമ്പോഴും വാക്കുകൾ വ്യക്തതയോടെ അവൾ ചോദിച്ചു ..

സ്വന്തം മകളുടെ മുന്നിൽ അമ്മ താഴ്ന്നു പോകുന്നത് ഏതൊരു അച്ഛനും നോക്കി നിൽക്കാൻ കഴിയില്ല ..അതുകൊണ്ടാണ് എന്റെ വാക്കുകൾ അതിരു കടന്നു പോയത് എന്നോട് ക്ഷമിക്കുക..
.
ദിവസങ്ങൾക്ക് മുൻപേ ഞാനും നിന്നോട് ചോദിക്കണമെന്ന് കരുതിയതാണ് ആകെയുള്ള ഒരു അവധി ദിവസം നിനക്ക് വീട്ടിലിരുന്ന് കൂടെ ..മാന്യമായ ഒരു തൊഴിൽ ഉണ്ടല്ലോ അതും പഞ്ചായത്ത് ആശുപത്രിയിൽ അടിച്ചു തെളിക്കാരിയായതിൽ നിനക്ക് കുറച്ചിലുണ്ടോ .. പിന്നെ എന്തിനാണ് ഞായറാഴ്ച എൽ ഐ സി എന്ന പേരും പറഞ്ഞ് വീടുകൾതോറും കയറി ഇറങ്ങുന്നത് ..

ഏട്ടന്റെ വാക്കുകൾ നിർത്തുന്നതിനു മുൻപ് തന്നെ അവൾ പൊട്ടിക്കരഞ്ഞു പോയി ചേട്ടൻ പറഞ്ഞ വാക്കുകളിൽ അടങ്ങിയിരുന്ന നാനാർത്ഥങ്ങൾ അവള് അതിനോടകം മനസ്സിലാക്കിയിരുന്നു…
അപ്പോൾ ഏട്ടനും എന്നെ തെറ്റിദ്ധരിച്ചു വച്ചിരിക്കുകയാണല്ലേ..നിറഞ്ഞൊഴുകിയ കണ്ണുനീരുകൾക്കൊപ്പം അവളുടെ മനസ്സു മന്ത്രിച്ചു..സന്തോഷമായി ഏട്ടാ..നമ്മുടെ മക്കളുടെ ഭാവി.. അവർക്ക് നല്ലൊരു വിദ്യഭ്യാസം അവർ പഠിച്ച് വലിയ ആളാകുമ്പോൾ നമ്മൾ സന്തോഷിക്കുയല്ലേ വേണ്ടത്” മൂത്തവനെ പഠിപ്പിച്ച വലിയ എഞ്ചിനീയറിങ്ങ് കോളേജിൽ ചേർക്കണം. വിഷ്ണു നെ പഠിപ്പിച്ച് അവൻ്റെ ആഗ്രഹം പോലെ ഒരു വക്കീലാക്കണം.

അതിനു ഏട്ടൻ മാത്രം കഷ്ടപ്പെട്ടതുകൊണ്ട് സാധിക്കില്ല. അതുകൊണ്ടാണ് രാവില്ല, പകലില്ല. എന്നു നോക്കാതെ ഞാൻ കഷടപെടുന്നത്…
ആത്മാർത്ഥതയോടെ ആണ് അവളതു പറഞ്ഞെതെങ്കിലും അവൻ്റെ മുഖത്ത് പൊടിഞ്ഞ ദേഷ്യത്തിന് ഒട്ടും കുറവു വന്നില്ല.. അവൻ്റെ ചങ്കിൽ അതൊരു ഒറ്റപ്പെടുത്തലായിട്ടാണ് തോന്നിയത് പ്രിയ പത്നി തൻ്റെ കഴിവില്ലായ ചൂണ്ടി കാണിക്കുന്ന വാക്കുകളുടെ പ്രയോഗമാണന്ന് അവനു തോന്നി.

ഇനി ഞാൻ എത്ര കാലം ജീവിച്ചിരിക്കുമെന്ന് ആർക്കും അറിയില്ല..

ആ വാക്കുകൾ ചെന്നു തറച്ചത് പ്രഭാകരൻ്റെ നെഞ്ചിലായിരുന്നു..അവളുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ടവൻ ആ പറഞ്ഞത് ഒരിക്കൽ കൂടി പറയുവാൻ നിർബന്ധിച്ചു.

എന്താ നീയ പറഞ്ഞതിൻ്റെ അർത്ഥം..

ഒന്നുമില്ല ഏട്ടാ..

അവൾ വിഷയം മാറ്റുവാൻ ശ്രമിച്ചു. പ്രഭാകരൻ താഴ്ന്നു കിടന്ന അവളുടെ ശിരസ്സ് ഉയർത്തി തൻ്റെ മുഖത്തോടെടുപ്പിച്ച് സങ്കടത്തോടെ വിളിച്ചു.
ലീലേ..ആ വിളിയിൽ അവൾക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവൾ ഏട്ടൻ്റെ കൈവിടുവിച്ച് അലമാരയിൽ സാരികൾക്കൊപ്പം സൂക്ഷിച്ചു വെച്ച ആ ഫയൽ ഏട്ടനു നേരെ നീട്ടി…
വിറക്കുന്ന കൈകളോടെ ഏട്ടൻ അതു ഏറ്റുവാങ്ങുമ്പോൾ അവളുടെ മുഖത്തേക്കും ഫയലിലേക്കും ഇടവിട്ടു നോക്കുന്നുണ്ടായിരുന്നു ..
ഇമവെട്ടാതെ ഏട്ടൻ അതു വായിക്കുമ്പോൾ അവൾ നിന്നു കരയുകയായിരുന്നു ..വായിച്ചു തീർന്നതും വെട്ടിയിട്ട വാഴ പോലെ ഏട്ടൻ കട്ടിലേയ്ക്ക് ഇരുന്നു ..ലീലേ.. എന്നെ തനിച്ചാക്കാൻ പോവുകയാണോ..എന്നും തലവേദനയെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുമ്പോഴും നിൻ്റെ അസുഖം തിരിച്ചറിയാൻ എനിക്കു കഴിഞ്ഞില്ലല്ലോ ലീലേ..അത്രയും ഒഴിവാക്കപ്പെട്ടവനായോ ഞാൻ നിനക്ക് എന്നോടെങ്കിലും ഒന്നു സൂചിപ്പിക്കാമായിരുന്നില്ലേ…എൻ്റെ സമ്പാദ്യമെല്ലാം വിറ്റിട്ടായാലും നിന്നെ ഞാൻ തിരിച്ചെടുക്കമായിരുന്നു ..നിന്നെ മരണത്തിനു വിട്ടുകൊടുത്തിട്ട് ഞാൻ എന്തിനാ ഈ ഭൂമിയിൽ തനിച്ച് ..

വികാരപരവശനനായ ഏട്ടൻ്റെ വാക്കുകൾ അവൾക്ക് ഒരു ആശ്വാസമായിരുന്നെങ്കിലും ഡോക്ടർ വിധിയെഴുതിയ ജീവിതത്തിനി ഒരു ഉയർത്തെഴുനേൽപ്പ് ഇല്ലന്നവൾക്ക് അറിയാമായിരുന്നു ..

ഏട്ടാ…ഉള്ളിൽ നെഞ്ചു പൊട്ടുന്ന വേദനയിലും മുഖത്തു സന്തോഷം വരുത്തി കൊണ്ടവൾ തളർന്നിരിക്കുന്ന ഏട്ടൻ്റെ തോളിൽ കൈവെച്ചു കൊണ്ടു പറഞ്ഞു. എൻ്റെ കാലം കഴിയാറായി.. ഞാൻ രക്ഷപ്പെടുമെന്ന് ദൈവത്തിനു പോലും പ്രതീക്ഷയില്ല.. എന്നെ ചികിത്സിച്ചു കടക്കെണിയിലായാൽ നമ്മുടെ മക്കൾ .. അവരെ കുറിച്ച് ആലോചിച്ചപ്പോഴാണ് .. ആരും അറിയണ്ട എന്നു ഞാൻ തീരുമാനിച്ചത്… ഏട്ടാ എന്നോട് ക്ഷമിച്ചു. എന്നു പറയൂ.ഏട്ടാ…അവളുടെ കണ്ണുനീർത്തുള്ളികൾ അപ്പോഴും അവൻ്റെ തോളിലേയ്ക്ക് ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു ..
മറുപടി പറയാൻ വാക്കുകളില്ലാതെ നിശബദമായ അവൻ്റെ മനസ്സ്ജീവിക്കാനുള്ള അവളുടെ അവസാന ആഗ്രഹം കത്തി തീരരുതേ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുകയായിരുന്നു…അവളും പതിയെ ഏട്ടനോട് ചേർന്നിരുന്നു.. ആ തോളിൽ തല ചായ്ച്ചിരുന്നു..ഏട്ടാ വല്ലാത്ത ഒരു തലവേദന ഞാനാ മടിയിൽ ഒന്നു കിടന്നോട്ടെ…ലീലേ നമുക്ക് ആശുപത്രിയിൽ പോകാം. തിടുക്കം കൂട്ടിയ ഏടനോടവൾ അപേക്ഷിച്ചു. വേണ്ട ഏട്ടാ.. ആ മടിയിൽ തലവെച്ചു കിടന്നാൽ എൻ്റെ വേദനകൾ എല്ലാം പമ്പ കടക്കും, അരുത് എന്നു പറയല്ലേ ഏട്ടാ.. ഇനി ചിലപ്പോൾ അതിനു കഴിഞ്ഞില്ലങ്കിലോ..

മടിയിലേക്ക് തലവെച്ചു കിടന്ന അവളുടെ മുഖം തണുത്തുറഞ്ഞിരിന്നു..ആ മുടിയിൽ തലോടികൊണ്ടിരുന്ന പ്രഭാകരൻ അറിഞ്ഞിരുന്നില്ല .. തൻ്റെ മടിയിൽ കിടക്കുന്നത് അവളുടെ ചേതനയറ്റ ശരീരമാണന്ന്..തന്നോടവൾ അപേക്ഷിച്ചത് അവളുടെ അന്ത്യാഭിലാഷമായിരുന്നുവെന്നു ..

സ്നേഹം ഉള്ളിടത്തേ വേദനകൾ ഉണ്ടാകൂ. ആ വേദനകൾ ജീവിക്കുവാൻ വേണ്ടി മറച്ചു വെയ്ക്കുമ്പോൾ നഷ്ടപ്പെടുന്നത് പ്രിയപ്പെട്ടവരെ ആയിരിക്കും..

ശാരിലി ..