കൂട്ടുകാരി – രചന: മഞ്ജു ജയകൃഷ്ണൻ
“എടീ നീയറിഞ്ഞോ? മാണിക്യത്തിലെ ശ്രീദേവി തൂങ്ങി മരിച്ചെന്ന്…. “
അമ്മ പറഞ്ഞു മാത്രമേ എനിക്ക് ശ്രീദേവിയെ അറിയൂ…
കാരണം ഞാൻ കല്യാണം കഴിഞ്ഞു ഇവിടെ എത്തിയിട്ട് കഷ്ടിച്ച് മൂന്നു മാസം ആവുന്നതെ ഉണ്ടായിരുന്നുള്ളൂ…
അമ്മയുടെ അഭിപ്രായത്തിൽ ശ്രീദേവിയെ പോലെ ഒരു കുട്ടി ആയിരുന്നു മരുമകൾ ആയി മനസ്സിൽ…. നിറം ആണെങ്കിൽ അത് ശ്രീദേവിടെ നിറം വേണം, നല്ല പാലിന്റെ നിറം ആണ്..
മുട്ടോളം നീളമുള്ള എന്റെ മുടി പോലും അമ്മക്ക് കണ്ണിൽ പിടിച്ചില്ല…ശ്രീദേവിടെ ചുരുണ്ട മുടിടെ വാലിൽ കെട്ടാനുള്ള യോഗ്യത ഇല്ല എന്ന് പറയുമായിരുന്നു…
എന്നെങ്കിലും ഒന്ന് നേരിട്ടു കാണാൻ ഞാൻ കൊതിച്ചിരുന്നു..അല്ലെങ്കിലും തന്നെക്കാൾ ഏതെങ്കിലും രീതിയിൽ മുകളിൽ നിൽക്കുന്ന പെണ്ണിനോട് സ്വാഭാവികമായ അസൂയ ഉണ്ടാകുമല്ലോ?…
പല കാരണങ്ങൾ കൊണ്ടും ശ്രീദേവിയെ കാണാൻ ഉള്ള എന്റെ ആഗ്രഹം നീണ്ടു…
ഗർഭിണി ആയതു കൊണ്ട് ശ്രീദേവിയെ അവസാനമായി കാണാനുള്ള ആഗ്രഹം ഞാൻ ഉള്ളിലൊതുക്കി…. വയറ്റുകണ്ണി പെണ്ണുങ്ങൾ പേടിക്കുന്നതോന്നും കാണാൻ പാടില്ലത്രെ….
“മരിച്ചു കിടക്കുന്നതായി തോന്നില്ലത്രെ …. ഉറങ്ങുന്നതായേ തോന്നുള്ളൂ… “
എന്ന് അമ്മ പറഞ്ഞപ്പോൾ അവസാനമായി കാണാൻ പറ്റാത്ത സങ്കടം ഞാനും പറഞ്ഞു…
ആൽബത്തിൽ ശ്രീദേവിയുടെ ഫോട്ടോ ഉണ്ടാകും എന്ന് അമ്മ പറഞ്ഞതു കേട്ടപ്പോൾ ഒരുപാട് സന്തോഷമായി…
പക്ഷെ ആൽബം മറിച്ചു ആ ഫോട്ടോ എത്തിയപ്പോൾ മുകളിൽ ഇരുന്ന കരിഓയിലിന്റെ പാത്രം മറിഞ്ഞു വീണു… അങ്ങനെ എന്റെ ആഗ്രഹം തീർന്നു കിട്ടി..
പിന്നെ പിന്നെ ഞങ്ങളുടെ സംഭാഷണത്തിൽ നിന്നും ശ്രീദേവി മാഞ്ഞു പോയി…
ഹരിയേട്ടൻ ഗൾഫിൽ ആയതു കൊണ്ട് ഞാൻ ആ ഒറ്റപ്പെടലിൽ ആയിരുന്നു..എന്തോ വിഷമം കല്യാണം കഴിഞ്ഞപ്പോൾ മുതൽ ഹരിയേട്ടനെ അലട്ടിയിരുന്നു…
“ഇവിടെ ആരും ഇല്ലേ? “
എന്ന വാക്കുകൾ കേട്ടാണ് ഞാൻ ഇറങ്ങി വരുന്നത്… അമ്മയും അച്ഛനും സുഖമില്ലാത്ത വല്യമ്മയെ കാണാൻ പോയിരുന്നു….
ഒരു വട്ടപൊട്ടുകാരി… സെറ്റ് മുണ്ടോക്കെ ഉടുത്തു നല്ല ഐശ്വര്യമുള്ള മുഖം.. ‘ഞാൻ അപ്പുറത്ത് ഉള്ളതാ…അമ്മു എന്നാ പേര്.’… വന്നയാളു സ്വയം പരിചയപ്പെടുത്തി.
വിശേഷം ഉണ്ടല്ലേ?………………………
ഓഹ് …. അമ്മ പറഞ്ഞു കാണും അല്ലേ എന്ന് ഞാൻ ചോദിച്ചു….
അമ്മു ചിരിച്ചു… കാപ്പി എടുക്കട്ടെ എന്നുള്ള ചോദ്യത്തിനു … അതൊന്നും ഇപ്പോൾ കഴിക്കാൻ പാടില്ലെടോ എന്നും പറഞ്ഞു….
ഹരിക്കു സുഖാണോ……………….
എന്നു ചോദിക്കുമ്പോൾ ആ മിഴികളിൽ ഒരു വിഷമം ഞാൻ ശ്രദ്ധിച്ചു….
ഹരിയേട്ടനെ അറിയുമോ?… എന്നുള്ള ചോദ്യത്തിനു
മം………………
എന്നു മാത്രം മൂളി.. ഒരുമിച്ചു കളിച്ചു വളർന്നതാ ഞങ്ങൾ .ഹരിയുടെ പാട്ട് പലർക്കും ഇഷ്ടായിരുന്നു… എഴുത്തുകളും
ബാത്‌റൂമിൽ പോലും ഹരിയേട്ടന്റെ പാട്ട് താൻ കേട്ടിട്ടില്ലോ എന്നോർത്തു…
അതിനേക്കാൾ ഞാൻ ഞെട്ടിയത് ഹരിയേട്ടൻ എഴുതും എന്നു പറഞ്ഞപ്പോൾ ആണ്….
തന്റെ എഴുത്തുകൾ വന്ന വാരിക കാണിച്ചപ്പോൾ ആ ഭാഗത്തേക്ക് ഒന്നു നോക്കുക പോലും ചെയ്യാത്ത ആളാണ്…
അപ്പൊ താൻ കാണാത്ത ഒരു മുഖം ഹരിയേട്ടനുണ്ടല്ലേ…… ഞാൻ ആത്മഗതം പറഞ്ഞു….
ഉടനെ ഞാൻ തുറന്നു ചോദിച്ചു?…….
ഇഷ്ടായിരുന്നോ?………
അതിനു അവൾ മൂളി……
രണ്ടാൾക്കും..എന്റെ അച്ഛന്റെ വാശിയായിരുന്നു.വീട്ടുകാരുടെ ആത്മഹത്യ ഭീഷണിക്കു മുന്നിൽ ഞാൻ തോറ്റു പോയി… . ഒടുവിൽ ഞാൻ വെറുപ്പിച്ചു ഇറക്കി വിട്ടു….
“ഈ ജന്മത്തിൽ വിട്ടു തന്നേക്കാം.. അടുത്ത ജന്മത്തിൽ തിരികെ തന്നേക്കണം കേട്ടോ “……
എന്നു പറയുമ്പോൾ ആ മുഖത്തു നിസ്സഹായത ആയിരുന്നു………
എന്നോടുള്ള ഹരിയേട്ടന്റെ കല്യാണം കഴിഞ്ഞുള്ള ദിവസങ്ങളിലെ അകൽച്ച യുടെ കാരണം എനിക്കിപ്പോൾ അറിയാം..
കയ്യിൽ ഒരു താലിമാല വച്ചു തന്നപ്പോൾ ഉള്ളാലെ ഞാൻ കരഞ്ഞു… ഹരിയേട്ടൻ മറന്നു കാണും ..
പക്ഷെ……………
ഇതിനു എന്റെ ജീവന്റെ വിലയുണ്ട്… ഇതു നീ സൂക്ഷിക്കുക…
ഞാൻ പോകുകയാണ്.. ഇനിയിപ്പോ തമ്മിൽ കാണില്ല എന്നും അവൾ പറഞ്ഞു….
ഹരിയേട്ടൻ വന്നിട്ട് കുഞ്ഞുമായി ഞങ്ങൾ വന്നു കാണും എന്ന് ഞാൻ പറഞ്ഞു…. അതിനും അവൾ മൂളി…
അവൾ പോയ ഉടനെ അമ്മയും അച്ഛനും എത്തി….
വാടിയ മുഖം കണ്ടപ്പോഴേ അമ്മ കാരണം ചോദിച്ചു…..
നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ… അമ്മ ‘എന്റെ ദേവിയെ ‘ എന്നു പറഞ്ഞു അലറി വിളിച്ചു…. ഉടനെ ബോധം മറഞ്ഞു..
വെള്ളം തളിച്ച് അമ്മയുടെ ബോധം വീണ്ടെടുത്തു…. അമ്മ വിക്കി വിക്കി പറഞ്ഞു…
“മോളെ അത് അത് ശ്രീദേവിയാണ്… ഹരിദാസ് സ്നേഹിച്ച അവന്റ അമ്മു “…നീ അറിയേണ്ട എന്നോർത്തു മനഃപൂർവം മറച്ചതാണ്…
അവൻ സമ്മാനിച്ച താലിമാല മരിക്കുന്ന സമയത്ത് അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നു…അതും അവളോടൊപ്പം അടക്കം ചെയ്തു .. ഞങ്ങളുടെ നിർബന്ധത്തിനാണ് നിന്നെ കെട്ടിയത്…
പക്ഷെ… വിവാഹശേഷം അവൻ മാറി.. നിന്റെ സ്നേഹം അവനെ മാറ്റി…
ഞാൻ കാണണം എന്നു പറഞ്ഞത് അവൾ അറിഞ്ഞു കാണും.. അതാവും അമ്മേ എന്ന് ഞാൻ ഒട്ടും പേടിക്കാതെ പറഞ്ഞു…. ഇപ്പോൾ എല്ലാം എനിക്കറിയാം….
“തിരിച്ചു തരാട്ടോ അമ്മു അടുത്ത ജന്മത്തിൽ … ” എന്ന് മനസ്സിൽ പറഞ്ഞു…
ഹരിയേട്ടനും മോളും ഞാനും അമ്മുനെ കാണാൻ പോയി.. അമ്മു ഉറങ്ങുന്ന മണ്ണിൽ…. നെഞ്ചോടു ചേർന്ന് ആ താലിമാലയും ഉണ്ടായിരുന്നു….
ഒരു ചെറിയ ചാറ്റൽ മഴ ഞങ്ങളെ നനച്ചു….
അതെ………
ആത്മക്കളുടെ സന്തോഷമാണ് മഴ… ഹരിയേട്ടൻ പറഞ്ഞു…