ഇത്രയും സൗന്ദര്യം ഉള്ള പെണ്ണ് അടുത്ത് ഇരുന്നിട്ടും അരി ചേറ്റുന്ന മുറവും കെട്ടിപിടിച്ച് ഇരിക്കേണ്

ഹണിമൂണ്‍ – രചന : സിയാദ് ചിലങ്ക

ബൈജു ഇന്നോവ കാറ് കഴുകി വൃത്തിയാക്കി, ഉള്ളില് എയര്‍ ഫ്രഷ്നര്‍ അടിച്ചു, സീറ്റ് ശരിയാക്കി വണ്ടി നെടുമ്പാശ്ശേരിയിലോട്ട് വിട്ടു. ദൈവമെ ഇത്തവണത്തെ വല്ല ഗുണവും ഉള്ള ഗസ്റ്റ് ആവണെ…കഴിഞ്ഞ തവണത്തെ പോലെ എച്ചികളാവാതിരുന്നാല്‍ മതി.

കഴിഞ്ഞ തവണ വന്നവന്…സല്‍മാന്‍ഖാനില്ല അവന്റെ അത്രയും ജാഡ. മസിലും കാട്ടി കക്ഷത്തില് ഇഷ്ടികയും വെച്ച് നടത്തം അല്ലെ കാണണ്ടത്. അവന് എന്നെ ചീത്ത വിളിക്കലായിരുന്നു പണി. അവന്‍ പെണ്ണിന്റെ മുന്നില്‍ ഷൈന്‍ ചെയ്ത് ചെയ്ത്…തേക്കടി വരെ ഞാന്‍ ക്ഷമിച്ചു.

ബെഹന്‍ചൂത്ത്…ആ തെറിടെ അര്‍ത്ഥം അറിയുന്ന ഒരു മലയാളിക്കും ക്ഷമിക്കാന്‍ പറ്റില്ല. അവന്റെ തെറിവിളി കറക്റ്റ് വനപ്രദേശത്ത് വെച്ചായിരുന്നു. വണ്ടി ബ്രേക്ക് ചവിട്ടി ഒരു മനുഷ്യനില്ല. അവനെ പിടിച്ച് ഇറക്കി മംഗലശ്ശേരി നീലകണ്ഠനെ മനസ്സില്‍ ധ്യാനിച്ച് അവനെ പഞ്ഞിക്കിട്ടു. അവന്റെ ജിമ്മില്‍ പോയി പെരുപ്പിച്ച മസില് അടിച്ച് കലക്കി.

ടാാ…—മോനെ നിന്റെ നാട്ടില് മുറുക്കാനും മുറുക്കി തെറിയും പറഞ്ഞ് നടക്കുന്ന ഡ്രൈവര്‍മാരല്ലട ഞങ്ങള്‍ മലയാളികള്. വിദ്യഭ്യാസവും സംസ്കാരവും ഉള്ളവരാടാ…അതിഥിയെ ദൈവമായി കാണാന്‍ പടിച്ചവരാ ഞങ്ങള്…അത് കൊണ്ട് ഇത് വരെ ക്ഷമിച്ചു. ആ പെണ്ണ് കരഞ്ഞ് കാല് പിടിച്ചത് കൊണ്ടാണ് അവനെ വിട്ടത്. ഇല്ലെങ്കില്‍ അവനെ അന്ന് കൊന്നേനെ.

ടൂര്‍ പാക്കേജ് കഴിഞ്ഞു ഇവന്‍മാരെ കയറ്റി വിടുമ്പോഴേക്കും കഥകളി കാണിച്ചും ആനപ്പുറത്ത് കയറ്റിയും മസാജ് ചെയ്യിച്ചും പിന്നെ കടകളിലും കയറ്റിയും നല്ലൊരു കാശ് കമ്മീഷന്‍ ആയിട്ട് തടഞ്ഞിട്ടുണ്ടാകും. കയ്യില്‍ ഉള്ള ടൂര്‍ പാക്കേജ് ലിസ്റ്റ് നോക്കി പത്ത് ദിവസത്തെ ട്രിപ്പ് ആണ്, കൊച്ചിയിലും മൂന്നാറിലും ആയിട്ടാണ്. ഡിസംബര്‍ മാസമല്ലെ ഹണിമൂണ്‍ കപ്പിള്‍സ് ആയിരിക്കും.

ഡൊമസ്റ്റിക് ഫ്ലൈറ്റാണ് മുംബൈയില്‍ നിന്ന്. അവിടെ ഒറ്റ മുറിയില്‍ ജീവിക്കുന്നവര്‍ മക്കളുടെ കല്ല്യാണം കഴിഞ്ഞ അന്ന് തന്നെ പിരിവിട്ടാണെങ്കിലും ഇങ്ങനെ കയറ്റി വിടും. അല്ലെങ്കില്‍ പാവങ്ങള്‍ മുഴുവന്‍ തേങ്ങ കിട്ടിയ നായടെ അവസ്ഥ പോലെ ആകും. അവന്‍മാര് ചിലപ്പൊ കാറില്‍ കയറുമ്പോള്‍ തന്നെ തുടങ്ങും കലാപരിവാടികള്‍. സെന്റര്‍ മിറര്‍ ശരിക്ക് പിന്നിലെ കാഴ്ചക്കുള്ള പൊസിഷനാക്കി. ഒരു ദര്‍ശന സുഖം.

കമ്മീഷന്‍ കിട്ടിയില്ലെങ്കിലും സാരമില്ല. കല്ല്യാണം കഴിക്കാന്‍ പതിനായിരം പെണ്ണിനെ എങ്കിലും കാണാന്‍ പോയിട്ടുണ്ടാകും. ഈ ദര്‍ശന സുഖം അല്ലെ ഉള്ളു…അല്ലാതെ ആഗ്രഹം ഉണ്ടായിട്ടല്ല…ഒരു ഡ്രൈവറുടെ ദീര രോദനം ആരറിയുന്നു. എങ്ങനെ കല്ല്യാണം കഴിക്കാനാ പാവപ്പെട്ട ഒരുത്തിയെ കെട്ടാന്ന് വിചാരിച്ച് ചെന്നാല്‍ അവളുമാര്‍ക്ക് ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന ചെക്കന്‍മാരെ മതി. ഡ്രൈവര്‍മാരെ വേണ്ട പോലും. എന്ത് തെറ്റാണാവോ ഞങ്ങള്‍ നാട്ടുകാരോട് ചെയ്തത്.

ഫ്ലൈറ്റിന്റെ സമയം ആയി പേരെഴുതിയ ബോര്‍ഡ് എടുത്തു, പേര്…മനോഹര്‍. മനോഹരാ നീ മനോഹരമാക്കണെ…പ്രതീക്ഷിച്ച പോലെ നല്ല ജോടികള്‍ തന്നെയാ. അവളെ കണ്ടിട്ട് കണ്ണെടുക്കാന്‍ തോന്നിയില്ല, എന്ത് ഭംഗിയാ. നോര്‍ത്ത് ഇന്ത്യന്‍സിനെ കുറെ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരണ്ണം ആദ്യമാ. തൂവാന തുമ്പികളിലെ ക്ലാരയുടെ മുഖമുള്ള എന്റെ ആരാധനാ നായിക നമിത പ്രമോദ് മുന്നില്‍ നില്‍ക്കുന്നത് പോലെ തോന്നി.

അവള്‍ ചിരിക്കും കൂടി ചെയ്തപ്പോള്‍ ഹാര്‍ട്ട് പട പടാന്ന് അടിക്കാന്‍ തുടങ്ങി. സര്‍ കോന്‍സാ ഹോട്ടല്‍ മേം ജാനേക്ക? ക്രൗണ്‍ പ്ലാസ്സയിലാ റൂം ബുക്ക് ചെയ്തിരിക്കുന്നത് അങ്ങോട്ട് പോട്ടെ. ദൈവമേ മലയാളീസ് അപ്പൊ കമ്മീഷന്‍ അടിച്ചെടുക്കുന്ന കാര്യം തീരുമാനമായി, ഒരു രൂപ കിട്ടില്ല. കുഴപ്പമില്ല പുതുമോടികളല്ലെ കണ്ണിനുള്ള കുളിര്‍മ്മ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം…മനോഹരാ മിന്നിച്ചേക്കണെ. ലഗേജ് കയറ്റി വണ്ടി ക്രൗണ്‍ പ്ലാസയിലേക്ക്…

അവള്‍ പുറത്തേക്ക് നോക്കി എന്തോ ആലോജനയില്‍ മുഴുകി…അവന്‍ ലാപ്ടോപ്പ് തുറന്നു…രണ്ടാളും സംസാരിക്കുന്നത് പോലും ഇല്ല. ഇവനെയൊക്കെ എന്താ ചെയ്യേണ്ട്, ഇത്രയും സൗന്ദര്യം ഉള്ള പെണ്ണ് അടുത്ത് ഇരുന്നിട്ടും അരി ചേറ്റുന്ന മുറവും കെട്ടിപിടിച്ച് ഇരിക്കേണ്. എന്റെ പത്ത് ദിവസം എന്താവുമൊ എന്തൊ. ബോറടി മാറ്റാന്‍ റേഡിയൊ വെച്ചു.

ഗോവിന്ദാ…ഗോവിന്ദാ…ആലാരെ ഗോവിന്ദ…നല്ല പാട്ട്…

ക്രൗണ്‍ പ്ലാസ എത്തി. മൊബൈല്‍ നമ്പര്‍ കൊടുത്തു. സര്‍ പുറത്ത് പോകണമെങ്കില്‍ വിളിച്ചാല്‍ മതി. അവര് അകത്തേക്ക് പോയി, ലഗേജ് ഇറക്കി വണ്ടി പാര്‍ക്കിംങ്ങ് ഏരിയയില്‍ ഇട്ടു. ക്രൗണ്‍ പ്ലാസ്സയിലാ അവര് റൂം എടുത്തത് ക്യാഷ് ടീം ആയിരിക്കും. അവളുടെ ചിരി മനസ്സില്‍ നിറഞ്ഞ് നില്‍ക്കേണ്. കെട്ടുകയാണെങ്കില്‍ ഇങ്ങനത്തെ കുട്ടിനെ കെട്ടണം.

ഇവള്‍ക്ക് മലക്കപ്പാറയിലെ ചന്ദ്രന്‍ മാമന്റെ മകളായിട്ട് ജനിച്ചാല്‍ പോരായിരുന്നു. മോന് പെണ്ണ് ശരിയാവാണ്ട് വിഷമിച്ച് നില്‍ക്കുന്ന അമ്മയോട് മാമന്‍ പറയും. എനിക്ക് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ ബൈജുവിനെ കൊണ്ട് കെട്ടിക്കായിരുന്നു. മാമന് ധൈര്യമായി ഡയലോഗ് വിടാലൊ. പുള്ളി കല്ല്യാണമെ കഴിച്ചിട്ടില്ല. അമ്മ പാവം എത്ര കാലമായി തനിച്ച് കഴിയുന്നു.ഓട്ടം പോയാല്‍ ഞാന്‍ വരുന്നതും കാത്ത് ഒറ്റക്ക് ആ വീട്ടില്.

വീണ്ടും അവള്‍ മനസ്സിലേക്ക് വന്നു. എന്താ ആ കണ്ണിന്റെ ആകര്‍ഷണം, പവിഴ ചുണ്ടില്‍ പുഞ്ചിരി വിരിയുമ്പോള്‍ ആ മുഖം മഴവില്ല് പോലെ തീളങ്ങിയിരുന്നു. എങ്കിലും ആ കണ്ണുകള്‍ എന്തോ പറയുന്നുണ്ട്. ചിലപ്പോള്‍ അവര്‍ പരസ്പരം അടുത്തിട്ടുണ്ടാവില്ല ഈ ട്രിപ്പ് കഴിയുമ്പോഴേക്കും രണ്ടും ഇണക്കിളികളായിട്ടുണ്ടാകും. നമ്മള്‍ ഇത് എത്ര കണ്ടേക്കുന്നു.

സമയം പോയത് അറിഞ്ഞില്ല. ഇത് വരെ ആയിട്ടും പുറത്തേക്ക് പോകാനൊന്നും വിളിച്ചില്ല. കള്ളന്‍മാര് മിണ്ടാണ്ട് ഇരുന്ന് പറ്റിച്ചതാണെന്ന് തോനുന്നു. ഇപ്പോള്‍ അകത്ത് നിന്ന് ഇറങ്ങുന്നത് പോലും ഇല്ല. പിറ്റെ ദിവസം രാവിലെ തന്നെ ഫോണ്‍ അടിച്ചു അപ്പുറത്ത് തേന്‍ തുളുംമ്പുന്ന സ്വരം. ചേട്ടാ അമ്പലത്തിലേക്ക് പോകണമായിരുന്നു. ഒരു പത്ത് മിനിറ്റ് റെഡിയായിട്ട് വരാം. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.

അവള്‍ സെറ്റ് സാരിയും ഉടുത്ത് നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി, മുടിയിഴകളില്‍ നിന്ന് ഈറന്‍ ഇറ്റ് വീഴുന്നുണ്ടായിരുന്നു. ഇതാണല്ലെ സിനിമയില്‍ നിവിന്‍ പോളി പറഞ്ഞ അവസ്ഥ. സാറെ ചുറ്റും ഉള്ളതൊന്നും കാണാന്‍ പറ്റൂല്ല…പോകാം. അവളുടെ ശബ്ദം കേട്ടിട്ടാണ് തുറന്ന വായ അടച്ചത്. സാറ് വരുന്നില്ലെ. ഇല്ല. വണ്ടി എടപ്പള്ളിയിലെ ഭഗവതി ക്ഷേത്രത്തിലേക്ക് വിട്ടു.

എന്താ പേര്. ശ്രീദേവി. ദേവി തന്നെ മനസ്സില്‍ പറഞ്ഞു. നാട്ടില്‍ എവിടെയാ സ്ഥലം, ഞാന്‍ ചോദിച്ചു. ഗുരുവായൂരാണ് ജനിച്ചത് ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ മുംബൈയിലാണ് വളര്‍ന്നത്. നല്ല സംസാരം, നല്ല വിനയം എന്ത് കുലീനമായ പെരുമാറ്റം. അവന്‍ ഭാഗ്യവാന്‍ തന്നെ. മുംബൈയില്‍ വളര്‍ന്നിട്ടും തനി നാടന്‍ മലയാളി പെണ്ണ്. വഴിയില്‍ ഒരു അമ്മൂമ്മ മുല്ല പൂവ് വില്‍ക്കുന്നുണ്ടായിരുന്നു.

വണ്ടി നിറുത്തി രണ്ട് കൂട് വാങ്ങി. ഒരു കൂട് സെന്റര്‍ മിററില്‍ ചാര്‍ത്തി, ഒരെണ്ണം ശ്രീദേവിക്ക് നീട്ടി. വേണ്ട…ഇതിന്റെ കുറവ് ഉണ്ട്, കേരളത്തില്‍ വന്നിട്ട് മുല്ല പൂവ് ചൂടണ്ടെ. മടിച്ചോണെങ്കിലും ശ്രീദേവി വാങ്ങി. താങ്ക്സ്. വെല്‍ക്കം. ശ്രീദേവി ചിരിച്ചു, എന്റെ ഖല്‍ബില്‍ ആരൊ ഇശല്‍ മീട്ടി.

രാവിലെ തന്നെ മനോഹരന്റ വിളി വന്നു മൂന്നാറിലേക്ക് പുറപ്പെടാന്‍. കൊച്ചിയില് രണ്ട് ദിവസം ഉള്ളു സ്റ്റേ. യാത്രയില്‍ പഴയത് പോലെ തന്നെ ഒരു മാറ്റവും ഇല്ല. ഇവര് രണ്ട് ദിവസം എന്തെടുക്കായിരുന്നു. ഒന്നും നടന്നിട്ടില്ല എന്ന് തോനുന്നു. മൂന്നാറില്‍ ചെല്ലുമ്പോള്‍ ശരിയായി കൊള്ളും, നല്ല തണുപ്പ് അല്ലെ…ഉച്ചസമയം ആയിട്ടും മൂന്നാറ് തണുത്ത് വിറച്ചിരിക്കുന്നു. ഈ പ്രാവശ്യം തണുപ്പ് കടുതലാണ്. വണ്ടി ഹോട്ടല്‍ മിസ്റ്റി മൗണ്ടനില്‍ ചെന്ന് നിറുത്തി.

അവര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി. അവള്‍ക്ക് യാതൊരു സന്തോഷവും ഇല്ല. അവന്‍ ഹെഡ്ഫോണ്‍ ചെവിയില്‍ തിരുകി പാട്ട് കേള്‍ക്കുകയാണ്. യാത്രയില്‍ ഇടക്കിടക്ക് ശ്രീദേവിയുടെ കണ്ണുകള്‍ നോക്കുമ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം ഉടക്കിയിരുന്നു. അപ്പോള്‍ അവള്‍ പെട്ടെന്ന് മുഖം വെട്ടിക്കും. മൂന്നാറ് വരെ സമയം പോയത് അറിഞ്ഞില്ല. വണ്ടി എവിടെയും കൊണ്ട് ചാര്‍ത്താഞ്ഞത് ഭാഗ്യം.

നല്ല തണുപ്പ് ഡ്രൈവര്‍മാര്‍ക്കുള്ള മുറികളൊക്കെ നിറഞ്ഞു, സീസണല്ലെ എല്ലാവരും മൂന്നാറില് അടിഞ്ഞ് കൂടിയേക്കാണ്. കാറില്‍ സീറ്റ് മടക്കി ബെഡ്ഡാക്കി. ഗ്ലാസ്സ് കയറ്റി ഇട്ടു, തണുപ്പ് വണ്ടിക്കകത്ത് തുളഞ്ഞ് കയറേണ്. ഒരു കുപ്പി വാങ്ങായിരുന്നു. തണുപ്പല്ലെ രണ്ടെണ്ണം ചെറുത് കഴിച്ചു കിടന്നാല്‍ സുഖായിട്ട് ഉറങ്ങാമായിരുന്നു. കുറേ കാലായി ഒരു തുള്ളി കഴിച്ചിട്ട്. പുതച്ച് മൂടി വണ്ടിക്കുള്ളില്‍ ചുരുണ്ടി കൂടി കിടന്നു.

പെട്ടെന്ന് ഫോണ്‍ അടിച്ചു, അവരാണല്ലൊ. മനോഹര്‍ ആണ്..താന്‍ ഇങ്ങോട്ട് വന്നെ, റൂം നമ്പര്‍ നൂറ്റിപ്പത്ത്. എന്തിനാ സര്‍ ഈ സമയത്ത്. ഇങ്ങോട്ട് വാ വന്നിട്ട് പറയാം. എന്തിനാണാവൊ ഈ സമയത്ത്. എന്തായാലും പോയി നോക്കാം. ശ്രീദേവിയെ ഒന്ന് കാണുകയും ചെയ്യാം. മനോഹര്‍ നല്ല ഒരു കുപ്പി പൊട്ടിച്ചു മൂന്ന് ഗ്ലാസ്സിലേക്ക് പകര്‍ത്തി. ഇരിക്കു മാഷെ. കമ്പനിക്ക് ആളില്ലാത്തത് കൊണ്ടാവും പാവം എന്നെ വിളിച്ചത്.

വോഡ്കയാണ് കമ്പനി കൊടുത്തിട്ട് തന്നെ ബാക്കി കാര്യം. എന്തിനാണാവൊ മൂന്ന് ഗ്ലാസ്സ്. എടീ…ദൈവമെ ശ്രീദേവി കഴിക്കൊ…ഏയ്…അവള്‍ ദേവിയാണ്. സാറ് ടച്ചിംങ്സ് എടുപ്പിക്കാനായീരിക്കും കൊച്ച് കള്ളന്‍. ഒറ്റ വലിക്ക് ഒരെണ്ണം അകത്താക്കി. എടീ നിനക്ക് ചെവി കേള്‍ക്കില്ലെ ഇവിടെ വരാന്‍…

സാറെ ശ്രീദേവിയെ ചീത്ത പറയല്ലെ എനിക്ക് സഹിക്കുന്നില്ല. ഞാന്‍ സാറിനോട് മിണ്ടൂല്ല…മനസ്സില്‍ പറയാനെ പറ്റിയുള്ളു. അയാളുടെ ഭാര്യ എന്ത് വേണമെങ്കിലും വിളിക്കാലൊ. ഞാന്‍ തന്നെ ഒരെണ്ണം കൂടി ഒഴിച്ചു അടിച്ചു. കുറേ നാളായി അടിക്കാത്തത് കൊണ്ട് തലക്ക് നന്നായി പിടിച്ചു.

മനോഹര്‍ അകത്തെ മുറിയിലേക്ക് എഴുന്നേറ്റ് പോയി. ശ്രീദേവിയെ പിടിച്ച് വലിച്ച് എന്റെ അടുത്ത് കൊണ്ട് വന്ന് നിറുത്തി. സ്വര്‍ണ്ണ നിറമുള്ള ദേവി കറുത്ത ഗൗണും ധരിച്ച് എന്റെ മുമ്പില്‍ വന്ന് നിന്നപ്പോള്‍ എന്റെ കെട്ട് ഇറങ്ങി. ഒരു പാട്ട് ഓര്‍മ്മ വന്നു.

കടഞ്ഞ ചന്ദനമോ നിന്‍ മേനി വിരിഞ്ഞ ചെമ്പകമോ…പാടിയില്ല…

താന്‍ ആ ഗ്ലാസ്സില് ഒഴിച്ച് ഇവളെ കുടിപ്പിക്കണം. ഇവള് സമ്മതിക്കില്ല ബലം പ്രയോഗിക്കണം. എന്റെ മുമ്പില്‍ വെച്ച് ഇവളെ കീഴ്പെടുത്തണം. ഇത് പോലെ കടിച്ച് കീറണം. ലാപ്ടോപ്പില്‍ ഒരു ബലാല്‍സംഘം ചെയ്യുന്ന വീഡിയൊ മുന്നില്‍ വെച്ചു. തനിക്ക് കാശ് വേണമെങ്കില്‍ തരാം. വേഗം ആവട്ടെ.

കെട്ട് എല്ലാം ഇറങ്ങി…ഒരു കിളിയും പറന്ന് പോയി. ഞാന്‍ ശ്രീദേവിയെ നോക്കി അവള്‍ പേടിച്ച് ചുമരും ചാരി ദയനീയമായി എന്നെ നോക്കി. എന്നിലെ ആണത്വം സടകുടഞ്ഞ് എഴുന്നേറ്റു. അവന്റെ നെഞ്ചിന്‍കൂട് നോക്കി ചാടി മുട്ട് കാല് കയറ്റി കൊടുത്തു.

നിലത്ത് വീണ അവന്റെ നെഞ്ചില്‍ കയറി ഇരുന്നു മുഖത്ത് ആഞ്ഞാഞ്ഞ് ഇടിച്ചു. അവന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ചീറ്റി. ടാ വൃത്തികെട്ടവനെ നിന്നെ വിശ്വസിച്ച് കൂടെ വന്ന പെണ്ണിനെ വെച്ച് ഭ്രാന്ത് കളിക്കേണൊ പട്ടി. വട്ടാണെങ്കില്‍ ഭ്രാന്താശുപത്രിയില്‍ പോയി കിടക്കടാ…

കലി തീരുന്നത് വരെ അടിച്ചു. അവന്റെ ബോധം പോയിരുന്നു. ശ്രീദേവി പേടിച്ച് വിറച്ച് നില്‍ക്കേണ്. ഇനി എന്ത് ചെയ്യണം എന്നര്‍ത്ഥത്തില്‍ അവളെ നോക്കി. ആദ്യം ഇവിടെ നിന്ന് രക്ഷപ്പെടാം. കയ്യില്‍ കിട്ടിയ ബാഗും എടുത്ത് അവള്‍ ഇറങ്ങി. അവന്‍ ഉണരും മുമ്പ് സ്ഥലം വിടണം. ഞങ്ങള്‍ വണ്ടി ആലുവ ലക്ഷ്യമാക്കി വിട്ടു.

അവള്‍ക്ക് ഫോണ്‍ കോടുത്തു വീട്ടില്‍ വിളിച്ച് വിവരം പറയാന്‍. നിങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ട് എത്ര നാളായി? ഒരു മാസം. മനോഹര്‍ എന്താ ഇങ്ങനെ. ശ്രീദേവി കരയാന്‍ തുടങ്ങി. ബുദ്ധിമുട്ടാണെങ്കില്‍ പറയണ്ടാട്ടൊ. കല്ല്യാണം കഴിഞ്ഞു ആദ്യ രാത്രി തന്നെ കുടിച്ചാണ് വന്നത്. ആദ്യ രാത്രി ഏതൊരു പെണ്ണിനെയെന്ന പോലെ ഒരുപാട് പ്രതീക്ഷകളും ആയി ചെന്ന എന്നെ സ്വീകരിച്ചത് മര്‍ദ്ദനങ്ങള്‍ ആയിരുന്നു.

അശ്ലീല വീഡിയോകള്‍ കാണിപ്പിച്ച് നഗ്നയാക്കി കിടത്തും. മര്‍ദ്ദിക്കാന്‍ മാത്രം ആണ് എന്നെ സ്പര്‍ശിച്ചിട്ടുള്ളു. ഒരു പെണ്ണ് ആഗ്രഹിക്കുന്നത് ഒന്നും ഇത് വരെ ഉണ്ടായില്ല. എങ്കിലും ഞാനയാള്‍ മാറും എന്ന് പ്രതീക്ഷിച്ചു. പക്ഷെ ഇപ്പോള്‍ അയാള്‍ അശ്ലീല രംഗങ്ങള്‍ അമിതമായി കണ്ട് പൂര്‍ണ്ണമയി മാനസിക രോഗിയായി. കുടുംബത്തിന് വേണ്ടി ക്ഷമിച്ച് നില്‍ക്കുകയായിരുന്നു.

ദൈവമെ എങ്ങിനത്തെ ആള്‍ക്കരൊക്കെ ആണ് ഈ ഭൂമിയില്‍. ആലുവ എത്തിയപ്പോള്‍ രാവിലെ ആറ് മണി ആയിട്ടുള്ളു. മുംബൈക്ക് ടിക്കറ്റ് എടുക്കണമെങ്കില്‍ ട്രാവല്‍സ് ഒക്കെ തുറക്കണം. എന്റെ വീട് അങ്കമാലിയിലാ ശ്രീദേവിക്ക് വിരോദമില്ലെങ്കില്‍ വീട്ടിലേക്ക് പോകാം. ശ്രീദേവി അമ്മയുടെ അരികില്‍ ഇരുന്നൊ. ടിക്കറ്റ് ശരിയാക്കി ഞാന്‍ എയര്‍പോര്‍ട്ടില്‍ ആക്കാം. അത് മതി…

പെണ്ണും കെട്ടും കിടക്കയുമായി വീട്ടില്‍ ചെന്ന് കയറിയപ്പോള്‍, അമ്മയുടെ സന്തോഷം ആണ് കാണേണ്ടത്. ഞാനെവിടന്നൊ അടിച്ച് മാറ്റി കൊണ്ട് വന്നതാണെന്ന് തെറ്റിദ്ധരിച്ചു. ഈ അമ്മയുടെ ഒരു കാര്യം. അമ്മയോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. ഞാന്‍ പോയി ടിക്കറ്റിന്റെ കാര്യം നോക്കി വരാം.

ട്രാവല്‍സ് തുറക്കാന്‍ ഒമ്പത് മതിയാവും. കാലിചായ അടിക്കാം. ചേട്ടാ ഒരു സ്ട്രോങ്ങ് ചായ എടുക്ക്. ന്യൂസ് പേപ്പര്‍ എടുത്ത് മറിച്ച് നോക്കി. ഇനി ആ തെണ്ടി എങ്ങാനും തട്ടി പോയിട്ടുണ്ടെങ്കില്‍ അറിയാലൊ. ഇല്ല ഒന്നും വന്നിട്ടില്ല. വൈകീട്ടാണ് ഇനി മുംബൈ ഫ്ലൈറ്റ്. ടിക്കറ്റ് ബുക്ക് ചെയ്ത് വൈകീട്ട് വരാം എന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു. വീട്ടില്‍ ബൈജുവിനെ കാത്ത് പോലീസ് ഉണ്ടായിരുന്നു.

മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം പുതിയ വാര്‍ത്തയും ഫോട്ടോസും നിറഞ്ഞാടി. ഹണിമൂണിന് വന്ന പെണ്ണ് ഭര്ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടി…പോലീസ് കസ്റ്റടിയില്‍ കുറച്ച് ദിവസം കിടന്നു. മനോഹര്‍ വധശ്രമത്തിന് കേസ് കൊടുത്തിരുന്നു. ശ്രീദേവിയെ അന്ന് അവളുടെ അച്ചന്‍ കൂട്ടികൊണ്ട് പോയി എന്ന് അമ്മ പറഞ്ഞു. അവളുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.

ഓഫീസില്‍ നിന്ന് വിളിച്ചു, എയര്‍പോര്‍ട്ട് ഓട്ടം. പറഞ്ഞ സമയത്ത് അവിടെ എത്തി. ആളുകള്‍ പുറത്ത് ഇറങ്ങി വരുന്നുണ്ട്. ആരാണാവൊ വരുന്നത്..? എന്നെ ഫോണ്‍ ചെയ്യുമെന്നാ അവര് പറഞ്ഞത്. അതാ ശ്രീദേവി വരുന്നു, അവള്‍ എന്നെ കണ്ടു, ചിരിച്ചു എന്റെ അരികിലേക്ക് വന്നു. അവളെ കണ്ടതും എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളികളിച്ചു.

ശ്രീദേവി…ഞാനിത് വരെ ചോദിച്ചിട്ടില്ല, ചേട്ടന്റെ പേര് എന്താ?ബൈജു…ബൈജു ചേട്ടന്റെ അമ്മക്ക് കൂട്ടിന് ഞാന്‍ വരട്ടെ. വണ്ടി അങ്കമാലിയിലേക്ക് യാത്ര ആയി. ശ്രീദേവി ബൈജുവിന്റെ തോളില്‍ തല ചായ്ച് കിടന്നു.