രചന : അജയ് അദിത്
നേരം നാലുമണിയായിരിക്കുന്നു. അവൾ ഞെട്ടിയെണീറ്റു. എഴുന്നേറ്റുക്കഴിഞ്ഞാൽ പിന്നെ ഒരു പത്തുമിനിറ്റ് അനങ്ങാൻ കഴിയില്ല. മീനുവിന്റെ ജനനത്തോട് ഒപ്പം എനിക്ക് കിട്ടിയ സമ്മാനമാണ് ഈ നടുവേദന കൂട്ടത്തിൽ മാസാമാസം കിട്ടുന്ന വയറുവേദനയും കൂടി ആയപ്പോൾ അനങ്ങാൻ കഴിയില്ല എന്നായി.
പയ്യെ പയ്യെ ശരീരം അയഞ്ഞു തുടങ്ങി. കൈകൾ തമ്മിൽ കൂട്ടിതിരുമി കണ്ണിൽ വെച്ച് ഞാൻ എഴുന്നേറ്റു. ചുക്കി ചുളിഞ്ഞ കിടക്കവിരി നേരെയാക്കി. എഴുന്നേറ്റു കഴിഞ്ഞാൽ നേരെ മുറ്റവും അകവും വൃത്തിയാക്കും. കുളികഴിഞ്ഞേ അടുക്കളയിൽ കയറാറോള്ളൂ. അതിവിടെ വന്നകാലം മുതൽ അങ്ങനെയാ.
ഗിരിഏട്ടന്റെ അമ്മ എന്നോട് ആദ്യം പറഞ്ഞകാര്യം അതാ. ഇന്ന് അമ്മ കൂടെ ഇല്ല എങ്കിലും ആ ശീലം മാറ്റാൻ തോന്നുന്നില്ല. ഷവറിൽ നിന്ന് വെള്ളം ശരീരത്തിന്റെ ഓരോ കോണിനേയും തഴുകിക്കൊണ്ട് ധാര ധാരയായ് ഒഴുകി അംഗോപാഗങ്ങളെ ഓരോന്നായി തഴുകി വൃത്തിയാക്കവെ അറിയാതെ കൈകൾ കവിൾ തടങ്ങളിൽ വിങ്ങി നിന്നു.
മധുവിധു നാളുകളിൽ ഗിരിയെട്ടനുള്ള പതിവ് ചായ കൊടുക്കുമ്പോൾ ചുരിദാറിന്റെ പൊളികൾക്കിടയിലൂടെ കൈകളാൽ എന്നെ വരിഞ്ഞു മുറുക്കി കവിളുകളിൽ കടിക്കുകയും ചുംബിക്കുകയും ചെയ്യുമ്മായിരുന്നു. ഗിരിയെട്ടന് അതോരു ഹരമായിരുന്നു. ഗിരിഏട്ടന്റെ വായിലെ വാടയുടെ സുഗന്ധമുള്ള മധു നുകരാൻ എനിക്കും ആവേശമായിരുന്നു. ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയി.
ഞാൻ ഇപ്പോൾ കുളിക്കുകയാണ് എന്ന യാഥാർഥ്യം താല്പര്യമേതും കൂടാതെ തന്നെ അംഗീകരിക്കേണ്ടി വന്നു. ഞാൻ അതിനെ കുറിച്ച് വീണ്ടും വീണ്ടും ഓർത്തു…കുസൃതിചിരിയിൽ ഞാൻ പതിയെ നാവുകടിച്ചു. എനിക്ക് നാണമാകുന്നൂ…ഞാൻ വേഗം ഏട്ടനുള്ള ചായയുമായി ചെന്നു. ഗിരിയെട്ടന്റെ കാലുകൾ തൊട്ടു നെറുകിൽ വെച്ച് ഞാൻ ഏട്ടനെ വിളിച്ചുണർത്തി ചായ നൽകി.
ഗിരിഏട്ടൻ ചായവാങ്ങി കുടിച്ചുകൊണ്ട് എന്റെ കണ്ണുകളിൽ നോക്കി ചിരിച്ചു. ഗിരിഏട്ടന്റെ കണ്ണുകളിൽ ഒരു ഗന്ധവ്വനെ എനിക്ക് എപ്പോഴും കാണാമായിരുന്നു. അതീവ വശ്യതയാണ് ഏട്ടന്റെ കണ്ണുകൾക്ക്. എന്റെ കൈകളിൽ പിടിച്ചതും മാറോടണച്ചതും എല്ലാം പെട്ടെന്നായിരുന്നു. ഏട്ടന്റെ നെഞ്ചിൽ ഒരു നിമിഷം ഞാനൊരു ഇണക്കുരുവിയായ് ഒതുങ്ങി.
ചുമരുകൾക്കുള്ളിൽ ന്റെ കുറുങ്ങൽ അലതല്ലി. എന്റെ കൈകാലുകൾ വരിഞ്ഞു മുറുകുന്നതായി എനിക്ക് തോന്നി ശരീരം ആകെ വിയർക്കുന്നു. കണ്ണുകളിൽ നിന്ന് എന്തോ ഒഴുകി വരുന്നു…ഞാൻ മെല്ലെ കണ്ണ് തുറന്നു. ഫാൻ ഉത്തരത്തിൽ അനങ്ങാതെ പണിമുടക്കി നിൽക്കുന്നു. എല്ലാം സ്വപ്നമായിരുന്നു…
ഒരു വിധത്തിൽ തപ്പി തടഞ്ഞു എഴുന്നേറ്റു. മൊബൈൽ നോക്കി ഇരുന്നു. എല്ലാവരുടെയും വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ പ്രണയദിനം നിറഞ്ഞു നിൽക്കുന്നു. കൊള്ളാവുന്ന ഞങ്ങളുടെ ഒരു ഫോട്ടോ ഒരെണ്ണം തപ്പിഎടുത്ത് ഞാനും ഇട്ടു. നമ്മൾ ഒരു നാഥനില്ലാ കളരി ആണെന്ന് നാട്ടുകാർ അറിയരുതല്ലോ…ശരീരം അയഞ്ഞു തുടങ്ങി ഇപ്പോൾ വയറു വേദന മാത്രം ആയി.
ഇനി നാല് ദിനംകൂടി ഇവനെ സഹിക്കണം. പയ്യെ എഴുന്നേറ്റു. മുറ്റവും അകവും എല്ലാം വൃത്തിയാക്കി കുളിച്ചു. ശരീരത്തിലെ വെള്ളം പകുതി മുക്കാലും തുടച്ചു മാറ്റി. കഴുത്തിലേയും തോളിലെയും ഇടുപ്പിലെയും വെള്ളം എത്ര തുടച്ചാലും പോകാതെ കുറച്ചു അങ്ങനെ അവിടെ നിൽക്കും. പണ്ട് കൗതുകങ്ങൾ ഉണരുന്ന കാലത്ത് അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, ഇങ്ങനെ നിൽക്കുന്ന വെള്ളതുള്ളികൾ ആണുങ്ങൾക്ക് വലിയ ഇഷ്ടമാണെന്ന്.
ശരിയാണ് ഗിരിയെട്ടൻ പലപ്പോഴും ആ വെള്ളതുള്ളികളിൽ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇന്നെന്തോ നന്നായി ഒരുങ്ങണം എന്ന് തോന്നീ. കുറേ നാളുകൾ ആയി ഒരുങാറില്ല. ഒരു പക്ഷെ ഇനി ഒരിക്കൽകൂടി ജീവിതത്തിൽ ഉണ്ടാകില്ല എന്ന് ഉറപ്പിച്ച വസന്തം ഇനിയും ബാക്കി ഉണ്ടെന്നോരു തോന്നൽ. എല്ലാത്തിനും എന്തെന്നില്ലാത്ത ഒരു ഉത്സാഹം.
കഴിഞ്ഞ ഉത്സവത്തിനു അമ്മ തന്ന മെറൂൺ കരയുള്ള സെറ്റ്മുണ്ടും ബ്ലൗസും ഇട്ടൂ. മീനുവിന്റെ കണ്മഷി കട്ടെടുത്ത് കണ്ണെഴുതി. സീമന്ത രേഖയിൽ സിന്ദൂരം തൊട്ടു. പാർവതിദേവിയെ മനസ്സിൽ ധ്യാനിച്ച് സിന്ദൂരം നെറുകയിൽ വരെ തൊടണം എന്നാ അമ്മൂമ്മ പറയാ…താഴോട്ട് തൊട്ടാൽ കെട്ടുന്നവന്റെ ആയുസു കുറയും എന്നാ ശാസ്ത്രം. ഒരുങ്ങി കഴിഞ്ഞു അടിമുടി ഒന്ന് കണ്ണാടിയിൽ നോക്കി. കുഞ്ഞികൃഷ്ണന്റെ മുന്നിൽ തിരി തെളിയിച്ചു.
എന്റെ കുഞ്ഞിഷ്ണാ…പന്ത്രണ്ട് വർഷം പുറകിലോട്ടുപ്പോയി ഞാൻ വീണ്ടും ആ പുതുപ്പെണ്ണായപ്പോലെ. ഉള്ളിൽ ഒരു കടൽ ഒരുക്കി ഗിരിഏട്ടനുള്ള ചായ റെഡിയാക്കി അദ്ദേഹത്തെ വിളിച്ചുണർത്തി ചായ നൽകി. പക്ഷെ എല്ലാം ഒരു നിമിഷംകൊണ്ട് അവസാനിച്ചു. എല്ലാം പതിവുപോലെ തന്നെ. സ്വപ്നം സ്വപ്നമായി തന്നെ അവശേഷിച്ചു.
ഒന്ന് ചിരിച്ചുകൊണ്ടെങ്കിലും ഗിരിയെട്ടൻ ചായ കുടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപ്പോയി. എല്ലാം വെറുതെയായി. എല്ലാം ഉള്ളിൽ ഒതുക്കി ഞാൻ വിങ്ങി നിന്നു. വിങ്ങിപ്പോട്ടാതിരിക്കാൻ ഞാൻ നന്നേ പാടുപെട്ടു. ഇതൊന്നും അറിയാതെ ആള് പതിവുപോലെ ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
കുറേ നാളുകളായി ഏട്ടൻ ഒന്നും അറിയാൻ ശ്രമിക്കാറില്ലല്ലോ…വേസ്റ്റ്ബോക്സിനെ തേടി വേസ്റ്റ് ഇരിക്കുംമ്പോലെ ചായ കുടിച്ച കപ്പ് എന്നെ നോക്കി നിൽക്കുന്നു. എല്ലാ ആഗ്രഹങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതായി. ക്ലോക്കിൽ സമയം ഏഴടിച്ചു. എല്ലാം മറന്ന് ഞാൻ വീണ്ടും ഇറങ്ങി. മീനുവിനെ എഴുന്നേൽപ്പിച്ചു. അവളെ റെഡിയാക്കി. രണ്ട്പേർക്കുള്ള പ്രാതലും ഉച്ചഭക്ഷണവും തയ്യാറാക്കി. എല്ലാംക്കൂടി പിന്നെ ഒരു യുദ്ധമാണ് അടുക്കളയിൽ.
എന്റെ വിഷമങ്ങളെ മറക്കാൻ എനിക്ക് എന്നും ഉള്ള ഏക വഴി ഇപ്പൊ ഈ അടുക്കളമാത്രമാണ്. മീനുപ്പോയി പതിനഞ്ചുമിനിറ്റ് കഴിഞ്ഞാൽ ഗിരിഏട്ടൻ ഇറങ്ങും. പതിവുപോലെ ചിരിച്ചുകൊണ്ടുള്ള ഒരു യാത്ര പറച്ചിൽ എന്നും ഞാൻ പ്രതീക്ഷിക്കും. പ്രതീക്ഷകൾ എന്നും അങ്ങനെ തന്നെ മാത്രം ആയിപ്പോകുന്നു. ഒന്നും മിണ്ടാതെ ഗിരിഏട്ടൻ പോയി.
ഈ വീട്ടിൽ ഇന്ന് ഞാൻ ഒരു വേലക്കാരിമാത്ര ആയിപ്പോകുന്നു. സങ്കടങ്ങൾ എല്ലാം ഉള്ളിൽ അലതല്ലി തുടങ്ങിയിരിക്കുന്നു. എത്ര വേണ്ട എന്ന് വെച്ചാലും അറിയാതെ ഓരോന്ന് ആഗ്രഹിച്ചുപോകുന്നു. ഗിരിഏട്ടൻ എന്നോട് പഴയപോലെ ഒന്ന് മിണ്ടിയിരുന്നെങ്കിൽ. ഞാൻ അറിയാതെ പുറകിൽ നിന്ന് വന്നെന്നെ ഒന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചിരുന്നു എങ്കിൽ…
ഗിരിഏട്ടാ ഞാൻ ഒരു അമ്മ മാത്രം അല്ല ഒരു ഭാര്യകൂടിയാണ്. ഒരു പെണ്ണാണ്…എല്ലാത്തിലും ഉപരി ഗിരിയെട്ടന്റെ സ്നേഹവും ലാളനാവും കൊതിക്കുന്ന ഗിരിഏട്ടന്റെ മാത്രം ആ പഴയ അമ്മാളുവാണ്. എന്റെ കണ്മഷികലങ്ങി. കണ്ണുകൾ വിങ്ങുന്നു. എനിക്ക് കരച്ചിൽ വരുന്നു…
അറിയാതെ വീണ്ടും വീണ്ടും കൊതിച്ചുപോകുന്നു എന്റെ ഗിരിഏട്ടന്റെ സ്നേഹം.