ചുമപ്പ് രാശി ഉള്ള കണ്ണുകൾ എന്റെ കണ്ണുകളുമായി കോർത്തതും ഞാൻ വേഗം കണ്ണുകൾ ഇറുക്കി അടച്ചു..

മാമ്പഴപുളിശ്ശേരി ~ രചന: TINA TNZ

” ഇന്ന് മാമ്പഴപുളിശ്ശേരി ഉണ്ടാക്കാമോ “കുളിച്ചു ഈറൻ മാറി കണ്ണാടിയ്ക്ക് മുന്നിൽ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നുമുള്ള ചോദ്യം..

ഒരു മാത്ര തിരിഞ്ഞു നോക്കിയതും എന്നെ തന്നെ നോക്കി നിൽക്കുന്ന, കണ്ണുകളിൽ നിഷ്കളങ്കത നിറഞ്ഞ കണ്ണേട്ടനെയാണ് കണ്ടത്. തെല്ലു അമ്പരപ്പോടെയും അതിലേറെ അത്ഭുതത്തോടെയും ഞാനാ മുഖത്തേക്ക് നോക്കി നിന്നു.

” ഞാനും കൂടിക്കോട്ടെ നിന്നോടൊപ്പം “

കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചുകൊണ്ട്ള്ള ആ ചോദ്യത്തിന് സമ്മതമെന്ന അർത്ഥത്തിൽ തലയാട്ടിയതും നിറഞ്ഞ സന്തോഷത്തോടെ ആൾ എന്നെ തന്നെ നോക്കി നിന്നു.

“ഞാൻ വേഗം മാമ്പഴം പൊട്ടിച്ചിട്ടു വരാം “

ധൃതിയിൽ തോട്ടിയുമെടുത്തു പറമ്പിലെ മാവ് ലക്ഷ്യമാക്കി നടക്കുന്ന കണ്ണേട്ടനെ ഇമ വെട്ടാതെ നോക്കി നിൽക്കവേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആളിൽ ഉണ്ടായ മാറ്റങ്ങളെയോർത്തു എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.

ശ്രീനിലയത്തിലെ ഒരു പിറന്നാൾ ആഘോഷത്തിന് സദ്യ ഒരുക്കാനായി ചെന്നപ്പോഴാണ് ഞാൻ ആദ്യമായി കണ്ണേട്ടനെ കാണുന്നത്. സദ്യക്കുള്ള കറികളെല്ലാം തയ്യാറാക്കിയ ശേഷം എന്തോ ആവിശ്യത്തിന് പുറത്തേക്ക് പോയിട്ട് തിരികെ വന്നപ്പോഴാണ് കലവറയിൽ ചെറിയൊരു ആൾക്കൂട്ടം ശ്രദ്ധിച്ചത്.

” നല്ലൊരു ദിവസം ആയിട്ട് കള്ളും കുടിച്ചു വന്നേക്കുവാ..ഇതൊക്കെ എവിടുന്ന് ആണോ വരുന്നത് ” കൂടി നിന്ന സ്ത്രീകൾ അടക്കം പറയുന്നത് കേട്ടുകൊണ്ടാണ് ഞാൻ അങ്ങോട്ടേക്ക് കയറിയത്.

ആരോ ഒരാൾ കലവറയുടെ ഭാഗത്തുനിന്ന് മദ്യപിക്കുകയാണ്.മറ്റുപലരും അത് കണ്ടു നിൽക്കുന്നുണ്ടെങ്കിലും ആരും അയാളോടു ഒന്നും എതിർത്തു പറയുന്നില്ല.
സമൃദ്ധമായ ചുരുണ്ട മുടിയിഴകളും അലക്ഷ്യമായി വളർന്നു കിടക്കുന്ന താടിയും കണ്ണിൽ നേരിയ ചുവപ്പുരാശിയോടും കൂടിയ അയാൾ എവിടെയോ കണ്ടു മറന്ന മുഖത്തെ ഓർമപ്പെടുത്തി.

“അതെ ഇവിടെ ഇരുന്ന് മദ്യപിക്കാൻ പാടില്ല” ഉള്ളിൽ നുരഞ്ഞു പൊന്തി വന്ന അമർഷത്തെ ഉള്ളിലൊതുക്കി ഞാൻ അയാളോടായി പറഞ്ഞു.

” ഇവിടെ എന്താ കുഴപ്പം.” ഒട്ടും കൂസലില്ലാതെ തിരികെ അയാളുടെ മറുപടി വന്നു.

“ഇത് ഭക്ഷണം പാകം ചെയ്യുന്ന ഇടമാണ് ഇവിടെ മദ്യപിക്കാൻ ഒന്നും പറ്റില്ല. നിങ്ങൾ വേറെ എവിടെയെങ്കിലും മാറി ഇരിക്കണം ” അല്പം നീരസത്തോട് കൂടി തന്നെ ഞാൻ പറഞ്ഞു.

“അത് പറയാൻ നീ ആരാ. അടുക്കളപ്പണിക്ക് വന്നതാണെങ്കിൽ അത് ചെയ്തിട്ട് പൊയ്ക്കോണം അല്ലാതെ എന്നെ ഭരിക്കാൻ നിൽക്കരുത് “എന്റെ നേരെ കൈ വിരൽ ചൂണ്ടി അയാൾ ആക്രോശിച്ചു.

“അല്പം മര്യാദയോടെ സംസാരിക്കണം. ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതിന് ഇടയിൽ നിന്ന് മദ്യപിക്കരുത്. ദയവ് ചെയ്തു അപ്പുറത്തെ വശത്തേക്ക് പോകണം “

” എനിക്ക് മര്യാദ ഉണ്ടോ ഇല്ലയോ എന്നൊന്നും കണ്ട അടുക്കളക്കാരികളോടു ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. ഇതെന്റെ തറവാടാ, ശ്രീനിലയത്തിലെ വിഷ്ണുവർദ്ധന്റെ സ്വന്തം തറവാട്. എന്നോട് ഇവിടുന്ന് മാറിപോകാനും ആജ്ഞാപിക്കാനും നീയെന്നല്ല ഒരാൾക്കും അവകാശമില്ല മനസിലായോ. ” ചുമപ്പ് രാശിയോട് കൂടിയ കണ്ണുകൾ എന്റെ നേർക്ക് നീണ്ടതും ഞാൻ തറഞ്ഞു നിന്ന് പോയി.

എന്നോടുള്ള ദേഷ്യം അയാൾ തീർത്തത് ചെമ്പിലുള്ള മാമ്പഴപുളിശ്ശേരി തട്ടിമറിച്ചുകൊണ്ടാണ്.മദ്യക്കുപ്പിയും കയ്യിലെടുത്തു കൊണ്ട് ആരെയും വക വെക്കാതെ പോകുന്ന അവനിലേക്കും താഴേക്ക് തൂവി പോയ മാമ്പഴ പുളിശ്ശേരിയിലേക്കും നോക്കി നിൽക്കവേ അവിടെ പണിയ്ക്ക് വരുന്ന മല്ലികചേച്ചി അടുത്തേക്ക് വന്നു എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“ശ്രീനിലയത്തിലെ ഇളയ സന്താനം ആണ്. ആളൊരു പുകഞ്ഞ കൊള്ളിയാ മോളെ. കുടുംബത്തിൽ എന്തേലും വിശേഷം വന്നാൽ പോലും ഇങ്ങോട്ടേക്കു വരാത്ത ആളാ…ആരും വിളിക്കാറും ഇല്ല. ഇത് നല്ലപ്പോ വന്നത് മൂക്കറ്റം കള്ളും മോന്തിയിട്ട്.. ആ ശിവരാമൻ ചേട്ടന്റെ വിധി.. ഒറ്റ മോൻ അല്ലെ ഇങ്ങനെ സ്വയം നശിച്ചു നടക്കുന്നത്. അല്ലാതെയെന്ത പറയുക. “

എന്നോടൊപ്പം താഴെ വീണ കറിയെല്ലാം എടുത്തു മാറ്റുന്നതിനിടയിൽ മല്ലികേച്ചി പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ എന്റെ കാതിൽ അപ്പോഴും മുഴങ്ങികേട്ടുകൊണ്ട് ഇരുന്നത് ശ്രീനിലയത്തിലെ വിഷ്ണു വർദ്ധൻ എന്ന പേര് ആയിരുന്നു. അതിലുപരി എന്നെ അഭിസംബോധന ചെയ്ത അടുക്കളക്കാരി എന്ന പേരും.

ഓർമ്മകൾ തലയിലേക്ക് ചൂളംകുത്തി പാഞ്ഞെത്തി.പണ്ട് തന്നോടൊപ്പം ഒരുമിച്ചു കൂട്ട്കൂടി നടന്ന, എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടവനായ വിഷ്ണുവിനെ എനിക്ക് ഓർമ വന്നു.. എല്ലാവരുടെയും വിഷ്ണു.. എന്റെ മാത്രം കണ്ണേട്ടൻ.

ഒരുമിച്ചു പാടവരമ്പിലൂടെ സ്കൂളിൽ പോയതും പോകുന്ന വഴിയ്ക്ക് സ്ഥിരമായി പറമ്പിൽ നിന്ന് മാങ്ങയും ചാമ്പയ്‌ക്കയുമൊക്കെ പൊട്ടിച്ചു കഴിച്ചതും, തോട്ടിൽ നിന്ന് പരൽ മീനെ പിടിച്ചതും, കുന്നിക്കുരു പെറുക്കാൻ കാട്ടിനുള്ളിലൂടെ തിരഞ്ഞു നടന്നതുമെല്ലാം മനസിലൂടെ മിന്നിമാഞ്ഞു. തന്നെ ഒന്ന് ആരെങ്കിലും നുള്ളി നോവിച്ചാൽ പോലും സഹിക്കാൻ പറ്റാത്ത ആ കണ്ണേട്ടൻ തന്നെയാണോ ഇതെന്ന് സംശയം തോന്നിപോയി. അല്ല… ഇത് വേറെ ആരോ ആണ്. ഉള്ളിൽ തന്നോട് ഇഷ്ടവും കരുതലും ഉണ്ടായിരുന്ന കണ്ണേട്ടൻ അല്ലയിത്. പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്ക് പേറുന്ന ശ്രീനിലയത്തിലെ വിഷ്ണു ആണ്. ആദ്യമായി ആ മനുഷ്യനോട് ഉള്ളിൽ വെറുപ്പ് നിറഞ്ഞിരുന്നു.

ഇത്ര നേരത്തെ പ്രയത്നത്തെ ഒറ്റ നിമിഷം കൊണ്ട് നശിപ്പിച്ചതിലെ സങ്കടമാണോ അതോ എന്റെ കണ്മുന്നിൽ വെച്ചു ഭക്ഷണസാധനങ്ങലെ നിന്ദിച്ചതിലെ അമർഷമാണോ എന്നെനിക്ക് അറിയില്ലായിരുന്നു എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകിക്കൊണ്ടിരുന്നു.ചെറുപ്പം മുതലേ ഭക്ഷണത്തിന്റെ വില നന്നായി അറിഞ്ഞു തന്നെയാണ് വളർന്നത്.

14 ആം വയസിൽ അച്ഛനും അമ്മയും ഒരപകടത്തിൽ ലോകത്ത് നിന്നു മാറ്റപ്പെടുന്നത് വരെ രാജകുമാരിയെ പോലെയാണ് വളർന്നത്. ഒന്നിനും കുറവ് വരുത്തിയിട്ടില്ല അച്ഛനും അമ്മയും. ഏറ്റവും സൗഭാഗ്യവതിയായി ജീവിച്ച കാലം. എന്നാൽ തന്നെ തനിച്ചാക്കി അവർ പോയതോടെ ആ സൗഭാഗ്യങ്ങളും അവസാനിച്ചിരുന്നു. അവരുടെ മരണശേഷം ഞാൻ ഒറ്റയ്ക്കായതോടെ ചെറിയച്ഛനും കുടുംബവും തറവാട്ടിലേക്കു താമസം മാറി.

ആദ്യമൊക്കെ കുഴപ്പമില്ലായിരുന്നെങ്കിലും അധികം വൈകാതെ തന്നെ ചെറിയമ്മയുടെയും മക്കളുടേയുമൊക്കെ കണ്ണിൽ താനൊരു കരടായി മാറിയിരുന്നു. കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും ചൊരിഞ്ഞുകൊണ്ട് തന്നെ ഒരു അടുക്കളക്കാരിയായി അവർ മാറ്റിയെടുത്തു. അധികാരത്തോടെ ജീവിക്കേണ്ടുന്നവൾ വെറുമൊരു അടുക്കളക്കാരിയായി മാറുന്ന കാഴ്ച കണ്ടു നിൽക്കാനേ ചെറിയച്ഛന് ആകുമായിരുന്നുള്ളു. പലകുറി എനിക്ക് വേണ്ടി വാദിച്ചുനിൽക്കുന്നത്തിന്റെ പേരിൽ ചെറിയച്ഛനോടുള്ള ചെറിയമ്മയുടെ കലഹം കൂടി വന്നു. സ്ഥിരം വഴക്ക് ആയതിൽ പിന്നെ ചെറിയച്ഛനും എന്റെ കാര്യത്തിൽ അധികം ഇടപെടാതെയായി.

കുത്തുവാക്കുകളും ആക്ഷേപങ്ങളും ചൊരിയുന്നത് സഹിച്ചു കൊണ്ട് ,ആ വലിയ വീട്ടിലെ പണികളെല്ലാം പൂർണമായും ഒറ്റയ്ക്ക് തന്നെയാണ് ചെയ്യാറുണ്ടായിരുന്നത്. എന്നിട്ടും പല ദിവസങ്ങളിലും ശെരിക്കും ആഹാരം പോലും തരാറുണ്ടായിരുന്നില്ല. ആദ്യമൊക്കെ ഭക്ഷണം കിട്ടാതെ ആകുമ്പോൾ വെള്ളം മാത്രം കുടിച്ചു കിടന്നിട്ടുണ്ട്. വിശപ്പ് സഹിക്കാൻ പറ്റാതെ ചില രാത്രികളിൽ ആരുമറിയാതെ തേങ്ങിയിട്ടുണ്ട്. ആരോടും അനുവാദം വാങ്ങാതെ ഭക്ഷണം കഴിച്ചതിനു ചെറിയമ്മയുടെ ശകാരം കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്വന്തം വീട്ടിൽ നിന്നു ആഹാരം കഴിക്കാൻ അവരുടെയൊക്കെ അനുവാദം വേണമത്രേ.. സ്വയം പുച്ഛം തോന്നിയ ദിനങ്ങൾ.

പത്താം ക്ലാസ് കഴിഞ്ഞതിനു ശേഷം തുടർന്ന് പഠിക്കാൻ ചെറിയമ്മ സമ്മതിച്ചില്ല. ഉയർന്ന വിജയശതമാനം നേടിയ സർട്ടിഫിക്കറ്റ് പഴയ ട്രങ്ക് പെട്ടിക്കുള്ളിലേക്ക് വലിച്ചെറിഞ്ഞു തനിക്കിനി പഠിക്കാൻ താല്പര്യമില്ലന്നു പറഞ്ഞു വീണ്ടും അടുക്കളയിൽ മാത്രമായി ഒതുങ്ങി തീർത്ത വർഷങ്ങൾ.!

ഇത്രയേറെ കഷ്ടപ്പാട് നേരിട്ടിട്ടും പലപ്പോഴും പിടിച്ചു നിന്നത് ചെറിയച്ചനൊരാൾക്ക് വേണ്ടിയും പിന്നെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് വിട്ട് പോകാനുള്ള മടി കൊണ്ടു മാത്രമാണ്.

ഒരകന്ന ബന്ധു വഴിയാണ് കല്യാണസദ്യ തയ്യാറാകുന്ന നമ്പൂതിരിയോടൊപ്പം കൈ സഹായത്തിനായി പോയി തുടങ്ങിയത്.ചെറിയമ്മയ്ക്കും മക്കൾക്കുമൊന്നും തീരെ ഇഷ്ടമല്ലായിരുന്നെങ്കിലും അത്ര നേരമെങ്കിലും തനിക്ക് ഇവിടെ നിന്നൊരു മോചനം ആകട്ടെ എന്ന് കരുതി ചെറിയച്ഛൻ നിർബന്ധപൂർവ്വം അവരോടൊപ്പം അയച്ചതാണ് . എനിക്കും അതൊരു ആശ്വാസം ആയിരുന്നു., തന്റെ കൈ കൊണ്ട് വെച്ചുണ്ടാക്കിയ ഭക്ഷണം മറ്റുള്ളവർ മനസ് നിറഞ്ഞു കഴിച്ചു എണീക്കുന്നത് കാണുമ്പോൾ കിട്ടുന്ന സംതൃപ്തിയെക്കാൾ വലുതായി മറ്റൊന്നും ഇല്ലന്ന് ഞാൻ തിരിച്ചറിഞ്ഞ ദിവസങ്ങൾ ആയിരുന്നു അത്. ഭക്ഷണം കഴിച്ചു കഴിഞ്ഞു അവരുടെ മുഖത്തു ഉണ്ടാകുന്ന തെളിച്ചം കാണാൻ വേണ്ടി മാത്രം പുതിയ പുതിയ വിഭവങ്ങൾ പരീക്ഷിച്ചു. പണ്ട് അമ്മയും അമ്മൂമ്മയും പറഞ്ഞു തന്നിട്ടുള്ള ചില പൊടിക്കൈകൾ പ്രയോഗിച്ചു ചെയുന്ന പാചക പരീക്ഷണങ്ങൾക്ക് എല്ലാവരും നൂറിൽ നൂറു മാർക്ക്‌ തന്നപ്പോഴും സ്വന്തം വീട്ടിൽ തഴയപ്പെട്ടു. . അടുക്കളക്കാരി എന്ന് പറഞ്ഞു ചെറിയമ്മയും മറ്റുള്ളവരും പുച്ഛിക്കുമ്പോഴും ഞാനതിൽ തെല്ല് അഭിമാനം കൊണ്ടു. കാരണം മറ്റൊരാളുടെ വിശപ്പകറ്റാൻ കഴിയുന്നവർ ഈശ്വരതുല്യരാണെന്ന ചെറിയച്ഛന്റെ വാക്കുകൾ എനിക്ക് നൽകിയ ഊർജവും ആവേശവും ചെറുതല്ലായിരുന്നു.എന്നാലിന്ന് കണ്ണേട്ടൻ കൂടി അങ്ങനെ സംബോധന ചെയ്തപ്പോൾ ഇതുവരെയും ഇല്ലാത്തൊരു നീറ്റൽ ഉള്ളിൽ ഉണ്ടായത് ഞാനറിഞ്ഞു

ഓരോന്ന് ഓർത്തു കണ്ണീർ പൊഴിച്ച് നിൽക്കവേ മുന്നിലേക്ക് ഒരു ചെറിയ പാത്രം നിറയെ മാമ്പഴം ആരോ കൊണ്ട് വെച്ചു. തല ഉയർത്തി നോക്കിയപ്പോൾ മുന്നിൽ നിന്ന ആളെ കണ്ടു ഉള്ളൊന്നു കാളി.

വിഷ്ണു..!

” നേരത്തെ…. ഞാൻ… മനഃപൂർവം അല്ല… അറിയാതെ പറ്റിയതാ… ” വാക്കുകൾ ചിന്നി ചിതറി പുറത്തേക്ക് വന്നു.ഞാൻ ഒന്നും പറയാതെ പുറത്തേക്ക് നോക്കിയിരുന്നു.

” മനഃപൂർവം ചെയ്തത് അല്ല ഞാൻ… “എനിക്ക്… എനിക്ക് അറിയില്ലായിരുന്നു… ഇത് ന്റെ ദേവി ആണെന്ന്.. “

“ന്റെ ദേവി…”അത് കേൾക്കവേ .. മനസ്സിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു

ആൾ എന്റെ അടുത്തേക്ക് വന്നതും ഞാൻ പിറകിലേക്ക് അല്പം നീങ്ങി നിന്നു.

” സാരമില്ല..അറിയാതെ പറ്റിയതല്ലേ, മോൻ പൊയ്ക്കോ. “മാമ്പഴകൊട്ട കയ്യിലേക്ക് വാങ്ങിക്കൊണ്ടു മല്ലികേച്ചി പറഞ്ഞു. എന്നെ ഒന്ന് കൂടി ക്ഷമാപണത്തോടെ നോക്കിയ ശേഷം ആൾ ദൂരേയ്ക്ക് മാറുന്നത് ഞാൻ അറിഞ്ഞു.

സദ്യ കഴിഞ്ഞതിനു ശേഷം പാത്രങ്ങൾ മോറിവെക്കവേ ആൾ വീണ്ടും അരികിലെത്തി.

” ദേഷ്യമാണോ എന്നോട് ഇപ്പോഴും.. “

ആർദ്രമായ്‌ കണ്ണേട്ടൻ എന്നോട് ചോദിച്ചതും മറുപടി നൽകാതെ ഞാൻ നിന്നു. ആൾ എന്റെ അരികിലെത്തി മുഖത്തേക്ക് നോക്കി. ചുമപ്പ് രാശി ഉള്ള കണ്ണുകൾ എന്റെ കണ്ണുകളുമായി കോർത്തതും ഞാൻ വേഗം കണ്ണുകൾ ഇറുക്കി അടച്ചു. ഒന്ന് ദീർഘ ശ്വാസം എടുത്തു കൊണ്ട് ഞാൻ ആ മുഖത്തേക്ക് നോക്കി.

“നിങ്ങളെപോലെയുള്ള വലിയ ആളുകൾക്കൊന്നും ആഹാരത്തിന്റെ വില മനസിലാകില്ല. ഒരു അല്ലലും ഇല്ലാതെ മാളികപുറത്ത് ജീവിക്കുന്നവർക്ക് ദേഷ്യം വരുമ്പോൾ ഭക്ഷണം തട്ടി തെറിപ്പിക്കാനും വലിച്ചെറിയാനും തോന്നും. പക്ഷെ ഒന്ന് ഓർക്കണം ഒരു നേരത്തെ ആഹാരത്തിനു വഴി ഇല്ലാത്ത ഗതികേടിൽ ജീവിക്കുന്ന അനേകം ആൾക്കാരുണ്ട്. നിങ്ങളെപോലുള്ളവർ ഹുങ്ക് കാണിക്കുന്നത് അന്നത്തെ നിന്ദിച്ചുകൊണ്ടാകരുത്. “

ഉള്ളിലെ വെറുപ്പിനെ കടിച്ചമർത്തി ഞാനാ മുഖത്തേക്ക് നോക്കി പറഞ്ഞു.
ഉള്ളിൽ ഉണ്ടായ നീരസത്തിനു മറ്റെന്തൊക്കെയോ പറഞ്ഞു ഞാൻ. ചിലത് അല്പം കൂടിപ്പോയെന്ന് എനിക്ക് തന്നെ തോന്നിയെങ്കിലും ആൾ ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിന്നു കേട്ടതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല.

ആൾ അറിയാതെ ചെയ്തത് ആണെന്ന് പറഞ്ഞിട്ടും, ക്ഷമാപണം നടത്തിയിട്ടും എന്തിനാണ് എനിക്കന്ന് അത്രയും ദേഷ്യം വന്നതെന്ന് അറിയില്ലായിരുന്നു. ഒരു പക്ഷെ ഒരു കാലത്ത് ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന കണ്ണേട്ടനിൽ നിന്നീ പ്രവർത്തി നടന്നത് കൊണ്ടാകാം.

ശ്രീനിലയത്തിലെ ശിവരാമനും അച്ഛനും വലിയ സുഹൃത്തുക്കൾ ആയിരുന്നു. അച്ഛനും അമ്മയും ജീവിച്ചിരുന്നപ്പോൾ കൂടെ ഉണ്ടായിരുന്നവരെല്ലാം അവരുടെ മരണ ശേഷം ഒരിക്കൽ പോലും തന്നെ അന്വേഷിക്കുകയോ മറ്റൊ ചെയ്തിട്ടില്ല. ഒരു പക്ഷെ താനൊരു ബാധ്യത ആകുമെന്ന് കരുതി ആകണം. പലരും എന്നെ മറന്നെന്നു നടിച്ചു. എല്ലാവരോടുമൊപ്പം കണ്ണേട്ടനും എന്നെ മറവിയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു എന്നാണ് കരുതിയത്. എന്നാൽ എന്റെ ദേവി എന്ന് പറയുന്നത് കേൾക്കവേ നെഞ്ചിലൊരു ഭാരം പോലെ.

ഒഴുകി വന്ന കണ്ണീരിനെ അമർത്തി തുടച്ചുകൊണ്ടു വീണ്ടും ജോലികളിൽ മുഴുകവേ പലകുറി എന്റെ നേർക്ക് വന്ന കണ്ണേട്ടന്റെ നോട്ടത്തെ ഞാൻ അവഗണിച്ചു.അന്നത്തെ ദിവസത്തെ അനുഭവം ഒരു നോവായി ഉള്ളിൽ കിടന്നിരുന്നു.

ദിവസങ്ങൾ കടന്നു പോകവേ പലയിടത്തും വെച്ചു കണ്ണേട്ടനെ കാണാൻ ഇട വന്നെങ്കിലും എന്റെ നോട്ടം ആൾക്ക് നേരെ അറിയാതെ പോലും ചെല്ലാതെ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചു. ഞാൻ ചെല്ലുന്ന ഇടത്തെല്ലാം ആളുടെ സാമീപ്യം ഉണ്ട്. അത് യാദൃച്ഛികമായി സംഭവിക്കുന്നതല്ല, ആൾ എന്നെ തന്നെ ചുറ്റിപറ്റി വരുന്നതാണെന്ന് മനസിലായത് ഒരു ദിവസം വീട്ടിലേക്ക് കല്യാണാലോചനയുമായി വന്നപ്പോഴാണ്.വന്നവരെ മുഷിപ്പിക്കേണ്ട എന്ന് കരുതി അവർക്ക് മുന്നിൽ ചായയുമായി ചെന്നപ്പോഴും ഉള്ളിൽ ശ്രീനിലയത്തിലെ വിഷ്ണു വർദ്ധനോട്, പുച്ഛം ആയിരുന്നു.

“ഏതോ കലവറയിൽ വെച്ച് കണ്ട് ഇഷ്ടപ്പെട്ടത് ആണത്രേ.. അവനു നിന്നെ തന്നെ മതീന്നാ പറയുന്നേ ” ചെറിയച്ഛൻ വളരെ സന്തോഷത്തോടെ എന്നോട് വന്നു പറഞ്ഞു.

“നിന്റെ ഭാഗ്യമാണ് മോളെ ഈ ബന്ധം.. ഇത്രയും നല്ലൊരു കുടുംബത്തിലേക്ക് ചെന്ന് കയറുക എന്ന് പറഞ്ഞാൽ, നീ ഇത്ര നാളും അനുഭവിച്ച കഷ്ടപ്പാടുകൾക്ക് അവസാനം ആയിന്നു കരുതിയാൽ മതി. പൊന്ന് പോലെ നോക്കിക്കോളും അവൻ നിന്നെ. ” ചെറിയച്ഛന്റെ കണ്ണിൽ സന്തോഷത്തിന്റെ നീരുറവ ഞാൻ കണ്ടു.

എന്നാലെനിക്ക് സന്തോഷത്തിനു പകരം വെറുപ്പാണ് തോന്നിയത്. കലവറയിൽ നിന്ന് മദ്യക്കുപ്പിയും എടുത്തു പുറത്തേക്ക് പോകുന്ന, ശ്രീനിലയത്തിലെ വിഷ്ണു എന്ന് അഹങ്കാരപൂർവം പറയുന്ന, കറിപാത്രം തട്ടി മറിച്ചു ഹുങ്ക് കാണിച്ച ആ മുഖം എന്റെ മനസ്സിൽ കയ്പ്പ് നിറച്ചു.

” ഞാൻ വെറുമൊരു അടുക്കളക്കാരി അല്ലെ ചെറിയഛാ.. അത്ര വലിയ കുടുംബത്തിലേക്ക് ചെല്ലുക എന്ന് പറഞ്ഞാൽ എന്നെ പോലൊരു പെണ്ണിന് ചേരാത്ത ബന്ധം ആണിത്.. അവരുടെ ഇന്നത്തെ നിലയും വിലയും വെച്ചു എനിക്ക് ആ കുടുംബത്തിന്റെ പടി ചവിട്ടാനുള്ള യോഗ്യത ഇല്ല. ഈ ബന്ധം വേണ്ട നമുക്ക് ” കണ്ണേട്ടൻ കേൾക്കെ അറുത്തു മുറിച്ചു പറഞ്ഞു കൊണ്ടു ഞാൻ അകത്തേക്ക് പോന്നിരുന്നു. വന്നവർ മുഷിച്ചിലോടെ തിരികെ ഇറങ്ങിയതും അഹങ്കാരി എന്ന് ശാസനയോടെ വിളിച്ചു കൊണ്ട് ചെറിയമ്മ എന്റെ നേർക്ക് പാഞ്ഞെത്തി.

” , എന്തിനാടീ ഒരുമ്പെട്ടോളെ അവരെ മുഷിപ്പിച്ചു വിട്ടത്.നിനക്ക് വേണ്ടെങ്കിൽ വേണ്ട. അല്ലെങ്കിലും നിന്നെ പോലെ ഒരുത്തിയെ അങ്ങോട്ടേക്ക് വിടാൻ ഞാൻ സമ്മതിക്കില്ല.ആ പയ്യനെ എന്റെ മോൾ വീണയ്ക്ക് വേണ്ടി ആലോചിക്കാം..നിന്റെ തർക്കുത്തരം കാരണം ഇനിയാ ചെക്കൻ ഈ വീട്ടിൽ നിന്നൊരു ബന്ധത്തിന് സമ്മതിക്കുമോ എന്ന് ആർക്കറിയാം ” കോപം നിറഞ്ഞ മുഖത്തോടെ ചെറിയമ്മ പറഞ്ഞു കൊണ്ടിരുന്നു.

” അത്രയ്ക്ക് താല്പര്യം ആണെങ്കിൽ ആലോചിക്ക്… പുതുപ്പണക്കാർ അല്ലെ രണ്ടു കൂട്ടരും തമ്മിൽ ചേരും..” അധികരിച്ച ദേഷ്യത്തോടെ ഞാൻ പറഞ്ഞതും അതിന്റെ ഉത്തരമെന്നോണം ചെറിയമ്മയുടെ കൈ എന്റെ കവിളിൽ പതിഞ്ഞിരുന്നു. വീണ്ടും അടിയ്ക്കാനായി കയ്യോങ്ങിയതും ആ കൈകളെ തടഞ്ഞുകൊണ്ട് കണ്ണേട്ടൻ അകത്തേക്ക് കയറി വന്നിരുന്നു.

” ഞാനീ വീട്ടിലേക്ക് വന്നത് ഇവൾക്ക് വേണ്ടിയാ..ഈ നിൽക്കുന്ന ദേവിയ്ക്ക് വേണ്ടി. ഇവൾ അല്ലാതെ മറ്റൊരു പെണ്ണിനെ എനിക്ക് വേണ്ടി ആലോചിക്കാനായി ആരും മിനക്കെടേണ്ട. ” ചെറിയമ്മയുടെ നേർക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു.

” ഞാനും ഇവളുമൊക്കെ ജനിക്കുന്നതിനു മുൻപ് തന്നെ എന്റെ അച്ഛനും ദേവിയുടെ അച്ഛനും തമ്മിലൊരു വാക്ക് പറഞ്ഞിട്ടുണ്ടായിരുന്നു. വലുതാകുമ്പോൾ ഞങ്ങൾക്ക് താല്പര്യം ആണെങ്കിൽ ഇരുവരുടെയും വിവാഹം നടത്താം എന്നത്.കാലം കഴിയവേ എല്ലാത്തിലും മാറ്റം വന്നു. ദേവിയുടെ അച്ഛന്റെ ആശ്രിതനായി കഴിഞ്ഞിരുന്ന ഞങ്ങളുടെ കുടുംബം ഇപ്പോൾ അല്പം മെച്ചപ്പെട്ടു. ഈ കുടുംബത്തിന്റെ പഴയ പ്രതാപം കൊഴിയുകയും ചെയ്തു. ഒരു കാലത്ത് ഒരു കുടുംബം പോലെ കഴിഞ്ഞവർ ഒരുപാട് അകന്നു മാറി. എല്ലാവരുടെയും ജീവിതസാഹചര്യങ്ങൾ വ്യത്യാസമായി, അന്ന് വാക്ക് പറഞ്ഞവർ മണ്മറഞ്ഞു. എന്നാലും മാറ്റം ഇല്ലാത്തത് ഒന്നുണ്ട്.. എനിക്ക് ഇവളോടുള്ള ഇഷ്ടം “
കണ്ണേട്ടൻ എന്റെ നേർക്ക് കൈ ചൂണ്ടി പറഞ്ഞതും എന്റെ ഉള്ളൊന്നു പിടഞ്ഞു.

ശേഷം എന്റെ അരികിലേക്കെത്തി എന്നോടായി പറഞ്ഞു.” നിനക്കു എന്നെ വേണ്ട അല്ലെ..പക്ഷെ ഒന്നോർത്തോ ഈ വിഷ്ണു ഒരാളെ വിവാഹം ചെയ്യുന്നെങ്കിൽ അത് നീ തന്നെ ആയിരിക്കും. ” ഗർവോടെ കണ്ണേട്ടനത്‌ പറഞ്ഞു ഇറങ്ങിയതും എന്നിലേക്ക് ദേഷ്യം അരിച്ചിറങ്ങി.

ചെറിയച്ഛന് കലശലായ നെഞ്ച് വേദന വന്നു ആശുപത്രിയിൽ ആയപ്പോഴാണ് എന്റെ വിവാഹകാര്യത്തെ കുറിച്ചുള്ള സംസാരം വീണ്ടും വീട്ടിൽ ഉയർന്നു വന്നത്. കണ്ണേട്ടനുമായുള്ള വിവാഹം ഉടനെ നടത്തണം എന്ന തീരുമാനത്തിൽ ചെറിയച്ഛൻ ഉറച്ചു നിന്നു.

“ഞാൻ കൂടി ഇല്ലാതായാൽ നിന്റെ ജീവിതം ഇനി നരകതുല്യമായി പോകും മോളെ.. നിനക്കൊരു നല്ല ജീവിതം ഉണ്ടായി കിട്ടണം എന്ന് മാത്രമേ എനിക്കുള്ളൂ. നീയി കല്യാണത്തിന് എതിര് പറയരുത്. ചെറിയച്ഛന്റെ വാക്കുകളിൽ ഒരു മകളുടെ ഭാവി ഭദ്രമാക്കാനുള്ള വെമ്പൽ ഉണ്ടായിരുന്നു.

“ശ്രീനിലയത്തിലെ എല്ലാരും നല്ല ആൾക്കാരാ , നിനക്ക് ഒരു കുറവും വരുത്താതെ അവർ നോക്കിക്കോളും.നീയി വിവാഹത്തിന് സമ്മതിക്കണം മോളെ “

എന്തൊക്കെ പറഞ്ഞാലും ഇനി പൊന്നു കൊണ്ട് പുളിശ്ശേരി വെച്ചു തരുമെന്ന് പറഞ്ഞാലും ഇത്രയും ഹുങ്കുള്ള ഒരാളോടൊപ്പം ജീവിക്കില്ല എന്ന് ഉറക്കെ വിളിച്ചു പറയണം എന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ ചെറിയച്ഛൻ എന്റെ കൈകൾ കൂട്ടിപ്പിടിച്ചു പറയവേ തന്റെ ജീവിതം ഈ വീട്ടിൽ എരിഞ്ഞു തീരുന്നതിലെ പിടപ്പ് ഞാൻ ആ മനുഷ്യനിൽ തൊട്ടറിഞ്ഞു.

പാതി സമ്മതത്തോടെ കണ്ണേട്ടന് താലി ചാർത്താൻ തല കുനിക്കുമ്പോഴും മനസ് പൊള്ളിക്കൊണ്ടിരുന്നു.

“നിന്റെ ഭാഗ്യമാ കുട്ടി, ഇത്രയും നല്ലൊരു കുടുംബത്തിലേക്ക് കയറി ചെല്ലുന്നത്” എന്ന് വകയിലൊരു അമ്മായി പറഞ്ഞപ്പോഴും ഇതെന്റെ ധൗർഭാഗ്യം ആണെന്ന് ഞാൻ മനസ്സിൽ ആണയിട്ടു ഉറപ്പിച്ചിരുന്നു. ഇത്രയും നാൾ ലഭിക്കാത്ത എന്ത് ഭാഗ്യമാണ് ഇനി ഉണ്ടാകാൻ പോകുന്നതെന്ന് ഞാൻ സ്വയം പുച്ഛിച്ചു. എല്ലാവരോടും യാത്ര ചോദിച്ചു കാറിൽ കയറുമ്പോഴും മുന്നിൽ ശൂന്യത മാത്രമായിരുന്നു. അത്രയും വലിയൊരു വീട്ടിലേക്ക് ചെന്ന് കയറാനുള്ള എന്ത് യോഗ്യതയാണ് എനിക്കുള്ളതെന്ന് പലകുറി ചിന്തിച്ചു. അവിടെയും എല്ലാവർക്കും ഇടയിൽ രണ്ടാംതരക്കാരിയായി നിൽക്കേണ്ടി വരുന്ന വിധിയുടെ തനിയാവർത്തനത്തെ ഞാൻ മനസ്സാൽ അംഗീകരിച്ചു തുടങ്ങിയിരുന്നു.

എന്നാൽ എന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കൊണ്ടു കാർ ചെന്ന് നിന്നത് ഒരു ചെറിയ ഓടിട്ട വീടിനു മുൻപിലേക്ക് ആയിരുന്നു.

” വീടെത്തി.. ഇറങ്ങിക്കോ “

ഡോർ തുറന്ന് പുറത്തേക്കിറങ്ങികൊണ്ട് കണ്ണേട്ടൻ പറഞ്ഞു. ഞാൻ ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ട് കയറാൻ മടിച്ചു നിന്നു.

” വാ മോളെ..”

അകത്തു നിന്നും പ്രായമായ ഒരു സ്ത്രീ ഇറങ്ങി വന്നു പറഞ്ഞു.

“ഇത് അടുത്ത വീട്ടിലെ അമ്മയാണ്. പേര് ജാനകി. ഇവിടെ അടുക്കളയിൽ സഹായത്തിനായി ഇടയ്ക്ക് വരാറുള്ളതാ. “

എന്റെ മുഖത്തെ ഭാവം കണ്ടു കൊണ്ടു കണ്ണേട്ടൻ പറഞ്ഞു. ജാനകിയമ്മ ആരതി ഉഴിഞ്ഞു വിളക്ക് തന്നു എന്നെ അകത്തേക്ക് കയറ്റി.

കുറച്ചു നേരം കൂടി അവിടെ നിന്നതിനു ശേഷം കണ്ണേട്ടന്റെ അച്ഛനും അമ്മയുമൊക്കെ തിരികെ പോവുകയും ചെയ്തു.അവിടവിടെയായി ചില ബന്ധുക്കൾ കൂടി നിൽപ്പുണ്ടായിരുന്നു. ഓരോരുത്തരെയായി എനിക്കായി പരിചയപ്പെടുത്തികൊണ്ട് ജാനകിയമ്മ കൂടെ നിന്നു. സമയം കൊഴിയവെ ഓരോരുത്തരായി മടങ്ങി തുടങ്ങി. എന്തോ ഉള്ളിലൊരു അസ്വസ്ഥത വന്നു മൂടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എനിക്കറിയാത്ത പലതും ചുറ്റിനും നടക്കുന്നത് പോലെ.രാത്രിയിൽ ഞങ്ങൾക്ക് രണ്ടാൾക്കുമുള്ള ഭക്ഷണം വിളമ്പി വെച്ചതിനു ശേഷം ജാനകിയമ്മയും തിരികെ പോയി.

ഞാനും കണ്ണേട്ടനും മാത്രമായി ആ ചെറിയ വീട്ടിൽ.ഞങ്ങൾക്കിടയിൽ മൗനം ഖനീഭവിച്ചു നിന്നു. ചുറ്റും നടക്കുന്നതെന്തൊക്കെയാണെന്നു അറിയാനുള്ള വെമ്പൽ എന്നിൽ ഉണ്ടായി..

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…