സ്നേഹത്തിന്‍ ഒരുപിടിച്ചോറ് – രചന: NKR മട്ടന്നൂർ
ഞാന്‍ ഉമ്മറത്ത് വീല്‍ ചെയറിലായിരുന്നു…കാര്‍ നിര്‍ത്തി നടവരമ്പിലൂടെ വരുന്ന ആളെ ദൂരേന്ന്കണ്ടുവെങ്കിലും മനസ്സിലായില്ല…
അടുത്തേക്ക് വരുംതോറും ആ നടത്തവും രൂപവും ഭാവവുമെല്ലാം അറിഞ്ഞു. അപ്പോഴേക്കും ഓടിക്കയറി വരാന്തയിലെത്തി. മുഖത്ത് ഒരു കണ്ണടയുണ്ട് എന്നതൊഴിച്ചാല്‍ ആ പഴയ ആള്‍ തന്നെ…
ദാരിദ്ര്യത്തിന്‍റെ അടയാളങ്ങളൊക്കെ കൊഴിഞ്ഞു പോയിരിക്കുന്നു. കുറച്ചു കൂടി സ്മാര്‍ട്ടായിട്ടുണ്ട്…നല്ല കട്ടിമീശയും, ആകെ ഒരു സുന്ദരരൂപം…
നിരഞ്ജന്‍…എന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു…
അപ്പോള്‍….താന്‍ എന്നെ മറന്നില്ലായോ ഇതുവരേയും…?അവന്‍ ചെറു ചിരിയോടെ ചോദിച്ചു.
അത്ഭുതത്തോടെ ഞാനാ മുഖത്തേക്ക് കൊതി തീരാതെ നോക്കി. ഞാന്‍ കരുതി, നിരഞ്ജനെ തന്‍റെ ഓര്‍മ്മകളിലേ കാണാനാവില്ലാന്ന്…അയ്യോ…തന്നെ….അല്ല സോറി, സാറിനെ ഈ അനുപമയ്ക്ക് അങ്ങനെ മറക്കാനാവുമോ…?
ഞാനാ കണ്ണുകളിലേക്ക് തന്നെ നോട്ടമൂന്നി…സ്റ്റോപ്….!! പ്ലീസ് അനൂ…. അങ്ങനെ വേണ്ടാ…അവന്‍ പെട്ടെന്ന് എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു…നിരഞ്ജന്‍…താന്‍ എന്നും അങ്ങനെ വിളിച്ചാല്‍ മതി എന്നെ…
ശരി ഇരിക്കൂ നിരഞ്ജന്‍. അടുത്തുള്ള കസേരയില്‍ അവനിരുന്നു. അവനെന്നെ സങ്കടത്തോടെ ആകെ ഒന്നു നോക്കി…ഒടുവിലാ നോട്ടം എന്‍റെ കാല്‍പാദങ്ങളില്‍ വന്നു നിന്നു…ഇടതു കാലിനാണ് പ്രശ്നം അല്ലേ…. അവന്‍ ചോദിച്ചു.
ഞാനാ കണ്ണുകളിലേക്ക് നോക്കി തലയനക്കി. ഒരു വീഴ്ച്ചയില്‍…പാതി തളര്‍ന്നു പോയതാ….
എങ്ങനേയാ ഇപ്പോള്‍ അറിഞ്ഞത് നിരഞ്ജന്‍.?
അനുവിന്‍റെ ആ കൂട്ടുകാരി റോസി കലക്ട്രേറ്റിലുണ്ടല്ലോ…?മിനിഞ്ഞാന്നാണ് ഞാന്‍ ഇവിടെ ചാര്‍ജ്ജെടുത്തത്….ഇന്നലേയാ അവളോടൊന്ന് സംസാരിക്കാന്‍ കഴിഞ്ഞത്…പിന്നേ…ഇന്നു രാവിലത്തെ പരിപാടികളെല്ലാം മാറ്റി ഓടി വരികയായിരുന്നു…
മഴക്കെടുതിമൂലം ദുരിതത്തിലായവര്‍ക്കു വേണ്ടി ഒരുപാട്…. ഓടിയെത്താനാവാത്തത്രേം കാര്യങ്ങള്‍ ഇന്ന് ചെയ്തു തീര്‍ക്കാനുണ്ട്….അതിനിടയില്‍ അനുവിന്‍റെ അവസ്ഥ അറിഞ്ഞപ്പോള്‍ ഇന്നലെ ആകെ ഒരസ്വസ്ഥത….തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരു വിധത്തില്‍ നേരം പുലര്‍ത്തുകയായിരുന്നു…
സോറി ഡാ….ഒന്നും അറിഞ്ഞിരുന്നില്ല ഞാന…ഈ അരികില്‍ ആദ്യം ഓടിയെത്തേണ്ടത് ഞാനായിരുന്നു…അവന്‍റെ മിഴികളില്‍ ഒരു നനവ് കണ്ടു…അവനാ കസേര എന്‍റരികിലേക്ക് നീക്കിയിട്ടു. വലതു കൈയാല്‍ നിര്‍ജ്ജീവമായ് കിടക്കുന്ന എന്‍റെ ഇടതു കൈമേല്‍ മെല്ലെ തലോടി…
ഒരു തുള്ളി കണ്ണീരെന്‍റെ കൈകളില്‍ വീണു ചിതറി. നിരഞ്ജന്‍ പ്ലീസ്… എനിക്കു കരയാന്‍ വയ്യാ….കരയിക്കല്ലേ താന്‍ എന്നേ കൂടി…ഓ…സോറി അനൂ…ഞാന്‍ വരാം ഇനിയും…. വേദനിക്കല്ലേ താന്‍…വലതു കവിളില്‍ മൃദുവായ് തലോടി എഴുന്നേറ്റു….
പോക്കറ്റില്‍ നിന്നും തൂവാലയെടുത്ത് മിഴികളൊപ്പി. വരാം …ഒന്നുകൂടി മൃദുവായ് മന്ത്രിച്ചു മുറ്റത്തേക്കിറങ്ങി വേഗം നടന്നകന്നു…കാഴ്ച മറഞ്ഞു പെട്ടെന്ന് തന്നെ…
കയ്യിലെ തോര്‍ത്തു കൊണ്ട് കണ്ണുകള്‍ തുടച്ചു…പാവം…ഒരുപാട് വേദനിച്ചാവും ഇറങ്ങി പോയത്….എന്നും വേദന മാത്രാ അവന് കൂട്ടായ് ഉണ്ടായിരുന്നുള്ളൂ.
ഡിഗ്രിക്ക് ചേര്‍ന്നപ്പോഴായിരുന്നു നിരഞ്ജനെ ആദ്യമായ് കാണുന്നത്…പഠിക്കാനായ് മാത്രം പിറന്നൊരു ജന്മം അങ്ങനേയാ എല്ലാവരും അവനെ കളിയാക്കുക…ആരോടും കൂട്ടു കൂടാതെ ഒന്നിനും പോവാതെ എന്നും ക്ലാസ്സില്‍ കാണും..ഉച്ചയൂണിന് പത്തുമിനിറ്റ് പുറത്തുപോവും…പിന്നെ വന്നു പുസ്തകവുമായ് പിറകിലെ ബെഞ്ചില്‍ പോയിരിക്കും…
അധ്യാപകര്‍ക്കെല്ലാം അവനോടൊത്തിരി പ്രിയമായിരുന്നു..ഏതു ചോദ്യങ്ങള്‍ക്കും ഉത്തരം അവനിലുണ്ടാവുമായിരുന്നു എപ്പോഴും…ഞാന്‍ പലപ്പോഴും അവനുമായ് കൂട്ടുകൂടാന്‍ ശ്രമിച്ചെങ്കിലും ആ വഴിയിലേക്കവന്‍ വന്നില്ല…എങ്കിലും പല സംശയങ്ങളുമായ് ഞാനവനെ ശല്യം ചെയ്തുകൊണ്ടിരുന്നു…
ആ കണ്ണുകളില്‍ ഒരിക്കല്‍പോലും ദേഷ്യമുണ്ടായിരുന്നില്ല…പകരം സ്നേഹവും അനുകമ്പയും കണ്ടു. ആരൊക്കെയോ പറഞ്ഞിരുന്നു അവന്‍ ഉച്ചയ്ക്ക് ഉണ്ണാറില്ലെന്ന്…കാന്‍റീനില്‍ പോയി രണ്ടു ഗ്ലാസ്സ് വെള്ളം കുടിച്ച് ഇറങ്ങി വരുന്നത് പലരും കണ്ടിട്ടുണ്ട്…പക്ഷേ ആ അടുത്ത് പോയി അങ്ങനെ ഉള്ള വിഷയങ്ങള്‍ ചോദിക്കാന്‍ ആര്‍ക്കുംധൈര്യമുണ്ടായില്ല…
നിറം മങ്ങിയ വേഷത്തിലാവും എന്നും കോളജിലേക്ക് വരിക. മുണ്ടും ഷര്‍ട്ടും ആണ് എന്നും ധരിക്കുക…എത്ര എണ്ണി നോക്കിയിട്ടും അഞ്ചു ഷര്‍ട്ട് കാണും…ഒരു ദിവസം നേരത്തേ ഞാന്‍ കോളജില്‍ എത്തി അവനെ കാത്തിരുന്നു…
വാതില്‍ പടിയില്‍ നില്‍ക്കുന്ന എന്‍റെ മുഖത്തേക്ക് ചോദ്യഭാവത്തില്‍ അവനൊന്ന് നോക്കി…ഞാന്‍ വഴിമറഞ്ഞു നിന്ന് അവന്‍റെ കയ്യിലൊരു പൊതി വച്ചു കൊടുത്തു…എന്തായിത്…?ആ ചോദ്യത്തിന് ഒരു ചിരി കൊടുത്തു മറുപടിയായ്…
ഇന്നുമുതല്‍ ഈ ക്ലാസ്സില്‍ ആരും ഉച്ചപ്പട്ടിണി കിടക്കരുത്…ഇത്തിരി ചോറും കറികളുമാണ്…ഉച്ചയ്ക്ക് തനിക്കു കഴിക്കാൻ. ഇങ്ങനെ എന്നും തരാനാവുമോ അനുവിന്…? അവനെന്‍റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
വേണ്ടാ അതെനിക്കു ശീലമായി…ഇനിയും അങ്ങനെ പൊയ്ക്കോട്ടെ…വെറുതേ വേണ്ടാത്ത ശീലങ്ങളെന്നെ പഠിപ്പിക്കല്ലേ….ആരുടേയോ കാല്‍പെരുമാറ്റം കേട്ട് ഞാന്‍ പറഞ്ഞു. നിരഞ്ജന്‍ പ്ലീസ് കൊണ്ടുപൊയ്ക്കോളൂ…ഞാന്‍ വേഗം പുറത്തേക്ക് പോയി…
ഒരു നിമിഷം തരിച്ചു നിന്നു. പിന്നെ പൊതിയുമായ് അകത്തേക്ക് പോവുന്നത് കണ്ടു. ഉച്ചയ്ക്ക് ഞങ്ങള്‍ ക്ലാസ്സില്‍ ഇരുന്നു ഭക്ഷണം കഴിക്കുമ്പോള്‍…കൈയ്യും കഴുകി ഒരു ബോട്ടലില്‍ കുടിക്കുവാന്‍ വെള്ളവുമായ് വരുന്ന നിരഞ്ജനെ കണ്ടപ്പോഴേ മനസ്സിന് ആശ്വാസമായുള്ളൂ…
ക്ലാസ്സില്ലാത്ത ഇടവേളകളില്‍ അവനെന്നും ലൈബ്രറിയില്‍ കാണും. അന്ന് ഞാന്‍ അവനെ തേടി പോയി. അതാ ഒരു കോണില്‍ വായനയില്‍ ലയിച്ചിരിക്കുന്നു. കുറേ കുട്ടികള്‍ കൂട്ടമായ് അവിടിവിടെ ഇരിപ്പുണ്ട്…ഞാനവനുമുന്നില്‍ പോയി മേശയ്ക്കരികിലായ് നിന്നു. മിഴികളുയര്‍ത്തി എന്നിലേക്ക് നോക്കി…
അനുവോ….? ഓ…തന്നോടൊരുകൂട്ടം പറയാനുണ്ടായിരുന്നു. പൊതിച്ചോറ് നന്നായിരുന്നൂട്ടോ..മുഴുവന്‍ കഴിച്ചു…താങ്ക്സ്…പിന്നെ ഇനിയും അങ്ങനെ വേണ്ടാ..എന്‍റെ അവസ്ഥയറിഞ്ഞ് സഹായിക്കാനാണ് ഉദ്ദേശമെങ്കില്‍ താന്‍ തളര്‍ന്നുപോവും. പ്ലീസ് അനു ഇനി അങ്ങനെ ആവര്‍ത്തിക്കല്ലേ…?
ഇല്ല….നാളേയും കൊണ്ടുവരും എന്നുമാത്രമല്ല. ഇനിയെന്നും…നിരഞ്ജന്‍ കഴിക്കില്ലെങ്കില്‍ ഞാനും ഇനി ഉച്ചയൂണ് കഴിക്കില്ല. ഒരു വാശിയെന്നോണം ഞാന്‍ തുടര്‍ന്നു. തനിക്കു ഉച്ചഭക്ഷണം കഴിക്കാതെ നില്‍ക്കുന്നത് ഒരു ശീലമായി കാണും. പക്ഷേ…എനിക്കാണേല്‍ പട്ടിണി കിടന്നു യാതൊരു ശീലവുമില്ല. മിക്കവാറും ഒരു രണ്ടര മൂന്നുമണിയൊക്കെ ആകുമ്പോഴേക്കും തലകറങ്ങി വീണോളും.
അങ്ങനെ ഈ അനുവിനെ കാണണേല്‍ എന്നോടിനി ഊണ് വാങ്ങാതിരുന്നോളൂ.ആ കണ്ണുകള്‍ കലങ്ങി…അനൂ പ്ലീസ്…അതൊരു യാചന ആയിരുന്നു…വേണം നിരഞ്ജന്‍…അങ്ങനെ വേണം എന്‍റെ ഒരു സമാധാനത്തിന് വേണ്ടി….എന്നോട് ക്ഷമിക്കൂ…സോറി. ഞാനവിടുന്ന് ഇറങ്ങി പോയി.
പതിവു പോലെ പിറ്റേന്നും ഞാനവനെ കാത്തിരുന്നു…വന്നു. വേദനിക്കുന്ന മുഖത്തോടെ…ആ പൊതിച്ചോറ് വാങ്ങുമ്പോള്‍ പറഞ്ഞു എന്തിനാ എന്നോടിത്രയും കരുണ കാട്ടുന്നത്…പകരം തരാനൊന്നുമില്ല ഈ കൈകളില്‍…ഞാനാ കണ്ണുകളിലേക്ക് നോക്കി സ്നേഹം തോന്നും ആര്‍ക്കും.
അത്ര നിഷ്ക്കളങ്കമാണാ മുഖം…പകരം ഒന്നും മോഹിച്ചിട്ടല്ല…എന്‍റെ മനസ്സിനൊരു ആശ്വാസത്തിന് വേണ്ടിയാ…ഒന്നും വിചാരിക്കേണ്ടാ. ഒരു കൂട്ടുകാരിയായ് എന്നെ കാണണം. അങ്ങനെ അവന്‍റെ മനസ്സിലൊരിടം കിട്ടി. ആരും കാണാതെ എന്നുമെനിക്കൊരു പുഞ്ചിരി നല്‍കാറുണ്ടായിരുന്നു. ആ പുഞ്ചിരിയിലും വേദനയുടെ ഓളങ്ങള്‍ കാണാം.
അവന്‍റെ കാര്യങ്ങള്‍ ഒന്നും ചോദിക്കരുതെന്ന് എന്നോട് വാക്കു വാങ്ങിവെച്ചിരുന്നു ഒരു കരുതലിനെന്നോണം. ഒഴിവു സമയങ്ങളില്‍ ലൈബ്രറിയില്‍ ഞാന്‍ അവനോടൊത്തിരിക്കാനും അവന്‍റുള്ളിലെ നൊമ്പരങ്ങളറിയാനും ശ്രമിച്ചുകൊണ്ടിരുന്നു…
രണ്ടാം വര്‍ഷത്തിലാ ഇത്തിരി തുറന്നു പറഞ്ഞത്. ദൂരെ ആദിവാസിമേഖലയ്ക്കടുത്ത് വികസനമെത്താത്ത ഗ്രാമത്തിലെ ഒരമ്മയുടെ സ്വപ്നമായിരുന്നു നിരഞ്ജന്‍.
ആര്‍ക്കും വേണ്ടാത്ത കുറേ മനുഷ്യജന്മങ്ങള്‍ക്കിടയിലെ ജീവിതം നരകതുല്യമായിരുന്നു…കള്ളിനും കഞ്ചാവിനും വേണ്ടി മാത്രം ജീവിക്കുന്ന പുരുഷ പ്രജകളും വൈകിട്ട് അടിവാങ്ങാനായ് കാത്തിരിക്കുന്ന സ്ത്രീ ജനങ്ങളും…എല്ലും തോലുമായ കുഞ്ഞുങ്ങളും…അതാണെന്‍റെ ഗ്രാമം…
അച്ഛനും പകലന്തിയോളം ജോലി ചെയ്തു നല്ല പോലെ മദ്യപിച്ചാ എന്നും കയറി വരിക…വീട്ടിലേക്ക് ഒരുവസ്തു കൊണ്ടുവരില്ല. എന്നിട്ട് തിന്നാനില്ലേന്നും ചോദിച്ചിട്ട് വലിച്ചിട്ട് ഇടിക്കും അവനേയും അമ്മയേയും…
പത്താം ക്ലാസ്സ് നല്ല മാര്‍ക്കോടെ പാസ്സായ നിരഞ്ജനെ എവിടേലും പഠിക്കാന്‍ പറഞ്ഞയക്കണമെന്നും പറഞ്ഞ് അച്ഛന്‍റെ കാലില്‍ വീണു കരഞ്ഞ അമ്മയെ തൊഴിച്ചു തെറിപ്പിച്ചതാ അച്ഛന്‍….മുറ്റത്ത് തലയിടിച്ചു വീണ അമ്മയെ പോയി വിളിച്ചുണര്‍ത്താന്‍ ആവുന്നതും ശ്രമിച്ചു. ആ വീഴ്ചയില്‍ അമ്മപോയി.
അമ്മയെ വിളിച്ചു നെഞ്ചുപൊട്ടിക്കരയുമ്പോള്‍ പ്രാകിക്കൊണ്ട് പോവുന്ന അച്ഛന്‍റെ വാക്കുകള്‍ കേട്ടു…ഓ… നിന്‍റെ മകന്‍ പഠിച്ചു വല്യ കലക്ടറാവാന്‍ പോവ്വ്വല്ലേ…അന്നു മുതല്‍ അനാഥനാണ് ഞാന്‍.
കൈകളില്‍ മുഖം താങ്ങി വിങ്ങിക്കരയുന്ന അവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാനും കരഞ്ഞു. പിന്നീട് ആ കണ്ണീരു കാണാന്‍ വയ്യാത്തോണ്ട് ഒന്നും ചോദിക്കാറില്ല. ആവുന്നത് പോലെ സഹായിക്കാറുണ്ട്. തന്നോടുള്ള കടം ഞാനെങ്ങെനേയാ തീര്‍ക്കുക എന്നു ചോദിക്കാറുണ്ട് പലപ്പോഴും…
എനിക്കൊന്നും വേണ്ടാ നിരഞ്ജന്‍…നിന്‍റെ കണ്ണുനീര്‍ തോര്‍ന്നാല്‍ മതി..താന്‍ സന്തോഷിക്കുന്നൊരു കാലം വരട്ടെ എന്നെങ്കിലും. തന്‍റെ സ്വപ്നം സഫലമാവട്ടെ.
ഡിഗ്രിക്ക് ഒന്നാം റാങ്കു നേടി ഞങ്ങളുടെ കോളജിന്‍റെ അഭിമാനമായി മാറിയിരുന്നു നിരഞ്ജന്‍…അനുമോദന ചടങ്ങുകളില്‍ പലപ്പോഴും ആ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു…ഒരിക്കല്‍ സങ്കടത്തോടെ പറഞ്ഞിരുന്നു എന്‍റെ അമ്മ എനിക്കു വേണ്ടി അച്ഛനില്‍ നിന്നും എന്തോരം അടി വാങ്ങിയിട്ടുണ്ടെന്ന്.
IAS കോച്ചിംഗിന് പോവുന്നുണ്ടായിരുന്നു എവിടേയാ ജോലി ചെയ്തുകൊണ്ട്…കഴിഞ്ഞ വര്‍ഷമായിരുന്നു ഹൃദയം നിറയ്ക്കുന്ന ആ വാര്‍ത്ത കേള്‍ക്കാന്‍ കഴിഞ്ഞത്. പത്രത്താളുകളില്‍ ആ കണ്ണീരുണങ്ങാത്ത മുഖം ഞാന്‍ കണ്‍നിറയേ നോക്കിയിരുന്നു. ഇല്ലായ്മയില്‍ നിന്നും ഇതാ ഒരു IAS കാരന്‍…!!
രണ്ടാം റാങ്ക് നേടിയ ആ മലയാളിയെ പത്രക്കാരും ചാനലുകാരും ആവോളം പുകഴ്ത്തി. ഇപ്പോള്‍ നിയമനവും കിട്ടി ഇതാ വന്നിരിക്കുന്നു സബ് കലക്ടര്‍ നിരഞ്ജന്‍…
മോളേ….എന്‍റമ്മയാ…ഞാനെന്‍റെ നിറഞ്ഞൊഴുകുന്ന മിഴികള്‍ തുടച്ചു. എന്തൊരിരിപ്പാ ഇത്…എന്തിനാ മോളു കരയുന്നത്….? ഞാനമ്മയെ നോക്കി കണ്ണീരിലും ഒന്നു ചിരിച്ചു. അമ്മേ അവന്‍ വന്നിരുന്നു ആ സബ് കലക്ടര്‍ നിരഞ്ജന്‍ ഇതാ ഈ വീട്ടുമുറ്റത്ത് വന്നിരുന്നു ഇന്ന്. ആര്‍ക്കും വേണ്ടാതായ് ഈ തളര്‍ന്നു കിടക്കുന്ന അനുവിനേ തേടി അവന്‍ വന്നു.
അമ്മ ആശ്ചര്യത്തോടെ വാ പൊളിച്ചു നിന്നു. ഞാന്‍ വില്‍ചെയറുരുട്ടി അകത്തേക്ക് പോയി. ഒന്നു പൊട്ടി കരയണമെന്ന് തോന്നി…
അനു…തിരക്കെല്ലാം കഴിഞ്ഞ് കേറി വരുമ്പോള്‍ ഒന്നാശ്വസിപ്പിക്കാന്‍…വേദനിക്കുമ്പോള്‍ ഒന്നു മടിയില്‍ തലചായ്ക്കാന്‍…കൊതിക്കുമ്പോഴൊക്കെ ഒന്ന് ഇറുകെ പുണരാന്‍…ഒരാശ്വാസമായ് ഒരു തലോടലായ് ഒരുപാട് സ്നേഹമായ് എന്‍റെ കൂടെ വരാവോ എനിക്കൊരു കൂട്ടായ്…
നിശബ്ദമായ കുറേ നിമിഷങ്ങള്‍…ഞാനെന്‍റെ പിറന്ന വീട്ടില്‍ പോയിരുന്നു…അതും അച്ഛന്‍ കള്ളുകുടിക്കാനായ് നക്കാപ്പിച്ച കാശിന് എന്നോ വിറ്റിരുന്നു. അവരെ കണ്ടു പറഞ്ഞു ഞാന്‍…എന്‍റെ അമ്മയുറങ്ങുന്ന മണ്ണാണിത് തിരികേ തരാവോന്ന്… പറഞ്ഞ കാശ് കൊടുത്തു അതു ഞാന്‍ സ്വന്തമാക്കി…
ഒന്നു നന്നാക്കിയെടുക്കണം…അമ്മയുടെ തലോടലും ചൂടുമേറ്റ് ഒരുപാട് രാത്രികള്‍ പട്ടിണിയാണേലും സമാധാനത്തോടെ ഉറങ്ങിയ വീടാണത്….അവിടെ പോവണം എന്നെങ്കിലും. താനും കൂടെ വരുമെങ്കില്‍…
തനിക്കും കഴിയും എന്‍റമ്മയെ പോലെ എന്നെ സ്നേഹിക്കാന്‍…വേദനിക്കുമ്പോള്‍ നെറുകയില്‍ തലോടി ആശ്വസിപ്പിക്കുവാന്‍…നെഞ്ചോട് ചേര്‍ത്തു താരാട്ടു പാടിയുറക്കുവാന്‍…താഴെ നിലത്തിരുന്ന് എന്‍റെ മടിയില്‍ തലചായ്ച്ച്…കിടക്കുന്നുണ്ട്…അതിരറ്റ വാത്സല്യത്താല്‍ ഞാനാ മുടിയിഴകളില്‍ വിരലോടിച്ചു…
നിരഞ്ജന്‍ പാതി ചത്ത ഇവളെ എന്തിനാണ്….ഒന്നിനും വയ്യാതെ ഈ വീല്‍ചെയറില്‍ ജീവിച്ചു തീര്‍ക്കേണ്ടി വന്നാലോ ഒരു ജന്മം മുഴുവന്‍ ..വെറുക്കില്ലേ എന്നെ…? ശപിക്കില്ലേ….?
അനു, ആരുമില്ലെനിക്ക്. സത്യത്തില്‍ ഒരാനഥന്‍…എന്‍റുള്ളിലൊരു കടലോളം സ്നേഹമുണ്ട്…അത് മുഴുവന്‍ തരാം ഞാന്‍…പകരമെന്നെ ആ നെഞ്ചില്‍ ചേര്‍ത്തു കിടത്താവോ മരണം വരേ….ആ കണ്ണുകളിലെ നീര്‍ത്തുള്ളികള്‍ ഞാന്‍ വലതുകയ്യാല്‍ തുടച്ചു…ഞാനുണ്ടാവും എന്നും തന്നോടൊപ്പം…എന്‍റുള്ളം മന്ത്രിച്ചു .