അച്ഛന്റെ നവവധു , തുടർച്ച….

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

രചന: ശാലിനി മുരളി

ഉച്ച നേരത്ത് അച്ഛൻ സ്കൂളിൽ കൊണ്ട് തന്ന കട പലഹാരം അപ്പോഴേ ദഹിച്ചു പോയിരിക്കുന്നു. വിശപ്പിന്റെ വിളിയിൽ തീന്മേശയിൽ നിരത്തി വെച്ചിരുന്നതൊക്കെയും വലിച്ചു വാരി കഴിക്കുമ്പോൾ അവരെന്തെങ്കിലും കഴിച്ചോ എന്ന് തിരക്കാൻ ഞങ്ങൾ മെനക്കെട്ടതുമില്ല!

അച്ഛൻ അന്ന് ഓഫീസിൽ പോയിരുന്നില്ലല്ലോ. അതുകൊണ്ട് അച്ഛൻ കൂടെയിരുത്തി ഊട്ടിയിട്ടുണ്ടാവും.. പ്രിയപ്പെട്ട ഭാര്യയല്ലേ!!

പതിയെ അവർ വീണ്ടും അസുഖമെല്ലാം കുറഞ്ഞു പഴയപടി ഓടിനടന്നു ജോലി
ചെയ്യാൻ തുടങ്ങി. വീടിനുള്ളിൽ വീണ്ടും പഴയതിലും കൂടുതൽ തെളിച്ചവും തിളക്കവും നിറഞ്ഞു.

ഒരു ദിവസം രാവിലെ ചേച്ചി ഞങ്ങളോടൊപ്പം സ്കൂളിൽ വരാൻ തയ്യാറാകാതെ കൂനിപ്പിടിച്ച് മുറിക്കുള്ളിൽ തന്നെ ഇരിക്കുന്നത് കണ്ട് അവർ തിരക്കി. ഹരിക്കുട്ടനാണ് അതിനുള്ള മറുപടി കൊടുത്തത്.

“ചേച്ചിക്ക് വയറു വേദന എടുക്കുന്നൂന്ന് പറഞ്ഞു കരയുന്നു. ഇന്ന് സ്കൂളിൽ വരുന്നില്ല “

അത് കേട്ടതും വേഗം മുറിയിലേക്ക് പോയ അവർ തിളങ്ങുന്ന മുഖത്തോടെയാണ് ഇറങ്ങിവന്നത്.

” നിങ്ങൾ സമയം കളയാതെ പൊയ്ക്കോ. ചേച്ചി ഇനി കുറച്ചു ദിവസം കഴിഞ്ഞേ സ്കൂളിൽ വരത്തുള്ളൂ എന്ന് അവളുടെ ക്ലാസ്സ്‌ ടീച്ചറിനോടൊന്ന് പറഞ്ഞേക്കണേ..”

ങ്‌ഹേ ഒരു വയറു വേദന വന്നൂന്ന് വെച്ചിട്ട് കുറെ ദിവസം എന്തിനാ സ്കൂളിൽ വരാതിരിക്കുന്നെ.?? ഇവർക്കെന്താ ഭ്രാന്ത് പിടിച്ചോ..വീണ്ടും മുറിയിലേക്ക് ഒന്നെത്തിനോക്കിയപ്പോൾ അവർ ചേച്ചിയുടെ മുടിയിലും മുഖത്തുമൊക്കെ സ്നേഹപൂർവ്വം തഴുകുന്നുണ്ടായിരുന്നു!!

“വാടാ പോകാം.. നമുക്ക് ഇവിടെ റോളൊന്നുമില്ല. അവരെന്തെങ്കിലുമൊക്കെ ചെയ്യട്ടെ..”

എന്തിനെന്നറിയാത്ത ഒരമർഷം ആരോടൊക്കെയോ തോന്നി..അതിന്റെ കനലിൽ അമർത്തി ചവുട്ടി നടന്നു..

അന്ന് ചേച്ചിയുടെ ഒൻപത് എ ഡിവിഷന്റെ വാതിൽക്കൽ എത്തിനോക്കിയപ്പോൾ ക്ലാസ്സ്‌ ടീച്ചർ എന്തോ എഴുതുന്നത് കണ്ട്‌ ഒന്നറച്ചു നിന്നു.

തന്റെ നിഴലനക്കം കേട്ടിട്ടാവണം കയറി വരൂ എന്ന് പറഞ്ഞത്..

കാര്യം പറഞ്ഞപ്പോൾ ഒരു ചിരിയോടെ ടീച്ചർ തലകുലുക്കി ഓകെ എന്ന് പറഞ്ഞു.
അപ്പോൾ വീണ്ടും ഒരു വല്ലാത്ത സംശയം തോന്നി. അതാ ടീച്ചർക്കും അതെ സന്തോഷം തന്നെ !!

വൈകിട്ട് ചേച്ചി കൂടെയില്ലാത്തതിനാൽ ഹരിക്കുട്ടന്റെ കയ്യിൽ മുറുക്കെ പിടിച്ചു വഴിയിറമ്പിലൂടെ വേഗം വീട്ടിലേക്ക് നടന്നു.

പതിവിലും കൂടുതൽ പലഹാരങ്ങൾ അന്ന് ഊണുമേശയിൽ നിരന്നിരിക്കുന്നു!!
ചേച്ചി മറ്റൊരു മുറിയിൽ എന്തോ വായിച്ചു കൊണ്ടിരിക്കുന്നു.എന്നെക്കണ്ടതും ചേച്ചിയുടെ മുഖം നാണം കൊണ്ട് ചുവന്നു. ചേച്ചിയോട് കാര്യം തിരക്കുന്നത് കേട്ടുകൊണ്ടാണ് അവർ അങ്ങോട്ട് വന്നത്.

“മോളും ഇനി ഇതുപോലെ ഒരു ദിവസം ഒരു വലിയ പെണ്ണാകും കേട്ടോ..”

അതുകേട്ട് ചേച്ചി വാപൊത്തി ചിരിച്ചു. കലിപ്പോടെ മുറിയിൽ നിന്നിറങ്ങി പോരുമ്പോൾ ഒന്ന് മാത്രം പിടികിട്ടി.. ചേച്ചി വലിയ പെണ്ണായിരിക്കുന്നു.പക്ഷെ വെറും ഒൻപതാം ക്ലാസ്സിൽ ആകുമ്പോഴേക്കും എങ്ങിനെയാണ് വല്യപെണ്ണാകുന്നത്..അമ്മയെ പോലെ വല്യപെണ്ണാകാൻ ഒരുപാട് നാളുകൾ കഴിയണ്ടേ…

സംശയം ഒരു കീറാമുട്ടി പോലെ അപ്പോഴും മനസ്സിൽ അവശേഷിച്ചു..പക്ഷെ എന്നെ തകർത്തു. കളഞ്ഞത് അതൊന്നുമായിരുന്നില്ല! അന്ന് രാത്രിയിൽ ചേച്ചിയുടെ മുറിയിലാണ് അവരും ഉറങ്ങിയത്.. ഞാൻ ആകെപ്പാടെ ഒറ്റപ്പെട്ടത് പോലെ ആയി.

എന്തിനെന്നറിയാത്തൊരു സങ്കടം എന്റെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു..ഹരിക്കുട്ടനെ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ അമ്മ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് വല്ലാതെ കൊതിച്ചു..ചേച്ചിയും ഇപ്പോൾ കൂറ് മാറിയിരിക്കുന്നു. ഇനി എന്റെ പക്ഷേത്തു ഞാൻ മാത്രം..ഞാൻ ഒറ്റയ്ക്ക് തന്നെ ഇനിമുതൽ യുദ്ധം ചെയ്യേണ്ടിയിരിക്കുന്നു. വീട്ടിൽ മൂന്നു ദിവസത്തിന് ശേഷം വലിയ ബഹളമായിരുന്നു. ബന്ധുക്കളും അയല്പക്കകാരുമൊക്കെ ഒരുപാട് പലഹാരങ്ങളും പുത്തനുടുപ്പുകളും ചേച്ചിക്ക് മാത്രമായി കൊണ്ട് കൊടുത്തു..

അച്ഛന്റെ പുതിയ ഭാര്യ ചേച്ചിയുടെ കയ്യിലിട്ടു കൊടുത്ത സ്വർണ്ണ വള കണ്ട് എന്റെ കണ്ണ് മഞ്ഞളിച്ചുപോയി!

നോക്കിക്കോ ഞാനും ഒരു വല്യ പെണ്ണാകുമല്ലോ..എത്രയും പെട്ടന്ന് വല്യ പെണ്ണായിരുന്നെങ്കിൽ!!

പിന്നീടുള്ള ദിവസങ്ങളിൽ അമ്മയും മകളും പോലെ ആയിരുന്നു ചേച്ചിയും അവരും തമ്മിലുള്ള പെരുമാറ്റങ്ങൾ..

അപ്പോൾ എല്ലാവരും പറയുകയും കഥകളിലൊക്കെ വായിക്കുകയും ചെയ്യുന്നത് പോലെ അല്ലേ ഈ ജീവിതം ??

രണ്ടാനമ്മ എന്ന സ്ത്രീ ഒരു യക്ഷിയെ പോലെ കുട്ടികളുടെ ചോര കുടിക്കുകയും ഉപദ്രവിക്കുകയും ഒക്കെ ചെയ്യുന്ന ചിത്രങ്ങൾ ആയിരുന്നു മനസ്സ് നിറയെ..

എല്ലാവരും കൂടിയിരുന്നു ടിവി കാണുകയും കഴിക്കുകയുമൊക്കെ ചെയ്യുമ്പോഴും മനസ്സുകൊണ്ട് ഒറ്റപ്പെട്ടിരുന്നു. ചേച്ചിയോട് പോലും ഒരു അകൽച്ച തോന്നിത്തുടങ്ങി. എനിക്കിപ്പോൾ ആരുമില്ല. ഞാൻ മാത്രം അമ്മയില്ലാത്തവൾ ആണ് എന്നൊക്കെയുള്ള ചിന്തകൾ എന്നെ മഥിച്ചു കൊണ്ടിരുന്നു.

സ്കൂളിൽ പഠിപ്പിക്കുമ്പോഴും മറ്റേതോ ലോകത്തായിരുന്നു ഞാൻ. പക്ഷെ എന്റെ മാറ്റങ്ങൾ ചേച്ചി മനസ്സിലാക്കുന്നുണ്ടായിരുന്നു.

“നിനക്ക് നീതന്നെ ആണ് മതിൽ കെട്ടി വെച്ചിരിക്കുന്നത്. അവർ നീ കരുതുമ്പോലെ ഒരു സ്ത്രീയെ അല്ല. എന്ത് സ്നേഹം ആണെന്നോ നമ്മളോടൊക്കെ. ഇതുവരെ ആരുമില്ലാതെ കഴിഞ്ഞ അവർക്കിപ്പോൾ നമ്മളെല്ലാം ഉണ്ടെന്ന് പറഞ്ഞു എന്ത് സന്തോഷത്തിലാണെന്നോ..

നീ മാത്രം ഇങ്ങനെ വെറുപ്പ് കാണിക്കുന്നതിൽ ഒരുപാട് വിഷമം ഉണ്ട് ചെറിയമ്മയ്ക്ക്. ഞങ്ങളെക്കാൾ കൂടുതൽ ഇഷ്ടം അവർക്ക് നിന്നോടാണ് എന്ന് പറഞ്ഞു. കാരണം നീയൊരു നല്ല കുട്ടിയാണത്രെ. അമ്മയെ ഒരുപാട് സ്നേഹിക്കുന്നവൾ.. അതുകൊണ്ടാണ് നിനക്ക് അവരെ അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നുന്നതെന്ന്.. “

അങ്ങനെ പലതും പറഞ്ഞു വളച്ചെടുക്കാൻ അല്ലെങ്കിലും ഇത്തിരി മിടുക്ക് കൂടുതലാണ് ചേച്ചിക്ക്..

അച്ഛൻ പഴയതിലും ഇപ്പോൾ സുന്ദരനും കൂടുതൽ ചെറുപ്പവുമായതുപോലെ !
അതുപോലെ ആണല്ലോ അവർ അച്ഛനെ ഊട്ടുന്നതും പരിചരിക്കുന്നതും..പാവം എന്റെ അമ്മയെ കുറിച്ച് അച്ഛൻ എപ്പോഴെങ്കിലും ഓർക്കുന്നുണ്ടാവുമോ ??

അന്ന് രാത്രിയിൽ അച്ഛൻ ഒരു പ്രഖ്യാപനം നടത്തി.പുലർച്ചെ എല്ലാവരും എഴുന്നേറ്റു കുളിച്ചൊരുങ്ങിക്കോളണം.ഗുരുവായൂർ അമ്പലത്തിൽ പോകാനാണ്.

അതുകൊണ്ട് ഊണും കഴിഞ്ഞ് എല്ലാം റെഡി ആക്കി വെച്ചിട്ട് വേഗം കിടന്നുറങ്ങാൻ പറഞ്ഞിട്ട് അച്ഛൻ മുറിയിലേക്ക് പോയി..

എല്ലാവരുടെയും മുഖം പൂത്തിരി കത്തിച്ചത് പോലെയുണ്ട്.കടന്നൽ കുത്തിയത് പോലുള്ള തന്റെ മുഖത്തേക്ക് അവർ നിസ്സാരമട്ടിൽ
ഒന്നുനോക്കി..

അന്ന് ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നതേയില്ല.ചേച്ചി മുറിയിൽ തന്നെ മറ്റൊരു കട്ടിലിൽ ആണ് ഇപ്പോൾ കിടക്കാറ്.ഹരിക്കുട്ടന് പിന്നെ കട്ടിൽ കാണേണ്ട താമസം.

കണ്ണടയ്ക്കാൻ ശ്രമിക്കുമ്പോഴൊക്കെ പോണോ വേണ്ടയോ എന്നുള്ള വടം വലിയിൽ പെട്ട് ഞാൻ ഉഴറി.. മുറിയിലെ കൂർക്കം വലികളുടെ താളത്തിൽ പെട്ട് എപ്പോഴാ കണ്ണുകൾ അടഞ്ഞുപോയി.

ആരോ കുലുക്കി വിളിക്കുന്നത് കേട്ടപ്പോൾ പുളിച്ച കണ്ണുകൾ തുറക്കാൻ വല്ലാതെ പാടുപെട്ടു. ചേച്ചിയും ഹരിക്കുട്ടനുമൊക്കെ കുളിച്ചു കഴിഞ്ഞിരിക്കുന്നു..

കൊള്ളാം.ആരും അപ്പോൾ ഇത്രയും നേരായിട്ടും തന്നെ മാത്രം വിളിച്ചില്ലല്ലോ..
കാണിച്ചു കൊടുക്കുന്നുണ്ട്.പൊക്കോട്ടെ എല്ലാരും.. എനിക്ക് അമ്മ മാത്രം മതി കൂട്ടിന്..

പുതപ്പ് തലവഴി മൂടി കണ്ണുകൾ മാത്രം തുറന്നു വെച്ചു. അച്ഛൻ ഉറക്കെ തന്റെ പേര് വിളിക്കുന്നുണ്ട്.ചേച്ചിയും ഹരിക്കുട്ടനും ചെറിയമ്മേ എന്ന് നീട്ടി വിളിക്കുന്നത് കേൾക്കാം.

ആരോ തന്റെ പുതപ്പ് വലിച്ചു മാറ്റി നോക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു. ഒരു തണുത്ത കരസ്പർശം തന്റെ നെറ്റിയിലൂടെ തലോടി കടന്നുപോയത് അറിഞ്ഞു.പക്ഷെ അത് ഇതുവരെ പരിചയമില്ലാത്ത ആരുടെയോ ആണ്!

“മോളെ എഴുന്നേറ്റു വാ എല്ലാവരും റെഡിയായി.” ഓഹോ അത് മാറ്റാരുമല്ല അപ്പോൾ.

“ഞാനെങ്ങോട്ടുമില്ല.തല വേദനിച്ചിട്ട് വയ്യ.എനിക്ക് തീരെ വയ്യ.നിങ്ങൾ പൊയ്ക്കോ.ഞാൻ വരുന്നില്ല..”

“അയ്യോ അത് പറ്റില്ല.മോളെ തന്നെ ഇവിടെ ആക്കിയിട്ട് ഞങ്ങൾ അത്രയും ദൂരെ പോകാനോ.. ചൂടൊന്നുമില്ലല്ലോ…”

ഈ സോപ്പിങ് എന്റെ അടുത്ത് ചിലവാകില്ല.ഞാനേ കാർത്തികയുടെ മാത്രം മോളാണ്..ഉള്ളിൽ ഞാൻ മുരണ്ടത് ആരും കേടട്ട് കാണാൻ വഴിയില്ല..

അച്ഛനും കാര്യം തിരക്കി വന്നു.അവർ അച്ഛനോട് പറയുന്നത് കേട്ട് എനിക്ക് അരിശം വന്നു.

“എങ്കിൽ നിങ്ങൾ മൂന്ന് പേരും കൂടി പോയിട്ട് വരൂ.ഞാൻ മോൾക്ക് കൂട്ടിരിക്കാം..”

ശ്ശെടാ ഇതെന്തൊരു കഷ്ടമാണ്.ഇവരെ കൊണ്ട് തോറ്റല്ലോ..ചേച്ചി കുറ്റപ്പെടുത്തുമ്പോലെ നോക്കി.ഹരിക്കുട്ടന്റെ മുഖത്ത് കടിച്ചു തിന്നാനുള്ള ഭാവം. അച്ഛൻ ആകെ ധർമ്മ സങ്കടത്തിൽ പെട്ടതുപോലെ നിന്നു.

“എന്തായാലും പോകാൻ തീരുമാനിച്ചതല്ലേ.അത് മുടക്കേണ്ട.ഇന്ന് നിങ്ങൾ പോയിട്ട് വരൂ.നമുക്ക് മറ്റൊരിക്കൽ എല്ലാവർക്കും കൂടി പോയി തൊഴാം..”

എന്ത് ചെയ്യും.നെറ്റിയിൽ മരുന്ന് തേക്കാൻ പോലുമുള്ള ചൂടില്ല.പക്ഷെ വാശിയാണെങ്കിൽ കൂടിയ ചൂടിലും!

“എങ്കിൽ ശരി.നമുക്ക് പോയിട്ട് വരാം.അവരിവിടെ നിൽക്കട്ടെ..”

അച്ഛൻ നിരാശയോടെ അതും പറഞ്ഞു മുറിവിട്ടു.പിന്നാലെ ചേച്ചിയും ഹരിക്കുട്ടനും..തന്നെ വീണ്ടുമൊരിക്കൽ കൂടി ഒന്ന് നോക്കിയിട്ട് യാത്രയാക്കാൻ അവരും കൂടെ പോയി..

ആകെയൊരു ശൂന്യാവസ്ഥ തോന്നി.വല്ലാത്തൊരു പരവേശം.അയ്യോ എനിക്കും പോണേ അവരുടെ കൂടെ.. ഉള്ളിൽ ആരോ ഇരുന്നലറി വിളിക്കുന്നു. അച്ഛനും ചേച്ചിയുമൊന്നും പോകില്ലെന്നാണ് കരുതിയത്. ഇതിപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായീന്ന് പറഞ്ഞത് പോലെ ആയല്ലോ..

പുതപ്പ് വലിച്ചെറിഞ്ഞു ഞാൻ വെളിയിലേക്കോടി. അവര് പോയോ ആരുടെയും അനക്കമൊന്നുമില്ലല്ലോ..

“എന്താ മോൾടെ പനിയൊക്കെ മാറിയോ.?” പിന്നിൽ അനക്കം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു വല്ലാത്ത ചിരിയോടെയുണ്ട് അവർ നിൽക്കുന്നു.

“എനിക്കും പോണം അവരുടെ കൂടെ..”

ചുളുങ്ങിപ്പോയ ശബ്ദത്തിൽ അത് പറയുമ്പോൾ കണ്ണീർ കവിളിലേക്ക് ഒലിച്ചിറങ്ങി..

“അപ്പോൾ പനിയും തലവേദനയുമോ..”

ഒന്നും മിണ്ടാതെ കരയുന്ന എന്റെ അരികിലേക്ക് വന്ന് മുഖം പിടിച്ചുയർത്തി അല്പ്പം കടുത്ത സ്വരത്തിലാണത് പറഞ്ഞത്..

“എങ്കിൽ വേഗം പോയി കുളിച്ചൊരുങ്ങി വരൂ..”

ഒന്ന് സംശയിച്ചു നിന്നിട്ടാണ് ബാത്‌റൂമിലേക്ക് ഓടിയത്..തലയിലെ വെള്ളം ശരിക്കും തുടച്ചു കളയാനൊന്നും മെനക്കെട്ടില്ല. അലമാര വലിച്ചു തുറന്നു പുതിയ പാട്ടുപാവാടയും ബ്ലൗസും ശടെന്ന് വലിച്ചിട്ടു. കണ്ണാടിയിൽ നോക്കി പൌഡർ എടുത്തു മുഖം മുഴുവനും ഒന്ന് പൂശി. ചേച്ചിയുടെ ശേഖരത്തിൽ നിന്ന് ഒരു തിളങ്ങുന്ന സ്റ്റിക്കർ പൊട്ടെടുത്ത് നെറ്റിയിലൊട്ടിച്ചു.

ഒരുക്കം കഴിഞ്ഞു മുറിവിട്ടിറങ്ങുമ്പോൾ അവർ പാട്ടുസരിയുമുടുത്തു സുന്ദരിയായി തന്നെയും കാത്തു നിൽക്കുന്നു !

പക്ഷെ അപ്പോഴും ഒരു ചോദ്യം ഉള്ളിൽ കിടന്ന് തികട്ടി..

അച്ഛനൊക്കെ പോയല്ലോ പിന്നെ എങ്ങനെ പോകും..എന്റെ മുഖത്തെ സന്ദേഹം കണ്ടിട്ടാവും അവർ ഒരു ചോദ്യം ചോദിച്ചത്.

“ആട്ടെ എന്റെ കൂടെ വരാൻ സമ്മതമാണോ..?”

ഞാൻ അറിയാതെ തലകുലുക്കി. എനിക്ക് എങ്ങനെ ആയാലും പോയാൽ മതിയായിരുന്നു.

ബാഗും തോളത്തിട്ട് ഞങ്ങൾ പുറത്തിറങ്ങി വീട് പൂട്ടി തിരിഞ്ഞു നോക്കുമ്പോൾ അതാ അച്ഛനും ചേച്ചിയും ഹരിക്കുട്ടനും നിന്ന് ചിരിയടക്കാൻ പാടുപെടുന്നു !!

വിളറി വെളുത്ത മുഖത്തോടെ ഞാൻ അറച്ചു നിൽക്കുമ്പോൾ എന്റെ കയ്യിൽ സ്വാതന്ത്ര്യത്തോടെ പിടിച്ച് അവർ.. അല്ലല്ല ചെറിയമ്മ മുന്നോട്ട് നടന്നു.. ആ കയ്യിലപ്പോൾ വല്ലാത്തൊരു ചൂടുണ്ടായിരുന്നു. അമ്മയുടെ കയ്യിലെ ചൂട് പോലെ തന്നെ !

അവസാനിച്ചു..