പ്രണയം എന്ന് കേട്ടാൽ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നതും ആ കടുംകാപ്പി മിഴികളാണ്…ഒരേ മനസ്സും ഇരു ശരീരങ്ങളും ആയി…

കൺമഷി ~ രചന: ദേവ സൂര്യ

“”നിക്ക്.. ശെരിക്കും ഇഷ്ട്ടാടി നിന്റെയാ ഏട്ടൻ വാധ്യാരെ..വെറും മരംചുറ്റി പ്രേമം ഒന്നുമല്ലടി അമ്മുവേ.. കൊല്ലം ഏഴായി ആ ഇടംകൈയ്യൻ ദാ ഇവിടെയിങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് “”…. പറയുന്നതോടൊപ്പം കരിവളയിട്ട ആ വലത് കൈ അവളുടെ നെഞ്ചിലമർന്നിരുന്നു….

ഏഴ് വർഷമോ??… എന്താ കൺമഷിയേ എന്റെ ഏട്ടന്റെ കയ്യിൽന്ന് ഒരെണ്ണം കിട്ടിയപ്പോ തലക്കകത്തെ പിരി ഒരെണ്ണം അയഞ്ഞു പോയോ.. ഏഹ്ഹ്??.

അതേടി… മനക്കലെ വേലക്കാരി സാവിത്രീടെ മോള് കൺമഷിക്ക് മനക്കലെ മൂത്തപുത്രൻ നന്ദകിഷോറിനോട് ഒടുക്കത്തെ പ്രേമമാണെന്നേ… അത് തുറന്നടിച്ചു പോയി പറഞ്ഞതിന്റെയാ ദാണ്ടെ ഈ ഉറുമാൻ പഴം പോലെ ചുവന്ന് തുടുത്ത കവിളത്ത് കാണുന്ന അഞ്ചു വരകള്…

ആഹ്… ബെസ്റ്റ്… പ്രേമിക്കാൻ വേറെ ഒരു മൊതലിനേം കിട്ടാഞ്ഞിട്ടാണോടി നീയ്യ് ആ ഹിറ്റ്ലറെ പ്രേമിച്ചത്.. അതും എന്തിനും ഏതിനും വാല് പോലെ കൂടെ നടക്കണ എന്നോട് പോലും ഒരു വാക്ക് പറയാതെ…കാര്യം എന്റെ ഏട്ടൻ തന്നെയാ…അങ്ങേരുടെ അനിയത്തി ആയത് കൊണ്ട് പറയുവല്ല… വെറുതെ ആ മൊതലിന്റെ പിന്നാലെ നടന്ന് സമയം കളയണ്ട കൺമഷി നീയ്യ്…അങ്ങേർക്ക് വലുത് ആരാണ്ടൊക്കെയോ എഴുതിയ കുറേ നോവലുകളും.. ആ പൊട്ടിയ നീലമഷി പേനയും അതിൽ നിന്ന് വിരിയുന്ന അക്ഷരങ്ങളുമാണ്.. എന്റെ ഏട്ടൻ ജീവിക്കുന്നത് തന്നെ എഴുതാനും വായിക്കാനുമാടി… ഏട്ടന്റെ പ്രണയവും അക്ഷരങ്ങളോടാണ്… അങ്ങനെയുള്ള അങ്ങേരുടെ പിന്നാലെ പ്രേമം എന്ന് പറഞ്ഞു നടന്നാൽ… കുറച്ചേറേ വാങ്ങി കൂട്ടും മോള്…

മുന്നിലെ നിഴലനക്കമാണ് ഇരുവരുടേയും സംഭാഷണത്തിന് ഭംഗം വരുത്തിയത്… മിഴികളുയർത്തി നോക്കുമ്പോൾ കണ്ടു.. തന്നെ ചുട്ടെരിക്കാൻ പാകത്തിന് ചുവപ്പ് പടർന്ന കണ്ണുകളെ… ഗൗരവം നിറഞ്ഞ താടിക്കുള്ളിലൂടെ എങ്ങോ പോയ്‌ മറഞ്ഞ നുണക്കുഴികളെ ഒരുവേള അവളുടെ കരിനീല മിഴികൾ പരതി… അവന്റെ കൂർപ്പിച്ച നോട്ടം താങ്ങാനാവാതെ പതിയെ മിഴികൾ താഴ്ത്തി…

“”ദേ അമ്മൂസ്സേ നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട്… ഇവളെ പോലെ വീട്ടിൽന്ന് അഴിച് വിട്ടതിന്റെ കൂടെ നടക്കരുത് ന്ന്.. സാവിത്രി ചേച്ചിയെ പറയിക്കാൻ നടക്കുവാണ് പൊന്ന്മോള്.. വന്ന് വന്ന് ഇതിനൊന്നും പഠിപ്പിക്കുന്നവൻമാരെ പോലും അറിയാൻ വയ്യാതായി… മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല.. വീട്ടിലെ വാല്യക്കാരിപെണ്ണിനോട് മോശമായി പെരുമാറി ന്ന് നാലാള് പറയാതിരിക്കാനാ…ഇനീം പ്രേമംന്ന് പറഞ്ഞോണ്ട് പിന്നാലെ വന്നാൽ നേരത്തെ കിട്ടിയതിന്റെ ബാക്കി കിട്ടുംന്ന് പറഞ്ഞ് കൊടുത്തേരെ തലതെറിച്ചവളോട്…

ഗൗരവത്തോടെ പറഞ്ഞ് നിർത്തി മുണ്ട് മടക്കി കുത്തി നടന്നകലുന്നവനെ നോക്കി നിൽക്കെ ഓർമ്മകൾ ഒരുപാട് വർഷങ്ങൾ മുന്നിലേക്ക് പോയ്‌ മറഞ്ഞു…

“”നന്ദേട്ടാ… ന്താ നിക്ക് പിറന്നാളായിട്ട് തരണ സമ്മാനം.. ഏഹ്??””…മഞ്ഞയിൽ പച്ച ചേർന്ന പുത്തൻ പട്ടുപാവാടയും കൈനിറയെ ചുവന്ന കുപ്പിവളകളും അണിഞ്ഞ് പിറന്നാൾ ദിവസം കളിക്കൂട്ടുകാരന്റെ അരികിലേക്കായ് ഓടിയണച്ചുകൊണ്ട് പത്ത് വയസ്സുകാരിയുടെ കുസൃതിനിറഞ്ഞ സ്വരം..

“”നിനക്ക് ദാ ഈ പുസ്തകം തരട്ടെ ഞാൻ “”.. പൂഴ്ത്തിയിരുന്ന മുഖം പുസ്തകത്തിൽ നിന്ന് ഉയർത്തി…കയ്യിലുണ്ടായിരുന്ന ബുക്ക്‌ മടക്കി കാണിച്ചുകൊണ്ട് ആ പതിനേഴ്കാരൻ കുസൃതിയോടവളെ നോക്കി..

“”നിക്കെങ്ങും വേണ്ടാ..എപ്പോ നോക്കിയാലും ണ്ടാവും ഒരു പുസ്തകം കയ്യില്… ഞാൻ പോണു “”…ചുണ്ട് കൂർപ്പിച്ചു പിന്തിരിഞ്ഞവളെ നിമിഷനേരം തന്നിലേക്ക് ചേർത്തണച്ചു…

“”ന്നാ ഞാൻ വേറൊരു സമ്മാനം തരട്ടെ?? “”… കാതോരമായി പറഞ്ഞ സ്വരത്തെ കൗതുകത്തോടെ കേട്ട് നിന്നു…ഒന്ന് ചിന്തിക്കും മുൻപേ കൂർപ്പിച്ചിരുന്ന ചുണ്ടുകൾ ആ പതിനേഴ്കാരന് സ്വന്തമായിരുന്നു…ഒന്നും ചിന്തിക്കാൻ അറിയാത്ത പ്രായത്തിൽ ഒരുവനിൽ നിന്ന് കിട്ടിയ ആദ്യചുംബനം…

കണ്ണുകൾ നിറഞ്ഞു കവിഞ്ഞു…കൂടുതൽ ആയി ഒന്നും അറിയില്ലെങ്കിലും തെറ്റാണ് നടന്നതെന്ന് ഉള്ളിൽ നിന്നാരോ പറയുന്നു…നിമിഷ നേരം കൊണ്ട് ആഞ്ഞുതള്ളുന്നതിനോടൊപ്പം ആ കുഞ്ഞുകൈകൾ ആ പൊടിമീശകാരന്റെ കവിളിൽ പതിഞ്ഞിരുന്നു…

അതിന് ശേഷം തന്നെ കണ്ടാൽ പോലും ഒന്ന് നോക്കാറില്ലായിരുന്നു…കണ്ണുകൾ തമ്മിലിടഞ്ഞാലും മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നത് താനറിയാറുണ്ട്…അവഗണകൾക്കിടയിൽ എപ്പോളോ ആ മുഖം മാനസ്സിൽ പതിഞ്ഞിരുന്നു…പ്രണയം എന്ന് കേട്ടാൽ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നതും ആ കടുംകാപ്പി മിഴികളാണ്…ഒരേ മനസ്സും ഇരു ശരീരങ്ങളും ആയി കഴിഞ്ഞ അമ്മുവിനോട്‌ പോലും മറച്ചു വച്ച പ്രണയം…

“”നിശബ്ദ പ്രണയം… അതും രസമല്ലേ …മഞ്ചാടിമണികൾക്ക് ഇത്തിൾകണ്ണിയോട് തോന്നുന്നത് പോലെ.. ആഞ്ഞുപുൽകാൻ വെമ്പും തിര തീരത്തോട് നിശബ്ദമായ് പറയുന്ന പോലെ””…..

ആളെ കാണാൻ വേണ്ടി തന്നെയാണ് ആള് പഠിപ്പിക്കുന്ന കോളേജിൽ തന്നെ ചേർന്നത്… വല്യ താൽപര്യമില്ലാതിരുന്നിട്ടും ആളുടെ ഇഷ്ട്ടവിഷയമായ മലയാളം തന്നെ തന്റെയും വിഷയമായി…പിന്നീട് പ്രണയം അദ്ദേഹത്തിന്റെ അക്ഷരങ്ങളിലൂടെയായിരുന്നു…മഷിനിറച്ച വക്ക് പൊട്ടിയ ആ ഹീറോ പേനയോട് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്…എഴുതുന്ന കഥകളിലൂടെയും കവിതകളിലൂടെയും ആർത്തിയോടെ വായിച്ച നായികമാർ ഈ പൊട്ടിപെണ്ണാണെന്ന് കിനാവ് കാണും…അക്ഷരങ്ങളിലൂടെ വരച്ചു വച്ച പ്രണയം തന്റേതാണ് എന്ന് പുഞ്ചിരിയോടെ ഓർത്ത് കിടക്കും….

കോളേജിലെ പലരുടെയും ആരാധനാപാത്രം…യങ് ലുക്കിങ് ഹാൻസം..പെൺകുട്ടികൾക്കിടയിലെ റോമിയോ.. വിശേഷണങ്ങൾ പലതായിരുന്നു… കേൾക്കുമ്പോളൊക്കെ കുശുമ്പോടെ ഒരു വശത്തേക്ക് ചുണ്ട് കോട്ടും…

ആദ്യമാദ്യം കണ്ടാൽ പോലും ശ്രദ്ധിക്കാതെ തിരിഞ്ഞു നടക്കുമെങ്കിലും പിന്നീട് ഓരോ സംശയങ്ങൾ ചോദിച്ചു ആൾക്ക് അരികിലേക്കായി പോയി തുടങ്ങി…””സംശയം തീർക്കാതിരിക്കാൻ ഉള്ളറിഞ്ഞ ഏത് അധ്യാപകനാ കഴിയാതെ ഇരിക്യാ “”… ഗൗരവം നിറഞ്ഞ ആ മുഖത്തോടെ സംശയങ്ങൾ പറഞ്ഞ് തരുമ്പോളും ആ പേര് പതിന്മടങ്ങായി മനസ്സിൽ പതിഞ്ഞിരുന്നു…

“”മാഷ് “”…കുഞ്ഞിലേ കൂട്ടായിരുന്നു ആ നന്ദേട്ടനെയല്ല..ഗൗരവകാരനായ മാഷിനോടായിരുന്നു എന്നും ഇഷ്ട്ടം.. പ്രണയം തോന്നിയതും ആ മാഷിന്റെ വിരൽ തുമ്പിൽ വിരിയുന്ന അക്ഷരമൊട്ടുകളോടായിരുന്നു…

പഠിപ്പിക്കുന്നതിനിടയിൽ വിടർന്ന കണ്ണുകളോടെ അക്ഷരങ്ങളെയും സാഹിത്യത്തെയും വർണിക്കുന്നത് കൗതുകത്തോടെ നോക്കിയിരിക്കാറുണ്ട്…അപ്പോഴും ഷർട്ടിന്റെ ഇടനെഞ്ചു ഭാഗത്ത് തുന്നിചേർത്ത പോക്കറ്റിനുള്ളിൽ നാണത്തോടെ ഒളിഞ്ഞിരിക്കുന്ന ആ വക്ക് പൊട്ടിയ നീലമഷിപേനയോട് കുശുമ്പ് തോന്നുമായിരുന്നു…ആ പൊട്ടിപ്പെണ്ണിന്റെ കണ്ണിൽ പരിഭവം നിറയുമായിരുന്നു…

“”നന്ദൻകുഞ്ഞ് രണ്ടീസം കഴിഞ്ഞാൽ ബാംഗ്ലൂർക്ക് പോവാണ് കൺമഷിയേ… കോളേജിലെ പഠിപ്പിക്കല് നിർത്തി ത്രെ..അവിടെ ഏതോ കമ്പനീല് എന്തോ വല്യ ആളായി ജോലി കിട്ടീയ ത്രെ “”…തോളിലിരുന്ന തോർത്ത്‌ മുണ്ട് എടുത്ത് മുഖത്തെ വിയർപ്പ് ഒപ്പിയെടുക്കുന്നതിനിടെ അലസമായി പറഞ്ഞ അമ്മയുടെ വാക്കുകൾ കേൾക്കെ…അരിഞ്ഞിരുന്ന പിച്ചാത്തി ഒരു നിമിഷം ചലനമറ്റു. കണ്ണുകൾക്കുള്ളിലെ വട്ടപ്പൊട്ടുകൾ എന്തിനോ വേണ്ടി പാഞ്ഞു നടന്നു…ഹൃദയം എന്തിനോ വേണ്ടി വല്ലാതെ മിടിച്ചു….

“”നാലഞ്ചു കൂട്ടം അച്ചാറ് ണ്ടാക്കണം കൺമഷിയെ..ന്നേ കൊണ്ട് ഒറ്റക്ക് കൂട്ടിയാൽ കൂടില്ല…നീയും വരണം ഒരു കൈ സഹായത്തിന്””….നിറഞ്ഞ കണ്ണുകളോടെ പിന്തിരിഞ്ഞു പോകുമ്പോഴും കേൾക്കുന്നുണ്ടായിരുന്നു.. മനക്കലെ വേലക്കാരിയുടെ ആദിയും വേവലാതിയും….

“”മാഷേ… ഒന്ന് നിന്നെ “”….

കുട്ടികളോടായ് യാത്ര പറഞ്ഞ് കോളേജ്‌ വരാന്തയിലൂടെ പിന്തിരിഞ്ഞു നടന്നകലുന്നവൻ ഒരുവേള പതിയെ തിരിഞ്ഞു നോക്കി…ഏതോ ഒരു പുസ്തകവും മാറിലടക്കിപിടിച്ചു കിതച്ചു കൊണ്ടോടി വരുന്നവളെ കണ്ട് ആ കണ്ണുകൾ ഒന്ന് കുറുകി….

“”നിക്കായി… ഒരു കൈയ്യൊപ്പെങ്കിലും തരുവോ മാഷേ?? “”…

തനിക്ക് നേരെ നീട്ടിപിടിച്ച പുസ്തകം വാങ്ങുന്നതിനിടെ ഒരുവേള ആ മുഖത്തേക്കൊന്ന് നോക്കി…കരഞ്ഞുകലങ്ങിയ കണ്ണുകൾ…പാറിപറന്ന മുടിയിഴകൾ…അവശത്തയാർന്ന മുഖമെങ്കിലും എന്നും ആവരണം ചെയ്ത പുഞ്ചിരി…

“”പറയണം ന്ന് വിചാരിച്ചതല്ല മാഷേ…അന്ന് പാർവതീടെ കൂടെ മാഷ് ചിരിച്ച് സംസാരിച്ച് നിക്കണത് കണ്ടപ്പോ… ചങ്കിൽ ആരോ കൊളുത്തി വലിക്കണപോലെ തോന്നി…മനസ്സിനെ പിടിച്ചു നിർത്താൻ പറ്റീല…അതാ അന്ന് അങ്ങനൊക്കെ..പറ്റി പോയതാ മാഷേ..അല്ലാതെ സാവിത്രിടെ വളർത്തുദോഷമോ പഠിപ്പിക്കുന്നവനെ അറിയാത്തതോ അല്ല…മനക്കലെ ചെക്കനെ മോഹിക്കാൻ പാടില്ലാന്ന് മനസ്സിനെ പലതവണ പഠിപ്പിക്കാൻ നോക്കിയതാ… പക്ഷെ മൂപ്പര് പറഞ്ഞാൽ കേൾക്കണില്ല്യാ ന്നെ””….

വക്ക്പൊട്ടിയ നീലമഷിപേനകൊണ്ട് എന്തോ കോറിയിട്ട് തിരികെ നൽകുന്നതിനിടയിൽ അവനും ആ മുഖത്തേക്ക് ആദ്യമായി കൗതുകത്തോടെ നോക്കി..ചോർന്നൊലിക്കാനായി വെമ്പുന്ന കരിനീല മിഴികൾ കണ്ടതും ആ കടുംകാപ്പി മിഴികൾ ഒന്ന് വിടർന്നു..തിരികെ ആ ചുവന്ന ചട്ടയുള്ള പുസ്തകം കൊടുക്കുമ്പോൾ അവന്റെ കൈകളിൽ പിടിവീണിരുന്നു…

“”വക്ക് പൊട്ടിയ ഈ നീലമഷിപേനയിൽ നിന്നടർന്നു വീഴുന്ന അക്ഷരങ്ങളാണ് എന്നെ പ്രണയിക്കാൻ പഠിപ്പിച്ചത്… ചിരിക്കാൻ പഠിപ്പിക്കുന്ന… ദുഃഖങ്ങളെ മറക്കാൻ പഠിപ്പിക്കുന്ന…പ്രണയത്തിന്റെ മധുരം പകർന്നു തരുന്ന…ഇപ്പോഴിതാ വിരഹത്തിന്റെ… നഷ്ടത്തിന്റെ കഥ പറഞ്ഞ് തരുന്ന ഈ പേന എനിക്ക് തരുവോ മാഷേ “”.. പ്ലീസ്… ഒരു കണ്ണ് കുറുക്കി.. കൊച്ച് കുട്ടികളെ പോലെ ചിണുങ്ങി ചോദിക്കുന്നവളെ ചെറുചിരിയാൽ ഒന്ന് നോക്കി…ശേഷം മൗനമായി പിന്തിരിഞ്ഞ് നടന്നകന്നു…

“”നാളെയല്ലേ മാഷേ ബാംഗ്ലൂർക്ക് പോണത്? “” അടുക്കളയിലെ തിരക്കിട്ട പണിക്കിടയിൽ വെള്ളം കുടിക്കാനായി വന്നവനോട് കുസൃതിയോടെ ചോദിച്ചു…

“”മ്മ്ഹ്…””എന്നത്തേയും പോലെ ഗൗരവത്തോടുള്ള ഒരു മൂളൽ മാത്രം മറുപടിയായി തന്ന് ഒരു നോട്ടം കൊണ്ട്പോലും കനിയാതെ പിന്തിരിഞ്ഞു പോയി…

“”ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനിയൊരു കല്യാണത്തെ പറ്റിയൊക്കെ ആലോചിച്ചാലോ നന്ദാ””…. ഉച്ചക്കത്തെ ഊണിനായി തീന്മേശക്ക് ചുറ്റും വട്ടം കൂടിയിരുന്നവരിൽ കാരണവരുടെ ഉയർന്ന ശബ്‌ദം കേൾക്കെ ആകാംഷയോടെ പിന്നാമ്പുറത്തെ വാതിൽ പടിക്കിപ്പുറത്ത് നിന്ന് ആ മുഖത്തേക്ക് പാളി നോക്കി…

“”ആവാം വല്ല്യമാമേ…ഞാനും ഇപ്പൊ ഒരു കൂട്ടിനെ പറ്റി ചിന്തിക്കുന്നുണ്ട് “” ഭാവഭേദങ്ങളില്ലാതെയുള്ള ആ സ്വരം കേൾക്കെ കഴിച്ചുകൊണ്ടിരുന്ന വറ്റ് നെഞ്ചിൽ വിലങ്ങടിച്ചു നിൽക്കുന്ന പോലെ….ഹൃദയം പിടഞ്ഞുലഞ്ഞ പോലെ….

“”അല്ലേലും ഈ കൺമഷിയാരാ..വെറും വേലക്കാരിപെണ്ണ്… ഉണ്ട ചോറിന് നന്ദി കാട്ടാത്ത അശ്രീകരം…ആശിക്കണ്ടാ ന്ന് ഒരുപാട് വട്ടം പറഞ്ഞിട്ടും കേൾക്കാതെ പിന്നേം സ്വപ്നം കണ്ട് നടന്ന ബുദൂസ്സ് “”… സന്ധ്യക്ക്‌ വിളക്ക് വച്ച് കഴിഞ്ഞ് നാഗത്തറക്ക് താഴെ ചമ്രം പടിഞ്ഞിരുന്ന്… കാവിലെ നാഗത്താന്മാരോട് പരിഭവം പറയുവാണ് പൊട്ടിപെണ്ണ്…കണ്ണുകളിൽ നിന്ന് ചാലിട്ട് എന്തിനോ വേണ്ടി വാശിയോടെ ഒഴുകുന്നു…നിശബ്ദപ്രണയത്തിന് ഉണ്ടായിരുന്നു ഒരേയൊരു സാക്ഷി…അത് മാണിക്യം കാക്കുന്ന നാഗത്താന്മാരായിരുന്നു…എന്നും വിളക്ക് വച്ച് കഴിഞ്ഞു.. മാഷിനെ കുറിച്ച് വിടർന്ന കണ്ണുകളോടെ വാചാലയായിരുന്നതും അവരോട് മാത്രമായിരുന്നു…

പിന്നിലെ ചമ്മലയനക്കം കേൾക്കെ ഞെട്ടലോടെ തിരിഞ്ഞു നോക്കി. വെള്ളമുണ്ട് മടക്കികുത്തി കൈകൾ രണ്ടും പിണച്ചുകെട്ടി തന്നെ കുസൃതിയോടെ നോക്കുന്ന കടുംകാപ്പി മിഴികൾ…ആ മിഴികളിൽ ഒരായിരം കഥകൾ മറഞ്ഞിരിക്കുന്ന പോലെ…

“”ആഹ്… ദാരാപ്പോ.. മനക്കലെ കല്യാണച്ചെക്കനോ…ന്താ പ്പോ ഇങ്ങടെക്കൊക്കെ?? “”…പണിപ്പെട്ട് പുഞ്ചിരി വിടർത്തി കുസൃതിയോടെ ചോദിച്ചു…

“”ഒന്ന് തൊഴാൻ തോന്നി…പിന്നെ…കാണാനും””…എങ്ങോട്ടോ നോക്കി പറയുന്നവനോട് പിന്നീട് ഒന്നും മിണ്ടാൻ തോന്നിയില്ല…മെല്ലെ എണീറ്റു കാവിന് അടുത്തായുള്ള കുളക്കടവിലേക്ക് നടന്നു…

“”ഒന്ന് മുഖത്തേക്ക് നോക്കിയാൽ എന്താ…ആ മുഖം കണ്ടാൽ തോന്നൂല്ലോ…ഞാൻ അങ്ങേരുടെ ആ പൊട്ടപേന പൊട്ടിച്ച് ഇരിക്കുവാണ് ന്ന്…ജാഡകൊരങ്ങൻ “”…. ചുണ്ട് പിളർത്തി വിതുമ്പുന്നതിനിടെയിൽ ദാവണി തുമ്പ് കൈവിരലിൽ ചുഴറ്റി നിറഞ്ഞൊഴുകുന്ന കണ്ണുകൾ വാശിയോടെ തുടച്ചുകൊണ്ട് കടവിലെ പരൽമീനുകളോടായി ഏറെ പരാതി പറയുന്നു…

കുളത്തിലെ ഓളപ്പരപ്പിൽ തെളിഞ്ഞ നിഴലനക്കം കാൺകെ പെട്ടെന്ന് വെപ്രാളപ്പെട്ട് തിരിഞ്ഞു നോക്കി…

മുണ്ട് മടക്കി കുത്തി മീശപിരിച്ച് കൈ രണ്ടും പിറകിൽ കെട്ടി തന്നെ തന്നെ നോക്കുവാണ്..ആ ചുണ്ടിൽ നിന്നും അപ്പോഴും കുസൃതിചിരി മാറിയിരുന്നില്ല…

“”പണ്ടൊരിക്കെ ഒരാളുടെ പിറന്നാൾ സമ്മാനമായി കൊടുക്കാൻ വച്ചിരുന്നതാ…
ദാ ഈ പുസ്തകം…അന്നിത് വേണ്ടാ ന്ന് പറഞ്ഞപ്പോ.. മറ്റൊരു സമ്മാനം കൊടുത്തിരുന്നു…അതിന് തിരിച്ചും കിട്ടിയിരുന്നു അതിലേറെ മധുരമുള്ള മറ്റൊരു സമ്മാനം “”…

കവിളിൽ പതിയെ തഴുകികൊണ്ട് ഇടംകണ്ണിട്ട് ഗൗരവത്തോടെ പറയുന്നത് കേൾക്കെ കണ്ണുകൾ ഒന്ന് കുറുകി.. പുരികം ചെറുതായി ചുളിഞ്ഞു…

“”ആ ആൾടെ 22-ാം വയസ്സിലെ പിറന്നാളായിരുന്നു ഇന്ന്…സമ്മാനമായി കൊടുക്കാൻ കൊണ്ട് വന്നതാ””….പുസ്തകത്തിന്റെ പുറംചട്ട കാണിച്ച് കുസൃതിയോടെ നോക്കുന്നവനെ കൗതുകത്തോടെ നോക്കി….

“”എനിക്കെങ്ങും വേണ്ട ഈ പുസ്തകം…അത് മാഷിന്റെ ദാ ഈ നീലമഷിപേനക്ക് കൊടുത്താ മതി… ഇടംകൈയ്യന് ചേര്യാ ആ വക്ക് പൊട്ടിയ പേന തന്നെയാ””….അപ്പോളേക്കും ഉള്ളിൽ നുരഞ്ഞ പരിഭവം കുശുമ്പായി പുറത്തേക്ക് പതഞ്ഞിരുന്നു….ചുണ്ട് കൊട്ടി തിരിഞ്ഞു നടന്നതും…കൈകളിൽ പിടി വീണിരുന്നു…സംശയത്തോടെ പിടിച്ച കൈകളിലേക്കും ആ കണ്ണുകളിലേക്കും മാറിമാറി നോക്കുമ്പോൾ ആ കണ്ണുകളിൽ കുസൃതി നിറഞ്ഞിരുന്നു…

“”പുസ്തകം വേണ്ടേൽ വേണ്ടാ…പകരം അന്ന് തന്നത് പോലുള്ള സമ്മാനം തരണില്ല്യാ…എന്തിനാ വെറുതെ തിരിച്ചും ഓരോന്ന് വാങ്ങിച്ചു കൂട്ടുന്നെ””…താടിയുഴിഞ്ഞു പറയുന്നത് കേൾക്കെ അറിയാതെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു…

അതോണ്ട്…””വരുവോ ഇടംകയ്യിൽ എന്നും കൂട്ടായി വക്ക് പൊട്ടിയ ഈ പേനയുള്ളത് പോലെ…ഇടംനെഞ്ചിന് ചാരെയായ് ചേർന്ന് നിൽക്കാൻ… എഴുതി കൂട്ടിയ അക്ഷരങ്ങൾക്കത്രെയും നിറമേകാൻ…വാക്കുകൾക്ക് അർത്ഥം പൂർണത നൽകുന്ന പോലെ…എന്നിലെ അക്ഷരങ്ങൾക്ക് പൂർണത നൽകാൻ “”….

കണ്ണിലേക്ക് ആഴ്ന്നിറങ്ങിയ ആ നോട്ടത്തിന് കൂർപ്പിച്ചൊരു നോട്ടം മറുപടിയായ് നൽകികൊണ്ട് ആ പിടിച്ചിരുന്ന കൈകൾ തട്ടിമാറ്റി…

“”വരണമെങ്കിൽ പറയ്യ്…ന്നോടാണോ അതോ ഈ വക്ക് പൊട്ടിയ നീലമഷി പേനയോടാണോ ഏറെയിഷ്ടം?? “”…ചുണ്ട് കൂർപ്പിച്ചുള്ള ചോദ്യം കേൾക്കെ ആ നുണകുഴികൾ അവൾക്കായി വിരിഞ്ഞു…

“”പെയ്തിറങ്ങുന്ന പുതുമഴക്ക് എന്നും പ്രണയം ആരോടാ ന്ന് അറിയുവോ കൺമഷി നിനക്ക്??..വിണ്ണിലേക്ക് പെയ്തിറങ്ങാൻ കൂടെ നിന്ന കരിമേഘത്തോടല്ല…ഇളം വെയിലിൽ തളിർത്ത് വരുന്ന ഏഴഴകുള്ള സുന്ദരിയായ മഴവില്ലിനോടാണ് “”….. ഓരോ പുതുമഴ പെയ്തിരുന്നതും അവൾക്ക് വേണ്ടി മാത്രമായിരുന്നു…”””മഴക്ക് മാത്രം സ്വന്തമായ മഴവില്ലിന് വേണ്ടി “””…..

അതുപോലെ എന്റെ ഇടംകൈ ഈ വക്ക് പൊട്ടിയ നീലമഷിപേനയെ ഇങ്ങനെ ചേർത്ത് പിടിച്ചിട്ടുണ്ടെങ്കിൽ അത്… “””നീയെന്ന പ്രണയത്തെ അക്ഷരങ്ങളിലൂടെ പ്രണയിക്കാനായിരുന്നു…അത്രമേൽ എന്നിൽ വേരുറച്ചിരിക്കുന്നു കൺമഷി…. നീയെന്ന മൂന്നക്ഷരം… പ്രണയം “””….

ആ വാക്കുകൾ മതിയായിരുന്നു കൂർത്തചുണ്ടുകളിൽ പുഞ്ചിരി വിരിയാൻ ആദ്യമായി എന്നപോലെ കൗതുകത്തോടെ ആ മുഖത്തേക്ക് നോക്കി…ആദ്യമായി പ്രണയത്തോടെ കാതോരമായി മെല്ലെ വിളിച്ചു…”””മാഷേ “””…..

“”മഞ്ചാടിപെണ്ണിന് ഇത്തിൾകണ്ണി ചെക്കനോട് തോന്നിയ നിശബ്ദപ്രണയത്തേക്കാൾ സുന്ദരം…പുതുമഴക്ക് മഴവിൽകൊടിയോട് തോന്നിയ ഭ്രാന്തമായ പ്രണയമാണ്…കേട്ടോടി കാന്താരി “”……

കാതോരമായി കുസൃതിയോടെ പറയുന്നവനെ നോക്കി മറുപടിയെന്നോണം…ആ കരിനീല മിഴികൾ വിടർന്നു….ഇത്രയും നാൾ നിശബ്തമായി സൂക്ഷിച്ചിരുന്ന പ്രണയം കരിമഷി പടർന്ന കണ്ണുകളിലൂടെ പെയ്തിറങ്ങി… കരിവളയിട്ട ആ കൈകൾ ഇറുകെ ആ ഷർട്ടിൽ അള്ളിപ്പിടിച്ചു…പണ്ടെങ്ങോ പതിഞ്ഞ ആ കൈവെള്ളപാടിലേക്കവൾ ഒന്ന് പുഞ്ചിരിയോടെ ആ ചുണ്ടുകൾ ചേർത്ത് വച്ചു…അത് കാൺകെ വക്ക് പൊട്ടിയ ആ നീലമഷി പേന നാണത്താൽ കണ്ണ് ചിമ്മി…….

ഇഷ്ട്ടമായാലും ഇല്ലെങ്കിലും എനിക്കായി ഒരു വരി കുറിക്കണേ 😊