രചന: നന്ദു അച്ചു കൃഷ്ണ
മുന്നിലേക്ക് മാത്രം നോക്കിക്കൊണ്ട് നടക്കുന്നതുകൊണ്ടാകും ഇരുവശങ്ങളിലെ കാര്യമായ മാറ്റങ്ങളിലൊന്നും അയാളുടെ കണ്ണുകൾ ഉടക്കിയില്ല … ഒരുപക്ഷെ കണ്ണിൽ മറഞ്ഞിരിക്കുന്ന ദേഷ്യത്തിന്റേയോ അഹങ്കാരത്തിന്റെയോ കറുപ്പിന്റെ അംശം കൂടുതലായിരുന്നതുകൊണ്ടുമാകാം അയാളുടെ ദൃഷ്ടിയിൽ ഒന്നും പെടാതിരിക്കുന്നത് ….
കാളിംഗ് ബെല്ലടിച്ചപ്പോൾ തുറന്ന വാതിലിൽ കണ്ട രൂപം നിറക്കൂട്ടുകളാൽ സമ്പുഷ്ടവുമായതുകൊണ്ടും, മനസ്സിന്റെ അളവ് കോലിൽ കൃത്യമായി പാകപ്പെടുന്നതുകൊണ്ടും തന്നെ നീതിദേവതയുടെ മുന്നിലെ കറുപ്പ്തുണി ഭൂവിനെ പെട്ടെന്ന് ചെന്ന് തലോടി…..
“ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു…. തേജസ് ഒരുപാട് താമസിച്ചു……” അയാളിലേക്കമർന്നുകൊണ്ട് ചെഞ്ചുവപ്പിൽ പൊതിഞ്ഞ ചുണ്ടുകൾ മുത്തു പൊഴിച്ചു….
“ഇപ്പോൾ പഴയപോലല്ല…. കമ്പിനിയിൽ നല്ല തിരക്കുണ്ട്…” കയ്യിലിരുന്ന blazer സെറ്റിയിലേക്കിട്ട് അവളെയും ചേർത്തുപിടിച്ചയാൾ അകത്തേക്ക് നടന്നു…..
“കുടിക്കാൻ ഞാൻ ചായ എടുക്കാം…”അവൾ സോഫയിൽ നിന്നും ചാടി എഴുന്നേറ്റു…..
“വേണ്ടാ …. നീ ഇടേണ്ട, നീ ഇവിടെയൊന്നു അടങ്ങിയിരുന്നാൽ മതി … ഇങ്ങനെ പെട്ടെന്നൊക്കെ ചാടിയെഴുന്നേറ്റാൽ അത് കുഞ്ഞിനാണ് കേട് സെലിൻ . “അയാൾ അവളെ ശാസിച്ചു….
“ഓ…. അപ്പൊ കുഞ്ഞിന് കേടായതുകൊണ്ടാ, അല്ലാതെ ഭാര്യക്കു ജോലി ഭാരം കുറഞ്ഞോട്ടെന്ന് കരുതിയല്ല അല്ലേ….” അവൾ കെറുവിച്ചുകൊണ്ട് തിരിഞ്ഞിരുന്നു….
“ശ്ശോ…. എന്റെ സെലിൻ… ഇനി അതിനായി മുഖം വീർപ്പിക്കല്ലേ.. ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചില്ലെടോ…സത്യം… . താനിങ്ങനെ കാട് കയറി ചിന്ദിക്കല്ലേ…. ഇപ്പൊ താൻ എപ്പോഴും സന്തോഷമായിരിക്കേണ്ട സമയമാണ്… മനസ്സിന് സങ്കടമാകുന്നത് എന്തേലും ഉണ്ടായാൽ അത് നമ്മുടെ കുഞ്ഞിന് ഹേമദണ്ഡമാ….” അവനവളുടെ വയറ്റിലേക്ക് കൈ തൊട്ടൊണ്ട് പറഞ്ഞു ……
“എപ്പോ നോക്കിയാലും കുഞ്ഞു… കുഞ്ഞു…. ഞാനപ്പോ ആരുമല്ലേ .” അവളുടെ ദേഷ്യം അണപൊട്ടി പുറത്തേക്ക് വന്നതും അവൻ ചാടിയെഴുന്നേറ്റു ….
“നിന്നോടല്ലെടി ഞാൻ പറഞ്ഞെ ഇങ്ങനെ ചാടിയെഴുന്നേൽക്കരുതെന്നു….” അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചവൻ ഒരു നിമിഷം നിന്നു…..
ഉള്ളിലെ ദേഷ്യം അവളെ കൊന്നേക്കും എന്ന പേടിയിൽ അവൾ കണ്ണുരുട്ടി… വയറിൽ പിടിച്ചു….
അതുകണ്ടതും തേജസ് ഏതു കൈകൊണ്ടാണോ അവളെ കുത്തിപിടിച്ചത്, ആ കൈകളിൽ താങ്ങി തന്നെ അവളെ മുറിയിൽ കൊണ്ടുപോയി കിടത്തി….
“മോളെ അത് ഞാൻ പെട്ടെന്ന് … നിനക്ക് കൊഴപ്പമൊന്നുമില്ലലോ അല്ലേ …. ഡോക്ടർനെ വിളിക്കണോ…. ” പേടിയും പരിഭ്രമവും കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….
“തേജസ്…. എനിക്കൊന്നുമില്ല…. അയാം ഓക്കേ….. “
“സത്യം…..”
“സത്യം….. “
“താൻ റസ്റ്റ് എടുക്ക്… ഞാൻ കുടിക്കാൻ എന്തെങ്കിലും കൊണ്ടുവരാം…. ” അവൻ തിരിച്ചുവന്നത് കയ്യിൽ ഒരുഗ്ലാസ് ജ്യുസുമായാണ് ,
വാടിയ മുഖവുമായി കയ്യിലെ ഫോണിൽ നോക്കിയിരിക്കുന്ന അവളുടെ മുഖം അവൻ പിടിച്ചുയർത്തി…
“എന്താ പ്രശ്നം… ആരാ വിളിച്ചേ…. “
“അത് പിന്നെ ഒന്നുമില്ല… ഞാൻ എന്തോ ആലോചിച്ചിരുന്നതാ…. “
“സത്യം പറ സെലിൻ എന്താ പ്രശ്നം…” അവൾ മറുപടി പറയുന്നില്ലെന്ന് കണ്ടവൻ ആ ഫോൺ പിടിച്ചുവാങ്ങി അവസാനം വന്ന നമ്പറിൽ ഡയൽ ചെയ്തു…..
മറുവശത്തു കെട്ട പുരുഷ ശബ്ദം തിരിച്ചറിഞ്ഞതുകൊണ്ട് തേജസ് അയാളോട് സംസാരിച്ചു…..
“ഇത്രയും ചെറിയൊരു കാര്യത്തിനാണോ താൻ ഇങ്ങനെ സങ്കടപ്പെട്ടത്… “തിരിച്ചു ഫോണ്വൾക്ക് നീട്ടികൊണ്ടവൻ ചോദിച്ചു….
“ചെറിയ കാര്യമോ…… അഞ്ചു ലക്ഷമാണോ തേജസ്സിന് അത്രക്ക് ചെറിയ കാര്യം…. ” അവളുടെ സ്വരം ഉയർന്നു…..
“സെലിൻ പതുക്കെ…. നിന്റെ ബിപി ചേഞ്ച് ചെയ്‌താൽ അതിന്റെ ബുദ്ധിമുട്ട് നമ്മുടെ കുഞ്ഞിനാ… കല്യാണം കഴിഞ്ഞു ഏഴു വർഷത്തിന് ശേഷം എനിക്ക് കിട്ടുന്ന നിധിയാണിത് …. പ്ലീസ് സെലിൻ…. നീ സമാധാനത്തോടെ ഇരിക്ക്…. ഞാനില്ലേ… എല്ലാം ഞാൻ നോക്കിക്കോളാം…. “
“ഇതിപ്പോ എത്രമത്തെ തവണയാണ് തേജസ്… ഇതിനു മുന്നത്തെ സമയവും നമ്മൾ അവനെ ഹെല്പ് ചെയ്തതല്ലേ….. “
“ഒക്കെ ശരിയാണ്…. പക്ഷേ അതൊന്നും അവന്റെ തെറ്റല്ലെല്ലോ.. കഴിഞ്ഞ രണ്ടു തവണയും ഏജന്റ് പറ്റിച്ചതല്ലേ… ഈ തവണ ഒക്കെ ഞാൻ നേരിട്ട് നോക്കിയേ കൊടുക്കൂ…. പോരെ…. “
“ഞാൻ ഭാഗ്യവതിയാണ് തേജസ് നിങ്ങളെ കിട്ടിയത്തിൽ, അതുപോലെ നമ്മുടെ മകനും ഭാഗ്യവാനാണ് കണ്ടില്ലേ നമ്മുടെ മോൻ ഭൂമിയിലേക്ക് വരവറിയിച്ചപ്പൊൾ തന്നെ അവന്റെ അമ്മാവൻ അമേരിക്കക്കാരൻ ആയത് ” …
“സത്യം… എന്റെ മകൻ ഭാഗ്യവാൻ ആണ്…. ” അയാൾ അവളെ നെഞ്ചോട് ചേർത്തുപിടിച്ചു….
“പോകണോ തേജസ്…. എനിക്ക് നിങ്ങളില്ലാതെ പറ്റില്ല….. “
“മ്മ്… ഇപ്പൊ പോണം.. കുറച്ചു നാൾ കൂടി മാത്രമേ ഈ അകൽച്ച ഉണ്ടാകൂ… അമ്മയെ പറഞ്ഞു മനസിലാക്കുന്ന ഒരു സമയം …. അതുകഴിഞ്ഞാൽ പിന്നെ നീ എന്നും എന്റെകൂടെ തന്നെ ആയിരിക്കും…..” അവളുടെ നെറുകയിൽ മുത്തി അവനിറങ്ങി…..
🥀🥀🥀🥀🥀🥀🥀🥀
ആരുടെ മുന്നിൽ പെടരുതെന്നാലോചിച്ചോ അയാളുടെ മുന്നിൽ തന്നെ കൃത്യമായി പിടിക്കപ്പെട്ടതിന്റെ സകല പരിഭ്രമവും മറച്ചു പിടിച്ചു തേജസ് ചിരിച്ചു…..
“അമ്മ കിടന്നില്ലേ….. “
“നിന്നെപ്പോലുള്ള നല്ല മക്കൾ ഉണ്ടെങ്കിൽ ആ മാതാപിതാക്കൾക്ക് ആഹാരവും ഉറക്കവും ഒക്കെ കണക്കാണ്..”.. അവന് വഴി മാറിക്കൊടുത്തുകൊണ്ട് അമ്മ പറഞ്ഞു……
“ഉച്ചക്ക് കമ്പിനിയിൽ നിന്നുമിറങ്ങിയ നീ എവിടായിരുന്നു…. ഫോൺ വിളിച്ചപ്പോ ഒക്കെ സ്വിച്ച് ഓഫും… രാവിലെ ഞാൻ പറഞ്ഞല്ലേ വിട്ടത് പിറന്നാളിന്റെ കാര്യം… എന്നിട്ടും… “
“എന്റമ്മേ ഒരു പിറന്നാൾ അല്ലേ.. അല്ലാതെ വേറൊന്നുമല്ലല്ലോ….” അവൻ മുഷിവോടെ അമ്മയോട് കയർത്തു…
“അതേടാ പിറന്നാൾ തന്നെയാണ്.. നിനക്കത് വലിയ കാര്യമൊന്നുമല്ലായിരിക്കാം… പക്ഷേ അവൾക്കങ്ങനല്ല… പാവം ഒരുപാട് പ്രതീക്ഷിച്ചിരുന്നു നിന്നോടൊത്തിരുന്നു ഒരു നേരം ആഹാരം കഴിക്കാൻ… “
“ഇതുപോലെ ആഗ്രഹങ്ങളും മോഹങ്ങളും ഒക്കെ എനിക്കുമുണ്ടായിരുന്നല്ലോ … അതൊന്നും സാധിച്ച് തരാത്ത ഒരുത്തിയുടെ ആഗ്രഹത്തിന് ഇപ്പോൾ എനിക്കും വലിയ വിലയൊന്നും ഇല്ല…” പുച്ഛത്തോടെ അത് പറഞ്ഞ് നോക്കുന്നത് ലക്ഷ്മിയുടെ മുഖത്തേക്കാണ്..
എല്ലാം അവൾ കേട്ടെന്ന് ആമുഖം വ്യക്തമാക്കി… പക്ഷേ ഇപ്പോൾ പഴയപോലെ അവളുടെ മുഖത്ത് ഉണ്ടാവുന്ന ഭാവ വ്യത്യാസങ്ങൾ അവനിൽ വലിയ മാറ്റമൊന്നും സൃഷ്ടിക്കറില്ല…
ഉള്ളിലെ സങ്കടം നീർച്ചോലകളായി പരിണമിക്കും മുന്നേ സന്തോഷത്തിന്റെ മേലങ്കി തന്നിലേക്കണിഞ്ഞവൾ അവനെ നോക്കി പുഞ്ചിരിച്ചു…
“തേജേട്ടൻ കൈകഴുകി ഇരുന്നോളൂ… ഞാനിപ്പോൾ ആഹാരം എടുക്കാം…”
പക്ഷേ മറുപടി ഒന്നും തന്നെ അവൾക്ക് നൽകാതെ അവൻ സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി….
“മോളെ…. “
“എനിക്ക് സങ്കടമൊന്നുമില്ലമ്മേ….” ടേബിളിൽ ഇരിക്കുന്നതൊക്കെ അകത്തേക്ക് കൊണ്ടുപോകും വഴിയവൾ പറഞ്ഞു..
“മോളൊന്നും കഴിച്ചില്ലല്ലോ….. “
“വേണ്ടമ്മേ…. വിശപ്പില്ല…… “
“മോള്‌ച്ചക്കും ഒന്നും കഴിച്ചില്ലല്ലോ….” മറുപടി ഉണ്ടാകില്ലെന്നറിഞ്ഞു കൊണ്ട് തന്നെ അവർ ചോദിച്ചു…
ലക്ഷ്മി മുറിയിലെത്തും മുന്നേ തേജസ് കിടന്നിരുന്നു… ഇതിപ്പോ ശീലമാണ്…… കട്ടിലിന്റെ സൈഡിൽ കിടക്കാൻ തുടങ്ങുമ്പോഴേക്കും തേജസ് എഴുന്നേറ്റിരുന്നു…..
“വക്കീൽ പറഞ്ഞു മ്യൂച്വൽ ഡിവോഴ്സ് ആയതുകൊണ്ട് അധിക മൊന്നും നീണ്ടുപോകില്ല എന്നു….. കൂടിയാൽ ഒരു വർഷം…. ആറുമാസം കൊണ്ട് തന്നെ തീർക്കാൻ നോക്കാം.. പിന്നെ കോടതി കാര്യമല്ലേ … അപ്പോ ഞാൻ പറഞ്ഞുവരുന്നത്, നീ ഇവിടുന്ന് പോകുന്നതിനു മുന്നേ അമ്മയെ കൊണ്ട് നിന്നെ എത്രത്തോളം വെറുപ്പിക്കാമോ അത്രത്തോളം വെറുപ്പിച്ചോണം…അങ്ങനെയാകുമ്പോ അമ്മയ്ക്ക് സെലിനെ സ്വീകരിക്കാൻ എളുപ്പമായിരിക്കും…. പതിയെ പതിയെ ആണേലും അമ്മയവളെ അംഗീകരിച്ചോളും… പിന്നെന്റെ കുഞ്ഞൂടെ വന്നാൽ പിന്നെ എല്ലാം കൊണ്ടും സന്തോഷം മാത്രമായിരിക്കും ഈ വീട്ടിൽ ….. “
“ഇങ്ങനെ എന്നെ തന്നെ നോക്കി നീ കണ്ണുനീർ നാടകം ആടണ്ടാ…. മച്ചിയായ നിന്നെ ഒന്നുമല്ലേലും ഇത്രയും കാലം നോക്കിയതല്ലേ, അതിന്റെ കൂലിയായി കണ്ടാൽ മതി ഇതിനെ …. “അതും പറഞ്ഞു സൈഡ് ടേബിൾ ലാംപ് ഓഫാക്കി അയാൾ കിടന്നു…
എ സി യുടെ തണുപ്പിലും അവൾക്ക് വല്ലാത്ത ഉഷ്ണം തോന്നി…..
ഏതോ മരുഭൂവിലകപ്പെട്ടു, ചുറ്റും പറക്കുന്ന കാറ്റിലെ പൊടിപടലങ്ങളിൽ ദിശയറിയാതെ നട്ടം തിരിയും പോലെ അവൾ പുറത്തെ തണുപ്പിലും ഉള്ളിലെ കത്തുന്ന വേനലിലും പിടഞ്ഞു തുടങ്ങി….
“മച്ചി…… ഹും” അറിയാതെയാണെങ്കിലും ചുണ്ടിൽ വിരിഞ്ഞ പുച്ഛത്തിൽ അവൾ സന്തോഷിച്ചു….
ആദ്യമായി ഈ വാക്ക് കേൾക്കുന്നത് കല്യാണം കഴിഞ്ഞ് ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ തേജ് ന്റെ തന്നെ ഒരമ്മായിയുടെ അടുത്തു നിന്നാണ്…. പിന്നെ ഒന്ന് ഒമ്പതായി, തൊണ്ണൂറായി തൊള്ളായിരമായി… പിന്നെ പിന്നെ താൻ എണ്ണുന്നത് തന്നെ നിർത്തി..
വർഷങ്ങൾ ശരവേഗത്തിൽ കടന്നുപോയി… ആദ്യമൊക്കെ തന്നെ മറ്റുള്ളവരിൽ നിന്നും പൊതിഞ്ഞു പിടിച്ച കൈകൾ തന്നെ, ആൾക്കാർക്ക് മുന്നിലേക്ക് തന്നെ എറിഞ്ഞു കൊടുക്കാൻ തുടങ്ങിയപ്പോൾ സങ്കടം നിർവികാരതയിലേക്ക് വഴിമാറുകയായിരുന്നു…
ഇടയ്ക്കെപ്പോഴോ ജീവിതം മൊത്തത്തിൽ കൈവിട്ടു പോകും എന്ന് തോന്നിയപ്പോൾ ഒരു കുഞ്ഞിനെ ദത്തെടുക്കാനായി താൻ ആവശ്യപ്പെട്ടു….
” നിനക്ക് അമ്മയാവാൻ കഴിവില്ലാത്തതിനു വല്ലവന്റെയും ചോരയിലുണ്ടായ ഒരു കുഞ്ഞിന്റെ തന്തയാവാൻ തന്നെക്കൊണ്ട് പറ്റില്ലന്ന് പറഞ്ഞു ഒറ്റവാക്കിൽ തേജസ് തന്റെയാ ആവശ്യം അവസാനിപ്പിച്ചു….”
എത്രയൊക്കെ തന്നെ മച്ചിയായി ആൾക്കാർ കാണുമ്പോഴും അറിയാതെ ചില കണ്ണുകളെങ്കിലും തന്നിലേക്ക് നീളുന്നത് കാണാൻ തുടങ്ങിയപ്പോൾ അവന് താൻ മറ്റുള്ളവരുടെ മുൻപിൽ കഴിവുകെട്ടനായി എന്നൊരു തോന്നൽ ഉള്ളിന്റെയുള്ളിൽ ഉടലെടുത്തു…
അതിൽ നിന്നും ഉണ്ടായ ബന്ധമാണ് സെലിൻ…. അവളിൽ തനിക്ക് ഒരു കുഞ്ഞ് ജനിക്കുന്നു എന്നുകൂടി അറിഞ്ഞപ്പോൾ എല്ലാംകൊണ്ടും താൻ തേജിന് അധികപ്പറ്റായി… പിന്നീടവന്റെ കണ്ണിൽ അവളായിരുന്നു ഭാര്യ… അത് ചെന്നവസാനിച്ചതോ നിയമത്തിന്റെ കടലാസുകളിലും ..
പിറ്റേദിവസം അമ്മയുടെ ചെക്കപ്പിനായി കൂടെ പോയ തേജസ് ഏതോ ഫയൽ മറന്നുവെച്ചതെടുക്കാൻ വേണ്ടി വീട്ടിലേക്ക് മടങ്ങിയെത്തി…. അകത്തു നിന്നും കേട്ട സംഭാഷണം അവന്റെ കാലിനെ ചങ്ങലകൊണ്ട് ബന്ധിച്ചു….
“മിടുക്കി…. നീയാണടീ ഉത്തമയായ ഭാര്യ….. ഭർത്താവ് പറഞ്ഞതുകേട്ട് ഡൈവോഴ്സ് ഒപ്പിട്ടിട്ട് വന്നുനിന്നു മോങ്ങുന്നു…… നിന്നെ ഉണ്ടല്ലോ…”
ശബ്ദത്തിൽ നിന്ന് തന്നെ അത് തന്റെ പെങ്ങളാണെന്ന് അയാൾ തിരിച്ചറിഞ്ഞു…
“അത് ചേച്ചി…… “
“എന്ത് ചേച്ചി….. “
അല്ലേലും തന്റെ അമ്മയ്ക്കും പെങ്ങൾക്കും അവൾ മതി…അയാളിൽ അരിശം കുമിഞ്ഞു പൊങ്ങി..
“എന്റെ അമ്മയെയും പെങ്ങളെയും എന്ത് കാണിച്ചാണടി നീ ഇങ്ങനെ കൈവെള്ളയിൽ ഒതുക്കി വെച്ചിരിക്കുന്നത്.. ” അയാളുടെ ഒച്ച കേട്ട് രേഖ തിരിഞ്ഞു നോക്കി….
“ആഹാ… എത്തിയോ എന്റെ സർവ്വഗുണ സമ്പന്നനായ ആങ്ങള… അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുകയാണ് നാണമില്ലേടാ നിനക്ക് ….”
“എടീ….”
“ഇവളേ ഭരിക്കുന്നത് പോലെ എന്റെ നേരെയെങ്ങാനും വന്നാലുണ്ടല്ലോ നിന്നെക്കാളും തണ്ടും തടിയും ഉള്ള ഒരു ഭർത്താവ് എനിക്കുമുണ്ട്…” തന്റെ നേരെ കയ്യോന്നി വരുന്ന തേജസിന് അവൾ ചൂണ്ടുവിരലിൽ നിർത്തി…
“ആങ്ങളയും പെങ്ങളേയും തെറ്റിച്ചപ്പോൾ നിനക്ക് സമാധാനമായി കാണുമല്ലോ അല്ലേ.. വെറുതെയല്ലഡീ നീയൊരു മച്ചിയായിപ്പോയത്…” അവനത് പറഞ്ഞ് തീരുകയും രേഖയുടെ കൈവിരലുകൾ അവന്റെ കവിളിൽ പതിച്ചു…
“നീയൊരക്ഷരം മിണ്ടിപ്പോകരുത്… ആരാണെടാ മച്ചി… ഇവളോ… ഇവളാണോ നിനക്ക് മച്ചി… അപ്പോൾ നീ… നീ എല്ലാംകൊണ്ടും പൂർണ്ണൻ, അല്ലേ…കഷ്ടം .”
“ചേച്ചി….. “
“മിണ്ടിപ്പോകരുത്… ആദ്യമേ ഞാനും അമ്മയും നിന്നോട് പറഞ്ഞതല്ലേ, ഇവനോട് സത്യം എല്ലാം പറയാൻ, അപ്പോൾ നീ സാവിത്രി ആയി, അതുകൊണ്ടെന്താ നീയിത് കേൾക്കണം…. ഇതെല്ലാം കേൾക്കാൻ നീ ബാധ്യസ്ഥയാണെടി …. രേഖ ദേഷ്യത്തിൽ ഉറഞ്ഞുതുള്ളി “
“സത്യമോ എന്ത് സത്യം…” തേജസ് രണ്ടുപേരെയും നോക്കി….
“അറിയണോ നിനക്ക്…. “രേഖയിൽ നിന്നും കേട്ട കാര്യങ്ങൾ തേജസിന്റെ സമനില തെറ്റിച്ചു…. അതിലെ സത്യമറിയാൻ അവനവിടുന്ന് നേരെ പോയത് കുറച്ചുനാൾ താൻ ചികിത്സയിലായിരുന്ന ഡോക്ടറുടെയടുക്കലേക്കായിരുന്നു….
അദ്ദേഹത്തിന്റെ മുൻപിൽ ഏറെനേരം മുഖംപൊത്തി കരഞ്ഞ തേജസിന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് ലക്ഷ്മിയുടെ മുഖമായിരുന്നു…. അതിന് അകമ്പടി എന്ന പോലെ പുറകെ എത്തിയ മുഖം അവനെ ദേഷ്യത്തിൻ കയങ്ങളിലേക്ക് തള്ളിയിട്ടു…
താൻ എല്ലാ അർത്ഥത്തിലും പൂർണ്ണനാണെന്നുള്ള മിഥ്യാ ധാരണ തൻ ചില്ലുകൊട്ടാരത്തിൽ ജീവിച്ചുകൊണ്ടിരിക്കുകയും അതിൽ നിന്നുള്ള അഹങ്കാരത്തിൽ ജീവിതത്തെ തള്ളിനീക്കുകയും ചെയ്യുന്നൊരാൾക്ക് അത് എന്നോ താഴെവീണുടഞ്ഞ വെറും സ്ഫടികപാത്രമാണെന്നുള്ള തിരിച്ചറിവുണ്ടാക്കുന്ന ആ ഒരു നിമിഷം, അപ്പോഴത്തെ മാനസികാവസ്ഥ….. അതൊരുപക്ഷെ മരണത്തേക്കാൾ ഭീകരമായിരിക്കുംന്നറിയാവുന്നത് കൊണ്ടാണ് ലക്ഷ്മി ഇത്രയും കാലം ഇതൊക്കെ മറച്ചുവെച്ചിരുതെന്നുള്ള അറിവ് അവനേ വീണ്ടും വീണ്ടും കുറ്റബോധത്തിന്റെ ആഴിയിലേക്ക് തള്ളിയിടുന്നതുപോലെയായിരുന്നു ….
അവിടുനിറങ്ങിയ അവൻ നേരെ പോയത് സെലിന്റെ വീട്ടിലേക്കായിരുന്നു…. അവിടെ ചെന്നപ്പോൾ കാണുന്നത് ഇത്രയും കാലം ആങ്ങളയെന്നു പറഞ്ഞു പരിചയപ്പെടുത്തിയവന്റെ മാറിൽകിടന്നു തന്നെ പറ്റിച്ചതിന്റെ കണക്ക് പറഞ്ഞു ചിരിക്കുന്ന സെലിനെയാണ്….
ഒരുവാക്ക് പോലും മിണ്ടാതെ അവൻ തിരിഞ്ഞു നടന്നു…. ചുറ്റിലും വന്നു പടരുന്ന അന്ധകാരത്തിൽ അവൻ നട്ടം തിരിഞ്ഞു….
വെച്ചുപോകുന്ന കാലുകളെ വീഴാതെ പിടിച്ചു നിർത്തി തിരിച്ചു വണ്ടിയോടിക്കുമ്പോഴെല്ലാം ലക്ഷ്മിയുടെ മുഖം മാത്രമായിരുന്നു അവന് മുൻപിൽ… അതുകൊണ്ടു തന്നെ മുന്നിലേകൊടിയേത്തിയ ലോറിയെ അവൻ കണ്ടില്ല….
രക്തത്തിൽ കുളിച്ചുകിടന്ന അവനെ ആരൊക്കെയോ താങ്ങിയെടുക്കുമ്പോഴും അവന്റെ കണ്ണുകൾ അവളുടെ കാൽപാദങ്ങളിൽ അശ്രുപൂജ നടത്തുകയായിരുന്നു…. ചെയ്ത ഓരോ തെറ്റിനും മാപ്പപേക്ഷിക്കുകയായിരുന്നു… അതിനു സാക്ഷിയെന്ന പോൽ ഗുൽമോഹർ ചതഞ്ഞരഞ്ഞു….
തന്റെ മുന്നിൽ തെളിയുന്ന ലക്ഷ്മിയുടെ മിഴിവുറ്റ മുഖത്തേക്ക് നോക്കും തോറും അവന്റെ ചുണ്ടിൽ പുഞ്ചിരി തിരിച്ചെത്തി…..
മരണമെന്ന മാന്ത്രികൻ നമ്മെ കൂട്ടാനായി എത്തുമ്പോൾ, അവൻ കാട്ടുന്ന ആദ്യത്തെ ഇന്ദ്രജാലം ഒരുപക്ഷെ നമ്മുക്കു എറ്റവും പ്രിയപ്പെട്ടയാളുടെ മുഖം ഒരു നിമിഷതെക്കെങ്കിലും നമ്മുടെ കണ്മുന്നിലെത്തിക്കുകയായിരിക്കും അല്ലേ …
ഒരുപക്ഷെ അതാകാം അവസാനത്തെ മനോഹര ദൃശ്യവും…. …
🥀🥀🥀🥀