അങ്ങനെ എന്റെ കല്യാണ ദിവസമെത്തി.ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസം.അമ്മയുടേയും അച്ഛന്റേയും കുടക്കീഴിൽ നിന്നിരുന്ന എന്നെ മറ്റൊരാൾ സ്വന്തമാക്കാൻ പോവുകയാണു.
തലേന്നു കിടന്നപ്പോൾ തന്നെ ഒരുപാട് വൈകിയിരുന്നു.മൈലാഞ്ചി ഇട്ട കൈകൾ ഉണങ്ങാൻ വരെ കാത്തിരിന്നതായിരുന്നു. ആകെയുള്ള അനിയന്റെ കൂടെയായൊരുന്നു കിടന്നത്. അവനു വല്ലാത്ത വാശി. ചേച്ചീടെ കൂടെ കിടക്കണമെന്നു പറഞ്ഞുകൊണ്ട്. അവന്റെ കുറുമ്പുകൾ ഇനി എപ്പഴാ എനിക്ക് കണാൻ കഴിയാ. കല്യാണം കഴിഞ്ഞു പോയാപിന്നെ ഞാൻ വിരുന്നുകാരിയായ് മാറിയില്ലേ. എനിക്ക് സങ്കടം തോന്നി.
അമ്മ പെട്ടന്ന് കുളിച്ചൊരുങ്ങാൻപറഞ്ഞു. കുളിക്കുമ്പോൾ എനിക്ക് സങ്കടം വന്നു. എന്റെ വീട്ടിൽ നിന്നുമുള്ള വിലപ്പെട്ട നിമിഷം. ഷവറിലെ വെള്ളം മുഖത്തേക്ക് വീഴുമ്പോൾ ഞാൻ അൽപം കരഞ്ഞു. വെള്ളത്തിലത് അമർന്നടങ്ങി. എന്നെ പുതിയപെണ്ണായ് മാറ്റിക്കാൻ ഒരുപാടുപേരുണ്ട്. വലിയമ്മയും പിന്നെ എന്റെ എളമ്മയുടെ മക്കളും. അച്ഛന്റെ വിയർപ്പിൽ പണിത കല്യാണ സാരിയും സ്വർണ്ണവും.
എന്നെ വിവാഹം കഴിക്കാൻ പോകുന്നയാൾക്ക് സ്ത്രീധനം വേണ്ടാന്ന് പറഞ്ഞിരുന്നു. സ്നേഹമുള്ള മനുഷ്യൻ. യഥാർത്ത പുരുഷൻ. എനിക്കൊരുപാട് സ്നേഹം തോന്നി അയാളോട്. എങ്കിലും ഒരേയൊരു മകളായ എന്നെ പടിയിറക്കുമ്പോൾഎന്തെങ്കിലും വേണ്ടേ. എനിക്കറിയാം അച്ഛന്റെ കഷ്ടപ്പാടൊക്കെ. ഒരു സ്വർണ്ണ മാല മാത്രം അണിഞ്ഞ് ഞാൻ കഴിഞ്ഞുകൂടിയില്ലേ ഈ നാൾ വരേക്കും, ആഗ്രഹമുണ്ടായിരുന്നിട്ടും ഞാൻ പറഞ്ഞില്ല എനിക്കെന്റെ അച്ഛന് ജീവനാ അതാ. പുതിയപെണ്ണായ് ഞാൻ മുറിക്ക് പുറത്തേക്ക്.
സധാരണ കാണാറുള്ള പരിചയക്കാർ എല്ലാം തന്നെ എന്റെ കൈക്കും കവിളിലും നുള്ളുന്നു, കുശലം പറയുന്നു. അമ്മ നല്ല തിരക്കിലാ. അനിയൻ ഫ്രെൻസിന്റെ കൂടെ എവിടെയോയുണ്ട്. അച്ഛനെ കാണുമ്പോഴാ എനിക്ക് സങ്കടം, ആ കാലുകൾക്ക് ബലമില്ല, പൊരി വെയിലത്ത് ആളുകളെ സ്വീകരിക്കുന്ന തിരക്കിലാ, ടവ്വൽ കൊണ്ട് മുഖത്തെ വിയർപ്പ് തുടയ്ക്കുന്നുണ്ട്, ആ വിയർപ്പ് എന്റെ കഴുത്തിലും കൈകളിലുമായ് തിളങ്ങി നിൽക്കുന്നു.
മനസ്സിന്റെ പാകപ്പെടുത്തി. ധൈര്യം സംഭരിച്ചു എല്ലാവർക്കും ഒരു കാഴ്ച വസ്തുപോലെ ഇരുന്നു. ‘പയ്യന് എത്തീട്ടോ’. ആരുടേയോ ഉറക്കെയുള്ള ശബ്ദം. എന്റെ നെഞ്ചിടിപ്പ് കൂടി. ആരൊക്കെയോ എന്റെ ചെവിയിൽ എന്തൊക്കെയോ കുശലം പറയുന്നു. തന്റെ ചെക്കന്റെ വേണ്ടപ്പെട്ട കുറച്ചു സ്ത്രീകൾ എന്റെയരികിലേക്ക് വരുന്നു. എന്നോട് സംസാരിക്കുന്നു. അമ്മ അവർക്ക് കുടിക്കാൻ വെള്ളവുമായ് വന്നിരിക്കുന്നു. ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി. എനിക്ക് കരച്ചിൽ വന്നു. ഞാൻ പോവല്ലേ. വേണ്ടാന്ന് പറയാൻ പറ്റില്ലല്ലോ. എന്റെ ഭർത്താവിന്റെയും എന്റേം കൂടെ ഫോട്ടോയെടുക്കാൻആളുകളുടെ തിരക്ക്. അച്ഛനും അമ്മയും പൊന്നനുജനും വന്നു നിന്നു. ഞാൻ എന്റെ അനിയനെ എന്നോട് ചേർത്തു പിടിച്ചു നിർത്തി. അച്ഛന്റെ മുഖത്തേക്ക് നോക്കാൻ ശക്തിയില്ലാണ്ടായി. ഒടുവിൽ ഞാനിറങ്ങി.
യാത്ര പറയാൻ വേണ്ടി തിരിഞ്ഞതും അമ്മ ടവ്വൽ കൊണ്ട് മുഖം പൊത്തി വിതുമ്പാൻ തുടങ്ങി. എനിക്കും സങ്കടം വന്നു. അമ്മയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു ഞാൻ കുതറി നീങ്ങി. ഇനിയും നിന്നാൽ ഞാൻ ചിലപ്പോൾ സകല നിയന്ത്രണവും തെറ്റിയവൾ ആയിമാറും. അച്ഛനെ മുഖമുയർത്തി നോക്കാൻ കഴിഞ്ഞില്ല. എന്റെ സ്വർഗ്ഗമാ നീയെന്ന് എപ്പഴും പറയുന്ന അച്ഛാ ഇത്. ഇത്രനാൾ വളർത്തിയത് ഇങ്ങനൊരു ചങ്കു പറയുന്ന നിമിഷത്തിനു വേണ്ടിയായിരുന്നോ ഭഗവാനേ. അച്ഛന് കരയുന്നില്ല, എന്നെ നോക്കി പുഞ്ചിരിക്കുന്നു. പക്ഷെ ഞാൻ കെട്ടിപിടിച്ച്‌കുറേ കരഞ്ഞു. അനിയൻ ഇതുകണ്ട് എന്നോട് പിണങ്ങിയപോലെ നിൽക്കുന്നു. അച്ഛന് എന്നോട് ഇറങ്ങിക്കോളാൻ പറഞ്ഞു.
ആ കുറച്ചു ദിവസത്തെ പരിചയമുള്ള ആളുടെ കൈകളിൽ എന്നെ ഏൽപ്പിച്ചു. പുഞ്ചിരിയോടെ അപ്പുറത്തേക്ക് നീങ്ങി. ഞാൻ ഏന്തിയേന്തി നോക്കി അച്ഛന് കണ്ണിൽ നിന്നും മറഞ്ഞപോലെ. ആൾക്കാരുടെ തിരക്ക് കൂടി കാറിലേക്ക് കയറും നേരം. ഭയങ്കര ഒച്ചയും ബഹളവും. കാറിൽ ഇരുന്നപ്പോൾ അച്ഛന് വന്നിരിക്കുന്നു. മുഖം കഴുകിയിട്ടുണ്ട്. എനിക്കുറപ്പാ അച്ഛന് കരഞ്ഞിട്ടുണ്ടാകും. അമ്മയുടെ മുഖം കണ്ണുകൾ നിറച്ചുകൊണ്ട് തന്നെ. പെട്ടന്ന് ഓടിവന്നൊരു ഉമ്മ തന്നു അനിയൻ റ്റാറ്റാ പറഞ്ഞു. പിന്നെ ഞാൻ നോക്കിയ മുഖം എന്റെയരികിലുള്ള ചെക്കന്റെ കണ്ണുകളിലേക്കായിരുന്നു.
എല്ലാം കണ്ടു സാക്ഷിയായ് ആ പുരുഷന്റെ കൂടെ വിശ്വാസത്തോടെ ഞാൻ ഇറങ്ങുകയാണു. ഞാൻ വിശ്വസിച്ചോട്ടെഏട്ടാ നിങ്ങളെ, എനിക്കീ കൈകളേ പരിചയമുള്ളൂ, സ്നേഹത്തോടെ ഞാൻ അദ്ധേഹത്തെ നോക്കി. കാർ മുന്നോട്ടു നീങ്ങി. പ്രിയപ്പെട്ടവർ കണ്ണുകളിൽ നിന്നും മറഞ്ഞു. ശേഷം അപരിചിതരായ ഒരു പറ്റം ജനസാഗരത്തിലേക്ക് ഞാൻ യാത്രയായി.