ഒറ്റപ്പെടൽ – രചന: അബ്ദുൾ റഹീം പുത്തൻചിറ
വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുന്ന തിരക്കിൽ ഉമ്മാക്ക് പ്രഷറിന്റെ ഗുളിക വാങ്ങുവാൻ മെഡിക്കൽ ഷോപ്പിൽ കയറിയപ്പോഴാണ് ഒരു അമ്മൂമ്മയെ ശ്രദ്ദിച്ചത്.
മരുന്നിന്റെ പൈസ കൊടുക്കാൻ കയ്യിലുള്ള കവറിൽ ഒരുപാട് നോക്കുന്നു. മുന്നുറ്റമ്പത് രൂപയാകും എടുക്കട്ടെ…അവിടെയുള്ള സ്ത്രീ അമ്മൂമ്മയോട് ചോദിച്ചു.
കയ്യിലുള്ള കവറിൽ മുഴുവൻ പരതിയിട്ടും കുറച്ചു മുഷിഞ്ഞ നോട്ടു മാത്രമേ അതിൽ ഉണ്ടായുള്ളൂ. അതുമുഴുവനും എണ്ണിനോക്കിയപ്പോൾ നൂറ്റമ്പത് രൂപയെ ഉള്ളു.
അഞ്ചു ദിവസത്തെ മരുന്നാണ് എഴുതിയിരിക്കുന്നെ…ആ സ്ത്രീ അമ്മൂമ്മയോട് പറഞ്ഞു. ഈ പൈസക് രണ്ടുദിവസത്തെ മരുന്നെ കിട്ടുള്ളൂ എടുക്കട്ടേ…ആ വൃദ്ധക് അതല്ലാതെ വേറെ വഴിയുണ്ടായില്ല.
പൈസ കൊടുത്തു ആ വൃദ്ധ പതുക്കെ നടന്നകന്നു. ഞാനും മരുന്നും വാങ്ങി ബൈക്കിൽ പതുക്കെ പുറത്തേക്ക് വന്നു. അപ്പോൾ അമ്മൂമ്മയെ വഴിയിൽ ഏന്തി വലിഞ്ഞു നടക്കുന്നത് കണ്ടു.
ഞാൻ പതുക്കെ വണ്ടി നിർത്തി, അമ്മൂമ്മക്ക് എവിടെയാ പോകേണ്ടത്…അമ്മൂമ്മ സ്ഥലം പറഞ്ഞു. ഞാൻ പോകുന്ന വഴിയിൽ കുറച്ചു ഉള്ളിലാണ് അമ്മൂമ്മക് പോകേണ്ടത്. ഞാൻ അമ്മൂമ്മയെ വണ്ടിയിൽ കയറ്റി.
ആർക്കാ അമ്മൂമ്മ മരുന്ന് വാങ്ങിയെ…? ഞാൻ ചോദിച്ചു. എന്റെ മകനാ…അത് പറയുമ്പോൾ ആ വൃദ്ധയുടെ കണ്ണുകൾ നിറയുന്നത് വണ്ടിയുടെ സൈഡ് മിററിൽ കൂടി ഞാൻ കണ്ടു. എന്തുപറ്റിയതാ…? ഞാൻ വീണ്ടും ചോദിച്ചു.
ഒരു നിശാസത്തോടെ അമ്മൂമ്മ പറഞ്ഞു. ഇനിക്കു ആകെ ഒരു മോനാ…അവന്റെ വിവാഹത്തിന് ശേഷം അവൻ പേർഷ്യക് പോയി. അതിനിടയിൽ അവന് ഒരു കൊച്ചും ഉണ്ടായി. അവിടെ അവനു കെട്ടിടം പണിയായിരുന്നു. പണിക്കിടയിൽ ഒരു അപകടത്തിൽ അവന്റെ കാലുകൾ തളർന്നു.
അങ്ങനെ അവൻ നാട്ടിലേക്കു വരേണ്ടി വന്നു. ആദ്യമൊന്നും അവന്റെ ഭാര്യ ഒന്നും മിണ്ടിയിരുന്നില്ല .ഇനി നടക്കാൻ പറ്റില്ലന്ന് മനസിലായത് കൊണ്ടാകണം, അവൾ അവനേം കൊച്ചിനേം എന്നെ ഏൽപിച്ചു ഒന്നും പറയാതെ അവൾ പോയി. അത് പറയുമ്പോൾ അമ്മൂമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായി.
ഇവിടെ നിർത്തിക്കോ…അമ്മൂമ്മ പറഞ്ഞ വീടിന് മുന്നിൽ വണ്ടി നിർത്തി. ചെറിയ ഒരു ഓലപ്പുര മുകളിൽ ഷീറ്റ് വിരിച്ചിരിക്കുന്നു. മരുന്ന് വാങ്ങി കഴിഞ്ഞപ്പോൾ ബസിന് പൈസയുണ്ടായില്ല അതാ നടക്കാന്ന് വിചാരിച്ചത്. അത് പറയുമ്പോൾ ആ വൃദ്ധയുടെ മുഖത്ത് ഒരു ചെറു ചിരിയുണ്ടായി. അപ്പോഴും കണ്ണുകളിൽ നനവുണ്ടായിരുന്നു.
മോൻ ഒരു ഉപകാരം കൂടി ചെയ്യോ…? ആ വൃദ്ധ എന്റെ മുഖത്തെക്കു നോക്കി യാചന പോലെ ചോദിച്ചു. ഞാൻ എന്ത് എന്ന അർത്ഥത്തിൽ നിന്നു. എന്റെ മകന്റെ അടുത്ത് കുറച്ചു നേരം ഇരിക്കോ. അവൻ കിടപ്പിലായതിന് ശേഷം ആരും ഇവിടെ വരാറില്ല.
ആദ്യമൊക്കെ അവന്റെ കൂട്ടുകാർ വന്ന് വിശേഷങ്ങൾ തിരക്കിയിരുന്നു. ഇപ്പോൾ ആരും…ഇതു പറയുമ്പോൾ വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞു, ഒരു കരച്ചിലായി മാറി…വൃദ്ധയുടെ പിന്നാലെ ആ കുടിലിന്റെ അകത്തോട്ട് കയറി.
ഒരു മുറിയിൽ ചെറിയ കട്ടലിൽ എല്ലും തോലും മായ ഒരു രൂപത്തെ കണ്ടു. കട്ടിലിനെടുത്തു ഒരു ചെറിയ കൊച്ചുമുണ്ടായി. കൊച്ചു എന്നെ കണ്ടതും വായ തുറന്നു ചിരിച്ചു…കട്ടിലിൽ കിടന്ന മനുഷ്യൻ എന്നെ നോക്കി. മരുന്നുമായി വരുന്ന വഴി ബസ്സിന് കൊടുക്കാൻ പൈസ യുണ്ടായില്ല. ഈ കൊച്ചിന്റെ വണ്ടിയില വന്നെ…അമ്മൂമ്മ അയാളോടായി പറഞ്ഞു. അയാൾ എന്നോട് ചിരിച്ചു.
അവിടെ കിടന്ന ചെറിയ സ്ടൂളിൽ ഞാൻ ഇരുന്നു. അമ്മൂമ്മേ ഇനിക് വിശകുന്നു എന്നു പറഞ്ഞു കുട്ടി ചിണുങ്ങി. മോൻകു അമ്മൂമ്മ കഞ്ഞി തരാം എന്നുപറഞ്ഞു അമ്മൂമ്മയും കുട്ടിയും അടുക്കളയിലേക് പോയി.
എന്താ പേര്…? റിസ്‌വാൻ ഞാൻ പറഞ്ഞു.
എന്താ ചെയ്യണേ…? അബുദാബിയിലാണ്.
മ്മ്…ഒരു മൂളൽ മാത്രം. അയാളപ്പോൾ എന്തോ ആലോചനയിൽ ആണെന്ന് തോന്നി.
ഞാനും ദുബായിൽ ഉണ്ടായിരുന്നു എട്ട് വർഷം. ചെറിയ ആക്‌സിഡന്റിൽ എന്റെ കാലുകൾ…അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു. ആ കാണുന്ന സ്ഥലമുണ്ടലോ അതു ഞാൻ അവിടെ നിന്ന് കഷ്ടപ്പെട്ട് വാങ്ങിയതാണ്. പുറത്തേക്ക് ചൂണ്ടി അയാൾ പറഞ്ഞു.
പക്ഷെ ഇപ്പൊളതു വേറാളുടെയാ…ചികിത്സക്കായി ഒരുപാട് പൈസ വേണ്ടിവന്നു. അത് പോയതിൽ അതികം വിഷമമില്ല. പക്ഷെ ജീവനായി കണ്ട പെണ്ണ്…അവൾ…അത് പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു.
ഇനി എന്നെക്കൊണ്ട് കാര്യമില്ലെന്ന് അറിഞ്ഞിട്ടാകണം പറയാതെ പോയത്. അവളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്നാലും ഒരുവാക്ക്…ഒരു വാക്കു പറയാമായിരുന്നു…അതുപറയുമ്പോൾ അയാൾ കരയുകയായിരുന്നു…
ഞാൻ അയാളുടെ കയ്യിൽ അമർത്തി..എന്തോ ഒരു ആശാസം കിട്ടിയപോലെ അയാൾ പുഞ്ചിരിച്ചു. ഒരുകാര്യം പറയട്ടെ അയാൾ എന്നെ നോക്കി…
നമുക്ക് ആരോഗ്യവും സമ്പത്തും ഉള്ളപ്പോൾ മാത്രമേ കൂടെ ആളുണ്ടാകു…അതു ഇല്ലാണ്ടായാൽ…അതും പറഞ്ഞു അയാൾ നിർത്തി…
ശരിക്കുമുള്ള സ്നേഹത്തിന്റെ വില അറിയണമെങ്കിൽ നമ്മൾ കിടപ്പിലാകണം…ഉള്ളപ്പോളും ഇല്ലാത്തപ്പോളും ഒന്നും ആഗ്രഹിക്കാതെ കൂടെ നിൽക്കാൻ ഒരാള് മാത്രേ കാണു…അതു നമ്മുടെ അമ്മയാ…അതും പറഞ്ഞു അയാൾ കണ്ണടച്ചു…അപ്പോഴും ആ വൃദ്ധ പുകയെ വകവെക്കാതെ അടുപ്പിൽ ഊതുന്നുണ്ടായിരുന്നു…
കയ്യിലുള്ള ചെറിയ തുക അവിടെ വെച്ചു ഞാൻ നടന്നു…ഇനിയും വരാം…ആ ഒരു ഉറപ്പു മാത്രമേ ഇനിക്കു പറയാനുണ്ടായിരുന്നുള്ളൂ…