രചന: മഹാ ദേവൻ
അന്ന് വാതിൽ പോലും തുറക്കാൻ കൂട്ടാക്കാതെ ഒരേ കിടപ്പ് കിടക്കുന്ന മകന്റെ അവസ്ഥ ആ അമ്മയെ വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ടായിരുന്നു.
സ്നേഹിച്ച പെണ്ണിന്റ കല്യാണദിവസം ഏതൊരു ആണിന്റെയും അവസ്ഥ ഇതൊക്കെ തന്നെ ആയിരിക്കും എന്ന് അറിയാമെങ്കിലും ഇന്നലെ കേറികിടന്നവൻ ഇതുവരെ മുറി തുറക്കാത്തതിൽ എന്തോ പന്തികേട് തോന്നാതിരുന്നില്ല ആ അമ്മക്ക്.
” ഇനി ആ പെണ്ണിന്റ പേരും പറഞ്ഞ് ഈ ചെറുക്കൻ വല്ല കടുംകൈ ചെയ്യോ ദൈവേ ” എന്ന വേവലാതോയോടെ അടഞ്ഞുകിടക്കുന്ന വാതിലിൽ തെരുതെരെ മുട്ടി വിളിക്കുമ്പോൾ കുറച്ചു നേരത്തെ അങ്കലാപ്പിനു വിരാമമിട്ടുകൊണ്ട് ഉറക്കചടവോടെ വാതിൽ തുറന്ന മകനെ ആകെമൊത്തം നോക്കി അമ്മ.
ഇന്നലെ രാത്രി ഒരു പോള കണ്ണടക്കാതെ കരഞ്ഞുവീർത്ത കണ്ണും മുഖവും പ്രതീക്ഷിച്ചവന്റെ മുഖത്തെ ഉറക്കച്ചടവ് കണ്ട് അന്തം വിട്ട് നിൽക്കുന്ന അമ്മയോട് ആലസ്യം മാറാത്തതിന്റെ അരിശത്തി തലചൊറിഞ്ഞുകൊണ്ടാവൻ ചോദിക്കുന്നുണ്ടായിരുന്നു
” നിങ്ങൾക്കിത് എന്തിന്റെ കേടാണമ്മേ, ഇന്നെങ്കിലും ഒന്ന് സമാധാനമായി ഉറങ്ങാമെന്ന് വെച്ചാൽ സമ്മതിക്കില്ലല്ലോ ” എന്ന്.
” എടാ മെനകെട്ടവനെ. സമയമെത്ര ആയെന്നാ വിചാരം. മണി പത്താവാറായി. നിന്നെ കറിവേപ്പില പോലെ കളഞ്ഞവളുടെ കല്യാണം അല്ലെ ഇന്ന്. കെട്ടുന്നതോ നിനക്കിട്ടു എട്ടിന്റെ പണി തന്ന കൂട്ടുകാരനും…
അപ്പൊ പോണില്ലേ നീ… ഇന്നത്തെ വിശിഷ്ടഥിതി നീ അല്ലെ “
അമ്മ ചോദിച്ചപ്പോൾ ആണ് അവനും ക്ളോക്കിലേക്ക് നോക്കിയത് സമയം 9.35 !
പത്താകാൻ ഇനി ഇരുപത്തിയഞ്ചു മിനുട്ട് മാത്രം…വേഗം തറയിൽ അവശതയോടെ കിടക്കുന്ന ഉടുമുണ്ട് ബർമുടക്ക് മേലെ വാരിചുറ്റി ബാത്റൂമിലേക്ക് ഓടിക്കേറുയതും അതിനേക്കാൾ സ്പീഡിൽ ഓടിയിറങ്ങി വെള്ളേം വെള്ളേം ഡ്രസ്സ് ഇട്ടു പുറത്തേക്ക് ചാടുമ്പോൾ അവന്റ ഡ്രസ്സ് കണ്ട് അന്തം വിട്ട് നിൽക്കുന്ന അമ്മയെ നോക്കി കണ്ണിറുക്കികൊണ്ടവൻ പറയുന്നുണ്ടായിരുന്ന ” സമാധാനത്തിന്റെ വെള്ളവസ്ത്രം ” എന്ന്.
പിന്നെ ബൈക്കിലേക്ക് കയറുമ്പോൾ വാച്ചിൽ നോക്കി 9.55.
ഇനി അഞ്ചു മിനുട്ട് എന്നും മനസ്സിൽ കരുതി ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ആണ് എന്തോ മറന്നെന്നു തോന്നിയത്. അതിനെ പറ്റി കൂടുതൽ ആലോചിക്കാൻ സമയമില്ലാത്തതിനാൽ ബൈക്ക് എടുത്ത് 100/ 100 ൽ പിടിപ്പിക്കുമ്പോൾ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു.
ലക്ഷ്യസ്ഥാനത്തു വണ്ടി നിർത്തി ഉടുത്ത മുണ്ട് മടക്കിക്കുത്തി മുന്നോട്ട് നടക്കുമ്പോൾ ഒരു കല്യാണച്ചെക്കന്റെ ഗാമയായിരുന്നു അവന്.
മുന്നിൽ ഇരിക്കുന്നവന്റെ നോട്ടത്തെ വെറുതെ പുച്ഛിച്ചുതള്ളിക്കൊണ്ട് അയാൾക്ക് നേരെ കൈ നീട്ടുമ്പോൾ മറുകൈകൊണ്ട് മീശയിൽ ഒന്ന് അമർത്തിത്തടവികൊണ്ട് അവൻ പറയുന്നുണ്ടായിരുന്നു ” ഏട്ടാ നൂറിന്റ ഒരു കോട്ടർ ” എന്ന്.
അതും വാങ്ങി പുറത്തേക്കിറങ്ങി അടുത്തുള്ള കടയിൽ നിന്നും ഒരു സോഡയും ഗ്ളാസും വാങ്ങി ഒഴിക്കാൻ നിൽക്കുമ്പോൾ ആണ് രാവിലെ ആാാ ഓട്ടപാച്ചിലിൽ മറന്നുപോയ കാര്യം ഒരു ആവശ്യവും ഇല്ലാത്തെ ഓടികേറി വന്നത്.
പല്ല് തേക്കാൻ മറന്നുപോയെന്ന സത്യം മനസ്സിലായ ആ നിമിഷം വാങ്ങിയ സോഡാ മൂലക്ക് വെച്ച് ഗ്ളാസ്സിൽ ഒഴിച്ച മദ്യം വെള്ളം ചേർക്കാതെ വായിലേക്ക് കമിഴ്ത്തുമ്പോൾ മനസ്സിൽ ആകെ ഉള്ള പ്രതീക്ഷ മദ്യത്തിന്റെ നാറ്റം വായ്‌നാറ്റത്തെ ഒരു പരിധി വരെ ഇല്ലായ്മചെയ്യും എന്ന ന ഗ്നസത്യം ആയിരുന്നു. !
പിന്നെ നേരെ കല്യാണവീട് ലക്ഷ്യമാക്കി ബൈക്ക് പായിക്കുമ്പോൾ മനസ്സിൽ പെണ്ണിനേക്കാൾ കൂടുതൽ മൊഞ്ച് മട്ടൻബിരിയാണിയ്ക്ക് ആയിരുന്നു. മദ്യവും മട്ടനും നല്ല കോമ്പിനേഷൻ ആണെന്ന സത്യം മനസ്സിലാക്കിയ മുതൽ ആഗ്രഹിച്ചത് നടത്തിത്തരാൻ പൂർവ്വകാമുകി തന്നെ വേണ്ടിവന്നു എന്ന നഗ്നസത്യം അവൻ മനസ്സിലാക്കിയപ്പോഴേക്കും ബൈക്ക് കല്യാണവീടിന്റ മതിലിനു പുറത്ത് അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ലാതെ അവന്റ മനസ്സറിയുംപോലെ പെട്രോൾ തീർന്നു നിന്നിരുന്നു.
പെട്രോൾ തീർന്ന ശകടം ഓരത്തു നിർത്തി കല്യാണവീട്ടിലേക്ക് കയറുമ്പോൾ കണ്ടവർ കണ്ടവർ അവനെ വല്ലാത്തൊരു ഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു.
” ടാ, നീയെന്താടാ വെള്ളേം വെള്ളേം ഇട്ടുകൊണ്ട് ? ഇപ്പോൾ കണ്ടാൽ നീ ആണ് കല്യാണച്ചെക്കൻ എന്ന് തോന്നുമല്ലോ. നിനക്ക് നാണമില്ലേ കിട്ടാത്ത മുന്തിരിക്ക് പിറകെ ഇനീം ഒലിപ്പിച്ചു നടക്കാൻ ” എന്ന് ചോദിച്ച കൂട്ടുകാരനെ ഒന്ന് ഉഴിഞ്ഞുനോക്കികൊണ്ട് മൂക്കിലേക്കടിക്കുന്ന ബിരിയാണിമണം ആസ്വദിച്ചുകൊണ്ട് ഒരു വളിച്ച ചിരിയും പാസാക്കി.
” എന്റെ ചങ്ങായി… ഉണക്കമുന്തിരിയിൽ നോക്കി വെള്ളമിറക്കാൻ ഞാൻ നിന്റ അപ്പൻ കുളിസീൻ വാസു അല്ല. കേട്ടല്ലോ. പിന്നെ വെള്ളേം വെള്ളേം.. .. എവിടെ ആണേലും സമാധാനം ആഗ്രഹിക്കുന്നവനാണ് ഞാൻ. അതിപ്പോ പ്രേമിച്ച പെണ്ണിന്റെ കല്യാണത്തിന് ആണെങ്കിൽ പോലും….തേച്ചൊട്ടിച്ച പെണ്ണിന്റ കല്യാണത്തിന്റെ മട്ടൻബിരിയാണി കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം വേറെ തന്നെ ആണ്. എന്റെ കയ്യിലെ കാശ് കൊണ്ട് ഓളു കൊറേ ചിക്കൻബിരിയാണി തിന്നിട്ടുണ്ട്. കണക്ക് വെച്ച് നോക്കുമ്പോൾ എനിക്ക് നഷ്ട്ടം ആണെങ്കിലും കിട്ടിയത് ലാഭം എന്നങ്ങു വിചാരിച്ചു സമാധാനിക്കാലോ… എങ്ങനെ…… “
അതും പറഞ്ഞു കൂട്ടുകാരന്റെ കവിളിൽ ഒന്ന് പതിയെ തട്ടികൊണ്ട് അകത്തേക്ക് നടക്കുമ്പോൾ ” ഇതെന്തര് ജനുസ്സ് ” എന്നും ചിന്തിച്ചു വാ പൊളിച്ചു നിൽക്കികയായിരുന്നു കൂട്ടുകാരൻ.
മണ്ഡപത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്നവൾ അവനെ കണ്ടമാത്രയിൽ ഒന്ന് ചിരിച്ചെന്ന് വരുത്തി നോട്ടം മാറ്റുമ്പോൾ അവളിൽ നിന്നും കണ്ണെടുത്ത അവന് കെട്ടാൻ മുട്ടിനിൽക്കുന്ന കൂട്ടുകാരന്റെ മുഖംകണ്ട് പരിസരം മറന്നൊന്ന് പൊട്ടിച്ചിരിക്കാൻ തോന്നിയങ്കിലും അവൾക്കങ്ങനെ തന്നെ വേണം എന്ന് കരുതി സമാധാനത്തോടെ ചിരിയടക്കി നിന്നു. ആ നിമിഷം അവൻ ഒരു സത്യം കൂടി മനസ്സിലാക്കിയിരുന്നു.
പണം ഉണ്ടേൽ ഏത് മാങ്ങാണ്ടിക്കും നല്ല തുടുത്തവിളഞ്ഞ ആപ്പിളു കിട്ടും എന്ന്.
പണത്തിന് മീതെ പറക്കാൻ പരുന്തിനെ ധൈര്യം ഇല്ലാതുള്ളൂ. പെണ്ണിന്റ മനസ്സിൽ അതുക്കും മേലെ പറക്കുമെന്ന്… !!
“തേച്ചവളുടെ തുടർജീവിതത്തെ കുറിച്ച് ചികയാതെ അപ്പുറത്ത് പോയി ബിരിയാണിയിൽ വീണ മട്ടൻപീസ് ചികയൂ രമണാ ” എന്ന് ആരോ പറയുംപോലെ….പിന്നെ ഒന്നും ചിന്തിക്കാതെ വലിച്ചിട്ട കസേരയിൽ ഇരുന്ന് കാലിയായ വയറിൽ ഇടിച്ചുകേറിയ ഗ്യാസിനെ വളിയായി പുറത്ത് വിട്ട് അടുത്ത് ഇരിക്കുന്നവരുടെ വിമ്മിഷ്ടം കണ്ടഭാവം നടിക്കാതെ മുന്നിലെ മട്ടൻബിരിയാണിയോട് മ ലയുദ്ധം നടത്തുമ്പോൾ ഇടക്കൊരു മനസാക്ഷികുത്ത് മനസ്സിലേക്ക് ഇടിച്ചുകേറി ഇരിപ്പുറപ്പിച്ചു.
ഇത്രേം വന്ന സ്ഥിതിക്ക് ഒരിക്കൽ സ്നേഹിച്ച പെണ്ണിന് , കൂടെ നടന്നു കുതികാൽ വെട്ടിയ കൂട്ടുകാരനും ഒരു ഗിഫ്റ്റ് പോലും കൊടുക്കാതെ ഇങ്ങനെ വെട്ടിവിഴുങ്ങുന്നത് തേപ്പ് കിട്ടിയ ആണുങ്ങൾക്ക് മാനക്കേട് ആണെന്ന ചിന്ത മനസ്സിൽ കുത്തു തുടങ്ങി.
ബിരിയാണി കഴിച്ച് എഴുന്നേൽക്കുമ്പോൾ മനസ്സിൽ ഒരിക്കൽ സ്നേഹിച്ചവർക്ക് നൽകാൻ ഒരു ഗിഫ്റ്റ് ഉറപ്പിച്ചിരുന്നു അവൻ.തന്റെ മുഖം ഒരിക്കലും മറക്കാൻ കഴിയാത്ത വിധം ഒരു ഗിഫ്റ്റ്. !
തിരക്കൊഴിഞ്ഞ നേരം അവൻ സ്റ്റേജിലേക്ക് കയറുമ്പോൾ അവളുടെ ഉള്ളൊന്ന് വിറച്ചു. കയ്യിലിരുന്ന ബോക്കയിൽ നിന്നും അടർണിവീണ റോസാപ്പൂവിന്റെ ഒരിതൾ അവളെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു.
അതിനേക്കാൾ ചന്തത്തിൽ തേക്കാത്ത പല്ലും കാട്ടി ചിരിച്ചുകൊണ്ട് അവൾക്കരികിലെത്തിയ അവൻ അവൾക്കരികിൽ നിൽക്കുന്ന ഭാവിഭർത്താവായ കൂട്ടുകാരന് നേരെ ഹസ്താനത്തിനായി കൈ നീട്ടുമ്പോൾ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവൻ തിരിച്ചും കൈ നീട്ടി.
കാമുകന്റെയും കെട്ടിയവന്റെയും കൈകൾ സന്തോഷത്താൽ കെട്ടിപുണരുമ്പോൾ അതിനിടയിൽ ചിരിക്കാൻ ശ്രിമിച്ചു പരാജയപ്പെടുന്നുണ്ടായിരുന്നു അവൾ.
ഹസ്താനത്തിനു ശേഷം കയ്യിലെ ഗിഫ്റ്റ് രണ്ട് പേർക്കുമായി നൽകി മണ്ഡപത്തിൽ നിന്നും ഇറങ്ങുമ്പോൾ മട്ടൻ നിറഞ്ഞ വയർ തള്ളി പുറത്താക്കാൻ ശ്രമിക്കുന്ന ഏമ്പക്കത്തെ ഒന്ന് മനസ്സറിഞ്ഞു പുറത്തേക്ക് വിട്ടുകൊണ്ട് മുണ്ടും മടക്കികുത്തി മുന്നോട്ട് നടക്കുമ്പോൾ ഇത്രനാൾ കൂടെ നിന്നിട്ടും ഈ നിമിഷം ചതിച്ച ബൈക്കിനോട് അടങ്ങാത്ത ദേഷ്യമുണ്ടായിരുന്നു മനസ്സിൽ.
ഇത്രേം നേരം മസിലും പെരുപ്പിച്ചുകാണിച്ചു ഉണ്ടാക്കിയ ബിൽഡപ്പ് കാറ്റഴിച്ചുവിട്ട ബലൂൺ പോലെ ആകുമല്ലോ പെട്രോൾ തീർന്ന വണ്ടി ഇനി തള്ളേണ്ടി വന്നാൽ എന്നും ചിന്തിച്ച് പുറത്തേക്ക് വലിയുമ്പോൾ മണ്ഡപത്തിൽ കാമുകൻ തന്ന ഗിഫ്റ്റ് ബോക്സിലേക്ക് നോക്കി ” തേച്ചാലും ഓന് ഇപ്പഴും വല്ലത്ത സ്നേഹമാണല്ലോ ” എന്ന് പുച്ഛത്തോടെ ഓർത്തു മനസ്സിൽ ചിരിക്കുകയായിരുന്നു അവൾ.
വിവാഹത്തിരക്കെല്ലാം കഴിഞ്ഞ് ഫ്രഷ് ആയി റൂമിൽ കയറി വാതിലടക്കുമ്പോൾ അവളെയും പ്രതീക്ഷിച്ചിരിക്കുന്ന കെട്ടിയോൻ അവളെ കണ്ട മാത്രയിൽ പൊറോട്ടയും ബീഫും കണ്ട മലയാളിയെ പോലെ കൊതിയോടെ അടുത്തേക്ക് ഓടാൻ എഴുന്നേറ്റെങ്കിലും “നിൽക്ക് രമണാ.. ആക്രാന്തം ആപത്തു വിളിച്ചുവരുത്തുമെന്ന് ” ഉള്ളിൽ നിന്നും ആരോ മൊഴിയുംപോലെ തോന്നിയത് കൊണ്ടാവാം എഴുന്നേറ്റ അതെ സ്പീഡിൽ അവിടെ തന്നെ ഇരുന്ന് അവളെ അരികിലേക്ക് വിളിച്ചത്.
” ഇവിടെ ഇരിക്കൂ….. “
” ചേട്ടൻ ഇരിക്കൂ….. “
” ഞാൻ ഇരികുവാണല്ലോ… ഇനീം ഇരുത്തണോ? മോള് ഇരിക്കൂ “
അതും പറഞ്ഞ് അവളുടെ കയ്യിൽ പിടിച്ച് അരികിലേക്ക് ഇരുത്തുമ്പോൾ അതുവരെ ഇല്ലാത്ത നാണം ഏതുവഴിയോ ആണോ എന്തോ അവളുടെ മുഖത്തു പ്രകടമായിരുന്നു.
അപ്പോഴാണ് അവളും ഓർത്തത് ആദ്യരാത്രി ആദ്യമായി തുടങ്ങുന്നത് പാലിൽ ആണല്ലോ എന്ന്.
വേഗം മേശപ്പുറത് അടച്ചുവെച്ച പാൽഗ്ലാസ്സ് അയാൾക്ക് നേരെ നാണത്തോടെ നീട്ടുമ്പോൾ അവൻ അത് വാങ്ങി തിരികെ മേശപ്പുറത് വെച്ചുകൊണ്ട് ഒരു വഷളൻചിരിയോടെ പറയുന്നുണ്ടായിരുന്നു ” പാല് പ്പോൾ കുറച്ചു വൈകിയാലും കുടിക്കാലോ… ക്ഷീണം മാറ്റാൻ ബെസ്റ്റാ ” എന്ന്.
അത് കേട്ടപ്പോഴേ അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു ” ഇയാളിത്തിപ്പോ എന്ത് ഭാവിച്ചാ.. മദം പൊട്ടിയ ആന കണ്ടൽക്കാട് കേറിയ അവസ്ഥ ആവോ ദൈവേ ” എന്ന്.
അന്നേരമായിരുന്നു മുറിയിൽ ഒതുക്കിവെച്ച ഗിഫ്റ്റുകൾ അവന്റ കണ്ണിൽ ഉടക്കിയതും.
” ന്തായാലും ആയി, നമുക്ക് അ ഗിഫ്റ്റ് ഒക്കെ ഒന്ന് തുറന്നു നോക്കാം ” എന്നും പറഞ്ഞ് അവളുടെ കൈ പിടിച്ചുകൊണ്ട് ആ ഗിഫ്റ്റുകൾക്കടുത്തേക്ക് നടക്കുമ്പോൾ അവളുടെ പ്രാർത്ഥന ഒന്നുമാത്രമായിരുന്നു ” കാമുകന്റെ ഗിഫ്റ്റ് ഒരു കാരണവശാലും ഇയാടെ കണ്ണിൽ പെടരുതേ ” എന്ന്. അവളുടെ പ്രാർത്ഥന ദൈവം കേട്ടപോലെ ആയിരുന്നു അവൻ ആദ്യം എടുത്തതും കാമുകൻ ഭാര്യക്ക് നൽകിയ ആ സ്നേഹസമ്മാനം ആയിരുന്നു.
ബോക്സ് അഴിക്കുമ്പോൾ അവളുടെ കണ്ണുകളിൽ ആകാംഷയോടൊപ്പം ഒരു അപകടമണി കൂടി കാതിലുയരുന്നുണ്ടായിരുന്നു.
അവളെ നോക്കി ചിരിച്ചുകൊണ്ട് ബോക്സ് തുറന്ന മാത്രയിൽ ഉള്ളിൽ ഒതുക്കിവെച്ചിരിക്കുന്ന പൊതിയായിരുന്നു ആദ്യം കണ്ണിൽ ഉടക്കിയത്.
അതിൽ എന്താകുമെന്ന ആകാംഷ രണ്ട് പേരുടെയും മുഖത്തു പ്രകടമായിരുന്നു.. അവർ പരസ്പരം നോക്കിക്കൊണ്ട് ആ പൊതി കയ്യിലെടുത്തു തുറന്നതും അതുവരെ ഉണ്ടായിരുന്ന ആകാംഷ അറപ്പിലേക്ക് മാറിയതും കയ്യിലെ പൊതി വലിച്ചെറിഞ്ഞു ദേഷ്യത്തോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ ആ ബോക്സിനുള്ളിൽ നാലായ് മടക്കിയ ഒരു കുറിപ്പ് അവൾ പതിയെ എടുത്ത് വിറയ്ക്കുന്ന കൈകളാൽ നിവർത്തി.
അതിലെ വരികളിലേക്ക് ഊളിയിട്ടവർ ആദ്യരാത്രി കിട്ടിയ ആദ്യത്തെ അടിയിൽ വിബ്രഞ്ചിച്ചു നിൽക്കുമ്പോൾ ആ കടലാടുതുണ്ട് അവരുടെ കയ്യിലിരുന്ന് അവരെ തന്നെ അക്ഷരങ്ങളാൽ കളിയാക്കിചിരിക്കുന്നുണ്ടായിരുന്നു….. !
” പ്രിയപ്പെട്ട കൂട്ടുകാരാ…
പണ്ടും എനിക്ക് ഇറച്ചിയോട് ആയിരുന്നു പ്രിയം. നിനക്ക് എല്ലിനോടും….അവസാനം ദേ, ഇവിടെ നമ്മൾ രണ്ടാകുമ്പോഴും നിനക്ക് എല്ലിനോട് തന്നെ പ്രിയം.. എനിക്ക് നല്ല പരുവമായ ഇറച്ചിയോടും…അതുകൊണ്ട് ജീവിതകാലം നിനക്കുള്ള ചവച്ചിറക്കാൻ എല്ല് ഞാൻ ബാക്കി വെച്ചിട്ടുണ്ട്.l ഇറച്ചി……. അത് ഞാനിങ് എടുത്തിരുന്നു…. “
അതിലെ വാക്ക് മുഖത്തു നോക്കി ഇളിച്ചുകുത്തുമ്പോൾ മുഖത്തു കിട്ടിയ അടിയിൽ വെറിപൂണ്ട അവന്റ കണ്ണുകൾ കൂട്ടുകാരൻ പറഞ്ഞ ആ എല്ലിൻകഷ്ണത്തിലേക്ക് നോക്കുമ്പോൾ അവന്റ നോട്ടം താങ്ങാൻ കഴിയാതെ അവൾ പതിയെ തല താഴ്ത്തിയിരുന്നു.
അപ്പോൾ അപ്പുറത്ത് വെറുപ്പോടെ അവർ വലിച്ചെറിഞ്ഞ മട്ടന്റെ മുറ്റിയ എല്ലിൽ
മണം പിടിച്ചുവന്ന ഉറുമ്പുകൾ അരിച്ചുകേറിതുടങ്ങിയിരുന്നു.. !