രചന: ജിഷ്ണു രമേശൻ
കവലയിലെ പിള്ളേര് അവിടെ ചോലയില് രാത്രി കുളിക്കാൻ വരണ സുന്ദരിയായ യക്ഷിയെ പറ്റി പറയുന്നത് കേട്ടാണ് ആ വൃദ്ധൻ അവിടേക്ക് നോക്കിയത്…
‘ ആ യക്ഷി കാണാൻ അസ്സല് ഭംഗിയാണ്… ഒരിക്കല് പൊഴേ കൂടി വെള്ളത്തില് പോണോര് കണ്ടത് പറഞ്ഞു കേട്ടിട്ടുണ്ട്…’
“എടാ പിള്ളേരെ എനിക്ക് കാണാൻ പറ്റുമോ ആ യക്ഷിയെ…?”
ഒന്ന് ചിരിച്ചിട്ട് അവര് പറഞ്ഞു,,
‘ യക്ഷിയെ കണ്ടവര് പിന്നെ ജീവനോടെ ഉണ്ടായിട്ടില്ല… എന്തിനാ ഈ വയസു കാലത്ത് വെറുതെ യക്ഷിയുടെ കൈകൊണ്ട് മരിക്കുന്നത്…!’
അലമ്പൻ പിള്ളേരുടെ മറുപടി കേട്ട് ആ വൃദ്ധൻ ചിരിച്ചുകൊണ്ട് എണീറ്റ് നടന്നു…
വില കൂടിയ മെത്തയിലെ പതിവ് ഉറക്കം ഇന്ന് അയാളെ തേടിയെത്തിയില്ല…രാത്രി പതിനൊന്നു മണി കഴിഞ്ഞപ്പോ വൃദ്ധൻ എണീറ്റു… ചോലയിലേക്ക് നടന്നു…
നല്ലൊരു ഉൾഭയം തോന്നിക്കുന്ന ഇട വഴിയാണ് ചോലയിലേക്ക് ഉള്ളത്…
മഞ്ഞുള്ളത് കൊണ്ട് തികട്ടി വന്ന കഫം ചൊമച്ചു തുപ്പി കൊണ്ട് അയാള് പതിയെ നടന്നു…
ചോല കാണത്തക്ക ദൂരം ആയപ്പോ അരയിൽ തിരുകിയ വാരണാസിയില് നിന്ന് വാങ്ങിയ വില കൂടിയ സിഗരറ്റ് എടുത്ത് കത്തിച്ചു…
വർഷങ്ങൾക്ക് മുൻപ് അയാള് കണ്ടിട്ടുള്ള കാട് പിടിച്ച ചോലയല്ല ഇന്നത്…സുന്ദരമായ ഒരു ഭയം നിറഞ്ഞ സ്വർഗം…
അയാളുടെ ചുണ്ടിലെ സിഗരറ്റ് വേഗതയിൽ എരിഞ്ഞു… നിലാവ് ഉള്ളത് കൊണ്ട് തന്നെ വെള്ളത്തില് തിളക്കം… ചെളിയുടെ മണം മത്ത് പിടിപ്പിച്ചില്ല… തവളയുടെ കരച്ചില് ഇല്ല… ചെമ്പകത്തിൻ്റെ അസാധ്യ മണം… വശ്യമായ ആരുടെയോ കയ്യാൽ സൃഷ്ടിക്കപ്പെട്ടത് പോലൊരു സുന്ദരമായ സ്ഥലം…അതാണ് ചോല… ആർക്കും നല്ല ഭയം തോന്നിക്കുന്ന അന്തരീക്ഷം…
“യക്ഷി, യക്ഷിയെവിടെ…? പിള്ളേര് നുണ പറഞ്ഞതാണോ…!” അയാള് സ്വയം ഉരുവിട്ടു…
ചോലയിലെ വെള്ളം ഉലയുന്ന ശബ്ദം…അയാള് വെള്ളത്തിലേക്ക് നോക്കി… മുടിയിഴ പുറകിലേക്ക് കോതി കൊണ്ട് ഒരു സുന്ദരിയായ പെണ്ണ് വെള്ളത്തിൽ നിന്ന് പൊന്തി വന്നു… വെറുതെ മത്ത് പിടിപ്പിക്കുന്ന സൗന്ദര്യം…
അയാളുടെ ഉള്ള് ഭയം കൊണ്ട് വിറച്ചു… വിരലുകൾക്കിടയിൽ സിഗരറ്റ് എരിഞ്ഞു തീരുന്നു…
അവിടെ നിശബ്ദം മാത്രം… അവള് ഉടുത്ത മുണ്ടിൽ നിന്നും മുന്താണിയിൽ നിന്നും ഇറ്റിറ്റ് വീഴുന്ന തുള്ളിയുടെ ശബ്ദം മാത്രം…
” നിങ്ങള്, നിങ്ങള് ആരാണ്…! എന്തിനാ ഇവിടെ വന്നത്…?”
‘ അത് ഞാൻ, അവിടെ കവലയില് പിള്ളേര് യക്ഷിയുടെ കാര്യം പറഞ്ഞപ്പോ…!ശരിക്കും ഞാൻ വിശ്വസിച്ചില്ല… പക്ഷേ വിശ്വസിക്കാൻ ഒരു കാരണവും ഉണ്ടായിരുന്നു…’
“എന്നെ കണ്ടവരാരും ജീവനോടെ ഇല്ലെന്ന് ആരും പറഞ്ഞ് തന്നില്ലേ…!”
‘ മ്മ്, പറയണത് കേട്ടു… എനിക്ക് എഴുപതിൽ കവിഞ്ഞ പ്രായമുണ്ട്… ഇനി ഒരു മരണ ഭയം എന്നൊന്നില്ല…’
” എന്നെ ഭയമില്ലെ…?”
‘ ഉണ്ട്…എൻ്റെ നെഞ്ചിടിപ്പ് സഹിക്കാനാവുന്നില്ല…’
” പേടിക്കണ്ട… നിങ്ങളെ ഞാൻ ഒന്നും ചെയ്യില്ല… എല്ലാരും ഭയപ്പെടുന്ന എന്നെ കുറിച്ച് പറയുമ്പോ പോലും കാമം പുരണ്ട വാക്കുകൾ ഉപയോഗിക്കുന്നു പലരും… ഇതിന് മുൻപ് എന്നെ കണ്ടവരും മരണ ഭയം ഉള്ളപ്പോഴും നോട്ടം മാ റിലും പൊ ക്കിളിലും ആയിരുന്നു…”
‘ നീ എന്തിനാ എന്നും ഇവിടെ കുളിക്കാൻ വരുന്നത്…?’
” വർഷങ്ങൾക്ക് മുമ്പും സന്ധ്യക്ക് ഞാനിവിടെ കുളിക്കാൻ വന്നിരുന്നു… എൻ്റെ വീട് അവിടെ ആ വലിയ ചോലയുടെ അപ്പുറത്താണ്… മുപ്പത് വർഷം മുമ്പാണ് എൻ്റെ മനുഷ്യ ശരീരത്തോടെയുള്ള അവസാന കുളി കഴിഞ്ഞത്…ഇവിടെ ഈ ചോലയില്…”
‘ ഞാൻ ഇവിടെ കൊട്ടകേല് കണ്ടിട്ടുണ്ട് യക്ഷി സിനിമ…’
അവളൊന്നു ചിരിച്ചു… ചില നല്ല മനുഷ്യരെ പോലെ…
‘ മുപ്പത് വർഷം മുൻപ് നീ ചെറുപ്പം…ഇന്നും നീ സുന്ദരിയാണ് എൻ്റെ മോളെ പോലെ…’
“മനുഷ്യ ജീവിതം അല്ല എൻ്റെ… ഈ പ്രായത്തിൽ മരിച്ചു…നിങ്ങള് മനുഷ്യ ജന്മത്തിനല്ലെ ഈ വാർദ്ധക്യം പ്രാപിക്കൂ…”
‘ പക്ഷേ നീ വീണ്ടും സുന്ദരിയാണ് കാണാൻ… ഇവിടെ നിലാവ് ഉള്ളത് കൊണ്ട് പിന്നെയും നീ സുന്ദരിയാണ്…എൻ്റെ മോളെ പോലെ… അവളും നിന്നെ പോലെ സുന്ദരിയാണ്… ‘
മനുഷ്യ മനസ്സില്ലാത്ത യക്ഷി ചിരിച്ചു… കരഞ്ഞു കൊണ്ട് വെറുതെ ചിരിച്ചു…
“ഞാൻ വെറുതെ മരിച്ചതല്ല… പഴയ യക്ഷി കഥയിലെ പോലെ ക്രൂരമായി കൊന്നു എന്നെ… ഇവിടെ അവസാനമായി സന്ധ്യക്ക് കുളിക്കാൻ വന്നപ്പോ ചെറുപ്പം തോന്നിക്കുന്ന ഒരാള് എന്നെ ക്രൂരമായി രുചിച്ചു…ശരീരം മാന്തി മുറിച്ചു… വലിയ ചോലയുടെ അപ്പുറത്ത് താമസിക്കുന്നത് കൊണ്ട് തന്നെ ഞാനയാളെ ആദ്യം കാണുകയാ…
ഈ നിലാവ് ഉള്ളത് കൊണ്ട് കണ്ണ് മറഞ്ഞു പോകുമ്പോഴും അയാളെ ഞാൻ കണ്ടു… മരിച്ച എന്നെ ഇവിടെ കുഴിച്ചിട്ടു അയാള്… വെപ്രാളം കൊണ്ടും, നിലാവ് മുകളിലേക്ക് കേറിയത് കൊണ്ടും കുഴിച്ചിട്ടപ്പോ എൻ്റെ വിരലുകൾ മണ്ണിന് മുകളിലായിരുന്നു…”
ഇത് കേട്ട ആ വൃദ്ധൻ ഒരു സിഗരറ്റ് കൂടി എടുത്ത് കത്തിച്ചു… എന്നിട്ട് വിറയ്ക്കുന്ന കൈകളോടെ അയാളത് ചോലയിലേക്ക് എറിഞ്ഞു…
‘ ഞാൻ കൊട്ടകേല് കണ്ട യക്ഷി സിനിമയില് പകരം വീട്ടാൻ വരണ യക്ഷിയെ കണ്ടിട്ടുണ്ട്…’
” ഇല്ല… എനിക്ക് ഒരു നിമിഷം കൊണ്ട് കൊല്ലാനെ കഴിയൂ… എന്നോട് ക്രൂരത ചെയ്ത് എന്നെ കൊന്ന അയാള് കുറച്ച് കാലം തടവിൽ കിടന്നിരുന്നു… പിന്നീട് അവിടെ കിടന്നു തന്നെ മുറിവിലും മറ്റും പുഴുവരിച്ച് നരകിച്ച് വിങ്ങി നീറിയാണ് മരിച്ചത്…ഇവിടെ ചോലയില് കള്ള് കുടിക്കാൻ വരുന്നവര് പറയണ കേട്ടിട്ടുണ്ട് അയാള് നരകിച്ച് മരിച്ച കഥ… എന്നെ സംബന്ധിച്ച് എന്നെക്കാൾ ക്രൂരമായ മരണം…”
അയാളും വെറുതെ ചിരിച്ചു ഇത് കേട്ട്… വിങ്ങിയ ചിരിയായിരുന്നു അയാളുടെ…..
“പിന്നെ, എന്നെ കണ്ടവരെ ഞാൻ കൊല്ലുന്നു എന്നത് തെറ്റാണ്… ചില ഭയം മരണത്തിലേക്ക് എത്തിക്കും…”
‘ ഞാൻ, ഞാൻ പോകുന്നു…’
” അല്ലാ, അവിടെ കവലയിലെ പിള്ളേര് എന്നെ കുറിച്ച് പറയുന്നത് കേട്ടു എന്നല്ലേ പറഞ്ഞത്…! ഈ നാട്ടുകാരനായ നിങ്ങൾക്ക് എന്നെ അറിയില്ലേ…?”
‘ അറിയാം… നിന്നെ അറിയാം…അത് കൊണ്ടാണ് നിൻ്റെ ഭൂതകാലം ഞാൻ ചോദിക്കാതിരുന്നത്… നീ എല്ലാം പറഞ്ഞപ്പോ വിങ്ങലോടെ കേട്ട് നിന്നത് എനിക്ക് നിന്നെ അറിയാവുന്നത് കൊണ്ടാണ്…ഞാൻ വർഷങ്ങൾക്ക് മുൻപ് ഇവിടുന്ന് വാരണാസിയിലേക്ക് താമസം മാറിയതാണ്…എൻ്റെ കുടുംബവും ഉണ്ടായിരുന്നു….’
“അതെന്താ നിങ്ങള് ഇവിടുന്ന് പോകാൻ കാരണം…! എന്നെ എങ്ങനെ അറിയാം…?”
‘ പോകാൻ കാരണം…!!! നിന്നെ പോലെ ഒരു മകളുണ്ട് എനിക്ക്…ഒരു മകനും കൂടിയുണ്ട്… മകനാൽ താങ്ങാവുന്നതിലും അധികം അപമാനവും ദുഃഖവും കാരണം തന്നെയാണ് ഞാനും ഭാര്യയും മകളും ഇവിടുന്ന് താമസം മാറി അന്യ നാട്ടിലേക്ക് പോയത്… കഴിഞ്ഞ ആഴ്ചയാണ് തിരികെ വന്നത്… പ്രായം ഇത്രയായില്ലെ…!’
“മകൻ, മകൻ എന്ത് ചെയ്തിട്ടാ നിങ്ങള് പോയത്…?”
‘ മുപ്പത് വർഷം മുൻപ് അവനൊരു പെൺകുട്ടിയെ ക്രൂരമായി നശിപ്പിച്ച് കൊന്ന് കുഴിച്ചിട്ടു… പിന്നീട് കുറച്ച് വർഷം തടവിൽ കിടന്ന് നരകിച്ച് മരിച്ചു… പുഴുവരിച്ച് നീറി മരിച്ചു… എനിക്ക് ദുഃഖമില്ല… ഒരിക്കലും ദുഃഖിക്കില്ല…’
ആ വൃദ്ധൻ പറഞ്ഞത് കേട്ട് അവള് അയാളെ വെറുതെ നോക്കി നിന്നു…അവിടെ നിശബ്ദമായിരുന്നു…അവളുടെ ഈറനണിഞ്ഞ മുണ്ടിൽ നിന്ന് ഊറി വീഴണ വെള്ളത്തുള്ളിയുടെ ശബ്ദം മാത്രം….
അയാള് തിരിഞ്ഞ് നടന്നു… വാരണാസിയില് നിന്ന് വാങ്ങിയ വില കൂടിയ സിഗരറ്റ് ചുണ്ടിൽ തിരുകി കൊണ്ട്….
നടന്നു പോകുന്ന അയാളെ ആ പെണ്ണ് വീണ്ടും വെറുതെ നോക്കി നിന്നു…