രചന: Abdul raheem
മുൻപിലുള്ള സീറ്റിൽ ഒരു പെണ്കുട്ടിയാകണേ എന്ന പതിവ് പ്രാർത്ഥനയോടെ ട്രെയിനിലേക്ക് കാലെടുത്ത് വെച്ച ഞാൻ, ഒരുപാട് പ്രതീക്ഷകളോടെയാണ് S7-45 എന്ന സീറ്റ് നമ്പറിലേക്ക് നടന്നു നീങ്ങിയത്.
പുറത്ത് നല്ല മഴ, സൈഡ് ബെർത്ത് സീറ്റ്, മുൻപിൽ ഒരു പെൺകുട്ടി, അവളോട് മിണ്ടിയും പറഞ്ഞുമുള്ള ഒരു രാത്രി, ഇറങ്ങാൻ നേരത്ത് മൊബൈൽ നമ്പർ കൈമാറ്റം എന്നിങ്ങനെ എന്തെല്ലാം സ്വപ്നങ്ങളാണ് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായത്.
ദാ കിടക്കണ് എന്റെ മുമ്പിലെ സീറ്റിൽ ഒരു 60/65 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മുത്തശ്ശി. ബാക്കി എല്ലാം ഒത്തുവന്നിട്ടുണ്ട്, പുറത്തു നല്ല മഴയുണ്ട്, സൈഡ് സീറ്റും കിട്ടി.
എനിക്കാണെങ്കിൽ ദേഷ്യം വന്നിട്ട് മേല, എത്ര നല്ല സ്വപ്നങ്ങളാണ് ഈ തള്ള ഇല്ലാതാക്കിയത് എന്നൊക്കെ ഞാൻ ചിന്തിച്ചു, ലഗേജെല്ലാം സൈഫായ സ്ഥലത്ത് എടുത്ത് വെച്ച് ഞാൻ എന്റെ സീറ്റിൽ കയറി ഇരുന്നപ്പോൾ ആ മുത്തശ്ശി ചോദിച്ചു…
ഇത് മോന്റെ സീറ്റാണോ…?
ആ, എന്ത് വേണം…?
എന്റെ പ്രതീക്ഷകൾ എല്ലാം തകർത്തതിന്റെ ദേഷ്യത്തിൽ ഇത്തിരി കലിപ്പോടു കൂടിയാണ് ഞാൻ മറുപടി കൊടുത്തത്.
അത് പിന്നെ…ഇടറിയ ശബ്ദത്തോടെ ആ അമ്മ പറയാൻ തുടങ്ങി. കാര്യം എന്താച്ചാ ഒന്ന് പറ…? ഞാൻ അപ്പോഴും കലിപ്പിലായിരുന്നു.
മോനെ, മേലെ ഉള്ളത് ഇന്റെ സീറ്റാ…എനിക്കാണെങ്കിൽ അവിടെക്കേറി കിടക്കാൻ കഴിയില്ല, മോൻ അവിടെ കിടക്കാണെങ്കിൽ ഇവിടെ ഇനിക്ക് കെടന്നുറങ്ങാനി.
നിസ്സഹായതയോടെയുള്ള ആ അമ്മയുടെ വാക്കുകൾക്ക് മുമ്പിൽ എന്റെ ദേഷ്യമെല്ലാം കെട്ടണഞ്ഞു, പതിയെ ആ അമ്മയോട് വാത്സല്യം തോന്നിത്തുടങ്ങി. അതിനെന്താ അമ്മേ ഞാൻ മേലെ കിടക്കാലോ, എന്റെ പെരുമാറ്റത്തിൽ ഒരുപാട് മാറ്റം വന്നു.
അമ്മ കിടക്കുന്നത് വരെ ഞാൻ ഇവിടെ ഇരുന്നോട്ടെ…? നിനക്ക് വേണ്ടത്ര സമയം നീ ഇവിടെ ഇരുന്നോ മോനെ, നിനക്ക് ഉറങ്ങാനാവുമ്പോ മേലോട്ട് പോയാൽ മതി. ശരി അമ്മേ…എന്നും പറഞ്ഞുകൊണ്ട് ഞാൻ യാത്രയിലെല്ലാം പതിവായി ചെയ്യുന്നത് പോലെ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു.
ആ ഉമ്മാ…ഞാൻ ട്രെയിൻ കയറി ട്ടോ…ഇനി അവിടെ എത്തിയിട്ടേ ഞാൻ വിളിക്കൂ…ഉപ്പാനോടും പറഞ്ഞാളീ…എന്നും പറഞ്ഞ് കോൾ കട്ട് ചെയ്തപ്പോ അമ്മൂമ്മയുടെ ചോദ്യം, മോൻ പതിവായി ഇങ്ങനെ വീട്ടിലേക്ക് വിളിക്കാറുണ്ടോ…?
ആ അമ്മേ…കുഞ്ഞു നാൾ തൊട്ട് ഉമ്മ ശീലമാക്കിയതാ…ഒറ്റക്ക് എവിടേക്കെങ്കിലും യാത്ര ചെയ്യുകയാണെങ്കിൽ ഇങ്ങോട്ട് വിളിച്ച് എവിടെ എത്തി, എവിടെ എത്തി എന്നിങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കും, അതുകൊണ്ട് ഇപ്പൊ ഞാൻ എവിടേക്ക് യാത്ര ചെയ്താലും ആദ്യം അങ്ങോട്ട് വിളിച്ച് കാര്യം പറയും.
ഞാൻ ഇത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോഴാണ് മറ്റൊരു കോൾ എന്റെ ഫോണിലേക്ക് വരുന്നത്, ഹലോ, ട്രെയിൻ കിട്ടിയോ…? ആ കിട്ടി, ഞാൻ വിളിച്ചു പറയാൻ നിക്കുവായിരുന്നു. ആ ശരി, ഇനി അവിടെ എത്തിയാൽ പറയണേ. ആ…ok.
ഫോൺ കട്ട് ചെയ്ത ഉടനെ തന്നെ വീണ്ടും ആ അമ്മയുടെ ചോദ്യമെത്തി…ആരാ മോനെ ഇപ്പൊ വിളിച്ചത്. അത്, ഇന്റെ വല്യ ഇത്താത്തയാ…യാത്ര ഒക്കെ സുഖാണോ എന്നറിയാൻ വിളിച്ചതാ. ആദ്യമായിട്ടാണ് ഞാൻ കേരളം വിട്ട് പുറത്ത് ഒരു സംസ്ഥാനത്തേക്ക് ഒറ്റക്ക് യാത്ര ചെയ്യുന്നത്.
അതിന്റെ ഒരു ഭയം എല്ലാവരിലും ഉള്ളതുകൊണ്ടാവാം ഇത്താത്തമാരും ഇക്കാക്കയും മറ്റു ബന്ധുക്കളും കൂട്ടുകാരും എന്റെ യാത്ര വിവരം അറിയാൻ മാറി മാറി വിളിച്ചുകൊണ്ടേയിരുന്നു. ആ സമയത്തെല്ലാം എന്റെ മുമ്പിലിരിക്കുന്ന ആ അമ്മയുടെ കണ്ണുകൾ നിറയുന്നതും ആ അമ്മയുടെ മുഖത്ത് ഒരു നിരാശ വിടരുന്നതും ഞാൻ ശ്രദ്ധിച്ചു.
ഞാൻ ആ അമ്മയെക്കുറിച്ച് അറിയാൻ ശ്രമിച്ചു. അല്ല, അമ്മ എങ്ങോട്ടാ…? ഞാൻ എന്റെ മകന്റെ അടുത്തേക്കാ…അവൻ എവിടെയാ…? ചെന്നൈ…അവിടെ പഠിക്കുവായിരുക്കും അല്ലെ? അല്ല മോനെ…അവൻ അവിടെ ജോലി ചെയ്യുവാ.
Oh, അവിടെ താമസിക്കാൻ പോകുവാരിക്കും അല്ലെ. മ്മ്….എന്റെ ചോദ്യങ്ങൾ തീർന്നതോടെ അമ്മയുടെ ചോദ്യങ്ങൾ ഉയർന്നു. അല്ല, മോന്റെ വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞില്ല.
അങ്ങനെ പറയാനായിട്ട് വീട്ടിൽ ഇപ്പൊ ആരും ഉണ്ടാകാറില്ല. ഇത്താത്തമാരെയൊക്കെ ഓരോ സ്ഥലത്തേക്ക് കെട്ടിച്ചയച്ചു. ഇക്കാക്ക വീടിന്റെ തൊട്ടടുത്ത് തന്നെ മറ്റൊരു വീട് കെട്ടി ഭാര്യയും കുട്ടികളുമായി അവിടെ ജീവിക്കുന്നു.
അപ്പൊ ഉപ്പയും ഉമ്മയും…?
ഉപ്പയും ഉമ്മയും ഞങ്ങളെ പിരിഞ്ഞുപോയിട്ട് വർഷം രണ്ട് കഴിഞ്ഞു. എന്താ നീ പറഞ്ഞെ?അതെ അമ്മേ, ഉപ്പയും ഉമ്മയും ജീവിച്ചിരിപ്പില്ല, അവർ ദൈവത്തിന്റെ വിളിക്ക് ഉത്തരം നൽകി ഇഹലോകവാസം വെടിഞ്ഞു.
അപ്പൊ മോനല്ലേ ട്രെയ്ൻ കയറിയ സമയത്ത് ഉമ്മാക്ക് വിളിച്ചത്, ഉപ്പയോട് വിവരം പറയാനും, ഇനി അവിടെ എത്തിയിട്ടേ വിളിക്കൂ എന്നും പറഞ്ഞത്…?
അതെ അമ്മേ…ഞാൻ വീട്ടിലേക്ക് വിളിച്ചു, പക്ഷെ അതിന് മറുപടി തരാൻ മറുഭാഗത്ത് ആളുണ്ടായിരുന്നില്ല. കുഞ്ഞുനാൾ തൊട്ടേ എന്നെ പടിപ്പിച്ച ശീലം അവർ മരണപ്പെട്ടിട്ടും ഞാൻ മാറ്റിയില്ല. എവിടേക്ക് യാത്ര ചെയ്യുമ്പോഴും ഞാൻ ഉമ്മ ഉപയോഗിച്ചിരുന്ന ആ പഴയ നമ്പറിലേക്ക് വിളിക്കും.
ആ നമ്പർ ഇപ്പോൾ നിലവിൽ ഇല്ലാത്തതിനാൽ തന്നെ കംബ്യുട്ടർ എന്തൊക്കെയോ സംസാരിക്കും. ഞാൻ അതൊന്നും ചെവി കേൾക്കാതെ ബസ്സ് കിട്ടിയെന്നോ ട്രെയിൻ കിട്ടിയെന്നോ, യാത്ര സുഖമാണെന്നോ, ഇനി അവിടെ എത്തിയിട്ടേ വിളിക്കൂ എന്നൊക്കെ പറഞ്ഞ് ഫോൺ കട്ട് ചെയ്യും. അങ്ങനെ വിളിച്ച് കഴിഞ്ഞാൽ പിന്നെ എന്തോ ആ യാത്രയിൽ ഒരു സമാദാനം ആണ്.
അത് കേട്ടപ്പോഴേക്കും ആ അമ്മ എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി. സഹയാത്രികരെല്ലാം ഞങ്ങളെത്തന്നെ അത്ഭുതത്തോടെ നോക്കിക്കൊണ്ടിരുന്നു. ഇടറുന്ന ശബ്ദത്തോടെ കരഞ്ഞുകൊണ്ട് ആ അമ്മ തന്റെ ഉള്ളിൽ ഒതുക്കിവെച്ചിരുന്ന തന്റെ സങ്കടങ്ങളെല്ലാം തുറന്നു പറയാൻ തുടങ്ങി.
മോനേ, നിന്റെ രക്ഷിതാക്കൾ എന്തൊരു ഭാഗ്യം ചെയ്തവരാ…മരണപ്പെട്ടിട്ട് പോലും നീ അവരെ ഓർക്കുന്നു, അവർ പഠിപ്പിച്ച ശീലങ്ങൾ പിന്തുടരുന്നു, എനിക്കും ഉണ്ട് മൂന്ന് മക്കൾ, ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ അവർ എന്നെ ഇട്ടെറിഞ്ഞ് പല സ്ഥലങ്ങളിലായി കുടുംബത്തോടെ ജീവിക്കുന്നു.
ജീവിച്ചിരിക്കുമ്പോൾ തന്നെ അവർ എന്നെ ഓർക്കുന്നില്ല, പിന്നെയല്ലേ മരണപ്പെടുമ്പോ…അമ്മ എന്താ ഈ പറയുന്നത്, നിങ്ങൾ ഇപ്പൊ നിങ്ങളുടെ മോൻ വിളിച്ചിട്ടല്ലേ അങ്ങോട്ട് പോകുന്നത്. അവൻ എന്നെ അങ്ങോട്ട് വിളിച്ചു വരുത്തുന്നത് എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല, അവന്റെ ഭാര്യ അവിടെ പ്രസവിച്ചു കിടക്കുവാണ്.
അതുകൊണ്ട് തന്നെ അവിടെ വീട്ടുജോലി ചെയ്യാനും മറ്റുമായി ഒരു ആളെ വേണം, പുറത്ത് നിന്ന് ആരെയെങ്കിലും വിളിച്ചാൽ അവർക്ക് കാശ് കൊടുക്കേണ്ടി വരും, എനിക്കാവുമ്പോൾ അത് വേണ്ടല്ലോ…അതിലൊന്നും എനിക്ക് സങ്കടം ഇല്ല.
പക്ഷെ ഇത്ര നേരമായിട്ടും ഒരിക്കൽ പോലും അവൻ എനിക്ക് വിളിച്ചിട്ടില്ല, എന്റെ സുഖ വിവരം അന്വേഷിച്ചിട്ടില്ല, നിനക്കൊക്കെ എത്ര എത്ര ആളുകളാ വിളിക്കുന്നത്, ഒരാളുപോലും…ഒരാളുപോലും എന്നെ അന്വേഷിക്കാൻ ഇല്ലല്ലോ….എന്നും പറഞ്ഞ് ആ അമ്മ വീണ്ടും പൊട്ടിക്കാരായാന് തുടങ്ങി.
അമ്മയുടെ കണ്ണുനീരുകൾ തുടച്ചുകൊണ്ട് എന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് അമ്മയോടായി ഞാൻ പറഞ്ഞു. ഇനി അമ്മ കരയരുത്, അമ്മക്കിനി ഞാനില്ലേ…ഇനി ഇത് എന്റെ അമ്മയാണ്, ഇനിയും അമ്മ കരഞ്ഞാൽ ഈ മോൻ സഹിക്കാൻ കഴിയില്ല.
ആ വാക്കുകളിൽ അമ്മയുടെ സങ്കടങ്ങൾ പതിയെ മാറി, എന്റെ മുഖത്ത് ഒരു നൂർ സ്നേഹ ചുംമ്പനകൾ തന്നു, ഒരു കൊച്ചുകുട്ടിയെപ്പോലെ എന്നെ തലോടിക്കൊണ്ടിരുന്നു, സ്വന്തം മകനെപ്പോലെ ഞാൻ അവരോട് പെരുമാറിക്കൊണ്ടിരുന്നു, സഹ യാത്രികരെല്ലാം അപ്പോഴും വാഴയും പൊളിച്ച് ഞങ്ങളെത്തന്നെ നോക്കി നിന്നു.
സമയം ഏറെ ഇരുട്ടിയപ്പോൾ ഞാൻ അമ്മയോട് കിടക്കാൻ ആവശ്യപ്പെട്ടു. പതിയെ അമ്മ ഉറക്കത്തിലേക്ക് യാത്രയായി. ഞാനും മുകളിലേക്ക് കയറി കിടക്കാൻ ഒരുങ്ങി. അപ്പോഴാണ് ഒരു സുന്ദരി പെങ്കൊച്ച് വന്ന് എന്റെ മൊബൈൽ നമ്പർ ചോദിക്കുന്നത്.
ആ അമ്മയോടുള്ള എന്റെ പെരുമാറ്റവും സ്നേഹവും കണ്ട് ആരാധന തോന്നിയ അവൾ എന്നെ പ്രണയത്തിലേക്ക് വലിച്ചിഴക്കുകയും പതിയെ എന്റെ പാതിയായി അവൾ എന്റെ ജീവിതത്തിലേക്ക് കടന്നുവരികയും ചെയ്തു.
**** **** *****
(കഥയുടെ ചെറിയൊരു ട്വിസ്റ്റ് താഴെ വായിക്കാം )
ആ അമ്മ എന്റെ കവിളിൽ തന്ന സ്നേഹ ചുംബനങ്ങളെ ഞാൻ അവളെ ചുണ്ടിലേക്ക് പകർന്നു നൽകികൊണ്ടിരിക്കുമ്പോഴാണ് ആരോ വന്ന് എന്റെ കവിളിൽ ആഞ്ഞൊന്ന് അടിക്കുന്നത്.
അടികൊണ്ട വേദനയിൽ ഞെട്ടി ഉണർന്ന ഞാൻ കാണുന്നത്, മുഖം കൂർപ്പിച്ച് ദേഷ്യത്തോടെ എന്നെ തന്നെ നോക്കി നിൽക്കുന്ന എന്റെ കൂട്ടുകാരനെയാണ്. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി, അമ്മയെയോ അവളെയോ എങ്ങും കാണുന്നില്ല, എല്ലാം സ്വപ്നമായിരുന്നു എന്ന് മനസ്സിലായി.
അപ്പോഴാണ് ഞാൻ അത് ശ്രദ്ധിക്കുന്നത്, ദേഷ്യത്തോടെ എന്നെ നോക്കി നിൽക്കുന്ന എന്റെ കൂട്ടുകാരന്റെ ചുണ്ടുകളിൽ ആകെ മുറിവ് പറ്റിയിരിക്കുന്നു. ആ മുറിവിലെല്ലാം രക്ത കട്ട പിടിച്ചപോലെ ചുവന്ന് നിൽക്കുന്നു. കാര്യമറിയാതെ ഞാൻ അതിന്റെ വിശദീകരണം തേടി…
സ്വപ്നത്തിൽ ഞാൻ കാമുകിക്ക് കൊടുത്ത ചുംബനമെല്ലാം അവന്റെ ചുണ്ടിലാണ് പതിഞ്ഞത് എന്ന് അവന്റെ കയ്യിൽ നിന്നും രണ്ടെണ്ണം കിട്ടിയപ്പോഴാണ് എനിക്ക് മനസ്സിലായി. അതോടെ ഈ കഥ കഴിഞ്ഞു.
എന്റെയും….