അപ്പന്റെ മുഖത്തേക്ക് വലിച്ചെറിയാനിരുന്ന പണം പെങ്ങൾക്ക് കല്യാണം മുടങ്ങാതിരിക്കാൻ സ്ത്രീധനമായി നൽകിയത് അപ്പന് മനസ്സിലായി കഴിഞ്ഞിട്ടുണ്ടായിരുന്നു

രചന: അരുൺ കാർത്തിക്

ഇറങ്ങിക്കോണം നായേ ഈ വീട്ടിൽ നിന്നും…കുടിച്ചുവന്ന് കേറി കിടക്കാൻ നായ്ക്കളുടെ കൂട്ടം വെളിയിലുണ്ടെന്നു അപ്പൻ പറഞ്ഞപ്പോൾ തിരിഞ്ഞു നോക്കാതെ നടക്കാനാണെനിക്ക് തോന്നിയത്.

പാതിമദ്യത്തിൽ നിന്ന എന്റെ കൈകൾ രണ്ടും കൂപ്പിപിടിച്ചു ഈ നരാധമന് ഒരിക്കൽ തിരിച്ചു വരും, ഇത്ര നാളത്തെ വളർത്തുകൂലി തരാണെന്ന് പറഞ്ഞ് പടിയിറങ്ങുമ്പോൾ…അമ്മയുടെ വാവിട്ട നിലവിളി കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു.

കോളേജിനു സമീപമുള്ള റെയിൽവേ ട്രാക്കിൽ കിടന്നു കൊണ്ട് ആറാമത്തെ പെഗ്ഗ് ഒറ്റവലിക്ക് കുടിച്ചിറക്കിയിട്ട് അരികിലിരുന്ന ചങ്കിന്റെ കയ്യിലെ സിഗരറ്റിൽ നിന്നും പുകയെടുത്തു പുറത്തേക്കു ആഞ്ഞു തള്ളുമ്പോൾ മനസ്സിൽ നിറയെ അപ്പനോടുള്ള കലിപ്പ് ആയിരുന്നു.

ക്യാമ്പസ്സിലെ ക്ലാസ്സിൽറൂമിലെ ഡെസ്കിൽ ബാസ്റ്റഡ് എന്ന്‌ പലതവണ കോമ്പസിനു കുത്തി കോറിയിട്ടിരുന്നപ്പോഴൊക്കെയും ഉള്ളിലെ നെരിപ്പിനു കനം കൂടികൂടി വന്നിട്ടുണ്ടായിരുന്നു.

ഓർമ്മ വച്ച നാൾമുതൽ കാരണമില്ലാതെ തന്നെ തല്ലിപതപ്പിച്ച ചൂരൽവടി പലവുരു ഒടിഞ്ഞു പോകുമ്പോഴും അമ്മയുടെ അലിവുള്ള വാക്കുകൾ ആയിരുന്നു എന്നെ സമാധാനിപ്പിച്ചിരുന്നത്.

പ്രോഗ്രസ്സ് കാർഡിലെ മാർക്ക്ലിസ്റ്റിലെ ഒരു ചുമല വരയ്ക്ക് തൂണിൽ കെട്ടിയിട്ടെന്നെ പ്രഹരിക്കുമ്പോൾ എന്റെ വരിഞ്ഞു മുറുകിയ ഞരമ്പുകൾ പിടച്ചു വന്നത് ആ മനുഷ്യനെ കൊന്നു തിന്നാനുള്ള ഊർജത്തോടെയായിരുന്നു.

അനിയത്തിയെയും അമ്മയെയും പൊന്നുപോലെ നോക്കുന്നതിന്റെ നൂറിലൊന്നു പോലും എന്നെ തിരിഞ്ഞു നോക്കാതെ വന്നപ്പോൾ ഞാനീ അപ്പന് തന്നെയുണ്ടായതാണോ എന്നുള്ള ചോദ്യം പലപ്പോഴും തൊണ്ടക്കുഴിയിൽ കുരുങ്ങി നിന്നിരുന്നു.

ഇറങ്ങി പോകാൻ തീരുമാനിച്ചു തന്നെയാണ് ഞാനാ വീട്ടിലേക്ക് മദ്യപിച്ചു ചെന്നു കേറിയതെങ്കിലും തിരിച്ചു വെളിയിലേക്ക് നടക്കുമ്പോൾ ഇനി എവിടേക്ക് എന്നൊരു ഉത്തരം മനസ്സിലില്ലായിരുന്നു.

അപ്പനോടുള്ള വാശിയും നാളിതു വരെ ഏല്പിച്ച പ്രഹരവും ഉണങ്ങാത്ത വ്രണം പോലെ മനസ്സിൽ കിടന്നു തികട്ടുമ്പോൾ ജയിച്ചു കാണിക്കണം എന്നുള്ളത് എന്റെ ജീവിതവ്രതം ആയി മാറുകയായിരുന്നു.

റോഡിലൂടെ കടന്നു പോയ ഒരു ചെറുലോറിക്ക് കൈ കാണിക്കുമ്പോൾ അത് ബ്രോയിലർ കോഴികളെ പിടിച്ചു കൂട്ടിലാക്കികൊണ്ടുവരുന്ന ഫാമിലേക്കുള്ളതായിരുന്നു. അവരുടെ കൂടെ കൂടിയാ കോഴിനിറച്ച ഇരുമ്പുപെട്ടികൾ ലോറിയിലേക്ക് ഉയർത്തുമ്പോൾ എന്റെ മുഖത്തേക്ക് വീണിരുന്ന ഓരോ കോഴികാഷ്ഠവും അപ്പന്റെ കാർക്കിച്ച തുപ്പലുകൾ പോലെയാണ് എനിക്കു തോന്നിയത്.

ലോഡിറക്കി പുഴയിലെ വെള്ളത്തിൽ കുളിക്കുമ്പോൾ ഇരുമ്പ്പെട്ടിയിൽ കൊണ്ടു മുറിഞ്ഞ വിരലുകൾ നീറിപുകയുമ്പോഴും അപ്പൻ തന്ന അടിയുടെ വേദനയോളം എനിക്ക് അനുഭവപ്പെട്ടില്ല.

ഒഴിഞ്ഞ ആൽത്തറയിൽ പേപ്പർ നിരത്തി മയങ്ങാൻ തുടങ്ങുമ്പോൾ അമ്മയുടെ മടിത്തട്ട് പലവുരു തലയിണയായി മാറിയതോർത്തു കണ്ണുനീർ തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.

ഓട്ടോ ഓടിച്ചും തട്ടുകടയിൽ ജോലിചെയ്തും കിട്ടാവുന്ന ജോലികളൊക്കെയും ചെയ്ത് ദിനങ്ങൾ കടക്കുമ്പോഴും അപ്പന്റെ മുഖത്തേക്ക് നോട്ടുകൾ വലിച്ചെറിയുന്ന ദിനമെന്ന സ്വപ്നമായിരുന്നു മുന്നോട്ട് നയിച്ചത്.

വെള്ളിയാഴ്ചവ്രതം നോറ്റിരുന്ന അമ്മയെ കാണാൻ അമ്പലമുറ്റത്ത് ചെന്നപ്പോഴാണ് പെങ്ങളുടെ വിവാഹം ഉറപ്പിച്ചുവെന്ന വാർത്ത എന്റെ കാതുകളിൽ എത്തിയത്.

ആനകളിച്ചും ഒക്കത്തിരുത്തിയും എടുത്തു നടന്നിരുന്ന പെങ്ങളുടെ മംഗല്യവിശേഷം സന്തോഷപ്പെടുത്തിയെങ്കിലും അപ്പന് ഒറ്റമകളേയുള്ളുവെന്ന് ചെക്കൻവീട്ടുകാരെ ധരിപ്പിച്ചപ്പോൾ എന്നെ ഇരിക്കപ്പിണ്ഡമായി മാറ്റാനായിരിക്കാം ആ മനുഷ്യന്റെ ആഗ്രഹം.

പെങ്ങളുടെ കല്യാണത്തിന് പന്തിയിലിരുന്ന് ചോറ് കഴിച്ച എന്നെ അവിടെ നിന്ന് അസഭ്യം പറഞ്ഞ് എഴുന്നേൽപ്പിച്ചു വിടാൻ ധൃതി കാട്ടിയ അപ്പനെ തടഞ്ഞുകൊണ്ട് അമ്മ ആദ്യമായി ശബ്ദം ഉയർത്തിയപ്പോൾ അച്ഛൻ ആദ്യമായി തോൽവി എന്താണെന്നു അറിയുകയായിരുന്നു.

അപ്പനെ മാറ്റിനിർത്തി കുറച്ചു സമയത്തിന് ശേഷം ഇവൻ ഇനി നമ്മുടെ വീട്ടിൽ ആണ് താമസിക്കാൻ പോകുന്നതെന്ന് എന്റെ കൈ പിടിച്ചുകൊണ്ട് അമ്മ പറഞ്ഞപ്പോൾ അപ്പന്റെ തല ആദ്യമായി താഴുന്നത് എനിക്ക് കാണാമായിരുന്നു.

അവിടെ നിന്ന് തിരിച്ചു സ്വന്തം വീട്ടിലേക്ക് ഞാൻ കാലെടുത്തു വയ്ക്കുമ്പോൾ അടുക്കളയിൽ നിന്നും വെട്ടുകത്തിയുമായി നടന്നു വരുന്ന അപ്പനെ കണ്ട് ഞാൻ അമ്പരന്നു നില്പുണ്ടായിരുന്നു.

കട്ടിലിനടിയിൽ ഒളിച്ചു വച്ചിരുന്ന ആ പഴയ ചൂരൽവടിയെടുത്തു കയ്യിലിരുന്ന വെട്ടുകത്തികൊണ്ട് കഷ്ണങ്ങൾ ആക്കി മുറിച്ചു മാറ്റുമ്പോൾ, അപ്പന്റെ മുഖത്തേക്ക് വലിച്ചെറിയാനിരുന്ന പണം പെങ്ങൾക്ക് കല്യാണം മുടങ്ങാതിരിക്കാൻ സ്ത്രീധനമായി നൽകിയത് അപ്പന് മനസ്സിലായി കഴിഞ്ഞിട്ടുണ്ടായിരുന്നു.

ചൂരൽകഷ്ണങ്ങൾ തൊടിയിലേക്ക് വലിച്ചെറിയുമ്പോൾ അപ്പൻ പറയുന്നുണ്ടായിരുന്നു എന്റെ അപ്പൻ ആൺമക്കളെ തല്ലിവളർത്തണമെന്നായിരുന്നു പഠിപ്പിച്ചിരുന്നതെന്ന്. ആ പഴഞ്ചൻ സിദ്ധാന്തം ഞാൻ ആവർത്തിക്കരുതായിരുന്നുവെന്ന്…

തെറ്റുപറ്റിയത് എനിക്കാണ് മോനെ. നിന്റെ പഠിപ്പു മുടക്കി ഭാവി നശിപ്പിച്ചപ്പോഴും നിന്നെ ആവശ്യത്തിനും അനാവശ്യത്തിനും ദ്രോഹിച്ചപ്പോഴും എനിക്കൊരു ആവശ്യം വരുമെന്നും നീ ഓടിയെത്തുമെന്നും ഞാനറിഞ്ഞിരുന്നില്ല…

ഇല്ലച്ഛാ…അറിഞ്ഞോ അറിയാതെയോ ഞാനന്ന് പോയത് കൊണ്ടല്ലേ അച്ഛാ, എനിക്ക് ഈ സമയത്തു ഉപകാരപ്പെടാൻ പറ്റിയത്.

പക്ഷേ, പണത്തേക്കാളും പഠനത്തേക്കാളും എനിക്ക് കിട്ടാതെ പോയത് ഇത്രയും കാലത്തെ അച്ഛന്റെ സ്നേഹമാണെന്നു പറഞ്ഞ് അച്ഛനെ കെട്ടിപിടിക്കുമ്പോൾ ഇനിയുള്ള കാലം ഞങ്ങളെ ഒരു ശക്തിയ്ക്കും അകറ്റാൻ സാധിക്കരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന.