പത്താം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ആരാ സരസൂ…
ഓപ്പയാ ശശിയേട്ടാ…അവിടംവരെ ചെല്ലാൻ.
നാലുമണിയാവട്ടെ…അപ്പോളേയ്ക്കും ഒന്നുറങ്ങാം…ശശി മുറിയിലേക്ക് നടന്നു.
എന്തിനാവും ഓപ്പ ചെല്ലാൻ പറഞ്ഞത്…അതാലോചിച്ച് സരസൂ അടുക്കളയിലേയ്ക്കും നടന്നു.
*** ***
ഒരു കല്യാണാലോചനയോടെ ഈ വീട്ടിൽ ആരും പരസ്പരം മിണ്ടാതായി. അച്ചു ഓർത്തു. പഴയ സന്തോഷം തിരിച്ചു കിട്ടാൻ എന്താ മാർഗം. ഒറ്റവഴിയെ ഉള്ളൂ…ഈ കല്യാണത്തിനു സമ്മതിക്കുക. അതിനു തനിക്കാവുമോ…എല്ലാവരേയും സങ്കടപ്പെടുത്തി മുന്നോട്ടുപോകാൻ തനിക്കാവില്ല. പക്ഷേ ശരത് പറയുന്നത് ദേവേട്ടൻ വാക്കുതന്നിട്ടുണ്ടെന്നാണ്…ഈശ്വരാ ആരേയും സങ്കടപ്പെടുത്താതെ ഒരുമാർഗം കാട്ടിത്തരേണേ…അച്ചു മനമുരുകി പ്രാർത്ഥിച്ചു.
ലളിതേ… ലളിതേ…സുകു നീട്ടി വിളിച്ചു.
അച്ചനല്ലേ വിളിക്കുന്നത്…അച്ചു ഓടിയെത്തി. എന്താ അച്ഛാ…?
അമ്മയെന്തിയേ അച്ചൂ…?
അടുക്കളയിൽ ഉണ്ട്.
നീ അമ്മേ വിളിക്ക്, എനിക്ക് ഉമ്മറത്തിരിക്കണം.
ഞാൻ ഉണ്ടല്ലോ. അച്ഛൻ എണീക്ക്…അച്ചു സുകുവിനെ താങ്ങിയെണീപ്പിച്ചു. സുകു അച്ചുവിൻ്റെ കയ്യിൽ ഇറുകെപിടിച്ചു. പതിയെ നടന്ന് ഉമ്മറത്തെത്തി. ചാരുകസാരയിൽ ഇരുത്തി.
ഇനി നീ പൊക്കോ…അമ്മയോട് വരാൻ പറ…അച്ചു അടുക്കളയിലെത്തി. അമ്മേ, അച്ഛൻ വിളിക്കുന്നു. ഉമ്മറത്തുണ്ട്. ഈശ്വരാ…ഈ സുകുവേട്ടൻ എന്തു ഭാവിച്ചാ…റെസ്റ്റ് പറഞ്ഞിരിക്കുന്നതാ…ലളിത തന്നത്താൻ പറഞ്ഞുകൊണ്ട് ഉമ്മറത്തെത്തി. എന്താ സുകുവേട്ടാ കുട്ടികളെപ്പോലെ….?
അവരെ കണ്ടില്ലല്ലോ ലളിതേ…
നാലുമണിയായതല്ലേ ഉള്ളൂ ഇപ്പോൾ വരും. ശശിയേട്ടന് ഉച്ചയുറക്കം പതിവല്ലേ…
ഉംം…കല്യാണം ആകുമ്പോൾ ഈ വീടൊന്ന് വൃത്തിയാക്കണം. പെയിന്റിങ്ങ് ചെയ്യണം. കാവുംപുറം സുകുവിൻ്റെ മകളുടെ കല്യാണത്തിന് ഒരുകുറവും ഉണ്ടെന്ന് ആരും പറയരുത്.
അതിന് ശശിയേട്ടൻ എല്ലാം വേണ്ടപോലെ ചെയ്യും. സുകുവേട്ടൻ ടെൻഷൻ അടിക്കേണ്ട. പോരാത്തതിന് വസുവും അവളുടെ മോനും ഉണ്ടല്ലോ…?
അതുംശരിയാ…ദാ…അവർ വരുന്നുണ്ടല്ലോ…ലളിത പറഞ്ഞു. ശശിയും സരസുവും കണ്ടു ഉമ്മറത്തിരിക്കുന്ന സുകുവിനെ. നിങ്ങളെന്നാ താമസിക്കുന്നത് എന്നും ചോദിച്ചു നോക്കിയിരിക്കുവാ…ലളിത പറഞ്ഞു. സരസൂ വാ, നമുക്ക് ചായയെടുക്കാം…ലളിതയും സരസുവും അകത്തേക്ക് പോയി.
എന്നാ സുകു വരാൻ പറഞ്ഞത്.
കാര്യം ഉണ്ട്. ശരത് ഈ കല്യാണത്തിന് സമ്മതിക്കില്ല. എന്നാ ചെയ്യും…
എങ്കിൽ വേണ്ടെന്നു വെക്കണം. വേറെ നോക്കാം…
എൻ്റെ മനസ്സിൽ വേറൊന്ന് ഉണ്ട്. അതു മാത്രമല്ല, ശരത് വേറൊന്നുകൂടി പറഞ്ഞു. ഈ കല്യാണം നടത്താൻ ആണെങ്കിൽ അവർ രണ്ടുപേരും ഉണ്ടാവില്ലെന്ന്. എന്താ അതിനർത്ഥം…? നീ പറയ്. അവൻ പലതും പറഞ്ഞു. പറഞ്ഞതൊക്കെ ശരിയുമാ.
അവൻ എന്താ പറഞ്ഞത്…?
അവൻ ലളിതയോടു പറഞ്ഞു, ചേച്ചിക്കുള്ള ചെറുക്കനെ അവൻ കണ്ടുപിടിച്ചോളാമെന്ന്. എന്നോടു പറഞ്ഞു വസുധേടെ മോൻ ദേവിനെകൊണ്ട് കെട്ടിച്ചാൽ മതിയെന്ന്. എന്താ നിൻ്റെ അഭിപ്രായം…സുകു ചോദിച്ചു.
അവൻ കാര്യബോധമുള്ളവനാ. കണ്ടെത്തിയ ചെറുക്കൻ മിടുക്കനും. നടന്നാൽ നല്ലത്. സരസു എന്നോട് കുറച്ചു മുമ്പ് ഈ കാര്യം പറഞ്ഞതാണ്. നിനക്ക് സമ്മതാണോ…എങ്കിൽ നമുക്ക് ആലോചിക്കാം.
എനിക്ക് സന്തോഷമേ ഉള്ളൂ…ചോദിച്ചിട്ടു പറ്റില്ലാന്നു പറഞ്ഞാൽ അത് താങ്ങാൻ ഉള്ള കെൽപ് ഇപ്പോൾ എനിക്കില്ല. അതുകൊണ്ട് ആ ആഗ്രഹം മനസ്സിൽ വച്ചതാ. ശരത് പറഞ്ഞപ്പോൾ പിന്നെയും ആഗ്രഹിച്ചു പോകുന്നു. അതിനാ നിന്നെ വിളിച്ചത്.
നമുക്കിത് ആലോചിക്കാം, ഞാനും നീയും ശരത്തും അതാണ് ആഗ്രഹിക്കുന്നത്.
ആര് ചോദിക്കും…?
ഞാൻ ചോദിക്കാം. നാളെയാവട്ടെ…
*** ***
കോളിംഗ് ബെൽ തുടരെത്തുടരെ അടിക്കുന്ന ശബ്ദം മുറിയിലായിരുന്ന ദേവ് കേട്ടു. ആരാവും…? അമ്മ എവിടെപോയി. ദേവ് ഇറങ്ങിവന്നു. കതക് തുറന്നു. ആശ്ചര്യപ്പെട്ടു പോയി. ചിറ്റയും അമ്മാവനും…കേറിവാ…ദേവ് സന്തോഷത്തോടെ പറഞ്ഞു.
ആരാ ദേവ്…എന്നു ചോദിച്ചു കൊണ്ട് വന്ന വസുധയ്ക്ക് സന്തോഷം അടക്കാൻ ആയില്ല…വസുധയുടെ കണ്ണുനിറഞ്ഞു.
ശശിയേട്ടാ, വാ ഇരിക്ക്, സരസൂ…വാടി..വസുധ പഴയ വസുധയായി എന്ന് സരസൂന് തോന്നി. സരസു കണ്ടു വസുധയുടെ മുറിയിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോ…
വസുധേച്ചീ…ഇത്…ഇത്രയും സ്നേഹം ഉണ്ടായിട്ടും ഒരു തവണപോലും എൻ്റെ അടുത്ത് വന്നില്ലല്ലോ…സരസു കരഞ്ഞുകൊണ്ട് പറഞ്ഞു.
ഞാൻ വന്നേനെ സരസൂ…നമ്മുടെ ഓപ്പയ്ക്ക് ഇനി നീയെ ഉള്ളൂ…നമ്മൾ പരസ്പരം കണ്ടാൽ അത് ഓപ്പയ്ക്ക് നിന്നോട് പൊറുക്കാൻ പറ്റാതാവും. നീയെങ്കിലും ഓപ്പയ്ക്കൊപ്പം ഉണ്ടാവണം. ഓപ്പയോടു ചെയ്ത തെറ്റിന് ഞാൻ സ്വീകരിച്ച ശിക്ഷയാണ്. അതൊക്കെ കഴിഞ്ഞില്ലേ…സാരമില്ല…വാ ശശിയേട്ടനോട് നന്നായി സംസാരിച്ചു പോലുമില്ല. അവർ ദേവിനും ശശിയുടേയും അടുത്തെത്തി.
കല്യാണക്കാര്യം എന്തായി ശശിയേട്ടാ…വസു ചോദിച്ചു.
അത് വേണ്ടെന്നുവച്ചില്ല…ഞങ്ങൾ വന്നത് വേറൊരു കാര്യം ചോദിക്കാനും കൂടിയാ…ദേവും വസുധയും പരസ്പരം നോക്കി.
ചോദിക്കാനോ…? എന്താ ശശിയേട്ടാ…? എന്നോട് ചോദിക്കുന്നതിന് മുഖവുര വേണമോ…? കാര്യം പറ ശശിയേട്ടാ…ശശി സരസുവിനെ നോക്കി.
അത്…കേട്ടുകഴിഞ്ഞാൽ അനുകൂലമായാലും പ്രതികൂലമായാലും ഇപ്പോൾ ഉള്ള സന്തോഷം കുറയരുത്.
കാര്യം പറയ് ശശിയേട്ടാ ടെൻഷൻ അടിപ്പിക്കാതെ. ദേവിന് നമ്മുടെ അച്ചൂനെ ആലോചിച്ചാലോ…ശശി പറഞ്ഞു നിർത്തി. സരസു കണ്ടു വസുധയുടെ മുഖത്തെ പ്രസന്നത മാഞ്ഞ് ഗൗരവം സ്ഥാനം പിടിച്ചത്.
*** ***
സുകുവേട്ടാ എത്ര നേരായി ഈ ഇരിപ്പു തുടങ്ങിയിട്ട്. എണീക്ക് മുറിയിൽ പോകാം. കുറച്ചു നേരം കിടക്ക്. ഈ ഇരിപ്പ് ശരിയല്ല….ലളിത കുറെനേരമായി വിളിക്കുന്നു. സുകു കേൾക്കുന്ന മട്ടില്ല.
അവർ വരട്ടെ…കടയിലൊന്നും അല്ലല്ലോ പോയത്. പോയിട്ട് പെട്ടെന്ന് വരാൻ. വെറുതെക്കാരുടെ വീട്ടിലുമല്ല. സാവകാശത്തിലല്ലേ ഈ കാര്യം പറയാൻ പറ്റൂ…
അവർ വരാതെ ഞാൻ കിടക്കില്ല. അവൾ എന്തു പറയും. അതറിയാതെ എനിക്ക് കിടക്കാൻ പറ്റില്ല. യാത്ര ചെയ്യാൻ എനിക്കാവുമായിരുന്നെങ്കിൽ ഞാനും പോയേനെ…ഇടയ്ക്കിടയ്ക്ക് സുകു നെഞ്ച് തടവിക്കൊണ്ടിരുന്നു.
അച്ചുവിന് കാര്യം ഒന്നും മനസ്സിലായില്ല. അച്ഛനും അമ്മയും ശശിയമ്മാവനും ചിറ്റയും കൂടി ഇന്നലെ മുതൽ ഒതുക്കത്തിൽ എന്തൊക്കയോ സംസാരിക്കുന്നതും അവർ ഇന്നെവിടേയ്ക്കോ പോകുന്നതും കണ്ടു. എവിടേയ്ക്കാവും, ശരത്തിനും യാതൊന്നും അറിയില്ല. അച്ഛൻ അവരെ നോക്കിയിരിക്കയാണ്. അമ്മയോട് ചോദിച്ചാൽ ദേഷ്യപ്പെടും. ചിറ്റ വരുമ്പോൾ ചോദിക്കാം…അച്ചു അങ്ങനെ സമാധാനിച്ചു.
*** ***
വസു…നീ ഒന്നും പറഞ്ഞില്ല.
എന്തുപറയണം ശശിയേട്ടാ…ഓപ്പ അറിഞ്ഞോ ഈ വരവ്…
ഓപ്പ അറിഞ്ഞില്ല വസുധേച്ചി…സരസു ഇടയ്ക്ക് കടന്നുപറഞ്ഞു.
ഓപ്പയറിയാതെ അച്ചൂന് ദേവിനെ ആലോചിച്ചാൽ ശരിയാവുമോ…?
നിൻ്റെയും ദേവിൻ്റെയും അഭിപ്രായം അറിഞ്ഞിട്ടു പറയാം എന്നുകരുതി…ശശി പറഞ്ഞു.
ഓപ്പ പറ്റില്ലാന്നു പറഞ്ഞാൽ, അല്ലേൽ അച്ചു വേണ്ടെന്നു പറഞ്ഞാൽ…വസുധയുടെ ചോദ്യത്തിന് ശശി മറുപടി പറഞ്ഞില്ല. ശശിയേട്ടാ…ഇതിനുള്ള മറുപടി ഓപ്പയോട് നേരിട്ട് പറയാം. ശശിയേട്ടൻ എന്നോട് ക്ഷമിക്കണം…ഒരുനിമിഷം, ദേവ് വരൂ…വസൂവും ദേവും മുറിയിലേക്ക് പോയി. ശശിയുടേയും സരസുവിൻ്റെയും മുഖം നിരാശപൂണ്ടു.
അഞ്ചു മിനിറ്റിനുള്ളിൽ തിരികെ വന്ന് വസുധ പറഞ്ഞു. ശശിയേട്ടാ, ഞങ്ങൾ കൂടെ വരുന്നു ഓപ്പയുടെ അടുത്തേക്ക്…
ഓപ്പയോട് വസുധേച്ചി എന്താവും നേരിട്ട് പറയാൻ പോകുന്നത്…? സരസു അതോർത്ത് വിഷമിച്ചു.
സുകുവിൻ്റെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പടിപ്പുരകടന്ന് ഒരു കാർ മുറ്റത്തു വന്നു നിന്നു. കാറിൽ നിന്നും ഇറങ്ങിയവരെ കണ്ട് സുകുവിൻ്റെ നെഞ്ചിടിപ്പ് കൂടി…
ലളിതേ…സുകു അകത്തേക്ക് നോക്കി വിളിച്ചു. പക്ഷെ ശബ്ദം ഉയർത്തി വിളിക്കാൻ ബുദ്ധിമുട്ട്. സുകു നെഞ്ചിൽ അമർത്തി തടവി. കാറിന്റെ ശബ്ദം കേട്ടു പുറത്തേക്ക് വന്ന ലളിത വേഗംവന്ന് സുകുവിൻ്റെ നെഞ്ച് തടവിക്കൊടുത്തു. വിഷമിക്കേണ്ട സുകുവേട്ടാ. എന്തായാലും അവർ വന്നല്ലോ….
കാറിൽ നിന്നും ആദ്യം ഇറങ്ങിയത് വസുധയാണ്. പുറകെ സരസുവും. രണ്ടുപേരുടെയും മുഖം പ്രസന്നമല്ല….കാർ ഒതുക്കിയിട്ടിട്ട് ദേവും ശശിയും വന്നു.
എല്ലാവരും ഇരിക്കൂ…ലളിത പറഞ്ഞു. സുകു ശശിയുടെ മുഖത്തേക്ക് ചോദ്യരൂപേണ നോക്കി. ഉത്തരം പറയാനാവാതെ ശശി വിഷമിച്ചു.
ഓപ്പേ…ക്ഷീണം കുറവുണ്ടോ…? ആ കുറവുണ്ട്. വസുധയുടെ ചോദ്യത്തിന് സുകു മറുപടി പറഞ്ഞു. എങ്ങനെ തുടങ്ങണം എന്നറിയാതെ സുകു വിഷമിക്കുന്നതു കണ്ട ശശി പറഞ്ഞു…
വസൂ ഞങ്ങൾ നിൻ്റെ അടുത്തു വന്നത് എന്തിനാണെന്ന് പറഞ്ഞല്ലോ…
ശശിയേട്ടാ ഓപ്പയ്ക്ക് എന്തും എന്നോട് പറയാം. അത് എന്തായാലും…ഓപ്പെ, ഓപ്പയ്ക്ക് എന്താണ് എന്നോട് പറയാനുള്ളത്. ആ പഴയ വസു ആയി എന്നെ ഇപ്പോഴും കാണുന്നുവെങ്കിൽ, എനിക്ക് അന്നും ഇന്നും എന്നെയും സരസുവിനെയും ജീവനെപ്പോലെ സ്നേഹിച്ച ഓപ്പയാണ്. ആ ഓപ്പയുടെ മുന്നിലാണ് ഇപ്പോൾ ഞാൻ. അന്നത്തെപ്പോലെ…ആ അധികാരത്തോടെ ഓപ്പയ്ക്ക് ഇന്നും എന്നോട് എന്തും പറയാം ചോദിക്കാം…പറഞ്ഞു പറഞ്ഞ് വസുധയുടെ ശബ്ദം ഇടറിത്തുടങ്ങി.
വസൂ…ആ ഓപ്പ തന്നെയാണ്. എന്നാൽ സാഹചര്യം ഒരുപാട് മാറി. എൻ്റെ അവസ്ഥയും…ഞാനിപ്പോൾ വിവാഹ പ്രായമെത്തിയ ഒരു മകളുടെ അച്ഛൻ ആണ്. അച്ഛൻ്റെ ചുമതലയും ഉത്തരവാദിത്വവും സഹോദരബന്ധത്തിലും വലുതാണ്. മകളുടെ ഭാവിയെക്കുറിച്ച് ആധിയുള്ള അച്ഛൻ. അത്യാഗ്രഹം ആണെന്ന് എനിക്കറിയാം…എന്നാലും…
വർഷങ്ങൾക്കു മുമ്പ് നീ ഈ മുറ്റത്തു വച്ച് ഒരു വാക്കു പറഞ്ഞിരുന്നു. നിനക്കോർമ്മയുണ്ടോ… ഇല്ലയോ…ഞാൻ മറന്നിട്ടില്ല. ഓപ്പയ്ക്ക് ഉണ്ടാകുന്നത് മോളാണെങ്കിൽ അവൾ ആയിരിക്കും എൻ്റെ മോൻ്റെ ഭാര്യയാവും എന്ന് മഹാദേവൻ്റെ നാമത്തിൽ പറഞ്ഞത്…
ഉംം…മറന്നിട്ടില്ല ഓപ്പേ…മറക്കുകയുമില്ല, പക്ഷേ…എന്താണ്, നിനക്ക് സമ്മതമല്ലേ…?
ദേവും അച്ചൂം അല്ലേ തീരുമാനിക്കേണ്ടത്. നമ്മളല്ലല്ലോ…
വസൂ…അച്ചൂന് സമ്മതാവും. അവൾ എതിരു പറയില്ല…ശശി പറഞ്ഞു.
അങ്ങനല്ല ശശിയേട്ടാ…അവർ സംസാരിക്കട്ടെ ജീവിതം അവരുടേതാണ്. ദേവ്…നിങ്ങൾ സംസാരിക്കൂ…വസുധ ദേവിനോട് പറഞ്ഞു.
വാ ദേവേട്ടാ…അവരുടെ സംസാരം കേട്ടുകൊണ്ടു നിന്ന ശരത് പറഞ്ഞു. ശരത് ദേവിനെ കൂട്ടി അച്ചുവിൻ്റെ മുറിയിലേയ്ക്ക് നടന്നു.
രാവിലെ മുതൽ തുടങ്ങിയ ചർച്ചയാണ്…ദാ ഇന്നിപ്പോൾ വസു അപ്പച്ചിയും ദേവേട്ടനും വന്നു. എല്ലാവരും കൂടി ചെറുക്കൻവീട് കാണാൻ പോകാനുള്ള ചർച്ചയാണ്. ആ കല്യാണം നടത്താനാണ് എല്ലാവരുടെയും തീരുമാനമെങ്കിൽ അച്ചൂന് വേറെ വഴി കണ്ടെത്തേണ്ടിവരും.
ദേവേട്ടനും അപ്പച്ചിയും അച്ഛൻ്റെ പക്ഷത്താണ്. ദേവേട്ടൻപോലും കയ്യൊഴിഞ്ഞു. ശരത് പറഞ്ഞാൽ ആര് കേൾക്കാൻ. എന്തെല്ലാം പ്രതീക്ഷകളായിരുന്നു. അവർ പറഞ്ഞതെല്ലാം വിശ്വസിച്ചു.
ദേവേട്ടനിൽ വിശ്വസിച്ചു…സ്നേഹിച്ചു…ബന്ധങ്ങൾ പുതുക്കിയപ്പോൾ പ്രണയവും വിശ്വാസവും തകർന്നു. അവരെപ്പോലെ തീരുമാനം മാറ്റാനോ സ്നേഹിച്ച പുരുഷനെ മറന്ന് വേറൊരാളെ സ്വീകരിക്കാനോ ഈ അച്ചുവിനാവില്ല. അച്ചു ഒരാളയേ സ്നേഹിച്ചുള്ളൂ. അത് ദേവേട്ടനെയാ…മതീ ഈ ജീവിതം.
ദേവേട്ടൻ്റെ പെണ്ണായി ഈ ഭൂമി വിടണം…അച്ചു കണ്ണും മുഖവും അമർത്തി തുടച്ചു. എൻ്റെ ദേവീ…അച്ചുവില്ലാത്ത ഈ ലോകത്ത് ദേവേട്ടനെ കാത്തോളണേ. ഇനി ദേവേട്ടനുവേണ്ടി പ്രാർത്ഥിക്കാൻ അച്ചു ഉണ്ടാവില്ലല്ലോ…
അച്ചു കതകടച്ചു കുറ്റിയിട്ടു. കുളിമുറിയിൽ കയറി ടാപ്പ് തുറന്നു. വെള്ളം ബക്കറ്റിലേയ്ക്ക് വീഴാൻ തുടങ്ങിയതും അച്ചു കയ്യിൽ കുരുതിയിരുന്ന ബ്ലെഡ് എടുത്തു.
ദേവേട്ടാ…അച്ചു പോവാ…അച്ഛൻ്റെയും അമ്മയുടെയും ശരത്തിൻ്റെയും മുഖം മനസിലേയ്ക്ക് ഓടിയെത്തി. അച്ചു…പോവാ എല്ലാവരും ക്ഷമിക്കണേ…സ്നേഹം പങ്കുവെക്കാൻ അച്ചൂനാവില്ല.
നിറഞ്ഞൊഴുകുന്ന കണ്ണുകൾ അച്ചു തുടച്ചില്ല. അച്ചു നിറയാറായ ബക്കറ്റിലേയ്ക്ക് കൈതാഴ്ത്തി പിടിച്ചു. എന്നിട്ട് രണ്ടു കയ്യിലേയും ഞരമ്പ് മുറിച്ചു…ബക്കറ്റിലെ വെള്ളത്തിലേയ്ക്ക് രക്തം കലർന്ന് ബക്കറ്റ് നിറഞ്ഞൊഴുകി…
ഈ സമയം മുറിയുടെ വാതിക്കൽ എത്തിയിരുന്നു ശരത്തും ദേവും. ശരത് കതക് തള്ളി നോക്കി. കുറ്റിയിട്ടിരിക്കുകയാണ്. ദേവേട്ടാ, ചേച്ചി കുളിക്കുകയാണ്. അതാ കുറ്റിയിട്ടത്. അകത്ത് വെള്ളം വീഴുന്ന ശബ്ദം കേൾക്കാം…ശരത്, അവൾ കുളി കഴിഞ്ഞിറങ്ങട്ടെ, എന്നിട്ട് നമുക്ക് വരാം.
ദേവ് ഉമ്മറത്തേയ്ക്ക് നടന്നു…പിറകെ ശരത്തും…ചേട്ടായി…ഇപ്പോളാണ് എനിക്ക് സന്തോഷമായേ…ഈ കല്യാണത്തിനു എല്ലാവരും സമ്മതിച്ച കാര്യം ചേച്ചി അറിഞ്ഞാൽ ചേച്ചിക്ക് എന്തു സന്തോഷം ആകുമെന്നോ…
അവൾ എൻ്റെ പെണ്ണാ ശരത്…ഞാനും അമ്മയും നിൻ്റെ ചേച്ചിയും എന്നേ ഒന്നാണ്…ഇപ്പോൾ നടക്കുന്നതെല്ലാം ഒരു നാടകമല്ലേ…ആരേയും വേദനിപ്പിക്കാതിരിക്കാനുള്ള നാടകം…ദേവ് മനസ്സിൽ പറഞ്ഞു.
ഉമ്മറത്തു നടന്ന തീരുമാനമൊന്നും അറിയാതെ കുളിമുറിയിൽ അബോധാവസ്ഥയിൽ അച്ചു കിടന്നു. വേഗം തിരിച്ചെത്തിയ ദേവിനെ കണ്ട വസുധ ചോദിച്ചു. ദേവ് അച്ചുനെ കണ്ടില്ലേ…ഇല്ലമ്മേ കതകടച്ചു കുറ്റിയിട്ടിരിക്കുന്നു. കുളിയ്ക്കയാണെന്നുതോന്നുന്നു.
അതിന് അവൾ രാവിലെ കുളിച്ചതാണല്ലോ…ഇതുകേട്ട ലളിത പറഞ്ഞു.
കുളിമുറിയിൽ വെള്ളം വീഴുന്നുണ്ട്…ശരത് പറഞ്ഞു.
ഞാൻ നോക്കട്ടെ, അവൾ കുളിച്ചിട്ട് ഒരു മണിക്കൂർ പോലും ആയില്ല…ലളിത ഓടിയെന്നപോലെ അച്ചുവിൻ്റെ മുറി വാതിക്കൽ എത്തി. വാതിലിൽ തട്ടി ലളിത വിളിച്ചു, അച്ചൂ…അച്ചൂ…
അകത്തുനിന്നും വെള്ളംവീഴുന്ന ശബ്ദമല്ലാതെ മറ്റൊരു ശബ്ദവും കേട്ടില്ല. ലളിതയ്ക്ക് പന്തികേടുതോന്നി. ദേവീ, ചതിച്ചോ…മോളേ…നീ…ശശിയേട്ടാ ഒന്നിങ്ങുവാ വേഗം…ശശിയേട്ടാ…ഓടി വാ…ലളിതയുടെ കരച്ചിൽ കേട്ട സുകു ഒഴിച്ചെല്ലാവരും ഓടിയെത്തി.
ശശിയേട്ടാ…അച്ചൂ…ദേവ് വേഗം…വസുധ പറഞ്ഞു. കാര്യം മനസിലായ ദേവ് കതക് തല്ലിപ്പൊളിച്ച് അകത്തുകയറി.
കുളിമുറിയിൽ നിന്നും രക്തം കലർന്ന വെള്ളം മുറിയിൽ ഒഴുകി പരന്നുകിടന്നു. എൻ്റെ മോളെ…എന്തിനാ നീ ഇത് ചെയ്തേ…ലളിതയുടെ നിലവിളി സുകു കേട്ടു. എങ്കിലും നീ…വേദന സഹിക്കാനാവാതെ സുകു പിടഞ്ഞു.
കുളിമുറിയിൽ നിന്നും ദേവ് അച്ചുവിനെ കോരിയെടുത്തു. വേഗം മുറ്റത്തേക്ക് പാഞ്ഞു. കാറിന്റെ പിറകിലെ സീറ്റിൽ കിടത്തി. അബോധാവസ്ഥയിൽ കിടന്ന തൻ്റെ അച്ചുവിൻ്റെ നെറ്റിയിൽ ഉമ്മ കൊടുത്ത ദേവിൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ അച്ചുവിൻ്റെ മുഖത്തു പതിച്ചു.
ദേവ് ഓടി വാ…ഓപ്പ…സുകുവിനേയും അച്ചുവിനേയുംകൊണ്ട് ദേവിൻ്റെ കാർ ഹോസ്പിറ്റലിലേയ്ക്ക്….
തുടരും….