അടുത്ത് ഏതാണോ ആദ്യം കാണുന്നെ അവിടെ വണ്ടി ഞാൻ ഒതുക്കും..നീ പോയി ഒരെണ്ണം വാങ്ങിയേച്ചും വാ….

ഇനിയും പുലരികൾ

രചന: Unni K Parthan

“അമ്മയ്ക്ക് ഒരു ബി യർ കഴിക്കാൻ തോന്നുന്നു ലോ കാർത്തി..”
ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന അനുപമ കാർത്തിയെ നോക്കി പറഞ്ഞു..

“ങ്ങേ..
അതെന്താ ഇത്രേം നാളില്ലാത്ത ഒരു പുതിയ ശീലം..”
അൽപ്പം അമ്പരപ്പ് ഉണ്ടായിരുന്നു കാർത്തിയുടെ ശബ്ദത്തിൽ..

“ഒന്നൂല്യ..
ചുമ്മാ ഇപ്പൊ പെട്ടന്ന് ഒരു ആഗ്രഹം..”

“ശരിക്കും..”

“ആ ന്ന്..
ശരിക്കും ഒരു ബി യർ കഴിക്കാൻ തോന്നുന്നു..”

“എവിടാ വാങ്ങാൻ കിട്ടാ ഇപ്പൊ..”
കാർത്തി വച്ചിലേക്ക് നോക്കി..

“പിന്നെ..
കുടിൽ വ്യവസായം പോലെ ബാറും, ബിവറേജും തുറന്നു വെച്ചിരിക്കുന്ന ഈ കേരളത്തിൽ ആണോ കിട്ടാൻ പണി..
അടുത്ത് ഏതാണോ ആദ്യം കാണുന്നെ അവിടെ വണ്ടി ഞാൻ ഒതുക്കും..
നീ പോയി ഒരെണ്ണം വാങ്ങിയേച്ചും വാ..”

“അമ്മേ..”

“ദാ.. ദാ..ബാറ്..”
അടുത്തു കണ്ട ബാറിന്റെ പാർക്കിംഗ് ഏരിയയിലേക്ക് കാർ കയറ്റി അനുപമ കണ്ണിറുക്കി..

“അമ്മേ സമയം പത്തു മണി ആയി..”

“നിന്ന് താളം ചവിട്ടാതെ പോയി സാധനം വാങ്ങി കൊണ്ട് വാടാ..”

ഒന്നും മിണ്ടാതെ കാർത്തി പുറത്തേക്ക് ഇറങ്ങി അകത്തേക്ക് നടന്നു..


“ഇത് കഴിക്കുമ്പോൾ ടച്ചിങ്‌സ് വേണ്ടേ..”
കാർ മുന്നോട്ട് എടുത്തു കൊണ്ട് അനുപമ ചോദിച്ചു..

“വേണോ..”

“മ്മ്..
വേണം..
കപ്പേം മീൻ കറിയും..
പിന്നെ പൊറോട്ടയും ചിക്കനും..”

“ആ തട്ട് കടയുടെ മുന്നിൽ നിർത്തിക്കോ എങ്കിൽ..”
റോഡരുകിൽ കണ്ട തട്ട് കട ചൂണ്ടി കാർത്തി പറഞ്ഞു..
അനുപമ കാർ സൈഡിലേക്ക് പാർക്ക്‌ ചെയ്തു..


“കഴിക്കുന്നോ നീ..”
വീട്ടിലെ ഗാർഡനിലെ ടേബിളിൽ ബിയറും,ഗ്ലാസും ടച്ചിങ്‌സും എടുത്തു വെച്ച് രണ്ട് കസേരയും അങ്ങോട്ട് പിടിച്ചിട്ട് കാർത്തിയെ നോക്കി അനുപമ ചോദിച്ചു..

“ഞാൻ കഴിക്കാറില്ല ലോ..
പിന്നെ എന്തിനാ എന്നോട് ചോദിക്കുന്നേ..”

“ദേഷ്യം ഉണ്ടോ നിനക്ക്..”

“എന്തിന്..”

“ഞാൻ കഴിക്കുന്നത് കൊണ്ട്..”

“ഒന്ന് പോയേ അമ്മേ..
അമ്മയ്ക്ക് എന്ത് തോന്നുന്നോ അത് ചെയ്യൂ..
ഞാൻ എന്നേലും എതിര് നിന്നിട്ടുണ്ടോ..”

“അതില്ല..”
അനുപമ
ഓപ്പണർ വെച്ച് ബി യർ പൊട്ടിച്ചതും കൊറേ പുറത്തേക്ക് പോയി..

“ങ്ങേ..
ഇത് എല്ലാം പോയോ..
ഇങ്ങനെയല്ല ബി യർ പൊട്ടിക്കുന്നത്..”
കാർത്തി വേഗം അനുപമയുടെ കൈയ്യിൽ നിന്നും ബോട്ടിൽ വാങ്ങി മെല്ലെ ഓപ്പൺ ചെയ്തു..
ഗ്ലാസ്‌ മെല്ലെ ചരിച്ചു പിടിച്ചു ബിയർ ഗ്ലാസിലേക്ക് പകർത്തി..
പിന്നെ അനുപമയുടെ നേർക്ക് നീട്ടി..

“ആഹാ..
അടിപൊളി..
അമ്മയ്ക്ക് ബിയർ ഒഴിച്ചു കള്ളു കുടിയുടെ ബാലപാഠം പഠിപ്പിച്ചു തരുന്ന മകൻ..”
അനുപമ ഗ്ലാസ്‌ കൈയിലേക്ക് വാങ്ങി..

“ചിയേർസ്..”
അനുപമ മെല്ലെ ബിയർ ചുണ്ടോട് ചേർത്തു..
പിന്നെ ഒറ്റ വലിക്ക് ബിയർ മൊത്തം കുടിച്ചു തീർത്തു..

“ആഹാ.. കൊള്ളാലോ സംഭവം..”
അനുപമ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..
സമയം മുന്നോട്ട് പോയി കൊണ്ടിരുന്നു..

“അച്ഛൻ മരിച്ചിട്ട് അമ്മ എന്തേ വേറെ വിവാഹം കഴിക്കതിരുന്നത്..”
കാർത്തിയുടെ ചോദ്യം കേട്ട് അനുപമ ഒന്ന് പിടഞ്ഞു..

“ഇരുപത്തി ആറു വർഷങ്ങൾക്ക് ഇടയിൽ ആദ്യമായി ആണ് കാർത്തി ഇങ്ങനെ ഒരു ചോദ്യം തന്നോട് ചോദിക്കുന്നത്..”

“നിന്നെ ഒറ്റയ്ക്കാക്കാൻ തോന്നിയില്ല..”

“ഇത്രേം സൗന്ദര്യവും, ചെറുപ്പവുമുണ്ടായിട്ടും
ആഗ്രഹങ്ങളും..സ്വപ്നങ്ങളും
അമ്മയ്ക്ക് എങ്ങനെ പിടിച്ചു നിർത്താൻ കഴിഞ്ഞു..”

“ആര് പറഞ്ഞു ഞാൻ ആഗ്രഹങ്ങളും, സ്വപ്നങ്ങളും പിടിച്ചു നിർത്തിയെന്ന്…
ഒരു സ്ത്രീ ആഗ്രഹിക്കുന്നത് എല്ലാം എനിക്ക് ഇപ്പോളും ലഭിക്കുന്നുണ്ട്..”
അനുപമ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

“ഒരു മോനോട് അമ്മയ്ക്ക് പറയാൻ കഴിയോ എന്ന് അറിയില്ല..
പക്ഷേ..
എന്റെ കാർത്തിയോട് എനിക്ക് എല്ലാം പറയാം..

അച്ഛൻ മരിക്കുമ്പോൾ നിനക്ക് വയസ് രണ്ട്..
എനിക്ക് ഇരുപത്തി രണ്ടും..
പെട്ടെന്നുള്ള അച്ഛന്റെ മരണം എന്നെ ഉലച്ചു എന്നുള്ളത് സത്യമാണ്..
പൊരുത്തപെടാൻ സമയവും എടുത്തു..
പിന്നെ എല്ലാരും വിവാഹത്തിന് നിർബന്ധിച്ചു..
പക്ഷേ അവിടെ നീ വേറെ ഒരാളെ അച്ഛാ എന്ന് വിളിക്കുന്നത് കേൾക്കാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു..
അങ്ങനെ അത് വേണ്ടാ എന്ന് വിചാരിച്ചു..”
ബിയർ ഗ്ലാസ്‌ ഒന്നുടെ ചുണ്ടിലോട്ട് അടുപ്പിച്ചു അനുപമ..

“പിന്നെ..
മോൻ ചോദിച്ച സൗന്ദര്യം, ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ,
എന്റെ ശരീരം ആഗ്രഹിച്ചത് എല്ലാം എനിക്ക് കിട്ടാറുണ്ട്..
അച്ഛൻ പോയി എന്ന് കരുതി മറ്റൊരു പുരുഷനെ അമ്മയ്ക്ക് വേണ്ടാ എന്നുള്ള ചിന്ത അഞ്ചു വർഷം വരെ കൂടെ കൂട്ടി..
പിന്നീട് ചിന്തകൾക്ക് മാറ്റം വന്നു..
അല്ല മാറ്റം വരുത്തി..

ജീവിച്ചു തീർക്കാൻ ഇനിയും മുന്നോട്ട് ഏറെയുണ്ട്..
എന്തിനാണ് സ്വയം ഒരു തോൽവിയേറ്റു വാങ്ങി..
ജീവിതം കളയുന്നത്..
ചിന്തകളിൽ മാറ്റം വരുത്തി..
ഓരോ പുലരിയും പുതിയ കാഴ്ചകൾ കാണണം എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു..

നമുക്ക് ജീവിക്കാൻ നല്ലൊരു ജോലി വേണം എന്ന് ആദ്യമേ തീരുമാനം എടുത്തു..
ഒന്നോർക്കണം..
അഞ്ചു വർഷം അച്ഛനും അമ്മയുമായിരുന്നു എല്ലാം നോക്കിയത്..
അവർക്ക് ഒരിക്കലും നമ്മൾ ബാധ്യതയുമായിരുന്നില്ല..
പക്ഷേ..
വിധിയെ നമ്മുടെ
ചിന്തകൾ കൊണ്ട് കാലം മാറ്റിയെഴുതാൻ തീരുമാനമെടുത്താൽ..
അതിനോട് നമ്മുടെ മനസ് പൊരുത്തപെട്ടാൽ..
തിരുത്തിയെഴുതുന്നത് ജീവിതമാണ്..
ഒരിക്കലും..
സംഭവിക്കില്ല എന്ന് കരുതിയത് പോലും സംഭവിച്ചു പോകുന്ന ജീവിതം..

അങ്ങനെയുള്ള ഒരു തീരുമാനമാണ്..
ജോലിയിലേക്ക് എത്തിച്ചത്..
ഒരു ടെക്സ്റ്റയിൽ ഷോപ്പിലെ ബില്ലിംഗ് സെക്ഷനിൽ ആയിരുന്നു തുടക്കം..
പിന്നെ അവരുടെ ജ്വല്ലറിയിലെ ബില്ലിംഗ് സെക്ഷനിലേക്ക് മാറി..

അങ്ങനെയാണ് അമ്മയുടെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും വീണ്ടും തളിർക്കാൻ തുടങ്ങിയത്..
ആദ്യമാദ്യം ഒരു പാളി നോട്ടം കൊണ്ടായിരിന്നു ആള് എന്നിലേക്ക് വന്നത്..
പിന്നീട് എപ്പോളോ ഇഷ്ടത്തിന്റെ നിറം മാറി..
ഇപ്പോൾ ഏഴു വർഷം ആയി കൂടെയുണ്ട്..
നിഴലുപോലെ..

മോനോട് പറയാൻ തോന്നിയില്ല..
എങ്ങനെ മോൻ എടുക്കും എന്ന് അറിയില്ലലോ..
എന്തൊക്കെയായാലും അവിഹിതമല്ലേ കാണൂ എല്ലാരും..
അത് കൊണ്ട് ആരെയും അറിയിക്കാതെ ഇങ്ങനെ കൂടെ കൂട്ടുന്നു.. “

“ആള് മാരീഡ് ആണോ..”

“മ്മ്.. ഭാര്യ മരിച്ചു..
കുട്ടികൾ ഇല്ല..
പക്ഷേ..
ആൾക്ക് എന്നേക്കാൾ പ്രായം കുറവാണ്..”

“എത്ര..”

“അമ്മയ്ക്ക് നാൽപത്തി എട്ട് ന്ന് അറിയാലോ..”

“മ്മ്..”

“ആൾക്ക് എന്നേക്കാൾ മൂന്നു വയസ് കുറവാണ്..”

“വിവാഹം കഴിച്ചൂടെ..”

“വിവാഹം ഇല്ല..
ഈ ജീവിതം ആസ്വദിക്കാൻ ഒരു ഫീൽ ഉണ്ട്..
പക്ഷേ..
ഒരിക്കൽ ഒന്നിച്ചു ജീവിക്കും..
അന്നും വിവാഹമില്ല..
ഉടമ്പടികൾ ഇല്ലാതെ ഒരു ജീവിതം..
അത് നിന്റെ വിവാഹത്തിന് ശേഷം..”
പൊട്ടിച്ചിരിച്ചു കൊണ്ടായിരിന്നു അനുപമയുടെ മറുപടി..

“എന്റെ വിവാഹം വേണേൽ ഞാൻ നാളെ നടത്താം..
വേണോ..”

“വേണ്ടാ..
മെല്ലെ..
ഈ ജീവിതം നീയും ആസ്വദിക്കൂ..
എല്ലാം സമയമാകുമ്പോൾ നടക്കും..”

“മ്മ്..”

“കാർത്തി..”

“മ്മ്..”

“മോന് അറിയണോ ആളെ..”

“വേണ്ടാ..
ആരോടും പറയണ്ട..
അമ്മയുടെ സന്തോഷം..
അത് തന്നെയാണ്‌ എനിക്ക് ഏറെയിഷ്ടം..
ഇങ്ങനെയുള്ള ഒരു അമ്മ പൊളിയല്ലേ..
മകനെ പൊന്നു പോലെ നോക്കി വളർത്തിയും..
സ്വയം ജീവിതം ആസ്വദിച്ചും ഇങ്ങനെയുള്ളവർ ഇനീം ഇവിടെ ഉണ്ടാവട്ടെ..
തോൽക്കാൻ മനസിലാതെ..
ആഗ്രഹങ്ങൾ മുരടിക്കാതെ ഇങ്ങനെ മുന്നോട്ട് സന്തോഷത്തോടെ ജീവിച്ചു തീർക്കട്ടെ..”