പതിനഞ്ചു വയസ്സായ മകൻ പെട്ടെന്ന് ഒരു ദിവസം പെണ്ണായി എന്ന് പറഞ്ഞാൽ അത്‌ ഈ ലോകം അംഗീകരിക്കും എന്ന് തോന്നുന്നുണ്ടോ….?

അവനിൽ നിന്നും – രചന: ദിവ്യ അനു അന്തിക്കാട്

ഒച്ച എടുക്കാതെ ചേട്ടാ ഞാൻ പറയുന്നതൊന്നു കേൾക്കു ദയവ് ചെയ്ത്…

ഞാൻ എന്താ കേൾക്കേണ്ടത് നിന്റെ മോന്റെ പേക്കൂത്തുകളോ…? അതോ അതിനൊക്കെ വളം വച്ചു കൊടുക്കുന്ന നിന്റെ പ്രസംഗം ആണോ ഞാൻ കേൾക്കേണ്ടത് പറഞ്ഞു തൊലക്ക് നീ…ഒരു വിധത്തില കണ്ട നാട്ടിലെ വെയില് കൊണ്ട് ജീവിതം പച്ച പിടിപ്പിച്ചത്. നീയും മോനും പറയുന്ന എന്തെങ്കിലും നടത്തി തരാതെ ഇരുന്നിട്ടുണ്ടോ ഞാൻ…?

പക്ഷെ ഇത് എനിക്ക് അംഗീകരിക്കാൻ പറ്റില്ല. അവനോട് എവടെ വേണെങ്കിലും ഇറങ്ങി പൊക്കോളാൻ പറഞ്ഞോ…ഈ വീട്ടിൽ ഇങ്ങനൊരു മകൻ വേണ്ട…മനുഷ്യന് ഒരു സമാധാനം വേണം ജീവിതത്തിൽ…

രാത്രി മുഴുവൻ ഇത് തന്നെ ആലോചിച്ചിരുന്നിട്ട് പിറ്റേന്ന് വെളുപ്പിന് ജോലിക്ക് പോയാൽ ക്ഷീണം കൊണ്ട് നിക്കാൻ വയ്യ…അവസാനം വല്യ അവധി എടുത്തിങ്ങോട്ട് വണ്ടി കേറിയത്…ഇതിനൊക്കെ ഒരു തീരുമാനം ഉണ്ടാക്കിട്ടെ ഞാൻ ഇനി പോവുന്നുള്ളു…

“ഇങ്ങനെ കടുംപിടിത്തം പിടിക്കരുത്. നമ്മുടെ മകനാണ്. തിരുത്താൻ ശ്രമിച്ചു, സൈക്കാട്രിസ്റ്റിനെ കാണിച്ചു. ഒരു മാറ്റവും ഉണ്ടായില്ല. കളയാൻ പറ്റില്ല. ഞാൻ തളർന്നിരുന്നാലോ നിങ്ങളെ പോലെ ദേഷ്യപ്പെടാനോ നിന്നാൽ എന്റെ മകൻ എനിക്ക് നഷ്ടപ്പെടും. ഒരുപാട് ഞാൻ ഇതിനെകുറിച്ച് വായിച്ചിട്ടുണ്ട്. ഇങ്ങനെ കാണിക്കുന്ന കുട്ടികൾ പിന്നെ ഒരു തിരിച്ചു വരവ് ഉണ്ടാകില്ല വീട്ടിലോട്ട്…അങ്ങനെ അവനെ ഒഴിവാക്കി വിടാൻ എനിക്കാവില്ല. പിന്നെ അഥവാ അവനെ ഇറക്കി വിടണം എന്നുണ്ടെങ്കിൽ ഞാൻ കൂടെ ഇറങ്ങും ഉറപ്പാണ്…”

മിനി നീ എന്താണ് പറയുന്നേ പതിനഞ്ചു വയസ്സായ മകൻ പെട്ടെന്ന് ഒരു ദിവസം പെണ്ണായി എന്ന് പറഞ്ഞാൽ അത്‌ ഈ ലോകം അംഗീകരിക്കും എന്ന് തോന്നുന്നുണ്ടോ….?

എന്തിനേറെ കുടുംബക്കാർ അംഗീകരിക്കും എന്ന് തോന്നുന്നുണ്ടോ….? ഈ ലോകം ഒറ്റപ്പെടുത്തും നമ്മളെ….മകന്റെ തോന്നിവാസത്തിനു കൂട്ടുനിന്ന അച്ഛനും അമ്മയും എന്ന പദവിയും…

“ആര് വേണമെങ്കിലും ഒറ്റപെടുത്തട്ടെ, കുറ്റപ്പെടുത്തട്ടെ…നമുക്ക് നമ്മൾ മതി. നമ്മുടെ മോനും നമ്മളെ മതി. ഏട്ടൻ ഒരു കാര്യം ചെയ്യ്, നല്ല വിഷമം കാണും എങ്കിലും ഈ നാട്ടിൽ നിന്ന് പോകാനുള്ള തയ്യാറെടുപ്പ് നടത്താം നമുക്ക്…നമുക്ക് ഒരു മോന്റെ സ്നേഹം കിട്ടി. ഇനി അത് മകളിൽ നിന്നാകും അത്ര കരുതിയ മതി…മറ്റുള്ളവരെ പ്രീതി പെടുത്തി നമുക്ക് ജീവിക്കാൻ പറ്റില്ല. അവനെ നമ്മൾ ഒരുപാട് ശ്രദ്ദിക്കണം ഇനി…കാരണം അവന്റെ മനസ്സ് തകരാതെ ശ്രമിക്കേണ്ടത് നമ്മുടെ കടമയാണ്…”

നെഞ്ച് പിടയുന്നു മിനി…നിന്റെ അത്ര വിശാല മനസ്സ് എനിക്കില്ലായിരിക്കാം, അതുകൊണ്ടാകും ഇതൊന്നും അംഗീകരിക്കാൻ പറ്റാത്തത്…പക്ഷെ ഞാനും ശ്രമിക്കാം നിന്നെപ്പോലാകാൻ, നമ്മുടെ മകന്റെ മാറ്റം അംഗീകരിക്കാൻ മനസ്സിനെ പ്രാപ്തമാക്കാം, പതിയെ ആണെങ്കിൽ കൂടി…മകനിൽ നിന്നും മകളിലേക്കുള്ള യാത്രയിൽ അവനെ ചേർത്ത് പിടിക്കാം…

ഒരിക്കൽ കൂടി അച്ഛനാകുന്നു ഞാൻ, ഒരു മകളുടെ അല്ലെ മിനി….? അയാളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു അപ്പോഴും….