കനവുകൾ – രചന: സൂര്യകാന്തി
ബസ്സിറങ്ങി ജംഗ്ഷനിൽ നിന്ന് ഓട്ടോ പിടിക്കാൻ വേണ്ടി നടക്കുമ്പോഴാണ് പപ്പ വിളിച്ചത്. “മോളൂ എവിടെത്തി…?”
“പപ്പാ, ഞാൻ ബസിറങ്ങി, ഒരു പത്തു മിനിറ്റിനുള്ളിൽ അവിടെയെത്തും. അമ്മയോട് ഫുഡ് എടുത്തു വെക്കാൻ പറ, ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്.”
“അത് പിന്നെ അങ്ങനെയാണല്ലോ, എന്റെ മോൾക്ക് ആനയെ തിന്നാനുള്ള പൂതി പണ്ടേയുണ്ടല്ലോ…”
“എന്റെ പപ്പാ..നമിച്ചു..ഒന്ന് വെച്ചേ…”
സംസാരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ലൈനിൽ ഇട്ടിരിക്കുന്ന ഓട്ടോയുടെ അടുത്ത് ചെന്നത്. ആ ഓട്ടോ ചേട്ടൻ മുൻപിലെ ഓട്ടോ ചൂണ്ടി കാണിച്ചപ്പോൾ സംസാരിച്ചു കൊണ്ടു തന്നെ ലയ അതിലേക്ക് കയറി. “ന്നാ ശരി പപ്പാ, ദാ ഓട്ടോയിൽ കയറി” ഫോൺ കട്ട് ചെയ്ത് കൈയിലെ ബാഗ് സീറ്റിൽ വെച്ചതും ഓട്ടോക്കാരൻ തല ചരിച്ചു കൊണ്ട് ചോദിച്ചു.
“എങ്ങോട്ടാ…?”
അപ്പോഴാണ് ലയ ആളുടെ മുഖം കണ്ടത്, അവളുടെ ഭാവം മാറി. “ചിറയുടെ അപ്പുറത്തെ വളവിൽ…” ശേ…ഇയാളായിരുന്നോ…ശ്രെദ്ധിച്ചില്ല…പിറുപിറുത്തു കൊണ്ട് ലയ പുറത്തേക്ക് നോക്കിയിരുന്നു. ശരത് ഇടയ്ക്കെപ്പോഴോ മിററിൽ കൂടെ ലയയുടെ വീർത്ത മുഖം കണ്ടിരുന്നു. അവന് ചിരിയാണ് വന്നത്.
വീടിന്റെ ഗേറ്റിന് മുൻപിൽ ഓട്ടോ നിർത്തി ഇറങ്ങി, പഴ്സ് കൈയിൽ എടുത്തു കൊണ്ട് ലയ ഗൗരവം വിടാതെ ചോദിച്ചു.
“എത്രയായി…?”
“മുപ്പത് രൂപ…” ശരത്തിനു പൈസ കൊടുത്തു ബാഗുമായി ഗേറ്റിനു ഉള്ളിലേക്ക് നടക്കുമ്പോഴും ലയയുടെ മുഖം കനത്തു തന്നെയിരുന്നു.
ഓട്ടോ തിരിക്കുമ്പോൾ ശരത് മനസ്സിലോർത്തു. കെട്ടിക്കാൻ പ്രായമായി, എന്നിട്ടും ഈ കൊച്ചിന് ഒരു മാറ്റോമില്ല…തലയൊന്ന് ആട്ടിക്കൊണ്ട്, തൊട്ടടുത്തുള്ള കുഞ്ഞു വീടിന്റെ മുറ്റത്തേക്ക് ശരത് ഓട്ടോ കയറ്റിയിട്ടു.
“ശാരദാമ്മേ…” ഒറ്റ വിളിക്കു തന്നെ അമ്മ കോലായിൽ എത്തി.
“ഇന്നെന്താ നേരത്തെ ആണല്ലോടാ…?”
“അത് ഇവിടം വരെ ഒരു ഓട്ടം ഉണ്ടായിരുന്നു. എന്നാപ്പിന്നെ കഴിച്ചേച്ചും പോവാന്ന് വെച്ചു.”
“നീ ചുമ്മാ നമ്പറിടണ്ടാ ചെറുക്കാ, രാവിലെ ആ ഉപ്പുമാവ് കഴിച്ചേച്ചും പോയപ്പോഴേ ഞാൻ കരുതിതാ ഇന്ന് നേരത്തെ വരൂന്ന്…”
“ഈ അമ്മേടെ ഒരു കാര്യം. ദേ അപ്പുറത്തെ ആ പരിഷ്കാരി കൊച്ചില്ലേ അത് ആയിരുന്നു ഓട്ടം വിളിച്ചത്.”
“ആര് ലയ മോളോ..?”
“ആ അതന്നെ..അമ്മ ചോറെടുത്ത് വെക്കണുണ്ടോ, വെശന്നിട്ട് കൊടല് കരിയണൂ…”
“നീ കൈ കഴുകിയെച്ചും വാ, ഞാൻ ചോറ് വിളമ്പാം…”
ശരത് കൈ കഴുകാനായി തുടങ്ങുമ്പോഴാണ് അപ്പുറത്തെ മതിൽക്കെട്ടിനുള്ളിൽ നിന്ന് സ്റ്റീരിയോയിൽ കാതടപ്പിക്കുന്ന ഡപ്പാംകൂത്ത് തുടങ്ങിയത്. ഓ ഇനി ചെവിതല കേൾപ്പിക്കത്തില്ല…കൈയ്യിൽ വെള്ളമെടുത്തു മുഖം കഴുകുന്നതിനിടെ ശരത് പിറുപിറുത്തു.
“എന്റെ കുഞ്ചൂ, നീ വന്നു കയറിയപ്പോഴേക്കും തൊടങ്ങിയോ, ആ ശബ്ദം ഒന്ന് കുറച്ചു വെക്ക് പെണ്ണേ, മനുഷ്യന് തല വേദനിക്കണൂ…”
“ഇങ്ങിനെയൊരു അമ്മ, ഇത്രേം കൊല്ലം ഡെൽഹീൽ താമസിച്ചിട്ടും ഒരു മാറ്റോമില്ല…”
“എന്താ ഇവിടൊരു കലാപം..?”
“ഇതു കണ്ടോ സുരേട്ടാ വന്നു കയറീട്ട് വേഷം പോലും മാറ്റിട്ടില്ലാ, ആ പാട്ടും വെച്ചിരിക്കയാണ്” ലയ അച്ഛനെ നോക്കി കണ്ണിറുക്കി കാണിച്ചു. അയാൾ ചിരിച്ചു.
മേലേടത്തെ പാർവതിയമ്മയുടെ ഒരേയൊരു ആൺതരിയായിരുന്നു സുരേന്ദ്രൻ. കോളേജിൽ ഒപ്പം പഠിച്ച അനാഥയായ രമയെ അയാൾ വിവാഹം കഴിച്ചതോടെ ഉള്ള ബന്ധങ്ങളൊക്കെ അകന്നു പോയി. ഡൽഹിയിൽ ആയിരുന്നു സുരേന്ദ്രന് ജോലി. അയാൾ എത്ര നിർബന്ധിച്ചിട്ടും കേൾക്കാതെ പാർവ്വതിയമ്മ അവർക്കൊപ്പം പോവാതെ തറവാട്ടിൽ തന്നെ നിന്നു. സമയം കിട്ടുമ്പോഴൊക്കെ സുരേന്ദ്രനും കുടുംബവും തറവാട്ടിൽ വന്നു നിന്നു. തൊട്ടടുത്ത വീട്ടിൽ ശാരദാമ്മയും മകനും അമ്മയ്ക്ക് എന്ത് സഹായത്തിനും കൂടെയുണ്ടെന്നതായിരുന്നു സുരേന്ദ്രന്റെ ധൈര്യം.
ശരത് ജനിച്ചു രണ്ടു വയസ്സാവുന്നതിന് മുൻപേ മരിച്ചതാണ് അവന്റെ അച്ഛൻ…
ലയ കൗമാരത്തിലേക്ക് കടന്നപ്പോഴാണ് പാർവ്വതിയമ്മ മരിച്ചത്. കാത്തിരിക്കാൻ ആരും ഇല്ലാതായതും ബിസിനസ്സിന്റെ തിരക്കുകൾ കൂടി വന്നതും കാരണം സുരേന്ദ്രനും കുടുംബവും നാട്ടിലേക്ക് പോവാതായി. ലയ ഡിഗ്രി ഫൈനൽ ഇയറിനു പഠിക്കുമ്പോഴാണ് സുരേന്ദ്രൻ ഡൽഹിയിലെ ബിസിനസ് ഒക്കെ വിട്ടു തറവാട്ടിൽ താമസമാക്കാൻ തീരുമാനിച്ചത്. നാട്ടിൻപുറത്തെ ജീവിതം ഒട്ടും ഇഷ്ടപ്പെടാത്ത ലയ കുറേ വാശി പിടിച്ചു നോക്കിയെങ്കിലും എപ്പോഴും മകളുടെ ശാഠ്യത്തിനു മുമ്പിൽ മുട്ടുമടക്കിയിരുന്ന സുരേന്ദ്രന്റെ ഇത്തവണത്തെ തീരുമാനം ഉറച്ചതായിരുന്നു. ഡിഗ്രി ഫൈനൽ ഇയർ എക്സാം ആയിരുന്നു, അതുകൊണ്ട് സുരേന്ദ്രനും ഭാനുവും നാട്ടിലേക്ക് മടങ്ങി പിന്നെയും രണ്ടു മാസം കഴിഞ്ഞാണ് ലയ നാട്ടിലെത്തിയത്.
വന്നിട്ട് രണ്ടു ദിവസമായെങ്കിലും ശാരദാമ്മയെ മാത്രമേ ലയ കണ്ടുള്ളൂ. സഖാവും നാട്ടിലെ പൊതുപ്രവർത്തകനുമായ ശരത്തിനെ പറ്റി പറയുമ്പോൾ നൂറു നാവാണ് സുരേന്ദ്രന്…ശാരദാമ്മയുടെ വീട്ടിൽ ഇടയ്ക്കിടെ ഓട്ടോ വന്നു പോവുന്നത് കണ്ടിട്ടുണ്ടെങ്കിലും ആളെ കണ്ടിട്ടില്ല ലയ. എത്രയായാലും ഓട്ടോക്കാരനല്ലേ എന്ന പുച്ഛവും ലയയുടെ മനസ്സിലെവിടെയോ ഉണ്ടായിരുന്നു.
ഡൽഹിയിൽ നിന്ന് വന്നു മൂന്നാമത്തെ ദിവസം സുരേന്ദ്രൻ പുറത്തു പോയ തക്കം നോക്കി അമ്മ പറഞ്ഞിട്ട് കേൾക്കാതെ സ്കൂട്ടിയുമെടുത്തു പുറത്തേക്കിറങ്ങിയതായിരുന്നു ലയ. ടൗണിൽ പോയി ചെറിയൊരു ഷോപ്പിംഗ് കഴിഞ്ഞു മെയിൻ റോഡിൽ നിന്ന് തിരിഞ്ഞു അടുത്ത വളവിലേക്കെത്തിയതും ഒരു ഓട്ടോ കയറി വന്നു. നേരേ അതിനു പോയി ചാർത്തി കൊടുത്തു. ചെവിയിൽ തിരുകിയ ഇയർ ഫോൺ തെറിച്ചു വീണു. ഓട്ടോ ഡ്രൈവറെ കണ്ടപ്പോൾ അവളുടെ മുഖമൊന്നു വിടർന്നു.
ഇരുനിറമെങ്കിലും നിറയെ പീലികളുള്ള ചെമ്പൻ കണ്ണുകളും കട്ടത്താടിയുമൊക്കെയായി ഒരു ചുള്ളൻ…പക്ഷേ പുള്ളിക്കാരന്റെ മുഖത്തെ ഗൗരവഭാവത്തിന് ഒരു കുറവുമില്ല.
തെറിച്ചു വീണ ലയയുടെ ഇയർ ഫോൺ കൈയിലെടുത്താണ് അയാൾ പറഞ്ഞത്. “എന്റെ കൊച്ചേ ഇങ്ങനെ പോയാൽ നേരേ മോളിലോട്ടങ്ങു പോവാം, ഇതുമ്മേൽ പോവുമ്പോഴെങ്കിലും ഈ കുന്ത്രാണ്ടമൊക്കെ ഒന്ന് ഊരി വെച്ചൂടെ…”
അയാളുടെ സംസാരം ലയയ്ക്ക് അങ്ങ് പിടിച്ചില്ല. “താൻ വലിയ വർത്തമാനമൊന്നും പറയണ്ട, വണ്ടിയ്ക്ക് വല്ലോം പറ്റിയിട്ടുണ്ടെങ്കിൽ എത്രയാണെന്ന് പറഞ്ഞാൽ ആ കാശങ്ങു തന്നേക്കാം.”
“പൈസ കൊറേയുണ്ടെങ്കിൽ കൊച്ചതെടുത്ത് ദേ ആ ചിറയിൽ കൊണ്ടു പോയി കളിവള്ളം ഉണ്ടാക്കി കളിയ്ക്ക്…” അവളെ പുച്ഛത്തോടെ നോക്കി കൊണ്ട് അയാൾ പറഞ്ഞു.
“കുറേ പഠിച്ചത് കൊണ്ടോ, മോഡേൺ വസ്ത്രങ്ങൾ ധരിച്ചത് കൊണ്ടോ കാര്യമൊന്നുമില്ല…സംസ്‍കാരം എന്നൊന്നുണ്ട്…അത് മനസ്സിലാക്കി തന്നെ വളരണം…” പിന്നെയും എന്തൊക്കെയോ പിറുപിറുത്തു കൊണ്ടാണ് അയാൾ ഓട്ടോയിലേക്ക് കയറിയത്.
ദേഷ്യത്തോടെ ലയ വിളിച്ചു പറഞ്ഞു. “ഡോ… എന്റെ ഇയർ ഫോൺ തന്നിട്ട് പോടോ…”അയാൾ ഓട്ടോ സ്റ്റാർട്ട് ആക്കി പോയതും വായിൽ വന്ന അസഭ്യമൊക്കെ വിളിച്ചു പറഞ്ഞു ലയ നിലത്താഞ്ഞു ചവിട്ടി.
ശരത്തിനെ പറ്റിയുള്ള അച്ഛന്റെ തള്ള് കേൾക്കുമ്പോൾ അയാളോട് അച്ഛനും കുറച്ചു ആരാധനയുണ്ടോയെന്ന് തോന്നി പോവാറുണ്ട്. ഒരു ദിവസം ശരത് വന്നിട്ടുണ്ടെന്ന് അമ്മ അച്ഛനോട് പറയുന്നത് കേട്ടാണ് ആളെ ഒന്നു കാണാലോന്ന് വെച്ച് ഓടി ചെന്നത്. അന്നത്തെ ആ ഓട്ടോക്കാരൻ…ലയയുടെ മുഖം ഇരുണ്ടു. ഇതായിരുന്നോ അച്ഛന്റെ മാനസപുത്രൻ. പുച്ഛത്തോടെ ചുണ്ട് കോട്ടിക്കൊണ്ട് ലയ അകത്തേക്ക് നടന്നു.
അന്ന് തൊട്ട് ഇന്നുവരെ അയാളോട് ശത്രുതാമനോഭാവം മാത്രമേ കാട്ടിയിട്ടുള്ളൂ. എപ്പോഴെങ്കിലും മുഖാമുഖം വന്നാൽ ലയ പുച്ഛത്തോടെ മുഖം തിരിച്ചു.
“ദേ അമ്മാ, ഞാൻ വന്നിട്ട് മൂന്നു ദിവസമായി, പപ്പായ്ക്കു എന്താ പറ്റിയെ, ഏത് സമയവും ഒരാലോചന…?”
“അത്..അത് കുഞ്ചൂ, അച്ഛന് ചെറിയൊരു തലവേദന. ഞങ്ങൾ ഉച്ചയ്ക്ക് ഒന്ന് ഡോക്ടറെ കാണിക്കാൻ പോവാണ്…” ലയയ്ക്ക് മുഖം കൊടുക്കാതെയാണ് രമ അത് പറഞ്ഞത്. അതുകൊണ്ട് തന്നെ അവരുടെ നിറഞ്ഞ കണ്ണുകൾ അവൾ കണ്ടില്ല.
ഉച്ചയ്ക്ക് ശേഷം പപ്പയും അമ്മയും പോയി കഴിഞ്ഞു, കുറച്ചു സമയം ടീവി കണ്ടു ലയ സോഫയിൽ കിടന്നു ഉറങ്ങിപ്പോയി. പിന്നെ കണ്ണു തുറന്നപ്പോഴേക്കും സന്ധ്യയായിരുന്നു. അവൾ ചെന്നു പൂമുഖവാതിൽ തുറന്നതും ശരത്തിന്റെ ഓട്ടോ ഗേറ്റ് കടന്നു വന്നതും ഒരുമിച്ചായിരുന്നു. അതിൽ നിന്ന് ശരത്തും ശാരദാമ്മയും ഇറങ്ങി. ലയ ചോദ്യഭാവത്തിൽ അവരെ നോക്കി.
“അത് മോളെ, പപ്പയുടെ കാർ ചെറുതായി എവിടെയോ ഒന്ന് തട്ടി, പപ്പയും അമ്മയും ഹോസ്പിറ്റലിൽ ആണ്…” ശാരദാമ്മ പറഞ്ഞു തീരുന്നതിനു മുൻപേ ലയ ചോദിച്ചു.
“എന്റെ പപ്പയും അമ്മയും…?” അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“അവർക്കൊന്നുമില്ല, മോള് വേഗം വാ, നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം.” ഓട്ടോയിൽ ശാരദാമ്മയുടെ തോളിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു ലയ.
ഹോസ്പിറ്റലിൽ എത്തിയതും ശരത്തിന്റെ കൂട്ടുകാർ ആരൊക്കെയോ വന്നു അവനോട് സംസാരിക്കുന്നത് അവൾ കണ്ടു. ചിറകറ്റ പക്ഷിയെ പോലെ ഐസിയൂ വിന്റെ മുൻപിലുള്ള കസേരകളിലൊന്നിൽ ശാരദാമ്മയുടെ തോളിൽ മുഖം ചായ്ച്ചു ലയ ഇരിക്കുന്നത്, ബ്ലഡിന്റെയും മറ്റു കാര്യങ്ങളുടെയും അറേഞ്ച്മെൻറ്സിനായി ഓടി നടക്കുന്നതിനിടയിലും ശരത് കണ്ടിരുന്നു.
രമ ഹോസ്പിറ്റലിലേക്ക് എത്തുമ്പോഴേക്കും മരിച്ചിരുന്നു. സുരേന്ദ്രന്റെ സർജറി നടന്നു കൊണ്ടിരിക്കുന്നു. ഇന്റേർണൽ ബ്ലീഡിങ് ഉള്ളത് കൊണ്ട് സർജറി കഴിഞ്ഞാലും വലിയ പ്രതീക്ഷയൊന്നും വേണ്ടെന്ന് ഡോക്ടർ ആദ്യമേ പറഞ്ഞിരുന്നു. രാത്രി വൈകിയാണ് സർജറി കഴിഞ്ഞത്. അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല, ഇപ്പോൾ കാണാനും സാധിക്കില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ, ശാരദയോടും ലയയോടും മുറിയിലേയ്ക്ക് പൊയ്ക്കൊള്ളാൻ ശരത് പറഞ്ഞു.
ലയ അവിടെ നിന്ന് എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല. ശാരദയ്ക്ക് വയ്യ എന്നറിയാവുന്നത് കൊണ്ട്, അവരെ അവൾ നിർബന്ധിച്ചു റൂമിലേക്ക് പറഞ്ഞയച്ചു. ഒറ്റയ്ക്കവളെ അവിടെ ഇരുത്തി പോവാൻ തോന്നാത്തത് കൊണ്ട് ശരത്തും അവിടെയിരുന്നു. പ്രതിമയെപ്പോലെ ഇരിക്കുന്ന ലയയുടെ കവിളിലൂടെ ഒഴുകി കൊണ്ടിരുന്ന കണ്ണീർ മാത്രമായിരുന്നു അപ്പോഴും അവളിൽ ജീവൻ അവശേഷിക്കുന്നുവെന്നതിന് തെളിവ്.
പുലർച്ചെ എപ്പോഴോ ഐസിയൂ വിന്റെ വാതിൽ തുറന്നു സിസ്റ്റർ സുരേന്ദ്രന്റെ ബൈസ്റ്റാൻഡറെ വിളിച്ചപ്പോൾ ലയ പിടഞ്ഞെഴുന്നേറ്റു.
“ആരാ ശരത്…? ഒന്ന് രണ്ടു തവണ ബോധം വന്നപ്പോഴൊക്കെ ചോദിച്ചത് അയാളെയാണ്.”
തെല്ലമ്പരപ്പോടെയാണ് ശരത് പറഞ്ഞത്. “ശരത് ഞാനാണ്…ഇത് അദ്ദേഹത്തിന്റെ മകളാണ് ലയ” ലയയെ നോക്കി ശരത് പറഞ്ഞതും, സിസ്റ്റർ അവളെ ഒന്ന് നോക്കിയിട്ട് പറഞ്ഞു. “എന്തായാലും ചോദിച്ചത് ശരത്തിനെയാണ്…”
“ശരത്തേട്ടൻ കയറിക്കോളൂ…” നേർത്ത ശബ്ദത്തിൽ ലയ പറഞ്ഞെങ്കിലും തെല്ലൊന്ന് മടിച്ചാണ് ശരത്ത് ഉള്ളിലേയ്ക്ക് കയറിയത്. ഉരുകുന്ന മനസ്സുമായി ആ വാതിലിന് മുൻപിൽ കാത്തു നിൽക്കുമ്പോൾ സിസ്റ്റർ വന്നു അവളെയും അകത്തേക്ക് വിളിച്ചു. അവർ തന്ന കോട്ടിട്ട്, മാസ്കും ധരിച്ചു കൈ കഴുകി ഉള്ളിൽ കയറിയപ്പോൾ ശരീരത്തിൽ പലതരത്തിലുള്ള ട്യൂബുമായി തലയിലും നെഞ്ചിലുമൊക്കെ കെട്ടുമായി കിടക്കുന്ന പപ്പയെ കണ്ടതും ലയയുടെ കാലുകൾ തളർന്നു. അടഞ്ഞു പോവുന്ന കണ്ണുകൾ ആയാസപ്പെട്ട് തുറന്നു അയാൾ അവളെ നോക്കി.
തണുത്ത വിരലുകൾ വലംകൈയിൽ അമർന്നതിനേക്കാൾ ലയ ഞെട്ടലോടെ നോക്കിയത്, ആ കൈ ശരത്തിന്റെ കൈയിലേക്ക് തന്റെ വലം കൈ ചേർത്തു വെച്ചപ്പോളാണ്.
“കു…ഞ്ചൂ…പപ്പയ്ക്ക്..നി..ന്നെ ഏൽപ്പിക്കാൻ മറ്റാര്..മറ്റാരുമില്ല..നിനക്ക്..തരാനും ഇതിലും വലുതൊന്നുമില്ല..നിന്റെ..സന്തോഷ..ങ്ങൾക്ക് കാവ..കാവലായി ഇവനുണ്ടാവും…” ഇടറി വീണ വാക്കുകളിൽ പകച്ചു നിന്ന ലയയെ കണ്ണുകൾ വലിച്ചു തുറന്നു അയാൾ നോക്കി. “ഇത്..ഇത്..ഞങ്ങളുടെ ആഗ്രഹ..മാണ്. അ..മ്മ..അവസാന..ശ്വാസത്തിലും..ന്നോട്..ആവശ്യപ്പെ..ട്ടത് ഇതാണ്. കുഞ്ചൂനെ..ശരത്തിനെ..ഏൽപ്പിക്കാൻ..പി..ന്നെ…”
അയാളുടെ വാക്കുകൾ മുറിഞ്ഞു പോവുന്നതിനോടൊപ്പം കണ്ണുകൾ അടഞ്ഞു പോവുന്നതും, നെഞ്ച് ക്രമാതീതമായി ഉയർന്നു പൊങ്ങുന്നതും കണ്ടപ്പോൾ ലയ ഉറക്കെ വിളിച്ചു.
“പപ്പാ…”
ഐ സി യൂ വിന്റെ ഉള്ളിൽ നിന്ന് ഇത്തിരി ബലം പ്രയോഗിച്ചു അവളെയും ചേർത്ത് പിടിച്ചാണ് ശരത് പുറത്തേക്കിറങ്ങിയത്. വാതിൽ അടഞ്ഞതും ലയ എല്ലാം മറന്നു ശരത്തിന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു. ഒടുവിൽ കരഞ്ഞു തളർന്ന അവളെ പതിയെ കസേരയിലേക്കിരുത്തി അവൻ ഫോൺ എടുത്തു ശാരദയെ വിളിച്ചു. കുറച്ചേറെ കഴിഞ്ഞാണ് വാതിൽ തുറന്നു ഡോക്ടർ പുറത്തേക്കിറങ്ങിയത്. അയാളുടെ മുഖഭാവത്തിൽ നിന്ന് തന്നെ കാര്യങ്ങൾ മനസ്സിലാക്കാമായിരുന്നു.
ഇത് വരെ കാണുകയോ, കേൾക്കുകയോ ചെയ്യാത്ത ആരൊക്കെയോ ചുറ്റിനും കൂടി ആശ്വാസവാക്കുകൾ പറഞ്ഞതൊന്നും ലയ അറിഞ്ഞതേയില്ല. ഇടയ്ക്കെപ്പോഴൊക്കെയൊ തനിക്ക് നേരേ വന്ന സഹതാപം നിറഞ്ഞ നോട്ടത്തിനോടൊപ്പമുള്ള പിറുപിറുക്കലുകളും അവളുടെ കാതിലെത്തിയില്ല.
മൂന്നാം ദിവസം, ആശ്വസിപ്പിക്കാൻ തിരക്കുകൂടിയവരൊക്കെ ചടങ്ങുകളൊക്കെ കഴിയുന്നതിനു മുൻപേയും പിൻപേയുമായി ധൃതിയിൽ യാത്ര പറഞ്ഞിറങ്ങിയതും ലയ ശ്രദ്ധിച്ചിരുന്നില്ല. അവസാനം ശാരദാമ്മയും ശരത്തും അവന്റെ ചില കൂട്ടുകാരും മാത്രം ബാക്കിയായി…
വൈകുന്നേരം അവളുടെ മുറിയിലെ കട്ടിലിൽ ശാരദാമ്മയുടെ മടിയിൽ തല വെച്ചു കിടക്കുമ്പോഴാണ് ശരത്ത് കയറി വന്നത്. കട്ടിലിന്റെ ഓരത്ത് ഇരുന്നു കൊണ്ട് അവൻ പറയുമ്പോഴും ലയ കണ്ണുകളടച്ചു തന്നെ കിടന്നു.
“ലയ…ഇനിയെങ്കിലും താൻ അറിയേണ്ട ചില കാര്യങ്ങളുണ്ട്. സുരേന്ദ്രൻ സാർ ഡൽഹിയിലെ ബിസിനസെല്ലാം തകർന്നാണ് നാട്ടിൽ തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ പേരിലുള്ള തറവാടടക്കം മറ്റെല്ലാം കേസിൽ പെട്ടിരുന്നു. തന്റെ പപ്പയും അമ്മയും അന്ന് പോയത് വക്കീലിനെ കാണാനാണ്. വിധി പ്രതികൂലമായത് കൊണ്ട് അപ്പീലിന് പോവാനുള്ള കാര്യങ്ങൾ കൂടെ ചെയ്തിട്ട് അവർ തിരികെ വരുമ്പോഴാണ്…”
ഒന്ന് നിർത്തി അവൻ ലയയെ ഒന്ന് നോക്കി, അവൾ അപ്പോഴും കണ്ണു തുറന്നില്ല.
“ഞാൻ പറഞ്ഞു വന്നത് ഇതാണ്. ചടങ്ങുകൾ കഴിഞ്ഞ ഉടനെ ഇറങ്ങാം എന്ന വാക്കിലാണ് ഇത്രയും ദിവസം നീട്ടിക്കിട്ടിയത്. ലയയ്ക്ക് ഇനി ഇവിടെ താമസിക്കാൻ പറ്റില്ല. ഇന്ന് ഇറങ്ങണം…”
ലയ പിടഞ്ഞെഴുന്നേറ്റു. “എങ്ങോട്ട്…?”
ശരത് അവളെയും ശാരദാമ്മയെയും ഒന്ന് നോക്കിയിട്ട് പുറത്തേക്ക് നടന്നു. കൈയിൽ കിട്ടിയതൊക്കെ ഒരു ബാഗിൽ കുത്തി നിറച്ചു വീട് പൂട്ടി, ശരത്തിന്റെ പിന്നാലെ ശാരദയുടെ ഒപ്പം അവരുടെ വീട്ടിലേക്ക് നടക്കുമ്പോൾ ലയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ആ ചെറിയ വീട്ടിൽ ശാരദാമ്മയുടെ മുറിയിൽ അവൾ ഒതുങ്ങിക്കൂടി.
രണ്ടാമത്തെ ദിവസവും ലയ ഭക്ഷണം വേണ്ടെന്നു പറയുന്നത് കേട്ടാണ് ശരത് റൂമിലേക്ക് വന്നത്. “ലയ, നിറഞ്ഞ മനസ്സോടെ തന്നെയാണ് തന്നെ ഞങ്ങൾ ഇങ്ങോട്ട് കൂട്ടിയത്. പക്ഷേ കാര്യങ്ങളൊക്കെ തിരിച്ചറിഞ്ഞു വേണം താനും പെരുമാറാൻ…ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടായി മാറരുത്…” ഒട്ടും മയമില്ലായിരുന്നു അവന്റെ വാക്കുകൾക്ക്. ശാരദാമ്മ എന്തോ പറയാൻ വന്നെങ്കിലും ശരത്തിന്റെ മുഖം കണ്ടപ്പോൾ ഒന്നും മിണ്ടിയില്ല.
ഇത്തിരി കഴിഞ്ഞു, ഭക്ഷണം കഴിച്ചു പാത്രങ്ങൾ അടുക്കളയിൽ കൊണ്ട് പോയി കഴുകി വെക്കുന്ന ലയയെ അവൻ കണ്ടു. പതുക്കെ അവൾ അടുക്കളയിൽ ശാരദയെ സഹായിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്‌തെങ്കിലും ശരത്തിനു അവളോടുള്ള പെരുമാറ്റത്തിൽ മാറ്റമൊന്നും വന്നില്ല. എപ്പോഴോ ഒരിക്കൽ ശാരദ ചോദിച്ചപ്പോൾ പറയുന്നത് കേട്ടു. “കൊച്ചുകുട്ടിയൊന്നുമല്ലല്ലോ, ആദ്യം ആ വകതിരിവോടെ പെരുമാറാൻ പറ അമ്മേടെ ലയ മോളോട്…”
നാട്ടിലെല്ലാവരുടെയും കണ്ണിലുണ്ണിയും എല്ലാവരോടും ചിരിച്ചു കളിച്ചു സംസാരിക്കുന്നവനുമായ സഖാവ് തന്നോട് മാത്രം എന്താണിങ്ങനെയെന്ന് ലയ ആലോചിക്കാതിരുന്നില്ല. ഒരു ദിവസം അടുക്കളയിൽ നിൽക്കുമ്പോൾ ശരത് വിളിക്കുന്നത് കേട്ട് തെല്ലത്ഭുത്തോടെയാണ് ലയ ചെന്നത്.
“തനിക്ക് ബി എഡിന് വയനാട്ടിൽ അഡ്മിഷൻ കിട്ടിയിട്ടുണ്ട്…” ലയ മിണ്ടാനാവാതെ നിന്നതേയുള്ളൂ. “ഞാൻ അപ്ലിക്കേഷൻ അയച്ചിരുന്നു. കോളേജ് അദ്ധ്യാപികയുടെ ജോലിയൊന്നും ആരും വീട്ടിൽ കൊണ്ടു തരില്ല, പഠിച്ചു തന്നെ വാങ്ങണം….”
“അതിന്..അതിനുള്ള കാശ്..”
“ഒരാളെ ബി എഡിനൊക്കെ പഠിപ്പിക്കാൻ ഓട്ടോക്കാരനും പറ്റും.” തെല്ലു പരിഹാസത്തോടെയായിരുന്നു മറുപടി. തിരിഞ്ഞു നടക്കുന്നതിനിടയിൽ കേട്ടു. “പഠിക്കാൻ കഴിവുണ്ടായിട്ടും കാര്യമൊന്നുമില്ല ചിലപ്പോഴൊക്കെ ഭാഗ്യം കൂടെ വേണം.”
ശരത്തേട്ടൻ പോയി കഴിഞ്ഞപ്പോഴാണ് ശാരദാമ്മ, ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ കോളേജിന്റെ റാങ്ക് സ്വപ്നമായിരുന്ന ആ സഖാവിന്റെ കഥ പറഞ്ഞത്. പരീക്ഷയ്ക്ക് ദിവസങ്ങൾക്കു മുൻപാണ് ശാരദാമ്മയ്ക്ക് ഒരാക്സിഡന്റ് പറ്റുന്നത്. അതിൽ പിന്നെ അമ്മയെ ജോലിയ്ക്ക് വിടാതെ ശരത് സ്ഥിരമായി ഓട്ടോയിൽ പോയി തുടങ്ങി. ശാരദാമ്മ നിർബന്ധിച്ചിട്ട് മുടങ്ങി പോയ പരീക്ഷ എഴുതിയെങ്കിലും തുടർന്നു പഠിക്കാൻ അവൻ തയ്യാറായില്ല.
വയനാട്ടിലേക്ക് ശരത്തിനൊപ്പമാണ് പോയത്. അത്യാവശ്യത്തിന് മാത്രം സംസാരം. ഫോർമാലിറ്റിസ് എല്ലാം കഴിഞ്ഞു അവളെ ഹോസ്റ്റലിൽ വിട്ടു തിരിച്ചു പോവാൻ തുടങ്ങുമ്പോഴാണ് ഒരു മൊബൈലും കുറച്ചു കാശും ശരത് അവളെ ഏല്പിച്ചത്. ശരത്തിന്റെ ഫോണിൽ നിന്ന് ഇടയ്ക്കിടെ ശാരദാമ്മ വിളിച്ചെങ്കിലും അവൻ ഒരു തവണ പോലും സംസാരിച്ചില്ല.
ലീവിന് അവൾ നാട്ടിൽ വരുമ്പോഴും ശരത് പഴയ പടി തന്നെയായിരുന്നു. അവളെ കൊണ്ടു വിടാനും മറ്റുമായി അവനവിടെ വരുന്നത് കണ്ടു ഫ്രണ്ട്‌സ് കളിയാക്കാൻ തുടങ്ങിയപ്പോഴാണ് കല്യാണം കഴിക്കാൻ പോവുന്ന ചെറുക്കനാണെന്ന് പറഞ്ഞത്.
പരീക്ഷ തുടങ്ങുന്നതിനു രണ്ടാഴ്ച മുൻപ് ലയ വീട്ടിൽ വന്നു കിടക്കുന്നതിനു തൊട്ടു മുൻപാണ് ശാരദ പറഞ്ഞത്. “മോളോടൊരു കാര്യം പറയാൻ ശരത് പറഞ്ഞിരുന്നു. അവന്റെയൊരു കൂട്ടുകാരനുണ്ട് രാഹുൽ. വാട്ടർ അതോറിറ്റിയിലെങ്ങാണ്ട് ജോലിയുണ്ട്. രാഹുലിന് മോളെ ഇഷ്ടമാണ്, വിവാഹം കഴിച്ചു കൊടുക്കുവോന്ന് ചോദിച്ചത്രേ…” ശാരദയോട് മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ലയയുടെ കണ്ണുകൾ നിറഞ്ഞോഴുകി.
രാവിലെ ശാരദ അമ്പലത്തിൽ പോയി കഴിഞ്ഞാണ് ലയ ശരത്തിനു മുൻപിലെത്തിയത്. “ശരത്തേട്ടാ…?” അവനൊന്നു തിരിഞ്ഞു നോക്കി. “എന്നെ പഠിപ്പിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പഠിപ്പിക്കണ്ട, പക്ഷേ എനിക്ക് വേണ്ടി ആരെയും കല്യാണം ആലോചിക്കണ്ട. എന്റെ മനസ്സിൽ ഒരാളുണ്ട്. ഓരോട്ടക്കാരൻ..എനിക്ക് അയാളെ മതി.” പറഞ്ഞതും ലയ തിരികെ നടന്നു.
“ഒന്ന് നിന്നേ…”ശരത് അവളുടെ അരികെയെത്തി. “എന്താ ഉദ്ദേശം…?” അവളൊന്നും മിണ്ടിയില്ല. “മനസ്സിലെന്തേലും കൂട്ടി വെച്ചിട്ടുണ്ടേൽ അതങ്ങ് തൂത്തു കളഞ്ഞേരെ. ഇപ്പോൾ തോന്നുന്ന ഈ ആരാധനയൊന്നുമല്ല ജീവിതം…”പതിവ് പോലെ പരുഷമായിരുന്നു വാക്കുകൾ.
ഉച്ചയ്ക്ക് ഉണ്ണാൻ വന്നപ്പോൾ, ഏറെ കഴിഞ്ഞിട്ടും ലയയെ കാണാതിരുന്നപ്പോഴാണ് അവൻ അന്വേഷിച്ചത്. “അവള് നിന്നോട് പറഞ്ഞില്ലായിരുന്നോ, ഏതോ കൂട്ടുകാരി വിളിച്ചിരുന്നു, പെട്ടെന്നങ്ങ് ചെല്ലാൻ…”
ശാരദ പറഞ്ഞത് കേട്ട് ശരത് അവരെ ഒന്ന് നോക്കി, എഴുന്നേറ്റു കൈ കഴുകി ഫോണെടുത്തു മുറ്റത്തേക്കിറങ്ങി. രണ്ടാമത്തെ റിങ്ങിൽ തന്നെ ലയ കാൾ അറ്റൻഡ് ചെയ്തിരുന്നു. “ഹലോ…”
“തനിക്ക് തോന്നുമ്പോൾ ഇറങ്ങി പോവാൻ, ഇതെന്താ സത്രമാണെന്ന് കരുതിയോ…?”
“ഞാൻ.. ഞാൻ ശാരദാമ്മയോട് പറഞ്ഞിരുന്നു. ഒരു പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യാനുണ്ടായിരുന്നു. അതിന്റെ ഡേറ്റ് മാറ്റി…അതാ…”
“ശാരദാമ്മയാണോ തന്നെ അവിടെ കൊണ്ടാക്കിയത്…? ഡൽഹിയിൽ വളർന്ന കൊച്ചിന് വയനാട്ടിലേക്ക് ഒറ്റയ്ക്ക് പോവാൻ കൂട്ട് വേണ്ടാന്നറിയാഞ്ഞിട്ടല്ല, ഓരോ തവണയും അവിടെ കൊണ്ടു വിടുകയും കൂട്ടികൊണ്ട് വരികയും ഒക്കെ ചെയ്യുന്നത്…”
ലയ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞതും കാൾ കട്ട് ആയി. ലയ ഫോൺ ബെഡിലേക്ക് ഇട്ടു, കൈകൾ കൊണ്ടു മുഖം മറച്ചിരുന്നു…കണ്ണുകൾ നിറഞ്ഞിരുന്നു…
ഒറ്റ ദിവസം കൊണ്ടു അനാഥയായി തീർന്നവൾ, എന്താഗ്രഹം പറഞ്ഞാലും പറ്റാവുന്നതൊക്കെ പപ്പ സാധിപ്പിച്ചു തരാറുണ്ടായിരുന്നു. അതിന് അമ്മ ഇടയ്ക്കിടെ വഴക്കിടുമായിരുന്നു. കുട്ടികൾ കുറച്ചു കഷ്ടപാടുകളൊക്കെ അറിഞ്ഞു വളരണം, അല്ലെങ്കിൽ പിന്നീടൊരു സമയം പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയാതെ പോവും എന്നൊക്കെ പറയും. അനാഥാലയത്തിൽ ജനിച്ചു വളർന്ന അമ്മയ്ക്ക് സന്തോഷങ്ങൾക്കിടയിലും ഉള്ളിലൊരു പേടി എപ്പോഴും ഉണ്ടായിരുന്നു.
പപ്പയും അമ്മയും പോയപ്പോൾ ആകെയൊരു മരവിപ്പായിരുന്നു. കാൽക്കീഴിലെ മണ്ണൊലിച്ചു പോവുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ…ചേർത്ത് പിടിക്കാൻ ശാരദാമ്മയും ശരത്തേട്ടനും ഇല്ലായിരുന്നുവെങ്കിൽ…ഓർക്കാൻ കൂടെ വയ്യ…പിന്നീടെപ്പോഴാണ് ഉള്ളിൽ തോന്നിയ ആരാധന സ്നേഹമായി തീർന്നത് എന്നറിയില്ല.
ഓട്ടോക്കാരൻ എന്ന് പറഞ്ഞു പുച്‌ഛിക്കുമ്പോഴൊക്കെ അമ്മ വഴക്ക് പറയാറുണ്ടായിരുന്നു. ഇന്ന് ഉള്ളിൽ തെളിയുന്നത് രക്ഷകനോടുള്ള വെറുമൊരു ആരാധനയല്ല. ആ കരുതൽ തണലായി മാറിയപ്പോൾ, അടുത്തറിഞ്ഞപ്പോൾ, പറിച്ച് മാറ്റാൻ വയ്യാത്ത വിധത്തിൽ മനസ്സിൽ വേരുറച്ചു പോയി.
ശാരദാമ്മയോട് തർക്കുത്തരം പറഞ്ഞു ദേഷ്യപ്പെടുന്നയാളെ മാത്രമല്ല കണ്ടിട്ടുള്ളത്, ചിലപ്പോഴൊക്കെ അമ്മ വഴക്ക് പറയുമ്പോൾ ഒരക്ഷരം തിരികെ പറയാതെ തലയും താഴ്ത്തി ഇരിക്കുന്നതും കണ്ടിട്ടുണ്ട്. അമ്മയ്ക്ക് എന്തെങ്കിലും അസുഖം വന്നാൽ വേവലാതിപ്പെടുന്ന മകനെ കണ്ടിട്ടുണ്ട്. എന്റെ തെറ്റാണ്…ഒരു പക്ഷെ എന്നെ പോലൊരു പെണ്ണിനെ ശരത്തേട്ടന് ഉൾക്കൊള്ളാൻ പറ്റുന്നുണ്ടാവില്ല…
ഹോസ്റ്റലിൽ മിക്കവരും വീട്ടിൽ പോയിരുന്നു. ലയ റൂമിൽ തന്നെ ഇരുന്നു. ദിവസങ്ങൾ കടന്നു പോയി. ശാരദാമ്മ ഇടയ്ക്കിടെ വിളിക്കാറുണ്ടെങ്കിലും ശരത് അവളെ വിളിച്ചതേയില്ല. പക്ഷെ ആവശ്യങ്ങളൊന്നും ലയ അറിയിച്ചില്ലെങ്കിലും അവളുടെ അക്കൗണ്ടിലേക്ക് അവൻ പണം അയക്കുന്നുണ്ടായിരുന്നു. ശാരദാമ്മ വിളിക്കുമ്പോൾ ശരത്തിന്റെ കാര്യങ്ങൾ അറിയാൻ മനസ്സ് വീർപ്പുമുട്ടിച്ചെങ്കിലും ലയ ഒന്നും അങ്ങോട്ട് ചോദിച്ചില്ല. കോഴ്സ് കഴിയാനായത് കൊണ്ടു പഠിക്കാനുണ്ടെന്നും പ്രൊജക്റ്റ് ഉണ്ടെന്നുമൊക്കെ പറഞ്ഞു ലയ വീട്ടിൽ പോയില്ല.
അവസാനപരീക്ഷയും കഴിഞ്ഞു ഹോസ്റ്റലിൽ നിന്നും വെക്കേറ്റ് ചെയ്യുന്ന ദിവസം ബാഗുകളൊക്കെ പാക്ക് ചെയ്തു വെച്ച് ലയ ശരത്തിനെ കാത്തിരുന്നു. തലേന്ന് ശാരദാമ്മ വിളിച്ചപ്പോൾ പറഞ്ഞിരുന്നു ശരത്ത് കൂട്ടാൻ വരുമെന്ന്…ബാഗുകളുമായി ഇറങ്ങി വന്ന അവളുടെ കൈയിൽ നിന്നും അവൻ ബാഗ് വാങ്ങി പിടിച്ചു.
“പോവാം…” ലയ തലയാട്ടിയതും അവൻ നടക്കാൻ തിരിഞ്ഞു. അപ്പോഴാണ് റൂം മേറ്റ് ആയിരുന്ന മേഘ വന്നത്.
“ഹായ് ശരത്തേട്ടാ…” ശരത് ഒന്ന് ഞെട്ടിയെങ്കിലും മുഖത്തൊരു പുഞ്ചിരി വരുത്തി. “ലയ, അപ്പോൾ കല്യാണത്തിന് വിളിക്കാൻ മറക്കണ്ടാ ട്ടോ…” ശരത്തിനെ കൂടി നോക്കിയാണ് മേഘ പറഞ്ഞത്. അവന്റെ മുഖത്തെ ചോദ്യഭാവം കാണാത്ത മട്ടിൽ ലയ മേഘയോട് യാത്ര പറഞ്ഞു മുൻപോട്ടു നടന്നു.
ബസ്സിൽ ഒരു സീറ്റിലാണ് രണ്ടുപേരും ഇരുന്നത്. ബാഗ് ഒക്കെ ഒതുക്കി വെച്ച് ശരത് സീറ്റിലേക്ക് ചാരി കണ്ണടച്ച് ഇരിക്കുന്നത് കണ്ടിട്ടാണ് ലയ പുറത്തേക്ക് നോക്കിയിരുന്നത്. “ഇയാൾക്കെന്താ വാ തുറന്നൊന്നു സംസാരിച്ചാൽ…മുത്ത് പൊഴിയുമൊ…” ലയ പിറുപിറുത്തു.
“അതെ, ഇന്ന് പൊഴിഞ്ഞ മുത്തൊക്കെ ഞാൻ പെറുക്കി വരുന്ന വഴി കടയിൽ കൊടുത്തു. ഇനി കുറച്ചു റസ്റ്റ് വേണം…” ലയ ഞെട്ടലോടെ ശരത്തിനെ നോക്കി.
ആൾ കണ്ണടച്ച് തന്നെ കിടക്കുവാണ്, ലയ നോക്കുന്നതറിഞ്ഞിട്ടോ എന്തോ അവനൊന്നു കണ്ണുകൾ തുറന്നു അവളെ നോക്കി. അവൾ മുഖം ചുളിച്ചു കൊണ്ടു പുറത്തെ കാഴ്ചകളിലേക്ക് കണ്ണു നട്ടു. ശരത്തിന്റെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞത് ലയ കണ്ടില്ല.
“തനിക്ക് ഇതൊന്നു ഒതുക്കി വെച്ചൂടെടോ…” കുറച്ചു സമയം കഴിഞ്ഞപ്പോൾ, ശരത്തിന്റെ ചോദ്യം കേട്ടാണ് ലയ ശ്രദ്ധിച്ചത്. കാറ്റിൽ പാറുന്ന മുടിയിഴകൾ അവന്റെ മുഖത്താണ്. ചുമലിനു തൊട്ട് താഴെ നിൽക്കുന്ന മുടി നീട്ടി വളർത്താൻ അമ്മ ഒരു പാട് പുറകെ നടന്നതാണ്. ഇത്തിരി കൂടെ നീളം വെച്ചിട്ടുണ്ട്…ഓരോന്ന് ആലോചിച്ച് അവൾ ഉറങ്ങിപ്പോയി.
കണ്ണുകൾ തുറക്കുമ്പോൾ, ശരത്തിന്റെ ചുമലിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു. ആൾ ഭാവഭേദമൊന്നുമില്ലാതെ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്. ലയ തെല്ല് ചമ്മലോടെ മുഖം തുടച്ചു വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു. അപ്പോഴും ശരത്തിന്റെ ചുണ്ടിലെ ചിരി അവൾ കണ്ടില്ല
ഇരുട്ട് വീണു തുടങ്ങിയിരുന്നു. ബസ്സിറങ്ങി ഓട്ടോ നിർത്തിയിട്ട ഇടത്തേക്ക് നടക്കുന്നതിനിടെ കണ്ട തട്ടുകടയിൽ നിന്നും ശരത് അവൾക്ക് ചായ വാങ്ങി കൊടുത്തു. “തനിക്കൊന്നും വാങ്ങി തന്നില്ല എന്നും പറഞ്ഞു ശാരദാമ്മ എന്നെ നിലത്ത് നിർത്തില്ല…അതാ…” ഓട്ടോയിൽ കയറി ലയ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു.
രണ്ടു പേരും ഒന്നും സംസാരിച്ചില്ല. വീട്ടിലേക്ക് എത്തുന്നതിനു മുൻപേ പെട്ടെന്നാണ് ശരത് പറഞ്ഞത്. “ലയ…രാഹുൽ പിന്നെയും തന്നെ പറ്റി ചോദിച്ചിരുന്നു. അവൻ നല്ല പയ്യനാ…അമ്മ മാത്രമേയുള്ളു…ബാധ്യതകളൊന്നുമില്ല…നല്ല ജോലിയും…” ലയ ഒന്നും മിണ്ടിയില്ല.
മിററിലൂടെ ശരത് നോക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. “തന്റെ അച്ഛന് കൊടുത്ത വാക്ക് എനിക്ക് പാലിക്കണം…”
“അച്ഛൻ എന്നെ ചേർത്ത് വെച്ചത് ശരത്തേട്ടന്റെ ജീവിതത്തിലേക്കാണ്…”
“ലയ..തനിക്ക് ചേരുന്ന ഒരാളല്ല ഞാൻ. ഒരുപാട് വല്യ ആഗ്രഹങ്ങളോ മോഹങ്ങളോ ഒന്നുമില്ലാത്ത വെറുമൊരു സാധാരണക്കാരനാണ് ഞാൻ…”
“എനിക്കറിയാം. ശരത്തേട്ടന്റെ സങ്കല്പത്തിലുള്ള ഒരു പെണ്ണാവില്ല ഞാനൊരിക്കലും. നാട്ടിൻ പുറത്തിന്റെ ശാലീനതയും നിഷ്കളങ്കതയുമൊന്നും എനിക്കില്ല…”
“ആഹാ..എന്റെ സങ്കല്പങ്ങളൊക്കെ താൻ മനസ്സിലാക്കിയോ…കൊള്ളാലോ…”
“ഈ സംസാരം നമുക്കിവിടെ നിർത്താം. എനിക്ക് വേണ്ടി ഇനി കല്യാണം ആലോചിക്കാൻ നടക്കണ്ട…” ഓട്ടോ മുറ്റത്തേക്ക് കയറി. ശാരദാമ്മ കോലായിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.
ദിവസങ്ങൾ കഴിഞ്ഞു പോയി. ലയ ശരത്തിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കാൻ എപ്പോഴും ശ്രദ്ധിച്ചു. ശാരദാമ്മയ്ക്ക് വയ്യായ്ക കൂടി വന്നത് കൊണ്ടു വീട്ടിലെ എല്ലാ ജോലികളും അവൾ ഏറ്റെടുത്തു. അറിയാത്തതൊക്കെ ചോദിച്ചു മനസ്സിലാക്കി ചെയ്യാൻ ശ്രമിക്കുന്നതും ശരത് കാണുന്നുണ്ടായിരുന്നു. ശരത് നാട്ടിലെ എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുന്നത് കൊണ്ടു അവന് ധാരാളം പരിചയക്കാരും ഉണ്ടായിരുന്നു.
ശാരദാമ്മയെ ഡോക്ടറെ കാണിക്കാനും മറ്റുമായി പുറത്തു പോവുമ്പോൾ അവനോട് വന്നു സംസാരിക്കുന്നവരുടെ കൂട്ടത്തിൽ ചിലപ്പോൾ പെൺകുട്ടികളും കാണും. പിന്നെ രണ്ടു മൂന്ന് ദിവസത്തേക്ക് ലയയ്ക്ക് ഊണും ഉറക്കവുമൊന്നും ഉണ്ടാവില്ല. വീടിനു ചുറ്റും അവൻ നട്ടു പിടിപ്പിച്ച ചെടികളും പച്ചക്കറി തോട്ടവുമെല്ലാം പതിയെ ലയയുടെതും കൂടെയായി. എങ്കിലും അവർ തമ്മിലുള്ള ശീതസമരത്തിന് മാറ്റമൊന്നും വന്നില്ല.
നെറ്റ് എക്സാം എഴുതാൻ പോയി തിരികെ വരുമ്പോൾ, ഓട്ടോ മെയിൻ റോഡിൽ നിന്നും തിരിഞ്ഞപ്പോൾ, ഒരു പെൺകുട്ടി തെല്ല് മുൻപോട്ടു കയറി നിന്നു കൈ കാട്ടി. ശരത് ഓട്ടോ സൈഡിലേക്ക് നിർത്തി പുറത്തിറങ്ങി അവളോട് സംസാരിക്കുന്നത് കണ്ടതും ലയയ്ക്ക് എവിടുന്നെന്നറിയാതെ ദേഷ്യം വന്നു തുടങ്ങിയിരുന്നു. ആ പെണ്ണിന്റെ കൊഞ്ചലും കുഴയലും കണ്ടപ്പോൾ അവൾക്ക് മേലാസകലം പുകഞ്ഞു തുടങ്ങി. ഓട്ടോയിൽ നിന്നും ഇറങ്ങി നടന്നാലോ എന്ന് ആലോചിക്കുമ്പോഴാണ് ശരത് അവളോട് യാത്ര പറഞ്ഞു വന്നത്.
ലയയുടെ മുഖം ചുവന്നു, ഇപ്പോൾ പൊട്ടും എന്ന അവസ്ഥയിലായിരുന്നു. ഓട്ടോയിലേക്ക് കയറാൻ തുടങ്ങുമ്പോൾ അവൻ ചോദിച്ചു.
“എന്ത് പറ്റിയെടോ തനിക്ക്, വയ്യേ…?”
“ഒന്നൊന്നര മണിക്കൂറോളം ഒരാളെ ഓട്ടോയിൽ ഇരുത്തി, പുറത്തിറങ്ങി സംസാരിച്ചു നിന്നാൽ അയാളുടെ മുഖം ഇങ്ങനെയിരിക്കും…”
“എടോ ഞാനൊരു രണ്ടു മിനിറ്റല്ലെ സംസാരിച്ചുള്ളൂ…അത് എന്റെ ഫ്രണ്ടിന്റെ പെങ്ങളാണ്…” ലയ ഒന്നും മിണ്ടിയില്ല.
വീട്ടിൽ എത്തി ഡ്രെസ്സൊക്കെ മാറി അവൾ അലക്കാനുള്ളതൊക്കെ എടുത്തു അലക്ക് കല്ലിനടുത്തേക്ക് നടക്കുന്നത് ശരത് കണ്ടിരുന്നു. മുറ്റത്തെ ചെടികൾ നനച്ചു കഴിഞ്ഞ്, അടുക്കളമുറ്റത്തു പന്തലിട്ട് പടർത്തിയ പയറുവള്ളികൾക്കരികെ എത്തിയതായിരുന്നു അവൻ. ലയ അവന്റെ യൂണിഫോം ആയിരുന്നു അലക്കി കൊണ്ടിരുന്നത്. ഉള്ള ദേഷ്യം മുഴുവൻ അതിൽ തീർത്തു കൊണ്ടിരുന്ന അവൾ തൊട്ടപ്പുറത്ത് നനച്ചു കൊണ്ടു നിന്ന ശരത്തിനെ കണ്ടില്ല.
“എടോ ആ കല്ലിൽ ഇങ്ങനെ ഇട്ടു ഉരച്ചോണ്ടിരുന്നാൽ ആ ഷർട്ട് തേഞ്ഞു തീർന്നു പോവും…” അത് കേട്ടതും ലയ ഷർട്ട് എടുത്തു അലക്ക് കല്ലിൽ അടിച്ചു. ബട്ടൺസ് പൊട്ടി തെറിച്ചപ്പോൾ അവൾ ഒരു പരുങ്ങലോടെ തിരിഞ്ഞു നോക്കി. ശരത്തിന്റെ നോട്ടം കണ്ടതും ലയ എല്ലാം വാരിയെടുത്തു കിണറ്റിൻ കരയിലേക്ക് നടന്നു. ശരത് ഒരു ചിരിയോടെ തലയാട്ടി…
രണ്ടു ദിവസം കഴിഞ്ഞ്, രാത്രിയിൽ കഞ്ഞിയും ശരത്തിനു ഇഷ്ടമുള്ള തേങ്ങ ചുട്ടരച്ച ചമ്മന്തിയും കടുമാങ്ങയും ചുട്ട പപ്പടവുമൊക്കെ മേശമേൽ കൊണ്ടു വെച്ചപ്പോൾ, ശാരദാമ്മ എല്ലാവർക്കും ഒരുമിച്ചു ഇരിക്കാമെന്ന് പറഞ്ഞു അവളെയും പിടിച്ചിരുത്തി. കഴിക്കുന്നതിനിടയിൽ ഇടയ്ക്കെപ്പോഴോ മുഖമുയർത്തിയപ്പോൾ ശരത്തിന്റെ കണ്ണുകൾ അവളിലായിരുന്നു. പക്ഷെ അവൾ കണ്ടെന്നറിഞ്ഞതും അവൻ നോട്ടം മാറ്റി.
“ശരത്തെ, ശ്രീധരേട്ടൻ ഇന്നും വിളിച്ചിരുന്നു. നിന്നോടൊന്ന് ആ കുട്ടിയെ പോയി കാണാൻ…നിനക്ക് അവളെ ഇഷ്ടപ്പെട്ടാൽ ഉറപ്പിക്കാമെന്നാണ് അവര് പറയുന്നത്…” ലയയ്ക്ക് കഞ്ഞി തൊണ്ടയിൽ തടഞ്ഞു. ശരത് അവളെ നോക്കി.
“എന്തു പറ്റി മോളെ…?”
“ഒന്നുമില്ല ശാരദാമ്മേ…പെട്ടെന്ന് എന്തോ ഒരു അസ്വസ്ഥത. ഞാൻ എഴുന്നേൽക്കുവാണേ…”
മറുപടിയ്ക്ക് കാക്കാതെ പെട്ടെന്ന് പാത്രവും എടുത്തു ലയ എഴുന്നേറ്റു. നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ശരത് കണ്ടിരുന്നു. അടുക്കളയിലെ ജോലികളൊക്കെ ഒതുക്കി ലയ പുറത്തേക്ക് നടക്കുമ്പോഴാണ്, ജഗ്ഗിൽ കുടിക്കാൻ വെള്ളമെടുക്കാൻ ശരത് അടുക്കളയിലേക്ക് വന്നത്. അവനരികിലൂടെ മുഖമുയർത്താതെ, അവനെ നോക്കാതെ ലയ നടന്നു പോയി.
രാവിലെ പതിവ് പോലെ ശാരദാമ്മ അമ്പലത്തിൽ പോയിരുന്നു. ലയ ശരത്തിനുള്ള കട്ടൻ ചായയുമായി വന്നപ്പോൾ അവൻ ഷർട്ടിന്റെ ബട്ടണിട്ടുകൊണ്ടു റൂമിൽ നിന്നും പുറത്തേക്ക് വരുന്നത് കണ്ടു. ചായ ഊണുമേശയിൽ വെച്ചു കൊണ്ടു ലയ പറഞ്ഞു.
“ചായ…”
അവനെ നോക്കാതെ തിരിഞ്ഞു നടക്കുമ്പോൾ കേട്ടു. “തനിക്ക് എന്ത് പറ്റിയെടോ…മുഖമൊക്കെ വല്ലാതെ…”
“നല്ല തലവേദന…”
“കാരണം…?” ലയ മിണ്ടിയില്ല.
“അമ്മ ഇന്നലെ രാത്രി പറഞ്ഞ കാര്യമാണോ വേദന ഉണ്ടാവാൻ കാരണം…?”
“നിങ്ങൾക്ക് കല്യാണം ആലോചിക്കുന്നതിന് എനിക്ക് തലവേദന ഉണ്ടാവേണ്ട കാര്യമെന്താ…?”
“ഒന്നുമില്ലേ…?”
“ഇല്ല.. ഞാൻ ശരത്തേട്ടനെ വെറുതെയൊന്ന് കളിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് ഇഷ്ടമാണെന്നൊക്കെ. എന്റെ മനസ്സിൽ അങ്ങനെയൊന്നുമില്ല…”
ലയ നടക്കാൻ തുടങ്ങിയതും ശരത് അവളെ പിന്നിൽ നിന്നും കൈയിൽ പിടിച്ചു വലിച്ചു. അവൾ ആ നെഞ്ചിൽ തട്ടി നിന്നു. “അതിന് താൻ എപ്പോഴാ എന്നെ ഇഷ്ടമാണെന്നു പറഞ്ഞത്…?”
“ഞാൻ പറഞ്ഞില്ലേ, എന്റെ മനസ്സിൽ ഒന്നുമില്ല…”
“കൂട്ടുകാരോടൊക്കെ കല്യാണം കഴിക്കാൻ പോണ ആളാണെന്നു പറഞ്ഞത് ആരെ പറ്റിക്കാനായിരുന്നു…?”
“അത്.. ഞാൻ വെറുതെ…”
“ശരി..എന്നോട് പറഞ്ഞതും വെറുതെ…സമ്മതിച്ചു. ഞാൻ ഇല്ലാത്ത സമയം നോക്കി എന്റെ റൂമിൽ കയറി ഷർട്ടൊക്കെ എടുത്തു നെഞ്ചോട് ചേർത്തു നിന്നു സ്വപ്നം കാണുന്നത് ആരെ പറ്റിക്കാനായിരുന്നു…?” ലയ ഒന്നും പറയാനാവാതെ നിന്നു. “എന്റെ സ്വന്തം ഓട്ടോക്കാരൻ എന്ന് എഴുതി വെച്ചത് ആരെ പറ്റിക്കാനാ…?” കാതോരം ആ ചോദ്യം കേട്ടതും ലയ ഞെട്ടലോടെ തിരിഞ്ഞു. അവന്റെ മുഖത്തൊരു കള്ളച്ചിരി ഉണ്ടായിരുന്നു.
“എന്റെ..എന്റെ ഡയറി…”
“അത് എന്റെ റൂമിലെ മേശപ്പുറത്ത് ഇരിപ്പുണ്ട് ഇപ്പോൾ. ഇന്നലെ അമ്മയുടെ മരുന്നിന്റെ ചീട്ടും തപ്പി നടക്കുന്നതിനിടെ കിട്ടിയതാണ്. ഡയറി ഒക്കെ എഴുതി കഴിഞ്ഞു ഭദ്രമായി എടുത്തു സൂക്ഷിക്കണ്ടേ പെണ്ണെ…പ്രത്യേകിച്ചും അതിലൊരു പ്രണയമൊക്കെ നിറഞ്ഞിരിക്കുമ്പോൾ..ഉം…” ലയ മിഴികൾ താഴ്ത്തി. ശരത് കുസൃതിയോടെ പറഞ്ഞു.
“സത്യത്തിൽ താൻ എന്നെ പറ്റിക്കുകയാണോ എന്നൊരു സംശയം ഇല്ലാതില്ലായിരുന്നു. എന്നെ കുറ്റം പറയാൻ പറ്റോ…കാഞ്ഞ വിത്തല്ലേ…ഈ നിഷ്കു ഭാവത്തിനുള്ളിലെ കാന്താരിയെ എനിക്കറിയാവുന്നതല്ലേ…”
“ഹും..എന്റെ കൈ വിടണുണ്ടോ…”
“ഇല്ല..ഇനിയെന്നും ഇങ്ങനെ ചേർത്ത് പിടിക്കാനാണ് ഉദ്ദേശം. അന്ന് തന്റെ അച്ഛൻ കൈ പിടിച്ചു തന്നപ്പോഴേ മനസ്സ് കൊണ്ടു ഞാൻ സ്വീകരിച്ചതാണ്. പക്ഷെ…തനിക്ക് ഇഷ്ടമാവുമോ എന്ന പേടിയായിരുന്നു…”
“ഇഷ്ടമാണെന്നു അറിഞ്ഞിട്ടും എന്നെ വെറുതെ വട്ടം ചുറ്റിച്ചില്ലേ…” ശരത് അവളെ നോക്കി ചിരിച്ചതും ലയ അവളുടെ കൈ വലിച്ചെടുക്കാൻ നോക്കി.
“ശരത്തെ…” ദേഷ്യത്തോടെയാണ് ശാരദാമ്മ വിളിച്ചത്. രണ്ടു പേരും ആദ്യമൊന്ന് പതറി. പിന്നെ ശരത് ലയയുടെ കൈയിലെ പിടുത്തം വിട്ടു, ഷർട്ടിന്റെ കൈ മടക്കി കൊണ്ടു പുറത്തേക്ക് നടക്കുന്നതിനിടെ പറഞ്ഞു…
“ശാരദാമ്മയുടെ ലയമോൾ എന്നേം കൊണ്ടേ പോവൂ എന്ന വാശിയിലാ…വേഗം വാസുക്കണിയാനെ കണ്ടു മുഹൂർത്തം നോക്കിക്കോ…അല്ലെങ്കിൽ ഞാൻ രക്തസാക്ഷിയാവുന്നത് കാണേണ്ടി വരും. ഏതേലും പെണ്ണിനെ നോക്കി, മിണ്ടീന്നൊക്കെ പറഞ്ഞു, ദോ ആ മുതൽ എന്നെയങ്ങു കൊല്ലും…”
ശാരദാമ്മയുടെ കണ്ണുകൾ വിടർന്നു. അവർ ലയയെ നോക്കിയതും അവൾ ഓടി വന്നു അവരെ കെട്ടിപിടിച്ചു. “ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു മോളെ…പക്ഷെ എന്റെ മോന് അതിനുള്ള അർഹതയുണ്ടോയെന്ന പേടിയായിരുന്നു…”
“എന്റെ പപ്പയും അമ്മയും ചെയ്ത പുണ്യമാണ് അമ്മയുടെ മകന്റെ കൈയിൽ എന്നെ ചേർത്ത് വെച്ചത്. എന്റെ ഭാഗ്യം…” ലയയുടെ കണ്ണുകൾ അവനെ തേടിയെത്തിയതും മിഴികൾ ചിമ്മി കാണിച്ചു ശരത് ചിരിയോടെ പുറത്തേക്ക് നടന്നു…
**********************
പഴയ ഓർമ്മകളുമായി കോളേജ് ഗ്രൗണ്ടിലെ പടിക്കെട്ടിലിരിക്കുകയായിരുന്നു ലയ.
“ലയാ മിസ്സേ, ഞാൻ ഡ്രോപ്പ് ചെയ്യണോ…?”
ഗ്രേസ് മിസ്സ് ആക്റ്റീവയിൽ വരുന്നതിനിടെ വിളിച്ചു ചോദിച്ചപ്പോൾ ലയ ചിരിയോടെ പറഞ്ഞു.
“വേണ്ട..മിസ്സ് പൊയ്ക്കോ..ആൾ ഇപ്പോൾ ഇങ്ങെത്തും…”
രണ്ടു മൂന്ന് മിനിട്ട് കഴിഞ്ഞതും അവളുടെ മുൻപിലൊരു ഓട്ടോ വന്നു നിന്നു. ചിരിയോടെ ലയ എഴുന്നേറ്റു നടന്നു. “എന്റെ പെണ്ണെ, തനിക്ക് ആ വണ്ടി എടുത്തെങ്ങാനും വന്നാൽ പോരെ…ഇത് രാവിലെയും വൈകുന്നേരവും ഞാൻ തന്നെ കൊണ്ടാക്കണമെന്ന് എന്താ ഇത്ര നിർബന്ധം…? അതും നല്ല ഓട്ടം കിട്ടുന്ന സമയത്ത്….”
ഓട്ടോയിൽ കയറി ഇരുന്നു കൊണ്ടു ലയ പറഞ്ഞു. “എനിക്കേ എന്റെ കെട്ടിയോന്റെ രഥത്തിൽ വന്നിറിങ്ങിയാലേ തൃപ്തിയാവത്തുള്ളൂ…ലയ മിസ്സിന്റെ ഹസ് ചുള്ളനാണെന്ന് പിള്ളേരൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഒരു സന്തോഷമാണ് മോനെ…”
“ഉം ഉം..പിള്ളേര് രണ്ടായിട്ടും നിന്റെ കുശുമ്പിനു ഒരു കുറവുമില്ലെന്ന് എനിക്കല്ലേ അറിയാവൂ….”
ശരത് ഒന്ന് തിരിഞ്ഞു അവളെ നോക്കി പറഞ്ഞപ്പോൾ ലയ പൊട്ടിച്ചിരിച്ചു. “അത് പിന്നെ…ഇത് എന്റെ മാത്രം ഓട്ടോക്കാരൻ അല്ലേ…”
ശരത് ചിരിയോടെ മിററിലൂടെ അവളെ നോക്കി. അതിൽ കണ്ട കണ്ണുകളിലും പ്രണയം നിറഞ്ഞു നിന്നിരുന്നു…