അച്ചുവും സാരിയും – രചന: ശാരിലി
അച്ചൂട്ടി നിനക്ക് ആ മുടിയൊന്ന് വാരി യൊതുക്കി കെട്ടി വച്ച് കൂടെ എന്റെ മോളെ…ഒന്നുമില്ലെങ്കിൽ ആ തുഞ്ചത്ത് ഒരു കെട്ടിട്ടു കൊണ്ട് അതിൽ തുളസികതിർ വെച്ചാൽ എത്ര നന്നായിരിക്കും. അമ്മയുടെ നീരസം അവളെ ചൊടിപ്പിച്ചു.
എന്റെ ലക്ഷ്മികുട്ടി ഞാൻ അമ്പലത്തിലേക്ക് അല്ല കോളേജിലേക്കാണ് പോകുന്ന…അവളുടെ മറുപടി അമ്മക്കങ്ങ് ഒട്ടും ബോധിച്ചില്ല. എന്നു തോനിയതുകൊണ്ടാണ് അവൾ അമ്മയുടെ അടുത്ത് നിന്ന് അല്പം മാറി നിന്നത്. ഏതു സമയത്തും ഒരു കിണുക്ക് പ്രതീക്ഷിക്കാം.
അതിന് എങ്ങനെയാ ചന്തിയോളം മുടി ഉണ്ടായിരുന്നതല്ലേ…അത് വെട്ടി വെട്ടി ഇപ്പോൾ ഇവിടെ വരെയായി.
ഇതാണമ്മേ. ഇപ്പോഴത്തെ ഫാഷൻ…ഒരു കുസൃതിചിരിയോടെ അവൾ മറുപടി പറഞ്ഞു.
ഭദ്രകാളിയെ പോലെ അഴിച്ചിട്ട് നടക്കുന്നതോ…എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട നിയ്…ഞാനൊന്നും പറയുന്നില്ല എന്തു ഗോഷ്ടി കാണിച്ചാലും താളത്തിന് തുള്ളാൻ ഒരു ഏട്ടൻ ഉണ്ടല്ലോ…അമ്മ സ്വയം പിറുപിറുത്തു കൊണ്ടു നിറുത്തി.
അമ്മയുടെ മുഖത്തേക്ക് ഇടക്ക് തലയുയർത്തി നോക്കുന്നതു കൊണ്ട് സാരിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ചാൺ അളന്നു ഞെറി മടക്കി പൊക്കിളിനു മദ്ധ്യമം നോക്കി താഴ്ത്തി ഇറക്കിയപ്പോൾ അമ്മ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
അറിയാൻ പാടില്ലെങ്കിൽ പിന്നെ എന്തിനാ ഈ പണിക്ക് നിൽക്കണെ…കേറ്റിയുടുക്കെടി പെണ്ണേ…മൂന്ന് ലോകം മുഴുവൻ കാണിച്ചു കൊണ്ടാണ് സാരിയുടുക്കല്…
അമ്മേ ഇതു നിൽക്കുന്നില്ല.
അതിന് വല്ലപ്പോഴും ഒന്നു ഉടുത്തു പഠിക്കണം. പെണ്ണുങ്ങളായാൽ ഇച്ചിരി വയറൊക്കെ വേണം. ഇത് കണ്ടാൽ തോന്നും നിനക്കിവിടെ പട്ടിണിയാണെന്ന്…പട്ടി കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്ന പോലെ ഒരു ചപ്പാത്തി പിച്ചിച്ചീന്തി കഴിച്ചാൽ ഇങ്ങനെയൊക്കെ കാണൂ…അമ്മ പറഞ്ഞതിനോട് യോജിക്കാനേ അവൾക്കു കഴിഞ്ഞുള്ളൂ.
ഭക്ഷണ കാര്യത്തിലെ ശ്രദ്ധ പലപ്പോഴും അമ്മയുടെ ശകാരം ഏറ്റുവാങ്ങിയ നിമിഷങ്ങൾ ആയിരുന്നു. അമ്മേ…നോക്കി നിൽക്കാതെ ഒന്ന് സഹായിക്കമ്മേ. നേരം വൈകുന്നു. അവൾ ചുവരിലെ ക്ലോക്കിൽ നോക്കി കൊണ്ടാണ് അമ്മയോട് അപേക്ഷിച്ചത്. നിനക്ക് ചുരിദാറിട്ടു പോയാലെന്താ…
അമ്മേ ഇന്ന് കോളേജിൽ ഒരു ഫംഗ്ഷൻ ഉണ്ട് എല്ലാവരും സാരിയുടുത്താണ് വരിക. അപ്പോൾ ഞാൻ മാത്രം ചുരിദാറിട്ടു കൊണ്ട് പോയാൽ മോശമല്ലേ…എന്റെ നിൽപ്പ് വേണ്ടി പാവം തോന്നിയിട്ടാകാം. അമ്മ ജാക്കറ്റിൽ നിന്നൊരു പിന്ന് എടുത്തു ഞെറിയിൽ കുത്തി ഫ്‌ളീറ്റ് താഴെ വരെ എടുത്തു തന്നു. അമ്മയോട് നന്ദി പറഞ്ഞു കൊണ്ടു അലമാരയുടെ കണ്ണാടി മേൽ ഒട്ടിച്ചു വെച്ച പൊട്ടെടുത്തു രണ്ടു പുരികത്തിൻ്റേയും മദ്ധ്യം നോക്കി തന്നെ തൊട്ടു. ആ കണ്ണാടിയിൽ തന്നെ തിരിഞ്ഞും മറിഞ്ഞും ഒന്നു നോക്കി. അവൾ ആ അംഗലാവണ്യത്തിൽ സ്വയം മറന്ന് നിർവൃതിയടഞ്ഞു.
ടേബിളിൽ മൂടി വച്ചിരുന്ന കാപ്പിയിൽ നിന്ന് ഒരിറക്ക് കുടിച്ചുകൊണ്ട് അവൾ ബേഗും തൂക്കി മുറ്റത്തേക്കിറങ്ങി. അമ്മേ ഞാൻ ഇറങ്ങാട്ടാ…നാലയലക്കം കേൾക്കുമാറു ഉച്ചത്തിൽ കൂവിയപ്പോൾ പിന്നിൽ നിന്ന് അമ്മയുടെ ശകാരം വീണ്ടും…
നീ കോളേജിൽ പോകുന്നത് തെക്കേ പാടഞ്ഞ് കെട്ടിയിരിക്കുന്ന നന്ദി പശുവരെ കേട്ടു കാണും. നിനക്ക് പതുക്കെ പറഞ്ഞാലെന്താ… ?മോളെ നീ വണ്ടി എടുക്കുന്നില്ലേ…
വേണ്ട അമ്മേ…മഴ വരുന്ന പോലെയുണ്ട്. സാരിയുടുത്ത് വണ്ടിയിൽ പോയാൽ നന്നാവും. ഞാൻ അവിടെ എത്തുമ്പോഴേക്കും A പടത്തിലെ പോസ്റ്റുപോലെയായിപ്പോകും. നാലു പേര് കാണട്ടെ അമ്മേ അതു കൊണ്ടു ഞാൻ ഇന്ന് ബസ്സിൽ ആണ് പോകുന്നെ. രണ്ടു കൊല്ലം കഴിഞ്ഞാൽ ഇറങ്ങി പോകേണ്ടതല്ലേ ഞാൻ. നല്ല ഒരെണ്ണം ഒത്തു വന്നാൽ നൈസായി ഒതുക്കാമല്ലോ.
പോടീ അഹങ്കാരീ അവളുടെ ഒരു വീണാട്ടം പറച്ചിൽ…അമ്മ തല്ലാൻ കൈകൾ ഉയർത്തിയപ്പോഴേക്കും അവൾ പടികടന്ന് റോഡിലേക്ക് എത്തിയിരുന്നു. ഇതെല്ലാം കണ്ടു കൊണ്ട് കിഴക്കേക്കാരുടെ പറമ്പിലെ തെങ്ങിൻ്റെ മുകളിൽ ചെത്തുകാരൻ ഗോപാലേട്ടൻ ഉണ്ടായിരുന്നു. തൻ്റെ രൂപവും ഡയലോഗും കേട്ടിട്ടാകണം. കുലയിലുള്ള താളത്തിന് വേഗത കൂടിയത്. അവളതൊന്നും മൈൻഡ് ചെയ്യാതെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
വഴിയിലേക്ക് കാലെടുത്തു വെക്കുമ്പോൾ സാരിയുടെ ഏതോ ഒരു ഭാഗത്തുപിന്നിട്ടത് വിട്ടു പോയതു പോലെ അവൾക്കു തോന്നി. അകലെനിന്നേ അവൾ കണ്ടു ബസ്സിൽ നല്ല തിരക്കാണ്. ഈശ്വരാ അമ്മ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു. സാരി പൊക്കി പിടിച്ച് പടിയിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പല്ലിൽ കടിച്ചു പിടിച്ച വിസിലുമായി കണ്ടക്ടർ തല പുറത്തേക്കിട്ട് തന്നെ നോക്കി പറയുന്നുണ്ടായിരുന്നു…
എന്റെ പൊന്നു പെങ്ങളെ ഇവിടെ വെള്ളപ്പൊക്കം ഒന്നുമില്ല. ഒന്നു വേഗം കയറു…പടി മുഴുവൻ കയറുന്നതിനു മുൻപായിത്തന്നെ ആ ചുണ്ടുകളിൽ നിന്ന് വിസിലിൻ്റെ നാദം കാതിൽ ഒഴുകിയെത്തി. കൈകളുയർത്തി മുകളിലുള്ള കമ്പിയിൽ പിടിക്കാൻ വയ്യായിരുന്നു. അവിടെ അവിടെയായി ചേർത്തു നിറുത്തിയ പിന്നുകൾ വിട്ടുപോയാലുള്ള ഒരവസ്ഥയോർത്തപ്പോൾ പൊതുദർശത്തിന് വച്ച ചിത്രരചന പോലെയാകും വരുന്നവനും പോകുന്നവനും കണ്ടേച്ചും പോകും.
ബസ്സിലേക്ക് കാലെടുത്തു വച്ചപ്പോൾ തകർന്നുപോയത് ജാക്കറ്റും സാരിയും നമ്മിൽ ബന്ധിപ്പിച്ചിരുന്ന നൂലൂ പാലമായിരുന്നു. ചേർത്ത് തുന്നിയ സാരിയുടെ തലയിൽ നിന്ന് സൂചിയുടെ അഗ്രഭാഗത്തിലെ തണുപ്പ് ശരീരത്തിനെ ഇക്കിളിപ്പെടുത്തി കൊണ്ടിരുന്നു. പിന്നീടാണ് അവർക്ക് ബോധ്യം വന്നത് ഈശ്വരാ പുലിവാലായല്ലോ…
അമ്മ പറഞ്ഞത് നേരാണല്ലോ. സകല ലോകവും ഇപ്പോൾ പുറത്തു കാണാം. ഒരു കൈ കമ്പിയിലും മറുകൈ കൊണ്ടു സാരിയും മറച്ചു പിടിച്ചു നിന്നു. ഒറ്റ കയ്യിലെ ബാലൻസും ബസ്സിലെ തിരക്കും തള്ളി തള്ളി പിറകിലേക്ക് നീക്കപ്പെട്ടു. സാരിയിലുള്ള ശ്രദ്ധയാകണം. പുറകിൽ നിൽക്കുന്ന വരെ ശ്രദ്ധിക്കാൻ കഴിയാതിരുന്നത്. ടിക്കറ്റടുക്കാൻ പൈസ തിരയുന്ന കൂട്ടത്തിലാണ് രണ്ടു ചെറുപ്പക്കാർ തമ്മിൽ അടക്കം പറയുന്നത് അവൾ കേട്ടത്.
എൻ്റെ പൊന്നിഷ്ടാ ഇത് 70mm സ്ക്രീൻ മാത്രമല്ല. ഡോൾബി സിസ്റ്റം കൂടിയാണൻ്റെ അളിയാ…സ്പീക്കറും സൂപ്പറാടാ…ആദ്യം ഞാൻ കരുതിയത് അവർ വല്ല സിനിമ തിയറ്ററിൻ്റെ കാര്യം പറയുകയാണെന്നാണ്. നിമിഷങ്ങൾക്കുള്ളിൽ ഒരു ള്ളം കാറ്റും ഒരു ചുടു സ്പർശനവും തിരിച്ചറിഞ്ഞപ്പോഴാണ് അവർ വർണ്ണിച്ചത് തൻ്റെ വയറിനെ കുറിച്ചാണ് എന്ന് മനസ്സിലായത്.
കാലിൻ്റെ പെരുവിരലിൽ നിന്നിരച്ചു കയറിയ ദേഷ്യം സിരകളിലൂടെ ചെന്നത്തിയത് തൻ്റെ നാവിൻ്റെ തുമ്പിലായിരുന്നു. ചീ പട്ടീ…നിനക്കെന്താടാ പെണ്ണുങ്ങളെ കാണുമ്പോൾ ഒരു ഇളക്കം. കണ്ടോ ആസ്വദിച്ചോ…അതും വിട്ട് ശരീരത്ത് തൊട്ടു കളിച്ചാലുണ്ടല്ലോ മക്കളെ നീ വിവരമറിയും.
എൻ്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു ബസ്സ് മന്ദഗതിയിൽ ആയി. ഒരു നിമിഷം ബസ്സിൽ പൂർണ്ണ നിശബ്ദം. സ്ത്രീകൾ എനിക്കു സംസാരിക്കാൻ പാകത്തിന് വലയം തീർത്തു നിന്നു. പുറകിൽ നിന്ന് സദാചാര മാന്യൻമാർ ഒച്ചവെക്കുന്നുണ്ടായിരുന്നു. പെങ്ങളെ അവനെയിങ്ങ് വിട് ഞങ്ങൾ ശരിയാക്കിക്കോളാമെന്ന്…
അപമാനഭാരത്തിൽ രക്ഷ നേടാനായിരുന്നുവെന്ന് തോന്നുന്നു. അവർ ആദ്യമൊന് പ്രതികരിച്ചു നോക്കി. ദേ പെണ്ണേ അവശ്യമില്ലാത്തതു പറഞ്ഞാലുണ്ടല്ലോ…
എന്താടാ…ന്യായം പറഞ്ഞു രക്ഷപ്പെടാൻ നോക്കുന്നുവോ…കട്ടക്ക് ചേച്ചിമാർ കൂടെയുള്ളതുകൊണ്ടാകാം….എൻ്റെ ശബ്ദത്തിന് വീണ്ടും ശക്തി കൂടി. നീയൊക്കൊ വീട്ടിൽ നിന്നല്ലേ വന്നത് അമ്മയോട് ചോദിക്കാമായിരുന്നില്ലേ…ഫുൾ സ്ക്രീൻ അവരു കാണിച്ചു തരുമായിരുന്നല്ലോ.
ഇതിനേക്കാളും വലിയ സ്പീക്കറും കാണാമായിരുന്നു. അവൻ്റെയൊരു ഡോൾബി…
നിന്നോടൊക്കെ സംസാരിക്കാൻ ഞാനൊന്നും വീട്ടിലെ ആങ്ങളമാരെ ബുദ്ധിമുട്ടിക്കാറില്ല…കേട്ടോ ടാ…തൻ്റെ ഒറ്റയാൾ പോരാട്ടം കേട്ടുകൊണ്ടാണ് ഒരു പ്രായമായ സ്ത്രീ മുൻപോട്ട് വന്നത്. സീറ്റിലിരിക്കുന്ന പയ്യൻമാരെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു. പിള്ളേരാ മോളേ അതിൻ്റെ ഒരു ചോര തിളപ്പാ…അതു കേട്ട് ഉൾക്കൊള്ളാൻ കഴിയാതെ അവർ വെല്ല്യമ്മയുടെ നേർക്ക് മുഖമുയർത്തി.
പരിഹാസ രൂപേണേ നോക്കി ആ നോട്ടം വെല്ല്യമ്മയുടെ കോപം ഇരട്ടിക്കാനാണ് കാരണമായത്. ആ കുട്ടി പറഞ്ഞേല് എന്താടാ തെറ്റ്…ഒരു ചാൺ വയറും ആ പൊക്കിളും മൊലേം കണ്ടിട്ടാണോ നിങ്ങൾ കിടന്നു തുള്ളിയത്. ഇതു മൂന്നു ഇല്ലേല് നിങ്ങള് ഇപ്പ ഉണ്ടാടാ മക്കളെ…ഈ വയറ്റിലല്ലേയോ നിൻ്റെ അമ്മ നിന്നെ പത്തു മാസം കൊണ്ടു നടന്നേ…ആ പൊക്കിളിലൂടെല്ലയോ നിനക്ക് അന്നമൂട്ടിയേ…ആ മുലപ്പാല് ഈബി കുടിച്ചിട്ടല്ലോടാ നിനക്ക് ജീവൻ വെച്ചത്…നിൻ്റെ വീട്ടിലും കാണില്ലേടാ മക്കളേ…അമ്മയും പെങ്ങളും…ഈ പെണ്ണും നിൻ്റെ പെങ്ങളുമെല്ലാം നാളെയൊരു അമ്മയാകേണ്ടവരാ…എൻ്റെ മക്കള് ചെല്ല്…വല്യമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞവസാനിപ്പിച്ചു.
തൻ്റെയും വെല്യമ്മയുടേയും മുഖത്ത് നോക്കാതെ എഴുന്നേൽക്കാൻ ശ്രമിച്ച അവൻമാരുടെ കോളറിൽ ചേട്ടൻമാരുടെ പിടിവീണിരുന്നു. കാലിയായ സീറ്റു ചൂണ്ടി കാണിച്ചു കൊണ്ട് വെല്യമ്മ പറയുന്നുണ്ടായിരുന്നു. ഒന്നു വഴിമാറിക്കേ…ആ കുട്ടിക്ക് ഇച്ചിരി കാറ്റു കൊള്ളട്ടെ…അവളു പെൺകുട്ടിയാ…പെൺകുട്ടി…
തൻ്റെയൊപ്പം അടുത്തിരുന്ന വെല്ല്യമ്മ ആരും കേൾക്കാതെൻ്റെ ചെവിയിൽ പറഞ്ഞു. സാരിയുടുക്കുമ്പോൾ ആദ്യം വേണ്ടത് ധൈര്യമാണ്. അത് നമ്മുടെ ശരീരത്തിലാണ് എന്നുള്ള ആത്മവിശ്വാസവും ഇതു രണ്ടും മോൾക്കുണ്ട്. മോള് ധൈര്യമായി ഉടുത്തോ…എൻ്റെയൊക്കൊ ചെറുപ്പകാലത്ത് ഈ ചട്ടേം മുണ്ടും ആയതു കൊണ്ട് ഈ വയറൊന്നും കെട്ടിയോൻ അല്ലാതെ വേറെ ആരും കണ്ടതുമില്ല.
എന്നാലും എൻ്റെ മോളേ…ഇത് ഇച്ചിരി കൂടിപ്പോയി ആ പിള്ളേരേ തെറ്റുപറയാൻ ഒക്കുകേല….വല്യമ്മ കവിളിൽ നുള്ളിക്കൊണ്ട് ചിരിച്ചു കൊണ്ടു പറഞ്ഞു. അതു കേട്ടു താനും അവരോടൊപ്പം ചിരിയിൽ പങ്കു ചേർന്നു.
സത്യത്തിൽ താനല്ലായിരുന്നു അവിടെ മാസ്സ്. തക്കസമയത്തുള്ള വല്യമ്മയുടെ മരണ മാസ്സ് എൻട്രറിയും ക്ലാസ്സ് ഡയലോഗും…അവരോട് ചേർന്നിരിക്കുമ്പോൾ വല്ലാത്തൊരു ധൈര്യം കൈവന്ന പോലെയായിരുന്നു അവൾക്ക്…
സ്ത്രീകൾ ഒറ്റപ്പെട്ടു പോകുമ്പോൾ അവരുടെ കൂടെയൊന്നു നിന്നാൽ മതി. അവർക്ക് അത് ഒരു ശക്തിയാണ് പലപ്പോഴും പൊതു സ്ഥലങ്ങളിൽ പീഡനമനുഭവിക്കുമ്പോഴും കണ്ടിട്ടും കണ്ണുകളടക്കുന്ന ഒരു പാട് സ്ത്രീരത്നങ്ങളെ നമ്മുടെ ചുറ്റുപാടിൽ നമുക്ക് കാണാൻ കഴിയും…
NB: ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേടു നുമ്മ പെണ്ണുങ്ങൾക്കാ…നാലു ചുവരുകൾക്കുള്ളിൽ കാണിക്കേണ്ടത് നാലാൾക്കൂട്ടത്തിൽ കാണിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രത്യഘാതങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ലാട്ടോ…