ചൂടികൊണ്ട് കെട്ടിയുണ്ടാക്കിയ കട്ടിലിൽ നഗ്നമായ രണ്ട് ശരീരങ്ങൾ പൊട്ടിയ ഓടിനിടയിലൂടെ ഇറ്റുവീഴുന്ന മഴത്തുള്ളിയെ നോക്കി കിടന്നു…

മയൂരി – രചന: അഞ്‌ജലി മോഹൻ

എടിയേ നീ അയ്യപ്പന്റെയൊപ്പം പോരുന്നോ…?

ചുറ്റും കൂടിനിന്നവരെ തള്ളിമാറ്റികൊണ്ട് ആ കരുത്തുറ്റ രൂപം മുൻപിലേക്ക് വന്നുനിന്നു. തലയൊന്നുയർത്തി നോക്കിയവൾ തെന്നി മാറിയ സാരി നേർക്ക് പിടിച്ചിട്ടുകൊണ്ട് മാറിടത്തിന്റെ ചാൽ മറച്ചുവച്ചു. വെള്ളാരം കണ്ണുള്ളവൾ, ചുണ്ടുകൾക്ക് നീല ശങ്കുപുഷ്പത്തിന്റെ നിറം, ഉയർന്ന നാസിക തുമ്പിന്റെ അറ്റത്ത് ചെമ്പരത്തി പൂവിന്റെ ചുമപ്പ്, ഒരു ചെവി മുറംപോലെ വലുത് വ്യത്യസ്തമായവൾ ഒന്ന് നോക്കിയാൽ ഒരു പുരുഷനും കണ്ണെടുക്കാൻ തോന്നാത്ത അത്രയും അഴകുള്ള ഒരുവൾ.

അവൾ അയ്യപ്പനെ നോക്കിയൊന്ന് പുഞ്ചിരിച്ചു. കണ്ണുകൊണ്ട് അടുത്തേക്ക് ഇരിക്കാൻ ക്ഷണിച്ചു. ഒരു മടിയും കൂടാതെ ആ രൂപം അവൾക്കൊപ്പം റോഡ് സൈഡിലെ മണലിൽ ഇരുന്നു. പാടിക്കൊണ്ടിരുന്ന പാട്ട് നിർത്തി കയ്യിലെ പഴയ ഹാർമോണിയപെട്ടി അവന്റെ കൈകളിലേക്ക് വച്ചുകൊടുത്തു അതിടാനൊരു പഴയ കീറിയ തുണിയും. അഴുക്ക് പുരണ്ട കോട്ടൺ സാരി ഒന്ന് പിടിച്ചിട്ടുകൊണ്ടവൾ എഴുന്നേറ്റ് തലയുയർത്തി ആളുകൾക്കിടയിലൂടെ റോഡിലേക്ക് നടന്നു.

“ഹോ അവളുടെ ഒരു തലയെടുപ്പ് നോക്കണേ, ഇവൻ കെട്ടിക്കൊണ്ട് പോവുന്നതുപോലല്ലേ പോക്ക്…കേസ് കെട്ട്…” ആളുകൾക്കിടയിലെ മുറുമുറുപ്പ് അവളിൽ നേരത്തേ വിരിഞ്ഞ പുഞ്ചിരിക്ക് ഒന്നുകൂടെ അഴക് കൂട്ടി…

“അയ്യപ്പോ…നാട്ടിലെ പേര് കേട്ട ചട്ടമ്പി അടിപിടി കത്തിക്കുത്ത് കൈവെട്ടൽ കാല് തല്ലിയൊടിക്കൽ എല്ലാം കേട്ടിട്ടുണ്ട്. പക്ഷേ അതിലൊന്നും പെണ്ണ് കേസ് കേട്ടിട്ടില്ലല്ലോടോ…ഇതെന്ത് പറ്റി…?” ചോദിക്കുമ്പോഴും നേരത്തേ നാമ്പിട്ട പുഞ്ചിരി അതേപോലെതന്നെ അവളുടെ മുഖത്തുണ്ടായിരുന്നു.

നിന്റെ പേരെന്താ കൊച്ചേ….?

ഹാ ഹാ അത് പോലും അറിയില്ലേ അയ്യപ്പന്…ഇന്നാട്ടിലെ മാന്യന്മാർക്ക് വരെ അറിയാമല്ലോ ഈ “മയൂരി” യെ അവള് കുളൂസോടെ പറഞ്ഞു…

ഹാ നിന്നെ ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഇപ്പം അവിടെ കണ്ടപ്പോ ഒരു പൂതി അതാ കൂടെ വിളിച്ചത്. അലസമായുള്ള മറുപടി. നടത്തം പൊടുന്നനെ നിർത്തിയവൾ പിന്നിലേക്ക് തിരിഞ്ഞ് അയ്യപ്പനെ ഒന്ന് നോക്കി. തിരിച്ചും അതേ കൂർത്ത നോട്ടം….

കീശയിൽ കാശുണ്ടോ അയ്യപ്പാ…ഉണ്ടെങ്കിൽ ആ കാണുന്ന വിജയ ടെക്സ്റ്റയിൽസിൽ പോയി എനിക്കുടുക്കാൻ ഒരു സാരി മേടിച്ചോണ്ട് വാ ആാാ. പിന്നെ അടിവസ്ത്രങ്ങളും വേണം എല്ലാം മുഷിഞ്ഞു…

അയ്യപ്പനവളെയൊന്ന് അടിമുടി നോക്കി. പുഞ്ചിരി അതേ പുഞ്ചിരി…മീശയൊന്ന് പിരിച്ചുകൊണ്ടവൻ അകത്തേക്ക് കയറി. തിരിച്ചുവരുമ്പോൾ കയ്യിൽ രണ്ട് പൊതി. ഇതെന്താ രണ്ടെണ്ണം…? “ഹാ ഒന്നെനിക്കാ ഞാനും ആകെ മുഷിഞ്ഞു….” ഇത്തവണ അവൻ മുൻപിലും അവൾ പിന്നിലുമായി നടന്നു.

നിന്റെ പാട്ടൊക്കെ ഞാൻ കേൾക്കാറുണ്ട്. കാണാൻ വരാറില്ലാന്ന് മാത്രം…എന്നാത്തിനാ നീ സന്ധ്യാ നേരത്ത് കിടന്ന് കാറുന്നേ…?

സന്ധ്യ നേരത്ത് കാറിയാൽ രണ്ടുണ്ട് കാര്യം ഒന്ന് ആളുകൾ കുറവായിരിക്കും എന്റെ പാട്ട് അധികം ആർക്കും സഹിക്കേണ്ടി വരില്ല. പിന്നെ പാടി കഴിയുമ്പോഴേക്കും ഇരുട്ട് വീഴും ആരേലും എന്നെ കൊണ്ടുപോവേം ചെയ്യും. പക്ഷേ ഇത്രേം ആളുകൾക്കിടയിൽ നിന്നും ആദ്യായിട്ടാ എന്നെയൊരുത്തൻ കൊണ്ടുപോവുന്നത് ട്ടോ…കറുത്ത കട്ടി മീശയിൽ തഴുകി അവള് പറയുന്നതിൽ തന്നെ മനസ്സുകൊടുത്തുകൊണ്ട് അയ്യപ്പൻ നടന്നു.

കുറച്ച് നടന്നു കഴിഞ്ഞപ്പോൾ അവളുടെ കൈകളിൽ കൈകോർത്ത് പിടിച്ചു. നടക്കുന്ന വഴിയിൽ ഇരുൾ വീണ് തുടങ്ങി കാതിലേക്ക് ചീവിടിന്റെയും മഴത്തവളകളുടെയും ശബ്ദം അരിച്ചുകയറി…”നിന്റെ പേരെന്താണെന്ന പറഞ്ഞേ ഞാൻ അതങ്ങ് മറന്നു…”

“മയൂരി…”

“മയൂരി കൊള്ളാം നിന്റെ അഴകിന് ചേർന്ന പേരൊക്കെ തന്നെ പക്ഷേ ഞാൻ നിന്നെ മായമ്മേന്നെ വിളിക്കൂ….” ദൃഢമാർന്ന ശബ്ദം. ചിരിയോടെ അവന്റെ ഉരുക്കു കൈകൾക്കിടയിലൂടെ ബലമായി ചുറ്റിപിടിച്ചു. വേലിക്കരുകിൽ നിന്ന് അടക്കം പറയുന്നവർക്കും ഒളിച്ചുനോക്കുന്നവർക്കും തിരികെ നോട്ടം നൽകികൊണ്ട് അഭിമാനത്തോടെ ഒരു പുരുഷനൊപ്പമുള്ള ആദ്യത്തെ നടത്തം…

“പ്ഫാ നോവിക്കാതെടി @#$%&…” വായയിൽ നിന്നും വേറെയും ചില പുളിച്ച തെറികൾ വന്നു. ഒന്ന് നുള്ളിക്കൊണ്ടവൾ പരിഭവത്തോടെ കൈകൾ വലിച്ചെടുത്തു.

നമ്മളെങ്ങോട്ടാ അയ്യപ്പാ…? “അധികം ചോദ്യങ്ങൾ ഒന്നും വേണ്ട…” അറുത്ത് മുറിച്ച ഉറപ്പുള്ള സംസാരം. ഒരു കുഞ്ഞ് ഓടിട്ട വീട് ചുറ്റുപാടും കരിയില മൂടി കിടക്കുന്നു. കണ്ടാലറിയാം ചൂല് കണ്ടിട്ടില്ല. വാതിൽ തുറന്നു…ഉള്ളിലെ കാഴ്ച അത്ഭുതപെടുത്തി അത്രയും വൃത്തി. ഒരു മാറാമ്പൽ പോലും ഇല്ല….

“മായമ്മേ നിനക്ക് വല്ലതും വച്ചുണ്ടാക്കാൻ അറിയാമോ…? അറിയാമെങ്കിൽ പിന്നാമ്പുറത്തേക്ക് ചെല്ല് അവിടെ അരിയും സാധനങ്ങളും ഇരിപ്പുണ്ട് എന്തേലും ഉണ്ടാക്കി താ വല്ലാത്ത വിശപ്പ്….” ആദ്യമായ് ഒരുവന് വച്ചുവിളമ്പി കൊടുത്തു അടുത്തായി കഴിക്കാനും ഇരുന്നു വിശപ്പുണ്ട് സഹിക്കാനാവാത്ത വിശപ്പ്. പക്ഷേ തൊണ്ടയിൽ നിന്നും വറ്റിറങ്ങാത്തതുപോലെ…സന്തോഷം കൊണ്ട് കണ്ണുകൾ ഈറനായി…

ചോരചുവപ്പ് വന്നതിനു ശേഷം ജീവിതത്തിൽ ആദ്യമായുണ്ടായ സന്തോഷം…മഴ പുറത്ത് തിമർത്തുപെയ്തു. ഇരുട്ടിനെ വീണ്ടും ഇരുട്ടിലാക്കി വെളിച്ചം അണഞ്ഞു. കത്തിച്ചുവെച്ച റാന്തൽ തിരി അവളൊന്ന് താഴ്ത്തിവച്ചു. ചൂടികൊണ്ട് കെട്ടിയുണ്ടാക്കിയ കട്ടിലിൽ നഗ്നമായ രണ്ട് ശരീരങ്ങൾ പൊട്ടിയ ഓടിനിടയിലൂടെ ഇറ്റുവീഴുന്ന മഴത്തുള്ളിയെ നോക്കി കിടന്നു…

മായമ്മേ…മ്മ്ഹ്ഹ്….എന്തോന്നിനാ നീ ഇങ്ങനെ ജീവിക്കുന്നെ…? അയ്യപ്പൻ എന്തോന്നിനാ ഇങ്ങനെ ജീവിക്കുന്നെ….? കുറുമ്പോടെ കുസൃതിയോടെ തിരികെ ചോദിച്ചു….

“ഞാനല്ലേ ആദ്യം ചോദിച്ചത്….” അതുകേട്ടവൾ പൊട്ടിച്ചിരിച്ചു…”നാലും അഞ്ചും പേര് ചേർന്ന് കടിച്ചു കീറുന്നതിലും നല്ലതല്ലേ ഒരുവന്റെ ആക്രമണം സഹിക്കുന്നത്…? കിടക്കാൻ കടത്തിണ്ണ ഉള്ളവളെ ഇരുട്ടിന്റെ മറവിൽ കൂട്ടമായി ആക്രമിക്കും അതറിയില്ലേ അയ്യപ്പന്….ഒരിക്കൽ അയ്യപ്പൻറെ മായമ്മ അത് അനുഭവിച്ചിട്ടും ഉണ്ട്. ഇനിയും വയ്യാ…മരിക്കാനും ഭയമാണ് അയ്യപ്പാ…” അവസാന വാക്കുകൾ പറയുമ്പോൾ ശബ്ദം ഇടറി. ചെരിഞ്ഞു കിടന്നവന്റെ നെഞ്ചിലെ രോമക്കാട്ടിൽ മുഖമൊളിപ്പിച്ചു.

“സ്വന്തം പാത്രത്തിൽ വിളമ്പിവച്ച ഭക്ഷണം പോലും ചവച്ചരച്ച് വേദനിപ്പിച്ച് തിന്നുന്നവരെ മാത്രമേ ഞാൻ ഇതുവരെ കണ്ടിട്ടുള്ളു. അയ്യപ്പനിൽ നിന്നും ഞാൻ അതിലും കൂടുതൽ പ്രതീക്ഷിച്ചു. ഇനിയൊരാൾക്ക് വിശപ്പടക്കാൻ ഈ ശരീരം പോലും ഉണ്ടാകില്ലെന്ന് വിശ്വസിച്ചാ ഞാൻ ഇന്ന് കൂടെ വന്നത്. പക്ഷേ….ഒട്ടും നോവിക്കാതെ ഇത് ആദ്യമാ….” കണ്ണിൽ നിന്നും നീർതുള്ളിയൊന്ന് വിയർപ്പുപറ്റിയ അവന്റെ നെഞ്ചിലേക്ക് ഒഴുകി ഇറങ്ങി.

മായമ്മേ നീയെന്തേ ജീവിക്കാൻ മറ്റു വഴിയൊന്നും നോക്കിയില്ല….? അയ്യപ്പനെന്തേ നോക്കിയില്ലാ….? ചോദ്യത്തിനുമേലുള്ള ചോദ്യം അവനവളെ തള്ളി മാറ്റി. കൂട്ടത്തിൽ നല്ല നീല നിറമുള്ള രണ്ട് തെറിയും. അതുകേട്ടവൾ വീണ്ടും പൊട്ടി പൊട്ടി ചിരിച്ചു. അയ്യപ്പൻറെ രൂക്ഷ നോട്ടത്തിൽ ചുണ്ടുകൾ ഉള്ളിലേക്കാക്കി ചുണ്ടിനുമേൽ കൈകൾ വെച്ചവൾ ഇനി ചിരിക്കില്ലെന്ന് കണ്ണുകൾ ചിമ്മി കാണിച്ചു.

“ഒരിക്കൽ ഒരു ചെരുപ്പിന്റെ അപ്പർ ഉണ്ടാക്കുന്നിടത്ത് പണിക്ക് പോയതാ…ഹാ പറഞ്ഞിട്ടെന്താ ആരും ചോദിച്ച് വരാൻ ഇല്ലാത്തോളല്ലേ അവിടത്തെ മുതലാളി ഇരുപത് ദിവസം ഒരു മുറിയിൽ അടച്ചിട്ട് എന്നെ അങ്ങ് സ്നേഹിച്ചു. ഇടയ്ക്കിടെ സ്നേഹിക്കാൻ വേറെയും ചിലരൊക്കെ വന്നു. അവസാനം ചാവും എന്നായപ്പോ ഒരുദിവസം ഇരുട്ടത്ത് ജനറൽ ഹോസ്പിറ്റലിന്റെ വരാന്തയിൽ തള്ളിയിട്ടു. ബോധം വന്നപ്പോ ബ്ലൗസിനുള്ളിൽ ആയിരത്തിന്റെ ഏഴ് നോട്ട്. അതുകൊടുത്താ ഞാൻ ഈ ഹാർമോണിയം മേടിച്ചേ….ഞാനേ രാപ്പകലില്ലാതെ അധ്വാനിച്ചുണ്ടാക്കിയതാ ഇത്….” വീമ്പോടെ പറഞ്ഞെങ്കിലും വാക്കുകൾ മുറിഞ്ഞു മുറിഞ്ഞുപോയ് ചെന്നിയിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി.

ഇരുവർക്കും ഇടയിൽ കുറേനേരം കനത്ത നിശബ്ദത തളംകെട്ടി. മായമ്മയ്ക്ക് അയ്യപ്പന്റയൊപ്പം നില്കാൻ പേടിയുണ്ടോ….?ചുരുൾമുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ടുള്ള ചോദ്യം. അയ്യപ്പന് ഇഷ്ടായോ മായമ്മയെ…? തിരികെയുള്ള ചോദ്യത്തിനൊപ്പം ചുണ്ടുകൾ നെഞ്ചിലമർന്നു…”അധികം ചോദ്യങ്ങളൊന്നും വേണ്ടെന്ന് ഞാൻ ആദ്യമേ പറഞ്ഞു….” ശബ്ദം പിന്നെയും കടുത്തു. ഒന്നുകൂടെ ഉയർന്നവൾ നെഞ്ചിലേക്ക് പറ്റിച്ചേർന്നു.

ഇനി അടിപിടി ഉണ്ടാക്കുവോ….? “മായമ്മേ നിന്നോട് ഞാൻ പറഞ്ഞു ഇങ്ങോട്ട് അധികം ചോ….” പൂർത്തിയാക്കും മുൻപവൾ അവന്റെ ചുണ്ടുകളെ കൈകൊണ്ട് പൊതിഞ്ഞു. പറ അടിപിടി ഉണ്ടാക്കുമോ….?

അന്നാട്ടിൽ ആദ്യമായൊരുവൾ അധികാരത്തോടെ ലവലേശം ഭയമില്ലാതെ അയ്യപ്പൻറെ മുഖത്തു നോക്കി ചോദ്യങ്ങൾ ചോദിക്കുന്നു. അവനവളോട് ഇഷ്ടം തോന്നി…പ്രേമം തോന്നി…”മ്മ്മ്ഹ്ഹ്….മ്മ്മ്ഹ്ഹ്….” കൈകളിൽ മുത്തികൊണ്ടവൻ ഇല്ലായെന്ന് തലയൊന്നനക്കി…

“പിന്നെവിടന്നാ കാശ് കിട്ടാ…? ന്നെ പട്ടിണിക്കിട്ടാൽ പിന്നെ അരിയും സാമാനവും കൊണ്ട് വരുന്ന ദിവസം ഞാൻ അതിൽ വിഷം ചേർത്ത് കഴിക്കാൻ തരും ട്ടോ….”

തെരുവിൽ പാട്ടുപാടുന്നവളിലെ കുറുമ്പും കുസൃതിയും…അത് ആവുവോളം കാണാനായി റാന്തലിന്റെ തിരി കൂട്ടിവച്ചു. ഒരിക്കൽ പോലും അറിയാതെ പോലും കണ്ണുകൾക്ക് സ്ഥാനമാറ്റം ഉണ്ടായില്ല അവ അവളുടെ വെള്ളാരം കണ്ണിലും നീലിച്ച ചുണ്ടിലും മാത്രം തങ്ങി നിന്നു…ആദ്യമായ് അവളിൽ നാണം വിടർന്നു ചുണ്ടുകൾ വിറകൊണ്ടു….

മായമ്മേ നിന്റെ ചുണ്ടുകൾക്കെന്താ പെണ്ണേ ശങ്കുപുഷ്പത്തിന്റെ നിറം…? കുടിക്കാൻ വെള്ളവും കഴിക്കാൻ ഭക്ഷണവും കിട്ടാഞ്ഞാൽ ഇതുപോലെ നീലിച്ച നിറം വരും അതറിയില്ലേ അയ്യപ്പന്…ഹാ ഇനി ഇതൊന്ന് ചുമപ്പിക്കണം…ചുമന്ന ചുണ്ടുള്ളവരെ കാണുമ്പോ മായമ്മയ്ക്ക് അങ്ങ് അസൂയ വരുമെന്നേ…

ആണോ എന്നാ അയ്യപ്പൻ ഇപ്പം ചുമപ്പിച്ച് തരട്ടെ…നാട്ടിലുള്ളവരെ ഒരു നോട്ടംകൊണ്ട് നിന്നിടത്തു നിർത്തിപ്പിക്കുന്നവനിൽ നിന്നുമുള്ള പ്രണയം…..നാണം തോന്നുകയോ മിഴികൾ താഴ്ന്നുപോവുകയോ ഉണ്ടായില്ല….കൗതുകത്തോടെ അയ്യപ്പനെ തന്നെ നോക്കി…..അയ്യപ്പൻ തിരികെ അവന്റെ മായമ്മയെയും….

റാന്തലിന്റെ തിരി ഒരിക്കൽ കൂടി താഴുകയും പിന്നീട് ഉയർന്നു കത്തുകയും ചെയ്തു….കുഞ്ഞ് ഓടിട്ട വീടിനുള്ളിൽ നിന്നും പഴയ ഹാർമോണിയപ്പെട്ടി പാടിത്തുടങ്ങി മായമ്മയ്ക്ക് പകരം അവളുടെ അയ്യപ്പൻറെ ശബ്ദം നേർത്ത നനുത്ത മഴപോലെ പുറത്തേക്കൊഴുകി…