എല്ലാം തുറന്ന് പറഞ്ഞ ആ രാത്രി പുഞ്ചിരിയോടെ നെഞ്ചിലേക്ക് ചേർത്തുപിടിക്കുമ്പോൾ മറുപടി നെറുകയിൽ അമർന്ന ചുണ്ടുകൾ ആയിരുന്നു

രചന: മഹാ ദേവൻ

ആദ്യപ്രണയത്തെ അത്രമാത്രം ഹൃദയത്തോട് ചേർത്തുപിടിച്ചവളുടെ മനസ്സിനെ നിങ്ങൾ അറിയാൻ ശ്രമിച്ചിട്ടുണ്ടോ? മൗനം കൊണ്ട് മനസ്സിന്റെ ഇഷ്ട്ടങ്ങളെ കടിഞ്ഞാണിട്ടവളുടെ കണ്ണുകളിലെ നിർവികാരത കാണാൻ ശ്രമിച്ചിട്ടുണ്ടോ?

ജീവിതത്തിൽ പ്രണയത്തോട് പരാജയം സമ്മതിച്ചിട്ടും ഓർമ്മകളുടെ തണുത്ത മഞ്ഞുപാളികളെ നിശ്ചലതയുടെ ശവക്കല്ലറക്കരികുചേർത്തുവെച്ച്, പിന്നെ മരണത്തിന്റെ കാലൊച്ചയോടൊപ്പം സഞ്ചരിച്ച് ഒരുനാൾ വീണ്ടും ജീവിതത്തിലേക്ക് ചേക്കേറുമ്പോൾ ജീവിതത്തിൽ തൊട്ടറിഞ്ഞ ആദ്യപ്രണയത്തിന്റെ ഭാരം താങ്ങി ജീവിക്കുന്ന ഒരുവളെ നിങ്ങൾക്ക് അറിയണോ?

അങ്ങനെ ഒരു മുഖം നിങ്ങൾക്ക് എന്നിൽ കാണാൻ കഴിയും.

അത്രമേൽ ആഴത്തിൽ ചേർത്തുവെച്ച പ്രണയം അത്രത്തോളം ആഴത്തിൽ തന്നെ മുറിപ്പെടുത്തി പിൻവാങ്ങിയ ആ ദിവസം ഇന്നും ഓർമ്മയിലുണ്ട്. പ്രണയമെന്തെന്ന് അറിയാത്ത പ്രായത്തിൽ അടുത്ത വീട്ടിലെ ചേട്ടനോട് തോന്നിയ ഇഷ്ട്ടം. അത് പ്രണയമാണെന്ന് അറിഞ്ഞത് അദ്ദേഹം ഇഷ്ട്ടമാണെന്ന് ആദ്യമായി എന്നോട് പറഞ്ഞ നിമിഷത്തിൽ ആയിരുന്നു. അതുവരെ എന്തോ ഒരു ഇഷ്ട്ടം മാത്രമായി കൊണ്ടുനടന്നത് ഒരു നിമിഷം പ്രണയമായി മാറുമ്പോൾ പ്രായം പതിനാല് വയസ്സായിരുന്നു.

പിന്നീടുള്ള എട്ട് വർഷം പ്രണയത്തിന്റ മായാലോകത്തൊരു പൂമ്പാറ്റയെ പോലെ പറന്നുല്ലസിക്കുമ്പോൾ പലരും പറഞ്ഞിട്ടുണ്ട്…

“മോളെ. അവരൊക്കെ വലിയ ആളുകൾ ആണ്. ഇന്നാട്ടിലെ ജന്മിമാർ. അവര്ക്ക് മുന്നിൽ നമ്മൾ വെറും അശുവാണ്‌. ഒന്നുമില്ലാത്തവർ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പോലും കഴിയാത്ത നിന്റെ ലോകവും ജീവിതത്തിൽ പ്രൗഢിയോടെ മാത്രം ജീവിതത്തെ നോക്കികണ്ടിട്ടുള്ള അവരുടെ ലോകവുമായി ഒരുപാട് അന്തരമുണ്ട്. മനസ്സിൽ കൊണ്ട് നടന്നത് മറക്കേണ്ടി വരുന്ന നാൾ വന്നാൽ അന്ന് നിറയാൻ നമ്മുടെ കണ്ണുകൾ മാത്രമേ ഉണ്ടാകൂ…അത് മറക്കണ്ട ” എന്ന്.

അപ്പോഴെല്ലാം ആ വാക്കുകളെ ചിരിച്ചുതള്ളുമ്പോൾ വൈശാഖിനോടുള്ള എന്റെ ഇഷ്ട്ടത്തോട് തോന്നുന്ന അസൂയ മാത്രമായേ ആ വാക്കുകളെ കാണാൻ ശ്രമിച്ചുള്ളൂ. വയസ്സറിയിച്ച കാലം മുതൽ കൊടുമ്പിരികൊണ്ട പ്രണയത്തോടോടൊപ്പം മരണം വരെ ജീവിക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു മനസ്സിൽ, ആ കോളേജ് കാലഘട്ടത്തിന്റെ ഒടുക്കം വരെ.

അന്ന് ഹോസ്റ്റലിൽ താമസിച്ചു പടിക്കുമ്പോൾ കിട്ടുന്ന ശനി ഞായർ ആയിരുന്നു പ്രണയത്തോടൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞത്. വീട്ടിലെ സാമ്പത്തികസ്ഥിതി ഫോണെന്ന സ്വപ്നത്തെ ഇല്ലായ്‌മ ചെയ്തപ്പോൾ ഹോസ്റ്റലിൽ ഉളള കോമൺ ലാൻഡ്ഫോണിലേക്ക് പ്രണയത്തെ പറിച്ചുനടാൻ ഭയമായിരുന്നു.

പക്ഷെ, അന്ന് ആ ശനിയാഴ്ച വീട്ടിലെത്തികുമ്പോൾ ബസ്സ് ഇറങ്ങുന്നത് കാത്തുനിൽക്കാൻ അവനില്ലായിരുന്നു. കൂടെ നടക്കുമ്പോൾ അവൻ കയ്യിലൊളിപ്പിക്കാറുള്ള നാരങ്ങാമിട്ടായി കടയിലെ ചില്ല് കുപ്പിയിൽ നിറം മങ്ങിയിരിപ്പുണ്ടായിരുന്നു. വയൽ വറുമ്പുകൾ താണ്ടുമ്പോൾ കുപ്പിവളകളോടൊപ്പം ചേർത്തുപിടിക്കാൻ അവന്റെ കൈ ഇല്ലായിരുന്നു. കണ്ണുകൾ നാലുപാടും തിരയുമ്പോൾ കാതിരമ്പുന്ന ചൂളം വിളിയുമായി ഒരു ആംബുലൻസ് അരികിലൂടെ മിന്നിമറയുന്നുണ്ടായിരുന്നു ഒരു അപായസൈറൺ പോലെ…വീർപ്പുമുട്ടുന്ന മനസ്സുമായി മുന്നോട്ട് നടക്കുമ്പോൾ കണ്ണുകൾ തിരഞ്ഞത് അവനെ ആയിരുന്നു. എന്നെ കളിപ്പിക്കാനെന്നോണം എവിടെയെങ്കിലും മറഞ്ഞുനിൽപ്പുണ്ടാവും എന്ന പ്രതീക്ഷയോടെ. ആ പ്രതീക്ഷക്ക് മങ്ങലേറ്റത് വീടെത്തിയെന്ന ബോധം മനസ്സിനെ ഇണർത്തിയപ്പോൾ ആയിരുന്നു.

“എടി, നീ അറിഞ്ഞോ…നമ്മുടെ വൈശാഖിന്റെ വിവാഹം ഉറപ്പിച്ചു. ഇന്നലെ ആയിരുന്നു നിശ്ചയം. എല്ലാം പെട്ടന്ന് ആയിരുന്നു എന്ന്. വല്യ കുടുംബത്തിലെ പെണ്ണാ. അതാണ്‌ ഉള്ളവന് ഉള്ളവർ തന്നെ കിട്ടും….” അമ്മ എന്തോ ആലോചിച്ചുകൊണ്ട് അങ്ങനെ പറയുമ്പോൾ ഉള്ള് വിങ്ങിപൊട്ടുന്നത് അടുത്തിരിക്കുന്ന മകളുടെ ആയിരുന്നു എന്ന് ആ അമ്മ മാത്രം അറിഞ്ഞില്ല. ഒന്ന് കരയാൻ പോലും കഴിയാതെ അമ്മയുടെ വാക്കുകൾ കേട്ട് നിശ്ചയമായി ഇരിക്കുമ്പോൾ വിശ്വസിക്കാൻ കഴിയാത്ത മനസ്സിനെ അങ്ങനെ ഒന്നും സംഭവിക്കില്ലെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു സ്വയം.

പക്ഷേ, അത് സത്യമാണെന്നറിഞ്ഞ നിമിഷം ഒന്നും മിണ്ടാതെ ഇരുന്നവളെ ജീവിതത്തിന്റെ നല്ല നാളുകളിലേക്ക് തിരികെ കൊണ്ട് വരാൻ രണ്ട് വർഷമെടുത്തു. ഒരിക്കൽ പോലും അവൾ ചോദിച്ചില്ല “എന്തിനായിരുന്നു പ്രണയമെന്ന വാക്കിനെ എന്റെ ജീവിതത്തിൽ ഭീകരതയുടെ നിഴൽരൂപമാക്കി മാറ്റി ഒന്നും പറയാതെ പടിയിറങ്ങിപ്പോയതെന്ന്. എന്തിനായിരുന്നു മോഹത്തിന്റ ചില്ല് ഗോപുരത്തിൽ നിന്ന് ഒരിറ്റു ദയപോലും കാണിക്കാതെ പിറക് ചേർന്ന് തള്ളി താഴേക്ക് എറിഞ്ഞതെന്ന്. എന്തിനായിരുന്നു തന്ന സ്വപ്‌നങ്ങൾ മുന്നിൽ ഒരു മുഖംമൂടികൊണ്ട് ചിരിയുടെ ആവരണം തീർത്തതെന്ന്…”

പതിയെ പിച്ചവെച്ചു നടന്ന ജീവിതത്തിലേക്ക് വീട്ടുകാരുടെ ഇഷ്ട്ടത്തോടെ കണ്ണേട്ടൻ കേറി വരുമ്പോൾ അത് വലിയ ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. എല്ലാം തുറന്ന് പറഞ്ഞ ആ രാത്രി പുഞ്ചിരിയോടെ നെഞ്ചിലേക്ക് ചേർത്തുപിടിക്കുമ്പോൾ മറുപടി നെറുകയിൽ അമർന്ന ചുണ്ടുകൾ ആയിരുന്നു. ഹൃദയം കൊണ്ട് പകർന്ന ആ ചുംബനമായിരുന്നു. ആ കയ്യിൽ പിടിച്ചു നടന്ന് തുടങ്ങുമ്പോഴും ആത്മാർത്ഥമായി പ്രണയിച്ച ഒരാൾക്ക് ആദ്യപ്രണയം എന്നും മനസ്സിന്റെ കോണിൽ ഒരു നോവായി അവശേഷിപ്പുണ്ടാകും എന്ന് പറഞ്ഞതെത്ര ശരിയാണെന്ന് തോന്നാറുണ്ട് എനിക്ക്.

മറക്കാൻ ശ്രമിക്കുമ്പോൾ ഇഴുകിചേരുന്ന പ്രണയം….ആ ഓർമ്മകളിൽ മാത്രം ആ പ്രണയത്തെ ഒതുക്കാൻ കഴിഞ്ഞു കണ്ണേട്ടന്റെ ആ സ്നേഹസാമിപ്യത്തിനു മുന്നിൽ….പക്ഷേ, അന്ന് വീട്ടിലേക്കുള്ള യാത്രയിൽ യാദൃശ്ചികമായിട്ടിട്ടായിരുന്നു വൈശാഖിനെ കണ്ടത്. കണ്ട മാത്രയിൽ ആ മുഖത്തു തെളിഞ്ഞ പുഞ്ചിരിക്ക് തിളക്കം കുറവായിരുന്നു.

“സുഖമാണോ സീതാ…?” ആ ചോദ്യത്തിൽ ആ പഴയ വൈശാഖ് ഉള്ളപോലെ…അന്ന് വിളിച്ചിരുന്ന ആ വിളി ഒരിക്കൽ കൂടി. അവന്റെ ചോദ്യത്തിന് മുന്നിൽ അതേ എന്ന് തലയാടുമ്പോൾ ഞാനും ചോദിച്ചു ” ഇയാൾക്ക് സുഖമല്ലേ ” എന്ന്. മറുപടിയായി ഒന്ന് പുഞ്ചിരിക്കുമ്പോൾ അവന്റെ കണ്ണുകളിലെ തിളക്കം വറ്റിയപോലെ.

“സീത.. നിനക്ക് എന്നോട് ഇപ്പോഴും ആ പ്രണയമുണ്ടോ?” അവന്റ ചോദ്യം ആദ്യമൊന്ന് ഞെട്ടിച്ചെങ്കിലും പുഞ്ചിരിച്ചുകൊണ്ട് “ഇല്ല ” എന്ന് പറയുമ്പോൾ അവന്റെ മുഖത്തെ ചിരി പതിയെ മങ്ങിയിരുന്നു.

തിരിച്ചും ചോദിക്കണമെന്ന് ഉണ്ടായിരുന്നു “നിങ്ങൾ എന്നെ സ്‌നേഹിച്ചിരുന്നോ, അതോ വെറുതെ… ” പക്ഷേ,ചോദിച്ചില്ല. അധവാ അയാൾ സ്നേഹിച്ചിരുന്നില്ല എന്ന് പറഞ്ഞാൽ…അത് ചിലപ്പോൾ മനസ്സിന് താങ്ങാവുന്നതിലും അപ്പുറമാകും. നഷ്ട്ടപ്പെടുത്തിയ വർഷങ്ങളെ ഓർത്ത് ഇനിയും ദുഃഖിക്കാൻ കഴിയില്ല. അപ്പോഴെല്ലാം മനസ്സിൽ കണ്ണേട്ടന്റെ പുഞ്ചിരി ആയിരുന്നു….ഹൃദയത്തിൽ ചേർത്തുപിടിക്കുന്ന ആ മനസ്സിന്റെ ഹൃദയതാളം ആയിരുന്നു…

അയാൾ ഇപ്പോഴും മനസ്സിൽ ആ ഇഷ്ട്ടമുണ്ടോ എന്ന് ചോദിക്കുമ്പോൾ ഉണ്ടെന്ന് പറഞ്ഞാൽ ചിലപ്പോൾ ആ വാക്കിന്റെ തുമ്പിൽ കിടന്ന് ആടുന്നത് രണ്ട് ജീവിതങ്ങൾ ആയിരിക്കും. ഒന്ന് അയാളുടെ ഭാര്യയുടെയും പിന്നെ അവന്റെ കുഞ്ഞിന്റെയും. അവൻ കൊതിച്ച വാക്ക് അതാണെങ്കിൽ ആ ഒറ്റ വാക്ക് കൊണ്ട് അവന്റെ ജീവിതം കുളംതൊണ്ടാം. അതിന് കഴിയും ഒരു പെണ്ണിന്….പക്ഷേ, എന്തിന്….ഒരു പ്രതികാരം കൊണ്ട് തകർന്ന് പോകുന്ന ജീവിതത്തെ നോക്കി പൊട്ടിച്ചിരിക്കാൻ കഴിയില്ല. അങ്ങനെ ഒരു അപഹാസ്യമായ വാക്ക് കൊണ്ട് പോലും കണ്ണേട്ടന്റെ സ്നേഹത്തെ നോവിക്കാൻ കഴിയില്ല…

ഇവൻ ജീവിക്കട്ടെ…പണത്തിന്റെ മേൽ സ്നേഹത്തെ പൊതിഞ്ഞുകെട്ടി. ഞാനും ജീവിക്കട്ടെ സ്നേഹത്തിന് മേൽ ഹൃദയത്തെ ചേർത്തുവെച്ച്….

അതും ചിന്തിച്ചവൾ അവന്റെ മുന്നിൽ നിന്നും മുന്നോട്ട് നടക്കുമ്പോൾ നഷ്ടപ്പെടുത്തിയ ഇന്നലെകളെ ഓർത്തുകൊണ്ട് വൈശാഖ് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു എന്നെയും നോക്കി. ഒന്ന് തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ മുന്നോട്ട് നടക്കുമ്പോൾ ഞാനും ചിന്തിക്കുകയായിരുന്നു “നഷ്ട്ടപ്പെട്ട ഇന്നലെകൾ ആയിരുന്നു ഇഷ്ട്ടപ്പെട്ട ഇന്നിന്റെ ജീവിതത്തെ മനോഹരമാക്കിയത് ” എന്ന്.