ഞാൻ ഇരുന്ന സീറ്റിനു ഓപ്പോസിറ്റ് ആയിട്ടു അവൾ ഇരുന്നു. എന്തായാലും നമ്മളു പാലക്കാട് കാരല്ലേ മാഷേ അപ്പൊ ഒന്നിച്ചിരിക്കാം…

സ്നേഹപൂർവ്വം, ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

കാറ്റാടി പാടത്തിന്റെ നടുവിൽ കൂടി പോകുന്ന വഴിയിലൂടെ ബസ് സഞ്ചരിക്കുമ്പോൾ അവളുടെ മുടിയിഴകൾ എന്റെ മുഖത്തേക്ക് പറക്കുന്നുണ്ടായിരുന്നു. പുറത്തേക്കു നോക്കികൊണ്ടിരിക്കുന്ന അവളതു അറിയുന്നില്ല.

ഹലോ.. എന്നു വിളിച്ചപ്പോൾ അവൾ കേൾക്കുന്നില്ല എങ്ങിനെ കേൾക്കും. തിരുകി കയറ്റിവെച്ച ഹെഡ്സെറ്റ് കാരണം ചുറ്റുമുള്ളതൊന്നും അറിയുന്നുണ്ടാവില്ല.

ഞാൻ പതിയെ അതു വലിച്ചു എടുത്തു. അപ്പോഴാണ് അവൾ അറിഞ്ഞത്.

ആ മുടിയൊന്ന് ഒതുക്കി വെച്ചാൽ നന്നായിരുന്നു.

ഓ. സോറി എന്നും പറഞ്ഞു. ബാഗിൽ നിന്നു ഒരു ക്ലിപ്പ് എടുത്തു അവൾ ലോക്ക് ചെയ്തിട്ടു ഇപ്പോൾ ഓക്കേ വാ?

ഞാൻ ചിരിച്ചു. യാത്രയിൽ ബുക്സ് ഉണ്ടാവും കൂടെ. ചിലപ്പോൾ വായിക്കും അല്ലെങ്കിൽ പുറം കാഴ്ചകൾ കണ്ടിരിക്കും .

ഈ ബുക്ക്‌ എങ്ങിനെയുണ്ട് കൊള്ളാവോ?

എം. ടി യുടെ അസുരവിത്തിനെ കുറിച്ചാണ് ചോദ്യം.

തുടങ്ങിയിട്ടേ ഉള്ളു രസം പിടിച്ചു വരുന്നു. ഒരുപാടു വായിക്കും അല്ലേ?

സമയം കിട്ടുമ്പോളൊക്കെ.

എഴുതുവോ?

ഇവളെന്താ ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കണേ എന്നു സ്വയം തോന്നിപോയി.

ബാഗിൽ നിന്നു ഒരു ബുക്സ് എടുത്തു കൊടുത്തു.

ചെമ്പകപൂക്കൾ

ഇതു ഞാൻ വായിച്ചിട്ടില്ല ഒരു ഫ്രണ്ട്‌ ഉണ്ട് അയാള് പറഞ്ഞിട്ടാ ചെമ്പകപ്പൂക്കളെ പറ്റി കേട്ടതു. അപ്പൊ ഒരു ആഗ്രഹം തോന്നിയിരുന്നു വായിക്കണം എന്നു. പക്ഷെ തിരക്കല്ലേ?

ഈ എഴുത്തുകാരന്റെ വേറെ കഥകൾ വായിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ നേരിട്ടു കണ്ടെങ്കിൽ എന്നുപോലും തോന്നിയിട്ടുണ്ട്. കൊള്ളാം.നല്ല എഴുത്താണ് ചിലപ്പോഴൊക്കെ നമ്മളിലൂടെ കടന്നുപോവുകയാണ് എന്നു തോന്നി. ചിലപ്പോഴൊക്കെ കണ്ണു നനയിപ്പിക്കും. വലിയ സാഹിത്യമൊന്നുമില്ലാതെ നാടും കുളവും. സ്വപ്നങ്ങളും പ്രതീക്ഷകളും. എല്ലാം മനോഹരമായി എഴുതിയിരിക്കുന്നു.

ബസ് റോഡിൽ നിന്നിറങ്ങി ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തി. ഫുഡ്‌ കഴിക്കാൻ ഉള്ളവർക്ക് കഴിക്കാം.

ഞാൻ ഇറങ്ങി കൂടെ അവളും. നിറയെ മാലബൾബുകൾ കൊണ്ടു ഒരു പന്തൽ. മുറ്റത്തു മേശകൾ നിരത്തിയിട്ടുണ്ട്. അകത്തും സ്ഥലമുണ്ട്. തണുത്ത കാറ്റ് കാറ്റാടി പാടത്തിൽ നിന്നു വീശുന്നുണ്ട്. വല്ലാത്ത ഒരു ഇഷ്ട്ടം തോന്നി ആ കാറ്റിനോട്.

ഞാൻ ഇരുന്ന സീറ്റിനു ഓപ്പോസിറ്റ് ആയിട്ടു അവൾ ഇരുന്നു. എന്തായാലും നമ്മളു പാലക്കാട് കാരല്ലേ മാഷേ അപ്പൊ ഒന്നിച്ചിരിക്കാം.

ആദ്യം അവളുടെ പരിഷ്കാര വേഷത്തിൽ ഒരു ഇഷ്ടക്കേട്‌ ഉണ്ടായിരുന്നെങ്കിലും. അക്ഷരങ്ങളെ കൂടെ കൂട്ടുന്നവൾ ആണെന്ന് അറിഞ്ഞപ്പോൾ അതു മാറി.

സ്വർണനിറമുള്ള ലൈറ്റിന്റെ പ്രകാശത്തിൽഅവളുടെ കല്ല് വെച്ച മൂക്കുത്തി തിളങ്ങുന്നുണ്ടായിരുന്നു.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോളും അവൾ ഒരുപാടു സംസാരിക്കുന്നുണ്ടായിരുന്നു.

വീടിനെ പറ്റിയും അച്ഛനെ പറ്റിയും. എല്ലാം പറഞ്ഞു അമ്മയെ പറ്റിപറഞ്ഞപ്പോൾ അറിയാതെ കണ്ണു നിറയുന്നുണ്ടായിരുന്നു.

അച്ഛനാണ് ലോകം എന്നു കരുതി ജീവിക്കുന്ന ഒരു പാവം പെണ്ണ്. അങ്ങിനെ തോന്നി എനിക്കു.

കുറച്ചുനേരം കൊണ്ടു അടുക്കുന്നവരെ എനിക്കു പേടിയാണ്. ആ ബന്ധത്തിന് വളരെ കുറച്ചേ ആയുസുണ്ടാവാറുള്ളു.

കഴിച്ചുകഴിഞ്ഞു ബില്ല് വന്നപ്പോൾ ഒന്നിച്ചു എടുത്തോളാൻ ഞാനാണ് പറഞ്ഞത്.

വേണ്ട എന്നു അവളു പറഞ്ഞിട്ടും. ഞാൻ അതു തടഞ്ഞു. കൈ കഴുകി വന്നപ്പോൾ ഒരു ഇരുനൂറുരൂപ എനിക്കു നീട്ടിക്കൊണ്ടു പറഞ്ഞു ഇതു വാങ്ങണം. അല്ലേൽ അതൊരു കടമാകും. കാലങ്ങൾ കഴിഞ്ഞാലും മാഞ്ഞുപോവില്ല മാഷേ അതുകൊണ്ടാണ് പ്ലീസ് എന്നു പറഞ്ഞപ്പോൾ. ചിരിച്ചുകൊണ്ടു ഞാനതുവാങ്ങി പേഴ്സിൽ വെച്ചു.

എഴുതുവോ എന്നു ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ലല്ലോ നേരത്തെ?

വീണ്ടും ചോദ്യങ്ങൾ ആണ്. ഫുഡ്‌ കഴിച്ചപ്പോൾ ചോദ്യങ്ങൾ പൂർവാധികം ശക്തിയോടെ വന്നു ചൊരിയുകയാണ്.

ആ.. കുറച്ചൊക്കെ. എഴുതാറുണ്ട്. ഡയറിയിലാവും അല്ലേ?

ഉം.

ഞാനും എഴുതും. എന്റെ സ്വപ്നങ്ങളും സങ്കടങ്ങളും എല്ലാം. ചിലപ്പോൾ രണ്ടു വരി കവിതയൊക്കെ എഴുതും. ഞാൻ മാത്രമേ വായിക്കു. ചിലതു കീറികളയും.

അതെന്തിനാ കീറികളയുന്നേ ?

ആരേലും കണ്ടാലോ. ?

കണ്ടാൽ എന്താ.. കവിതയല്ലേ പിന്നെന്തിനാ പേടിക്കണേ?

കവിതയായിട്ടു എനിക്കൂടെ തോന്നണ്ടേ.

ഓക്കേ ഓക്കേ. കീറികളയേ ചുരുട്ടികൂട്ടുകയോ എന്തേലും ചെയ്യ്.

പറഞ്ഞത് കുറച്ചു ഗൗരവത്തിൽ ആയിപോയോ എന്നു തോന്നിയത്. അവളുടെ മൂക്കിന്റെ തുമ്പു ചുവന്നപ്പോഴാണ്.

പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല. അവളും.

“അല്ലെങ്കിലും പ്രശ്നനങ്ങൾ ഉണ്ടാക്കാൻ എളുപ്പമാണ്. തീർക്കാനല്ലേ പാട്. “

എന്നു കരുതി ഇരിക്കുമ്പോഴാണ് അവൾ വിളിച്ചത്.

മാഷേ…

അതേയ്.. എഴുതി തീരുമ്പോൾ അമ്മയില് എത്തി നിൽക്കാ എപ്പോഴും.

പുറകിലെ മുറ്റത്തു ഞാനും ചിന്നുവും കൂടി കളിച്ചു കൊണ്ടിരിക്കായിരുന്നു. അമ്മ ഞങ്ങൾക്ക് ഇഷ്ടമുള്ള അവല് നനച്ചുകൊണ്ടിരിക്കയിരുന്നു. പെട്ടന്നാണ് തലകറങ്ങി വീണതു.

അച്ഛൻ ജോലിക്ക് പോയേക്കായിരുന്നു. എന്റേം ചിന്നുന്റേം കരച്ചില് കേട്ടിട്ടാണ്. രാമേട്ടനും രാജേട്ടനുമെല്ലാം ഓടി വന്നത് വാരിയെടുത്തു. ദേവസ്സിയേട്ടന്റെ ഓട്ടോ റിക്ഷയിൽ കൊണ്ടുപോയി.

പിന്നെ മുറ്റത്തു വന്നത് ആംബുലൻസ് ആയിരുന്നു.. അമ്മ ഓര്മയിലാ മാഷേ. കൊതിച്ചിട്ടുണ്ട് മോളെ എന്നൊന്ന് വിളികേൾക്കാൻ.

അന്ന് രണ്ടു കൈകൊണ്ടും കെട്ടിപിടിച്ചു അച്ഛൻ കരയല്ലടാ മക്കളെ എന്നു പറഞ്ഞു ചേർത്തു പിടിച്ചിരുന്നു.

അന്ന് തുടങ്ങിയതാ അച്ഛൻ പിന്നിൽ നിന്നു മാറാതെ. കൈകുമ്പിളിൽ ഇട്ടു ഞങ്ങളെ നോക്കാൻ. ഇപ്പോഴും ദൂരേക്ക്‌ ജോലിക്ക് വിടുന്നത് ഇഷ്ടമുണ്ടായിട്ടല്ല എന്റെ ആഗ്രഹങ്ങൾക്ക് തടസം പറയാൻ പറ്റാത്തതുകൊണ്ടാ. ബസ് വരുന്നതും നോക്കി തണുപ്പത്തു ബസ്സ്റ്റാൻഡിൽ ഉണ്ടാകും. എനിക്കും കൂടിയുള്ള സ്വെറ്റർ കരുതിയിട്ടുണ്ടാകും കയ്യിൽ.

സോറി ടോ. ഞാൻ ചുമ്മാ..

അതു സാരമില്ല മാഷേ.

” പുറമെയുള്ള ചിരികളൊക്കെ മുഖം മൂടിയാണ് അടുത്തറിയുമ്പോൾ “

ബസ് പിന്നെയും ഓടിക്കൊണ്ടിരുന്നു. പുറത്തുനിന്നുള്ള തണുത്തകാറ്റിൽ ഒതുക്കിവെച്ച മുടിയിഴകൾ പിന്നെയും പാറിപറന്നു എന്റെ മുഖത്തേക്ക് വരുന്നുണ്ടായിരുന്നു.

എനിക്കു ദേഷ്യം തോന്നിയില്ല. പകരം അവയോടു ഇഷ്ട്ടമോ വാത്സല്യമോ അങ്ങിനെ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒന്നായി തോന്നി.

ബസ് പാലക്കാട് സ്റ്റാൻഡിൽ എത്തി. ഞങ്ങള് ഒന്നിച്ചിറങ്ങി. അവൾ പറഞ്ഞപോലെ ഒരു പഴയ പത്മിനി കാറിൽ ചാരി അവളുടെ അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു. നിറഞ്ഞ ചിരിയോടെ പരിചയപെട്ടു.

പോവാൻ നേരം ചെമ്പകപൂക്കൾ എന്ന പുസ്തകം എനിക്കു തന്നിട്ട് പറഞ്ഞു വായിക്കാൻ പറ്റിയില്ല. സംസാരിച്ചിരുന്നതു കൊണ്ടു.

അതിനെന്താ വെച്ചോളൂ. ഒരുപാടു ആഗ്രഹിച്ചതല്ലേ വായിക്കാൻ. ഇരിക്കട്ടെ.

പഴയ പത്മിനി കാർ അവളെയും കൊണ്ടുനീങ്ങിയകലുമ്പോൾ അതിലിരുന്നു കൈവീശി യാത്ര പറയുന്നവളുടെ മുഖം മങ്ങിയിരുന്നു.

എന്നെങ്കിലും ഒരിക്കൽ ആ പുസ്തകം തുറക്കുമ്പോൾ എന്നെ ഓർക്കുമായിരിക്കാം.

സ്നേഹപൂർവ്വം പാലക്കാട്കാരിക്ക്. എന്നു എഴുതി അടിയിൽ എഴുതിയ പേരും. പുസ്തകമെഴുതിയ ആളുടെ പേരും ഒന്നാണെന്നു അറിയുമ്പോൾ. മൂക്കുത്തിയിട്ട മൂക്കു ചുവന്നേക്കാം.

അതിൽ നിന്നുണ്ടാക്കുന്നതു സ്നേഹം ആണെങ്കിൽ അതു മൊട്ടിട്ടു വിരിയട്ടെ

അതിൽ നിറയെ ചെമ്പകപ്പൂക്കൾ പൂത്തുനിൽക്കട്ടെ.