നിലാവ് ~ രചന: സന്തോഷ് അപ്പുക്കുട്ടൻ
“ഒരു രൂപയ്ക്ക് വേണ്ടി ചേട്ടൻ കുറേ നേരമായല്ലോ വായിട്ടലക്കുന്നത്.ആ അമ്മച്ചിടെ കൈയിൽ ഇല്ലാതെയല്ലേ?”
ഫുട്ബോർഡിൽ നിന്ന് മുന്നോട്ടു കയറി വന്ന് ചൂടായി ചോദിച്ച ആ പെൺക്കുട്ടിയെ കണ്ടക്ടർ കുറച്ചു നേരം നോക്കി നിന്നു.
യാത്രക്കാരിൽ നിന്ന് ചിരിയും മർമ്മരവും ഉയർന്നതോടെ കണ്ടക്ടർക്ക് തൊലിയുരിയുന്നതു പോലെ തോന്നി.
“നീ വെറും പെണ്ണായി പോയി “
ജാള്യതയിൽ നിന്ന് രക്ഷപ്പെടാൻ കണ്ടക്ടർ പതിയെ പല്ലിറുമ്മി പറഞ്ഞപ്പോൾ അവൾ ശബ്ദത്തിൽ ചിരിച്ചു.
“ഓ – ഭാഗ്യം! ചേട്ടനിക്ക് അങ്ങിനെ തോന്നിയല്ലോ? പക്ഷേ എൻ്റെ മമ്മിയും, ഡാഡിയും പറയുന്നത് ഞാൻ ആണാണെന്നാ “
അവളുടെ മറുപടി കേട്ടതോടെ,വീണ്ടും യാത്രക്കാരിൽ നിന്ന് ചിരിയുതിർന്നപ്പോൾ കണ്ടക്ടർ ഉരുകിയൊലിച്ചു
“ദാ ചേട്ടാ അമ്മച്ചി ബാക്കി തരാനുള്ള ആ ഒരു രൂപ “
ഒരു പുഞ്ചിരിയോടെ നിലാവ് കണ്ടക്ടർക്കു നേരെ പൈസ നീട്ടുന്നതിനിടെയാണ്, ഇവിടെ നടക്കുന്ന ബഹളങ്ങളൊക്കെ ശ്രദ്ധിച്ച്, തിരിഞ്ഞു നോക്കുന്ന ഡ്രൈവറെ കണ്ടതും,ഞെട്ടിയതും !
” ൻ്റെ പൊന്നു സുഗുണൻ ചേട്ടാ മുന്നോട്ടു നോക്കി വണ്ടി ഓടിക്ക്. എത്ര ജീവനാ ഇതിലുള്ളത് എന്നറിയോ?”
നിലാവിൻ്റെ ചോദ്യം കേട്ടതും, പേടിയോടെ സുഗുണൻ ക്ലച്ചമർത്താതെ ഗിയറിട്ടു.
” കപ്പ പറിക്കുന്നതു പോലെ ഗിയറിട്ടു, ബോക്സ് കേടാക്കിയാൽ ഇനി സ്വയം നന്നാക്കേണ്ടി വരും.മാനേജർ അങ്കിളിൻ്റെ സ്വഭാവം അറിയാമല്ലോ?”
ഡ്രൈവർ സീറ്റിനരികിൽ വന്നു നിന്നു നിലാവ് അങ്ങിനെ പറഞ്ഞപ്പോൾ, കണ്ടക്ടർ സംശയത്തോടെ അവളെ നോക്കി.
“ചേട്ടൻ പുതിയ ആളാണ് അല്ലേ? എവിടെയോ കണ്ടു മറന്നൊരു രൂപമുണ്ട് ചേട്ടന് “
നിലാവ് പറഞ്ഞതു കേട്ടപ്പോൾ കണ്ടക്ടർ ഒന്നും മനസ്സിലാവാതെ ഡ്രൈവറെ നോക്കി.
” ഈ ബസ്സടക്കം ഏഴ് ബസ്സ് ഉള്ള നിലാവ് ട്രാവൽസിൻ്റെ ഓണറാ ഈ കാന്താരി.
മിസ് നിലാവ് വാസുദേവ്. “
“സോറി. ഞാൻ അറിയാതെ “
കണ്ടക്ടർ വിഷമത്തോടെ പറഞ്ഞപ്പോൾ നിലാവ് സാരമില്ലായെന്ന അർത്ഥത്തിൽ പുഞ്ചിരിയോടെ കണ്ണടച്ചു.
ആ പുഞ്ചിരിയ്ക്ക്, കാർമേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് തെളിഞ്ഞു വരുന്ന ചന്ദ്രികയുടെ ചേലുണ്ടെന്ന് അവന് തോന്നി.
കുട്ടിക്കാലത്ത്, അമ്മ കാണിച്ചു തരുന്ന അമ്പിളി അമ്മാവൻ്റെ ആർദ്രതയും അവൻ നിലാവിൽ കണ്ടു.
“ഇവൻ്റെ പേര് രാജേഷ് എന്നാണ് മോളെ. നിങ്ങളുടെ അടുത്തുള്ള കോളനിയിൽ താമസമാക്കിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. ഇവൻ്റെ കൈയിൽ നിന്ന് എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ മോൾ ക്ഷമിച്ചേക്കണം”
സുഗുണൻ പറഞ്ഞപ്പോൾ അവൾ പുഞ്ചിരിയോടെ രാജേഷിനെ നോക്കി.
“എനിക്ക് എന്തോ ഇഷ്ടായി ഈ ചേട്ടനെ. ഇനിയും ഇതുപോലെ തല്ലുകൂടണമെന്ന് ആഗ്രഹവുമുണ്ട്. പക്ഷെ “
പറഞ്ഞു വന്ന വാചകം പൂർത്തിയാക്കാതെ അവൾ രാജേഷിനെ തന്നെ നോക്കി നിന്നു പതിയെ തലയാട്ടിയപ്പോൾ ആ മിഴികൾ എന്തിനാണെന്നറിയാതെനിറഞ്ഞു തുടങ്ങിയിരുന്നു.
“നാളെ ഉച്ചയ്ക്ക് മമ്മിയുടെയും, ഡാഡിയുടെയും ഒപ്പം ഞാൻ ദുബായിലേക്ക് പോകുകയാണ് സുഗുണൻ ചേട്ടാ “
അരുതാത്തതെന്തോ കേട്ടതുപോലെ,സുഗുണൻ അവിശ്വസനീയതയോടെ അവളെ നോക്കുമ്പോൾ, ആ വിടർന്ന മിഴികളിൽ നീരുറവ പൊടിയുന്നതയാൾ കണ്ടു.
അതുവരെ കലപിലയിലമർന്നിരുന്ന ബസിനകം നിശബ്ദമായി.
ഒരു രൂപ കൊടുക്കാനില്ലാതെ വിഷമിച്ചിരുന്ന അമ്മച്ചി, ഒരു തേങ്ങലോടെ വന്ന് അവളെ കെട്ടിപ്പിടിച്ചു.
സുഗുണൻ ചേട്ടനും, ഒന്നും പറയാതെ വിദൂരതയിലേക്കും നോക്കി, സ്റ്റിയറിംഗ് പിടിച്ചിരുന്നു.
ഗ്രാമങ്ങളുടെ ഇടയിലൂടെയുള്ള ടാറിട്ട ചെറിയ റോഡിലൂടെ, വളവുകളും, തിരിവുകളും പിന്നിട്ട് ആ ബസ് പതിയെ നീങ്ങികൊണ്ടിരുന്നു.
ഓരോ സ്റ്റോപ്പ് എത്തുമ്പോഴും, വണ്ടി നിൽക്കുന്നതും, ആളുകൾ ഇറങ്ങുന്നതും, കയറുന്നതും ഒരു സ്വപ്നത്തിലെന്നവണ്ണമായിരുന്നു തോന്നിയിരുന്നത്.
നിശബ്ദമായ ആ അന്തരീക്ഷത്തിലേക്ക് മഴ ശബ്ദം പൊടുന്നനെ ആർത്തലച്ചു വന്നു.
ഫ്രണ്ട്ഗ്ലാസ്സിനു മുന്നിൽ കുതിച്ചൊഴുകുന്ന വെള്ളത്തുള്ളികളെയും നോക്കി നിന്ന നിലാവിൻ്റെ മിഴികളും നിറഞ്ഞുതുളുമ്പി.
“ഇവിടെ നിന്ന് പോയാൽ ഈ മഴകാഴ്ചകളൊക്കെ ഒരു സ്വപ്നമായി മാറും അല്ലേ സുഗുണൻ ചേട്ടാ?”
നിലാവിൻ്റെ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ, അയാളുടെ ഉള്ളിലും ഒരു സങ്കടപെരുമഴ ആർത്തു പെയ്യുകയായിരുന്നപ്പോൾ.
ഇത്രയേറെ ഗ്രാമവാസികൾ നെഞ്ചോട് ചേർക്കുന്ന നിലാവ് എന്ന പെൺക്കുട്ടി ഒരു അത്ഭുതമായി തോന്നി രാജേഷിന്.
കാണാൻ അത്ര ഭംഗിയൊന്നുമില്ലാത്ത ഇവളുടെ മനസ്സ്, വളരെ സുന്ദരമായിരിക്കും.
അതുകൊണ്ടാണല്ലോ, ഈ നിഷ്കളങ്കർ ഇവളെ ഇത്രമാത്രം സ്നേഹിക്കുന്നത് ?
ഓരോന്നും ഓർത്ത് കമ്പിയിൽ ചാരി നിന്ന രാജേഷ് ഓർമ്മകളിൽ നിന്നു ഞെട്ടിയുണർന്നത്, ഒരു വലിയ വീടിനു മുന്നിൽ ബസ് ബ്രേക്കിട്ടപ്പോഴാണ്.
എല്ലാവരോടും നിറഞ്ഞ കണ്ണുകളോടെ യാത്ര പറഞ്ഞു പോകുന്ന അവൾ ഒരു നിമിഷം തിരിഞ്ഞു നിന്നു രാജേഷിനെ നോക്കിയതും അവൻ അറിയാതെ പുഞ്ചിരിച്ചു.
കണ്ണീർ തുടച്ചുകൊണ്ട്, തിരിഞ്ഞു നോക്കി അവൾ ആ വലിയ ഗേറ്റ് കടന്നപ്പോൾ, ഹൃദയത്തിലൊരു ശൂന്യത അനുഭവപ്പെട്ടു അവന്.
നിലാവിനോട്,ഒരിത്തിരി ദേഷ്യം തോന്നിയിരുന്നുവെങ്കിലും, ഇപ്പോൾ അതെല്ലാം മാറി സങ്കടാവസ്ഥയിലാണ് മനസ്സ്.
ആ നോട്ടം….
എത്രയും പ്രിയപ്പെട്ടവർ പിരിഞ്ഞു പോകുമ്പോഴുള്ള കണ്ണീർ നിറഞ്ഞ നോട്ടം…..
പറയാൻ കഴിയാതെ വാക്കുകൾ തൊണ്ടക്കുഴിയിൽ കിടന്ന് വട്ടം കറങ്ങുന്നതു പോലെ തോന്നിയപ്പോൾ, അവൻ നിലത്ത് മലർന്നുകിടന്നു.
മഴമാറി, മാനം തെളിഞ്ഞ് അമ്പിളിമാമൻ നിലാവിൻ്റെ വെട്ട മൊഴുക്കികൊണ്ടിരുന്നു.
അടുത്തുള്ള വിശാലമായ പാടത്തിനു മുകളിൽ മിന്നാമിന്നി കൂട്ടം നൃത്തം വെക്കുന്നുണ്ട്.
“നീ ഇതൊന്ന് പിടിപ്പിച്ചേ, മഴയെത്തും മുൻപെ എനിക്കു കൂടണയണം”
ഡ്രൈവർ സുഗുണൻ്റെ സംസാരം കേട്ടപ്പോൾ, രാജേഷ് ചിന്തകളിൽ നിന്നുണർന്ന്, അയാളിൽ നിന്ന് മദ്യഗ്ലാസ്സ് വാങ്ങി.
“ഇവിടെ ഇരുന്നുള്ള കള്ള്കുടി നിലാവ്മോൾ പോയാൽ തീർന്നു. ആ മാനേജർ ആളൊരു മുരടനാ “
വിഷമത്തോടെ സുഗുണൻ ചേട്ടൻ ആത്മഗതമെന്നോണം പറയുമ്പോൾ, അവൻ്റെ കണ്ണുകൾ ബസ് ഷെഡ്ഡിനുള്ളിൽ അലഞ്ഞു നടക്കുകയായിരുന്നു.
നാലഞ്ച് ബസ്സുകൾ ഉണ്ട്. ടയറുകളും മറ്റും അങ്ങിങ്ങായി കിടക്കുന്നുണ്ട്.
” ദുബായിയിൽ വലിയൊരു കമ്പനി നടത്തുന്ന വാസുദേവൻ മുതലാളിക്ക് ഈ ബസ് സർവീസിൻ്റെ ആവശ്യമൊന്നുമില്ല. ഒരിക്കൽ തൊഴിലാളികളുടെ പ്രശ്നം കാരണം നിർത്താൻ പോയതുമാണ് “
ഗ്ലാസിൽ പകുതിയോളം ഒഴിച്ച മദ്യം, വെള്ളം ഒഴിക്കാതെ ഒറ്റവലിക്ക് കുടിച്ച സുഗുണൻ, കൈയിലുണ്ടായിരുന്ന കപ്പലണ്ടി ഒരു നുള്ള് എടുത്ത് വായിലേക്ക് എറിഞ്ഞു ചവയ്ക്കാൻ തുടങ്ങി.
” ബസ്സ് സർവീസ് നിർത്തിയാൽ കുറെ പാവങ്ങൾ പട്ടിണിയാകുമെന്ന് പറഞ്ഞ്,അന്ന് ഈ നിലാവ് മോൾ ആണ് എതിർത്തത്. മോൾ പറഞ്ഞാൽ അതിനപ്പുറത്തേക്ക് ഒരു വാക്കില്ല മുതലാളിക്ക് “
ഒന്നു നിർത്തി സുഗുണൻ അടുത്ത ഗ്ലാസ്സും വായിലേക്ക് കമഴ്ത്തി
ചിറി തുടച്ചു.
“നാട്ടുക്കാർക്ക് അവളോടുള്ള സ്നേഹം നീ ഇന്നു കണ്ടതല്ലേ? പേര് പോലെ തന്നെയാണ് മോൾ. ഈ ഗ്രാമത്തിൻ്റെ നിലാവ് “
സുഗുണൻ ചേട്ടൻ്റെ ശബ്ദം കുഴഞ്ഞു തുടങ്ങിയിരുന്നപ്പോൾ.
” വല്യ പഠിപ്പൊക്കെയുണ്ടെങ്കിലും അതിൻ്റെ ഒരു ഗർവുമില്ല ൻ്റെ മോൾക്ക്. ഒഴിവുള്ള ദിവസങ്ങളിൽ അവൾ ഇന്നു വന്നതു പോലെ നമ്മുടെ ബസ്സിൽ വരും. ഓരോരുത്തരോടും വാ തോരാതെ സംസാരിക്കും. അതല്ലെങ്കിൽ നീ താമസിക്കുന്ന കോളനിയിൽ ഓരോരുത്തരുടെയും സുഖവിവരങ്ങൾ അന്വേഷിച്ച് നടക്കും”
ഒരു അത്ഭുത കഥ കേൾക്കുന്നതു പോലെ രാജേഷ് അയാളെ കേട്ടിരുന്നു.
” മുതലാളി ഇവിടുത്തെക്കാരനല്ല. ദൂരേന്ന് വന്നതാ. ഒരുപാട് പ്രാർത്ഥനകൾക്കും, വഴിപാടുകൾക്കും ശേഷം, വർഷങ്ങൾ കഴിഞ്ഞാണ് മോൾ ഉണ്ടായതെന്നു ഇവിടുള്ളവർ പറയുന്നു “
സങ്കടത്തോടെ പറഞ്ഞുക്കൊണ്ട് ഗ്ലാസിലേക്ക് മദ്യം നിറയ്ക്കുന്ന സുഗുണൻ ചേട്ടൻ്റെ കൈ വല്ലാതെ വിറയ്ക്കുന്നത് രാജേഷ് കണ്ടു.
“മോൾ പോയി കഴിഞ്ഞാൽ ഞാൻ ഇവിടുത്തെ ജോലി വിടും. ആ മാനേജർ സുദേവനുമായി യോജിച്ച് പോകാൻ കഴിയില്ല എനിക്ക് “
സുഗുണൻ, രാജേഷിനരികിലായ് ചേർന്നിരുന്നു.
“മോളും, സുദേവൻ്റെ മകനും തമ്മിൽ ഇഷ്ടത്തിലാണെന്ന് ഇവിടെ ചിലർ പറയുന്നുണ്ട്.ഞാനതു വിശ്വസിക്കില്ല. അവൻ പക്കാ ഫ്രോഡ് ആണ്. അവന് ഇല്ലാത്ത ദു:ശീലങ്ങൾ ഇല്ല”
സുഗുണനിൽ നിന്ന് ആ വാചകമുയർന്നതോടെ അതുവരെ തൊടാതിരുന്ന മദ്യഗ്ലാസ് എടുത്ത് രാജേഷ് വായിലേക്കു കമഴ്ത്തി.
ഒരു തീഗോളം താഴോട്ടേക്കിറങ്ങുന്നതു പോലെ തോന്നിയെങ്കിലും, അവൻ്റെ മനസ്സിലപ്പോൾ, കണ്ണീരോടെ വിട പറയുന്ന നിലാവിൻ്റെ മുഖമായിരുന്നു.
പതിവില്ലാത്ത കുടിയും കഴിഞ്ഞ്, സുഗുണൻ ചേട്ടനോട് യാത്രയും പറഞ്ഞ് രാജേഷ് ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ, കൊട്ടാര സദൃശ്യമായ ആ വീട്ടിൽ, ജനൽ തുറന്ന് പുറത്ത് ഒഴുകിപ്പടരുന്ന പാൽവെളിച്ചത്തിലേക്ക് നോക്കി നിൽക്കുകയായിരുന്നു നിലാവ്!
ബസ്സിലെ,യാത്രക്കാർക്കു മുന്നിൽ കണ്ടക്ടർ ബാഗും പിടിച്ച്, അപമാനിതനായി നിൽക്കുന്ന രാeജഷിൻ്റെ മുഖം ,അവളുടെ മനസ്സിൽ വല്ലാത്ത വേദനയുണർത്തിക്കൊണ്ടിരുന്നു.
” മോൾക്ക് ദുബായിലേക്ക് വരാൻ ഇഷ്ടമില്ലെങ്കിൽ വരണ്ട. ഇവിടെ മുത്തച്ഛനോടും, മുത്തശ്ശിയോടും ഒപ്പം നിന്നോ?”
പിന്നിൽ നിന്നുയർന്ന വാസുദേവൻ്റെ ശബ്ദം കേട്ടതും, നിലാവ് കണ്ണീർ തുടച്ച് ആ നെഞ്ചിലേക്ക് ചാഞ്ഞു.
” ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്കു വന്നതിൽ പിന്നെ എൻ്റെ മോളുടെ മുഖം തെളിഞ്ഞു ഡാഡി കണ്ടിട്ടില്ല”
തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന മോൾ തേങ്ങുകയാണെന്നറിഞ്ഞ അയാൾ, അവളുടെ പുറത്ത് പതിയെ തലോടി.
“ഈ ഒരു പോക്കോടു കൂടി അവിടെത്തെ ബിസിനസ്സ് ഡാഡി നിർത്തുകയാണ്. എനിക്കും, മമ്മിക്കും നിന്നെക്കാൾ വലുതല്ലല്ലോ മറ്റൊന്നും “
വാസുദേവൻ്റെ വാക്ക് കേട്ടതോടെ നിലാവ് പൊട്ടിക്കരഞ്ഞു.
എല്ലാം കേട്ട് വാതിലിനപ്പുറത്ത് നിന്ന വീണ അവർക്കടുത്തേക്ക് പതിയെ നടന്നുവന്നു.
മമ്മിയെ കണ്ടതും, കണ്ണീർ തുടച്ച് നിലാവ് അവരുടെ കവിളിൽ അമർത്തി ചുംബിച്ചു.
“ഈ മമ്മിയെ കണ്ടാൽ പ്രായം തോന്നാത്തത് എന്താണ് ഡാഡീ? ശരിക്കും എന്നെ പ്രസവിച്ചത് മമ്മി തന്നെയാണോ?’
നിലാവിൻ്റെ വാക്ക് കേട്ടതും ചിരിയോടെ വാസുദേവൻ, വീണയെ നോക്കിയെങ്കിലും, അവൾ ഒന്നുമറിയാത്ത പോലെ മകളെ മാറോട് ചേർത്ത് തഴുകുകയായിരുന്നു.
പൊടുന്നനെ വാസുദേവൻ്റെ മൊബൈൽ റിംഗ് ചെയ്തതും, അയാൾ കാതോരം ചേർത്തു.
“മോളൂ ഡാഡിയിപ്പോൾ വരാം.വീണേ കോളനിക്കു മുന്നിൽ ഒരു ബൈക്ക് ആക്സിഡൻറ്. ഞാൻ അവരെ ഹോസ്പിറ്റലിൽ ആക്കിയിട്ട് വരാം “
വാസുദേവൻ ധൃതിയിൽ താഴോട്ട് നടക്കാനൊരുങ്ങിയതും, നിലാവ് ആ കൈ പിടിച്ചു.
“ഡാഡിക്കും, മമ്മിക്കും നാളെ ദുബായിലേക്കു പോകണ്ടതല്ലേ. ഉറക്കം കളയണ്ട “
വാസുദേവൻ മറുപടി പറയും മുൻപെ, നിലാവ് താഴോട്ടേക്കിറങ്ങി.
വീണയും, വാസുദേവനും സ്തംഭിച്ചു നിൽക്കെ പോർച്ചിൽ നിന്നു കാർ ശരവേഗതയിൽ പുറത്തേക്കു പാഞ്ഞു പോകുന്നതിൻ്റെ ശബ്ദം അവർ കേട്ടു .
കോളനിക്കു മുന്നിലെ ഇലക്ടിക്ക്പോസ്റ്റിൽ ഇടിച്ചു കിടക്കുന്ന ബൈക്കിനെ, കാറിൻ്റെ വെളിച്ചത്തിൽ നിലാവ് ദൂരേ നിന്ന് കണ്ടു.
ബൈക്ക് കിടന്നിരുന്നിടത്ത് നിന്ന് കുറച്ചു മാറി വട്ടമിട്ടു നിൽക്കുന്ന ജനങ്ങൾക്കരികിലായ് അവളുടെ കാർ പാഞ്ഞു വന്നു നിന്നു.
അവൾ വില കൂടിയ ആ കാറിൻ്റെ ബാക്ക്ഡോർ തുറന്നതും, രണ്ടുമൂന്നാളുകൾ ചേർന്ന് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഒരു മനുഷ്യനെ പിൻസീറ്റിലേക്ക് കിടത്തി.
ചേച്ചി മുന്നിലിരുന്നോയെന്ന് പറഞ്ഞപ്പോൾ ഒരു മദ്ധ്യവയസ്ക്കയായ ഒരു സ്ത്രീ തൻ്റെ അടുത്ത് വന്നിരിക്കുന്നത് അവൾ കണ്ടു.
ദൈന്യത നിറഞ്ഞ ആ മുഖത്തേക്ക് നിലാവ് ഒരു മാത്ര നോക്കിയപ്പോൾ, ആ കണ്ണുകൾ നിറഞ്ഞു തൂവുന്നത് അവൾ കണ്ടു.
അവൾ പതിയെ സീറ്റിലമർന്നിരിക്കുന്ന ആ കൈകൾക്കു മീതെ കൈ വെച്ചതും, ഒരു ഞെട്ടലോടെ ആ സ്ത്രീ അവളെ നോക്കി.
” അമ്മ പേടിക്കണ്ട. ചേട്ടന് ഒരു കുഴപ്പവും ഉണ്ടാകില്ല.”
ആ ആശ്വാസത്തിൽ മനസ്സ് കുളിർന്നു പോയത് അവർ അറിഞ്ഞു.
“മോളേ നമ്മുടെ ബസ്സിലെ പുതിയ കണ്ടക്ടർക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്. ആൾ ഇത്തിരി വെള്ളത്തിലായിരുന്നു.”
പിറകിൽ നിന്നു ആരോ പറഞ്ഞപ്പോൾ, ആക്സിലേറ്ററിലേക്ക് അവളുടെ കാൽ അമർന്നു.
ഇലക്ട്രിക്ക് പോസ്റ്റുകളിലെ വെട്ടം, ഒരുമിന്നായം പോലെ പുറകോട്ടേക്കു പോകുന്നതു കണ്ട് ആ സ്ത്രിയുടെ കണ്ണുതുറിച്ചു.
” ൻ്റെ മോനാ രാജേഷ്. ഹാർട്ടിന് അസുഖമുള്ളോനാ. എന്നിട്ടാണ് കുടിച്ച് ബോധമില്ലാതെ “
ആ സ്ത്രീയുടെ വാക്കുകൾ നിലാവ് കേൾക്കുന്നുണ്ടെങ്കിലും അവയ്ക്ക് ഉത്തരം പറയാതെ അവളുടെ കണ്ണുകൾ എതിരെ വരുന്ന വണ്ടികളിലെ പ്രകാശത്തിലേക്ക് നീണ്ടു കിടക്കുകയായിരുന്നു.
അസംഖ്യം വാഹനങ്ങൾക്കിടയിലൂടെ, തൻ്റെ മകൻ്റെ ജീവൻ രക്ഷിക്കാൻ വേണ്ടി
റോക്കറ്റ് പോലെ കുതിക്കുന്ന കാറിനെ നിയന്ത്രിക്കുന്ന പെണ്ണിനെ ആ,സ്ത്രീ കണ്ണെടുക്കാതെ നോക്കിയിരുന്നു.
ഹോസ്പിറ്റലിൻ്റെ പോർച്ചിലേക്ക് കാർ ഇരമ്പലോടെ കയറി നിന്നതും, കാത്തിരുന്ന പോൽ,ഒരു സ്ട്രെക്ചർ അവർക്കരികിലേക്ക് ഒഴുകിയെത്തി.
സ്ടെക്ചർ,കാഷ്വാലിറ്റിയിലേക്ക് കടന്നപ്പോൾ, സുന്ദരിയായ ഒരു ഡോക്ടർ ഉറക്കച്ചടവോടെ അവിടേക്ക് കടന്നു വന്നു.
ഡോക്ടർ, രാജേഷിനെ പരിശോധിക്കുന്നതിനിടയിൽ നിലാവിൻ്റെ ഫോണിലേക്ക് തുരുതുരാ കോൾ എത്തിയതും, അവൾ മൊബൈൽ സ്വിച്ച്ഡ്ഓഫ് ചെയ്തു.
പരിശോധനകൾക്കു ശേഷം ഡോക്ടർ, നിലാവിനെ നോക്കി പുഞ്ചിരിച്ചു.
“വല്യ പരിക്ക് ഒന്നും കാണാനില്ല. ഇനി എക്സറെ എടുത്ത് നോക്കിയാൽ മാത്രമേ വല്ല സ്ക്രാച്ചും മറ്റും അറിയാൻ പറ്റൂ “
“എല്ലാ ടെസ്റ്റും നടത്തണം പ്രിയാ! അതിനു വേണ്ടിട്ടു കൂടിയാ ഗവർമെണ്ട് ഹോസ്പിറ്റലിലേക്ക് പോകാതെ ഇവിടെ തന്നെ വന്നത്-.പോലീസ് കേസും മറ്റും ഞാൻ സോൾവ് ചെയ്തോളാം. നീ പേടിക്കണ്ട “
ഡോക്ടർ കുറച്ചു നേരം നിലാവിൻ്റെ കണ്ണിലേക്ക് നോക്കി.
“നിൻ്റെ ആരാ ഈ രോഗി?”
“അങ്ങിനെ ചോദിച്ചാൽ ഇപ്പോൾ പറയാൻ എൻ്റെ കൈയിൽ ഒരു ഉത്തരമേയുള്ളൂ. എൻ്റെ ബസ്സിലെ കണ്ടക്ടർ “
പൊടുന്നനെ അവർക്കിടയിലേക്ക് രാജേഷിൻ്റെ അമ്മ വന്നു.
” ഡോക്ടർ രാജേഷിൻ്റെ അമ്മ വാസന്തിയാണ് ഞാൻ. എൻ്റെ മകന് കുഴപ്പം വല്ലതും?”
ഡോക്ടർ പുഞ്ചിരിയോടെ അവരെ നോക്കി.
“പേടിക്കാനുള്ള ഒരു കുഴപ്പവും ഇപ്പോൾ ഇല്ല അമ്മേ. ഇനിയൊട്ട് പേടിക്കേണ്ട കാര്യവുമില്ല. നിലാവ് വാസുദേവനാണല്ലോ ഈ കേസ് ഏറ്റെടുത്തിട്ടുള്ളത് !
ഡോക്ടർ പ്രിയയുടെ അർത്ഥം വെച്ചുള്ള സംസാരം നിലാവിന് വല്ലാത്ത അസ്വസ്ഥതയുളവാക്കി.
“നിനക്ക് അത്ര പേടിയാണെങ്കിൽ രോഗി രണ്ട് ദിവസം ഇവിടെ കിടക്കട്ടെ “
നിലാവിനോട് പറഞ്ഞ് കൊണ്ട് ഡോക്ടർ പുറത്തേക്ക് പോയപ്പോൾ, രാജേഷിൻ്റെ അമ്മ നന്ദിയോടെ അവളുടെ കൈ കൂട്ടി പിടിച്ചു.
“ൻ്റെ മോളെ ദൈവം രക്ഷിക്കും”
പറഞ്ഞു തീർന്നതും അവർ കരഞ്ഞു പോയിരുന്നു.
“എനിക്കും ഒരു മോൾ ഉണ്ടായിരുന്നു. ജീവിച്ചിരിക്കാണെങ്കിൽ മോളുടെ അതേ പ്രായം “
” മോൾ എങ്ങിനെയാണ് മരിച്ചത്?”
ആ അമ്മയെ മാറോട് ചേർത്ത് നിലാവ് ചോദിക്കുമ്പോൾ, അവളുടെ മിഴികൾ എന്തിനു വേണ്ടിയോ നിറഞ്ഞിരുന്നു.
“മരിച്ചതല്ല. വിറ്റതാണ് എൻ്റെ അനിയത്തിക്കുട്ടിയെ “
പൊടുന്നനെ രാജേഷിൻ്റെ ശബ്ദം ഉയർന്നതും, നിലാവും, അമ്മയും ഞെട്ടിത്തിരിഞ്ഞു.
” ആ കുഞ്ഞിമുഖം കണ്ട് കൊതി തീരുംമുൻപെ അച്ഛനും അമ്മയും കൂടി ആർക്കോ വിറ്റു അവളെ “
നിലാവ് ഞെട്ടിത്തെറിച്ചു രാജേഷിൻ്റെ അമ്മയെ നോക്കിയപ്പോൾ, അവർ തല കുനിച്ചിരുന്നു കരയുകയായിരുന്നു.
രാജേഷിൻ്റെ ഇരു കവിളിലൂടെയും കണ്ണീർ ഒഴുകുന്നത് കണ്ട നിലാവ് തൻ്റെ കൈ കൊണ്ട് തുടച്ചുകൊണ്ട് അവനെ നോക്കി ഇരുന്നു.
” എനിക്കറിയാം അമ്മേ അവൾ മരിച്ചതല്ല എന്ന്. കുടിച്ചു വരുന്ന ദിവസങ്ങളിൽ അച്ചൻ പലപ്പോഴും എന്നോടു അമ്മ കേൾക്കാതെ പറയുന്ന ഒരു വാചകമുണ്ട്. അവൾക്കു പകരം ഹാർട്ടിന് തകരാറുള്ള നിന്നെ വിറ്റാൽ മതിയായിരുന്നെന്ന് “
രാജേഷിൻ്റെ വാക്ക് കേട്ടതോടെ ഒരു ഞെട്ടലോടെ അമ്മ അവനെ നോക്കി.
” ഇത്രയും നാൾ ഇത് ഞാൻ പറയാതിരുന്നത് അമ്മ,വേദനിക്കണ്ടെന്നു കരുതീട്ടാ”
ഒരു മരപ്രതിമ കണക്കെ ആ സ്ത്രീ മകനെ നോക്കിയിരുന്നു.
‘ കള്ളിനും, കഞ്ചാവിനും, പെണ്ണിനും വേണ്ടി അച്ഛൻ ഇതല്ല ഇതിനപ്പുറം ചെയ്യുമെന്ന് അറിയാം. പക്ഷെ അമ്മയ്ക്ക് ഞങ്ങളെയും കൊണ്ട് എവിടേക്കെങ്കിലും ഓടിപ്പോകായിരുന്നില്ലേ? അല്ലെങ്കിൽ ഒരു നുള്ളു വിഷത്തിൽ ഒന്നിച്ചു തീരാമായിരുന്നില്ലേ?”
രാജേഷ് കണ്ണുതുടച്ചുകൊണ്ട് നിലാവിനെ നോക്കി.
” ഇന്ന് ബസ്സിൽ വെച്ച് ഇവളെ കണ്ടപ്പോൾ മറവിയിലൊതുക്കിയിരുന്ന എൻ്റെ അനിയത്തിക്കുട്ടിയെ പറ്റിയുള്ള ഓർമ്മകൾ തികട്ടി വന്നു.ആ വിഷമത്തിലാണ് ഞാൻ പതിവില്ലാതെ കള്ള് കുടിച്ചതും ഈ അപകടമുണ്ടായതും “
രാജേഷ് കിതപ്പോടെ നിർത്തി നിലാവിനെ നോക്കി.
“ഇനി മോൾ പൊയ്ക്കോ! അച്ഛനും അമ്മയും ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാവും”
രാജേഷ് പറഞ്ഞപ്പോൾ അവൾ അവനെ സങ്കടത്തോടെ നോക്കി.
“ഇനി അനിയത്തിക്കുട്ടി ഇല്ലായെന്ന് ചേട്ടൻ വിഷമിക്കണ്ട. ഞാൻ ചേട്ടൻ്റെ അനിയത്തിക്കുട്ടി തന്നെയാണ്.അമ്മയുടെ മോളും “
അതും പറഞ്ഞ് വാസന്തിയമ്മയുടെ തോളിൽ ചാരിയിരിക്കുമ്പോഴും അവിശ്വസനീയമായ ഒരു കഥ കേട്ട ഞെട്ടലിൽ നിന്ന് അവൾ വിമുക്തയായിരുന്നില്ല.
ഒരു അമ്മയ്ക്ക് സ്വന്തം മകളെ വിൽക്കാൻ കഴിയോ?
ആ ചോദ്യത്തിൻ്റെ ഉത്തരമെന്നോണം, മകളുടെ വരവും കാത്ത് ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു രണ്ടു പേർ.
“ചേട്ടാ എത്ര നേരമായി മോളെ ഞാൻ വിളിക്കുന്നു. പക്ഷേ ഫോൺ എടുക്കുന്നില്ല. നമ്മൾക്കൊന്ന് ഹോസ്പിറ്റൽ വരെ പോയി നോക്കിയാലോ?”
സങ്കടത്തോടെ വീണ പറഞ്ഞപ്പോൾ, വാസുദേവൻ പതിയെ തലയാട്ടി.
കണ്ണിൽകണ്ട ഡ്രസ്സ് വാരിയുടുത്ത് താഴേക്കിറങ്ങുമ്പോഴും, അവരുടെ മുഖത്ത് വല്ലാത്ത വിഷമം തളംകെട്ടികിടന്നിരുന്നു.
“നീ എന്താണ് വീണാ, മോൾ ഒരു തമാശ പറഞ്ഞിട്ടും ചിരിക്കാതിരുന്നത്?”
കോരിച്ചൊരിയുന്ന മഴയിലേക്കും നോക്കി കാർ ഓടിപ്പിക്കുമ്പോൾ വാസുദേവനിൽ നിന്നുയർന്ന ചോദ്യം കേട്ട് വീണ, ഭർത്താവിനെ നോക്കി.
” മോൾഎന്ത് തമാശ പറഞ്ഞിട്ടാണ് ഞാൻ ചിരിക്കാതിരുന്നിട്ടുള്ളത്? ”
“അമ്മയെ കണ്ടാൽ പ്രായം തോന്നുകയില്ലായെന്നും, അവളെ പ്രസവിച്ചത് മമ്മി തന്നെയാണോ എന്നും “
വാസുദേവൻ്റെ സംസാരം കേട്ടപ്പോൾ, അവൾ കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കിയിരുന്നു’
എതിരെ വരുന്ന വാഹനങ്ങളുടെ പ്രകാശത്തിൽ, അവളുടെ കണ്ണീർ തിളങ്ങി.
” അവൾ പറഞ്ഞതു തമാശയാണോ ദേവേട്ടാ?? ഞാൻ അവളെ
നൊന്തുപ്രസവിച്ച അമ്മയാണോ?”
ഗദ്ഗദത്തോടെ വീണ ചോദിച്ചപ്പോൾ, വാസുദേവൻ ഉത്തരമെന്നോണം ഇടംകൈകൊണ്ട് ഭാര്യയെ തന്നിലേക്ക് ചേർത്തു പിടിക്കുമ്പോഴാണ് രക്തം മരവിപ്പിക്കുന്ന ആ കാഴ്ച അയാൾ കണ്ടത്.
തങ്ങളുടെ കാറിന് നേർക്ക് പാഞ്ഞു വരുന്ന തടിലോറി.
പാഞ്ഞു വരുന്ന തടിലോറിക്കു മുന്നിൽ ഒന്നും ചെയ്യാൻ കഴിയാതെ അവർ കണ്ണടച്ചിരുന്നപ്പോൾ, കാർ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുക്കൊണ്ട് ഒന്നു രണ്ട് വട്ടം കറങ്ങി തിരിഞ്ഞ് നിലംപതിച്ചിരുന്നു.
“ഈ പ്രാവശ്യം മൂന്നും കെണിയിൽപെട്ടു”
തടിലോറിക്കു പിന്നിലായ് വന്നിരുന്ന കാറിലിരുന്നു, പപ്പടം പോലെ പൊടിഞ്ഞിരുന്ന കാറിനെ നോക്കി മാനേജർ സുദേവൻ ക്രൂരമായി പുഞ്ചിരിക്കുമ്പോൾ, വാസന്തിയമ്മയുടെ തോളിൽ മയങ്ങി കിടന്നിരുന്ന നിലാവ് വല്ലാത്തൊരു നിലവിളിയോടെ ഞെട്ടിയുണർന്നു.
പോറ്റമ്മയും, അച്ഛനും മരിച്ചതറിയാതെ, ജാനകിയെയും നോക്കി കണ്ണുമിഴിച്ചിരുന്ന അവളിൽ നിന്ന് കണ്ണീർ മഴ പെയ്തു തുടങ്ങിയിരുന്നപ്പോൾ അവർ പതിയെ അവളുടെ മുഖം തൻ്റെ മാറോട് ചേർത്തു പിടിച്ചു…
നൊന്തു പ്രസവിച്ച തൻ്റെ മകൾ ആണെന്നറിയാതെ…..
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…