അവളെ എങ്ങനെയെങ്കിലും വിളിച്ച് ആശ്വസിപ്പിക്കണം എന്ന് മാത്രമായിരുന്നു ഹാരിസിന്റെ മനസ്സിൽ…

ഉടൻ വായിച്ചു തീർക്കാവുന്ന ഒരു കഥ …🙂 18 +മാത്രം വായിക്കുക 😑

ഗോവൻ യാത്ര

രചന: RJ SAJIN

ഏറെനാളത്തെ ആഗ്രഹമായിരുന്നു ഗോവൻ ട്രിപ്പ് .അവിടിവിടുന്നൊക്കെ കാശൊക്കെ ഒപ്പിച്ച് അഭിയും ഹാരിസും യാത്ര തിരിച്ചു .

ഗോവയിൽ പോകണം ആറുമാതിക്കണം തിരികെ വരണം ഇതുമാത്രമാണ് ഇരുവരുടേം മനസ്സിൽ .

ഓർത്തഡോക്സ് കുടുംബങ്ങളായതുകൊണ്ട് കൂടുതൽ യാത്രകളും തീർത്ഥാടനയാത്രകളായിരുന്നു .

വീട്ടുകാർ അറിയാതെയാണ് ഹോസ്റ്റലിൽ നിന്നും ഇരുവരും യാത്ര തിരിച്ചത് .

ട്രെയിനിൽ ഇരിക്കുംതോറും മനസ്സിൽ ഗോവൻ കാഴ്ച്ചകൾ മാറി മാറി വന്നുകൊണ്ടിരുന്നു .

അഭിക്കാണേൽ ഇടയ്ക്ക് ചെറിയ കുറ്റബോധവും വന്നുപോയി .മറ്റൊന്നുമല്ല വീട്ടുകാർ കടുത്ത ദൈവഭക്തിയുള്ളവരാണ് .അച്ഛനാണേൽ പള്ളിയിൽ നിന്നും മലയാറ്റൂർ ,എടത്വ തുടങ്ങിയ പള്ളികളിൽ നേർച്ചയൊക്കെയായി പോയിരിക്കുന്നു..അമ്മ വീട്ടിലിരുന്ന് എപ്പോളും നമുക്ക് വേണ്ടി പ്രാർത്ഥനയും .

താനിവിടെ അടിച്ചുപൊളിക്കാൻ ഗോവയിലും .

ഇതിനിടയിലെ ഹാരിസിന്റെ ഗോവൻ വിവരണങ്ങൾ അവനെ വീണ്ടും ഉന്മാദത്തിലേക്ക് എത്തിച്ചു .

കാത്തിരിപ്പിന് വിരാമമിട്ടു ഇരുവരും ഗോവയിലെത്തി .ആർത്തിരമ്പുന്ന കടൽത്തിരകൾ പോലെ ഇരുവരുടെയും മനം സന്തോഷം കൊണ്ട് നിറഞ്ഞു .

ഏറിയ സമയവും കോൾവ ,കല്ലാംകോട്ട് തിടങ്ങിയ ബീച്ചുകളിലായിരുന്നു അവർ ചിലവഴിച്ചത് .

അടിച്ചുപൊളിച്ചു നടന്നെന്ന് പറഞ്ഞാൽ ശരിക്കും കളറായി .

തിരികെ വരാൻ ടിക്കെറ്റ് എടുത്ത് ട്രെയിനിലിരിക്കുന്നെരമാണ് അവരുടെ മുഖത്തെ ചിരി ഇല്ലാണ്ടായത് .

രണ്ടാളുടെ പേഴ്‌സും ഫോണും ബാഗിൽ നോക്കിയപ്പോൾ കാണുന്നില്ല . അതിനുപകരമായി ആരുടെയോ പുതിയ ടീഷർട്ടും പാന്റ്സും .

രണ്ടാളുടേം ബോധം പോയ അവസ്ഥ .ഹരിസാണേൽ അങ്ങ്‌ മരവിച്ചു പോയി .

താനും കാമുകിയുമായുള്ള ഒട്ടനവധി സ്വകാര്യ ചിത്രങ്ങൾ ഉള്ള ഫോണാണ് അത് . അത് പുറത്തായാലുള്ള സംഭവവികാസങ്ങൾ ,അവൾ എന്തെങ്കിലും കടുംകൈ ചെയ്യുമോ തുടങ്ങിയ ചിന്തകൾ ഹാരിസിനെ വല്ലാതെ വരിഞ്ഞുമുറുക്കി .

ഒരു ചായകുടിക്കാൻപോലും കയ്യിൽ കാശില്ല. എങ്ങനെ തിരികെയെത്തും എന്ന വിഷമത്തിൽ അഭിയും .

പോലീസിൽ കംപ്ലൈന്റ് ചെയ്തതും ഏതോ മലയാളീടെ സുമനസ്സാലെ തിരികെ വരാൻ പറ്റിയതും വീട്ടുകാരുടെ പ്രാര്ഥനയാണെന്ന് മാത്രം വിശ്വസിച്ചവർ ഹോസ്റ്റലിൽ പോകാതെ നാട്ടിൽ എത്തിച്ചേർന്നു .

നിരാശമാത്രമായിരുന്നു ആ യാത്ര അവർക്ക് നൽകിയതും .

നാട്ടിലൂടെ നടക്കുന്നേരം പലരുടെയും അടക്കംപറച്ചിലും ഹാരിസിനെ നോക്കിയുള്ള ചിരിയും അവരെ വല്ലാണ്ട് പരിഭ്രമത്തിലാക്കി .

ഹാരിസിനെ ഒറ്റയ്ക്ക് വിടാതെ അഭി അവന്റെ വീട്ടിൽ കൊണ്ടുപോയി .

“കണ്ണും ചിമ്മി കണ്ണും ചിമ്മിക്കാണും ..കനവാണീ ബാംഗ്ലൂർ …”

ടിവിയിലെ ആ പാട്ടോടെയാണ് അവരെ ആ വീട് സ്വീകരിച്ചത് .സിനിമ കണ്ടുകൊണ്ടിരുന്ന അനിയൻ ഹാരിസിനെ വല്ലാണ്ട് നോക്കിയ ശേഷം

“ചേട്ടൻ ഇവിടെ ഉണ്ടോ എന്ന് ചോദിച്ച് ആരൊക്കെയോ വിളിച്ചിരുന്നു “

അൽപ്പം വിറയലോടെ “മ്മ്” എന്ന് മാത്രം ഹാരിസ് മൂളി .

കുറെ ജപമാലയും ചെടികളും ബൈബിളും ബാഗുകളും കട്ടനിരുന്ന ഗ്ലാസും കണ്ടപ്പോൾ അച്ഛൻ പള്ളിയിൽ നിന്ന് മടങ്ങി വന്നെന്ന് മനസ്സിലായി .

ഇനി അച്ഛനെ ഫേസ് ചെയ്യാൻ വയ്യാത്തതുകൊണ്ട് രണ്ടാളും നേരെ മുറിയിലേക്ക് പോയി .

മുറിയിലിരുന്ന് അഭി ഹാരിസിനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. നിറകണ്ണുകളുമായി ഹാരിസ് ബെഡിൽ കമഴ്ന്നുവീണു .

എന്തൊക്കെയോ ഫോണിൽ നിന്നും ലീക്കായിട്ടുണ്ടെന്ന് അപ്പോഴേക്കും ഉറപ്പായി .

അവളെ എങ്ങനെയെങ്കിലും വിളിച്ച് ആശ്വസിപ്പിക്കണം എന്ന് മാത്രമായിരുന്നു ഹാരിസിന്റെ മനസ്സിൽ .. പൊട്ടബുദ്ധിയിൽ എന്തേലും ചെയ്യോ എന്നുള്ള ഭയം അവനെ വല്ലാണ്ട് അലട്ടി .

“അഭീ ……”

ഗാംഭീര്യമാർന്ന ശബ്ദത്തിൽ അച്ഛൻ ഉറക്കെ വിളിച്ചു .

ഇത് കേട്ട ഞെട്ടലോടെ അഭി ഹാരിസിനെ നോക്കി .ഹാരിസിനെ മുറിയിൽ ഒറ്റയ്ക്കാക്കിപ്പോകാൻ ഒരു പേടിയുള്ളതു കൊണ്ടാവണം അവനേം വിളിച്ചെഴുന്നേല്പിച്ച് ഹാളിലേക്ക് പോയി .നടക്കുന്നേരം ഇരുവരുടേം മനസ്സിൽ കുറേ ചോദ്യങ്ങള്ക്കുള്ള മറുപടികളിടെ പ്ലാനിങ് ആയിരുന്നു .

ആഹ് ഹാരിസും ഇവിടെയുണ്ടായിരുന്നോ …വീട്ടിലെല്ലാവർക്കും സുഖമല്ലേ ….?

“ആ സുഖമാണ് ..”

ഒട്ടും സന്തോഷമില്ലാതെ അത്രയും ഹാരിസ് പറഞ്ഞൊപ്പിച്ചു .

ദാ ..ഞാൻ മലയാറ്റൂരിൽ നിന്നും വാങ്ങിയ പുതിയ ബാഗും അതില് നിനക്ക് ടീഷർട്ടും ഉണ്ട് .പാകമാണോ എന്ന് നോക്കിക്കോ ..

മ്മ്മ് എന്നുമൂളി അഭി ആ ബാഗ് ചെന്നെടുത്തു .

നല്ല പരിചയമുള്ള ബാഗ് .അതെ നമ്മൾ ഗോവയിൽ നിന്നും വാങ്ങിയ നമ്മുടെ സാധനങ്ങൾ ഇട്ടുവെച്ച പോലത്തെ പുതിയ ബാഗ് .

രണ്ടുപേർക്കും കിളിപോയ അവസ്ഥ .

തുണി മുറിയിൽപോയി ഇടാമെന്നും പറഞ്ഞു ബാഗുമെടുത്ത് വേഗം മുറിക്കുള്ളിൽ പോയി .

നടന്നു നീങ്ങുന്നേരം തന്നെ വലിയ അറയ്ക്കുള്ളിലെ കുഞ്ഞ്‌ അറ തുറന്നു .

ദേ കിടക്കുന്നു ഫോണും പേഴ്‌സുമെല്ലാം ..ഒരു ഞെട്ടലായിരുന്നു ആ കണ്ണുകളിൽ .

എന്താണ് സംഭവിച്ചത് ..തല പെരുത്ത് കയറാൻ തുടങ്ങി . ഉള്ളിൽ സന്തോഷത്തിൻറെ മാലപ്പടക്കം .

സംഭവം ഗോവയിൽ വെച്ച് ബാഗുകൾ തമ്മിൽ മാറിയതാണ് എന്ന സത്യം ഏറെനേരത്തെ ചിന്തകൾക്ക് ശേഷമാണ് അവർ തിരിച്ചറിഞ്ഞത് .

പിന്നെ മലയാറ്റൂർ പള്ളിയിലൊക്കെ പോയ അച്ഛൻ എങ്ങനെ ബാഗ് മാറിയെടുക്കും എന്ന ചിന്തയായി ..

ടിവിയിൽ അപ്പോൾ ബാംഗ്ലൂർ ഡേയ്സ് സിനിമയിൽ വിജരാഘവനെ കാണാതെ എല്ലാവരും അലയുന്ന ഭാഗമെത്തിയിരുന്നു .