എന്താടോ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്.പെൺകുട്ടിയോളെ ആദ്യമായി കാണുകയാണോ…

രചന: സുധീ മുട്ടം

ചേട്ടാ മൂന്നു ചായ, നല്ല കടുപ്പത്തിൽ “

ശബ്ദം കേട്ടിടത്തേക്ക് ശങ്കരേട്ടനൊന്നു തിരിഞ്ഞുനോക്കി.ഫ്രീക്കത്തികളായ മൂന്നുപെൺകുട്ടികൾ.തുടുത്ത തക്കാളിപ്പഴം പോലെയുള്ള കവിളുകളുളള സുന്ദരിമാർ.

ഒന്നിനു ചിരിക്കുമ്പോൾ നുണക്കുഴിക്കവിളും രണ്ടാമത്തേതിനു മൂക്കുത്തിയും മൂന്നാമത്തേത് കാക്കപ്പുളളി താടിക്കുളളവളും.സൗന്ദര്യത്തിൽ മൂന്നും ഒന്നിനൊന്നു മെച്ചം.

ചായകുടിക്കുകയായിരുന്ന ഞാനവളുമാരെ മാറിമാറി നോക്കിക്കൊണ്ടിരുന്നു.

“എന്നാ സൗന്ദര്യമാ .ഹൊ മനോഹരം”

അറിയാതെ ഞാനെന്റെ ശരീരത്തിലേക്കൊന്നു നോക്കി.കറുത്തിരണ്ട് തടിച്ചയൊരു രൂപം.ട്യൂൺ ചെയ്താൽക്കൂടി ഒരെണ്ണം പോലും വീഴില്ല.എന്റെ രൂപത്തെ മനസ്സാൽ ശപിച്ചു ഞാൻ ചായകുടി തുടർന്നു. ഇടക്കിടെ കളളക്കണ്ണുകൊണ്ടു അവളുമാരെയും ഒന്ന് ഉഴിയും.

കൂട്ടത്തിലെ കാക്കപ്പുളളിയാണു എന്റെ കളളനോട്ടം കണ്ടുപിടിച്ചത്.

“എന്താടോ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്.പെൺകുട്ടിയോളെ ആദ്യമായി കാണുകയാണോ”

എന്റെ മെക്കിട്ടു കേറുന്നതു കണ്ടാണു ശങ്കേരേട്ടൻ ഇടപെട്ടത്.

“അവനങ്ങനാ മക്കളേ നോക്കുന്നത്.നിങ്ങൾ തെറ്റിദ്ധരിക്കണ്ട”

സമയത്ത് ശങ്കരേട്ടൻ പറഞ്ഞതുകൊണ്ട് മാനക്കേടിൽ നിന്നും രക്ഷപ്പെട്ടു. ചായകുടിയും കഴിഞ്ഞു അവളുമാർ പോയി.

“ഏതാ ശങ്കരേട്ടാ ഈ മദാമ്മമാർ”

“എടാ അത് വാര്യത്തെ സിനിഷയുടെ കൂട്ടുകാരികളാ വെക്കേഷനു വന്നതാ അവരവിടെ”

“ആഹാ എനിക്കു കുറച്ചുദിവസത്തേക്കു വായിനോക്കാനുളളതായി”

“എടാ നാണം കെട്ടവനേ എല്ലാവരുടെയും വായിലിരിക്കുന്നതു കേട്ടാലെങ്കിലും നാണം മാറണം.ഉളുപ്പില്ലാത്തവനേ”

ഞാനൊരു ഇളിച്ചചിരി പാസാക്കി

“ടാ ജോലിവല്ലതും ഉടനെ ശരിയാകുമോ.കുറെ പരീക്ഷയൊക്കെ എഴുതിയല്ലോ”

“അതിനൊക്കെ തലവര വേണം ചേട്ടാ”

ചായക്കാശും കൊടുത്തു ഞാനിറങ്ങി നടന്നു.ഇന്നെങ്കിലും സമയത്ത് പണിക്കു ചെല്ലണം.ആകെയുള്ള പെയിന്റിംഗ് പണിപോയാൽ പിന്നെ പട്ടിണിയാണു..

ജോലികഴിഞ്ഞു വന്നാൽ ശങ്കരേട്ടന്റെ കടയിൽ നിന്നും ചായയും കുടിച്ചിട്ട് അമ്മക്കു പരിപ്പുവടയും വാങ്ങിയേ വീട്ടിലേക്കു പോകൂ.അമ്മക്കു ജീവനാണു പരിപ്പുവട.ശങ്കരേട്ടന്റെ രുചിയുളള ചായയും പരിപ്പുവടയും ഫെയ്മസ്സാണ്. ദൂരെയുള്ള നാട്ടിൽ നിന്നുവരെ ആൾക്കാർ കടയിലെത്താറുണ്ട്.

കടയിലേക്കു വരുമ്പോൾ സിനിഷയും കൂട്ടുകാരികളുമുണ്ട്.സിനിഷ എനിക്കൊരു ഹായ് പറഞ്ഞു.തിരിച്ച് ഞാനും ഹായ് പറഞ്ഞിട്ടു ശങ്കരേട്ടനോടു ചായവാങ്ങിക്കുടിച്ചു.

ഇടക്കിടെ എന്നെനോക്കി അവളുമാർ എന്തെക്കയോ പിറുപിറുക്കുന്നു.ഞാനതു മൈന്റ് ചെയ്യാതെ പരിപ്പുവടയും വാങ്ങി വീട്ടിലേക്ക് പോയി.

എന്നെക്കണ്ടതേ അമ്മ പരിപ്പുവട തട്ടിപ്പറിച്ചു.അമ്മക്കു അങ്ങനെ വാങ്ങണതാ ഇഷ്ടം.പരിപ്പുവടയിൽ പകുതി മുറിച്ചു അമ്മയെന്റെ വായിൽ വെച്ച് തരും.തിരിച്ച് ഞാനുമങ്ങനെ നൽകും.ഓർമ്മവെച്ച നാളുമുതൽ ഉളള ശീലമാണത്.

എന്റെ വളരെ ചെറുപ്പത്തിലേ അച്ഛമരിച്ചു.എന്നെ വളർത്താനായി അമ്മയൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

“എന്താടാ വാവേ കണ്ണുനിറഞ്ഞിരിക്കുന്നത്”

“അതുപൊടി വല്ലതും വീണതായിരിക്കും അമ്മച്ചീ”

“വാവേ നിന്നെഞാൻ കാണാൻ തുടങ്ങീട്ട് വർഷം ഇരുപത്തിയെട്ടായി.നിന്റെ കണ്ണു നിറഞ്ഞാലെനിക്കറിയാം”

“എന്തിനാ അമ്മേ എനിക്കിങ്ങനെ കറുത്തിരണ്ട രൂപം.എനിക്കു തന്നെ നാണക്കേടാകുന്നു”

“അവരുടെ അച്ഛന്റെയും അമ്മയുടെ നിറമേ മക്കൾക്കു കിട്ടൂ.ഞങ്ങൾ കറുത്തവരല്ലേ.പിന്നെ നിനക്കെന്തിനാ ഇത് അപകർഷതാബോധം. കളളക്കണ്ണനും കാർവർണ്ണനല്ലേ.അവരവർക്കു വേണ്ടതു ആത്മവിശ്വാസമാണു”

അമ്മയെനിക്ക് ഇടക്കിടെ ഇങ്ങനെ ഉപദേശങ്ങൾ തരാറുണ്ട്.ഡിഗ്രിയും ബിരുദവും കഴിഞ്ഞു. പരീക്ഷയെഴുതണുണ്ട്.മൂന്നാലു വേക്കൻസിയുടെ റാങ്ക്ലിസ്റ്റിൽ പേരുളളതാണു ആകെയുള്ള ആശ്വാസം.പണ്ടേ പോലീസാകണമെന്നാണു ആഗ്രഹം.

ശങ്കരേട്ടന്റെ ചായക്കടയിൽ വെച്ചാണാ സംശയം ആദ്യം തോന്നിയത്. കാക്കപ്പുളളി പഴയതുപോലെ ധാർഷ്ട്യമായി നോക്കുന്നില്ല.ഇടക്കിടെ ചെറിയൊരു മന്ദഹാസം ആ ചുണ്ടിൽ വിരിയുന്നത് ഞാൻ കണ്ടു.മനസിനു ആഗ്രഹം തോന്നിയെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ പെട്ടന്നൊരീസം അവരെ കണ്ടില്ല.അവർ പോയെന്നു ശങ്കരേട്ടനാണു പറഞ്ഞത്.മനസ് വല്ലാതെ നീറിയതുപോലെയൊരു അനുഭവം .അല്ല ഉളളം പിടക്കുന്നുണ്ട്.അർഹതയില്ലെങ്കിലും കാക്കപ്പുളളി ഹൃദയത്തിൽ കൂടുകൂട്ടിയിരിക്കുന്നു.

മാസങ്ങൾ വളരെവേഗം കൊഴിഞ്ഞു കൊണ്ടിരുന്നു. പതിവുപോലൊരു ദിവസം ജോലികഴിഞ്ഞു വീട്ടിലെത്തുമ്പോൾ മുറ്റത്തൊരു കാറുകിടക്കുന്നു. അത്ഭുതത്തോടെ ഞാനകത്തു ചെല്ലുമ്പോൾ അമ്മ ആരോടൊക്കയോ കുശലം പറയുന്നു.

രണ്ടു മദ്ധ്യവയസ്ക്കരായ ദമ്പതികളുടെ കൂടെ കാക്കപ്പുളളിയെ കണ്ടു.

“ടാ മോനെ നിന്നെ കാണാൻ വന്നവരാ ഇവർ”

അപ്പോളാണു കാക്കപ്പുളളിയുടെ അച്ഛൻ പറഞ്ഞത്

“മോൾക്കു വാവയെ ഇഷ്ടമാണെന്ന്.ഞങ്ങളിന്നുവരെ അവളുടെ ഒരാഗ്രഹത്തിനും എതിരു നിന്നട്ടില്ല.നിങ്ങൾക്കു സമ്മതമാണെങ്കിൽ ഞങ്ങളുടെ മകളെ ഇവിടെ ഏൽപ്പിക്കാൻ ഞങ്ങ ൾക്കിഷ്ടമാണ്.കൂലിപ്പണിയായായും അവളെ അന്തസായി നോക്കിയാൽ മതി.മറ്റൊന്നും ഞങ്ങൾക്ക് വിഷയമല്ല”

കാക്കപ്പുളളിയുടെ മുഖം സന്തോഷത്താൽ വിടരുന്നത് ഞാനറിഞ്ഞു.എന്നോടു സംസാരിക്കുമ്പോളാണവൾ പറഞ്ഞത്.

“ഈ കാർവർണ്ണനെ എനിക്കിഷ്ടമാ.ഞങ്ങൾ അച്ഛനും ക്ഷ്ടപ്പെട്ടാണു ഈ നിലയിലെത്തിയത്.കൂലിപ്പണി ചെയ്യുന്ന ചെക്കന്റെ വിയർപ്പിന്റെ മണമേറ്റു വാങ്ങാനെനിക്കു സമ്മതമാ ട്ടാ”

ഞാനറിയാതെ കൈകളിൽ നുളളിനോക്കി .വേദനിക്കുന്നുണ്ട്.കാണുന്നത് സ്വപ്നമല്ല.

പെട്ടന്നാണു അമ്മയൊരു രജിസ്റ്റേഡ് എന്നെ ഏൽപ്പിച്ചത്.അറിയാവുന്ന പോസ്റ്റുമാനായതുകൊണ്ട് ഞാനൊപ്പിട്ടു വാങ്ങി.

അതുപൊട്ടിച്ച എന്റെ മിഴികൾ വിടർന്നു.ജോലിക്കുളള ഇന്റർവ്യൂനു എത്താനുള്ള അറിയിപ്പാണു.ഞാനത് എല്ലാവരെയും കാണിച്ചു.

അപ്പളമ്മ പറഞ്ഞത്.

“എന്റെയീ മോൾടെ നല്ല മനസ്സിന്റെ ഭാഗ്യമാ.അവളീ വീട്ടിൽ വന്നുകയറിയ ദിവസം തന്നെ മോനു ജോലി ശരിയായി.ഇവളു ഭാഗ്യമുളളവളാ”

എല്ലാവരും അമ്മ പറയുന്നത് ശരിവെക്കുമ്പോൾ കാക്കപ്പുള്ളിയെന്നെ കണ്ണിറുക്കി കാണിക്കുക യായിരുന്നു”

അവസാനിച്ചു