കഴിഞ്ഞ മാസം ഉമ്മാനെ കാണാൻ ഞാൻ വന്നപ്പോൾ ഉമ്മ പറഞ്ഞത് ഇപ്പോഴും നെഞ്ചിൽ കിടന്ന് എരിയാ..

തിരക്ക് – രചന: Shahida Ummerkoya

തിരക്കുകൾ എല്ലാം കഴിഞ്ഞ് നീ നിന്റെ ഇഷ്ടം പോലെ സമയം എടുത്തു വന്നാൽ മതി നിഹ….സലീമിക്കയുടെ വാക്കുകളിൽ സഹതാപത്തിന്റ ശ്രുതി.

ഉമ്മ മരിച്ചിട്ട് മുന്ന് ദിവസം (കണ്ണൂക്ക് )കഴിഞ്ഞ് യാത്ര പറയാൻ ഒരുങ്ങുന്ന ഭർത്താവിന്റെ ദയാ വചനങ്ങൾ…മോനും, മോൾക്കും ക്ലാസ്സ് ഇല്ലെ…?

അവരെ ഞാൻ കൊണ്ടു പോവാം. നീ മനസ്സ് ശാന്തമാക്കി പതുക്കെ എല്ലാം മാമൂലുകളും കഴിഞ്ഞു വാ…മരണത്തിനു മുമ്പിൽ ജീവിക്കുന്നവരിൽ മനസ്സ് കണ്ണുതുറന്നു പോവും എന്ന വലിയ സത്യം, മനസിലാക്കും വാക്കുകളും പ്രവർത്തിക്കും അറിഞ്ഞ നിമിഷങ്ങൾ.

ഇക്കയേയും മക്കളേയും യാത്രയാക്കി റൂമിലേക്ക് കയറുബോൾ കടലുകൾ കടന്ന് എത്തിയ രണ്ടു താത്തമാരും അനിയത്തിയും, അനിയനും കുടംബവും…

എല്ലാരും തിരക്ക് മറന്ന് ഞങ്ങളെ വളർത്താൻ ഉമ്മ ഓടി നടന്നു ക്ഷീണിച്ച ഈ തറവാട് വീട്ടിൽ വർഷങ്ങൾക്ക് ശേഷം ഒരുമിച്ചു വീണ്ടും കൂടിയിരിക്കുന്നു.

പഴയതു പോലെ ഉമ്മയോടും ഉപ്പയോടും ഒന്നിച്ചുള്ള ആ ദിനങ്ങൾ ഓർത്ത് അവരില്ലാത്ത വേദനയിൽ വീണ്ടും ഇവിടെ ഈ മുറിയിൽ ഒന്നിച്ചിരുന്നു തേങ്ങുമ്പോൾ, പതറുന്ന വാക്കുകളാൽ ഞാൻ എന്റെ കൂട പിറപ്പുകളോട് പറഞ്ഞു.

കഴിഞ്ഞ മാസം ഉമ്മാനെ കാണാൻ ഞാൻ വന്നപ്പോൾ ഉമ്മ പറഞ്ഞത് ഇപ്പോഴും നെഞ്ചിൽ കിടന്ന് എരിയാ..

നിഹ മോളെ…ഉമ്മാക്ക് ഒരാഗ്രഹം നിങ്ങൾ എല്ലാ മക്കളും ഒരുമിച്ച് കുറച്ച് ദിവസം പഴയ കുട്ടികളെ പോലെ എന്റെ അരികിൽ കൂടണം…എന്നിട്ട് എന്റെ ജീവനായ പേരകുട്ടികളെ അടുത്തിരുത്തി നിങ്ങളെ ചെറുതിലെ കൂസൃതികൾ പങ്കുവെക്കണം. എല്ലാർക്കും തിരക്കായിരിക്കും പലരും പല ദിക്കിൽ എന്നാലും ഞാൻ വിളിച്ചാൽ അവർ കടലും കടന്ന് വരില്ലെ മോളെ…

അന്ന് ഞാൻ നിങ്ങളെ എല്ലാം ഇവിടെ കൂടാൻ ക്ഷണിച്ചപ്പോൾ നിങ്ങൾ എല്ലാം മറുപടി പറഞ്ഞത്, ഉമ്മാക്ക് പ്രത്യകിച്ച് അസുഖങ്ങൾ ഒന്നും ഇല്ലല്ലോ ? വല്ലാത്ത തിരക്കാണ് നിഹ…എല്ലാരും അന്ന് തിരക്ക് എന്ന വാക്കിൽ കാര്യം ഒതുക്കിയപ്പോൾ…പരാതികൾ ഇല്ലാതെ ഉമ്മ എന്നോട് പറഞ്ഞു.

അവർ ഡോക്ടറും എൻജീനീയറും എല്ലാം അല്ലെ മോളെ…ജോലിയിൽ നിന്ന് ലീവ് എടുക്കാൻ കഴിയുന്നുണ്ടാവില്ല. നിനക്ക് ജോലി ഇല്ലല്ലോ…നീ സലീമിനോട് ചോദിച്ച് രണ്ടു ദിവസം കൂടി ഇവിടെ നിൽക്ക്…പേരക്കുട്ടികളെ കളിപ്പിച്ച് കൊതി തീർന്നില്ല.

ഉമ്മ തന്നെ ചോദിക്കു എന്നു പറഞ്ഞു ഞാൻ സലിമിക്കക്ക് ഫോൺ ചെയ്ത് ഉമ്മയുടെ കൈയ്യിൽ കൊടുത്തു. ഫോൺ വെച്ചതിനു ശേഷം ഉമ്മ എന്നോട് പറഞ്ഞു. മോള് ഇന്നു തന്നെ പോയ്ക്കോ…ഞാനത് ചിന്തിച്ചില്ല. അവൻ നീ ഇല്ലാതെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് വയ്യാതിരിക്കാ എന്ന്…പാവം അതായിരുന്നു നമ്മുടെ ഉമ്മ.

പിറ്റെ ദിവസം ഞാനിറങ്ങുമ്പോൾ ഉമ്മ ഉപ്പാന്റെ ചാരു കസേര താങ്ങി പിടിച്ച് കൊണ്ട് വന്ന് കോലായിൽ ഇട്ടത് ഞാൻ ശ്രദ്ധിച്ചു. ഞാൻ പോയി രണ്ടു ദിവസത്തിനുള്ളിൽ ഉമ്മ ആ ചാരു കസേരയിൽ കിടന്ന് എന്നേക്കുമായി കണ്ണടക്കുമെന്നറിമായിരുന്നെങ്കിൽ നമ്മളിൽ തിരക്കുകൾ ഉണ്ടാകുമായിരുന്നില്ല.

അറ്റാക്ക് എന്നു പറഞ്ഞാൽ നെഞ്ചു പൊട്ടിയുള്ള മരണം തന്നെ ആണ്. മരിക്കുന്നതിന് മുമ്പ് ഒരുമിച്ച് കൂടി ഉമ്മക്ക് ഒരു മുത്തം കൊടുക്കാൻ കഴിയാതെ….

ഇന്ന് എല്ലാം തിരക്കും കളഞ്ഞ് കടലും താണ്ടി ദിവസങ്ങൾക്ക് വില കൽപ്പിക്കാതെ ഇവിടെ നിൽക്കാൻ തയ്യാറായി വന്നു നിങ്ങൾ. ഇതിൽ ഒരു ദിവസം ഉമ്മാക്ക് ജീവനോടെ ഇരിക്കുമ്പോൾ നമ്മൾ നൽകിയിരുന്നെങ്കിൽ ഇന്നത്തെ നെഞ്ചു പിളരുന്ന ഈ വേദന കുറക്കാമായിന്നു. നമ്മൾക്ക് ഉമ്മ മാപ്പു തരും…എന്നാൽ പടച്ചോൻ മാപ്പു തരില്ല കൂടപിറപ്പുകളെ…

അപ്പോ ഏതോ മൂലയിൽ നിന്നും ഉമ്മ പറയുന്നുണ്ടായിരുന്നു…മക്കളെ തിരക്കല്ലെ…കർമ്മങ്ങൾ കഴിഞ്ഞ് വേഗം മടങ്ങിക്കോളു.