മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ഉള്ളിലേക്ക് നടക്കുമ്പോൾ സണ്ണിക്ക് അറിയാമായിരുന്നു കൂടെ ദേഷ്യത്തോടെ വിഷ്ണു വരുമെന്ന്. ഉള്ളിലേക്ക് വന്ന് സംസാരിക്കാൻ പറഞ്ഞാൽ അവൻ കേൾക്കില്ലെന് അറിയാം. അപ്പൊ ഇതാണ് നല്ലത്. അവൻ താനേ ഉള്ളിലേക്ക് വരും. കാരണം, ഇപ്പോൾ അവന്റെ ആവശ്യം ആണ് ദേഷ്യവും സങ്കടവും പറഞ്ഞ് തീർക്കുക എന്നത്. കരുതിയ പോലെ തന്നെ ഒന്നും പറയാതെ ഉള്ളിലേക്ക് നടക്കുന്ന സണ്ണിയെ കണ്ടപ്പോൾ വർദ്ധിച്ച ദേഷ്യത്തോടെ വിഷ്ണുവും ഉള്ളിലേക്ക് കയറി അവനെ തിരയുമ്പോൾ ആ നിമിഷം പിന്നിൽ തുറന്നു കിടക്കുന്ന വാതിൽ അടക്കുകയായിരുന്നു സണ്ണി…
പിന്നിലെ വാതിൽ അടയുന്ന ശബ്ദം കേട്ട് വിഷ്ണു തിരിഞ്ഞുനോക്കവേ, കയ്യിൽ പാതി മദ്യം നിറഞ്ഞ ഗ്ലാസ് ചുണ്ടോട് ചേർത്ത് രുചി ആസ്വദിക്കുന്ന സണ്ണിയെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു.
” നീ എന്താ രാവിലെ ഒളിച്ചുകളിക്കാൻ ഇറങ്ങിയേക്കുവാണോ?നിന്റെ ഒക്കെ കൊള്ളരുതായ്മക്ക് പാത്രമായ എന്റെ മുന്നിൽ പിന്നെയും ഒടിയൻ കളിക്കുവാണോ നീ? അതോ എന്നെ ഇതിനുള്ളിലാക്കി വാതിൽ അടച്ച് കുറ്റിയിട്ടു തല്ലാൻ വല്ല പ്ലാനുമുണ്ടോ സണ്ണിമുതലാളിക്ക് ? കൊള്ളാം..അങ്ങനെ വല്ല ചിന്തയും ഉണ്ടെങ്കിൽ അത് രണ്ടായി മടക്കി അണ്ടർവെയറിന്റെ പോക്കറ്റിലോട്ട് തിരുകി വെച്ചേക്ക്. അങ്ങനെ വല്ലതും നിന്റെ തലച്ചോറിൽ എവിടെയെങ്കിലും മുളച്ചുപൊന്തിയിട്ടുണ്ടെങ്കിൽ നിനക്ക് തെറ്റി. നിന്റെ മുന്നിൽ എന്നും ചിരിച്ചുകൊണ്ട് മാത്രം നിൽക്കാറുള്ള വിഷ്ണു അല്ല ഞാൻ ഇപ്പോൾ. നീയൊക്കെ കെട്ടിവെച്ച വിഴുപ്പ് എപ്പോ മുതൽ എനികാണെന്ന് പറഞ്ഞ് എഴുതിവെച്ചോ, അന്ന് മുതൽ ആ പഴയ വിഷ്ണു ഇല്ല. ഇപ്പോൾ നിന്നെ പോലെ ഉള്ളവനെ വിശ്വസിച്ചതിന്റെ പേരിൽ നീറി നീറി ഇപ്പോൾ അതിൽ എരിഞ്ഞുതുടങ്ങിയ കനൽ ആണ് വിഷ്ണു. നീ ഒന്ന് തൊട്ട് നോക്ക്.. പൊള്ളും നിന്കക്ക്.. “
വിഷ്ണു വാക്കുകൾ കൊണ്ട് സണ്ണിയെ നേരിടുമ്പോൾ കോപത്താൽ നിന്ന് വിറക്കുകയായിരുന്നു. അത് വരെ മനസ്സിൽ കൊണ്ടു നടന്ന ഭാരം ഇറക്കിവെക്കാൻ ഒരിടം കിട്ടിയ പോലെ ആയിരുന്നു വിഷ്ണുവിന്റെ വാക്കുകൾ. പക്ഷേ, അപ്പോഴും സണ്ണിയുടെ മുഖത്തു പുഞ്ചിരിയായിരുന്നു. കൂടെ കയ്യിലെ ഗ്ലാസ്സിലെ അവസാനതുള്ളിയും കാലിയാക്കി ഗ്ലാസ് ഡൈനിങ് ടേബിളിൽ വെച്ച് വാഷ്ബെയ്‌സിൽ നിന്ന് ഒന്ന് മുഖം കഴുകി. പിന്നെ അവിടെ കിടന്ന തോർത്തുമെടുത്ത് മുഖം തുടച്ചുകൊണ്ട് വിഷ്ണുവിന് നേരം തിരിഞ്ഞു പുഞ്ചിരിയോടെ തന്നെ
“നീ എന്താ ചോദിച്ചേ, നിന്നെ തല്ലാൻ ആണോ ഞാൻ വാതിൽ അടച്ചതെന്നോ? മോനെ.. നിന്നെ എന്നല്ല ഒരാളെ തല്ലാനും ഇങ്ങനെ ഒരു വാതിലിന്റ മറവ് വേണ്ട സണ്ണിക്ക്. തല്ലണമെന്ന് ഉണ്ടെങ്കിൽ എവിടെ വെച്ചും തല്ലും, അതിന് ഒരു മടിയോ മറയുടെ ആവശ്യമോ ഇല്ല സണ്ണിക്ക്. എല്ലാവരേക്കാൾ കൂടുതൽ അത് അറിയുന്നതും നിനക്കാണല്ലോ. പിന്നെ നീ പുച്ഛത്തോടെ വിളിച്ചല്ലോ.. സണ്ണി മുതലാളി എന്ന്. അതെനിക്ക് ബോധിച്ചു. ഒന്നുല്ലെങ്കിൽ ആ വിളി ഒരു സുഖം തന്നെയാ. നിനക്ക് മുന്നിൽ ഇപ്പഴും ഞാൻ ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടെങ്കിൽ നീ മനസ്സിലാക്കണം വിഷ്ണു നിന്റെ ഈ ഉമ്മാക്കി കണ്ട് വിരണ്ടു കാല് പിടിക്കുന്ന ആളല്ല സണ്ണി എന്ന്.”
വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി ഒരു എതിരാളിയെ പോലെ സംസാരിക്കുമ്പോഴും ശാന്തനായിരുന്നു സണ്ണി. “ശരിയാണ്.. നീ ചങ്കുറപ്പുള്ളവനാ… നിന്നോട് ജയിക്കാൻ ചിലപ്പോൾ എനിക്ക് കഴിഞ്ഞെന്ന് വരില്ല.. പക്ഷേ, ഞാൻ ജയിക്കാൻ ശ്രമിക്കും തോൽക്കും വരെ. കാരണം, എന്റെ ജീവിതം ആണ് ആർക്കൊക്കെയോ മുന്നിൽ ചവിട്ടിയരക്കപ്പെടുന്നത്. അതിന്റ കാരണം തേടിയാണ് ഞാൻ വന്നതും.. അത് അറിയണം എനിക്ക് നിന്നിൽ നിന്ന് തന്നെ. സ്വന്തം കൂട്ടുകാരനെ ചതിച്ചിട്ട് നീ എന്ത് നേടി. ഇതെല്ലാം ചോദിക്കേണ്ട ദിവസം ഇപ്പോൾ അല്ലായിരുന്നു. പക്ഷേ, ഇന്നെങ്കിലും എനിക്ക് അറിയണം അന്ന് സംഭവിച്ചത് എന്താണെന്ന്…
ഞാൻ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ഇപ്പഴും വിശ്വസിക്കാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല. പക്ഷേ, ഞാൻ ഇപ്പോൾ ഒരു പെണ്ണിന്റ മാനം കവർന്ന ആഭാസൻ ആണ്. അതും ഇപ്പോൾ എന്റെ ഭാര്യ ആയവളുടെ….ആ നിമിഷം മുതൽ അവളുടെ ഓരോ നോട്ടവും എന്നെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. അവളുടെ വാക്കുകൾക്ക് മുന്നിൽ തല ഉയർത്താൻ പറ്റാതെ…..പറ.. നീയൊക്കെ ചേർന്നല്ലേ അന്നവളെ… എന്നിട്ട്, ഒന്നും അറിയാത്ത എന്നെ…..പറ… ഇതിനൊരു ഉത്തരം തേടി ആണ് ഞാൻ വന്നത്. അത് കിട്ടിയിട്ടേ ഞാൻ പോകൂ.. അല്ലെങ്കിൽ ഇനി നമ്മളിൽ ഒരാളെ ഉണ്ടാകൂ സണ്ണി…
സിനിമാ ഡയലോഗ് പോലെ അത് ഞാൻ ആണെന്ന് പറയുന്നില്ല. അത് ചിലപ്പോൾ നീ തന്നെ ആയിരിക്കും. പക്ഷേ, ഞാൻ പറഞ്ഞല്ലോ നിനക്ക് എന്റെ ചോദ്യത്തിന് ഉത്തരം ഇല്ലെങ്കിൽ ഇവിടെ നിന്ന് എന്റെ ശവം ആണ് പുറത്തേക്ക് പോകുന്നതെങ്കിൽ ആ ശവം ആകുന്നത് വരെ ഞാൻ ശ്രമിക്കും, എന്റെ സ്ഥാനത് നിന്നെ കിടത്താൻ. ശവമായി !”
അവന്റെ വാക്കുകളിൽ മനസ്സിൽ ഉറപ്പിച്ച തീരുമാനത്തിന്റെ ശക്തി ഉണ്ടെന്ന് തോന്നിയിരുന്നു സണ്ണിക്ക്. എന്ത് പറയണം, എങ്ങിനെ പറയണം എന്നറിയാതെ കുറച്ച് നേരം ചിന്താകുലനായി വിഷ്ണുവിൽ നിന്ന് മുഖം തിരിച്ചു നിന്നു അവൻ. മുന്നിൽ ഒരുപാട് ചോദ്യങ്ങളുമായിട്ടാണ് കൂട്ടുകാരന്റെ വരവ്. ഉത്തരങ്ങൾക്ക് വേണ്ടി കാത്തുനിൽക്കുന്ന അവനെ നിരുത്സാഹപ്പെടുത്തിയാൽ ചിലപ്പോൾ…അവൻ പ്രതീക്ഷിക്കുന്ന ഉത്തരം അല്ല തനിക്ക് പറയാനുള്ളതെന്ന് അറിയുമ്പോൾ അവന്റെ പ്രതികരണമെന്തായിരിക്കും എന്നൊക്കെ ചിന്തിച്ചുകൊണ്ട് നിൽക്കുമ്പോൾ പിന്നിൽ നിന്നും വിഷ്ണുവിന്റെ വിളി വീണ്ടും കേട്ടു,
“സണ്ണി.. നീ ഒന്നും പറഞ്ഞില്ല.. നിന്റെ തുറന്ന് പറച്ചിൽ കേട്ടിട്ട് വേണം എനിക്ക് പോകാൻ.” അക്ഷമനായി നിൽക്കുന്ന വിഷ്ണുവും അവന്റെ വാക്കുകളും സണ്ണിയെ ചിന്തകളിൽ നിന്നുണർത്തുമ്പോൾ മനസ്സിൽ ഒന്ന് തീരുമാനിച്ചിരുന്നു സണ്ണി, ” എന്തും സംഭവിക്കട്ടെ.. ന്നാലും ഇനിയെങ്കിലും സത്യം ഇവനറിയണം ” എന്ന്.
*******************
“എന്താ അമ്മേ, വിഷ്ണുവേട്ടൻ പോയിട്ട് നേരം ഒരുപാട് ആയല്ലോ? ഇനി എന്നെ ഇഷ്ടമാകാഞ്ഞിട്ടാണോ.ഞാൻ കേറിവന്നത് വിഷ്ണുവേട്ടന്റെ താല്പര്യം ഇല്ലാതെ ആണോ”
ഉച്ചക്കത്തെക്കുള്ള അടുക്കളപ്പണിക്കിടയിൽ ആയിരുന്നു രേഷ്മയുടെ ചോദ്യം. അത് കേട്ടപ്പോൾ അമ്മയുടെ മനസ്സിൽ വല്ലാത്തൊരു സങ്കടം ഉടലെടുത്തിരുന്നു. ആ സങ്കടം മുഖത്തു തെളിഞ്ഞുകാണുന്നുണ്ടെങ്കിലും അതിനോടൊപ്പം ഒരു പുഞ്ചിരി കൂടി വരുത്തിക്കൊണ്ട് അവർ മെല്ലെ രേഷ്മക്കരികിലെത്തി മുടിയിലൂടെ സ്നേഹത്തോടെ ഒന്ന് തോലോടികൊണ്ട് താടിയിൽ പിടിച്ചുയർത്തി,
“ന്തിനാ മോളെ അങ്ങനെ ഒക്കെ ചിന്തിക്കുന്നത്. അവൻ ഇടക്ക് അങ്ങനെ ആണ്. ചില സമയങ്ങളിൽ ഒരു പ്രത്യേകസ്വഭാവം ആണ്. അതൊക്കെ മാറ്റിയെടുക്കേണ്ടത് ഇനി മോളാണ്. മോളുടെ സ്നേഹത്തോടെ ഉള്ള സാമിപ്യം അവനെ മാറ്റുമെന്ന വിശ്വാസം ഈ അമ്മക്കുണ്ട്. അവനും സ്നേഹിക്കാൻ മാത്രേ അറിയൂ മോളെ.. പക്ഷെ, അത് പുറത്ത് കാണിക്കാൻ കുറച്ച് മടി ആണെന്ന് മാത്രം..മോള് അതൊന്നും കാര്യമാക്കുണ്ട.. ഇനി മുതൽ ഇതാണ് നിന്റെ വീട്. നിന്റെ അമ്മയെ പോലെ ഒരു അമ്മയാണ് ഞാനും. എന്റെ മോള് തന്നെ ആണ് നീ. അതുകൊണ്ട് ഈ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കീം കണ്ടറിഞ്ഞും ചെയ്യേണ്ടത് മോളാണ്. കേട്ടല്ലോ”
അമ്മയുടെ സ്നേഹത്തോടെ ഉളള വാക്കുകൾകൊണ്ട് വല്ലാത്തൊരു ആത്‌മബന്ധം അവർക്കിടയിൽ ഉടലെടുക്കുന്നുണ്ടായിരുന്നെങ്കിലും അവളിലെ സംശയത്തിന് ആ വാക്കുകൾ ഒരു അറുതിയല്ലായിരുന്നു. അമ്മയുടെ വാക്കുകളിൽ തന്നെ എന്തൊക്കെയോ മറച്ചുപിടിക്കാൻ ശ്രമിക്കുന്ന പോലെ. സംസാരിക്കുമ്പോൾ പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അമ്മയുടെ മുഖം പറയുന്നുണ്ട് എന്തൊക്കെയോ താൻ അറിയാതിരിക്കാൻ ശ്രമിക്കുകയാണെന്ന്. അങ്ങനെയെല്ലാമുള്ള ചിന്തകൾ അവളുടെ മനസ്സിലൂടെ അലസമായി സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ അതിന്റ സത്യാവസ്ഥ എന്തെന്ന് അറിയാനുള്ള ത്വര അവളിൽ ഉണ്ടായിരുന്നു. അല്ലെങ്കിൽ കഴുത്തിൽ താലി കെട്ടിയവന്റെ കൊള്ളരുതായ്മക്ക് പത്രമായ തനിക്ക് മുന്നിൽ മറച്ചുപിടിക്കാൻ വേറെ എന്ത് കൊള്ളരുതായ്മയാണ് അയാളുടെ ഭൂതകാലത് ഉള്ളതെന്ന് അറിയാൻ ഉളള അതിയായ ആഗ്രഹം തന്നെ ആയിരുന്നു അത്.
“എന്നാലും അങ്ങനെ അല്ല അമ്മേ . എന്തോ എനിക്ക് തോനുന്നു ഈ കല്യാണത്തിന് വിഷ്ണുവേട്ടന് ഈഷ്ടമല്ലായിരുന്നു എന്ന്. അതല്ലേ സത്യം. “
അവളുടെ ചോദ്യം ഒരു കൊള്ളിയാൻ പോലെ അമ്മയുടെ നെഞ്ചിലൂടെ പാഞ്ഞുകയറുമ്പോൾ അവളുടെ നോട്ടം അമ്മയുടെ മുഖത്തു തന്നെ ആയിരുന്നു. ഇനി തനിക്ക് സംഭവിച്ചത് വിഷ്ണുവിൽ നിന്ന് അമ്മ അറിഞ്ഞിട്ടുണ്ടോ, അതല്ലെങ്കിൽ വേറെ എന്തെങ്കിലും സംഭവം വിഷ്ണുവിന്റെ ജീവിതത്തിൽ നടന്നിട്ടുണ്ടോ എന്നൊക്കെ അറിയാൻ ഉളള വ്യഗ്രത. രേഷ്മയുടെ ചോദ്യം കേട്ട് ഒരു ദീർഘനിശ്വാസത്തോടെ അവൾക്ക് നേരെ തിരിയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. അത് കണ്ടപ്പോൾ എന്തോ അവൾക്കും വല്ലാത്തൊരു സങ്കടം തോന്നി. അവൾ വേഗം അമ്മക്കരികിലെത്തി ആ കണ്ണുകൾ തുടക്കുമ്പോൾ ചിരിയോടെ പറയുന്നുണ്ടായിരുന്നു,
“ഞാൻ ചോദിച്ചത് അമ്മക്ക് വിഷമായെങ്കിൽ സോറി. ഞാൻ ഇനി ചോദിക്കില്ല.. ഞാൻ കാരണം ഒരിക്കലും ഈ അമ്മയുടെ കണ്ണുകൾ നിറയരുത്. അമ്മക്ക് പറയാൻ കഴിയാത്ത എന്തോ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അത് അറിയാൻ ഞാൻ ശ്രമിക്കില്ല ഇനി ഒരിക്കലും, അമ്മക്ക് അത് എന്നോട് പറയണമെന്ന് എപ്പോ തോന്നുന്നോ അപ്പോൾ പറയാം..”
അവൾ അത്രയും പറഞ്ഞ് പുഞ്ചിരിയോടെ അമ്മയെ കെട്ടിപിടിക്കുമ്പോൾ അമ്മക്ക് മനസ്സിലായിരുന്നു മനസ്സ് വിഷമിച്ചുകൊണ്ടാണ് കുട്ടി പുഞ്ചിരിക്കുന്നതെന്ന്. താൻ കരയാതിരിക്കാൻ ആണ് ഒന്നും പറയേണ്ടെന്ന് പറഞ്ഞത്. അങ്ങനെ ഒരു പെണ്ണിനോട് ഇനി മറച്ചുവെക്കുന്നത് ശരിയല്ലെന്ന് തോന്നിപ്പോൾ കെട്ടിപിടിച്ചുകൊണ്ട് തോളിലേക്ക് ചാഞ്ഞു കിടക്കുന്ന അവളെ പിടിച്ചുയർത്തി അമ്മ. പിന്നെ അടുക്കളയിലെ വാഷ്‌ബെയ്‌സണിൽ നിന്ന് വെള്ളമെടുത്തു മുഖം കഴുകി സെറ്റുമുണ്ടിന്റെ കോന്തലയിൽ മുഖം തുടച്ചുകൊണ്ട് രേഷ്മയുടെ കരം കവർന്ന അടുക്കളയിൽ നിന്ന് ഡൈനിങ്ഹാളിലേക്ക് നടന്നു. പിന്നെ അവളെ ഡൈനിങ് ഹാളിലെ കസേരയിൽ ഇരുത്തികൊണ്ട് അമ്മ റൂം ലക്ഷ്യമാക്കി നടകുമ്പോൾ രേഷ്മയിൽ എന്താണ് അമ്മ പറയാൻ പോകുന്നതെന്ന ചിന്തയായിരുന്നു. കുറച്ചു സമയത്തിനുള്ളിൽ റൂമിൽ നിന്നും വരുന്ന അമ്മയെ കണ്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു,
അപ്പോഴാണ് അമ്മയുടെ കയ്യിലുള്ള ബാഗിലേക്ക് നോട്ടം ഒന്ന് പാളിയതും. അവൾക്കരികിൽ ഇരുന്ന് ചുണ്ടിൽ ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ട പോലെ ചെറുതായി വിതുമ്പുന്നുണ്ടായിരുന്നു ചുണ്ടുകൾ. “മോളെ… അമ്മ പറയുന്നത് സംയമനത്തോടെ കേൾക്കണം. മുഴുവൻ കേൾക്കാതെ മറുത്തൊന്നും പറയരുത്. എല്ലാം കേട്ട് കഴിഞ്ഞിട്ട് മോൾക്ക് തീരുമാനികാം.. പക്ഷേ, ഇത് ഒരു ചതിയായി മാത്രം ന്റെ മോള് കാണരുത്. ” അമ്മയുടെ മുഖവുരയുള്ള സംസാരം കേട്ടപ്പോൾ അവളുടെ മുഖത്ത് കാര്യം എന്താണെന്ന് അറിയാനുള്ള ആകാംഷ ആയിരുന്നു.. അത് മനസ്സിലാക്കിയ പോലെ ആയിരുന്നു അമ്മ അവളെ നോക്കികൊണ്ട് പറഞ്ഞതും,
“മോളെ…. വിഷ്ണു.. വിഷ്ണു. ഒരു മെന്റൽപേഷ്യന്റ് ആയിരുന്നു രണ്ട് വർഷങ്ങൾക്ക് മുൻപ് ” അമ്മയുടെ വാക്കുകൾ കേട്ട് ശ്വാസം നില്ക്കുന്നത് പോലെ തോന്നിയ ആ നിമിഷത്തിൽ ആയിരുന്നു അമ്മ കയ്യിലുള്ള ബാഗിലെ ആൽബം തുറന്ന് അവൾക്ക് മുന്നിലേക്ക് നീട്ടിയത്. അതിലെ കാഴ്ച കൂടി കണ്ണുകൾക്ക് മുന്നിൽ നിറഞ്ഞാടുമ്പോൾ അടുത്ത ഞെട്ടലോടെ അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി.
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…