പൊട്ടൻ ~ ഭാഗം 03 ~ രചന: മഹാദേവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പക്ഷേ അതൊന്നും ചെവികൊള്ളാതെ അത്‌ കഴിക്കാൻ വേണ്ടി വാശിപിടിക്കുന്ന സതീശന് മുന്നിൽ പേടിയോടെ കണ്ണുനീർ തുള്ളികൾ വീണ് പിടയുന്ന ആ കഞ്ഞിയിലേക്ക് മനസ്സില്ലാമനസ്സോടെ വീണ്ടും കയ്യിട്ടു ശങ്കരൻ.

അത്‌ കണ്ട് കൊണ്ട് ഹാളിലേക്ക് നടക്കുന്ന സതീശന്റെ ചുണ്ടുകളിൽ അപ്പോൾ ഗൂഢമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

കഞ്ഞിയിൽ കൈ പരതികൊണ്ടിരിക്കവേ വേണ്ടെന്ന് വ്യക്തമാക്കുന്ന മുഖഭാവത്തോടെ സതീശൻ പോയ വഴിക്ക് ഇടക്കിടെ നോക്കുമ്പോൾ ഇനിയും ചീത്ത പറയുമോ അവൻ എന്ന ഭയം ശങ്കരനെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു.അതുകൊണ്ട് തന്നെ വിശപ്പ് കെട്ട വയറിലേക്ക് കൈ മുക്കിയ കഞ്ഞിയിൽ നിന്നും പരതിയെടുത്ത വറ്റ് ആർക്കോ വേണ്ടിയെന്ന പോലെ കഴിക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു തൊടിയിലേക്ക് പോയ അമ്മ കയ്യും മുഖവും തുടച്ചുകൊണ്ട് അകത്തേക്ക് കയറിയത്.

” മോളെ ശങ്കരൻ പോയോ “എന്നും ചോദിച്ച് അകത്തേക്ക് വരുമ്പോൾ കഞ്ഞിക്കു മുന്നിൽ കരഞ്ഞിരിക്കുന്ന ശങ്കരനെയാണ് കണ്ടത്.

അത്‌ കണ്ട പാടെ ” നീ എന്താ ഇതുവരെ പോയില്ലേ ” എന്ന് ചോദിച്ചുകൊണ്ട് വല്ലായ്മയോടെ അവനരികിലേക്ക് ഓടിയെത്തുമ്പോൾ കഞ്ഞിയിൽ നിന്നും കിട്ടിയ വറ്റ് വായിലേക്ക് വെക്കാൻ തുടങ്ങുകയായിരുന്നു ശങ്കരൻ.

” ന്ത്‌ പറ്റി മോനെ.. ന്തിനാ നീ ഇങ്ങനെ ഇരിക്കുന്നെ.. കഞ്ഞിക്കു മുന്നിൽ ഇരുന്ന് കരയരുതെന്ന് പറയാറില്ലേ അമ്മ ” എന്ന് ചോദ്യം കേട്ട് തല ഉയർത്തുമ്പോൾ അവന്റെ കരഞ്ഞുകലങ്ങിയ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു.

അത്ര നേരം ഉണ്ടായിരുന്ന സങ്കടത്തിൽ നിന്നും കരകയറാൻ ഒരു പിടിവള്ളി കിട്ടിയ പോലെ അവൻ വായിലേക്ക് കൊണ്ടുപോയ വറ്റ് കഞ്ഞിയിലേക്ക് തന്ന് ഇട്ട് അമ്മയെ ദയനീയമായി നോക്കുമ്പോൾ വിക്കി വിക്കി പറയുന്നുണ്ടായിരുന്നു ” നിക്ക് വയർ നല്ലോണം നെറഞ്ഞതാ അമ്മേ.. ന്നിട്ടും ന്നേ പിന്നേം പിടിച്ചിരിത്യേക്യാ അവൻ.. നിക്ക് വേണ്ടാന്ന് പറഞ്ഞിട്ടും…സത്യായിട്ടും നിക്ക് വേണ്ടാത്തോണ്ടാ അമ്മേ.. ഇനീം കഴിച്ചാ ന്റെ വയർ പൊട്ടിപോവും…അതോണ്ട് അമ്മ ഒന്ന് പറയോ അനിയൻകുട്ടനോട് നിക്ക് വേണ്ടാത്തൊണ്ടാന്ന്.ഹേമകുഞ്ഞ് കുട്ടന് കൊട്ത്ത കഞ്ഞി കൂടി ന്റെ പിഞ്ഞാണത്തിൽ ഇട്ട് ന്നോട് കഴിച്ചോളാൻ പറഞ്ഞത് സ്നേഹം കൊണ്ടാവും ല്ലേ അമ്മേ. ന്നേ ന്തോരം തല്ലീതാ ചെക്കൻ.പക്ഷേ, സ്നേഹോണ്ട്. അതോണ്ടല്ലേ ന്നേ കുറെ വഴക്ക് പറഞ്ഞാലും കുട്ടൻ കഴിക്കണ കഞ്ഞി നിക്ക് തന്ന് നിർബന്ധിക്കണെ കൈക്കാൻ.

ന്നാലും നിക്ക് വേണ്ട അമ്മേ. സത്യായിട്ടും വയർ നിറഞ്ഞിരിക്കാ ” എന്നും പറഞ്ഞ് ഷർട്ട് പൊക്ക വയർ കാണിക്കുമ്പോൾ അമ്മ അവന്റെ കഞ്ഞിപ്പാത്രം മുന്നിൽ നിന്നും മാറ്റിക്കൊണ്ട് പറയുന്നുണ്ടായിരുന്നു ” വേണ്ടെങ്കിൽ ന്റെ കുട്ടി കഴിക്കണ്ട..ഇനീം ഇതിന്റെ മുന്നിൽ ഇരുന്ന് കരയാതെ എണീറ്റു കൈ കഴുകി പണിക്ക് പോകാൻ നോക്ക്.. അല്ലെങ്കിൽ ഇനി മുതലാളിയുടെ വഴക്ക് കൂടി കേൾക്കേണ്ടി വരും കുട്ടിക്ക്.ഈ കഞ്ഞി അമ്മ കുടിച്ചോളാ. മക്കള് എണീറ്റോ” എന്ന്.അതും പറഞ്ഞ് മുന്നിലെ കഞ്ഞി മാറ്റി ശങ്കരനെ എഴുനേൽപ്പിക്കുമ്പോൾ ശങ്കരൻ കഞ്ഞി കുടിക്കാൻ തുടങ്ങുന്നതും നോക്കി ഹാളിൽ പ്രതീക്ഷയോടെ നിന്നിരുന്ന സതീശൻ അമ്മയുടെ കടന്നുവരവും അമ്മ പറഞ്ഞ വാക്കുകളും കേട്ട് ഞെട്ടി.

” ഇനി ആ കഞ്ഞി തള്ള കുടിച്ചാൽ തള്ള തട്ടിപോകുമല്ലോ ” എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് വേഗം അവർക്കരികിലേക്ക് നടക്കുമ്പോൾ ഉള്ളിൽ നുരഞ്ഞുപൊന്തുന്ന ദേഷ്യം അവന്റെ മുഖത്തു നിന്ന് വായിച്ചെടുക്കാമായിരുന്നു.

” നിങ്ങൾക്കിത് എന്തിന്റെ കേടാണ്. അവന് കുടിക്കാൻ കൊടുത്ത കഞ്ഞി കുടിച്ചാലേ നിങ്ങൾക്ക് ഇറങ്ങത്തുള്ളോ?പൊട്ടൻ കയ്യിട്ടളിമ്പിയ കഞ്ഞി തന്നെ വേണം അല്ലെ. അല്ലാതെ അടുക്കളയിൽ നല്ല കഞ്ഞി ഇല്ലാഞ്ഞിട്ടല്ല. ” എന്നും പറഞ്ഞ് ദേഷ്യത്തോടെ നിൽക്കുന്ന സതീശനെ ഒന്ന് പുച്ഛത്തോടെ നോക്കി അമ്മ ആ കഞ്ഞിപ്പാത്രം കയ്യിലെടുത്തുകൊണ്ട് പറയുന്നുണ്ടായിരുന്നു ” ഇവൻ കുടിച്ച പാത്രത്തിൽ നിന്ന് കുടിക്കാതിരിക്കാൻ മാത്രം ഇവന് കുഷ്ടം ഒന്നുമില്ലല്ലോ. അതൊക്കെ ഉള്ളത് നിന്റെയൊക്കെ മനസ്സിലാ. ഇവൻ കയ്യിട്ട് വാരിത്തന്ന കഞ്ഞി കുറെ നീയും കുടിച്ചിട്ടുണ്ട് ഒരു കാലത്ത്. അന്ന് അവൻ പോലും കഴിക്കാതെ അനിയൻകുട്ടൻ കഴിക്കട്ടെ എന്നും പറഞ്ഞ് വാരിത്തന്നത് കൊണ്ടാണ് ഇന്നിപ്പോൾ അവനെ ഉപദ്രവിക്കാനും മാത്രം നീ വളർന്നത്.അതുകൊണ്ട് ന്റെ മോൻ കയ്യിട്ടളിമ്പിയ കഞ്ഞിയെ പുച്ഛത്തോടെ കാണാതെ വേണേൽ പോയി കുടിച്ചോ.. കുടിക്കുമ്പോൾ ഒന്നോർക്കണം, അതും ഇവൻ കഷ്ടപ്പെട്ട് കൊണ്ടുവന്ന അരികൊണ്ട് ഉണ്ടാക്കിയതാണെന്ന്. എനിക്കിപ്പോ ന്റെ കുട്ടി കയ്യിട്ട കഞ്ഞി ആയാലും മതി. ” എന്നും പറഞ്ഞ് അവന് നേരെ പുച്ഛത്തോടെ ഒന്ന് ചിരിച്ചുകൊണ്ട് ആ പിഞ്ഞാണം മുഖത്തേക്ക് അടുപ്പിക്കുമ്പോൾ സതീശനിൽ ഒരു ഉള്ളിടിവെട്ടി.

ആ കഞ്ഞി അകത്തു ചെന്നാൽ എന്താണ് സംഭവിക്കുക എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൻ ഈർഷ്യത്തോടെ ആ കഞ്ഞി അമ്മയിൽ നിന്നും തട്ടിത്തെറിപ്പിച്ചുകൊണ്ട് എല്ലാം കണ്ട് നടുങ്ങി നിൽക്കുന്ന ശങ്കരനെ ഒന്ന് തറപ്പിച്ചു നോക്കി വേഗം പുറത്തേക്ക് നടക്കുമ്പോൾ ദേഹത്തും നിലത്തുമായി വീണ കഞ്ഞി തൂത്തു കൊണ്ട് അമ്മ തലയിൽ കൈ വെച്ചു പറയുന്നുണ്ടായിരുന്നു
“ഈശ്വരാ.. ഇങ്ങനെ ഒരു അസുരവിത്ത്‌ എന്റെ വയറ്റിൽ തന്നെ വന്ന് പിറന്നല്ലോ ” എന്ന്.

അതേ സമയം സതീശന്റെ ആ പ്രകടനത്തിന്റെ നടുക്കം വിട്ടുമാറിയ ശങ്കരൻ വേഗം ഉടുത്ത മുണ്ട് കൊണ്ട് അമ്മയുടെ ദേഹത്തു വീണ കഞ്ഞിവെള്ളം തുടക്കാൻ സഹായിക്കുമ്പോൾ ” അമ്മക്ക് നൊന്തോ ” എന്ന് ചോദിക്കുന്ന അവന്റ മുടിയിലൂടെ ഒന്ന് തലോടി അമ്മ.

” സാരമില്ല മോനെ… മക്കള് വേഗം പണിക്ക് പോവാൻ നോക്ക്. ഇതൊക്കെ അമ്മ തുടച്ചോളാ എന്ന് പറയുമ്പോൾ പുറത്ത് പ്ളേറ്റ് നിലത്തേക്ക് വീഴുന്ന ശബ്ദം കേട്ടായിരുന്നു അടുക്കളയിൽ നിന്നും ഹേമ പുറത്തേക്ക് വന്നത്. കൂടെ ശങ്കരന് കൊണ്ടുപോകാനുള്ള ചോറ് പൊതിയും കയ്യിൽ കരുതിയിരുന്നു.

നിലത്തും അമ്മയുടെ ദേഹത്തും വീണ് കിടക്കുന്ന കഞ്ഞിവെള്ളവും വറ്റും കണ്ടപ്പോൾ തന്നെ അവിടെ അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി ഹേമക്ക്. അതുകൊണ്ട് തന്നെ വേഗം അമ്മക്ക് അരികിലെത്തി ചോറുപൊതി മേശപ്പുറത്തു വെച്ച് ” ഇതെന്താ പറ്റിയെ അമ്മേ ” എന്നും ചോദിച്ചുകൊണ്ട് അമ്മയുടെ ദേഹത്തു പറ്റിയ വറ്റ് തട്ടിക്കളയാൻ തുടങ്ങി അവളും.

” ഏയ്യ്. പെറ്റ വയറിനു സന്തോഷം സന്തോഷം നൽകി പോയതാ ന്റെ മോൻ. ” എന്നും പറഞ്ഞ് ചിരിക്കാൻ ശ്രമിക്കുമ്പോൾ ചിരിയോടൊപ്പം ഒഴുകിയത് കണ്ണുകളായിരുന്നു.

പെട്ടന്ന് തന്നെ കണ്ണുകൾ തുടച്ചുകൊണ്ട് ” നീ വേം പൊക്കോ ” എന്നും പറഞ്ഞ് മേശപ്പുറത്തിരിക്കുന്ന ചോറുപൊതി ശങ്കരന് നേരെ നീട്ടുമ്പോൾ അത്‌ വാങ്ങുന്ന ശങ്കരന് വിഷമത്തോടെ പറയുന്നുണ്ടായിരുന്നു ” അമ്മ ങ്ങനെ കരഞ്ഞാൽ ങ്ങനാ ശങ്കരൻ പോവാ ” എന്ന്.

” അതോണ്ട് അമ്മ ചിരിച്ചാലേ ഞാൻ പോവൂ ” എന്നും പറഞ്ഞ് ശാട്യം പിടിക്കുന്ന അവന്റെ കവിളിൽ ഒന്ന് തൊട്ടു തഴുകിക്കൊണ്ട് അമ്മ അവന്റെ മുഖത്തേക്ക് നോക്കി ചിരിയോടെ പറഞ്ഞു ” അമ്മ ഇനി കരയില്ല.. മോൻ പൊക്കോ… ” എന്ന്.

അത്‌ കണ്ട് സന്തോഷത്തോടെ കവറും കയ്യിൽ പിടിച്ച് ചാടിക്കളിച്ചുകൊണ്ട് പുറത്തേക്ക് പോകുമ്പോൾ ഒന്ന് തിരിഞ്ഞുനോക്കി അവൻ. എന്നിട്ട് പൊട്ടിചിരിച്ചുകൊണ്ട് “വൈകീട്ട് വരുമ്പോൾ ഹേമകുഞ്ഞിനു ഞാൻ ഒരൂട്ടം കൊണ്ടൊരാട്ടോ ” എന്നും പറഞ്ഞു പുറത്തേക്ക് ഓടുമ്പോൾ എന്താണെന്ന് അറിയാതെ ആശ്ചര്യത്തോടെ പരസ്പ്പരം നോക്കി ഹേമയും അമ്മയും.

കൊണ്ടുവരാൻ പോകുന്നത് എന്തായാലും ആ നിഷ്ക്കളങ്കമായ സ്നേഹത്തിനു മുന്നിൽ അവൾ മനസ്സ് നിറഞ്ഞ് നിൽകുമ്പോൾ ഇതുവരെ ഒന്നും വേണോ എന്ന് പോലും ചോദിക്കാത്ത സതീശന്റെ മുഖം കൂടി അവളുടെ മനസ്സിലൂടെ ഓടിനടന്നു.

അപ്പോഴെല്ലാം അവളുടെ മനസ്സിൽചോദ്യം ഒന്നുമാത്രമായിരുന്നു.

” ശരിക്കും ആർക്കാണ് ബുദ്ധിക്കുറവുള്ളത്. ! ആരാണ് ശരിക്കും പൊട്ടൻ !

എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന, സ്വയം ജീവനേക്കാൾ ഏറെ മറ്റുള്ളവരെ സ്നേഹിക്കാൻ മനസ്സ് കാട്ടുന്ന ശങ്കരേട്ടനോ അതോ സ്വന്തം ജീവിതം സ്വയം നശിപ്പിക്കുന്ന സതീശേട്ടനോ ” എന്ന്.

———————————————-

ശങ്കരനെ ഇല്ലാതാക്കൻ പല വഴികളും തിരഞ്ഞെടുക്കുമ്പോൾ അതെല്ലാം പൊലിഞ്ഞുപോകുന്നതിന്റെ ഈർഷ്യ അവനെ വല്ലാതെ പിടിമുറുക്കിയിരുന്നു.
എങ്ങനെയെങ്കിലും ആ ശല്യം ഒഴിവാക്കണം എന്ന ചിന്തയോടെ ഓരോ രാവും പകലും തള്ളി നീക്കുമ്പോൾ അവന്റെ ദേഷ്യം മുഴുവൻ വാക്കുകൾ കൊണ്ട് തീർത്തതും ശങ്കരനിൽ തന്നെ ആയിരുന്നു. എല്ലാം കേട്ട് ഒന്നും മിണ്ടാതെ നിൽക്കുമ്പോഴും ഇടക്കൊക്കെ വിഷമത്തോടെ അവൻ പറയാറുണ്ട് ” അനിയൻകുട്ടാ.. ഏട്ടനല്ലേടാ ഞാൻ ” എന്ന്. അത്‌ കേൾക്കുമ്പോൾ തന്നെ പുച്ഛത്തോടെ ഒന്ന് നീട്ടിതുപ്പും സതീശൻ ” ഒരു ഏട്ടൻ വന്നിരിക്കുന്നു. പൊട്ടൻ ” എന്നും പറഞ്ഞ്.

അന്ന് ഡ്രസ്സ്‌ മാറി പുറത്തേക്കിറങ്ങാൻ തുടങ്ങുന്ന സതീശൻ ഹാളിലെത്തുമ്പോൾ ദിവാകരന് അരികിൽ നിൽക്കുന്ന ശാരദ സതീശൻ വരുന്നത് കണ്ട് ഭർത്താവിനെ ഒന്ന് തോണ്ടിക്കൊണ്ട് ” ചോദിക്കു ” എന്ന അർത്ഥത്തിൽ കണ്ണുകൾ കൊണ്ട് കാണിക്കുന്നുണ്ടായിരുന്നു.

അത്‌ മനസിലായെന്ന പോലെ സതീശൻ അടുത്തെതെത്തിയപ്പോൾ ഒന്ന് മുരടനക്കി അയാൾ. പിന്നെ പതിയെ കസേരയിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു ” സതീശാ.. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ടെന്ന് “

അത്‌ കേട്ട് താല്പര്യമില്ലാത്ത മട്ടിൽ അവൻ അച്ഛനെ ഒന്ന് നോക്കുമ്പോൾ അയാൾ ശാരദയെ ഒന്ന് നോക്കികൊണ്ട് അവനോടായി പറയുന്നുണ്ടായിരുന്നു,

” പറയാനുള്ളത് വേറൊന്നും അല്ല. നിന്റെ ഈ പൊക്ക് ശരിയല്ല സതീശാ..വീട്ടിലേക്ക് നീ ഒന്നും ചെയ്യണ്ട. അത്‌ ആ പൊട്ടൻ എവിടുന്നേലും തെണ്ടി കൊണ്ടന്നോളും. പക്ഷേ, നിന്നെ വിശ്വസിച്ചു ഇറങ്ങി വന്ന ഒരു പെണ്ണുണ്ട് ഇവിടെ.
അവളുടെ കാര്യങ്ങൾക്കെങ്കിലും നീ കുറച്ച് ശ്രദ്ധ കൊടുക്കണം. ഒന്നുല്ലെങ്കിൽ നിന്റെ ഭാര്യ അല്ലെ അവൾ. അതെങ്കിലും നീ ചിന്തിക്കണ്ടേ.പെണ്ണ് കെട്ടിയാൽ നന്നാകും എന്ന് കരുതിയ നിന്നെ കെട്ടിച്ചത്. പക്ഷേ……പെണ്ണ് കെട്ടിയാൽ പോറ്റാൻ കഴിയണം. അല്ലെങ്കിൽ കെട്ടാൻ നിൽക്കരുതായിരുന്നു. “

പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ സതീശൻ അച്ഛന്റെ വാക്കുകൾ കേട്ട് തിരിയുമ്പോൾ അവന്റ മുഖത്തൊരു പുച്ഛഭാവം ഉണ്ടായിരുന്നു.അച്ഛന്റെ ഉപദേശം ഈഷ്ടപ്പെടാത്ത പോലെ അവൻ ആ വാക്കുകളെ പുച്ഛിച്ചു തള്ളുമ്പോൾ അയാൾക് മുന്നിൽ മുണ്ട് മടക്കുകുത്തികൊണ്ട് പറയുന്നുണ്ടായിരുന്നു

“എന്തോ…. എങ്ങനെ…..പെണ്ണ് കെട്ടി പോറ്റിയ ഒരു തന്ത. നിങ്ങൾ ഈ തള്ളയെ കെട്ടി എന്നല്ലാതെ എന്ത് പോറ്റി എന്നാ ഈ പറഞ്ഞ് വരുന്നേ? ഇവർ നിങ്ങളെ പോറ്റി എന്ന് പറ.എന്നിട്ടാണിപ്പോ എന്നെ ഉപദേശിക്കാൻ വരുന്നത്.

പിന്നെ ഞാൻ നിങ്ങളോട് എന്നെ പെണ്ണ് കെട്ടിക്കാൻ നിർബന്ധിച്ചിട്ടൊന്നും അല്ലല്ലോ നിങ്ങൾ കച്ചേ മുറുക്കി ഇറങ്ങിയത് പെണ്ണിനെ തിരയാൻ. ഞാൻ പറഞ്ഞോ നിങ്ങളോട് പെണ്ണ് കെട്ടിച്ചു തന്നാൽ ഞാൻ നന്നായിക്കോളാമെന്ന്?
അങ്ങനെ ഒരു വാലിൻതുമ്പിൽ കെട്ടിയിടാമെന്ന് കരുതിയെങ്കിൽ അതിന് സതീശനെ കിട്ടില്ല. കേട്ടല്ലോ “എന്ന് അയാള്ക്ക് നേരെ ചീറിക്കൊണ്ട് പറയുന്ന അവന് നേരെ ദിവാകരൻ ദേഷ്യത്തോടെ തല്ലാൻ കൈ ഉയർത്തുമ്പോൾ ആ കയ്യിൽ കയറിപ്പിടിച്ചു അച്ഛനെ പിന്നിലേക്ക് തള്ളി സതീശൻ.

” ദേ, വെറുതെ തന്തയാണെന്നും പറഞ്ഞ് കയ്യാങ്കളിക്ക് നിൽക്കല്ലേ. ഉണ്ടാക്കിയാൽ പോരാ, വളർത്താനും കഴിയണം. അപ്പഴേ തന്തയെ ഒക്കെ മക്കൾക്ക് വിലയുണ്ടാകൂ. ഇങ്ങനെ ഒക്കെ തന്നെ ഇത്ര കാലം നടന്ന് ഇപ്പോൾ വയ്യാണ്ടായപ്പോൾ വീട്ടിൽ കേറി ആ പൊട്ടൻ കൊണ്ടുവരുന്നതും നൽകിയിരുന്ന് എന്നെ ഉപദേശിക്കാൻ വന്നാലുണ്ടല്ലോ. ” എന്നും പറഞ്ഞ് വാശിയോടെ നിൽക്കുന്ന അവനെ പേടിയോടെ ആണ് ശാരദ നോക്കിയത്.

” നീ ഇത് എന്താടാ കാണിക്കുന്നത്, ഒന്നുല്ലെങ്കിൽ നിന്നെ ജനിപ്പിച്ച ആളല്ലേ? ഇങ്ങനെ കുരുത്തക്കേട് വാങ്ങിക്കൂട്ടി എന്തിനാടാ ഇങ്ങനെ ആർക്കും വേണ്ടാതെ ജീവിക്കുന്നത്. ” എന്ന് ഭയത്തോടെ ആണെങ്കിലും വാക്കുകളിൽ ധൈര്യം വരുത്തി ചോദിക്കുമ്പോൾ അമ്മയെ ഒന്ന് രൂക്ഷമായി നോക്കി അവൻ.

” ആ ജനിപ്പിച്ചതിന്റെ അധികാരം കാണിക്കൽ ആണ് ഇതെങ്കിൽ അത്‌ അത്‌ ഞാൻ നിർത്തിക്കാണിച്ചു തരാം ഇപ്പോൾ” എന്നും പറഞ്ഞ് വർധിച്ചു ദേഷ്യത്തോടെ കസേരയിലേക്ക് വീണ അച്ഛന് നേരെ പാഞ്ഞടുക്കുമ്പോൾ അപ്രതീക്ഷിതമായി പിന്നിൽ നിന്നും കിട്ടിയ അടിയേറ്റ് സതീശൻ മുന്നോട്ട് മറിഞ്ഞുവീണു.

പെട്ടന്നുള്ള അടിയായത് കൊണ്ട് ബാലൻസ് തെററി വീഴുമ്പോൾ കസേരയിൽ ഇടിച്ച ചുണ്ടിൽ നിന്നും ചോര കിനിഞ്ഞു തുടങ്ങിയിരുന്നു.

അത്‌ കൂടി കണ്ടതോടെ നിലത്തു നിന്ന് വർദ്ധിച്ച ദേഷ്യത്തോടെ തന്നെ പിന്നിൽ നിന്നും വീഴ്ത്തിയവനെ തല്ലാനായി ചാടിയെഴുനേൽക്കുമ്പോൾ അവന് മുന്നിൽ മുഖാമുഖം നിൽക്കുന്ന ആളെ കണ്ട് ഞെട്ടി സതീശൻ.ആ ഞെട്ടലിൽ നിന്നും മാറും മുന്നേ മുഖമടച്ചു കിട്ടിയ അടുത്ത അടിയിൽ ലോകം തന്നെ കറങ്ങുന്നത് പോലെ തോന്നി സതീശന്.അടിയുടെ ആഘാതത്തിൽ നിലത്തുറക്കാതെ ആടുന്ന കാലിൽ നിന്നും വഴുതി നിലത്തേക്ക് പാതിബോധം നിലച്ചു വീഴുമ്പോൾ അവന്റെ കണ്ണുകളിൽ ഭീതി പോലെ മുന്നിൽ നിൽക്കുന്ന മുഖം പാതി കരഞ്ഞുചിരിച്ചു നിൽപ്പുണ്ടായിരുന്നു.

അതേ സമയം മുന്നിൽ നടക്കുന്നത് എന്തെന്ന് വിശ്വസിക്കാൻ കഴിയാതെ അതേ ഞെട്ടലിൽ തന്നെ ആയിരുന്നു അപ്പോൾ ദിവാകരനും ശാരദയും.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച കണ്മുന്നിൽ കണ്ട പോലെ അവർ ആശ്ചര്യത്തോടെയും ഞെട്ടലോടെയും നോകുമ്പോൾ അപ്പുറത്തു വീണ് കിടക്കുന്ന സതീശൻ പതിയെ എഴുനേൽക്കാൻ ശ്രമിക്കുകയായിരുന്നു. അതോടൊപ്പം മുന്നിൽ എന്തെന്ന് വെക്തമാകാത്ത പോലെ തരിപ്പ് കയറിയ തല കുടയുമ്പോൾ അവന്റെ കണ്ണുകൾക്ക് മുന്നിൽ അവ്യക്തചിത്രം പോലെ ആ മുഖം നിൽപ്പുണ്ടായിരുന്നു !

” ശങ്കരൻ ! “

തലക്ക് വല്ലാത്തൊരു മരവിപ്പ്.

തലയിൽ കൈ വെക്കുമ്പോൾ മുഴുവൻ ബോധത്തിലേക്ക് എത്താതെ മനസ്സ് പറയുന്നിടത്തു ശരീരം അനുസരിക്കാൻ മടിക്കവേ ആകമാനം കറങ്ങുന്ന പോലെ തോന്നി സതീശന്.മുന്നിൽ ഉള്ളതെല്ലാം രണ്ടായിത്തോന്നുംപോലെ, കണ്ണുകൾ കബളിപ്പിക്കുമ്പോൾ അവൻ ഒന്ന് രണ്ട് വട്ടം തല കുടഞ്ഞുകൊണ്ട് പിന്നെയും എഴുനേൽക്കാൻ ശ്രമിച്ചു.

ഇതുവരെ ഇങ്ങനെ ഒരു അടി ജീവിതത്തിൽ കിട്ടിയിട്ടില്ല, എന്തൊരു അടിയായിരുന്നു പൊട്ടൻ അടിച്ചത് എന്നോർക്കുമ്പോൾ അതുവരെ തോന്നാത്ത ഒരു ഭയം അവന്റെ മനസ്സിനെ പിടികൂടിയിരുന്നു.

മുന്നേ ആരോ പറഞ്ഞിട്ടുണ്ട് ” ഇങ്ങനെ ഉള്ള പൊട്ടമാർക്ക് ദൈവം അറിഞ്ഞു നൽകിയിട്ടുള്ളത് ആരോഗ്യം ആയിരിക്കുമെന്ന്.പൊട്ടന്മാർക്കൊക്കെ ഒടുക്കത്തെ ശക്തി ആയിരിക്കും. പക്ഷേ, അത്‌ ഉപയോഗിക്കാൻ മാത്രം അവർക്ക് അറിയില്ലെന്ന്. പക്ഷേ, അവരുടെ ശക്തി അവർക്ക് അറിയാനുള്ള അവസരം ഉണ്ടാക്കികൊടുത്താൽ പിന്നെ പിടിച്ചാൽ കിട്ടില്ലെന്നും. “

അന്ന് പറഞ്ഞപോലെ ഈ പൊട്ടന് ഇപ്പോൾ അവസരം ഉണ്ടാക്കികൊടുത്തത് താൻ തന്നെ ആണെന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു ഭയം സതീശനെ പൊതിഞ്ഞുതുടങ്ങിയിരുന്നു.

പക്ഷേ, തോറ്റുകൊടുത്താൽ പിന്നെ ഈ വീട്ടിലെ സ്ഥാനം വെറും വട്ടപ്പൂജ്യം ആകുമെന്ന് അറിയാവുന്നത്കൊണ്ട് തന്നെ മനസ്സിലെ ദേഷ്യം മറച്ചുപിടിക്കാൻ പുറമെ ധൈര്യം സംഭരിച്ചു അവൻ.അതോടൊപ്പം പൊട്ടന്റെ മുന്നിൽ തോൽക്കുമോ എന്നുള്ള അപകർഷതാബോധത്തിൽ അവന്റെ മനസ്സ് നിന്ന് കത്താൻ തുടങ്ങി.

അതേ സമയം ദിവാകരനും ശാരദയും ആശ്ചര്യത്തോടെ മകനെ നോക്കി. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം കണ്മുന്നിൽ കണ്ട പോലെ നോക്കുന്ന ദിവാകരനിൽ നിന്നും ആ നിമിഷം ഒരു ദീഘനിശ്വാസം പുറത്തേക്ക് വന്നു. പിന്നെ സതീശന്റെ കൈ തട്ടി വേദനിച്ച നെഞ്ചിൽ കൈ വെച്ച് കസേരയിലേക്ക് ചാഞ്ഞിരിക്കുമ്പോൾ അത്‌ കണ്ട ശങ്കരൻ ഓടി അച്ഛനരികിൽ എത്തി കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് അമ്മയെ ഒന്ന് ദയനീയമായി നോക്കി,

ശേഷം ” ന്ത്‌ പറ്റി അച്ഛാ… “എന്നും ചോദിച്ച് വിഷമത്തോടെ അച്ഛനരികിൽ ഇരുന്ന് നെഞ്ച് ഉഴിഞ്ഞുകൊടുക്കുമ്പോൾ അവൻ വേവലാതിയോടെ പറയുന്നുണ്ടായിരുന്നു “സാരല്ലാട്ടോ.. അച്ഛന് ഞാൻ ഉഴിഞ്ഞെരാം ” എന്ന്.

ആ കാഴ്ച കണ്ട് നിറയുന്ന കണ്ണുകൾ തുടക്കുന്ന അമ്മയെ നോക്കി ഒന്ന് ഉറക്കെ ചിരിച്ചു ശങ്കരൻ.

” ന്തിനാ ന്റെ അമ്മ കരയണെ.. അച്ഛന് ഒന്നൂല്ലാന്നേ.. ദേ, ശങ്കരൻ ഉഴിഞ്ഞുകൊടുത്തല്ലോ.. നി വേം മാറും. ” എന്നും പറഞ്ഞ് എഴുനേൽക്കാൻ ശ്രമിക്കുന്ന സതീശന് നേരെ തിരിഞ്ഞു ശങ്കരൻ.

” മ്മള് സ്കൂളിൽ പൊമ്പോ മാഷുംമാര് പറയാറില്ലേ അച്ഛൻ ദൈവാണെന്ന്..അപ്പൊ ആ ദൈവത്തെ നമ്മള് ഒന്നും ചെയ്യാൻ പാടില്ലാട്ടോ അനിയൻകുട്ടാ. അത്‌ പാപാണ്. അതുകൊണ്ടാ ഏട്ടൻ കുട്ടനെ അടിച്ചേ. പിന്നെ അച്ഛന്റെ സ്നേഹം കിട്ടുന്നൊണ്ട് നിനക്ക് അത്‌ വിലയില്ല. പക്ഷേ, ഇതുവരെ കിട്ടാതെ നിൽക്കുന്നോർക്കേ അതിന്റ ഒക്കെ വെഷമം അറിയൂ .അച്ഛന് ന്തോരം ഇഷ്ട്ടാന്നറിയോ കുട്ടനെ.!

അച്ഛൻ മ്മടെ ദൈവല്ലേടാ അനിയൻകുട്ടാ !അതോണ്ടാട്ടോ അച്ഛനെ മോൻ ഉപദ്രവിക്കണ് കണ്ടപ്പോൾ….പാവല്ലേ അച്ഛൻ. !” എന്നും പറഞ്ഞ് വ്യസനത്തോടെ അവനെ നോക്കുമ്പോൾ സതീശന്റെ മനസ്സിൽ ” ഇതെന്തൊരു ജന്മ്മം ” എന്ന ചിന്തയായിരുന്നു.

പക്ഷേ, ഇതെല്ലാം കേട്ട് നെഞ്ച് പിടക്കുന്ന ഒരാൾ മനസ്സ് മരവിച്ചപോലെ കണ്ണുകൾ അടച്ച് കസേരയിൽ കിടപ്പുണ്ടായിരുന്നു. ‘എന്നും പൊട്ടനെന്ന് മാത്രമെ വിളിച്ചിട്ടുള്ളൂ.അവൻ കൊണ്ടുവരുന്ന അന്നം കഴിച്ചിട്ടും അവനെ പുച്ഛിച്ചിട്ടേ ഉളളൂ.
ഒരിക്കൽ പോലും സ്നേഹത്തോടെ ഒരു വാക്കോ ഒരു നോട്ടമോ നൽകിയിട്ടില്ല. വാക്കുകൾ കൊണ്ട് എത്രയൊക്കെ ഉറദ്രവിക്കാൻ പറ്റുമോ അത്രയൊക്കെ ഉപദ്രവിച്ചു. കാർക്കിച്ചു തുപ്പി. വീടിന്റ ശകുനക്കേട് ആണെന്ന് പറഞ്ഞു. പക്ഷേ ഇപ്പോൾ….. ‘

ആ ശകുനം കെട്ടവൻ തന്നെ വേണ്ടിവന്നു ഇപ്പോൾ രക്ഷകനാവാൻ എന്നോർക്കുമ്പോൾ ദിവാകരന്റെ നെഞ്ച് വിങ്ങിപൊട്ടാൻ തുടങ്ങിയിരുന്നു.
കണ്ണുകൾ നിറയുന്നത് ആരും കാണാതിരിക്കാൻ കണ്ണുകൾ അടച്ച്കിടക്കുമ്പോഴും കുറ്റബോധം വേട്ടയാടുന്ന മനസ്സിന്റെ പിടപ്പ് അടഞ്ഞ കണ്ണുകളെ ബേധിച്ചുകൊണ്ട് കണ്ണുനീരായി ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.

അതേ സമയം സതീശന്റെ മനസ്സിൽ അപ്പോൾ ശങ്കരനോടുള്ള പകയുടെ കനൽ എരിയുകയായിരുന്നു.

ഇത്ര കാലം വിരട്ടി പേടിപ്പിച്ചു നിർത്തിയവൻ തിരിഞ്ഞു കൊത്തുമ്പോൾ അത്‌ മറ്റുള്ളവർ കണ്ടതിന്റെ മാനക്കേട് അവന്റെ പകയേ കൂടുതൽ ആളിപടർത്തുമ്പോൾ പക നിറഞ്ഞ മനസ്സുമായി എഴുനേറ്റ് അവൻ എല്ലാവരെയും നോക്കികൊണ്ട് പുറത്തേക്ക് നടന്നു.

” ഹോ.. ആ പെണ്ണിവിടെ ഇല്ലാത്തത് ഭാഗ്യം. അല്ലെങ്കിൽ ഇതെല്ലാം ആ പെണ്ണ് കൂടി കാണേണ്ടി വന്നേനെ. നന്നായി കുറച്ചു ദിവസം വീട്ടിലേക്ക് പോയത്. അതിനെങ്കിലും ഇച്ചിരി സമാധാനം കിട്ടുമല്ലോ ” എന്നും മനസ്സിൽ പറഞ്ഞുകൊണ്ട് ശാരദ ഭർത്താവിനെ നോക്കുമ്പോൾ ഏറെ കാലങ്ങൾക്ക് ശേഷം ആ കണ്ണുകൾ നിറയുന്നത് അമ്പരപ്പോടെ ആണ് നോക്കിയത്.

കൂടെ ആശ്വസിപ്പിയ്ക്കാനെന്നോണം ആ കയ്യിൽ പിടിക്കുമ്പോൾ അടച്ചുപിടിച്ച കണ്ണുകൾ പതിയെ തുറന്നുകൊണ്ട് അയാൾ ശങ്കരനെ നോക്കി പറയുന്നുണ്ടായിരുന്നു

” മിന്നുന്നതൊന്നും പൊന്നല്ല ശാരദേ. അത്‌ മനസ്സിലാക്കാൻ ന്റെ മോൻ തന്നെ വേണ്ടിവന്നു.എന്നും ന്റെ കുട്ടിക്ക് ന്റെ മനസ്സിൽ കുപ്പത്തൊട്ടിയിൽ ആയിരുന്നു സ്ഥാനം. പക്ഷേ, ആ കുപ്പയിലെ മാണിക്യമാണ് ഇവൻ.ഇളയവനേ മാത്രം കണ്ണിൽ കാണുമ്പോൾ ഇവന് മുന്നിൽ കണ്ണുകൾ അടക്കാറായിരുന്നു പതിവ്. പക്ഷേ, എത്രയൊക്കെ കണ്ണടച്ച് ഇരുട്ടാക്കുമ്പോഴും ചിലർജീവിതത്തിൽ വെളിച്ചമായി അവശേഷിക്കും. ഇവനെ പോലെ.

ഇവനല്ല ശാരദേ ശരിക്കും പൊട്ടൻ.. ഞാനാ… ന്റെ മോനെ തിരിച്ചറിയാൻ കഴിയാത്ത ഞാനാ പൊട്ടൻ.. അര്ഹിക്കാത്തവനേ അംഗീകരിക്കുമ്പോൾ അർഹത ഉള്ളവനെ അടിച്ചമർത്താൻ നോക്കി തോറ്റുപോയ പൊട്ടൻ. ഇവനെ നൂറാവർത്തി പൊട്ടാ എന്ന് വിളിക്കുമ്പോൾ അവന്റെ മനസ്സിൽ നമ്മളൊക്കെ ദൈവത്തിനു തുല്യമാണെന്ന് മനസിലാക്കാൻ പോലും കഴിയാത്ത പൊട്ടനായ അച്ഛനാണ് ഞാൻ.

ഇവനാണ് എന്റെ മോൻ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞതാണ് ഇപ്പോൾ എന്റെ ജീവിതത്തിൽ നഷ്ടപ്പെടാതെ പോയ വലിയ ഭാഗ്യം !

മോനെ അച്ഛനോട് ക്ഷമിക്കേടാ ” എന്നും പറഞ്ഞത് മുന്നിൽ ഇരിക്കുന്ന ശങ്കരനെ നെഞ്ചിലേക്ക് ചേർത്തുപിടിക്കുമ്പോൾ അവന്റെ കണ്ണുകൾ സന്തോഷത്താൽ നിറയുന്നുണ്ടായിരുന്നു.

” യ്യോ… അച്ഛൻ ന്തിനാ കരയണെ. ശങ്കരന് ഒരു സങ്കടോംല്ല്യ… നിക്ക് അറിയാലോ അച്ഛന് മനസ്സ് നെറയെ ശങ്കരനോടും സ്നേഹാന്ന്. അതോണ്ടല്ലേ കരയണേ. നോക്കമ്മേ… അച്ഛൻ കരയണൂ ” എന്നും പറഞ്ഞ് ശങ്കരൻ ഏങ്ങിയേങ്ങി ചിരിക്കുമ്പോൾ അതോടൊപ്പം കണ്ണുകളും നിറയുന്നുണ്ടായിരുന്നു.

ആ കാഴ്ച കണ്ട് കണ്ണുകൾ തുടക്കുന്ന അമ്മയെ നോക്കികൊണ്ട് അവൻ കരഞ്ഞും ചിരിച്ചും പിന്നേം പിന്നേം ആവേശത്തോടെ കൊഞ്ചിപ്പറയുണ്ടായിരുന്നു
” നോക്കമ്മേ… അച്ഛൻ ന്നേ കെട്ടിപിടിക്കണൂ. യ്യോ…. ” എന്ന്. പിന്നെ കുടുകുടാ ചിരിച്ചുകൊണ്ട് കൈ തിരുമി അച്ഛന്റെ നെഞ്ചിൽ കിടക്കുമ്പോൾ ഇതുവരെ കിട്ടാത്ത ഒരു സ്നേഹത്തിന്റെ ലോകത്ത് പറന്നുല്ലസിക്കുകയായിരുന്നു ശങ്കരന്റെ മനസ്സ്.

———————————————–

ബാറിൽ കൂട്ടുകാരോടൊത്തു ഇരിക്കുമ്പോഴും വല്ലാത്തൊരു പിരിമുറുക്കത്തിൽ ആയിരുന്നു സതീശൻ.ഒരിക്കൽ പോലും ശങ്കരന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒരു പ്രതികരണം പ്രതീകത്തിച്ചതല്ല. എന്നും അവനെ തല്ലിയും ഭീക്ഷണിപ്പെടുത്തിയും ഒരു അടിമയെ പോലെ നിർത്തിയതായിരുന്നു. പക്ഷേ, ഇപ്പോൾ… ഇനി അവനു മുന്നിൽ തനിക്ക് ജയിക്കാൻ കഴിയില്ലെന്ന് ഓർക്കുമ്പോൾ അവൻ വെരുകിനെ പോലെ ഉഴറുകയായിരുന്നു.

” ടാ.. നിനക്ക് നിന്റെ ചേട്ടനെ തീർക്കാൻ പല വഴികളും ഞങ്ങൾ പറഞ്ഞു തന്നു. ആ പൊട്ടന്റെ ഭാഗ്യം കൊണ്ട് അതൊക്കെ അടിപൊളിയായി പൊളിഞ്ഞു. കാലന്റെ കണക്ക് പുസ്തകത്തിൽ നിന്റെ ഏട്ടൻപൊട്ടന് കേറാനുള്ള സമയം ആയിട്ടുണ്ടാകില്ല.പക്ഷേ, ഇപ്പോൾ നീ തോറ്റു നിൽക്കുകയാ.. അവന്റെ ഒരു അടിയിൽ നിന്റെ പാതിബോധം പോയെങ്കിൽ ഇനി നീ ഉടക്കാൻ നിന്നാൽ ചിലപ്പോൾ മണപ്പുറത്തെ കാക്കയ്ക്ക് ഒരു നേരത്തെ ഭക്ഷണം ആവുന്ന അവസ്ഥ ആകും.അതുകൊണ്ട് ഇപ്പോൾ റിലാക്സ്. എന്നിട്ട് സാവധാനം അടുത്ത പണി ആലോചിക്ക് ഇനി കൊടുക്കുമ്പോൾ തലക്കിട്ടു തന്നെ കൊടുക്കണം. പന്നിയെ കൊല്ലുന്ന പോലെ. കേട്ടല്ലോ “

മുന്നിലിരിക്കുന്ന മദ്യം മോന്തുന്നതിനിടയിൽ കൂട്ടുകാരന്റെ ഉപദേശം കൂടി ആയപ്പോൾ ഒന്ന് ഒതുങ്ങാൻ തന്നെ തീരുമാനിച്ചു സതീശൻ. പക്ഷേ അത്‌ പിന്മാറാൻ അല്ല, ഇനി കൊടുക്കുന്ന പണിയിൽ തീരണം പൊട്ടൻ ” എന്ന് മനസ്സിൽ കരുതിക്കൊണ്ട് തന്നെ.

ബാറിൽ നിന്നും ഇറങ്ങുമ്പോൾ നേരം ഒരുപാട് വൈകിയിരുന്നു. കൂടെ ഉണ്ടായിരുന്നവരെല്ലാം പല വഴിക്ക് പിരിഞ്ഞപ്പോൾ ഇനി എങ്ങനെ പൊട്ടനെ തീർക്കാം എന്ന ചിന്തയോടെ ആയിരുന്നു മുന്നോട്ട് നടന്നത്.കൂട്ടുകാർ ഓതിത്തന്ന വഴികളിൽ പലതും മനസ്സിലൂടെ ഓടുമ്പോൾ അതിലൊന്ന് ശങ്കരന് നേരെ പ്രായോഗിക്കാൻ മനസ്സിൽ കരുതി ആടുന്ന കാൽ മുന്നോട്ട് വെക്കുബോൾ മുന്നിൽ നിന്നുംഎതിരെ വരുന്ന വാഹനത്തിന്റ ലൈറ്റിൽ കണ്ണുകൾ അടയുമ്പോൾ ഒരു നിമിഷത്തെ ശാന്തതക്ക് അപ്പുറം ഒരു ആർത്തനാദം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.

—————————————

ലൈറ്റ് എല്ലാം ഓഫ്‌ ചെയ്ത് ഉറങ്ങാൻ കിടന്നപ്പോൾ ആയിരുന്നു ഉമ്മറത്തെ വാതിലിൽ മുട്ട് കേട്ടത്.കേട്ടപ്പോൾ തന്നെ അത്‌ സതീശനാകുമെന്ന് അറിയാവുന്നത് കൊണ്ട് ” ഹോ. വന്നോ ” എന്നും മനസ്സിൽ പറഞ്ഞുകൊണ്ട് ഹാളിലെയും പുറത്തെയും ലൈറ്റ് ഇട്ട് വാതിൽ തുറക്കുമ്പോൾ പുറത്ത് സതീശന്റെ കൂട്ടുകാരൻ ആയിരുന്നു.

അവനെ കണ്ടപ്പോൾ തന്നെ ” ഇന്ന് സതീശന് നടക്കാൻ വയ്യെന്ന് ” മനസ്സിലായപ്പോലെ ” ന്താ ശിവ, നിങ്ങടെ കൂട്ടുകാരനെ വീടെത്തിക്കാൻ വന്നതാണോ? ന്നാ ആ തിണ്ണയിൽ കിടത്തിപ്പോക്കോ. ബോധം വരുമ്പോൾ കേറി കിടന്നോളും ” എന്നും പറഞ്ഞ് തിരികെ നടക്കാൻ ഒരുങ്ങുമ്പോൾ വിയർപ്പ് തിങ്ങിയ മുഖം കൈകൊണ്ടു തുടച്ചുകൊണ്ട് വേവലാതിയോടെ അമ്മയെ നോക്കി വിക്കി വിക്കി പറയുന്നുണ്ടായിരുന്നു ” അതല്ല അമ്മേ… ഞാൻ….. ഞാൻ വന്നത്….നമ്മുടെ സതീശൻ…… “

അവൻ പറഞ്ഞുവന്ന വാക്കുകൾ മുഴുവനാകും മുന്നേ ഞെട്ടിത്തരിച്ചു ശില കണക്കെ വിറങ്ങലിച്ചു നിൽക്കുന്ന നിൽക്കുന്ന അമ്മയുടെ തൊണ്ടക്കുഴിയിൽ തട്ടി നിൽക്കുന്നുണ്ടായിരുന്നു ” മോനെ ” എന്ന അമ്മമനസിന്റെ ഒരു നിലവിളി.

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….